ന്യൂസ് ഡെസ്ക് മലയാളം യുകെ

അദ്ധ്യാപകരിൽ ഭൂരിഭാഗംപേരും ഐസലേഷനിൽ കഴിയുന്നതിനാൽ ജനുവരിയിൽ പഠനം ക്ലാസ്സ് മുറികളിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കില്ല എന്ന ആശങ്ക മുന്നോട്ടുവന്നിരിക്കുകയാണ്. കഴിയുന്നത്ര അധ്യാപകരെ തങ്ങളുടെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിനായി ഐസൊലേഷൻ കാലയളവ് അഞ്ചു ദിവസമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെട്ടിക്കുറച്ചു. ജീവനക്കാരുടെ സ്വയം ഒറ്റപ്പെടുത്തൽ കാരണം വിദ്യാർഥികൾക്ക് മുഖാമുഖം ഇരുന്ന് പഠിക്കുന്നതിനുള്ള അവസരങ്ങൾ നഷ്ടമാകുന്നില്ല എന്ന് ഈ നീക്കം ഉറപ്പാക്കും. വിദ്യാഭ്യാസ വകുപ്പിൻെറയും പ്രധാനമന്ത്രിയുടെയും എല്ലാ ഊർജ്ജവും കുട്ടികളെ സ്കൂളിൽ തിരികെ കൊണ്ടുവരുന്നതിനെകുറിച്ചായിരിക്കണമെന്ന് എഡ്യൂക്കേഷൻ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷൻ റോബർട്ട് ഹാൽഫൺ പറഞ്ഞു. അമേരിക്ക ചെയ്തത് പോലെ ഐസലേഷൻ കാലയളവ് കുറയ്ക്കുന്നതിലൂടെ ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്നും ഇതുവഴി സ്കൂൾ അടച്ചുപൂട്ടുന്നത് നിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎച്ച്എസിനെ സംരക്ഷിക്കേണ്ടത് പോലെതന്നെ പ്രധാനമാണ് നമ്മുടെ കുട്ടികളുടെ ഭാവിയെ സംരക്ഷിക്കേണ്ടതെന്നും ക്യാച്ച് അപ്പ് പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ കുട്ടികളെ വീണ്ടും വീട്ടിലേക്ക് അയക്കുക എന്നത് ഏറ്റവും അവസാനം മാത്രം പരിഗണിക്കേണ്ട തീരുമാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വർഷം തുടങ്ങുമ്പോൾ സ്കൂൾ വിദ്യാഭ്യാസം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്. കോവിഡ് മൂലമുള്ള അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാനായി വിരമിച്ച അധ്യാപകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് പിടിപെടുന്നവർ 10 ദിവസം ഐസലേഷനിൽ കഴിയാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ പുതിയ മാർഗനിർദ്ദേശമനുസരിച്ച് ആറ്-ഏഴ് ദിവസങ്ങളിൽ നിങ്ങളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ഐസലേഷനിൽ കഴിയുന്നത് നിർത്താം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ പ്രൊഫസറും വാക്‌സിൻ ടാസ്‌ക് ഫോഴ്‌സിലെ അംഗവുമായ സർ ജോൺ ബെല്ലും ഐസൊലേഷൻ നിയമത്തിൽ വന്ന മാറ്റങ്ങളെ പിന്തുണച്ചു.