ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ കോവിഡ്-19ൻെറ വ്യാപനം തടഞ്ഞ് കൊറോണാ വൈറസ് എന്ന പകർച്ചവ്യാധിയെ 2022 ഓടുകൂടി ലോകത്തിൽ നിന്ന് ഇല്ലാതാക്കാൻ സാധിക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു. ചൈനയിൽ കണ്ടെത്തിയ അജ്ഞാത ന്യൂമോണിയ സ്ട്രെയിൻ വൈറസുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ആദ്യമായി അറിയിച്ചതിന് രണ്ടു വർഷത്തിനു ശേഷമാണ് അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പുറത്തുവരുന്നത്. ആഗോള കോവിഡ് കേസുകൾ ഇപ്പോൾ 287 മില്ല്യൺ ആണ്. അതേസമയം, കോവിഡ് ബാധിച്ച് ഏകദേശം 5.5 ദശലക്ഷം ആളുകളാണ് മരണപ്പെട്ടത്. കൊറോണ വൈറസ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിർത്തികൾ അടയ്ക്കപ്പെടുകയും ചില സ്ഥലങ്ങളിൽ മുഖംമൂടി ധരിക്കാതെ വീടിനു പുറത്തിറങ്ങാൻ പോലും ചിന്തിക്കാൻ കഴിയാത്ത സാഹചര്യം വരെയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എന്നാലും ശുഭാപ്തി വിശ്വാസം കൈവെടിയാത്ത പ്രസംഗമാണ് ഡോക്ടർ ടെഡ്രോസ് നടത്തിയത്. കോവിഡ് -19 നെ ചികിത്സിക്കാൻ ഇനിയും നിരവധി ഉപകരണങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണത്തിലുള്ള അസമത്വം തുടരുന്നത് വൈറസിൻെറ പുതിയ വകഭേദം ഉണ്ടാകാനുള്ള സാഹചര്യം വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

നാം അസമത്വം എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് നമുക്ക് പകർച്ചവ്യാധിയെ ലോകത്തുനിന്ന് ഇല്ലാതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ ആദ്യമായി സ്‌ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ കർഫ്യൂ പിൻവലിച്ചു. അതേസമയം യുകെ, ഇറ്റലി, ഗ്രീസ് എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളിൽ റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ വിതരണത്തിലുള്ള കുറഞ്ഞ നിരക്കിനെ പറ്റിയും അദ്ദേഹം തൻറെ പ്രസംഗത്തിൽ സൂചിപ്പിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിഭാഗം ജനങ്ങൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലും 2021 അവസാനത്തോടെ എല്ലാ രാജ്യങ്ങളിലേയും 40% ജനങ്ങൾക്കും മുഴുവൻ വാക്സിനേഷൻ നൽകുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം ആഫ്രിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധിച്ചിട്ടില്ല. പകർച്ചവ്യാധി അവസാനിപ്പിക്കാനായി ജൂലൈ മാസത്തോടെ എല്ലാ രാജ്യങ്ങളെയും 70% ജനങ്ങളും പൂർണമായി വാക്സിനേഷൻ സ്വീകരിക്കുക എന്ന പുതിയ ലക്ഷ്യം ലോകാരോഗ്യ സംഘടന 2022-ൽ മുന്നോട്ട് വച്ചിരിക്കുകയാണ്.