ന്യൂസ് ഡെസ്ക് മലയാളം യുകെ
കാബൂൾ : കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. അഫ്ഗാൻ വിടാനായി വിമാനത്താവളത്തിൽ കാത്തുനിന്നവരുടെ ഇടയിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 13 അമേരിക്കൻ സേനാംഗങ്ങൾ ഉൾപ്പെടുന്നു. 140 ലേറെ പേർക്ക് പരിക്കേറ്റു. 60ലേറെ അഫ്ഗാൻ സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കൽ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് വിമാനത്താവള കവാടമായ ആബി ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നിൽ ഐ. എസ് ആണെന്ന് താലിബാൻ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ. എസ് ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കണം – ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. നിങ്ങളെ വേട്ടയാടി പകരം വീട്ടും.” വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നും ബൈഡൻ അറിയിച്ചു. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ തിരക്കിനിടയിൽ ഭീകരാക്രമണം ഉണ്ടാകുമെന്നും ആളുകൾ എത്രയും വേഗം വിമാനത്താവളത്തിൽ നിന്ന് മടങ്ങി പോകണമെന്നും ബ്രിട്ടീഷ്, യു. എസ് മുന്നറിയിപ്പ് വന്നു മണിക്കൂറുകൾക്ക് ശേഷമാണ് ഇരട്ട സ്ഫോടനം നടന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് യുകെ തുടരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. അടിയന്തിര യോഗത്തിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി, അവസാന നിമിഷം വരെ യുകെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാത്രി എംഒഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,146 വ്യക്തികളെ യുകെ ഇതുവരെ പുറത്തെത്തിച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കിയുള്ള റോക്കറ്റുകളോ വാഹനങ്ങളിൽ നിന്നുള്ള ബോംബുകളോ ഉൾപ്പെടെ ഐ. എസിന്റെ ആക്രമണങ്ങൾക്കായി ജാഗ്രത പുലർത്തുന്നതായി യുഎസ് കമാൻഡർമാർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബ്രിട്ടൻ. ഇതിന്റെ ഭാഗമായി, കാനഡ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ ഗ്രീൻ ലിസ്റ്റ് പുറത്തിറക്കി. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ തായ്‌ലൻഡ്, മോന്റെനെഗ്രോ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. കാനഡ, ഡെന്മാർക്ക് എന്നിവയോടൊപ്പം തന്നെ ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, പോർച്ചുഗലിന്റെ ഭാഗമായ ഏയ്‌സോർസ്, ലിക്ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളേയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുക. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ ക്വറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് നിയമങ്ങൾ നിഷ്കർഷിക്കുന്നത്. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതേ നിയമം തന്നെയാണ്. എന്നാൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് ടെസ്റ്റിംഗ് അനിവാര്യമാണ്. കാനഡയെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പൗരൻമാർക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിലവിൽ വിലക്കുണ്ട്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോയി വരുന്ന യുകെ, ഐറിഷ് പൗരന്മാരെ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പോയിട്ട് വരുന്നവർ സ്വന്തം ചെലവിൽ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.
ഓരോ രാജ്യങ്ങളിലെയും കേസുകളുടെ എണ്ണം അനുസരിച്ചാണ് പട്ടികയിൽ മാറ്റം വരുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മൂന്ന് ആഴ്ചകൾതോറുമാണ് പട്ടികകൾ പുതുക്കുന്നത്. നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും ആമ്പർ ലിസ്റ്റിലാണ്. ഇത്തരം രാജ്യങ്ങളിൽ പോയിട്ട് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെങ്കിലും, പോകുന്നതിനു മുൻപും തിരിച്ചുവന്ന ശേഷവും ടെസ്റ്റിംഗ് നിർബന്ധമാണ്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അന്താരാഷ്ട്ര യാത്രകൾ ചിലവേറിയതായി മാറിയിട്ടുണ്ടെന്ന് എയർലൈൻസ് യു കെ വക്താവ് വ്യക്തമാക്കി. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമാണ് എയർലൈൻ ഇൻഡസ്ട്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ നൽകുമ്പോൾ അതിനോടൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഓർമിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്ത് തെരുവിൽ കഴിഞ്ഞവർക്കും, ഭവനങ്ങൾ ഇല്ലാതിരുന്നവർക്കും അഭയം നൽകിയ ഗവൺമെന്റ് പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ തന്നെയെന്ന് ബിബിസി റിപ്പോർട്ട്. നാലിൽ ഒരാൾ മാത്രമാണ് സ്ഥിരമായ താമസസ്ഥലത്തേയ്ക്ക് മാറിയതെന്ന് ബിബിസി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പകർച്ചവ്യാധി കാലത്ത് ഏകദേശം 37000 ത്തോളം പേർക്കാണ് ഗവൺമെന്റ് ഇത്തരത്തിൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഇത്തരത്തിൽ പാർപ്പിച്ചവരിൽ ചിലരെങ്കിലും ഇപ്പോൾ തിരികെ തെരുവിൽ എത്തിയതായി ചാരിറ്റി സംഘടനയായ ഷെൽട്ടർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. ഇതോടൊപ്പംതന്നെ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 750 മില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം, ചാരിറ്റി സംഘടനയായ ഷെൽട്ടർ ഇംഗ്ലണ്ടിൽ ഇത്തരത്തിൽ താൽക്കാലിക താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയവർക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ലോക്കൽ കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് സ്ഥിരമായ താമസ സൗകര്യങ്ങൾ ഗവൺമെന്റ് ഏർപ്പെടുത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ൽ ആദ്യമായി കോവിഡ് വ്യാപനം ഉണ്ടായ സമയത്താണ് ഇത്തരത്തിൽ തെരുവിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തി നൽകുവാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഇതിനായി 3.2 മില്യൺ പൗണ്ട് തുടക്കത്തിൽ ഗവൺമെന്റ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി ഇവരെ ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളിലും, താൽക്കാലിക ഇടങ്ങളിലുമെല്ലാം പാർപ്പിച്ചിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം ഇതിനാവശ്യമായ ഫണ്ടിങ് ഇല്ലാതായതാണ് ചാരിറ്റി സംഘടനകളെ അമർഷത്തിലാക്കിയിരിക്കുന്നത്.
ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷെൽട്ടർ സംഘടന ചീഫ് എക്സിക്യൂട്ടീവ് പോളി നിയറ്റ് ആവശ്യപ്പെട്ടു. രാജ്യം പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങി വരുമ്പോൾ ഇത്തരത്തിൽ കഴിയുന്നവരെ മറക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൽക്കാലിക ഇടങ്ങളിൽ മാറ്റിപ്പാർപ്പിച്ച ഓരോരുത്തരെ സംബന്ധിച്ച ഗവൺമെന്റ് അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും, ഉടൻ നടപടി ഉണ്ടാകുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ, മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനകാരണമായിരിക്കുകയാണ് യുകെയിലെ നാല് പെൺകുട്ടികൾ അടങ്ങുന്ന ഒരു മലയാളി കുടുംബം. ആതുര സേവന രംഗത്ത് അമ്മയുടെ പാത പിന്തുടർന്ന് എൻഎച്ച് എസ് സർവീസിൽ പ്രവേശിച്ചിരിക്കുകയാണ് ഒരേ സമയം ജനിച്ച അനീറ്റ, എയ്ഞ്ചൽ, അലീന, അനീഷ എന്നിവർ. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ റോയൽ പാപ്പ് വർഥ് ഹോസ്പിറ്റലിൽ നഴ്സുമാരായും , മറ്റൊരു സഹോദരി അനീഷ കെറ്റേറിങ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായുമാണ് ജോയിൻ ചെയ്തിരിക്കുന്നത്. ഇവരുടെ മാതാവ് ജോബി ഇപ്സ്വിച് ആശുപത്രിയിലെ ഓൺകോളജി വിഭാഗത്തിൽ നഴ്സായി ജോലിചെയ്തുവരികയാണ്. 2007ലാണ് ജോബിയും ഭർത്താവ് ഷിബുവും യുകെയിലേക്ക് എത്തിയത്. ഇതിനു മുൻപ് ഒമാനിലെ ആശുപത്രിയിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അവിടെവച്ചാണ് ഷിബുവിനും ജോബിക്കും നാല് പെൺകുട്ടികൾ ജനിച്ചത്.
യുകെയിലെത്തിയ ഇവർക്ക് ആദ്യം തന്നെ മക്കളെ കൊണ്ടുവരുവാൻ സാധിച്ചിരുന്നില്ല. രണ്ടുവർഷം മക്കളെ ബന്ധുക്കളോടൊപ്പം നിർത്തിയതിനുശേഷമാണ് അവരെക്കൂടി യുകെയിൽ എത്തിക്കുവാൻ ജോബിക്ക് സാധിച്ചത്. ജോബിക്ക് ഉണ്ടായിരുന്ന നേഴ്സിംഗ് ബിരുദം യു കെയിൽ അനുവദനീയമല്ലാതിരുന്നതിനാൽ, ആദ്യം കെയർഹോമുകളിലായിരുന്നു ജോബി ജോലിചെയ്തിരുന്നത്. അതിനു ശേഷം പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സഫോക്കിൽ പഠനം തുടർന്ന ജോബി, 2017 ലാണ് പഠനം പൂർത്തീകരിച്ച് എൻഎച്ച്എസ് നേഴ്സ് ആയി ജോയിൻ ചെയ്തത്. ഇതിനു ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ജോബിയുടെ മൂന്ന് മക്കളും അമ്മ പഠിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ നേഴ്സിങ് പഠനത്തിനായി ചേർന്നു. ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത അനീഷ മാത്രം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം ആരംഭിച്ചു. നാലുപേരുടെയും ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു.
തങ്ങളുടെ മാതാവാണ് തങ്ങളുടെ എല്ലാവരുടെയും പ്രചോദനം എന്ന് നാല് പേരും ഉറപ്പിച്ചു പറയുന്നു. യുകെയിൽ മെയിന്റനൻസ് എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. യുകെയിലെ ഈ മലയാളി കുടുംബത്തെ കുറച്ച് ഡെയിലി മെയിൽ പത്രവും റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പന്ത്രണ്ടു വർഷം മുൻപ് കാണാതായ ഇംഗ്ലീഷ് ഷെഫ് ക്ലോഡിയ ലോറൻസിന്റെ തിരോധാനം ഇന്നും നിഗൂഢമായി തന്നെ തുടരുകയാണ്. നിരവധി വർഷങ്ങൾ പോലീസ് അന്വേഷണങ്ങൾ കാര്യമായി തന്നെ നടന്നുവെങ്കിലും, വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല. മാർച്ച് 2009 ലാണ് മുപ്പത്തിയഞ്ചുകാരിയായ ക്ലോഡിയയെ കാണാതാകുന്നത്. യൂണിവേഴ്സിറ്റി ഓഫ് യോർക്കിലെ ഷെഫ് ആയി ജോലിചെയ്തിരുന്ന ക്ലോഡിയ, 2009 മാർച്ച് 18ന് യോർക്കിലെ ഹെവേർത്തിന് അടുത്തുള്ള സ്വന്തം വീട്ടിലാണ് അവസാനമായി ഉണ്ടായിരുന്നതെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. പിന്നീട് അപ്രതീക്ഷിതമായി കാണാതായ ക്ലോഡിയയെ സംബന്ധിച്ച് പോലീസ് അന്വേഷണങ്ങൾ നടന്നു. ക്ലോഡിയയുടെ മുൻകാല ജീവിതത്തെ സംബന്ധിച്ചും, ബന്ധങ്ങളെ സംബന്ധിച്ചും, ജോലിസ്ഥലത്തുമെല്ലാം അന്വേഷണങ്ങൾ നടത്തിയെങ്കിലും അനുകൂലമായ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണ കാലഘട്ടത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, ആർക്കെതിരെയും വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നില്ല.
പിന്നീട് വന്ന വാർത്തകളിൽ ക്രിസ്റ്റോഫർ ഹല്ലിവെൽ എന്നയാളാണ് ക്ലോഡിയയുടെ തിരോധാനത്തിന് പിറകിലെന്ന് പ്രചരിച്ചിരുന്നു.
ക്ലോഡിയയുടെ തിരോധാനത്തിനു ശേഷം അവരുടെ പേരിൽ ഒരു നിയമം തന്നെ സ്ഥാപിക്കപ്പെട്ടു. 2019 ജൂലൈ 31 ന് നിലവിൽ വന്ന ഈ നിയമമനുസരിച്ച്, കുടുംബാംഗങ്ങൾക്ക് തിരോധാനത്തിൽ ആയ വ്യക്തിയുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുക്കാനുള്ള അനുവാദം ലഭിക്കുന്നു. മുൻപ് കാണാതായ ആൾ മരിച്ചു എന്ന് സ്ഥിരീകരണം ലഭിച്ചാൽ മാത്രമേ കുടുംബാംഗങ്ങൾക്ക് സാമ്പത്തികകാര്യങ്ങളിൽ ഇടപെടാൻ ആകുമായിരുന്നുള്ളൂ. മാർച്ച് 18 ന് ശേഷം ക്ലോഡിയ ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആദ്യ ഒരു മാസത്തെ അന്വേഷണത്തിനുശേഷം, കൊലപാതകശ്രമം ആകാമെന്ന സംശയത്തിലൂടെ പോലീസ് നീങ്ങി. പിന്നീട് മേൽറോസേഗേറ്റിൽ ക്ലോഡിയയെ ഒരു പുരുഷനോടൊപ്പം കണ്ടെത്തിയതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു വർഷത്തിനുശേഷം ക്ലോഡിയയുടെ ഉറ്റസുഹൃത്തായ സൂസി കൂപ്പർ കേസിനെ സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.
ക്ലോഡിയയെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. ക്ലോഡിയയെ കാണാതായി 4 മണിക്കൂറിന് ശേഷവും അവരുടെ മൊബൈൽ ഫോൺ ആക്ടീവ് ആയിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ക്ലോഡിയയുടെ തിരോധാനത്തിനു കാരണമായവരെ കണ്ടുപിടിക്കുന്നത് വരെ കേസ് അവസാനിപ്പിക്കില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ പോൾ കെന്നഡി വ്യക്തമാക്കി. അന്വേഷണത്തിൻെറ ഭാഗമായി അടുത്തിടെ ഓഗസ്റ്റ് 24 -ന് യോർക്കിന് സമീപമുള്ള ഒരു ക്വാറിയിലും പോലീസ് തിരച്ചിൽ നടത്തി. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലോഡിയയുടെ പിതാവ് പീറ്റർ മരണപ്പെട്ടു. കേസിനെ സംബന്ധിച്ച് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡിൽ നിന്നുള്ള സംരക്ഷണം കാലക്രമേണ കുറയുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് വാക്സിൻ പരമാവധി ആളുകൾക്ക് നൽകി രോഗമുക്തിയ്ക്കായി ലോകമെങ്ങും പരിശ്രമിക്കുമ്പോഴും പുതിയ കണ്ടെത്തൽ ആശങ്കയുളവാക്കുന്നതാണ്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച ഒരു ദശലക്ഷം ആൾക്കാരിൽ നടത്തിയ പഠനഫലമാണ് പുറത്ത് വന്നിരിക്കുന്നത് . ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ആദ്യമാസത്തിൽ 88% സംരക്ഷണം ലഭിച്ചിരുന്നെങ്കിൽ അഞ്ച് മുതൽ ആറ് മാസം കൊണ്ട് സംരക്ഷണം 74% ആയി കുറഞ്ഞു. ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ നാല് അഞ്ച് മാസത്തിനുള്ളിൽ സംരക്ഷണം 77% -ത്തിൽ നിന്ന് 67 % ആയി ആണ് കുറഞ്ഞത്. പഠനത്തിന് വിധേയരായവരെല്ലാം തന്നെ ഫൈസർ അല്ലെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.
വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് പിടിപെട്ടാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇംഗ്ലണ്ടിൽ പ്രതിരോധകുത്തിവയ്പ് നൽകിയതു മൂലം ഏകദേശം 84, 600 മരണങ്ങളും 23 ദശലക്ഷം പേർക്ക് കോവിഡ് ബാധിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞതായാണ് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ നേരത്തെ സ്വീകരിച്ചവരിൽ ശൈത്യ കാലത്തോടെ കോവിഡിൽ നിന്നുള്ള സംരക്ഷണം 50 % ആയി കുറയുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ടിം സ്പെക്ടർ പറഞ്ഞു. അതുകൊണ്ടുതന്നെ ബൂസ്റ്റർ വാക്സിൻ നൽകുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ഡോസ് വാക്സിൻ തന്നെ കൊടുക്കാൻ പെടാപാടു പെടുന്ന മൂന്നാം ലോകരാജ്യങ്ങൾക്ക് തുടർച്ചയായ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടി വരുന്നത് എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ലോകമെങ്ങും ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ ആദ്യ ലോക്ക് ഡൗൺ സമയത്ത് യുവാക്കളിൽ അമിതമായി പുകവലിശീലം വർദ്ധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് യുകെ നടത്തിയ പഠനങ്ങളിൽ, 18 മുതൽ 34 വയസ്സ് വരെയുള്ളവരിൽ പുകവലിക്കുന്നവർ 21.5 ശതമാനത്തിൽ നിന്നും 26.8 ശതമാനമായി ഉയർന്നതായി വ്യക്തമാക്കുന്നു. പുകവലി ശീലം ക്രമാതീതമായി വർദ്ധിച്ചതിന്റെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെങ്കിലും, അമിത സമ്മർദ്ദമാകാം ഇതിനുള്ള കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ എല്ലാ പ്രായത്തിലുള്ളവരിലും അമിതമായ മദ്യപാനശീലം കോവിഡ് കാലത്ത് വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
അഡിക്ഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, നൂറുകണക്കിന് ആളുകളിൽ മാസങ്ങളോളം നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2020-ലെ ആദ്യ ലോക്ക് ഡൗണിനു 7 മാസങ്ങൾക്കു മുൻപ് ലഭിച്ച വിവരങ്ങളും ലോക് ഡൗൺ സമയത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിൽ മാത്രം ലോക്ക് ഡൗൺ സമയത്ത് 652,000 പേർ പുതിയതായി പുകവലിശീലം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചിലയാളുകൾ ഈ സമയം പുകവലി ശീലം പൂർണമായി ഉപേക്ഷിക്കാനുള്ള സമയമായി പ്രയോജനപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദ്യ ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ വളരെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചതായി യൂണിവേഴ് സിറ്റി കോളേജ് ലണ്ടനിൽനിന്നുള്ള പ്രമുഖ ഗവേഷകയായ ഡോക്ടർ സാറാ ജാക്സൺ വ്യക്തമാക്കുന്നു. ചില ആളുകൾ ഈ സമയത്തെ ക്രിയാത്മകമായി വിനിയോഗിച്ചപ്പോൾ, മറ്റുചിലരിൽ അമിതമായ പുകവലി ശീലവും മദ്യപാനവും വളർത്തുന്നതിന് ഈ കാലഘട്ടം ഇടയാക്കി. പഠനറിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്ന വസ് തുതകളെ സംബന്ധിച്ച് കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും, ആവശ്യമായവർക്ക് സഹായങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഗവൺമെന്റ് ഈ വർഷം പുതിയ ടോബാക്കോ കണ്ട്രോൾ പ്ലാൻ രൂപപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
ഷിബു മാത്യൂ.
യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഗ്രാസ്‌റൂട്ട് കണക്ടിംഗ് കമ്മ്യൂണിറ്റി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളിയായ ജേക്കബ് കളപ്പുരയ്ക്കല്‍ പീറ്റര്‍ അവാര്‍ഡിന് അര്‍ഹനായി. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് (ECB) ജേക്കബ് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 40ഓളം നോമിനേഷന്‍സില്‍ നിന്നാണ് ഈ അവാര്‍ഡ് ജേക്കബിനെ തേടിയെത്തിയത്. യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്റസ് ടീമില്‍ കളിക്കുന്ന ജേക്കബ്, പത്ത് ടീമുകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ലീഡ്‌സ് പ്രിമിയര്‍ ലീഗ് (LPL) സംഘടിപ്പിച്ച് വരുന്നു. നൂറ്റിയമ്പതോളം കളിക്കാരാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. വര്‍ഷം തോറും ലീഡ്‌സ് പ്രീമിയര്‍ ലീഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിട് കാലത്തുപോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലും LPL നടത്തുവാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമായി. ജേക്കബ് നേതൃത്വം കൊടുക്കുന്ന ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ പ്രശക്തി യോര്‍ക്ക്ഷയറിന് പുറത്തേയ്ക്കും വ്യാപിച്ചു തുടങ്ങി. യോര്‍ക്ഷയര്‍ ക്രിക്കറ്റ് ഫൗണ്ടേഷനാണ് ജേക്കബിനെ യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. ഈ മാസം പത്തൊമ്പതിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) ഗ്രാസ്‌റൂട്ട്‌സ് ക്രിക്കറ്റ് കണക്ടിംഗ് കമ്മ്യൂണിറ്റീസ് അവാര്‍ഡ് 2021 ന്റെ സെലക്ഷനിലേയ്ക്ക് യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡ് ജേക്കബിനെ നേരിട്ട് നോമിനേറ്റ് ചെയ്തിരിക്കുകയാണ്.
കേരളത്തില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള എഴുപുന്നയാണ് ജേക്കബിന്റെ ദേശം. കുടുംബത്തോടൊപ്പം ലീഡ്‌സില്‍ താമസിക്കുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷനിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗെയിം ഫെസ്റ്റ് 2021 ചരിത്രത്താളുകളിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഫാദർ ജോർജ് എട്ടുപറ അച്ചൻെറ അനുഗ്രഹാശംസകളോടെ അരങ്ങേറിയ ഗെയിം ഫെസ്റ്റ് 2021 ഇന്നലെ (23/ 8/ 2021) 9 മണി മുതൽ 5 മണി വരെയാണ് അരങ്ങേറിയത്.
റെഡ്, യെല്ലോ, ഗ്രീൻ എന്നീ മൂന്ന് ഹൗസുകളിലായി അരങ്ങേറിയ ഗെയിം ഫെസ്റ്റിൻെറ ഉത്ഘാടനവും വ്യത്യസ്തമായിരുന്നു. മൂന്ന് ഹൗസുകളിലെയും ക്യാപ്റ്റൻമാരെ ഗോളികളായി നിർത്തി പെനാൽറ്റി കിക്ക് അടിച്ച് വികാരി ഫാദർ ജോർജ് എട്ടുപറ അച്ചൻ ഗെയിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗെയിം ഫെസ്റ്റിൽ പ്രൈമറി സ്കൂളിലെ കുട്ടികൾക്കും സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കും വ്യത്യസ്തങ്ങളായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യുവജനങ്ങൾ പ്രൈമറി സ്കൂളിലെ കുട്ടികളുടെ കളികൾക്ക് നേതൃത്വം വഹിച്ചപ്പോൾ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ നേതൃത്വം ഇയർ 12 ലെ കുട്ടികൾക്കായിരുന്നു.
പ്രകൃതിയും ഗെയിം ഫെസ്റ്റിന് അനുകൂലമായിരുന്നു. നല്ല കാലാവസ്ഥ. വെയിലിൻെറ ചൂടിനെ തണുപ്പിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ ഐസ്ക്രീം വാൻ ഇടവേളകളെ കൂടുതൽ ആസ്വാദ്യകരമാക്കി. കുട്ടികൾ തന്നെ ഉണ്ടാക്കി വിതരണംചെയ്ത ലഞ്ചും പുതുമയായിരുന്നു. പരിപാടികൾക്ക് എല്ലാ പിന്തുണയുമായി സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷനിലെ വിമൻസ് ഫോറം ഉണ്ടായിരുന്നു. വിമൻസ് ഫോറത്തിൻെറ നേതൃത്വത്തിലുള്ള സ്നാക്സ് ആൻഡ് കൂൾബാർ വൻ വിജയമായിരുന്നു. കുട്ടികളുമായെത്തിയ മാതാപിതാക്കൾ വോളിബോളും ക്രിക്കറ്റും കളിച്ചത് ഏവർക്കും കൗതുകകരമായി. കേരളത്തിലെ ഓണക്കാലത്ത് ഓർമ്മിപ്പിക്കുന്ന ആവേശം പകർന്ന വടംവലിയോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് റെഡ് ഹൗസാണ് . രണ്ടാം സ്ഥാനം യെല്ലോ ഹൗസും, മൂന്നാംസ്ഥാനം ബ്ലൂ ഹൗസും കരസ്ഥമാക്കി. സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷനിലെ യുവജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരനായ മെൽവിൻ ബേബിയുടെ നേതൃത്വം പ്രശംസനീയമായിരുന്നു.
മൊബൈലും ലാപ്ടോപ്പും ഓൺലൈൻ ക്ലാസുകളുമായി വീടിനുള്ളിൽ തളച്ചിടപ്പെട്ട കുട്ടികളെ കളികളിലൂടെ മനസ്സിന് സന്തോഷവും ഉല്ലാസവും നൽകിയ ഗെയിം ഫെസ്റ്റ് 2021 വൻ വിജയമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ കോൺവാളിൽ നടന്ന ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിൽ പങ്കെടുത്ത 5000 പേരോളം കോവിഡ് പോസിറ്റീവായതായി റിപ്പോർട്ട്. ടെസ്റ്റ് ചെയ്ത 4700 ഓളം പേർ ഫെസ്റ്റിവലിൽ പങ്കെടുത്തതായി വ്യക്തമാക്കിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ എണ്ണൂറോളം പേർ മാത്രമാണ് കോൺവാളിൽ താമസിക്കുന്നവർ. പോസിറ്റീവായ ബാക്കിയുള്ളവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള തീയതികളിൽ ആണ് ഫെസ്റ്റിവൽ നടത്തപ്പെട്ടത്. ഫോൾസ്, ഗോറില്ലാസ് എന്നീ ബാൻഡുകളും, പ്രശസ്ത ഗായിക ജോർജ സ്മിത്തും ആയിരുന്നു ഇത്തവണത്തെ മ്യൂസിക് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങൾ.
ഫെസ്റ്റിവലിന് വെബ്സൈറ്റിൽ പങ്കെടുത്ത എല്ലാവരുടെയും കോവിഡ് സ്റ്റാറ്റസ് ചോദിച്ചതിനു ശേഷം മാത്രമാണ് എൻട്രി ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും, 24 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത പി സി ആർ സർട്ടിഫിക്കറ്റും മറ്റും ഹാജരാക്കിയവർക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്. എന്നാൽ ഫേസ് മാസ്ക്കുകൾ ഷോയിൽ നിർബന്ധമാക്കിയിരുന്നില്ല എന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺവാൾ പബ്ലിക് ഹെൽത്ത് ടീമുമായി ചേർന്ന് രാജ്യത്തുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഷോ നടത്തിയതെന്ന് ബോർഡ്‌മാസ്റ്റേഴ്സ് വക്താവ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് ആളുകൾക്ക് പ്രവേശനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പ്രകാരം 450 ഓളം പേർക്ക് ചടങ്ങിൽ പ്രവേശനം നിഷേധിക്കേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചടങ്ങുകൾ നടക്കുമ്പോൾ പൂർണ്ണമായും റിസ്ക് ഒഴിവാക്കാൻ സാധിക്കില്ല. തുടർന്നും പബ്ലിക് ഹെൽത്ത് ടീമുമായി ചേർന്ന് ആവശ്യമായ നടപടികൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കോൺവാളിലും, ഐൽസ് ഓഫ് സ് കില്ലിയിലുമെല്ലാം കേസുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ജനസംഖ്യയിൽ ഒരുലക്ഷം പേരിൽ 722 പേർക്ക് കോവിഡ് പോസിറ്റീവ് എന്ന തരത്തിലുള്ള വർധന ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോൺവാളിലുള്ള ജനങ്ങളെല്ലാവരും തന്നെ ടെസ്റ്റ് ചെയ്യണമെന്ന മാർഗ്ഗനിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.