ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമാണ് എയ്ഡ്സ്. എന്നാൽ ഇതിന് കാരണമയേക്കാവുന്ന അണുബാധ യുകെയിൽ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ലൈംഗികബന്ധത്തിലൂടെയാണ് ഇതും പകരുന്നത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന മറ്റ് അണുബാധകളുമായും (എസ് ടിഐ) രോഗങ്ങളുമായും (എസ് ടിഡി) താരതമ്യപ്പെടുത്തുമ്പോൾ ഡോണോവനോസിസ് കേസുകൾ താരതമ്യേന അപൂർവമാണെങ്കിലും, അവ ക്രമാനുഗതമായി ഉയരുകയും പൊതുജനാരോഗ്യത്തിന് യഥാർത്ഥ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എച്ച്ഐവി പകരുന്നതിനുള്ള പ്രധാന ഘടകമായി ഈ അണുബാധ മാറുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജനനേന്ദ്രിയത്തിൽ രക്തസ്രാവവും പഴുപ്പും ഉണ്ടാക്കുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഗ്രാനോലോമ ഇൻഗ്വിനാൽ എന്നുറിയപ്പെടുന്ന ഡോണോവാനോസിസ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് സാധാരണയായി കാണപ്പെടാറുണ്ട്.

‘ക്ലെബ്സിയല്ല ഗ്രാനുലോമാറ്റിസ്’ എന്ന ബാക്ടീരിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി ജനനേന്ദ്രിയത്തെ ബാധിക്കുന്നു. പരിഹാരമാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അണുബാധ മൂലമുണ്ടാകുന്ന വ്രണങ്ങൾ എച്ച്ഐവി പടരുന്നതിന് കാരണമാകും. ജനനേന്ദ്രിയ ഭാഗത്ത് വൃണമോ വീക്കമോ രൂപപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നതാണ് പ്രധാനം.

ബാക്ടീരിയയുടെ വളർച്ച തടയാൻ ഡോക്ടർമാർ ആന്റിബയോട്ടിക്കുകളാണ് നിർദേശിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വ്രണങ്ങൾ ഉണങ്ങാൻ ഇത് സഹായിക്കും. എന്നാൽ ദീർഘനാളായി അണുബാധ ഉണ്ടെങ്കിൽ അത് പൂർണമായി മാറാൻ ഏതാനും ആഴ്ചകൾ വേണ്ടിവരും.
ഷിബു മാത്യൂ.
ഒക്ടോബര്‍ ഒമ്പത്.
ഒരു നാടകം കാണുവാന്‍ യുകെ മലയാളികള്‍ ലീഡ്സ്സില്‍ തടിച്ചുകൂടി.
ലീഡ്സ്സ് മലയാളി അസ്സോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച കലാവിരുന്നിലെ പ്രധാന ഇനമായിരുന്നു പ്രശസ്ത നാടക സംവിധായകന്‍ ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത അമ്മയ്‌ക്കൊരു താരാട്ട് എന്ന നാടകം. യുകെയിലെ മലയാളി അസ്സോസിയേഷനുകളില്‍ മുന്‍നിരയിലുള്ള ലീഡ്സ്സ് മലയാളി അസ്സോസിയേഷന്‍ കോവിഡ് പ്രതിസന്ധികളില്‍ ഗവണ്‍മെന്റ് നല്കിയ ഇളവുകളില്‍ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളേയും പുതുതായി ലീഡ്സ്സിലെത്തിയ മലയാളി കുടുംബങ്ങളേയും ഒത്തുചേര്‍ത്ത് സംഘടിപ്പിച്ച ആഘോഷമായിരുന്നു ‘ലിമ കലാവിരുന്ന്’.
നാടക കല കാലഹരണപ്പെടുമ്പോള്‍ മലയാള നാടക ശാഖയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ്വായി ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത അമ്മയ്‌ക്കൊരു താരാട്ട് മാതൃകയാകുന്നു.
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ലീഡ്‌സ് മലയാളി അസ്സോസിയേഷനിലെ കലാകാരന്മാര്‍ തന്നെയാണ് നാടകത്തില്‍ വേഷമിട്ടത്.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സാബു ഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് മുന്‍പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
അഭിനയകലയുടെ മിന്നും പ്രകടനത്തിന്റെ പിന്നാം പുറത്ത് നിന്ന് സംവിധായകനും അഭിനേതാവുമായ ജേക്കബ് കുയിലാടന്‍ അമ്മയ്‌ക്കൊരു താരാട്ടിനെക്കുറിച്ച് മലയാളം യുകെ ന്യൂസിനോട് സംസാരിക്കുന്നു…
നാടകം. അത് എനിക്ക് പ്രിയപ്പെട്ടതാണ്. അഭിനയം പാരമ്പര്യമായി കിട്ടി എന്ന് പറയുന്നതിനപ്പുറം കലാകാലന്മാരുടെ കുടുംബമായിരുന്നു ഞങ്ങളുടേത് എന്ന് പറയുന്നതിലാണ് കൂടുതല്‍ സന്തോഷം.. കലയോടുള്ള താല്പര്യം ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. പഠിപ്പിനോടൊപ്പമുള്ള വളര്‍ച്ചയില്‍ കലാപ്രവര്‍ത്തനവും ഞാന്‍ വളര്‍ത്തി.
അവസാനം യുകെയിലെ ലീഡ്സ്സില്‍ എത്തിയപ്പോഴും കലയോടുള്ള താല്പര്യം ഞാന്‍ മറന്നില്ല. സാഹചര്യം കൊണ്ട് ലീഡ്സ്സ് മലയാളി അസ്സോസിയേഷനില്‍ എത്തിപ്പെട്ടു. അതൊരു തുടക്കമായിരുന്നു. എന്റെ ചിന്തകള്‍ക്കനുസരിച്ചുള്ള കലാകാരന്മാരെ എനിക്കിവിടെ കാണുവാനായി എന്നതായിരുന്നു എന്റെ സന്തോഷം. അവിടെ എന്റെ ചിന്തകള്‍ വളര്‍ന്നു. അങ്ങനെ ഊര്‍ജ്ജസ്വലതയള്ള സാബുഖോഷിനേയും ജയനേയും പോലെയുള്ള കലാകാരന്മാരെ എനിക്ക് ലിമയില്‍ നിന്നും കണ്ടു പിടിക്കാന്‍ സാധിച്ചു. കഴിവുള്ള നിരവധി കലാകാരന്മാര്‍ ലിമയിലുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതിന്റെ ആകെ തുകയാണ് അമ്മയ്‌ക്കൊരു താരാട്ട്.
ഒരുപാട് പേര്‍ അഭിനയിക്കുമ്പോള്‍ പരിമിതികള്‍ പലതാണ്.
എല്ലാവരേയും ഒരുമിച്ചു കിട്ടുക എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. റിഹേഴ്‌സിലില്‍ എല്ലാവരേയും ഒരുമിച്ച് കിട്ടിയിരുന്നില്ല. നാടക സംവിധാനത്തിന്റെ മുന്‍ കാല പരിചയമുള്ളതുകൊണ്ട് ഭംഗിയായി ചെയ്യുവാന്‍ സാധിച്ചു.
താല്പര്യമുള്ളവര്‍ മാത്രം അണിനിരന്നതു കൊണ്ട് അധിക പ്രശ്‌നം ഉണ്ടായില്ല. എല്ലാവരും ഡയലോകുകള്‍ പഠിച്ചു എന്നതാണ് ഈ നാടകത്തിന്റെ വിജയം.
സംവിധായകന്‍ ജേക്കബ് കുയിലാടന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശ നേഴ്‌സ് റിക്രൂട്ടിനു വേണ്ടി വൻ തുക ചിലവഴിച്ച് എൻ എച്ച് എസ്. നേഴ്സുമാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ താങ്ങിനിർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി വിദേശ രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന രീതി എൻ എച്ച് എസ് സ്വീകരിച്ചത്. എൻ എച്ച് എസിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള സുപ്രധാന നീക്കമാണ് വിദേശ റിക്രൂട്ട്മെന്റ് എന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മെച്ചപ്പെട്ട റിക്രൂട്ട്‌മെന്റിലൂടെ 2025 ഓടെ 50,000 നേഴ്‌സുമാർ എന്ന ലക്ഷ്യത്തിലെത്തുന്നതോടൊപ്പം 2028 -ഓടെ നേഴ്സിങ് ജോലി ഒഴിവ് നിരക്ക് 5% ആയി കുറയ്ക്കാനും പദ്ധതിയുണ്ട്. 2021 പകുതിയിൽ നേഴ്സിംഗ് ജോലിയിലെ കുറവ് പത്തു ശതമാനമാണ്. മുഴുവൻ സമയ ജോലി ചെയ്യാനുള്ളവരുടെ ഒഴിവ് ഇപ്പോൾ 39000 ത്തിൽ എത്തി നിൽക്കുന്നു.
അന്താരാഷ്ട്ര നേഴ്സ് റിക്രൂട്ട്മെന്റ് മാർക്കറ്റ് കൂടുതൽ മത്സരാധിഷ്ഠിതമാവുകയാണെന്നത് എൻ എച്ച് എസിനെ ആശങ്കയിലാക്കുന്നുണ്ട്. താരതമ്യേന ഇംഗ്ലണ്ടിലെ കുറഞ്ഞ ശമ്പള നിരക്ക് മറ്റ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ ആകർഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്നുള്ള റിക്രൂട്ട്മെന്റ് ചിലവേറിയതാണ്. ഒരു നേഴ്സിന് ഏകദേശം 10,000 മുതൽ 12,000 പൗണ്ട് വരെ ചിലവാകും. അതേസമയം യുകെയിൽ പഠിച്ചിറങ്ങുന്ന ഒരു നേഴ്സിന് ചിലവാകുന്ന തുക കണക്കിലെടുത്താൽ 12000 പൗണ്ട് വലിയ സംഖ്യ അല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സർക്കാർ കുറഞ്ഞത് 26,000 പൗണ്ടെങ്കിലും നേഴ്സുമാരെ പഠിപ്പിക്കാൻ ചിലവാക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അപ്രന്റിസ്ഷിപ്പ് നേഴ്സ് ബിരുദങ്ങളും നേഴ്സിംഗ് കുറവ് പരിഹരിക്കാനുള്ള മാർഗമായി കണക്കാക്കുന്നില്ല. ഒഴിവുകൾ നികത്താൻ താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അതിനാൽ തന്നെ ഇന്ത്യ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. യൂറോപ്യൻ യൂണിയന് (ഇയു) പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ നേഴ്സുമാർ യുകെ പൗരന്മാരെക്കാൾ കൂടുതൽ കാലം എൻഎച്ച്എസിൽ ജോലി ചെയ്തിരുന്നതായി ഗവേഷകർ കണ്ടെത്തി.
ജീവിതനിലവാരം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ അവസരങ്ങൾ, ശമ്പളം എന്നിവ പ്രധാന ഘടകങ്ങളാണ്. യുകെയിൽ നേഴ്സുമാർക്കുള്ള ശമ്പളം 47,100 ഡോളറിന് തുല്യമാണ്. ഇത് ഓസ്‌ട്രേലിയയിലും ( $ 77,900) അമേരിക്കയിലും ($ 77,700) ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ നിശാപാർട്ടികളിൽ ഡ്രിങ്ക് സ്പൈക്കിംഗ് കേസുകൾ വർദ്ധിച്ചുവരുന്നതായി മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി യൂണിവേഴ്സിറ്റി ടൗണുകളിലെ വിദ്യാർത്ഥികൾ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടികളിൽ മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ പാനീയത്തിൽ ലഹരിമരുന്നോ മറ്റ് വസ്തുക്കളോ കലർത്തുന്ന പ്രവണത രാജ്യത്താകമാനം ഉയരുകയാണ്. വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ തുടർന്ന് പാർട്ടികൾ ബഹിഷ്കരിക്കാൻ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ഗേൾസ് നൈറ്റ് ഇൻ എന്ന ക്യാംപെയ്ൻ ഗ്രൂപ്പാണ് ബഹിഷ്‌ക്കരണം സംഘടിപ്പിക്കുന്നത്. നിശാപാർട്ടികളിൽ നിന്നും നൈറ്റ്‌ക്ലബുകളിൽ നിന്നും വിട്ടുനിൽക്കാൻ അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി സെന്റ് ആൻഡ്രൂസ് സർവകലാശാല പുതിയ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. സബീന നെസ്സയുടെയും സാറ എവറാഡിന്റെയും കൊലപാതകങ്ങളെത്തുടർന്ന് രാത്രിയിൽ സ്ത്രീകളുടെ സുരക്ഷയെ പറ്റി രാജ്യവ്യാപകമായ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാർട്ടികളിൽ പങ്കെടുക്കുന്നവരെ അവരുടെ സമ്മതം കൂടാതെ കുത്തിവയ്ക്കുന്ന രീതിയും ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ ഡ്രിങ്കിൽ ലഹരിമരുന്ന് കലർത്തിയാൽ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. കലർത്താൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം, അളവ്, നിങ്ങളുടെ ശരീര ഭാരം, കഴിച്ച മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. കൂടുതൽ ലഹരി കഴിച്ചപോലെയുള്ള തോന്നൽ, ബാലൻസ് നഷ്ടപ്പെടുന്നു, കാഴ്ച പ്രശ്നങ്ങൾ, ആശയക്കുഴപ്പം, ഓക്കാനം, ഛർദ്ദി, അബോധാവസ്ഥ എന്നീ ലക്ഷണങ്ങൾ കാണപ്പെട്ടാൽ നിങ്ങൾ ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായി എന്ന് കരുതാം. ഒപ്പമുള്ള വ്യക്തിയാണ് ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായതെങ്കിൽ അവരെ ഒറ്റയ്ക്കു വിടാതിരിക്കുക. ഒപ്പം തന്നെ ആ വ്യക്തി ഉടൻ തന്നെ മദ്യപാനം നിർത്തുന്നുവെന്ന് ഉറപ്പാക്കുക. അവസ്ഥ വഷളാകുകയാണെങ്കിൽ ഉടൻ തന്നെ ആംബുലൻസ് വിളിക്കേണ്ടതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞ രണ്ട് മാസമായി താൻ ഭർത്താവിന്റെ ചിതാഭസ്മം കഴിച്ചാണ് ജീവിക്കുന്നതെന്ന വിചിത്ര വാദം ഉന്നയിച്ചിക്കുകയാണ് ഇരുപത്താറുകാരി യുവതി. യു കെ സ്വദേശിയായ കാസി എന്ന യുവതിയാണ് താൻ പോകുന്നിടത്തൊക്കെയും ഭർത്താവിന്റെ ചിതാഭസ്മം കൊണ്ടുപോകുമെന്നും, അതാണ് താൻ ഭക്ഷിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. 2019 ൽ വിവാഹിതരായ കാസിക്കും,ഭർത്താവ് സീനിനും വെറും രണ്ടു വർഷം മാത്രമാണ് ഒരുമിച്ചു ജീവിക്കുവാൻ സാധിച്ചത്. രണ്ട് മാസം മുൻപാണ് കാസിയുടെ ഭർത്താവ് ആസ്മ ബാധിച്ച് മരിച്ചത്. ഭർത്താവ് മരിച്ചതോടെ തന്റെ ലോകം അവസാനിച്ചതായി തനിക്ക് അനുഭവപ്പെട്ടതായും, അതിനാൽ തന്നെ ഭർത്താവിന്റെ ഓർമ്മകളെ ചിതാഭസ്മ ത്തിന്റെ രൂപത്തിൽ താൻ എവിടെ പോയാലും കൂടെ കൊണ്ടു പോകാറുണ്ടെന്നും അവർ പറഞ്ഞു. ഒരു ടെലിവിഷൻ ഷോയിലൂടെയാണ് കാസി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭർത്താവിൻെറ മരണശേഷം അദ്ദേഹത്തിൻെറ ചിതാഭസ്മം ഒരു ബോക്സിൽ ആയാണ് തനിക്ക് ലഭിച്ചത്. ലഭിച്ച സമയത്ത് കുറച്ച് അവശിഷ്ടങ്ങൾ തന്റെ കയ്യിൽ പറ്റിയതായും, അത് കളയുവാൻ മനസ്സില്ലാതെ രണ്ടു വിരലുകൾ നക്കിതുടച്ചതായും കാസി പറഞ്ഞു. ഇതോടെയാണ് ഭർത്താവിനെ ചിതാഭസ്മം താൻ കഴിക്കുന്നത് ആരംഭിച്ചത്. ഇപ്പോൾ രണ്ടുമാസമായി താൻ ഇതു മാത്രമാണ് കഴിക്കുന്നതെന്നും, അഴുകിയ മുട്ട, കടലാസ്, മണൽ തുടങ്ങിയവയുടെ രുചിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും കാസി വ്യക്തമാക്കി.

ഭർത്താവിനോടുള്ള കാസിയുടെ അകലാൻ ആകാത്ത ബന്ധമാണ് ഈ പ്രവർത്തിയിലൂടെ വെളിപ്പെടുന്നത്. ബോക്സിലെ ചിതാഭസ്മം തീരാറായെന്നും, അതിനുശേഷം താൻ എന്ത് ചെയ്യും എന്നാണ് കാസിയുടെ ചിന്ത.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ആരോഗ്യപ്രവർത്തകരെ സാരമായി ബാധിച്ചതായും ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ഇടയിലുള്ള ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പുറത്ത് വന്നു. വാക്സിനുകൾ നൽകുന്നതിൽ ഹെൽത്ത് കെയർ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിൻ വിതരണം ചെയ്യുമ്പോഴുള്ള അനീതിയേയും അദ്ദേഹം വിമർശിച്ചു. 2020 ജനുവരി മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിലുള്ള മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒ ഈ കണക്കുകൾ പുറത്ത് വിട്ടത്.

ലോകത്താകമാനം ഏകദേശം 135 ദശലക്ഷം ആരോഗ്യ പ്രവർത്തകരാണുള്ളത്. 119 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ ശരാശരി, അഞ്ച് ആരോഗ്യ പ്രവർത്തകരെ എടുക്കുമ്പോൾ അവരിൽ രണ്ടുപേരെങ്കിലും രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്‌പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ.ടെഡ്രോസ് പറഞ്ഞു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരിൽ പത്തിൽ എട്ടു പേർ വാക്സിൻ സ്വീകരിച്ചപ്പോൾ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ പത്തിൽ ഒരാൾ മാത്രമാണ് പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിരിക്കുന്നത്.

ദരിദ്ര രാജ്യങ്ങൾ മതിയായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിനുള്ള വീഴ്ച്ച ലോകാരോഗ്യ സംഘടനയുടെ മുതിർന്ന നേതാവായ ഡോ. ബ്രൂസ് ഐൽവാർഡ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം 2022-ൽ കോവിഡ് മൂലമുള്ള പ്രതിസന്ധി വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് ഭൂഖണ്ഡങ്ങളിൽ 40% ജനങ്ങൾ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിച്ചപ്പോൾ ആഫ്രിക്കയിലെ ജനസംഖ്യയുടെ 5% ത്തിൽ താഴെ മാത്രം ജനങ്ങളാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിരിക്കുന്നത്.
കോവിഡ് വാക്സിനുകളുടെ ഭൂരിഭാഗവും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ വെറും 2.6% ഡോസുകൾ മാത്രമാണ് ആഫ്രിക്ക ഉപയോഗിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിഡ്ജ്ൻഡ്.: ലോഗൻ മവാംഗി (5) യെ കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ കോടതിയിൽ ഹാജരായി. ലോഗൻ വില്യംസൺ എന്നറിയപ്പെടുന്ന ലോഗൻ മവാംഗിയെ ബ്രിഡ്ജ്ൻഡ് കൗണ്ടിയിലെ ഒഗ് മോർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് ജൂലൈ 31 നാണ്. അഞ്ച് വയസുകാരനായ ലോഗൻ മവാംഗിയുടെ മരണം അന്വേഷിക്കുന്ന സംഘം 14 വയസുകാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പേരും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ലോഗന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയും രണ്ടാനച്ഛനും കുറ്റക്കാരാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 39 കാരനായ ജോൺ കോളിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ വഴി തെറ്റിച്ചതിന് ലോഗന്റെ അമ്മ അങ്കരാഡ് വില്യംസണെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥിയായ 14 കാരനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ജഡ്ജി മൈക്കിൾ ഫിറ്റൺ ക്യുസി 2022 ജനുവരി 31 ആണ് വിചാരണ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ് മോർ നദിയിൽ ജൂലൈ 31 ശനിയാഴ്ചയാണ് ലോഗനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഗനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ബ്രിഡ്ജൻഡിലെ ബ്രൈൻമെനിൻ പ്രൈമറി സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയായിരുന്നു ലോഗൻ. മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന COP26 എന്നറിയപ്പെടുന്ന പ്രധാന കാലാവസ്ഥാ ഉച്ചകോടിക്ക് ഭീഷണിയായി ശുചീകരണ തൊഴിലാളികളുടെ സമരം. 1500ഓളം ശുചീകരണ തൊഴിലാളികൾ നവംബർ 1 മുതൽ ഒരാഴ്ചത്തെ പണിമുടക്ക് ആസൂത്രണം ചെയ്യുകയാണ്. തൊഴിലാളികൾ സമരത്തിൽ പോകുന്നതോടെ മാലിന്യ വീപ്പ എടുക്കാൻ ആളില്ലാതാകും. ഇത് നഗരത്തെ ഒരു മാലിന്യകൂമ്പാരമാക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. റെഫ്യൂസ് ആൻഡ് ക്ലീനിംഗ് ജീവനക്കാരുടെ തീരുമാനം സർക്കാരിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ശമ്പളവർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിന് തയ്യാറെടുക്കുന്നത്. ജിഎംബി യൂണിയൻ പ്രതിവർഷം 2,000 പൗണ്ടിന്റെ വർദ്ധനവ് ആവശ്യപ്പെടുന്നുണ്ട്. റെയിൽവേ ജീവനക്കാരും സ്കോട്ട് റെയ് ലുമായുള്ള ശമ്പള തർക്കവും നിലനിൽക്കുന്നുണ്ട്.

ആഗോള ശ്രദ്ധാകേന്ദ്രമാകുന്ന സമയത്ത് ഗ്ലാസ്ഗോ നഗരം ഗതാഗതക്കുരുക്കിൽ സ്തംഭിക്കുകയും മാലിന്യ കൂമ്പാരമാകുകയും ചെയ്യുമെന്ന വസ്തുത അധികാരികളെ അലട്ടുകയാണ്. സമരം ഒഴിവാക്കണമെങ്കിൽ, തങ്ങളുടെ പ്രധാന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഉറപ്പാക്കണമെന്ന് സീനിയർ ഓർഗനൈസർ ഡ്രൂ ഡഫി പറഞ്ഞു. അതേസമയം തീരുമാനങ്ങൾ പുനഃപരിശോധിക്കാനാണ് ഗ്ലാസ്ഗോ സിറ്റി കൗൺസിൽ യൂണിയനോട് ആവശ്യപ്പെട്ടത്. തിരക്കേറിയ സമയം വരുമ്പോൾ ഇത്തരത്തിലുള്ള വലിയ പ്രതിസന്ധികൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

അതേസമയം ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 കാലാവസ്ഥാ ഉച്ചകോടി ലോകത്തിന്റെ തന്നെ വലിയ പ്രതീക്ഷയാണെന്ന് അമേരിക്കൻ കാലാവസ്ഥാ പ്രതിനിധിയായ ജോൺ കെറി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മുന്നിൽകണ്ട് ലോകത്തിന് ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ ഉച്ചക്കോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിൽ നിശാ ക്ലബുകളിൽ സ്ത്രീകൾക്ക് നേരെ സിറിഞ്ച് സൂചി കൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. ഈ സംഭവത്തിൽ ഉടൻതന്നെ ശക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹോം അഫയേഴ്സ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. വളരെയധികം നിസ്സഹായയും, ദുർബലയായുമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് നോട്ടിങ്ഹാം ക്ലബ്ബിൽ നിന്നും ഈ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനി പറഞ്ഞു. നിശാ ക്ലബുകളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം പേർ ഒപ്പുവെച്ച പെറ്റീഷനും അധികൃതരുടെ പക്കൽ ലഭിച്ചിട്ടുണ്ട്. വളരെ ഭീതിജനകമായ സംഭവങ്ങളാണ് നടക്കുന്നതെന്നും, ശക്തമായ അന്വേഷണം വേണമെന്നും ലേബർ പാർട്ടിയും ആവശ്യപ്പെട്ടു. നിശാക്ലബുകൾ ബഹിഷ്കരിക്കാനായി മുപ്പതോളം യൂണിവേഴ്സിറ്റികളിൽ നിന്നായി നിരവധി പേർ ഓൺലൈൻ ക്യാമ്പയിനും നടത്തുന്നുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമിലെ വിദ്യാർത്ഥിനിയായ സാറ ബക്കിളിനു സെപ്റ്റംബർ 28 നാണ് നോട്ടിങ്ഹാമിലെ തന്നെ നിശാക്ലബ്ബിൽ നിന്നും ഈ ദുരനുഭവം സംഭവിച്ചത്. തുടർന്ന് തനിക്ക് കുറച്ചുദിവസത്തേക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. കുറേ മണിക്കൂറുകൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും ഓർത്തെടുക്കാൻ ആകാത്ത സാഹചര്യമായിരുന്നു എന്നും അവർ പറഞ്ഞു. കൂടുതലും വിദ്യാർഥികൾക്ക് നേരെ ആണ് ഇത്തരം ആക്രമണങ്ങൾ സംഭവിക്കുന്നത്. ആക്രമണങ്ങൾ നടക്കുന്നതിൽ ആശങ്കയുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമും അറിയിച്ചു. എഡിൻബർഗ്, ഡണ്ടീ, ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായ സഹകരണം ഉണ്ടാകണമെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ മേധാവി സാറാ ക്രൂ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരവകുപ്പും അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വീണ്ടും ബ്രിട്ടൻെറ ഉറക്കം കെടുത്താൻ തുടങ്ങിയിരിക്കുന്നു. യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കടുത്ത കോവിഡ് നിയന്ത്രണങ്ങളാലും വൈറസ് വ്യാപനത്തെ തടയുന്നതിൽ രാജ്യം ഒരു പരിധി വരെ വിജയം കണ്ടിരുന്നു. എന്നാൽ ശൈത്യകാലത്ത് രോഗവ്യാപനം കടുത്തേക്കാം എന്നാണ് നിലവിൽ ആരോഗ്യവിദഗ്ധർ കണക്കുകൂട്ടുന്നത്. പ്രതിദിന രോഗവ്യാപന നിരക്ക് തുടർച്ചയായ എട്ടാം ദിവസവും 4000 -ത്തിന് മുകളിലായത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇന്നലെ 49,139 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നിലവിൽ അർഹതപ്പെട്ട പരമാവധി ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കാനാണ് പ്രാധാന്യം നൽകുന്നതെന്ന് ഗവൺമെൻറ് വക്താവ് പറഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ നിർബന്ധിതരാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . അതിൻറെ ഭാഗമായി മാസ്‌ക് ധരിക്കൽ , വർക്ക് ഫ്രം ഹോം തുടങ്ങിയ നടപടികളിലേയ്ക്ക് വീണ്ടും തിരിച്ചു പോകേണ്ടതായി വന്നേക്കാം. എൻഎച്ച്എസിന് കോവിഡ് രോഗികൾ മൂലമുണ്ടാകുന്ന അധിക സമ്മർദം ഒഴിവാക്കാനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ തലവൻ മാത്യു ടെയ് ലർ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് മന്ത്രിമാർ യോജിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂലൈ മുതൽ തിരക്കേറിയ ഇൻഡോർ പബ്ലിക് ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യുകെയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. തുടർന്ന് തിരക്കേറിയ സൂപ്പർമാർക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്‌കില്ലാതെയാണ് ആളുകളെത്തുന്നത്. രോഗ വ്യാപനം ഉയരുമ്പോഴും മാസ്‌ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. പൊതുജനങ്ങൾക്ക് ഇടയിൽ വൈറസ് പകരുന്നത് തടയാൻ ഫെയ്സ് മാസ്കുകൾ സഹായിക്കുമെന്ന് പഠനം തെളിയിച്ചുണ്ട്. അതേസമയം ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു സർവേ പ്രകാരം സ്വീഡനിലും നെതർലാൻഡിലുമുള്ള ആളുകൾ യുകെയിലെ ജനങ്ങളുടെ അത്രപോലും മാസ്ക് ധരിക്കുന്നില്ലെങ്കിലും അവിടെ കേസുകൾ ഉയരുന്നില്ല. അതിനാൽ രാജ്യത്ത് പ്രതിദിനം കേസുകൾ വർധിക്കുന്നതിന്റെ കാരണം മാസ്ക് ധരിക്കാത്തത് മാത്രമാണെന്ന് പറയാൻ കഴിയില്ലെന്ന അഭിപ്രായവും ഉണ്ട്. സ്കോട്ട്ലൻഡ് സർക്കാർ ഇപ്പോഴും വീടിനകത്ത് മാസ്കുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിൽ അത് നിർബന്ധമില്ല.