ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തു തന്നെ ഒന്നാമതായി പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകി തുടങ്ങിയത് യുകെ ആയിരുന്നു. പരീക്ഷണങ്ങളിൽ ഫലപ്രാപ്തി തെളിയിച്ച വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടാൻ സർക്കാരിൻറെ ഭാഗത്തുനിന്ന് അക്ഷീണ പരിശ്രമം ആണ് ഉണ്ടായത് . അതുകൊണ്ടുതന്നെ പലരാജ്യങ്ങളും വാക്സിൻ ദൗർലഭ്യത്തെ കുറിച്ച് ആശങ്കപ്പെടുമ്പോഴും ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ രാജ്യത്തിനായി. ഫെബ്രുവരി പകുതിയോടെ മുൻഗണന ഗ്രൂപ്പിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുന്ന യുകെയുടെ കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം ഫലപ്രാപ്തി കാണുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിന്റെ ആദ്യ ഡോസ് തന്നെ 80 വയസിന് മുകളിലുള്ളവരെയും ചെറുപ്പക്കാരെയും സംരക്ഷിക്കാൻ സഹായകരമാണെന്ന് പ്രാഥമിക ഗവേഷണത്തിൽ വെളിപ്പെട്ടതായി വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിൻ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറഞ്ഞു.
ഫൈസൽ ബയോടെക് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് നടത്തപ്പെട്ടത്. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിനു ശേഷം അടുത്ത ഡോസ് മറ്റൊരു നിർമ്മാതാവിന്റെ വാക്സിൻ സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ കൂടുതൽ തുടർ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ ഹാർഡൻ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലേക്കുള്ള വാക്സീൻ കയറ്റുമതി തടയാൻ പുതിയ നിയമനടപടികൾ സ്വീകരിച്ച് യൂറോപ്യൻ യൂണിയൻ. അംഗരാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വാക്സീൻ കയറ്റുമതി ചെയ്യുന്നത് തടയാനുള്ള അധികാരം അതാത് രാജ്യങ്ങൾക്ക് നൽകുന്ന നിയമം യൂറോപ്യൻ യൂണിയൻ കൊണ്ടുവന്നേക്കും. ബെൽജിയത്തിൽ ഉൽപാദിപ്പിക്കുന്ന ഫൈസർ-ബയോഎൻടെക് വാക്സീൻ വിതരണം ബ്രിട്ടനിൽ തടസ്സപ്പെടുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. നാല്പതു മില്യൺ ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്ന 100 മില്യൺ ഡോസിന്റെ നാലിലൊന്ന് മാത്രമേ ഏപ്രിലിൽ ലഭിക്കുകയുള്ളൂവെന്ന് അസ്ട്രാസെനെക യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുകെ ഡോസുകൾ യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ചുവിടാൻ പ്രേരിപ്പിച്ചുകൊണ്ട് ബ്രസൽസ് സമ്മർദ്ദം ചെലുത്തുകയാണ്.
ഓക്സ്ഫോർഡിലെയും സ്റ്റാഫോർഡ്ഷയറിലെയും ലാബുകളിൽ നിർമ്മിച്ച 100 മില്ല്യൺ ഡോസുകൾക്കായി യുകെ മെയ് മാസത്തിൽ അസ്ട്രാസെനെക്കയുമായി കരാർ ഒപ്പിട്ടിരുന്നു. ആദ്യത്തെ വാക്സീൻ ഇറക്കുമതി 60% കുറയുമെന്ന് ഈ ആഴ്ച ആദ്യം അസ്ട്രാസെനെക്ക ബ്രസൽസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉൽപാദന പ്രശ്‌നങ്ങൾക്ക് വ്യക്തമായ കാരണങ്ങളൊന്നും അവർ നൽകിയിട്ടില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
എന്നാൽ തർക്കം നിലനിൽക്കുന്നതിനിടയിലും 18 വയസ്സിന് മുകളിലുള്ളവർക്ക് ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് വാക്സീൻ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകി. കൊറോണ വൈറസ് വാക്‌സിനുകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതി അംഗീകരിച്ചതായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും വാക്സിനുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ കക്ഷികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഹെൽത്ത് കമ്മീഷണർ സ്റ്റെല്ല കിറിയകിഡെസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ആർക്കാണ് വാക്സിനുകൾ നൽകേണ്ടതെന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ജനുവരിയിൽ മൂന്നാം ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠന മാർഗങ്ങളിൽ കൂടിയാണ് അധ്യയനം തുടരുന്നത്. പഠനോപകരണങ്ങളുടെയും മെച്ചപ്പെട്ട ഇൻറർനെറ്റിൻെറയും അഭാവം മൂലം പല കുട്ടികളുടെയും പഠനം താളംതെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ലോക്ക്ഡൗണിലൂടെ നഷ്ടമായ ക്ലാസ്സുകൾക്ക് പകരം സമ്മർ സ്കൂളിലൂടെ വിദ്യാർഥികൾക്ക് ക്ലാസ്സുകൾ നൽകാനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സമ്മർ ക്ലാസുകൾ നൽകുന്നതിന് എങ്ങനെ സാമ്പത്തിക സഹായം നൽകാൻ പറ്റും എന്നതിനെ കുറിച്ച് ഗവൺമെൻറ് ഉചിതമായ തീരുമാനം എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ വേനൽ കാലത്ത് ഹാരിസ് അക്കാദമി സ്കൂളുകൾ നടപ്പിലാക്കിയ അർദ്ധദിന ക്ലാസ്സുകളുടെ മാതൃക മറ്റുള്ള സ്ഥലങ്ങളിലും നടപ്പിലാക്കാൻ പറ്റുമോ എന്നതിൻറെ സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. ലണ്ടനിലെ 48 സ്കൂളുകളുടെ ട്രസ്റ്റായ ഹാരിസ് ഫെഡറേഷൻ വളരെ വിജയകരമായി സമ്മർ സ്കൂൾ കഴിഞ്ഞ വർഷം നടപ്പിലാക്കിയിരുന്നു. അതേസമയം വേനൽക്കാലത്ത് അധ്യാപകർക്ക് ജോലി എടുക്കേണ്ടി വരുന്ന സാഹചര്യത്തെ അധ്യാപക യൂണിയനുകൾ എതിർക്കാനുള്ള സാധ്യത പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കണക്കുകൾ പ്രകാരം പെട്രോൾ വില വർദ്ധിച്ച് മാർച്ച് 2020 -ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന വിലയിൽ എത്തി. ലോക്ക്ഡൗണിൽ കുരുങ്ങിക്കിടക്കുന്ന രാജ്യത്ത് ആവശ്യക്കാർ കുറവായിട്ട് കൂടി അൺലീഡഡ് പെട്രോളിന് വില 120പെൻസിന് മുകളിൽ ആണ്.
മൂന്നാം ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം ആദ്യമായി ഫ്യൂവൽ ടാങ്ക് നിറക്കുന്ന യാത്രക്കാർക്ക് വില വർദ്ധനവ് അത്ഭുതകരമായി തോന്നിയേക്കാം എന്ന് എഎ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിനേക്കാൾ ലിറ്ററിന് 5 പെൻസ് കുറവാണ് മുൻപ് ഉണ്ടായിരുന്നത്.
കഴിഞ്ഞമാസം പെട്രോൾ വില ഒരു ലിറ്ററിന് 115.12 പെൻസ് ആയിരുന്നു, ഡീസൽ വില 118.53 പെൻസും. ജനുവരി മൂന്നുമുതൽ ആണ് വില കയറി തുടങ്ങിയത് കച്ചവടക്കാർ ലിറ്റർ ഒന്നിന് മൂന്നു പെൻസ് അധികം ഈടാക്കുന്നത് കൂടി ഉൾപ്പെടുത്തിയാണ് പുതിയ വർദ്ധനവ്.
ഒരു സാധാരണ കുടുംബത്തിന് 55 ലിറ്റർ ഫാമിലി കാറിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3 പൗണ്ട് അധികം ചിലവഴിക്കേണ്ടി വരും. യുകെയിൽ കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്നതിൻറെ മുമ്പുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ ഇന്ധനവില എന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ആവശ്യക്കാർ കുറഞ്ഞതും, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വ്യാപാരയുദ്ധം മൂലവും ഇന്ധന വില കുറഞ്ഞിരുന്നു. മെയ് 11ന് ഒരു ലിറ്റർ പെട്രോളിന് ഒരു പൗണ്ട് എന്ന് നിലയിൽ മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. ലോക്ക്ഡൗൺ കാരണം വാഹന ഉടമകൾ ചെറിയ യാത്രയ്ക്ക് ആവശ്യമുള്ളത്ര ഇന്ധനം മാത്രമാണ് വാഹനങ്ങളിൽ നിറയ്ക്കുന്നത്.
ഇന്ധനവിലയിൽ ലോക്ക്ഡൗൺ ബോണസ് കൂടി ചേർത്ത് ഉപഭോക്താക്കളിൽ നിന്നും വിലകൂട്ടി വാങ്ങാൻ എഎ അനുമതി ചോദിച്ചിരുന്നെങ്കിലും, പെട്രോൾ സ്റ്റേഷനുകളെ എസൻഷ്യൽ ബിസിനസ് എന്ന പരിധിയിൽ പെടുത്തിയിട്ടുണ്ട് എന്ന കാരണത്താൽ ഗവൺമെന്റ് അനുമതി നിഷേധിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ 55 വയസ്സുകാരിയായ നേഴ്സിന് 100 പൗണ്ട് പിഴ ചുമത്തി. ഷാർഡ് എന്റിൽ നിന്നുള്ള കാരെൻ സ്വാനാണ് തനിക്ക് അനാവശ്യ പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. കവൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ചെന്നപ്പോൾ തനിക്ക് കിട്ടിയ നിർദ്ദേശപ്രകാരമാണ് വികലാംഗർക്കായുള്ള കാർ പാർക്കിങ് ഏരിയയിൽ തൻറെ വാഹനം പാർക്ക് ചെയ്തത്. എന്നാൽ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് ഒരാഴ്ചയ്ക്കുശേഷം ഫൈൻ അടക്കണമെന്ന നോട്ടീസ് ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് അവർ പറഞ്ഞു. തനിക്ക് മാത്രമല്ല തന്നെപ്പോലെ തന്നെയുള്ള വളരെ അധികം കെയർ വർക്കേഴ്സ് വാക്സിനേഷനായി അവിടെ വന്നിരുന്നു എന്നും അവരിൽ പലർക്കും ഈ വിധം അനാവശ്യ പിഴ അടയ്ക്കേണ്ടതായി വന്നിരിക്കാമെന്നും, അത് ഏറ്റവും വേദനാജനകമാണെന്നും അവർ രോഷത്തോടെ പറഞ്ഞു.
വളരെ കുറച്ച് ആൾക്കാർക്ക് ഈ വിധം പാർക്കിങിന് ഫൈൻ ലഭിച്ചുവെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർവിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ കോവിഡ് -19 വാക്സിനേഷൻ ക്ലിനിക്കുകളുടെ പാർക്കിങ് ചാർജ് സൗജന്യമാണെന്നും പിശക് പറ്റാൻ കാരണം അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന് സംഭവിച്ച പിഴവ് കൊണ്ടാണ് തെറ്റായി പിഴ ഈടാക്കേണ്ടതായി വന്നത് എന്നാണ് ഓദ്യോഗിക വിശദീകരണം. ആർക്കെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ വന്നതിനെ തുടർന്ന് ഈ രീതിയിൽ നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അപ്പോയിന്റ്മെന്റിൻെറ വിശദാംശങ്ങളോടെ പിസിഎൻ നമ്പർ സഹിതം [email protected] ലേയ്ക്ക് ഇമെയിൽ അയക്കേണ്ടതാണെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർവിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് അറിയിച്ചു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിൻെറ 90 കേസുകൾ യുകെയിൽ കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് സ്ഥിതീകരിച്ചു. ഒരുപക്ഷേ ഈ വൈറസ് വകഭേദത്തിൻെറ കൂടുതൽ രോഗവ്യാപനം നടന്നിട്ടുണ്ടാകാം എന്ന സംശയം ആരോഗ്യപ്രവർത്തകർക്കുണ്ട് . വിശകലനം ചെയ്ത കുറേ കേസുകളിൽ നിന്ന് മാത്രമാണ് 90 കേസുകൾ വെളിപ്പെട്ടത്. ഒരുപക്ഷേ കൂടുതൽ കേസുകൾ വിശകലനം ചെയ്യപ്പെടുമ്പോൾ മാത്രമേ രോഗബാധയെ കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഈ വൈറസ് വകഭേദങ്ങൾക്ക് നിലവിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ട്. വൈറസ് പേടിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്ര യുകെ നിരോധിച്ചിരുന്നു . അതേസമയം ആഗോളതലത്തിൽ ഭീതി വിതച്ച ബ്രസീലിൽ ഉടലെടുത്ത കൊറോണ വൈറസ് കേസുകൾ ഒന്നും തന്നെ യുകെയിൽ ഇതുവരെ കണ്ടെത്തിയില്ലെന്ന് പിഎച്ച്ഇ അറിയിച്ചു.
ഇതിനിടെ നൊവാവാക്സ് വാക്സിൻെറ യുകെയിൽ നടത്തിയ പരീക്ഷണത്തിൽ 89.3 % വിജയം കിട്ടി എന്ന വാർത്ത പുറത്തുവന്നു . നൊവാവാക്സ് വാക്‌സിൻ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിനെതിരെ ഫലപ്രദമാണ് എന്നത് യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പ് നടപടികളെ വളരെയേറെ സഹായിക്കുമെന്ന് കരുതുന്നു. ഇത് വളരെ സന്തോഷം തരുന്ന വർത്തയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം രണ്ടാം പകുതിയിൽ നൊവാവാക്സ് വാക്സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം : ഈ വാരാന്ത്യത്തിൽ ബർമിംഗ്ഹാമിലും വെസ്റ്റ് മിഡ്‌ലാന്റിലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. താപനില വീണ്ടും കുറയുമെന്നും കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 2019 ജനുവരി അവസാനത്തോടെ യുകെയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനുസമാനമായി ഉണ്ടാകുന്ന മഞ്ഞുവീഴ്ച, വോർസെസ്റ്റർഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ വ്യാപകമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
പരിസ്ഥിതി ഏജൻസി വ്യാഴാഴ്ച പുലർച്ചെ മിഡ്‌ലാന്റ്സ് മുതൽ നോർത്ത് ഈസ്റ്റ് വരെ നീളുന്ന 25 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിരുന്നു. അടിയന്തര നടപടി ആവശ്യമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. അതുപോലെ വെയിൽസിൽ 10 ഫ്ലഡ് അലേർട്ടുകളും നൽകിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നോർത്ത് വെയിൽസ് പോലീസ് ട്വീറ്റ് ചെയ്തു. രാവിലെ 6 മണിയോടെ ലങ്കാഷെയറിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞത് 16 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതിനോടൊപ്പം താപനില -4° സെൽഷ്യസ് പോലെ അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുവരുത്താൻ ഗവൺമെൻറ് തയ്യാറാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഘട്ടംഘട്ടമായി ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക. ഇതിൻറെ ഭാഗമായി മാർച്ച് മാസത്തിൽ സ്കൂളുകളാവും ആദ്യമായി പ്രവർത്തനം ആരംഭിക്കുക. ഏപ്രിലിൽ ആവശ്യേതര ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കുന്നത് മെയ്മാസത്തിൽ മാത്രമായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഘട്ടംഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി രോഗവ്യാപനം നിരീക്ഷിച്ചതിനുശേഷമായിരിക്കും തുടർന്നുള്ള നടപടികൾക്ക് ഗവൺമെൻറ് മുതിരുക. വിദ്യാഭ്യാസത്തിന് അതീവ മുൻഗണന നൽകുന്നത് കൊണ്ട് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിൻെറ ആദ്യഘട്ടത്തിൽ തന്നെ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബ്രിട്ടനിലെ കോവിഡ് മരണങ്ങൾ ഒരുലക്ഷം കടന്നതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ബോറിസ് സർക്കാർ നേരിട്ടത്. ബ്രിട്ടനിൽ ഇളവുകളെ കുറിച്ച് ചിന്തിക്കാൻ ഗവൺമെന്റിന് ധൈര്യം നൽകുന്നത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലം കണ്ടതും അതോടൊപ്പം ഫെബ്രുവരി പകുതിയോടെ 4 മുൻഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാം എന്നുള്ള പ്രതീക്ഷയിലുമാണ്. എന്നാൽ ഇതുവരെ ആദ്യ ഡോസെങ്കിലും കിട്ടിയവർ ജനസംഖ്യയുടെ 12 ശതമാനത്തിൽ താഴെയാണെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബ്രിട്ടനിൽ രണ്ടാം ഡോസ് വിതരണം തുടങ്ങിയെങ്കിലും ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഇത് ഇപ്പോഴും ലഭ്യമായിട്ടുള്ളൂ. അതുകൊണ്ട് തന്നെ വാക്സിൻ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ഇനിയും വളരെ സമയമെടുക്കാം. വാക്സിനേഷൻെറ ആദ്യ ഡോസ് ലഭിച്ച പലർക്കും കോവിഡ്-19 പിടിപെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാലെ പൂർണതോതിലുള്ള പ്രതിരോധശേഷി ആർജിക്കുന്നുള്ളൂ. ഒരു ഡോസ് വാക്‌സിൻ എടുത്തതുകൊണ്ടും ഉടൻ വാക്‌സിൻ കിട്ടും എന്ന പ്രതീക്ഷയിലും കാണിക്കുന്ന അമിതമായ ആത്മവിശ്വാസം അപകടകരമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒരു ലക്ഷം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായി ബ്രിട്ടൻ മാറ്റപ്പെട്ടതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? കൃത്യമായ വാക്സീൻ ഒരുക്കി അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിട്ടും രോഗവ്യാപനവും മരണനിരക്കും ഉയർന്നുതന്നെ നിൽക്കുന്നു. കഴിഞ്ഞ വർഷം ഈ സമയം ബ്രിട്ടനിൽ ഉണ്ടായിരുന്ന ഒരു ലക്ഷം ജീവനുകളാണ് കൊലയാളി വൈറസ് കവർന്നെടുത്തത്. മരണസംഖ്യ ഉയരാനുള്ള കാരണങ്ങൾ തേടിയാൽ പലരും പലയിടത്തേക്ക് വിരൽ ചൂണ്ടും. സർക്കാരിന്റെ ലോക്ക്ഡൗൺ തീരുമാനവും അതിനെ തുടർന്നുള്ള ടയർ സംവിധാനവും രോഗവ്യാപനം തടയുന്നതിൽ എത്രമാത്രം സഹായിച്ചു എന്നത് ചോദ്യമായി നിലനിൽക്കുന്നു. പൊതുജനാരോഗ്യത്തിന്റെ മോശം അവസ്ഥ, അമിതവണ്ണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ മരണസംഖ്യ വർധിപ്പിച്ചതായി പലരും വിലയിരുത്തുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽ രോഗവ്യാപനം ഉയർന്നുകണ്ടു. ഇത് ആശങ്കയുളവാക്കുന്ന വസ്തുതയായി മാറ്റപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളും വൈറസ് പടരുന്നതിന് മുമ്പ് തന്നെ ലോക്ക്ഡൗണും അതിർത്തി അടച്ചിടലും പോലുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ യുകെ അത് ചെയ്തില്ല. എല്ലാ രാജ്യങ്ങളിലും വരുന്നവർക്കായി ക്വാറന്റീൻ നിയമങ്ങൾ ഏർപ്പെടുത്തിയത് ജൂണിൽ ആയിരുന്നു. മാർച്ച് അവസാനത്തോടെയാണ് ബ്രിട്ടനിൽ ആദ്യ ലോക്ക്ഡൗൺ എത്തുന്നത്. ഒരാഴ്ചത്തെ നിർണായക കാലതാമസമുണ്ടായതിനാൽ 20,000 ത്തിലധികം ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആദ്യ തരംഗത്തിൽ 30% മരണങ്ങളും സംഭവിച്ചത് കെയർ ഹോമുകളിലാണ്.
യുകെ ഒരുക്കിയെടുത്ത ടെസ്റ്റ്-ട്രേസ് സിസ്റ്റം ഫലപ്രദമാക്കാൻ കഴിയാതെ പോയി. നിരവധി കോൺടാക്ടുകളിൽ എത്താൻ സാധിക്കാതെ പോയതിനാൽ രോഗം പലയിടത്തേക്കും വ്യാപിച്ചു. വേനൽക്കാലത്ത് നടത്തിയ പരിശോധനയിൽ ഏറ്റവും താഴ്ന്ന നിലയിൽ പോലും ഒരു ദിവസം 500 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തിൽ ഒരു ദിവസം ആയിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബർ പകുതിയോടെ അത് മൂന്നിരട്ടിയായി ഉയർന്നു. ഒക്ടോബർ പകുതിയോടെ അത് അഞ്ചിരട്ടിയായി 15,000ത്തിലെത്തി.
നവംബറിൽ ഇംഗ്ലണ്ടിൽ ഒരു ലോക്ക്ഡൗൺ നിലവിൽ വന്നതിന് ശേഷം അത് നാല് ആഴ്ച നീണ്ടുനിന്നു. എന്നാൽ ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിന് മുമ്പുതന്നെ ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് മേഖലകളിൽ കേസുകൾ വർദ്ധിച്ചു തുടങ്ങിയിരുന്നു. താമസിയാതെ പുതിയ വകഭേദവും കണ്ടെത്തി. 2021 ന്റെ തുടക്കത്തിൽ, ആശുപത്രി പ്രവേശനം അതിവേഗം വർദ്ധിച്ചതോടെ, യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച് എൻഎച്ച്എസ് അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾക്കുള്ളിൽ യുകെ വീണ്ടും ലോക്ക്ഡൗണിലായി. ജനസാന്ദ്രതയും ജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കെയർ ഹോം മരണങ്ങളിൽ ഉണ്ടായ കുറവ് ആശ്വാസകരമാണ്.