Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ശിശു ജനന നിരക്കിൽ ഉണ്ടാവുന്ന കുറവ് ദീർഘകാല സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടേക്കാമെന്ന് തിങ്ക്ടാങ്ക്. ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് മികച്ച ശിശു സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യണമെന്നും സോഷ്യൽ മാർക്കറ്റ് ഫൗണ്ടേഷൻ വ്യക്തമാക്കി. സാധാരണയായി ജോലി ചെയ്യുന്ന മാതാപിതാക്കൾ അവരുടെ വരുമാനത്തിന്റെ 22% മുഴുവൻ സമയ ശിശുസംരക്ഷണത്തിനായി ചെലവഴിക്കുന്നുണ്ട്. ഇത് പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയുടെ ശരാശരിയേക്കാൾ ഇരട്ടിയാണ്. പ്രശ്നപരിഹാരത്തിനായി മന്ത്രിമാർ ഒരു ക്രോസ്-ഗവൺമെന്റ് ടാസ്ക്ഫോഴ്സ് രൂപീകരിക്കണമെന്നും അവർ നിർദേശിക്കുന്നു. 1964 -ൽ ഇംഗ്ലണ്ടിലും വെയിൽസിലും ജനനനിരക്ക് ഉയർന്നിരുന്നു. ഓരോ സ്ത്രീയ്ക്കും ഉള്ള കുട്ടികളുടെ എണ്ണം ശരാശരി 2.93 ആയിരുന്നു. കഴിഞ്ഞ വർഷം ഇത് 1.58 ആയി കുറഞ്ഞു.

കുട്ടികളെ പ്രസവിക്കുന്നതിന് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി നടപ്പിലാക്കുന്ന നയമാണ് പ്രൊനാറ്റലിസം. സർക്കാർ പിന്തുണയിലൂടെ ജനനനിരക്ക് ഉയർത്തുന്ന നടപടിയാണിത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 28 ശതമാനം, ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് പ്രത്യേകമായി നിയമങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിൽ, 950 യൂറോയുടെ ‘ബർത്ത് ഗ്രാന്റ്’ നിലവിലുണ്ട്.

നയങ്ങൾ രൂപീകരിക്കുമ്പോൾ, ജനസംഖ്യാ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മന്ത്രിമാർ ഒരു ക്രോസ്-ഡിപ്പാർട്ട്മെന്റൽ ടാസ്ക്ഫോഴ്സ് ഉണ്ടാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ജനനനിരക്കിലെ കുറവ് സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിന് വിലങ്ങുതടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആറു മാസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിലെ ജനനനിരക്ക് എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. 2020 ൽ ന്യൂസിലാന്റിൽ 57,753 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,064 (3%) ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വാഹനത്തെ മറന്നുകൊണ്ടുള്ള ജീവിതം ഈ കാലത്ത് സാധ്യമല്ല. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ വൃത്തിയോടെ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? ആർമർ ഓൾ രണ്ടായിരം കാർ ഉടമകളിൽ നടത്തിയ പഠനത്തിൽ 49 ശതമാനം പേരും തങ്ങളുടെ വാഹനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. വൃത്തിയില്ലായ്മ, മങ്ങിയ നിറം, പോറലുകൾ എന്നിവ നാണക്കേടുണ്ടാക്കുന്നതായി പലരും വെളിപ്പെടുത്തി. ആറിൽ ഒരാൾ അവരുടെ വാഹനത്തിന്റെ അവസ്ഥയെപറ്റി സ്വയം ബോധവാന്മാരാണ്. 41 ശതമാനം പേർ വാഹനം കഴുകാൻ മടിയുള്ളവരാണ്. 56 ശതമാനം പേരും കാറിന്റെ നിറത്തിൽ അധികം ശ്രദ്ധ നൽകാറില്ല. അതുകൊണ്ട് തന്നെ പോറലുകളും മങ്ങിയ നിറവും ശ്രദ്ധിക്കാറില്ല.

പത്തിൽ ആറ് പേർ പതിവായി സ്വന്തം വാഹനം കഴുകുന്നവരാണ്. 38 ശതമാനം പേർക്ക് കാർ ക്ലീനിംഗ് ഐറ്റംസ് സ്വന്തമായിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കാറുകൾ വൃത്തിയാക്കാമെങ്കിലും പലരും അതിന് ശ്രമിക്കുന്നില്ല. എന്നാൽ കാറുകൾ വൃത്തിയാക്കുന്നത് ആസ്വദിച്ചു ചെയ്യുന്നവരുമുണ്ട്. കാറുകൾ തങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുന്നതായി പറയുന്നവർ നിരത്തുന്ന പത്ത് കാരണങ്ങൾ ഇവയാണ്.

• വാഹനം പഴയതായിരുന്നു
• കാറിനകവും പുറവും വൃത്തികേടായിരുന്നു.
• കാറിൽ പോറലുകൾ ഉണ്ടായിരുന്നു
• കാർ തുരുമ്പിച്ചു
• നിറം മങ്ങിതുടങ്ങി
• പലയിടത്തും ചളുക്ക് ഉണ്ടായിരുന്നു
• കാർ തീരെ ചെറുതാണ്
• എഞ്ചിനിൽ നിന്നും പല ശബ്‍ദങ്ങൾ കേട്ടു
• കാറിന്റെ പുറം വളരെ വൃത്തികേടായിരുന്നു
• കാറിന്റെ ബ്രാൻഡ് ഇഷ്ടപെട്ടില്ല

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെർബി : ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കില്ലമാർഷ് ചന്ദോസ് ക്രസന്റിലെ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. സംഭവം കൊലപാതകം ആണെന്നും ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ഒരു വ്യക്തിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലുള്ളവരെ കാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. നാടിനെ നടുക്കിയ കൊലപാതകം നടന്നതോടെ പ്രദേശവാസികളെ ആശ്വസിപ്പിക്കാൻ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ സംശയാസ്പദമായി എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തവർ ഉടൻ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും വിവരങ്ങൾ എത്ര ചെറുതാണെങ്കിലും പോലീസിൽ അറിയിക്കാൻ തയ്യാറാകണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ റോബ് റൂട്ട്‌ലെഡ്ജ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളുമായി പോലീസ് സംസാരിച്ചു വരികയാണ്. വളരെ ദാരുണമായ സംഭവം ആണ് നടന്നതെന്ന് നോർത്ത് ഈസ്റ്റ് ഡെർബിഷയർ എംപി ലീ റൗലി പറഞ്ഞു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡിസംബറോടുകൂടി കൊറോണ വൈറസിനെതിരെയുള്ള 100 ദശലക്ഷം വാക്സിനോളമാണ് ഉപയോഗ്യശൂന്യമാകുന്നതെന്ന് ഗവേഷണ ഗ്രൂപ്പായ എയർഫിനിറ്റിയുടെ പഠനറിപ്പോർട്ട് പുറത്ത് . ആഗോള വാക്സിൻ ഉച്ചകോടിക്ക് മുൻപ് ഗവേഷണ റിപ്പോർട്ട് ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ,യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർക്ക് അയച്ചിരുന്നു.എയർഫിനിറ്റിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ ഏകദേശം ഏഴ് ദശലക്ഷം വാക്സിനുകളാണ് ലഭ്യമാകുന്നത്.ഡിസംബർ മാസത്തോടെ ഇത് പന്ത്രണ്ട് ദശലക്ഷത്തിലേക്ക് എത്തും. എന്നാൽ ഏകദേശം നൂറ് ദശലക്ഷം വാക്സിനുകൾ ഉപയോഗശൂന്യമാകുമോയെന്ന ഭയം നിലനിൽക്കുന്നുണ്ട്. ഏതു രാജ്യത്തിലേക്കാണ് വാക്സിന് നൽകുന്നത് എന്നതാണ് ഇതിൽ ഏറ്റവും നിർണായകമായ പങ്കു വഹിക്കുന്ന ഘടകം എന്ന് ഗോർഡൻ ബ്രൗൺ പറഞ്ഞു. മൂന്നാംകിട രാജ്യങ്ങളിലേക്ക് ആരാണ് വാക്സിന് നല്കുന്നത് എന്നതിനെ പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാംകിട രാജ്യങ്ങൾക്ക് വാക്സിൻ കിട്ടാത്ത ഈ സാഹചര്യത്തിൽ സമ്പന്ന രാജ്യങ്ങളിൽ ഏകദേശം 100 ദശലക്ഷത്തോളം വാക്സിനുകൾ ഉപയോഗശൂന്യമായി വലിച്ചെറിയേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾക്ക് മാറ്റമുണ്ടാകുമോ, വാക്സിൻ കയറ്റുമതിക്കുള്ള നിയന്ത്രണ തടസ്സങ്ങൾ എങ്ങനെ മറികടക്കാൻ സാധിക്കും , സ്റ്റോക്ക് ചെയ്ത വാക്സിനുകൾ ഉപയോഗശൂന്യമാകാതെ എങ്ങനെ നോക്കാം എന്നീ കാര്യങ്ങൾക്ക് ബുധനാഴ്ച്ചയിലെ ഉച്ചകോടിയിൽ തീരുമാനമാകും. എയർഫിനിറ്റിയുടെ റിപ്പോർട്ട് ലോകനേതാക്കൾക്ക് പ്രശ്നങ്ങൾ നേരിടാനുള്ള ഒരു ഉത്തമ വഴികാട്ടിയായിരിക്കും. വാക്സിൻെറ വലിയ തോതിലുള്ള നഷ്ടം ഉണ്ടാകാതിരിക്കാൻ നാം ഒരു വാക്സിൻ റിലീസ് പ്ലാൻ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്ര രാജ്യങ്ങളിലേക്ക്‌ ഉടൻ തന്നെ വാക്സിൻ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അത് ലോകത്തിനു തന്നെ ഒരു വലിയ നഷ്ടമായി തീരുമെന്നും തെക്കൻ രാജ്യങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ നൽകേണ്ടതുണ്ടെന്നും ഡയറക്ടർ നിക്ക് ഡിയർഡൻ അഭിയപ്രായപ്പെട്ടു.

സ്റ്റോക്ക് ഓൺ ട്രെന്റ്: ‘മലയോടും മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിക്കുന്ന മലയോര കർഷകർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങളുടെ പ്രിയ സ്ഥാനാർഥി….’ തൊണ്ണൂറുകളിൽ മലയോരമേഖലകളിൽ ഇലക്ഷൻ സമയം തള്ളുന്ന അനൗസെമെന്റ് ആണ് പറഞ്ഞത്….. പൊള്ളയായ വാഗ്ദാനങ്ങൾ പറഞ്ഞതല്ലാതെ ഒന്നും കിട്ടാതായപ്പോൾ അപ്പൻമ്മാർ തങ്ങളുടെ കുട്ടികളോട് പറഞ്ഞു.. മക്കളെ മണ്ണിൽ പണിതാൽ പട്ടിണി മാറില്ല എന്ന്… ഒരു പരിധിവരെ മലയാളിക്കരയിൽ നിന്നും പലായനം തുടങ്ങിയതിന്റെ ചിലകാരണങ്ങളിൽ ഒന്ന്…

ലോകത്തിന്റെ നാലുപാടും മലയാളികൾ എത്തിയപ്പോൾ ആദ്യം ലണ്ടനിലും പിന്നീട് നോർത്തേൺ അയർലണ്ടിൽലും തുടർന്ന് 2012 ൽ സ്റ്റോക്ക് ഓൺ ട്രെന്റിലും എത്തിയ ഒരു മലയാളി കുടുംബമാണ് കോട്ടയം കങ്ങഴ സ്വദേശിയായ സോബിച്ചനും ബിന്ദുവും. മൂന്ന് കുട്ടികൾ.. കൃഷിയിലെ തന്റെ ആഗ്രഹങ്ങൾ ചെറുതായെങ്കിലും ഒന്ന് പൂർത്തീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിൽ കൊടുത്ത അപേക്ഷ സ്വീകരിക്കപ്പെട്ടപ്പോൾ ലഭിച്ചത് രണ്ട് സെന്റിൽ താഴെ ഉള്ള ഒരു അലോട്ട്മെന്റ്. കുടുംബത്തോടെ പണികൾ ആരംഭിക്കുകയായിരുന്നു.. ഭാര്യ നേഴ്‌സായ ബിന്ദു, പള്ളിക്കത്തോട് സ്വദേശിനിയായ കർഷക പുത്രി.. തൂമ്പയോന്നും എനിക്ക് പുത്തരിയല്ലെന്നു തെളിയിച്ചുകൊണ്ട് നിലമൊരുക്കി… ഭർത്താവായ സോബിച്ചന് കട്ട സപ്പോർട്ടുമായി കുട്ടികളും ഒപ്പം ചേർന്നു.

എനിക്ക് സൂചി പിടിക്കാൻ മാത്രമല്ല തൂമ്പയും വഴങ്ങും എന്ന്  യുകെ മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു കർഷക പുത്രിയായ ബിന്ദു സോബിച്ചൻ.

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ ആകെ നൂറിൽ അധികം അലോട്‌മെൻറ്റുകളാണ് പലർക്കായി നൽയിട്ടുള്ളത്. സോബിച്ചന്റെയും കുടുംബത്തിന്റെയും അധ്വാനം പൂർണ്ണമായി അർപ്പിച്ചപ്പോൾ പച്ചക്കറികളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്.. നാട്ടിലെ പച്ചമുളക്, പയർ, പാവക്ക എന്ന് തുടങ്ങി സർവ്വതും ഫലങ്ങൾ നൽകിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ കണ്ടപ്പോൾ അത്ഭുതപ്പെട്ട് ഞെട്ടിപ്പോയി…

സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അലോട്ട്‌മെന്റ് കമ്മിറ്റി നടത്തിയ ഇന്സ്പെക്ഷനിൽ മലയാളിയായ സോബിച്ചനും കുടുംബവും നടത്തിയ അലോട്ട്‌മെന്റിനു അവാർഡ് നൽകുകയായിരുന്നു. ഇംഗ്ലീഷുകാരുടെ നൂറിൽ പരം അലോട്ട്‌മെന്റുകളിൽ ഉള്ള കൃഷികളുമായി മത്സരിച്ചാണ് സോബിച്ചൻ വിജയിയായത്.

ഈ മാസം അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് പാർക്കിൽ വച്ച്  നടന്ന പരിപാടിയിൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. എന്നാൽ ക്രിക്കറ്റ് കളിയിലെ കമ്പം ബോളിന്റെ രൂപത്തിൽ മുഖത്തു പതിച്ചപ്പോൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. സ്റ്റോക്ക് ക്രിക്കറ്റ് ബ്ലാസ്റ്റേഴ്‌സ് ക്യപ്റ്റൻ കൂടിയാണ് സോബിച്ചൻ.

സ്റ്റോക്കിലെ പല വീടുകളിലും ഫ്രീ ആയി സോബിച്ചൻ പച്ചക്കറികൾ ഇതിനകം കൊടുത്തു കഴിഞ്ഞു.

ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ സോബിച്ചന്റെ അലോട്ട്‌മെന്റിൽ എത്തി സമ്മാനം കൊടുക്കുകയായിരുന്നു.

സമ്മാനത്തോടൊപ്പം ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സോബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

കൃഷിയിടത്തിൽ ഉണ്ടായ പച്ചക്കറികൾ ഉൾപ്പെടുത്തിയ വീഡിയോ കാണാം…

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നമ്പർ പ്ലേറ്റുകളിൽ നിന്ന് ജിബി സ്റ്റിക്കർ അപ്രത്യക്ഷമാകുന്നു. ‘ജിബി’ യ്ക്ക് പകരം ‘യുകെ’ സ്റ്റിക്കർ ആവും ഇനി ഉണ്ടാകുക. ബ്രിട്ടനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് വാഹനമോടിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ ബ്രിട്ടീഷ് നമ്പർ പ്ലേറ്റുകളിൽ നിന്ന് ജിബി സ്റ്റിക്കർ നീക്കം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് വാഹനത്തിൽ ഒരു “ജിബി” സ്റ്റിക്കർ പതിപ്പിക്കേണ്ടതുണ്ട്. ഇനി അത് ‘യുകെ’ യായി മാറും. സെപ്റ്റംബർ 28 നാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. പുതിയ ബ്രിട്ടീഷ് നമ്പർ പ്ലേറ്റ് ഉണ്ടാകുമെന്ന് സർക്കാർ പറഞ്ഞു മാസങ്ങൾക്ക് ശേഷമാണ് ഇത് യാഥാർഥ്യമാവുന്നത്.

ജനുവരി 31 ന് ബ്രെക്സിറ്റിന്റെ ഒന്നാം വാർഷികത്തിൽ ഗ്രാന്റ് ഷാപ്സ് പുതിയ മാതൃക അവതരിപ്പിച്ചിരുന്നു. യൂണിയൻ ജാക്ക് ഫ്ലാഗിന് കീഴിൽ ‘ജിബി’ ഉള്ള മാതൃക ആയിരുന്നു അത്. യൂറോപ്യൻ യൂണിയൻ വിടുന്നതിനുമുമ്പ്, ബ്രിട്ടീഷ് നമ്പർ പ്ലേറ്റുകളിൽ യൂറോപ്യൻ യൂണിയന്റെ മഞ്ഞ നക്ഷത്രങ്ങളുടെ കീഴിൽ ‘ജിബി’ ചേർത്തിരുന്നു. സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അർത്ഥമാക്കുന്നത് ജിബി സ്റ്റിക്കറിന് ഇനി സാധുതയുണ്ടാകില്ല എന്നാണ്.

നമ്പർ പ്ലേറ്റുകൾ പുതുക്കുന്നതിന് നാല് മുതൽ ആറ് മാസം വരെ എടുത്തേക്കാമെന്ന് വിതരണക്കാർ പറയുന്നു. സെപ്റ്റംബർ അവസാനത്തിനുശേഷം വിദേശത്തുള്ള ബ്രിട്ടീഷുകാർ അവരുടെ വാഹനത്തിൽ യുകെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തെ നിയമമനുസരിച്ച് പിഴ ചുമത്തപ്പെടും. സർക്കാരിന്റെ വെബ്സൈറ്റിൽ പുതിയ യുകെ നമ്പർ പ്ലേറ്റുകളോ സ്റ്റിക്കറുകളോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഞ്ചു മാസം പ്രായമുള്ള മകന് മുല കൊടുക്കാൻ സമയം ആവശ്യപ്പെട്ട ട്രെയിനി നേഴ്സിനെതിരെ അധിക്ഷേപം. സൗത്ത് വെസ്റ്റിൽ നിന്നുള്ള 34കാരിയായ ലൂസി സെയ്‌ലിയാണ് അധ്യാപികയുടെ അധിക്ഷേപത്തിന് ഇരയായത്. ആദ്യ മകൻ എയ്ഡന് നൽകിയപോലെ തന്നെ 10 മാസത്തോളം രണ്ടാമത്തെ മകൻ സ്കോട്ടിനും മുലപ്പാൽ നൽകണമെന്ന് അവൻ ജനിച്ചപ്പോൾ തന്നെ ലൂസി തീരുമാനിച്ചിരുന്നു. ആ സമയം മൂന്നാം വർഷ നേഴ്സിംഗ് പരിശീലനത്തിലായിരുന്ന ലൂസി. സ്കോട്ട് ജനിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷം കോഴ്സിലേക്ക് മടങ്ങി. മുലയൂട്ടാനുള്ള സൗകര്യത്തിനായി സ്കോട്ടിനെ യൂണിവേഴ്സിറ്റിക്ക് എതിർവശത്തുള്ള ഒരു നേഴ്സറിയിൽ പാർപ്പിച്ചു. കോഴ്‌സിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രാക്ടീസ് അധ്യാപികയോട് ആവശ്യം അറിയിച്ചെങ്കിലും അവരത് നിരസിക്കുകയായിരുന്നു. നിയമപരമായ അവകാശത്തിന് തടസ്സം നിന്നതോടൊപ്പം “ലൂസി ഒരു വിദ്യാർത്ഥിയാണ്, ജീവനക്കാരിയല്ല” എന്ന് അവർ പറയുകയും ചെയ്തു. രോഷാകുലയായ ലൂസി ഈ വിഷയത്തിൽ തന്റെ യൂണിയനുമായി ആലോചിച്ച ശേഷം തന്റെ കുഞ്ഞിന് മുലയൂട്ടാനുള്ള അവകാശം തനിക്കുണ്ടെന്ന് ഉറപ്പിച്ചു.

ഒരു ഘട്ടത്തിൽ, അധ്യാപികയുടെ ഓഫീസിൽ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കെ, ‘കുഞ്ഞിനെ ജനിപ്പിക്കരുതായിരുന്നു’ എന്ന് അവർ പറഞ്ഞതായി ലൂസി വെളിപ്പെടുത്തി. അധിക്ഷേപത്തെ തുടർന്ന് സർവ്വകലാശാലയിൽ പരാതിപ്പെട്ടെങ്കിലും ഉചിതമായ നടപടി ഉണ്ടായില്ല. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ഏറ്റവും പ്രധാന കാര്യമാണ് മുലയൂട്ടൽ എന്ന് ലൂസി പ്രതികരിച്ചു. ജോലിസ്ഥലത്തെ മുലയൂട്ടൽ പിന്തുണയ്ക്കാനായി നിയമപരമായ അവകാശങ്ങൾ വിപുലീകരിക്കാൻ ഈ ആഴ്ച റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ് (ആർ‌സി‌എം) ആവശ്യപ്പെട്ടു. മാർഗ്ഗനിർദ്ദേശം പല സംഘടനകളും അവഗണിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങളിൽ നിന്ന് അപമാനം ഉൾപ്പെടെ മുലയൂട്ടുന്നതിൽ സ്ത്രീകൾക്ക് പല തടസ്സങ്ങളും നേരിടേണ്ടതായി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആജീവനാന്ത ആരോഗ്യത്തിനു മുലയൂട്ടൽ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയും യുണിസെഫും ശുപാർശ ചെയ്യുന്നതനുസരിച്ച് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കേണ്ടതുണ്ട്. കുഞ്ഞിന് ആദ്യ 6 മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണം. കുഞ്ഞിന് 6 മാസത്തിനു ശേഷം പോഷകാഹാരമുള്ളതും സുരക്ഷിതവുമായ പൂരക (സോളിഡ്) ഭക്ഷണങ്ങൾ നൽകികൊണ്ട് 2 വയസോ അതിൽ കൂടുതലോ പ്രായം വരെ മുലയൂട്ടൽ തുടരണം. ലോകത്തിലെ എല്ലാ മാതാപിതാക്കളെയും ഉൾപ്പെടുത്തുന്നതിനായി “മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ പ്രാപ്തമാക്കുക” എന്ന മുദ്രാവാക്യം വേൾഡ് അലൈൻസ് ഫോർ ബ്രെസ്റ്റ് ഫീഡിങ് ആക്ഷൻ 2019 ൽ തിരഞ്ഞെടുത്തു. മുലയൂട്ടൽ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കളെ ശാക്തീകരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അമ്മമാർക്ക് മുലയൂട്ടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, പങ്കാളികൾ, കുടുംബം, സമൂഹം, ജോലിസ്ഥലം എന്നിവ അവളെ പിന്തുണയ്ക്കുമ്പോൾ, മുലയൂട്ടൽ മെച്ചപ്പെടുന്നു. സാർവത്രിക മുലയൂട്ടൽ കുഞ്ഞുങ്ങൾക്ക് അണുബാധയിൽ നിന്നുള്ള പരിരക്ഷ, ബുദ്ധിശക്തിയിലുള്ള വർദ്ധനവ് , അമിതഭാരത്തിനും പ്രമേഹത്തിനും എതിരായ സംരക്ഷണം, അമ്മമാർക്ക് കാൻസർ പ്രതിരോധം എന്നിവ നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഒട്ടേറെ പേരാണ് അവധിക്കാല ടിക്കറ്റ് ബുക്കിങ്ങിനായി മുന്നോട്ടുവന്നിരിക്കുന്നത് . പുതിയ മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് വൻ ഉണർവ് നൽകും എന്ന് ആ മേഖലയിലുള്ളവർ പ്രതികരിച്ചു . നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ സീസണിൽ വിനോദ സഞ്ചാര മേഖലയ്ക്ക് വൻ തിരിച്ചടിയായിരുന്നു നേരിടേണ്ടിവന്നത്. നിയന്ത്രണങ്ങൾ മൂലം മലയാളികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വദേശത്ത് സന്ദർശിച്ചിട്ട് വളരെയേറെ നാളുകളായിരുന്നു. ബ്രിട്ടനിൽ ഒക്ടോബർ നാല് മുതലാണ് ട്രാവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം കൂടുതൽ ലളിതമാകുന്നത് നിലവിൽ വരുന്നത് .

വിദേശയാത്ര സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കുന്നതോടെ ഇനി യാത്രകൾ കൂടുതൽ എളുപ്പത്തിലാവും. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിച്ചതോടൊപ്പം ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ ആമ്പർ, ഗ്രീൻ ലിസ്റ്റുകൾ ഒന്നിലേക്ക് ലയിപ്പിക്കും. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ ഇനി പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് നിലനിൽക്കുമെങ്കിലും അതിലുൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം പതിവിലും കുറവായിരിക്കും. തുർക്കി, പാകിസ്താൻ, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ സെപ്റ്റംബർ 22 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ ഇപ്പോഴും പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തണം. എത്തിച്ചേർന്നതിന് ശേഷമുള്ള രണ്ട്, എട്ട് ദിവസങ്ങളിൽ പിസിആർ പരിശോധനയും ആവശ്യമാണ്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെയും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്പെയിനിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ പിസിആർ ടെസ്റ്റ് ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ ആമ്പർ ലിസ്റ്റിലാണ്. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. പൂർണമായി വാക്സിൻ സ്വീകരിക്കാത്തവർ 10 ദിവസം സ്വയം ഒറ്റപ്പെടണം.

നിലവിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഐസൊലേഷനിൽ കഴിയേണ്ടതില്ല. പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കയ്യിൽ കരുതിയാൽ മതിയാവും. തിരിച്ചെത്തിയതിന് ശേഷം രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും ചെയ്യണം. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രം ഐസൊലേഷനിൽ കഴിയുക. ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർ സർക്കാർ അംഗീകൃത ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. ഇതിനായി മുൻകൂട്ടി പണമടച്ചു ബുക്ക്‌ ചെയ്യേണ്ടതുണ്ട്.

ഷെഫ് ജോമോൻ കുരിയാക്കോസ്

ചേരുവകൾ

ലാംപ് ചോപ് 1കി. ഗ്രാം. / 6-8 കഷണങ്ങൾ
ജിൻജർ ഗാർലിക് പേസ്റ്റ് 3 ടീസ്പൂൺ
കുരുമുളക് തരിയായി പൊടിച്ചത് 1ടീസ്പൂൺ
ഒരു നാരങ്ങയുടെ നീര്
ഹിമാലയൻ പിങ്ക് സോൾട്ട്
അഥവാ ഉപ്പ് ആവശ്യത്തിന് .

 

 

 

പാചകം ചെയ്യുന്ന വിധം

1) കട്ട് ചെയ്തു ക്ളീൻ ചെയ്ത ലാംബ് ചോപ്പ് ഒരു നല്ല കട്ടിയുള്ള കിച്ചൻ ടൗവ്വലിൽ വെച്ച് ജലാംശം മുഴുവൻ മാറ്റി എടുക്കുക ( പാറ്റ് ഡ്രൈയിങ് എന്നാണ് ഇതിനെ പറയുന്നത് )

Tip :- ജലാംശം ഉണ്ടെങ്കിൽ അതിൽ മാറിനേഷൻ നല്ലതു പോലെ പിടിക്കില്ല

2) അതിനു ശേഷം ലാംബ് ചോപ്പ് രണ്ടു പ്ലാസ്റ്റിക് ഷീറ്റുകൾക്കു ഇടയിൽ വെച്ച് മീറ്റ് ഹാമർ അല്ലെങ്കിൽ ചപ്പാത്തി റോളർ ഉപയോഗിച്ച് ചെറുതായി ബീറ്റ്‌ ചെയ്യുക ( it’s one of the meat tenderising techniques)

Tip :- ഇങ്ങനെ ചെയ്യുമ്പോൾ മീറ്റ് റ്റിഷ്യൂസ് ബ്രേക്ക്ഡൗൺ ആയി പെട്ടെന്ന് കുക്ക് ആവാനും മാറിനേഷൻസ് നല്ലതുപോലെ മീറ്റിനുള്ളിലേക്കു ഇറങ്ങി ചെല്ലുന്നതിനും ഹെല്പ് ചെയ്യും .

3) ബീറ്റ്‌ ചെയ്ത ലാംബ് ചോപ്പിലേക്കു ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്ത് നല്ലതു പോലെ മാറിനേറ്റ്‌ ചെയ്തു വെക്കുക

Tip :- ഒരു രാത്രിയോ അല്ലെങ്കിൽ 8 മണിക്കൂർ എങ്കിലും മാറിനേറ്റ് ചെയ്തു വച്ചാൽ നല്ലത് .

4) ഗ്രിൽ പാൻ നല്ലതു പോലെ ചൂടായതിനു ശേഷം ലാംബ് ചോപ്പ് രണ്ടു സൈഡും കുക്ക് ആകുന്നതു വരെ ഗ്രിൽ ചെയ്യുക

Tip :- മീഡിയം ചൂടിൽ ആണ് കുക്ക് ചെയ്യേണ്ടത് .വളരെ ചെറിയ ചൂട് ആണെങ്കിൽ മീറ്റ് കുക്ക് ആകാൻ ഒരുപാട് സമയം എടുക്കുകയും തന്മൂലം മീറ്റിലെ ജ്യൂസ് വറ്റിപ്പോകുകയും മീറ്റ് വളരെ കട്ടിയുള്ളത് ആകുകയും ചെയ്യും. അതുപോലെ തന്നെ വളരെ ചൂട് കൂട്ടി കുക്ക് ചെയ്താൽ മീറ്റിന്റെ പുറഭാഗം മാത്രം കുക്ക് ആവുകയും ഉൾവശം വേവാതെ വരികയും ചെയ്യും .

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

ഡോ. ഐഷ വി

കാലം 1986

ടാക്സി കാറിൽ സ്റ്റഡി ടൂർ പോകുന്ന സഹോദരിയെ കോളേജിൽ ആക്കിയ ശേഷം തിരികെ വരുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തോണിപ്പാറയിൽ പുതുതായി ഏറ്റെടുത്തു നടത്തുന്ന ആശുപത്രി തന്റെ സാമ്പത്തിക അടിത്തറ തകിടം മറിച്ചതിനെ കുറിച്ചായിരുന്നു. ശമ്പളം പോരെന്ന് പറഞ്ഞ് തുരുതുരെ മൂന്ന് ഡോക്ടർമാരാണ് പിണങ്ങിപ്പോയത്. പകരം ആളെ കിട്ടാനായി നടത്തിയ പത്രപരസ്യത്തിന്റെ ചിലവ് വേറെ. അച്ഛൻ വൈദ്യനായിരുന്നതു കൊണ്ടും അച്ഛൻ കാറിടിച്ച് കിടപ്പിലായതിനു ശേഷം അമ്മ വൈദ്യശാല നന്നായി നടത്തി പോരുന്നതും കണ്ടു വളർന്നതിനാൽ പഠനം കഴിഞ്ഞ് കുറച്ചു കാലം പ്രവാസിയായിരുന്ന അയാൾ കുറച്ച് സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയപ്പോൾ ഒരു ആശുപത്രി തുടങ്ങാൻ താത്പര്യം ജനിച്ചത് സ്വാഭാവികം. അതിനാൽ തുടർന്ന് വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വച്ചു .

പിന്നെ അമാന്തിച്ചില്ല. നാഷണൽ ഹൈവയോട് ചേർന്ന് ഒരൊഴിഞ്ഞ വീട് വാടകയ് ക്കെടുത്ത്. കല്ലു വാതുക്കൽ ജങ്ഷനടുത്തായി ഒരു ആശുപത്രി സജ്ജമാക്കി. ഒരു നഴ്സ് , ഒരു ഡോക്ടർ ഒരു ലാബ് ടെക്നീഷ്യൻ അത്യാവശ്യം വേണ്ട ആശുപത്രി സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി. സമീപത്ത് മറ്റാശുപത്രികൾ ഇല്ലാതിരുന്നതു കൊണ്ടും സമീപ പ്രദേശങ്ങളിലെ എല്ലാവരും ചികിത്സയ്ക്ക് ഈ ആശുപത്രിയെ ആശ്രയിച്ചു. വീട്ടിൽ സാധനങ്ങൾ അടുക്കി വയ്ക്കാൻ അമ്മയും സഹോദരിമാരും കാണിക്കുന്ന അതേ ചിട്ടവട്ടങ്ങൾ ആശുപത്രിയിലും പാലിക്കപ്പെട്ടു. വീട്ടിലെയും ആശുപത്രിയിലെയും , ചിലവുകൾ വഹിക്കാനും അല്പസ്വൽപ്പം മിച്ചം പിടിക്കാനും കഴിഞ്ഞ് വരവേയാണ് വീടിന് സമീപമുള്ള ഒരു ലേഡി ഡോക്ടർ തോണി പാറയിലെ ആശുപത്രി ഏറ്റെടുത്ത് നടത്താമോ എന്ന് ചോദിച്ചത്. പറഞ്ഞ തുക കൊടുത്ത് സെറ്റിൽ ചെയ്തു. അതിനായി ജ്യേഷ്ഠ ഭാര്യയുടെ സ്വർണ്ണം ലോക്കറിലിരുന്നത് ഒന്നു മറിച്ചു. ഇപ്പോൾ അവർ വരുമെന്ന് അറിയുന്നു. അവരറിയുന്നതിന് മുമ്പ് സ്വർണ്ണം തിരിച്ചു വയ് ക്കേണ്ടതുണ്ട്. തോണിപ്പാറയിലെ ആശുപത്രി നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ ആകെ പ്രശ്നങ്ങൾ. പേരിൽ തോണിയുണ്ടെങ്കിലും തോണിപ്പാറയിലെ ആശുപത്രിയിലെ കാര്യങ്ങൾ ഒന്നും ഒരു കരയ്ക്കടുപ്പിയ്ക്കാൻ പറ്റുന്നില്ല. അന്യ സംസ്ഥാനത്തു നിന്നു പോലും ഡോക്ടർമാർ വന്നു പോയി. തോണിപ്പാറയിലെ കടം നികത്താൻ കല്ലുവാതുക്കലെ ആശുപത്രിയുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.

ടൂർ പോയ അനുജത്തിയെ വീട്ടിലെത്തിച്ച ശേഷം ബാബു കുട്ടൻ കല്ലുവാതുക്കലിലെ ആശുപത്രിയിൽ എത്തി. അവിടുത്തെ കണക്കുകൾ നോക്കിയ ശേഷം ബാബു കുട്ടൻ തിരുവനന്തപുരത്തേയ്ക്ക് പോകാൻ തയാറെടുത്തു. അപ്പോൾ നേഴ്സ് നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു . അവർ തമ്മിൽ ഒരിഷ്ടം മൊട്ടിട്ടതായിരുന്നു. എന്നാൽ തലയ്ക്ക് മുകളിൽ കടം പെരുകി നിൽക്കുമ്പോൾ പ്രണയത്തിനെന്തു സ്ഥാനം ? ഊണ് കഴിച്ചെന്ന് വരുത്തി അയാൾ യാത്ര തിരിച്ചു. ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര.

കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഗൈഡുമായുള്ള പതിവ് ഡിസ്കഷനു ശേഷം അവൾ തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഡാറ്റാ കളക്ഷനിറങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. അന്നൊരു പുതിയ കേസുണ്ടെന്നറിഞ്ഞ് വാർഡിലെത്തിയ അവൾ കണ്ടത് ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തി ലോഡ് ജുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അയാളെയാണ്. തന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനുജൻ. മൃതപ്രായനായി ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ജീവതത്തിൽ നിന്നും എല്ലാ കടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം. അവൾ ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് എസ് റ്റി ഡി ബൂത്തിലെത്തി തന്റെ പിതാവിനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു. രാത്രിയായപ്പോൾ ഒരു കിടുങ്ങലും പനിയും വന്ന് അയാൾ കടങ്ങളും കെട്ടുപാടുകളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.

പിന്നീട് ആശുപതി ഏറ്റെടുത്തു നടത്തിയ പരദേശിയായ ഡോക്ടർ ആശുപത്രി സ്വന്തം കെട്ടിടം പണിത് അതിലേയ്ക്ക് മാറ്റി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved