ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്വിംബ്രാനിലെ ഗ്രേഞ്ച് ആശുപത്രിയിൽ ജനുവരിയിൽ കോവിഡ് പോസിറ്റീവ് ആയതിനു ശേഷം അഡ് മിറ്റ് ആയപ്പോൾ ജീവിതം മാറിമറിയാൻ പോവുകയാണ് എന്നതിനെപ്പറ്റി ഒരു ധാരണയുമില്ലായിരുന്നു. 29 ആഴ്ച ഗർഭവതിയായ മറിയത്തിനും ഭർത്താവ് ഉസ് മാനും കുട്ടിയുടെ പേര് എന്തായിരിക്കണമെന്ന ചിന്തപോലും പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആസ് മ മൂർച്ഛിച്ച 27കാരിയായ മറിയത്തിൻെറ അവസ്ഥ കീഴ്മേൽ മറിഞ്ഞത് വളരെ പെട്ടെന്നാണ്. ഓക്സിജൻ ലഭ്യത കുറയുന്നതായി അനുഭവപ്പെട്ടു , ചുറ്റും നടക്കുന്നതൊന്നും കേൾക്കാൻ ആകുന്നില്ല. മുഖത്ത് ആരോ ശക്തിയായ വെള്ളം തളിച്ചു കൊണ്ടിരിക്കുന്നത് പോലെ.

മറിയത്തിന് സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല, എല്ലാവരോടും യാത്ര പറയാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ഇനി ഉണരുമോ എന്ന് ഉറപ്പില്ലാത്ത ഒരു ഉറക്കത്തിന് തയ്യാറാവാൻ മറിയത്തിനെ മാനസികമായി തയ്യാറെടുപ്പിക്കുകയായിരുന്നു ഡോക്ടർ. എല്ലാം സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു. വീട്ടിൽ ആയിരുന്ന ഭർത്താവിനോട് കാര്യം പറഞ്ഞു, ഒരു വയസ്സായ മകനെ ഒരു രാത്രി പോലും പിരിഞ്ഞിരുന്നിട്ടില്ലാത്തതാണ്. മാതാപിതാക്കളെയും വിളിച്ച് യാത്ര ചോദിച്ചു. ” ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത് ” എന്നാണ് അവർ ചോദിച്ചത്. ഞാൻ അത്രമാത്രം ഒറ്റപ്പെട്ടു ഭയത്തിൽ മുങ്ങി പോയിരുന്നു.

ജനുവരി 18ന് 1.17kg ഭാരമുള്ള കുഞ്ഞ് പിറന്നു. ആദ്യദിനങ്ങളിൽ ബേബി അഹമ്മദ് എന്നാണ് അവളെ വിളിച്ചത്. സിസേറിയത്തിനു ശേഷം പിറ്റേ ദിവസം ഡോക്ടർമാരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മറിയം കണ്ണുതുറന്നു. ആദ്യം നോക്കിയത് വയറ്റിലേക്ക് ആണ് അത് ഒഴിഞ്ഞുകിടക്കുന്നു. ഒരാഴ്ചത്തേക്ക് കുഞ്ഞിനെ കാണാൻ സാധിച്ചില്ല. നേഴ്സുമാർ റെക്കോർഡ് ചെയ്തു കൊണ്ടു വരുന്ന വീഡിയോകളിലൂടെ കുഞ്ഞിനെ കണ്ടു. ഒരാഴ്ചയ്ക്കുശേഷം ഐസിയുവിൽ നിന്ന് പുറത്ത് വന്നിട്ടാണ് കുഞ്ഞിനെ കണ്ടത്. വയറുകളും മറ്റുമായി ചുറ്റപ്പെട്ട നിലയിലാണെങ്കിലും അവളെ കണ്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു, മനസ്സും. പോരാളിയാണ് എന്റെ കുഞ്ഞ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഇത്രയും ധീരയായ ഒരു പെൺകുഞ്ഞിന് ഖദീജ എന്നല്ലാതെ മറ്റെന്ത് പേരാണ് വിളിക്കേണ്ടത്. എട്ടാഴ്ചകളിലെ ആശുപത്രി വാസത്തിനു ശേഷം അമ്മയും കുഞ്ഞും വീട്ടിലെത്തി. നാലുകിലോയ്ക്ക് അടുത്തു തൂക്കംവരുന്ന ആരോഗ്യവതിയായ കുഞ്ഞാണ് ഖദീജ ഇപ്പോൾ. ദമ്പതിമാർ ആരോഗ്യ പ്രവർത്തകർക്കും ദൈവത്തിനും നന്ദി പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സുപ്രധാന മാറ്റം വരുത്താനൊരുങ്ങി ബോറിസ് ജോൺസൻ. മെയ് 17 മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പ്രധാനമായും 11 മാറ്റങ്ങളാണ് കൊണ്ടുവരാൻ പദ്ധതിയിടുന്നത്. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ ബോറിസ് ജോൺസൻ പുറത്ത് വിടും. ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായിരിക്കും. പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കും, വിദേശയാത്രകൾ പുനരാരംഭിക്കും എന്നിവയോടൊപ്പം ഒരു സുപ്രധാന മാറ്റവും നിലവിൽ വരും. 15 മാസങ്ങൾക്ക് ശേഷം ആളുകൾക്ക് പരസ്പരം ആലിംഗനം ചെയ്യാൻ കഴിയും.

വ്യത്യസ്ത ബബിളുകളിൽ നിന്നുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും 2020 മാർച്ചിനുശേഷം ആദ്യമായി ആലിംഗനം ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത ബബിളുകളിൽ നിന്നുള്ള ആളുകൾക്ക് ഒരു വീട്ടിൽ കൂടിച്ചേരാൻ കഴിഞ്ഞേക്കും. അതുപോലെ രാത്രിയിൽ ഒരുമിച്ച് താമസിക്കുവാനുള്ള അനുവാദവും നൽകും. വാതിൽപ്പുറ ഇടങ്ങളിൽ മുപ്പതു ആളുകൾക്ക് വരെ ഒരുമിച്ചു കൂടാൻ സാധിച്ചേക്കും. വിദേശയാത്ര അനുവദിക്കുമെങ്കിലും ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷുകാർ മടങ്ങിയെത്തുമ്പോൾ വീട്ടിലോ 1,750 പൗണ്ട് മുടക്കി ഒരു ഹോട്ടലിലോ ഒറ്റപ്പെടേണ്ടിവരും. നിലവിൽ പോർച്ചുഗലും ഇസ്രായേലും ഉൾപ്പെടെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉള്ളൂ. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് നീങ്ങുമ്പോൾ നിയന്ത്രണങ്ങൾ വളരെ വേഗം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാം ഘട്ടത്തിൽ ആരാധകർക്ക് കായിക വേദികളിലേക്ക് മടങ്ങാൻ കഴിയും. ജിമ്മുകളും സ്പാകളും തുറക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും അവയുടെ സോനകളും സ്റ്റീം റൂമുകളും അടച്ചിരിക്കണമെന്ന് ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ അവ തുറന്ന് പ്രവർത്തിക്കും. ഔട്ട്‌ഡോർ തിയേറ്ററുകളും സിനിമാശാലകളും വീണ്ടും തുറക്കും. മ്യൂസിയങ്ങൾ, സിനിമാശാലകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ പോലുള്ള ഇൻഡോർ വിനോദത്തിനും അനുവാദം നൽകും. വിവാഹങ്ങൾ, സ്വീകരണങ്ങൾ, ശവസംസ്കാരങ്ങൾ പോലുള്ള ചടങ്ങുകളിൽ 30 ആളുകൾക്ക് വരെ സംബന്ധിക്കാൻ സാധിക്കും. ഈ ഇളവുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും മാർഗനിർദേശങ്ങളും സർക്കാർ അറിയിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 300 വർഷത്തെ ഏറ്റവും വലിയ തകർച്ചയായ 9.9 ശതമാനമാണ് കോവിഡ്-19 നെ തുടർന്നുള്ള ലോക്ക്ഡൗണിലൂടെ സംഭവിച്ചത് . എന്നാൽ ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിന് വാക്സിൻ നൽകുകയും ലോക് ഡൗണിന് ശേഷം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തതോടുകൂടി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഉണർവ്വായ 7.25 ശതമാനമാണ് ഉണ്ടായിരിക്കുന്നത്. ഈ ഉണർവ്വ് നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് തങ്ങളെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്‌ലി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 70 വർഷത്തിനിടയിൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുന്നത് ആദ്യമാണ്. വ്യാപകമായി കോവിഡ് വാക്സിൻ നൽകിയതിനെ തുടർന്ന് ഉപഭോക്താക്കളിൽ ഉണ്ടായ ആത്മവിശ്വാസവും, ജോലികൾ സംരക്ഷിക്കുവാൻ ഗവൺമെൻറിൻറെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളുമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകിയതെന്നാണ് നിരീക്ഷണം
ന്യൂസ് ഡെസ്ക് മലയാളം യുകെ
അമേരിക്കയെ നടുക്കി വീണ്ടും കൂട്ടകൊലപാതകം. കൊളറാഡോയിൽ നടന്ന ഒരു കുടുംബത്തിലെ ജന്മദിനാഘോഷ വേളയിൽ തോക്കുധാരി കാമുകി ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി. കൂട്ട കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായി പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിന് പ്രേരിപ്പിച്ച കാരണങ്ങൾ എന്താണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊളറാഡോ സ്പ്രിംഗ്സ് വിമാനത്താവളത്തിന് സമീപം ലാറ്റിനോ നിവാസികളുടെ മൊബൈൽ ഹോം പാർക്കായ കാന്റർബറി മാനുഫാക്ചേർഡ് ഹോം കമ്മ്യൂണിറ്റിയിലാണ് വെടിവയ്പ്പ് നടന്നത്.

അടുത്തയിടെ നടന്ന വെടിവെയ്പ്പുകൾ സ്വകാര്യവ്യക്തികൾ തോക്ക് ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെകുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ പ്രസിഡന്റ് ജോ ബൈഡൻ ലജ്ജാകരം എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണങ്ങൾ കുറയ്ക്കാൻ നിയമനിർമാണത്തെ പ്രസിഡൻറ് അനുകൂലിക്കുന്നുണ്ടെങ്കിലും തോക്കുപയോഗിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ അനുകൂലിക്കുന്നവരുടെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമുള്ള കടുത്ത എതിർപ്പാണ് അദ്ദേഹം നേരിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് മിഡ്‌ലാന്റിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പതിനാറ് വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡഡ്‌ലിയിലെ സെഡ്‌ഗ്ലിയിലെ ബീക്കൺ റോഡിലുള്ള വീട്ടിൽ ശനിയാഴ്ച ഉണ്ടായ അപകടത്തിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും 43 കാരിയായ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് പറഞ്ഞു. തീപിടുത്തത്തിൻെറ കാരണം അന്വേഷിച്ചുവരികയാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അഗ്നിശമനസേനയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്റ് പോലീസിൽ നിന്നുള്ള ഡെറ്റ് ഇൻസ്പെക്ടർ കാർല തോംസൺ അറിയിച്ചു. സമാന സാഹചര്യത്തിൽ ഈ മാസം ആദ്യം ആഷ്‌ഫോർഡിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരിക്ക് പറ്റിയിരുന്നു. പാചക വാതകത്തിന് തീ പിടിച്ചതാണ് അന്ന് സ്‌ഫോടനത്തിന് കാരണമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടൻ മേയറായി രണ്ടാം തവണയും സാദിഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. ടോറി എതിരാളിയായ ഷോൺ ബെയ് ലിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും മേയർ സ്ഥാനത്ത് എത്തിയിരിക്കുന്നത്. 55.2% ശതമാനം വോട്ടാണ് സാദിഖ് ഖാൻ നേടിയത്. ഷോൺ ബെയ് ലി 44.8 ശതമാനം വോട്ട് മാത്രമാണ് നേടിയത്. എന്നാൽ സാദിഖ് ഖാൻ അഞ്ചു വർഷം മുന്നേ നേടിയ വോട്ട് വിഹിതത്തിൽ കുറവ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയം ഏകദേശം ജനങ്ങൾ എല്ലാവരും തന്നെ പ്രതീക്ഷിച്ചിരുന്നു.

തന്നെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ട്വിറ്ററിൽ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. അടുത്ത മൂന്നു വർഷം കൂടി ഭരിക്കുവാൻ അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണ് എന്ന് അദ്ദേഹം കുറിച്ചു. തനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി നഗരത്തിനു വേണ്ടി ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. പകർച്ച വ്യാധിയ്ക്ക് ശേഷമുള്ള ഒരു പ്രതീക്ഷ നൽകുന്ന ഭാവിയെക്കുറിച്ച് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഭിന്നിപ്പിക്കുന്ന മതിലുകളല്ല, മറിച്ച് യോജിപ്പിക്കുന്ന പാലങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിൽനിന്നെല്ലാം വിജയം നേടേണ്ടത് നമ്മുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പോരാട്ടമാണ് ഇരു സ്ഥാനാർഥികളും തമ്മിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭരണം ലണ്ടൻ നഗരത്തിന് കൂടുതൽ വികസനങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ചില അതിവേഗ ട്രെയിനുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏറ്റവും തിരക്കേറിയ രണ്ട് റെയിൽ സർവീസുകൾക്ക് തടസ്സം നേരിടുന്നു. ലണ്ടൻ പാഡിംഗ്ടണിലേക്കും പുറത്തേക്കുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഹിറ്റാച്ചി 800 സീരീസ് ട്രെയിനുകളിൽ ആണ് തകരാറുകൾ കണ്ടെത്തിയത്. ഇതേ തുടർന്ന് മുൻ കരുതൽ നടപടിയായി ഈ വിഭാഗത്തിൽപ്പെടുന്ന നിരവധി ട്രെയിനുകൾ പരിശോധയ്ക്കായി മാറ്റി.

തകരാറുകൾ സംഭവിച്ചതിനും ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനും ഹിറ്റാച്ചി ക്ഷമ ചോദിച്ചു. ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാകാൻ സമയം എടുത്തേക്കാമെന്ന് റെയിവേ മന്ത്രി മുന്നറിയിപ്പ് നൽകി. പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. യാത്രയ്ക്ക് മുമ്പ് ട്രെയിൻ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകൾ പരിശോധിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് ചില ട്രെയിനുകളിലെ ചേസിസിന്റെ ഭാഗത്ത് പ്രശ്നം കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രി ക്രിസ് ഹീറ്റൻ ഹാരിസ് വെളിപ്പെടുത്തി. ലണ്ടൻ, ബ്രിസ്റ്റോൾ, കാർഡിഫ്, പെൻസാൻസ് എന്നിവയ്ക്കിടയിലുള്ള എല്ലാ അതിവേഗ ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ സർവീസുകളും റദ്ദാക്കിയതിനാൽ, യാത്രയ്ക്ക് ശ്രമിക്കരുതെന്ന് ജനങ്ങളോട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ട്രെയിൻ ഗതാഗതത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ ഇന്ന് ഞായറാഴ്ചയും സേവനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിൽ മാത്രമല്ല ഒട്ടുമിക്ക വികസ്വര രാജ്യങ്ങളിലും കോവിഡ് രണ്ടാംതരംഗം പിടിമുറുക്കി. മിക്ക വികസ്വര രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങൾ കോവിഡ് രോഗികളുടെ ആധിക്യം കാരണം താറുമാറായി. തെക്ക് കിഴക്കൻ ഏഷ്യയിലെ ലാവോസ് മുതൽ തായ് ലൻഡ് വരെയുള്ള രാജ്യങ്ങളും ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗവ്യാപനം ഗണ്യമായ രീതിയിൽ ഉയരുന്നതിൻെറ വിവരങ്ങളാണ് പുറത്തുവരുന്നത്. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം രോഗം വേഗത്തിൽ പകരുന്നതിനും മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പല വികസ്വര രാജ്യങ്ങളിലും ഒരുമാസത്തിനിടെ കേസുകളുടെ എണ്ണം 200 ഇരട്ടിയിലധികം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പലയിടത്തും ഓക്സിജൻെറയും ആരോഗ്യ സംവിധാനങ്ങളുടെയും അഭാവം മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
സുജിത് തോമസ്
ഫിഷ് ബിരിയാണി
ചേരുവകൾ
1 നല്ല ദശയുള്ള മീന്‍ വട്ടത്തില്‍ കഷണങ്ങളാക്കിയത്.- 1 കിലോ
2 സവോള ചെറുതായി അരിഞ്ഞത്- 2 എണ്ണം, തക്കാളിപ്പഴം- 2 എണ്ണം
3 ഇഞ്ചി+ വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍ വീതം
4 ഉള്ളി, 1 കപ്പ്( നീളത്തില്‍ അരിഞ്ഞത്)
5 പച്ചമുളക്- 4 എണ്ണം
6 ഗരംമസാല- 1 ടീസ്പൂണ്‍( പൊടിച്ചത്)
7 പെരുംജീരകം- 1 ടീസ്പൂണ്‍
8 ഉപ്പ്- ആവശ്യത്തിന്
9 കശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
10 മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍
11 ബിരിയാണി അരി- 1.5 കിലോ- 2 കിലോ
12 നെയ്യ്- ആവശ്യത്തിന്
13ചെറുനാരങ്ങ- 1എണ്ണം
14തൈര്-1/2കപ്പ്
15 കശുവണ്ടി അല്ലെങ്കില്‍ ബദാം കുതിര്‍ത്തത്- 1/4 കപ്പ്

പാകം ചെയ്യുന്ന വിധം
1 കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ നിന്ന് വെള്ളം നന്നായി വാര്‍ന്ന ശേഷം 8,9,10 ചേരുവകളൊടൊപ്പം( മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്) കാല്‍ കപ്പ് തൈരും ചേര്‍ത്തിളക്കി മീനില്‍ പുരട്ടി അര മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക.
2 പിന്നീട് കുറച്ച് എണ്ണയില്‍ ഈ മീന്‍ അധികം മൂക്കാതെ വറുത്തുകോരുക.( 180 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ഗ്രില്‍ ചെയ്താലും മതി)
3 പച്ചമുളക് ചതച്ചതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ബാക്കിയിരിക്കുന്ന തൈരും കൂടെ ഒരുമിച്ചു ചേര്‍ത്ത് മാറ്റിവക്കുക.
4 ചൂടായ എണ്ണയില്‍ കൊത്തിയരിഞ്ഞ സബോളയും നീളത്തില്‍ അരിഞ്ഞ ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും , തൈരു ചേര്‍ത്തതും കൂടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക
5 ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഗരംമസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ടിയായ ഗ്രേവിയാക്കി പാചകം ചെയ്യുക. ഉപ്പ് നോക്കുക.
6 തയ്യാറായ ഗ്രേവിയിലേക്ക് വറത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ചെറുതീയില്‍ ആറു മിനിറ്റോളം പാകം ചെയ്യുക.
7 കശുവണ്ടി അല്ലെങ്കില്‍ ബദാം പേസ്റ്റ് ചേര്‍ത്തിളക്കി പച്ചമണം മാറിയാല്‍ തീ ഓഫ് ചെയ്യുക.
8 ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് കറുവാ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രിക, ഉപ്പ് ഇവ ചേര്‍ത്ത് അരി നികപ്പെ വെള്ളം ഒഴിച്ച് മുക്കാല്‍ വേവില്‍ വാര്‍ത്തു കോരുക. അരി തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് ചേര്‍ക്കുക
9 ചുവട് കട്ടിയുള്ള പാത്രത്തില്‍ ബിരിയാണിച്ചോറും മീന്‍മസാലയും ലെയര്‍ ചെയ്‌തെടുക്കുക. അതിന് ശേഷം ഒരു ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുകയോ അല്ലെങ്കില്‍ അടുപ്പില്‍ ദം ചെയ്‌തെടുക്കുകയോ ആവാം.
10 ആവശ്യമെങ്കില്‍ സബോള, കശുവണ്ടി, ഉണക്കമുന്തിരി, ഇവ വറുത്ത് ബിരിയാണി അലങ്കരിക്കുകയും ചെയ്യാം.

സുജിത് തോമസ്

ഡോ. ഐഷ വി
“ഇവിടെ നല്ലൊരു കുശിനി ഉണ്ടായിരുന്നതാ . അത് പൊളിച്ച് വയ്ക്കേണ്ടി വന്നപ്പോൾ ഈ പരുവത്തിലായി” . ഗോപാലൻ വല്യച്ഛൻ അമ്മ കൊടുത്ത ചായ ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു തുടങ്ങി. വല്യച്ഛൻ ഒരല്പം ചരിത്രം പറഞ്ഞു തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. തറവാട്ടിൽ മരുമക്കത്തായം വിട്ട് മക്കത്തായമായപ്പോൾ ആദ്യം സ്വതന്ത്രനായത് ഗോപാലൻ വല്യച്ഛനാണ്. പതിനെട്ടാം വയസ്സിൽ തന്നെ കാരണവരുടെ ആശ്രിതനായി കഴിയാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ തന്നെ അധ്വാനിച്ചാൽ വലിയ മേന്മയില്ലെന്ന് തോന്നിയതിനാൽ സിങ്കപ്പൂരിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നീലമ്മയുടെ സീമന്ത പുത്രൻ സിങ്കപ്പൂരിലേയ്ക്ക് യാത്രയായി. സ്വത്ത് ഭാഗം വച്ച സമയത്ത് പറക്കമുറ്റാതിരുന്ന കൃഷ്ണൻ. കേശവൻ, രാമൻ എന്നിവരുടെ സ്വത്തുക്കൾ നീലമ്മ ഒറ്റപട്ടികയിലാണിട്ടിരുന്നത്. ജ്യേഷ്ഠൻ നാടുവിട്ടതോടെ അനുജന്മാരും പറക്കമുറ്റിയതോടെ ഓരോരുത്തരായി സിങ്കപ്പൂർ ലക്ഷ്യം വച്ച് യാത്രയായി. രണ്ടാo ലോക മഹായുദ്ധവും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവും നടക്കുന്ന സമയമായതിനാൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) അവർ നാലു പേരും ആകൃഷ്ടരായി. ഐ.എൻ.എ. യിൽ ചേർന്നു.
എല്ലാവരും പോർമുഖത്തായിരുന്നതിനാൽ തീക്ഷണമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. ചിലപ്പോൾ മലേഷ്യൻ കാടുകളിൽ കുടിവെള്ളം പോലും കിട്ടാതെ കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോൾ രാത്രി പാറപ്പുറത്ത് വിരിച്ചിട്ടിരിക്കുന്ന വെള്ളമുണ്ടിൽ പറ്റുന്ന മഞ്ഞുകണങ്ങൾ പിഴിഞ്ഞെടുത്തിരുന്ന വെള്ളമായിരുന്നു പലപ്പോഴും ദാഹം ശമിപ്പിച്ചിരുന്നത്. സൈന്യം സിങ്കപ്പൂരിലേയ്ക്ക് നീങ്ങിയപ്പോൾ ബ്രിട്ടൻ സിങ്കപ്പൂർ കറൻസി മാറ്റിയ സമയമായിരുന്നു. നാട്ടിൽ നിന്നും പോയ മറ്റൊരാൾ ഉപേക്ഷിക്കപ്പെട്ട സിങ്കപ്പൂർ കറൻസി ധാരാളം ശേഖരിച്ച് തലയിണയുറകളിൽ കെട്ടിവച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ കറൻസി പുന:സ്ഥാപിയ്ക്കപ്പെട്ടപ്പോൾ പണക്കാരനായിത്തീർന്നു.
ഇതിനിടയിൽ യുദ്ധത്തിൽ രാമൻ കൊല്ലപെട്ടു. രാമന്റെ മരണ വാർത്തയറിഞ്ഞ സഹോദരി ലക്ഷ്മി മറ്റുള്ളവർ കൂടി യുദ്ധത്തിൽ മരിച്ചേക്കുമെന്ന ധാരണയാൽ വീടു വച്ചപ്പോൾ മൂവരുടേയും സ്വത്തിലേയ്ക്ക് കയറ്റി വീടുവച്ചു. യുദ്ധം കഴിഞ്ഞ് കുറേ കാലം കൂടി സിങ്കപ്പൂരിൽ തുടർന്ന സഹോദരന്മാർ നാട്ടിലെത്തിയപ്പോൾ കണ്ടത് അവരുടെ പറമ്പിൽ കയറി സഹോദരി വീടു വച്ചിരിക്കുന്നതാണ്. കൃഷ്ണൻ വീടുവച്ചപ്പോൾ കുശിനി നീളത്തിൽ ലക്ഷ്മിയുടെ ഭിത്തിയോട് ചേർന്ന് വരത്തക്കവിധത്തിൽ വച്ചു. സഹോദരന്മാരും സഹോദരിയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ മൂന്നാമസ്ഥന്മാരുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻ കുശിനി പൊളിയ്ക്കാമെന്ന വ്യവസ്ഥയിലും ലക്ഷ്മി പുതിയ കിണർ വെട്ടാമെന്ന വ്യവസ്ഥയിലും തർക്കം പരിഹരിക്കപ്പെട്ടു. അങ്ങനെ ഒരു മുറ്റത്ത് രണ്ട് വീടും രണ്ട് കിണറുമായി. കുശിനി പൊളിച്ച് പണിഞ്ഞപ്പോൾ അത് ഒരു വരാന്തയും അടുക്കളയുള്ള ഓല മേഞ്ഞ ചാണകം മെഴുകിയ ഭാഗമായാണ് പണിതത്. ഇതിനിടയിൽ സഹോദരന്മാർ വിവാഹിതരായി. കൃഷ്ണൻ കലയ്ക്കോട് എന്ന സ്ഥലത്തുള്ള ഗോമതിയെയാണ് വിവാഹം ചെയ്തത്. ലക്ഷ്മിയോട് പോരടിച്ച് നിൽക്കാനുള്ള ത്രാണി ഗോമതിയ്ക്ക് ഇല്ലാത്തതിനാൽ കൃഷ്ണനും കുടുബവും വീടും വസ്തുവകകളും കേശവന് വിറ്റിട്ട് കലയ് ക്കോട്ടേയ്ക്ക് താമസം മാറി. സഹോദരന്മാരിൽ കൃഷ്ണൻ മാത്രമേ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്നതിന്റെ രേഖകൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നുള്ളൂ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ അനുവദിച്ചപ്പോൾ കൃഷ്ണന് പെൻഷൻ ലഭിച്ചു. കൃഷ്ണൻ ഐഎൻഎ കൃഷ്ണൻ എന്ന പേരിൽ അറിയപ്പെട്ടു. മറ്റുള്ളവരുടെ ഗൃഹങ്ങളിൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഓരോ ഫോട്ടോകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഗോപാലൻ വല്യച്ഛൻ പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് ഏകദേശ ചരിത്രം പിടി കിട്ടി.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.