Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് രോഗവ്യാപനം അതിതീവ്രമായി വ്യാപിക്കുകയാണ് ബ്രിട്ടനിൽ. ഒരു വശത്ത് ലോക്ക്ഡൗണും അതിശക്തമായ നിയന്ത്രണങ്ങളുമായി വൈറസ് വ്യാപനം തടയുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും. രാജ്യമൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യതയിലേക്കാണ് വിദഗ്ധർ വിരൽചൂണ്ടുന്നത്.

കൊറോണയിൽ ബ്രിട്ടന് നഷ്ടമായത് ഒട്ടേറെ ജീവനുകളാണ്. ലോകമഹായുദ്ധത്തിനുശേഷം മരണനിരക്കിൽ ഇത്രയും കുതിച്ചുകയറ്റം മുമ്പെങ്ങും ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മരണ നിരക്ക് കുറയ്ക്കുന്നതിൽ കൈവരിച്ച നേട്ടങ്ങൾ കോവിഡ്-19 മൂലം നിഷ്പ്രഭമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ യുകെയിൽ ഉടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലാറ്ററൽ ഫ്ലോ മാസ് ടെസ്റ്റിംഗിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രധാനമായ നീക്കത്തിലൂടെ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. 30 മിനിറ്റുനുള്ളിൽ ഫലം തരുന്ന റാപ്പിഡ് ഫ്‌ളോ ടെസ്റ്റാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ റാപ്പിഡ് ഫ്‌ളോ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഗുണനിലവാരമില്ലെന്നും തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.

അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ ഇപ്പോൾ കടന്നുപോകുന്നത് കൊറോണ വൈറസ് വ്യാപനത്തിൻെറ ഏറ്റവും മൂർധന്യാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പ്രസ്താവിച്ചു. രാജ്യത്തെ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതുവരെ ജനങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവർക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള പദ്ധതി ഇതിനോടകം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 2.3 ദശലക്ഷം ആൾക്കാർക്കാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് വാക്സിൻ ലഭിച്ചത്. ഇതിൽ ചിലർക്കൊക്കെ പ്രതിരോധകുത്തിവെയ്പ്പിൻെറ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. ആദ്യ ഡോസ് ലഭിച്ച് നിശ്ചിത ഇടവേളയ്ക്ക് ശേഷം രണ്ടാം ഡോസു കൂടി നൽകുന്നതോടെയാണ് പ്രതിരോധകുത്തിവെയ്പ്പ് പൂർത്തീകരിക്കപ്പെടുന്നത്.

വൈറസ് വ്യാപനം തടയുന്നതിനായി ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളെ മാറ്റ് ഹാൻകോക്ക് തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസ് പ്രൊഫസർ ക്രിസ് വിറ്റിയും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് 19 ബാധിച്ച് 529 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. പുതിയതായി 46167 പേർക്ക് കൂടി വൈറസ് ബാധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

ഇതിനിടെ വൈറസ് വ്യാപനം തടയുന്നതിനുള്ള കർശന നടപടികളുമായി കൂടുതൽ ഷോപ്പുകൾ രംഗത്തുവന്നു. തങ്ങൾ നൽകുന്ന ഫേസ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന കസ്റ്റമറിനെ മോറിസൺസ് തങ്ങളുടെ ഷോപ്പുകളിൽ പ്രവേശനം അനുവദിക്കില്ല എന്ന് അറിയിച്ചു. സമാനമായ തീരുമാനവുമായി സൈൻസ്ബറിയും മുന്നോട്ട് വന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കപ്പെടുന്നില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പല കടകളിലും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നില്ലെന്ന് സർക്കാരിന് ആശങ്കയുണ്ടെന്ന് വാക്സിനേഷൻ വിതരണത്തിൻെറ ചുമതല വഹിക്കുന്ന മന്ത്രി നാദിം സഹാവി അഭിപ്രായപ്പെട്ടിരുന്നു. കടകളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് അതാത് ഷോപ്പുകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉയർന്ന പലിശനിരക്ക് സർക്കാർ കടം തിരിച്ചടയ്ക്കുന്നതിനുള്ള ചെലവ് വർധിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനക്. കുറഞ്ഞ പലിശനിരക്ക് നിൽക്കുന്നതിനാൽ തന്നെ സർക്കാർ വായ്പയെടുക്കൽ തടയണമെന്ന് സിറ്റി എഎമ്മിന്റെ ദി സിറ്റി വ്യൂ പോഡ്കാസ്റ്റിനോട് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പലിശനിരക്ക് നിലവിൽ 0.1 ശതമാനത്തിലാണ്.

പൊതു ധനസഹായം കാലക്രമേണ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ട ബാധ്യതയുണ്ടെന്ന് സുനക് പറഞ്ഞു. കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ മയപ്പെടുത്തുന്നതിനായി സുനക് ചൊവ്വാഴ്ച ബിസിനസുകൾക്കായി 4.6 ബില്യൺ പൗണ്ടിന്റെ പിന്തുണാ പാക്കേജ് പുറത്തിറക്കി.

ഏപ്രിൽ അവസാനം വരെ പ്രവർത്തിക്കുന്ന ജോബ് പ്രൊട്ടക്ഷൻ സ്കീം ഉൾപ്പെടെ 280 ബില്യൺ പൗണ്ട് മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് അടിയന്തിര സഹായം അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് മൂന്നാം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ എല്ലാ ബിസിനസുകളും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനെ മറികടക്കുകയെന്ന പ്രധാന ലക്ഷ്യത്തോടുകൂടിയാണ് ചാൻസലർ സപ്പോർട്ട് പാക്കേജുകൾ അവതരിപ്പിച്ചത്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ജീവിതകാലം മുഴുവനും പതിനായിരം പൗണ്ട് വീതം മാസം ലഭിക്കുന്ന നാഷണൽ ലോട്ടറിയുടെ ‘സെറ്റ് ഫോർ ലൈഫ് ‘ സ്കീം നേടിയത് 21കാരനായ ഇഷ്ടിക പണിക്കാരൻ ജെയിംസ് ഇവാൻസ്. തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം വിശ്വസിക്കാനാവാതെ, കൂട്ടുകാരോടു പോലും ഇവാൻ രണ്ടാഴ്ച ഈ വിവരം മറച്ചു വച്ചു. പിതാവിന്റെ ബിസിനസിന് വേണ്ടി, ഇഷ്ടികപണിയും മറ്റും ചെയ്യുന്ന ഇവാൻസ് അപ്രതീക്ഷിതമായാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. എന്നാൽ പിറ്റേ ദിവസം താൻ ടിക്കറ്റ് എടുത്തത് പോലും ഓർക്കാതെ, മെയിൽ ചെക്ക് ചെയ്തപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ചു എന്ന വിവരം ഇവാൻസ് അറിയുന്നത്. ഉടൻതന്നെ ലോട്ടറി ഏജൻസിയെ വിളിച്ചു വിവരം അന്വേഷിച്ചു, തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ഇവാൻസ് ഉറപ്പിച്ചു.

എന്നാൽ കൂട്ടുകാരോട് പോലും ഇദ്ദേഹത്തിന് സമ്മാനം ലഭിച്ച വിവരം പറയുവാൻ സാധിച്ചില്ല. അത്രയ്ക്കും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് തനിക്ക് ഈ നേട്ടം ഉണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനം ലഭിച്ചു എങ്കിലും താൻ തികച്ചും ഒരു സാധാരണ ജീവിതം നയിക്കാൻ ആണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം കാനഡയിലേക്ക് ഒരു സ്ക്കിയിങ് ട്രിപ്പ് പോകുവാൻ ആണ് ഇവാൻസ് ആദ്യം ആഗ്രഹിക്കുന്നത്. തന്റെ പിതാവ് തന്നോട് ജോലി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, താൻ അത് ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന് ഇവാൻസ് മാധ്യമങ്ങളോട് പറഞ്ഞു.

ഓൺലൈനായി നാഷണൽ ലോട്ടറിയുടെ ആപ്പിലൂടെ ആണ് ടിക്കറ്റ് ഇവാൻസ് എടുത്തത്. അപ്രതീക്ഷിതമായ നേട്ടം കൈവരിച്ച സന്തോഷത്തിലാണ് ഇവാൻസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോപ്പിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് റോമിംഗ് ചാർജുകൾ ഈടാക്കില്ല. റോമിംഗ് ചാർജുകൾ ഈടാക്കില്ലെന്ന് മൊബൈൽ ഫോൺ ഓപ്പറേറ്റർമാരാണ് അറിയിച്ചത്. ബ്രിട്ടീഷുകാർക്ക് യൂറോപ്പിലുടനീളം സഞ്ചരിക്കാമെന്നും കോളുകൾക്കും ടെക്സ്റ്റുകൾക്കും ഡാറ്റയ്ക്കും അധിക പണം നൽകേണ്ടതില്ലെന്നുമുള്ള പദ്ധതി 2014ലായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ബ്രെക്സിറ്റ്‌ യാഥാർഥ്യമായതിന് ശേഷം ഇത് മാറിമറിയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ റോമിംഗ് ചാർജുകൾ വീണ്ടും ഈടാക്കില്ലെന്ന് പ്രമുഖ ഓപ്പറേറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്. വോഡഫോൺ, ബിടി, ഇഇ, സ്കൈ മൊബൈൽ, ടെസ്‌കോ മൊബൈൽ, ഒ 2, ത്രീ, വിർജിൻ എന്നിവരെല്ലാം ചാർജുകൾ വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും, യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് വ്യാപാര കരാറിൽ റോമിംഗ് ചാർജ് നിരോധനം തുടർന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടുന്നില്ല.

ഭാവിയിൽ റോമിംഗ് ചാർജ് ഈടാക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഓഫ്‌കോം വ്യക്തമാക്കേണ്ടതുണ്ടെന്ന് ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്‌പോർട്‌സ് കമ്മിറ്റിയിലെ ജൂലിയൻ നൈറ്റ് പറഞ്ഞു. ഫോൺ ഓപ്പറേറ്റർമാർ ഡിസംബർ 31 ന് അധിക ചാർജുകൾ ഒന്നും ഈടാക്കിയിട്ടില്ല. അതിനാൽ തന്നെ ഇനി പെട്ടെന്നൊരു മാറ്റം ഉണ്ടായാൽ ഉപയോക്താക്കൾ അത് സ്വീകരിക്കാൻ ഒരുങ്ങിയേക്കില്ല.

കോവിഡ് 19 നെ പ്രതിരോധിക്കാൻ ഉതകുന്ന നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസ് അടുത്ത തിങ്കളാഴ്ച മുതൽ യുകെയിൽ ആരംഭിക്കും. 99.9% വൈറസുകളെയും നശിപ്പിക്കാൻ ഉതകുന്ന നാസൽ സ്പ്രേ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള പടയൊരുക്കത്തിൽ നിർണായകമാകുമെന്നാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. സനോടൈസ് നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേ ശ്വാസകോശത്തിലേയ്ക്ക് വൈറസ് വ്യാപിക്കുന്നത് തടയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

കാനഡയിലെ വാൻ‌കൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സനോ‌ടൈസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ശാസ്ത്രജ്ഞർ മനുഷ്യശരീരത്തിലെ കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കാൻ നൈട്രിക് ഓക്സൈഡ് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നാസാരന്ധ്രങ്ങളിൽ പ്രവേശിച്ച വൈറസിനെ നാസൽ സ്പ്രേ വഴി നശിപ്പിക്കുന്നതിലൂടെ ശ്വാസകോശത്തിലേയ്ക്കുള്ള വൈറസിൻെറ തുടർ വ്യാപനം തടയാൻ കഴിയും. ഇത് വൈറസിനെ നശിപ്പിക്കുന്നതിനായി കൈകളിൽ അണുനാശിനി ഉപയോഗിക്കുന്നതിന് സമാനമാണെന്ന് നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസിൽ നേതൃത്വം വഹിക്കുന്ന മുൻ കൺസർവേറ്റീവ് എം‌പി റോബ് വിൽ‌സൺ പറഞ്ഞു.

ഇതേസമയം ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ഉതകുന്ന തരത്തിലുള്ള 7 വാക്സിനേഷൻ സെൻററുകൾ തുറക്കാൻ തീരുമാനമായി. തത്‌ഫലമായി നിലവിലുള്ളതിനേക്കാൾ കൂടുതൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി പകുതിയോടെ യുകെയിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് മഹാമാരി കാരണം പഠനം പ്രതിസന്ധിയിലായിരിക്കുന്ന കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസ വകുപ്പ്. ഓൺലൈൻ പഠനം നടത്താൻ കുട്ടികളെ സഹായിക്കുന്നതിനായി ലാപ്ടോപ്പുകളും ടാബ്‌ലറ്റുകളും നൽകുന്നു. മാത്രമല്ല ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ള പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനും സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. കൂടുതൽ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും 2021 ൽ ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കികഴിഞ്ഞു. 2021ലെ സ്പ്രിംഗ് ടെമിൽ സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകൾ, പ്രാദേശിക അധികാരികൾ എന്നിവരുമായി വകുപ്പ് അധികൃതർ ബന്ധപ്പെടും. ഉപകരണങ്ങൾ ഓർഡർ ചെയ്യാനും സ്കൂളുകൾക്ക് സാധിക്കും.

3 മുതൽ 11 വയസ്സുവരെയുള്ള പിന്നാക്കം നിൽക്കുന്ന കുട്ടികൾ, ഹോസ്പിറ്റൽ സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. വിദ്യാർത്ഥി റഫറൽ‌ യൂണിറ്റുകൾ‌, അക്കാദമി ട്രസ്റ്റുകൾ‌, ഹോസ്പിറ്റൽ‌ സ്കൂളുകൾ‌ എന്നിവയ്‌ക്കും 14 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ ചേർ‌ത്തിട്ടുള്ള സിക്സ്ത് ഫോം കോളേജുകൾ‌ക്കും ഈ ഓഫർ‌ ബാധകമാണ്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യവുമുള്ള കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികൾ, വീട്ടിൽ ഒരു സ്മാർട്ട്ഫോൺ മാത്രമുള്ള കുട്ടികൾ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഓരോ സ്കൂളിനും കോളേജിനും ആവശ്യമാണെന്ന് അറിയിക്കുന്ന ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും എണ്ണം വകുപ്പ് അന്വേഷിക്കും.

സ്റ്റോക്ക് ലഭ്യതയെയും കൊറോണ വൈറസ് നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഓർഡർ ചെയ്യുന്ന സമയത്ത് ലഭ്യമായ ഉപകരണങ്ങളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കും. ഓർഡർ നൽകുന്നതിനായി എല്ലാ സെക്കൻഡറി സ്കൂളുകളെയും അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് വരും ആഴ്ചകളിൽ പ്രൈമറി സ്കൂളുകൾക്കും ഓർഡർ ചെയ്യാൻ സാധിക്കും.

സ്വന്തം ലേഖകൻ

ഇന്തോനേഷ്യയിൽ വിമാനം തകർന്നു യാത്രക്കാർ ഉൾപ്പെടെ 62 പേർ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും 2 ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി. ഇന്തോനേഷ്യൻ യാത്രാവിമാനം ആയ ബോയിങ് ബോയിംഗ് ബി 737-500 വിമാനം ശ്രീവിജയ എയർ ജക്കാർത്ത തീരത്ത് വിനോദസഞ്ചാര രീതികൾക്ക് സമീപമാണ് തകർന്നുവീണത്. ഇന്തോനേഷ്യൻ ബോർണിയോ ദ്വീപിലെ പശ്ചിമ കലിമന്ദൻ പ്രവിശ്യാ തലസ്ഥാനമായ പോണ്ടിയാനയിലേക്ക് പുറപ്പെട്ട വിമാനം രണ്ട് നാല്പതോടെ, പറന്നുയർന്ന വെറും നാല് മിനിറ്റിനുശേഷം ശേഷം നിയന്ത്രണം നഷ്ടപ്പെട്ട്, 60 സെക്കൻഡുകൾക്കുള്ളിൽ 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. വിമാനം രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്തോനേഷ്യൻ ട്രാൻസ്പോർട്ട് ഏജൻസി തലവനായ സോർ‌ജാന്റോ റ്റാജന്റോ വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതായി അറിയിച്ചു. മുങ്ങൽ വിദഗ്ധർ ഉടൻതന്നെ അത് കരയ്ക്ക് എത്തിക്കും.

അപകടം നടന്ന സ്ഥലത്ത് കടലിൽ കേബിളുകളും ജീൻസിന്റെ കഷണങ്ങളും ലോഹ കഷണങ്ങളും, മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഒഴുകി നടക്കുന്നത് കാണാമായിരുന്നു.

വിമാനാപകടത്തിൽ കൊല്ലപ്പെട്ട യാത്രകാരിയായ റൈത് വിൻഡാനിയയുടെ കുടുംബത്തോടുള്ള അവസാന സന്ദേശം എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് 3 മക്കളോടൊപ്പം ചിരിച്ച് കളിച്ച് ” ബൈ ബൈ ഫാമിലി, ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്” എന്നതായിരുന്നു വീഡിയോ സന്ദേശം.

റൈതിന്റെ സഹോദരൻ ഇർഫാൻഷാ തന്റെ സഹോദരിയുടെയും കുട്ടികളുടെയും ഈ ചിത്രങ്ങൾ പങ്കുവെച്ചു, ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥന വേണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തന്റെ സഹോദരി മുൻപ് മറ്റൊരു ഫ്ലൈറ്റിലാണ് നാട്ടിലേക്ക്,വരാൻ ഉദ്ദേശിച്ചിരുന്നത് എന്നും അവസാന നിമിഷം എന്തിനാണ് തീരുമാനം മാറ്റിയത് എന്ന് അറിയില്ലെന്നും ഇർഫാൻ കണ്ണീരോടെ പറയുന്നു.”ഞാനാണ് അവരെ എയർപോർട്ടിലേക്ക് കൊണ്ടു വിട്ടത്, അവരെ ചെക്ക്-ഇൻ ചെയ്യിച്ചത് ഞാനാണ് എല്ലാം സംഭവിച്ചത് പൊടുന്നനെ ആയിരുന്നു എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല”.

വിമാനത്തിലുണ്ടായിരുന്ന അവരുടെ ബന്ധുക്കളോട് പോലീസ് മൃതശരീരങ്ങൾ തിരിച്ചറിയാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെന്റൽ റെക്കോർഡുകൾ, ഡിഎൻഎ സാമ്പിളുകൾ എന്നിവ വേണ്ടിവരും.

കോ പൈലറ്റ് ടിയാഗോ മാമഹിത്തിന്റെ സഹോദരൻ തന്റെ ബ്ലഡ് സാമ്പിൾ നൽകുമ്പോഴും, തന്റെ സഹോദരൻ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും മടങ്ങിവരും എന്നും വേദനയോടെ പറയുന്നു.വിമാനത്തിലുണ്ടായിരുന്ന മിക്കവരും ഒരു അവധിക്കാലത്തിന് ശേഷം നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ യാത്രതിരിച്ചവരായിരുന്നു.

മാഞ്ചെസ്റ്റർ: യുകെയിലെ ഇപ്പോഴത്തെ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കെ വീണ്ടും കൊറോണായാൽ ഒരു മലയാളി ജീവൻ കൂടി വിടപറഞ്ഞിരിക്കുന്നു. ഇന്നലെ (ഞായർ ) രാത്രി പത്തരയോടെയാണ് വയനാട് സ്വദേശിയായ സിസിൽ ചിരൻ (46) ആണ് മരിച്ചത്.

പരേതൻ മാഞ്ചസ്റ്റർ പെന്തക്കോസ്ത് ചർച്ചിന്റെ പാസ്റ്ററായി സേവനം  അനുഷ്ഠിക്കേ ആണ് കോവിഡ് ബാധിതനായി ആശുപത്രയിൽ എത്തപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളം ആയി വെന്റിലേറ്ററിൽ ആയിരുന്നു സിസിൽ. കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്നാണ് അറിയുന്നത്. പരേതന്റെ മൃതദേഹം മാഞ്ചെസ്റ്റെർ റോയൽ ഇന്ഫോമമെറി ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഉള്ളത്.

പരേതനായ സിസിലിന് ഭാര്യ ബിജി ചിരൻ,  ഗ്ലെൻ 19, ജയ്‌ക്  (15) എന്നീ രണ്ട് മക്കളും ആണ് ഉള്ളത്. ഭാര്യയായ ബിജി മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുന്നു. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഫ്യൂണറൽ ഡയറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുക.

സിസിലിന്റെ മരണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അതിഥികളെ വീട്ടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി അവരെ സൽക്കരിക്കുന്നവരാണ് നമ്മൾ. ഭവനത്തിലെ ഹാളിനുള്ളിൽ വാങ്ങി ഇടുന്ന വിലകൂടിയ സോഫകൾ ദിവസത്തിൽ എത്ര നേരം നാം ഉപയോഗിക്കും? രണ്ട്.. ഏറിയാൽ നാല്. ഭവനത്തിന്റെ ഭംഗി കൂട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ ഉപയോഗത്തിലും ആരോഗ്യത്തിലും ശ്രദ്ധ വെക്കുന്നതല്ലേ പ്രധാനം. വീട്ടിനുള്ളിലെ മുറികൾക്കുള്ളിൽ നാം വാങ്ങിയിടുന്ന കിടക്കയിലേക്കാണ് നാം ഉറക്കമന്വേഷിച്ച് എത്തുന്നത്. എന്നാൽ ഭൂരിഭാഗം ആളുകളും പിശുക്ക് കാണിക്കുന്നതും കിടക്കകളുടെ തിരഞ്ഞെടുപ്പിലാണ്. വില കുറഞ്ഞ കിടക്കകൾ തിരഞ്ഞെടുക്കുന്നതിന് ദൂഷ്യവശങ്ങൾ അനേകമുണ്ട്.

അമേരിക്കയിലെ ഇൻഡിപെൻഡൻഡ് സ്ലീപ്‌ ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ഏറ്റവും സുഖപ്രദമായ കിടക്ക ലെയ്‌ല ഹൈബ്രിഡ് മെത്തയാണ്. ഇത് പോക്കറ്റഡ് കോയിൽ സ്പ്രിംഗുകളുടെ പിന്തുണയോടെയാണ് എത്തുന്നത്. ഇപ്പോൾ ഏറ്റവും പ്രചാരത്തിൽ ഉള്ളത് സ്പ്രിങ് ജെൽ ടെക്സ് കോബിനേഷൻ മെത്തകൾ ആണ്.

സാധാരണ ഗതിയിൽ ഉറക്കത്തിൽ 13 തവണയാണ് മണിക്കൂറിൽ തിരിയുക. എന്നാൽ നിങ്ങൾ തിരഞ്ഞെടുത്ത കിടക്ക തെറ്റിയെങ്കിൽ ഇത് നൂറ് തവണ വരെയാകാം എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

നമ്മുടെ ശരീരത്തിന് അനുസരിച്ചു കിടക്ക പ്രതികരിക്കുമ്പോൾ മാത്രമാണ് നല്ല ഉറക്കം ലഭിക്കുക. മറിച്ചാകുമ്പോൾ ശരീരം തന്നെ ക്രമീകരിക്കുന്ന പ്രക്രിയ ആണ് നമ്മൾ അറിയാതെയുള്ള ഉറക്കത്തിലെ ഈ തിരിയലുകൾ എന്ന് നാം മനസ്സിലാക്കുക.

ഉർണർവോടെ ഉള്ള പ്രവർത്തനം വേണമെന്ന് ആഗ്രഹിക്കുന്നവർ ഉറങ്ങേണ്ട സമയം 7 മുതൽ 9 മണിക്കൂർ വരെയാണ്. പ്രവാസത്തിലെ നമ്മുടെ തിരക്കേറിയ ജീവിത നിമിഷങ്ങളിൽ ഉറക്കം നഷ്ടമാവുമ്പോൾ നമ്മൾ അറിയാതെ രോഗികൾ ആയി തീരുന്നു എന്ന് ആരും നമ്മൾക്ക് പറഞ്ഞു തരേണ്ട.

ഇപ്പോൾ നമ്മെ പേടിപ്പെടുത്തുന്ന കൊറോണയെ ഒരു പരിധി വരെ പ്രതിരോധിക്കുന്നതിന് നമ്മുടെ ആരോഗ്യം  കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നല്ല ഉറക്കം നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗത്തെ ചെറുക്കുകയും അഥവാ പിടിപെട്ടാൽ തരണം ചെയ്യാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവ്, ശരീര ഭാരം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഡിയാക് പ്രശ്ങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇനി എങ്ങനെ ഒരു നല്ല കിടക്ക കണ്ടെത്താം… ചുരുക്കി പറഞ്ഞാൽ നാം കിടക്കയിൽ കിടന്ന ശേഷം രണ്ട് കൈകളിലെ മുട്ടുകൾകൊണ്ട് ബെഡിൽ അമർത്തി ശരീരം ഉയർത്താൻ ശ്രമിക്കുക. ഒരു കൈപ്പത്തി കടക്കാനുള്ള ഗ്യാപ് മാത്രമാണ് ഉള്ളതെങ്കിൽ കിടക്ക നല്ലതാണ് എന്ന് അനുമാനിക്കാം. കൊറോണയുടെ വ്യാപനത്തിൽ കടകളിൽ പോയി ഇങ്ങനെ ഒരു പരീക്ഷണം സാധ്യമല്ലാത്തതിനാൽ ദീർഘനാളത്തെ റിട്ടേൺ സമയം മൽകുന്ന കമ്പനികളിൽ നിന്നും കിടക്ക വാങ്ങാൻ ശ്രദ്ധിക്കുക. 30 ദിവസത്തെ സമയമാണ് ഇപ്പോൾ ചില കമ്പനികൾ നൽകുന്നത്.

പ്രധാനമായും മൂന്ന് തരത്തിലുള്ള കിടക്കകൾ ആണ് പരിഗണിക്കേണ്ടത്.
1. ഫേം ടെൻഷൻ മാറ്ററസ് – അമിതഭാരം ഉള്ളവർക്ക് ഉപയോഗിക്കാം (100kg+)

2. സോഫ്റ്റ്‌ ടെൻഷൻ മാറ്ററസ് – 50 കിലോ വരെ ഭാരമുള്ളവർക്ക് ഉത്തമം.

3. മീഡിയം ടെൻഷൻ മാറ്ററസ്- 50 കിലോ മുതൽ 100 കിലോ വരെയുള്ളവർക്ക് ഉപയോഗിക്കാം.

സൈഡ് സ്ലീപ്പർമാർക്കുള്ള മികച്ച കിടക്കകൾ

1. ടെമ്പൂർ ക്ലൗഡ് പ്രീമിയർ 19 മെത്ത – ഡബിൾ – £1,099 – 10 വർഷത്തെ ഗ്യാരന്റിയുള്ള മെത്ത. എക്കാലത്തെയും മികച്ച കിടക്കയെന്ന് വിശേഷിപ്പിക്കുന്നു.
2. £1000 ന് താഴെയുള്ള കിടക്കകൾ.

ടോപ് ഡോഗ് കിടക്ക – £845 – കാഷ്മീയർ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങളാൽ നിർമിതമാണ്.

ജോൺ ലൂയിസ് നാച്ചുറൽ കളക്ഷൻ ഈജിപ്ഷ്യൻ കോട്ടൺ 5900 മെത്ത – കിങ്‌സ് സൈസ് വേർഷൻ ആയതുകൊണ്ട് തന്നെ ഉപയോഗിക്കാൻ എളുപ്പം – ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു.

നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന കിടക്ക
ഈവ് ദി ഒറിജിനൽ മാറ്റ്റസ് – £699 – മൂന്ന് ലയറുകൾ ഉള്ള കിടക്ക – സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നു.

ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയവ ഉൾകൊള്ളുന്നതാണ് പ്രവാസജീവിതം. അതിന്റെയൊപ്പം ഉറക്കം കൂടി നഷ്ടപ്പെടുത്തരുത്. ഉറക്കമില്ലായ്മ സമ്മാനിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ വ്യക്തിജീവിതത്തിലും ജോലിയിലും ആവും പ്രതിഫലിക്കുക.

അതുകൊണ്ട് കിടക്കകൾ ഇതുമായി നല്ലപോലെ ഒരു ഗൃഹപാഠം നടത്തി നമ്മൾ ഏത് പൊസിഷനിൽ ഉറങ്ങുന്നവരാണ് എന്ന് കണ്ടെത്തി കിടക്ക തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെ ആണ് കാത്തു സൂക്ഷിക്കുന്നത് എന്ന് മനസിലാക്കുക.

Copyright © . All rights reserved