Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വാക്സിൻ വിതരണം ഒരു ദേശീയ വെല്ലുവിളിയാണെന്നും, രാജ്യത്തുള്ള എല്ലാവരുടെയും സഹായം അതിന് ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ഇതുവരെ യുകെയിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭ്യമായിട്ടുണ്ട്. ഈ യജ്ഞത്തിൽ സൈനികരും അവരുടെ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ എല്ലാവരുടെയും സഹകരണം കൊണ്ട് ഈ ലക്ഷ്യം നമുക്ക് കൈവരിക്കാനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പുനൽകി. ക്രിസ്മസിനു ശേഷം ഇതുവരെ ഇംഗ്ലണ്ടിൽ മാത്രം പതിനായിരത്തോളം ആളുകളാണ് ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് മൂലം അഡ്മിറ്റ് ആയിരിക്കുന്നത് എന്ന് എൻഎച്ച് എസ്‌ ഇംഗ്ലണ്ടിന്റെ ഹെഡ് ആയിരിക്കുന്ന സൈമൺ സ്റ്റീവ്ൻസ് പറഞ്ഞു.

വാക്സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ ആർമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എല്ലാവരുടെയും വീട്ടിൽ നിന്നും 10 മൈൽ ദൂരെ എങ്കിലും ഒരു വാക്സിൻ സെന്റർ ലഭ്യമാക്കാനാണ് തീരുമാനം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. തന്റെ സഹപ്രവർത്തകർ എല്ലാവരും സുസജ്ജം ആണെന്ന് വാക്സിൻ ഡെലിവറി പ്രോഗ്രാമിന് സഹായിക്കുന്ന ആർമി കമാൻഡർ ജനറൽ ബ്രിഗേഡിയർ ഫിൽ പ്രോസ്സർ അറിയിച്ചു. ജനുവരി 15 നുള്ളിൽ ആദ്യത്തെ നാല് പ്രയോറിറ്റി ഗ്രൂപ്പുകളിൽ ഉള്ള 15 മില്യനോളം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം 30,370 പേരാണ് കോവിഡ് മൂലം ആശുപത്രിയിലെത്തിയത്. സാഹചര്യം വൻ രൂക്ഷമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഏർപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- അടുത്ത ആഴ്ച മുതൽ ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളിലുള്ള ഏകദേശം ഒരു ലക്ഷത്തോളം ബ്രിട്ടീഷുകാരെ പ്രതിസന്ധിയിലാക്കും എന്നാണ് റിപ്പോർട്ടുകൾ. യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ ബാർബഡോസ് പോലുള്ള രാജ്യങ്ങളിൽ ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഇത് നിരവധി ആളുകളെ പ്രതിസന്ധിയിലാക്കും. ബ്രിട്ടീഷുകാർക്കും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ വ്യാപിക്കുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് സ്‌ട്രെയിൻ രാജ്യത്തേക്ക് കടക്കാതിരിക്കാൻ ആണ് ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എയർപോർട്ടിൽ കടന്നാൽ 500 പൗണ്ട് പിഴ ഉണ്ടാകും. എന്നാൽ ഇതിനെതിരെ ട്രാവൽ ഇൻഡസ്ട്രി ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റിനുള്ള സൗകര്യമില്ലാത്ത രാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് തിരിച്ചുവരുന്നതിന് ഇത് തടസ്സമാകും.

റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനോടോപ്പം 10 ദിവസത്തേ ക്വാറന്റൈനിലും കഴിയണമെന്നാണ് പുതിയ നിർദ്ദേശം. എന്നാൽ അഞ്ചാമത്തെ ദിവസം വീണ്ടും ഒരു ടെസ്റ്റും കൂടി ചെയ്ത് നെഗറ്റീവായാൽ, ബാക്കി ദിവസം ഒഴിവാക്കാം. വൈറസിൻെറ പുതിയ സ്ട്രെയിൻ പലയിടത്തും വ്യാപിക്കുന്നതിനാൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

സ്വന്തം ലേഖകൻ

ലോകത്തിന്റെ പോലീസിന് ഇനി ലോകത്തിനുമുന്നിൽ ലജ്ജിച്ചു തല താഴ്ത്തി നിൽക്കാം, വാഷിംഗ് ടൺ ഡിസിയിലെ സംഭവം രാജ്യം മുഴുവൻ മുഴങ്ങുമ്പോൾ ക്യാപിറ്റോളിലേക്ക് ലോകശ്രദ്ധ തിരിയുന്നു. 2020 പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയിച്ചത് ഡൊണാൾഡ് ട്രംപ് ആണെന്ന് അവകാശപ്പെട്ട് ട്രംപ് അനുകൂലികൾ നടത്തിയ പ്രകടനത്തെ തുടർന്നുണ്ടായ അതിക്രമത്തിൽ ഒറിഗൺ ഗവർണർ കേറ്റ് ബ്രൗൺ സ്വന്തം സ്റ്റേറ്റ് ആയ എഫിഗിയിൽ പൊള്ളലേറ്റ് മരിച്ചു. ടെക്സാസിൽ നിന്നും യുഎസ് ക്യാപിറ്റലിലേക്കുള്ള ഫ്ലൈറ്റിന്റെ സീലിങ്ങിൽ ട്രംപേഴ്സ് മുദ്രാവാക്യങ്ങൾ പ്രൊജക്റ്റ് ചെയ്തു. ലോസ് ആഞ്ചൽസിൽ പ്രതിഷേധക്കാർ ചേർന്ന് കറുത്തവർഗക്കാരിയായ സ്ത്രീയോട് ആർക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിച്ചു വളഞ്ഞു ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു.

കഴിഞ്ഞ നവംബറിൽ നടന്ന ഇലക്ഷൻ തോറ്റത് മുതൽ രാഷ്ട്രീയ നാടകങ്ങൾ സൃഷ്ടിക്കാനും, അരാജകത്വമുണ്ടാക്കാനും ശ്രമിക്കുകയായിരുന്നു ട്രംപ്. അമേരിക്കയുടെ നാല്പത്തിഅഞ്ചാമത് പ്രസിഡന്റ് വൈറ്റ് ഹൗസിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനു ശേഷവും തുടരുന്നത് വലിയ തെറ്റാണ്. അദ്ദേഹത്തെ അവിടെനിന്നും മാറ്റുക എന്നതാണ് ഇപ്പോൾ ജനാധിപത്യ വ്യവസ്ഥിതിക്ക് ചെയ്യാൻ കഴിയാവുന്നതിൽ ഏറ്റവും മികച്ച കാര്യം. തുടരും തോറും പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കും. അങ്ങനെ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒരുപക്ഷേ നികത്താനാവാത്തതായിരിക്കും.

ഒറ്റ ദിവസത്തിനുള്ളിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനും വൈറ്റ് ഹൗസിൽനിന്ന് കടത്താനുള്ള നിയമം അമേരിക്കൻ പാർലമെന്റ് ആയ കോൺഗ്രസിന്റെ പക്കൽ ഉണ്ട്. ലോകത്തിന്റെ മുന്നിൽ അമേരിക്കയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണമെങ്കിൽ ട്രംപിനെ നീക്കംചെയ്ത് സമാധാനം പുനഃസ്ഥാപിച്ചേ മതിയാവൂ. ശാന്തമായി പുറത്ത് പോകേണ്ടിയിരുന്ന പ്രസിഡന്റ് അദ്ദേഹത്തിന്റെ ആദ്യ ഉദ്യമത്തിന് ഫലം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമാധാനം തകർക്കുകയും ജനാധിപത്യത്തിനെ ചോദ്യംചെയ്യുകയും ചെയ്ത ട്രംപ് ഇനിയും എന്തെന്തു നാശങ്ങൾ വരുത്തിവയ്ക്കും എന്നു പറയാനാവില്ല.

റൈറ്റ് വിങ് വക്താക്കൾ ആയ ഫോക്സ് ന്യൂസ് ഇപ്പോൾ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത് ബൈഡൻറെ അനുയായികൾ ആണെന്നും ട്രംപിന്റെ മുഖം നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും തുടങ്ങി അനേകം കെട്ടുകഥകളുടെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ്.

കലാപത്തിന് ആഹ്വാനം നൽകിയതിനും, വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്, ഇനിയും ഇത് തുടർന്നാൽ അക്കൗണ്ട് പിൻവലിക്കുമെന്ന് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ ഫേസ്ബുക്ക് പേജും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതേസമയം താൻ നൽകിയ കലാപാഹ്വാനങ്ങൾക്കോ വരുത്തിവെച്ച വിനാശങ്ങൾക്കോ യാതൊരു ലജ്ജയുമില്ലാത്ത ട്രംപ്, അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാനുള്ള ആദ്യപടിയാണ് ഇതെന്ന് പ്രതികരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ് ടൺ : അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിൽ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ അക്രമത്തിൽ ഞെട്ടിത്തരിച്ചു ലോകം. ലോകം മുഴുക്കെ ജനാധിപത്യത്തിന്​ നിലകൊള്ളുന്ന അമേരിക്കയിൽ സമാധാനപരവും കൃത്യവുമായ അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്ന്​ സംഭവത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അമേരിക്കയിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിനുള്ളിൽ കടന്ന് ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടിയ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് അദ്ദേഹം അധികാരത്തിന് യോഗ്യനല്ലെന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായി 25-ാം ഭേദഗതി നടപ്പാക്കാൻ മന്ത്രിസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളാണ് ഈ സംഭവത്തിന് പ്രധാന കാരണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകൾ അക്രമത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അത് തടയാൻ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു.

ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിലെ അംഗങ്ങൾ രാജി വെച്ച് തുടങ്ങിയതോടെ രാഷ്ട്രീയ പതനത്തിനാണ് അമേരിക്കയിൽ കളമൊരുങ്ങുന്നത്. അക്രമത്തിനുശേഷം കോൺഗ്രസ് വീണ്ടും ഒത്തുചേരുകയും ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിച്ചു. അരിസോണയിലെയും പെൻ‌സിൽ‌വാനിയയിലെയും ഫലം അസാധുവാക്കാനുള്ള ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുടെ എതിർപ്പ് നിരസിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ്‌ ഔദ്യോഗിക തീരുമാനം കൈകൊള്ളുകയായിരുന്നു. ആക്രമികൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് 19 മഹാമാരിയുടെ പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ മരണ നിരക്കിനാണ് യുകെ ഇന്നലെ സാക്ഷ്യംവഹിച്ചത് . രോഗംബാധിച്ച് ഇന്നലെ മാത്രം യുകെയിൽ മരണമടഞ്ഞത് 1041 പേരാണ്. തുടർച്ചയായി രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 60000 ത്തിന് മുകളിലാണ്. ഇന്നലെ 62322 പേരാണ് കോവിഡ് പോസിറ്റീവ് ആയത് .രോഗം അതിൻെറ മൂർദ്ധന്യത്തിലായിരുന്ന ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ബാധിച്ചുള്ള മരണനിരക്ക് 37 ശതമാനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക് ഇനിയും ഇതിലും കൂടാനുള്ള സാധ്യതയിലേയ്ക്കാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വിരൽചൂണ്ടുന്നത് .

ഇതിനിടെ സ്കൂളുകൾ മാർച്ചിന് മുൻപ് തുറക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റദ്ദാക്കിയ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾക്ക് പകരമായി അധ്യാപകർ തയ്യാറാക്കുന്ന ഗ്രേഡുകൾ ആകും കുട്ടികൾക്ക് നൽകുക എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. അൽഗോരിതം ഉപയോഗിച്ച് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിന് പകരം അവരുടെ സ്വന്തം അധ്യാപകർ നൽകുന്ന ഗ്രേഡുകളിൽ വിശ്വാസമർപ്പിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ് കൂളുകൾ അടച്ചിടപ്പെട്ട സാഹചര്യത്തിൽ ദിനംപ്രതി 3 മുതൽ 5 മണിക്കൂർ വരെയുള്ള ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് ഉറപ്പുനൽകി.

വീടുകളിൽ ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിക്കാത്ത കുട്ടികളെ സ്കൂളുകളിൽ അയക്കാമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ അറിയിച്ചിരുന്നു . ഏകദേശം 1.3 ദശലക്ഷത്തോളം കുട്ടികൾക്ക് ഇൻറർനെറ്റ് സൗകര്യങ്ങളില്ല എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് . കഴിഞ്ഞ മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി കീ വർക്കേഴ് സിൻെറ മക്കൾക്കും മറ്റ് ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുമായി സ്കൂളുകൾ തുറക്കുമെന്ന് ഗവൺമെൻറ് തീരുമാനമെടുത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികളുടെ വാർഡ് മുതൽ കാൻസർ വാർഡുകൾ വരെ കോവിഡ് 19 രോഗികൾക്കായി നൽകിയിരിക്കുകയാണ്. നോക്കുന്നിടത്തെല്ലാം ഐസിയുകളും വെന്റിലേറ്ററുകളും. കാൻസർ സർജറികൾ മുഴുവൻ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ വാർഡിലെ വർണാഭമായ കാർട്ടൂണുകളും ചിത്രങ്ങളും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു, അവിടെയാവട്ടെ ശ്വാസത്തിനു വേണ്ടി പിടയുന്ന രോഗഗ്രസ്തരായ ഒരുകൂട്ടം മുതിർന്നവർ പുറംലോകം കാണാൻ കാത്തു കഴിയുന്നു.


സെൻട്രൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന കണക്കുകളേക്കാൾ തിരക്കുണ്ട് ഇപ്പോൾ . കോവിഡ് തട്ടിയെടുത്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറവല്ല. ആരോഗ്യപ്രവർത്തകർ മാനസികമായും ശാരീരികമായും ഏറെ തളർന്നിരിക്കുന്നു. ഡോക്ടർ ജിം പറയുന്നു ” ഒരാഴ്ചയ്ക്കുള്ളിൽ നമ്മൾ കേസുകൾ പരമാവധി കുറയ്ക്കണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും”. ഒരു ആശുപത്രിയിൽ ഉൾക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി ഗുരുതര രോഗികളാണ് ഇപ്പോഴുള്ളത്. ഡോക്ടർ ആലീസ് കാർട്ടർ ഇപ്പോഴത്തെ അവസ്ഥയെ ഒരു ഇലാസ്റ്റിക് ബാന്റിനോട് ഉപമിക്കുന്നു. വലിഞ്ഞ് വലിഞ്ഞ് ഇനി ഒരിക്കലും തിരികെ പഴയ അവസ്ഥയിലെത്താൻ കഴിയാത്തതുപോലെ ഇപ്പോൾ തന്നെ ആയിട്ടുണ്ട്, പക്ഷേ ഇനിയും സമ്മർദ്ദം കൂടിയാൽ പൊട്ടിപ്പോകും. ഇപ്പോഴത്തെ സാഹചര്യം കണക്കുകൂട്ടിയാൽ ആ ബ്രേക്കിംഗ് പോയിന്റ് വളരെ ദൂരത്തല്ല”,ഡോക്ടർ പറഞ്ഞു.

38 കാരി ഗർഭിണിയായ റെയ്ച്ചൽ കോവിഡ് രോഗിയാണ്, 5 ആഴ്ചയ്ക്ക് അപ്പുറം ലോകം കാണേണ്ട കുഞ്ഞിനെ ഉൾപ്പെടെയാണ് ചികിത്സിക്കുന്നത്. കുഞ്ഞിന് അപകടം വരുത്തുന്ന ഒന്നും ചെയ്യാനാവില്ല, റിസ്ക് ഇരട്ടിയാണ്. എങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് അമ്മയ്ക്ക് കേൾപ്പിച്ചു കൊടുത്താണ് ആരോഗ്യപ്രവർത്തകർ സമാധാനിപ്പിക്കുന്നത്. രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു, രോഗത്തിന്റെ തീവ്രതയും. എൻ എച്ച് എസ് ഒരു മുനമ്പിലാണ് നിൽക്കുന്നത്. ഏതു നിമിഷവും എന്തും സംഭവിക്കാം. പരമാവധി രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ ശ്രമിക്കുന്നുണ്ട്. ഡെക്സമെത്തോസീൻ പോലെയുള്ള പുതിയ മരുന്നുകൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഒട്ടനവധി ആരോഗ്യപ്രവർത്തകർ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ മാനസികമായും ശാരീരികമായും ഏറെ തളർന്ന ഒരു രോഗിയുടെ അവസ്ഥയിലാണ് ഇപ്പോൾ എൻഎച്ച്എസ്. ദുഃഖ വാർത്ത അറിയിക്കാൻ ബന്ധുക്കൾക്ക് സന്ദേശം നൽകേണ്ടി വരുന്നതാണ് തങ്ങളെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് എന്ന് ഹോസ്പിറ്റൽ സ്റ്റാഫ് പറയുന്നു.

സ്വന്തം ലേഖകൻ

യു എസ്‌ :- യുഎസിൽ നാടകീയ സംഭവങ്ങൾക്കാണ് ബുധനാഴ് ച സാക്ഷ്യംവഹിച്ചത്. അക്രമാസക്തരായ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറി ജനലുകളും മറ്റും അടിച്ചുതകർത്തു. ഈ ആക്രമണത്തിൽ ട്രംപ് അനുകൂലിയായ ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വൈകിട്ട് മുതൽ ക്യാപിറ്റോൾ കെട്ടിടത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാസേനയും, നാഷണൽ ഗാർഡും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആളുകളോട് ദയവുചെയ്ത് പിരിഞ്ഞു പോകണം എന്ന് പ്രസിഡന്റ് ജോ ബൈഡെൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ ഈ പ്രതിഷേധത്തെ അനുകൂലിക്കുകയാണ് ചെയ്തത്.

ആക്രമികൾ കെട്ടിടത്തിൻെറ ജനലുകളും ഗ്ലാസ്സുകളും എല്ലാം അടിച്ചു തകർത്തു. ജനാധിപത്യത്തിന് എതിരെയുള്ള അതിഭീകരമായ ആക്രമണമാണ് നടന്നതെന്ന് സ്പീക്കർ നാൻസി പേലോസി അഭിപ്രായപ്പെട്ടു. നിരവധി അറസ്റ്റുകൾ ഇനിയും നടക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

യുഎസിൽ നടന്നത് അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മാതൃകയായ യുഎസിൽ ഇത്തരമൊരു സാഹചര്യം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നിരവധി ലോക നേതാക്കൾ അമേരിക്കയിൽ നടന്ന ഈ സാഹചര്യത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ മൂന്നാം ലോക്ക്ഡൗൺ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കും. ഇതോടെ യുകെയിലെ എല്ലാ പ്രദേശങ്ങളും രോഗവ്യാപനം തടയാനായി കർശന നിയന്ത്രണത്തിൻെറ കീഴിലായി . രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങളും മാർച്ച് അവസാനം വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. സ്കൂളുകൾ മാർച്ചിനു മുൻപ് തുറക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. യൂകെയിലേയ്ക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് കർശനമാക്കി ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു . ആളുകൾ കഴിയുന്നത്ര വീടുകളിൽ തുടരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു . കഴിഞ്ഞവർഷം കോവിഡ് ഏറ്റവും കൂടിനിന്ന കാലത്ത് ചികിത്സ തേടിയവരുടെ മൂന്നിരട്ടിയാണ് ഇപ്പോൾ ആശുപത്രികളിൽ എത്തുന്നതെന്നത് രോഗവ്യാപനത്തിൻെറ തീവ്രതയുടെ നേർക്കാഴ്ചയായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

യുകെയിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻ പിഴ ശിക്ഷ നേരിടേണ്ടി വരും. ഇന്നുമുതൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രചെയ്യുക, വീടിനുപുറത്ത് മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസിനോ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസേഴ്‌സിനോ പിഴ ചുമത്താൻ സാധിക്കും . മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുറത്ത് ജോലിക്ക് പോകുവാൻ അനുവാദം ഉണ്ട് . എങ്കിലും ഭക്ഷണം ,മരുന്ന് ,വൈദ്യസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വീടിനു പുറത്തുപോകാൻ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

ഇതിനിടയിൽ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട് . ജനങ്ങൾ പുറത്തിറങ്ങുന്നതിനായി പറയുന്ന കാരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള പ്രയാസമാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പക്ഷെ ജനങ്ങൾ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിച്ചെങ്കിൽ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടുവാൻ സാധിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. രോഗവ്യാപനം തടയാനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ നേരത്തെ തന്നെ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരിൽ നിന്നും എംപി മാരിൽ നിന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിമർശനം നേരിട്ടിരുന്നു . എന്നാൽ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യമായി യുകെയിലെ പ്രതിദിന രോഗവ്യാപനം 60,000 കടന്നെന്ന വാർത്ത അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു . അതുകൊണ്ടുതന്നെ ഗവൺമെൻറ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടുള്ള എതിർപ്പുകൾ ദുർബലമാകാനാണ് സാധ്യത.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വൈറസ് പ്രതിരോധത്തിൻെറ ഭാഗമായി സ്കൂളുകൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഈ വർഷത്തെ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ നടക്കില്ല എന്ന് ഉറപ്പായി. എക്സാം റഗുലേറ്റർ ഓഫ് സ്റ്റെഡും വിദ്യാഭ്യാസവകുപ്പും വിദ്യാർത്ഥികൾക്ക് എങ്ങനെ ഗ്രേഡുകൾ നൽകും എന്നതിനെക്കുറിച്ച് തീരുമാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . സമ്മറിന് മുമ്പായി എല്ലാ സ്കൂളുകളും തുറക്കുമെന്നും വിദ്യാർത്ഥികൾ ക്ലാസുകളിലേയ്ക്ക് തിരിച്ചെത്തുമെന്നും ഉറപ്പ് പറയാനാവാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് . ജിസിഎസ്ഇ, എ-ലെവൽ എക്സാമിനേഷൻ ക്യാൻസൽ ചെയ്യാനുള്ള തീരുമാനം വിദ്യാർത്ഥികളിലും മാതാപിതാക്കളിലും കനത്ത അനശ്ചിതത്വം ആണ് ഉളവാക്കിയിരിക്കുന്നത് . കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിൽ ഗ്രേഡുകൾ നിശ്ചയിക്കപ്പെട്ടപ്പോൾ കടുത്ത പ്രതിഷേധമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടായത് . പല വിദ്യാർത്ഥികൾക്കും തങ്ങൾക്ക് പ്രതീക്ഷിക്കപ്പെട്ട ഗ്രേഡുകൾ കിട്ടിയില്ല എന്ന് കടുത്ത വിമർശനം യുകെയിൽ ഉടനീളം വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം ആദ്യമായി അറുപതിനായിരത്തിൽ കൂടുതലായി. കണക്കുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം രോഗബാധിതരായവരുടെ എണ്ണം 60916 ആണ്. യുകെയിൽ ഡിസംബർ 29 ന് ശേഷം സ്ഥിരമായി പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തിന് മുകളിലാണ്. ഇംഗ്ലണ്ടിൽ ആകെ 50 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ ലണ്ടനിൽ 30 പേരിൽ ഒരാൾക്ക് രോഗബാധയെ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 1.3 ദശലക്ഷം പേർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു . ഇതിൽ 23 ശതമാനം ആൾക്കാരും 80 വയസിന് മുകളിലുള്ളവരാണ്. ഫെബ്രുവരി മധ്യത്തോടെ യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും വിതരണം തുടങ്ങിയിരുന്നു. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുമ്പോഴും പ്രതിദിന രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നതിലുള്ള ആശങ്കയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ലോക്ക് ഡൗൺ നിയമങ്ങൾ പ്രകാരം, അവധിക്കാല ആഘോഷ യാത്രകൾ നിരോധിച്ചിരിക്കുകയാണ്. ഇത് എയർലൈൻസ് ഇൻഡസ്ട്രിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ജോലിസംബന്ധമായ യാത്രകൾ മാത്രമായിരിക്കും ഇനിമുതൽ അനുവദിക്കുക. പ്രധാനമന്ത്രിയുടെ ഈ തീരുമാനം അവധിക്കാല യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് തിരിച്ചടിയാകും. ഫെബ്രുവരി പകുതിവരെ തങ്ങളുടെ എല്ലാ ഹോളിഡേ ഫ്‌ളൈറ്റുകളും ക്യാൻസൽ ചെയ്തുവെന്ന് ടി യു ഐ അറിയിച്ചു.ബ്രിട്ടീഷ് എയർവെയ് സും, ഈസി ജെറ്റും തങ്ങളുടെ ഫ്ലൈറ്റുകളെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.

ഒമ്പത് മാസമായി തകർച്ചയിൽ ആയിരുന്ന എയർലൈൻസ് ഇൻഡസ്ട്രിയെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇനി പണം തിരിച്ചു നൽകേണ്ടതായി വരും. പുതിയതായി പ്രഖ്യാപിച്ച ലോക് ഡൗൺ ഇൻഡസ്ട്രിയെ വീണ്ടും തകർക്കുമെന്ന നിഗമനത്തിലാണ് ജീവനക്കാർ. ഇനിമുതൽ യുകെയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ മാത്രമേ ലോക്ക് ഡൗണിൽ എന്തെങ്കിലും ഇളവുകൾ പ്രഖ്യാപിക്കുവാൻ സാധ്യതയുള്ളെന്ന് മൈക്കൽ ഗോവ് അറിയിച്ചു. സൗത്താഫ്രിക്കയിൽ ഉണ്ടായിരിക്കുന്ന വൈറസിന്റെ പുതിയ സ്ട്രെയിനിനെ സംബന്ധിച്ച് വളരെ ആശങ്ക ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

മറ്റു രാജ്യങ്ങളിൽ നിന്ന് യു കെയിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. അവധിക്കാല യാത്രകൾ ക്യാൻസൽ ചെയ്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.

Copyright © . All rights reserved