ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒക്ടോബർ മുതൽ ഊർജ്ജ വില വർധന നിലവിൽ വരുന്നു. വിതരണക്കാരുടെ അധിക ചിലവുകൾ നികത്താനായി ഊർജ്ജ ബില്ലിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റെഗുലേറ്റർ ഓഫ്ഗെം അറിയിച്ചു. സാധാരണ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കൾക്ക് അവരുടെ ബിൽ പ്രതിവർഷം 139 പൗണ്ട്  വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതേസമയം യൂണിവേഴ്സൽ ക്രെഡിറ്റിൽ നിന്ന് ആഴ്ചയിൽ 20 പൗണ്ട് അധിക നഷ്ടം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ ഈ നടപടി ബാധിക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. പ്രീപേമെൻറ് ഉപഭോക്താക്കൾക്ക് 153 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകും. തുക 1,156 രൂപയിൽ നിന്ന് 1309 പൗണ്ടായി വർദ്ധിക്കുമെന്ന് റെഗുലേറ്റർ വ്യക്തമാക്കി. “പെട്രോൾ, ഡീസൽ വില ഉയർന്നതുകൊണ്ട് കൂടിയാണ് ഊർജ്ജ വില പരിധി ഉയർന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരു ഉപഭോക്താവിനെയും, അവരുടെ വിതരണക്കാരുമായി ബന്ധപ്പെടാനും, സഹായം നേടാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കും. അവർക്ക് പിന്തുണ ഉറപ്പാക്കും.” ഓഫ്ഗെം ചീഫ് എക്സിക്യൂട്ടീവ് ജോനാഥൻ ബ്രെർലി പറഞ്ഞു. ഇത് വിനാശകരമായ വർധനവാണെന്ന് ഫ്യൂവൽ പോവേർട്ടി ചാരിറ്റി നാഷണൽ എനർജി ആക്ഷന്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ പീറ്റർ സ്മിത്ത് പറഞ്ഞു. ലക്ഷക്കണക്കിന് ഗാർഹിക ബജറ്റുകൾ ഇതിനകം പരിധിയിലേക്ക് നീട്ടിയിട്ടുണ്ടെന്നും ഈ ഭീമമായ വർദ്ധനവ് ഇത്തരമൊരു മോശം സമയത്ത് ഏർപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷത്തിൽ രണ്ടുതവണ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള വില പരിധി, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 11 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു. ഏകദേശം നാല് ദശലക്ഷം പ്രീപേയ്മെന്റ് മീറ്റർ ഉപഭോക്താക്കളെയും ബാധിക്കും. എത്രത്തോളം ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നുവോ അത്രയും ബിൽ വർധിക്കുമെന്ന് അർത്ഥം. ഊർജ്ജ ഉപയോക്താക്കൾക്ക് 200 പൗണ്ട് വരെ ലാഭിക്കാൻ മികച്ച ഡീലിലേക്ക് മാറാൻ കഴിയുമെന്ന് വാച്ച്ഡോഗ് അറിയിച്ചെങ്കിലും ദാരിദ്ര്യരേഖയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ നയരൂപകർത്താക്കൾ കൂടുതൽ ചെയ്യണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ വ്യക്തമാക്കി.