ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസ് 7 ബില്യൺ പൗണ്ട് മുടക്കി ഏറ്റെടുക്കാനൊരുങ്ങുയാണ് യു എസ്‌ ഗ്രൂപ്പായ ക്ലെയ്ടൺ, ഡബ്ലിയർ & റൈസ് ( സി ഡി & ആർ ). യു കെ മാർക്കറ്റിലേക്ക് ടെസ്കോയുടെ മുൻ ചീഫ് എക് സിക്യൂട്ടീവായ ടെറി ലേഹിയുടെ തിരിച്ചു വരവ് കൂടിയാണ് ഇത്. നിലവിൽ സി ഡി & ആറിന്റെ പ്രമുഖ ഉപദേഷ്ടാവാണ് ടെറി. ജൂൺ മുതൽ തന്നെ മോറിസൺസ് ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, മറ്റു രണ്ട് യു എസ്‌ കമ്പനികളിൽ നിന്നുള്ള മത്സരം കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു. ശനിയാഴ്ചയാണ് മോറിസൺസ് ഷെയറുകൾ വാങ്ങാനുള്ള തീരുമാനം സി ഡി & ആർ പുറത്ത് വിട്ടത് . മോറിസൺസിന്റെ സ്റ്റോക്ക് മാർക്കറ്റിലെ ഒരു ഷെയറിന് 287 പൗണ്ടാണ് സി ഡി & ആർ മുന്നോട്ടു വെച്ചത്. മറ്റൊരു യു എസ്‌ കമ്പനിയായ ഫോർട്ടസ് 286 പൗണ്ട് തുക ഒരു ഷെയറിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


ജൂലൈയിൽ സി ഡി & ആർ മുന്നോട്ടുവെച്ച 5.5 ബില്യൺ പൗണ്ടിന്റെ ഓഫർ മോറിസൺസ് നിരസിച്ചിരുന്നു.
സി ഡി & ആറിന്റെ ഈ ഓഫർ നെറ്റ് ഷെയർ ഹോൾഡർമാർ കൂടെ അംഗീകരിച്ചാൽ നവംബറോടുകൂടി ഏറ്റെടുക്കൽ നടപടി പൂർത്തിയാകും.


1899 ലാണ് മോറിസൺസ് ഗ്രൂപ്പ്‌ നിലവിൽ വന്നത്. ഏകദേശം അഞ്ഞൂറോളം ഷോപ്പുകളും, 110,000 ത്തോളം ജീവനക്കാരും നിലവിൽ മോറിസൺസിനുണ്ട്. മോറിസൺസ് പോലെ നിരവധി യു കെ ബിസിനസ് ഫേമുകൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് വിദേശ നിക്ഷേപകർ.