Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗൂഗിളും ആപ്പിളും സജീവമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്ന ആശങ്കകൾ നിലനിൽക്കേ അത് അന്വേഷിക്കാൻ യുകെയുടെ കോംപറ്റീഷൻ ആന്റ് മാർക്കറ്റ്സ് അതോറിറ്റിയോട് അഭ്യർത്ഥിച്ചു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ഡാറ്റയുടെ മാറ്റത്തെക്കുറിച്ചുള്ള പരാതിയിൽ, ഓൺലൈൻ കാമ്പെയ്ൻ ഗ്രൂപ്പ് മാർക്കറ്റേഴ്സ് ഫോർ എ ഓപ്പൺ വെബ് (MOW) കഴിഞ്ഞ ഒക്ടോബറിൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ലോസ്യൂട്ടിൽ നിന്ന് 11 സംസ്ഥാനങ്ങളുടെ പിന്തുണയോടെ രേഖകൾ കണ്ടെടുത്തിരുന്നു. തിരയൽ വരുമാനം (search Income) നോക്കുമ്പോൾ മുതിർന്ന ഗൂഗിൾ, ആപ്പിൾ സ്റ്റാഫുകൾ ‘ഞങ്ങൾ ഒരു കമ്പനിയാണെന്ന പോലെയാണ് പ്രവർത്തിക്കുന്നതെന്ന ചിന്ത’ പങ്കുവച്ചതായി ഒരു ഇമെയിൽ വ്യക്തമാക്കുന്നു. റെഗുലേറ്റർമാർ, ചെറിയ സെർച്ച് എഞ്ചിനുകളായ ഡക്ക്ഡക്ക്ഗോ തുടങ്ങിയവരുടെ വലിയ സമ്മർദ്ദമാണ് യുഎസ് കേസിൽ ഉള്ളത്. കാലിഫോർണിയൻ കമ്പനികൾ തമ്മിലുള്ള കരാറുകളെക്കുറിച്ചുള്ള യുഎസ് റെഗുലേറ്ററി ഫയലിംഗുകൾ ഗ്രൂപ്പ് ഉദ്ധരിച്ചു.

ഞങ്ങൾ ഒരു കമ്പനിയെന്ന പോലെ പ്രവർത്തിക്കുന്നു എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്ന് 2018 ലെ ഒരു മീറ്റിംഗിനെത്തുടർന്ന് ഒരു മുതിർന്ന ആപ്പിൾ ജീവനക്കാരൻ എഴുതുകയുണ്ടായി. ഉപകരണങ്ങൾ വിൽക്കുന്നതിലൂടെ ആപ്പിളിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സമ്പാദിക്കുന്നുവെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു. എന്നാൽ തിരയലുമായി ബന്ധപ്പെട്ട് ഗൂഗിളിൽ നിന്ന് പ്രതിവർഷം ഏകദേശം 9 ബില്യൺ പൗണ്ട് (12 ബില്യൺ ഡോളർ) ലഭിക്കുന്നുണ്ട്.

ഉപയോക്താക്കളുടെ ഡേറ്റയുടെ ഒരു പ്രധാന ഉറവിടം ചേർക്കുന്നത് എല്ലാ ഉപയോക്താക്കളെയും സംബന്ധിച്ച് ഗൂഗിൾ സ്വീകരിക്കുന്ന ടച്ച് പോയിന്റുകൾ വർദ്ധിപ്പിക്കുകയും വെബിൽ പ്രവേശിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും മൊത്തം ഉപയോക്ത അടിത്തറയെക്കാൾ അതിന്റെ വിപണി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആപ്പിളിന്റെ സഫാരി ബ്രൗസറിലും മറ്റ് സെർച്ച്‌ ആക്സസ് പോയിന്റുകളിലും ഗൂഗിൾ സെർച്ച് എഞ്ചിൻ ഡിഫോൾട്ട് എഞ്ചിനാകാൻ കരാർ ഉണ്ട്. ആപ്ലിക്കേഷൻ ഡവലപ്പർമാർക്കുള്ള നിബന്ധനകളും വ്യവസ്ഥകളും അന്യായവും മത്സരവിരുദ്ധവുമാണെന്ന പരാതിയിൽ സി‌എം‌എ ആപ്പിളിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഇത്. ഡവലപ്പർമാർക്ക് അതിന്റെ സിസ്റ്റത്തിലേക്ക് അപ്ലിക്കേഷനുകൾ വിതരണം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗം ആപ്പിളിന്റെ ആപ്പ് സ്റ്റോർ ആണ്. ആപ്പ് സ്റ്റോറുമായി ബന്ധപ്പെട്ട യൂറോപ്യൻ കമ്മീഷന്റെ അന്വേഷണവും ആപ്പിൾ ഇപ്പോൾ നേരിടുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക ചരിത്രം തന്നെ മാറ്റിയെഴുതിയ കൊറോണവൈറസിനെതിരെയുള്ള യുദ്ധത്തിനൊപ്പം തന്നെ കോവിഡ് -19 നെതിരെയുള്ള പ്രതിരോധ മരുന്നിനായുള്ള രാജ്യങ്ങൾ തമ്മിലുള്ള ശീതസമരവും തന്ത്രങ്ങളൊരുക്കലും അണിയറയിൽ തകൃതിയായി മുന്നേറുകയാണ്. ഫൈസർ, ഓക്സ്ഫോർഡ് അസ്ട്രസെനെക്ക വാക്സിനുകൾക്ക് യുകെയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് തടയാനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നടത്തുന്ന ചരടുവലികൾ വൻ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ കയറ്റുമതിയിലെ നിരോധനം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ രാജ്യതലവൻമാരുമായി ബന്ധപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ലോകരാജ്യങ്ങളിൽ ഏറ്റവും ആദ്യം ജനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചത് ബ്രിട്ടനായിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറച്ച് നേട്ടം കൈവരിക്കാൻ രാജ്യത്തിന് സാധിക്കുകയും ചെയ്തു. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെക്കാളും മുൻപ് യുകെയ്ക്ക് വാക്‌സിൻ നിർമ്മാതാക്കളുമായി കരാറിലേർപ്പെടാൻ സാധിച്ചതാണ് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ വിതരണം നടത്താൻ ബ്രിട്ടനെ സഹായിച്ചത്. യൂറോപ്യൻ യൂണിയൻ കരാറിലൊപ്പിടുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഡച്ച് നഗരമായ ലൈഡനിലെ ഹാലിക്സ് പ്ലാന്റിൽ നിന്നുള്ള 100 ദശലക്ഷം ഡോസുകൾക്കാണ് ബ്രിട്ടൻ ധാരണയിലേർപ്പെട്ടത്. വാക്‌സിൻ ലഭ്യതയിലും വിതരണത്തിലും കൈവരിച്ച ഈ നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള മറ്റു രാജ്യങ്ങളുടെ നീക്കങ്ങളാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയിൽനിന്നുള്ള വാക്സിൻ ലഭ്യതയിലെ കുറവും ബ്രിട്ടൻെറ പ്രതിരോധകുത്തിവെയ്പ്പ് മുന്നോട്ടുകുതിക്കുന്നതിൻെറ താളം തെറ്റിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ആന്റണി ജോസഫ്.
സ്വന്തം അപ്പച്ചന് വേണ്ടി ബക്കറ്റ് പിരിവ് നടത്തി ആത്മാര്‍ത്ഥമായി സഹായിച്ച സഖാവ് ജെയ്കിനെ യാതൊരു ഉളിപ്പുമില്ലാതെ ജോസ്‌മോന്‍ അഭിനന്ദിക്കുന്ന ട്രോള്‍ മലയാളം യുകെയുടെ ട്രോളും തള്ളും എന്ന ഇലക്ഷന്‍ പംക്തിയില്‍ സ്ഥാനം പിടിച്ചു. നോട്ടെണ്ണുന്ന മിഷീനും വീട്ടിലുണ്ടെന്ന് രാഷ്ട്രീയഭേതമെന്യേ പല നേതാക്കളും വികാരഭരിതരായി ഒരേ സ്വരത്തില്‍ വിളിച്ചു പറയുമ്പോള്‍ അതിശയോക്തിക്ക് വകയൊന്നുമില്ല. ബക്കറ്റ് പിരിവാണല്ലോ ഇടതന്റെ റിസേര്‍വ് ബാങ്ക് ! ഒരു പിരിവ് കാലം നെറ്റിയില്‍ കുരിശു വരച്ച് ഇടതന്‍ വലതന്റെ ബക്കറ്റില്‍ ഇട്ടു. അതോടെ വലത് ഇടത്തോട്ട് താന്നു. ഇടതു വശത്ത് കുരിശില്‍ തറച്ച കള്ളന് സ്വര്‍ഗ്ഗരാജ്യവും കിട്ടി. ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല മല്ലൂസ്! ആഴക്കടല്‍ പൊക്കി രാഹുല്‍ കേരളത്തില്‍..
അക്ഷരാഭ്യാസമില്ലാതെ വിരിയാതെ പോകുന്ന താമര ഗുരുവായൂരിലും ദേവികുളത്തും പിന്നെ വേറെ ഒരിടത്തും..
ഇടതന്റെ പെന്‍ഷന്‍ തള്ള് എല്ലാ മണ്ഡലത്തിലും പതിവിലും ശക്തിയോടെ..
ഇതിനിടയില്‍ ഒരു വിരുതന്റെ ഓട്ടോയുടെ പിറകില്‍ മുഖ്യന്റെ ചിത്രം. ചോദിച്ചപ്പോള്‍ പറയുകയാ.. പെട്രോളിനു വില കൂടി. കയറ്റം പിടിക്കാന്‍ ഇതു മതി. തള്ളായിരിക്കും ഉദ്ദേശിച്ചത് !!
ഇട്ടേച്ച് പോയ റോസക്കുട്ടിയും തൊടുപുഴ മുഴുവനും ട്രാക്ടറോടിച്ച ഔസേപ്പച്ചനും പ്രവാസി മലയാളികള്‍ക്ക് തിങ്കളാഴ്ച്ച ആനന്ദദായകമാക്കി.
ഇതിനിടയില്‍ ഒരു പ്രാധാനപ്പെട്ടത് പറയാന്‍ വിട്ടു. പൂഞ്ഞാറാശാന് ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍ കണക്കിന് കിട്ടിയെന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് പിള്ളേര്‍ പറഞ്ഞു. എടാ പോടാ വിളിയും പച്ചക്കറിയും സോറീ.. പച്ച തെറിയും വിളിച്ചു എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ആര് ആരേ വിളിച്ചു എന്ന് അവര്‍ പറഞ്ഞില്ല. ഊഹിക്കാമല്ലോ..
അവസാന കാലം കുടുംബമായി ജീവിച്ച് തീര്‍ക്കാമെന്ന് ആശാനും തെളിയ്ച്ചു.

ട്രോളും തള്ളുമാണല്ലോ നമ്മുടെ വിഷയം. അതിലേയ്ക്ക് പോകാം..

കുര്യാക്കോസിന്റ സ്വപ്നങ്ങള്‍..

 

മികവ് കുറയാതെ മൂവാറ്റുപുഴയെ നോക്കുന്നു..

ബി ജെ പിയില്‍ എത്തുന്നതിന് മുമ്പ് ഒന്നും പറയാതിരുന്ന ഏട്ടന് എന്തു പറ്റി പെട്ടന്ന്??

 

ഇടയ്ക്ക് കിട്ടിയത് ചേര്‍ത്തു. അത്രയേയുള്ളൂ.

 

മറുപടി ഇല്ല.

 

ഈ സൗന്ദര്യത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ തീര്‍ച്ചയായും അത്യാവശ്യമാണ്. ഇനിയും കൊടുക്കാം..

 

മറുപടി ഉണ്ട്.

പറയുന്നില്ല..

എന്തിനാ ടെന്‍ഷന്‍..?
വെള്ളമിറങ്ങി മരിക്കാന്‍ പറ്റില്ലേ.?.

 

ജോസ് മോന്റെ പാലാ..

എന്താണീ വട്ടം??

നേരറിയാന്‍ CBI

വിശ്വാസം. അതാണല്ലോ എല്ലാം..

ഇനി ജനം 100 മൈലില്‍ പറക്കും..

ജയിപ്പിക്കുവാനുള്ള തീവണ്ടിയാത്രയോടെ ട്രോളും തള്ളും ഇന്ന് അവസാനിപ്പിക്കുന്നു.

 

വിജയ കിരൺ

ജനങ്ങൾക്ക് ആവശ്യമായ ശുദ്ധ ജലം ഉറപ്പാക്കുക എന്നത് ലോകത്തിലെ എല്ലാ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. ലോകത്തിലെ മൊത്തം ജല സ്രോതസ്സുകളുടെ കണക്കു പരിശോധിച്ചാൽ 2.5% മാത്രമാണ് ശുദ്ധ ജലത്തിന്റെ അളവ്. എന്നാൽ ഉയർന്നു വരുന്ന ജനസംഖ്യ, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, നഗര വൽക്കരണം എന്നിവയുടെ ഭാഗമായി ശുദ്ധജലത്തിന്റെ അളവും ലഭ്യതയും കുറയുന്നു. ഈ സാഹചര്യത്തിൽ 2030 ഓടെ എല്ലാവർക്കും ശുദ്ധജലം, ശുചിത്വം എന്ന ആഗോള സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുക അപ്രായോഗികമായിരിക്കും. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും ഈ ലക്ഷ്യത്തിൽ ഊന്നിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും വേണ്ട രീതിയിലുള്ള ജനപങ്കാളിത്തവും ജനസ്വീകാര്യതയും, ലഭിക്കുന്നില്ല എന്നത് പരിശേധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ലോകാരോഗ്യ സംഘടനയുടെ 2019 ലെ കണക്കു പ്രകാരം, ആഗോളതലത്തിൽ 220 കോടി ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളo ലഭിക്കുന്നില്ല. അതിന്റെ ഭാഗമായി 420 കോടി ജനങ്ങൾക്ക് സുരക്ഷിതമായ ദൈനംദിന ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ കഴിയുന്നില്ല. 20.7 കോടി ആളുകൾ ഒരു കുടം ജലത്തിനായി ദിനം പ്രതി 30 മിനിറ്റ് നടക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ശുചിത്വവും സുരക്ഷിതവുമല്ലാത്ത കുടിവെള്ളം മൂലം പ്രതിദിനം 800-ൽ കൂടുതൽ കുട്ടികൾ ( 5 വയസ്സിന് താഴെ) വയറിളക്കരോഗങ്ങൾ മൂലം മരിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. 2ലക്ഷം ആളുകൾ പ്രതിവർഷം ശുദ്ധജലത്തിന്റെ അഭാവം മൂലം മരിക്കുന്നു. കൂടാതെ രാജ്യത്തിലെ 21% രോഗങ്ങളും ശുദ്ധജലത്തിന്റെ കുറവ് മൂലം ഉണ്ടാവുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2050 ആവുമ്പോഴേക്കും ഡൽഹി, കേരളത്തിലെ കോഴിക്കോട്, കൊച്ചി ഉൾപ്പെടെ 20 നഗര പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാവാനുള്ള സാധ്യതയും വിദഗദ്ർ ചൂണ്ടികാട്ടുന്നു.

ഇന്ത്യയിൽ 51 % ആളുകൾക്ക് സുരക്ഷിതമായ കുടി വെള്ളം ലഭിക്കുമ്പോൾ കേരളത്തിൽ 29.1 % ആളുകൾക്ക് മാത്രമാണ് ആവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. നീതി ആയോഗിൻ്റെ 2019 ലെ കോപോസിറ്റ് വാട്ടർ ഇൻഡക്സ് അനുസരിച്ച് ജലവിഭവങ്ങളുടെ മാനേജ്മെൻ്റിൽ കേരളം താഴ്ന്ന നിലവാരം പുലർത്തുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്. ഇതിൽ കേരളത്തിൻ്റെ സ്കോർ 50 ആയപ്പോൾ ഗുജറാത്ത് അന്ധ്രാപ്രദേശ് മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ യഥാക്രമം 75, 74, 70 നേടി ഉയർന്ന നിലവാരത്തിൽ എത്തി. ഈ സാഹചര്യത്തിൽ എല്ലാവർക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നതിനും, പാരിസ്ഥിതിക സന്തുലനവസ്ഥാ കൈവരിക്കുന്നതിനും സുസ്ഥിര ജല വിഭവ മാനേജ്മെന്റിന്റെ പ്രാധാന്യം ഏറുന്നത്. ജല സ്രേതസ്സുകളുടെ ആവശ്യകതയും വിതരണവും സന്തുലിതമാക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾ ജല നികുതി, മലിനീകരണ നിയന്ത്രണ നികുതി, ജലസാക്ഷരത, മഴവെള്ളസംഭരണം തുടങ്ങിയ വിവിധ ജലസംരക്ഷണ രീതികൾ നടപ്പിലാക്കുന്നു. ജലം ഒരു സംസ്ഥാന വിഷയവും, മാനുഷികവിഷയവും ആയതിനാൽ നിലവിലെ നിയന്ത്രണങ്ങൾക്കൊപ്പം അറിവിലുടെയും അവബോധത്തിലുടെയും ജനങ്ങളെ ശാക്തികരിക്കുക എന്നത് പ്രധാനമാണ്. ഇവിടെയാണ് ജല സാക്ഷരതയുടെ പ്രസക്തി.

“ജല സാക്ഷരത” ജലത്തിന്റെ ഉപയോഗം, ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും , അവ പാരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ഒരു വ്യക്തിക്കുള്ള അറിവ്, അവബാധം , ഉൽക്കണ്ഠ എന്നിവയുടെ ഉൾക്കാഴ്ചയെ കുറിച്ചുള്ള പ്രവർത്തന ക്ഷമമായ ധാരണ നൽകുന്നു. ഇത്‌ ജല സംരക്ഷണ പ്രവർത്തന നയരൂപികരണത്തിന് സഹായകമാകുന്നു.

ലേഖകൻ പാലക്കാട് ജില്ലയിൽ ജല സാക്ഷരതയുടെ ഘടകങ്ങളായ അറിവ് , അവബോധം, ജലസംരക്ഷണ പ്രവർത്തനങ്ങളോടുള്ള മനോഭാവം ,ജല സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ചപ്പോൾ ഉയർന്ന അറിവും അവബോധവും ഉണ്ടായിട്ടും മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തി. ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്ത കുറവ് മേഖലയിലെ ജലക്ഷാമത്തിനു പ്രധാന കാരണമാണെന്നും കണ്ടെത്തി.

ഈ സാഹചര്യത്തിൽ ഈ വർഷത്തെ ആഗോള ജല ദിനത്തിൻറെ പ്രധാന ആശയമായ “ജലത്തെ വിലമതിക്കുക ” എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ജനങ്ങളിൽ ജലത്തിൻറെ മൂല്യത്തെ കുറിച്ചുള്ള അറിവും അവബോധവും ഉണ്ടാക്കിയെടുക്കണം. ഇതിന് 2018 ൽ കേരളത്തിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ആരംഭിച്ച ജലസാക്ഷരത ശക്തിപ്പെടുത്തേണ്ടതും വ്യാപിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

വിജയകിരൺ : റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിസ്റ്റലിൽ കിൽ ദി ബിൽ പ്രതിഷേധങ്ങൾക്കിടയിൽ വൻ അക്രമം പൊട്ടിപ്പുറപ്പെട്ടു. നെൽസൺ സ്ട്രീറ്റിലെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തതിന് തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പോലീസ് വാനുകൾക്ക് മുകളിൽ കയറുന്നതും പടക്കങ്ങൾ എറിയുന്നതും തീവെയ്പ്പ് ആരംഭിക്കുന്നതിൻെറയും ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. രാത്രി വൈകിയും സ്ഥിതി നിയന്ത്രണാതീതമായി തുടരുന്നതിനാൽ നെൽസൺ സ്ട്രീറ്റ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് വക്താവ് അഭ്യർത്ഥിച്ചു.

കിൽ ദി ബിൽ പ്രതിഷേധത്തിനിടെ പോലീസിനെതിരെയുള്ള ആക്രമണത്തെ അപലപിച്ചു കൊണ്ട് പ്രീതി പട്ടേൽ രംഗത്ത് വന്നു. ഇത് പ്രതിഷേധമല്ല, ബുദ്ധിശൂന്യമായ ആക്രമണമാണെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ പ്രതികരണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്ന സർക്കാർ നടപടിക്കെതിരെയാണ് കിൽ ദി ബിൽ പ്രതിഷേധം. പാർലമെന്റിൽ സഭയുടെ ഇരുവശത്തും എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മാർച്ച് പതിനാറാം തീയതി 263 നെതിരെ 359 വോട്ടുകൾക്ക് ബിൽ പാസാക്കിയത്. ഈയിടെ സാറാ എവറാർഡിൻെറ സ്മരണയ്ക്കായി ഒത്തുകൂടിയവർക്കെതിരെ പോലീസ് നടത്തിയ ആക്രമണം കിൽ ദി ബിൽ പ്രതിഷേധക്കാർക്ക് ഊർജ്ജം പകർന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിൻ നിർമാതാക്കളായ ഇന്ത്യയ്ക്ക് കയറ്റുമതിക്ക് ആവശ്യമായ അളവിൽ നിർമ്മാണം വിപുലീകരിക്കാൻ കഴിയുന്നില്ല എന്നത് ലോകം മുഴുവൻ പ്രതിസന്ധിയോടെയാണ് കാണുന്നത്. എസ് ഐ ഐ, ( സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ) നൊവാ വാക്സ്, ആസ്ട്രാസെനെക വാക്സിനുകളാണ് വ്യാപകമായി നിർമ്മിക്കുന്നത്. എന്നാൽ ഇപ്പോൾ വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ അസംസ് കൃത വസ്തുക്കൾ ലഭിക്കാത്ത സാഹചര്യത്തിൽ യുകെ, നേപ്പാൾ പോലെയുള്ള രാജ്യങ്ങളിലേക്ക് ആവശ്യപ്പെട്ടതനുസരിച്ചുള്ള അളവിൽ വാക്സിനുകൾ നിർമ്മിച്ചു നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ ഫിൽറ്ററുകൾ, പ്രത്യേക ബാഗുകൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത് യുഎസ് നിർത്തലാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് ചീഫ് എക്സിക്യൂട്ടീവ് അദർ പൂനവല്ല പറഞ്ഞു. സെൽ കൾച്ചർ മീഡിയ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ട്യൂബുകൾ, വാക്സിൻ നിർമ്മാണത്തിനുള്ള കെമിക്കലുകൾ എന്നിവയും യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട് .

രാജ്യത്തിന് പറഞ്ഞ അളവിലുള്ള വാക്സിനുകൾ കയറ്റുമതി ചെയ്ത് വാക്കു പാലിക്കാൻ കഴിയുന്നില്ല എന്നുള്ളത് നേരാണ്, എന്നാൽ അസംസ്കൃതവസ്തുക്കളുടെ പരിമിതി മൂലമാണ് ഇത് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആവശ്യാനുസരണമുള്ള അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കാൻ എസ് ഐ ഐ ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അധികമായി രാജ്യത്തിന് പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് ജോ ബൈഡൻ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.രാജ്യത്തിനുള്ളിൽ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അധികമായി കയറ്റുമതി ചെയ്യാതിരിക്കാനുള്ള ഡി പി എ നിയമം ഉപയോഗിച്ചാണ് ബൈഡൻ അസംസ് കൃതവസ്തുക്കൾ തടഞ്ഞു വെക്കുന്നത്.


ലോക വ്യാപകമായി ഒരു പ്രത്യേക വിഭാഗത്തിലുള്ള അസംസ്കൃത വസ്തുക്കൾക്ക് ആവശ്യം കൂടുമ്പോൾ സ്വാഭാവികമായും ക്ഷാമം നേരിടേണ്ടിവരുമെന്ന് ലിവർപൂളിലെ ജോൺ മൂർ യൂണിവേഴ്സിറ്റിയിലെ വാക്സിൻ സപ്ലൈ ചെയിൻ എക്സ്പെർട്ടായ സാറ ഷിഫ്ളിങ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബറിൽ 130 മില്യൺ കോവി ഷീൽഡ് നിർമ്മിക്കാമെന്ന് എസ് ഐ ഐ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ പ്രതിമാസം 60 മുതൽ 70 മില്യൺ വരെ വാക്സിനുകൾ മാത്രമാണ് നിർമ്മിക്കാൻ കഴിയുന്നത്. രാജ്യത്തിനുള്ളിൽ 39 മില്യണോളം പൗരന്മാർക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട് ഒപ്പം തന്നെ സൗത്ത് ഏഷ്യയിലെ അയൽ രാജ്യങ്ങൾക്ക് സംഭാവനയായി വാക്സിൻ നല്കാനും രാജ്യം മുൻകൈ എടുത്തു എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- നാസയുടെ സ്പേസ് മിഷൻ പ്രോഗ്രാമായ സ്കൈലാബ് 4 പരാജയപ്പെട്ടിട്ടു ഏകദേശം അര നൂറ്റാണ്ടോളം ആയിരിക്കുകയാണ്. മൂന്ന് യാത്രികർ ആയിരുന്നു ഈ മിഷനിൽ ഉൾപ്പെട്ടിരുന്നത് – എഡ് ഗിബ്സൺ, വില്യം പോഗ്,ജരാൾഡ് കാർ എന്നിവരായിരുന്നു അവർ. ഇവർ നാസയുമായുള്ള ഗ്രൗണ്ട് കണ്ട്രോൾ സംവിധാനം വിച്ഛേദിക്കുകയും, സ്വന്തം രീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു എന്നതായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. എന്നാൽ ഇതല്ല യഥാർത്ഥ സത്യം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഡ് ഗിബ്സൺ. മൂന്ന് പേരിൽ ഇദ്ദേഹം മാത്രമാണ് ഇപ്പോൾ ഉള്ളത്.

സ്പേസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പോഗിന്റെ ആരോഗ്യസ്ഥിതി മോശമായതായി അദ്ദേഹം പറയുന്നു. ആദ്യമായാണ് തങ്ങൾ ഇത്തരത്തിൽ യാത്ര നടത്തുന്നതിനാൽ അതിന്റേതായ എല്ലാ ആരോഗ്യപ്രശ്നങ്ങളും തങ്ങൾക്ക് ഉണ്ടായിരുന്നതായി ഗിബ്സൺ പറയുന്നു. നാസയുടെ സ്കൈലാബ് സ്പേസ് ദൗത്യത്തിലൂടെ, ഇത്തരത്തിൽ ബഹിരാകാശയാത്ര നടത്തുന്നവരുടെ ആരോഗ്യസ്ഥിതിയും മറ്റും പഠിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. 84 ദിവസമാണ് ഈ മിഷൻ നീണ്ടുനിന്നത്. യാത്രികർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ആവശ്യമായ സമയം നൽകിയില്ലെന്ന് നാസ തന്നെ സമ്മതിക്കുന്നുണ്ട്.

അതിനാൽ തന്നെ പോഗിന്റെ ആരോഗ്യ അവസ്ഥ തങ്ങൾ മറച്ചു വെക്കാൻ തീരുമാനിച്ചതായി ഗിബ്സൺ പറയുന്നു. എന്നാൽ തങ്ങളുടെ സംസാരങ്ങൾ എല്ലാം തന്നെ നാസ റെക്കോർഡ് ചെയ്തിരുന്നതായി തങ്ങൾ അറിഞ്ഞിരുന്നില്ല. ആരോഗ്യസ്ഥിതി മറച്ചുവെച്ച് തങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി നാസ ചിത്രീകരിച്ചതായി ഗിബ്സൺ പറഞ്ഞു. തങ്ങൾക്ക് മേൽ അധികഭാരം ആണ് പിന്നീട് ചുമത്തിയത്.ഷെഡ്യൂൾ പ്രകാരമുള്ള ജോലി കുറച്ച് കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ഏകദേശം 90 മിനിറ്റോളം തങ്ങൾക്ക് നാസയുമായുള്ള വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഗിബ്സൺ പറഞ്ഞു. ഇതാണ് തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമായി നാസ ചിത്രീകരിച്ചത്. എന്നാൽ ഇത് തങ്ങളുടെ അറിവോടെ അല്ലെന്നും, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിലുള്ള പ്രതിസന്ധി ആയിരുന്നുവെന്നും ഗിബ്സൺ ഉറപ്പിച്ചുപറയുന്നു. ഇതിനെ പിന്നീട് മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്തെ പ്രശ്നങ്ങൾ കേൾക്കുവാൻ പോലും ആരും തയ്യാറായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഷിബു മാത്യൂ
എന്റര്‍ടൈം ഡെസ്‌ക്
ഇലക്ഷന്‍ ചൂടില്‍ കേരളം. ട്രോളര്‍മാര്‍ക്കിത് ഉത്സവകാലം. ഇടതനെന്നോ വലതെനെന്നോ ബി ജെ പിയെന്നോ മറ്റു രാഷ്ട്രീയ പാര്‍ട്ടിയെന്നോ പാര്‍ട്ടിക്കപ്പുറം സ്വന്തന്ത്രനെന്നോ ഒരു വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യ പരിഗണന കൊടുത്ത് അവര്‍ മുന്നേറുന്നു. രാഷ്ട്രീ പാര്‍ട്ടികള്‍ക്കാണ് മുന്‍ഗണനയെങ്കിലും വ്യക്തികളെയും വെറുതേ വിടാറില്ല. ആദരണീയനായ പ്രധാനമന്ത്രിയില്‍ തുടങ്ങി വെറുമൊരു പഞ്ചായത്തു മെമ്പറു വരെയുള്ളവര്‍ക്ക് നല്ല പരിഗണന കൊടുത്താണ് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ആന്റണി ജോസഫ് ‌

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അതിലുപരി നേര്‍വഴിക്ക് തിരിച്ചുവിടാനും പലപ്പോഴും ട്രോളുകള്‍ക്ക് കഴിയാറുണ്ട്. മതാടിസ്ഥാനത്തില്‍പ്പോലും ട്രോളുകള്‍ എത്തിത്തുടങ്ങി. ക്രിസ്റ്റ്യന്‍ ട്രോളുകള്‍, ഇസ്‌ളാമിക ട്രോളുകള്‍, ഹൈന്ദവ ട്രോളുകള്‍ അങ്ങനെ പലതും.

ഇനി മറ്റൊര് ഐറ്റമുണ്ട്! തള്ള്. തളളിന്റെ ഉറവിടം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് ട്രോളര്‍മാരുടെ ഭാഷ്യം. തള്ളി തളളി അത് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും സഞ്ചരിച്ച് ഒടുവില്‍ കേരളത്തിലുമെത്തി. വരവ് ഒറ്റയ്ക്കായിരുന്നില്ല. രാഹുല്‍ ഗാന്ധിയും കൂടത്തില്‍ പൊന്നു. അമുല്‍ ബേബിയായി വയനാട്ടിലെത്തി. ഇടതന് കൊണ്ടുവരാന്‍ തലസ്ഥാനത്ത് ആളില്ലാത്തതിന്റെ കുറവ് കേരള ഘടകം നികത്തുന്നുണ്ട് താനും. പൊലീസിന്റെ മുകളില്‍ കുതിര കയറുന്ന കുട്ടി സഖാക്കന്മാരും ഒന്നും രണ്ടും ചങ്കുള്ളവരും ഇതില്‍പ്പെടും. തളളില്‍ മിടുക്കന്മാര്‍ ബി ജെ പിയിലാണെന്നാണ് ട്രോളര്‍മാരുടെ അഭിപ്രായം. നേതാക്കന്മാര്‍ അത് തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടി വ്യത്യാസമില്ലാതെ നേതാക്കന്മാരുടെ ഭാര്യമാരെയും വെറുതേ വിടാറില്ല. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ഇടതു വശം ചേര്‍ന്ന് മറുകണ്ടം ചാടി ഡെല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയായി ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തി വീണ്ടും കൈകൂപ്പുന്ന ഒരു വിരുതന്റെ ഭാര്യയുടെ സന്തോഷം സോഷ്യല്‍ മീഡിയ ആഘോഷിച്ചത് ആരും മറക്കാനിടയില്ല.

കേരള രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ ഗാലറിയിലിരുന്നു കാണുന്നവരാണ് പ്രവാസികള്‍. പ്രത്യേകിച്ചും


ആര്‍ട്ടിസ്റ്റ് ഫെര്‍ണാണ്ടെസ്

കേരളത്തില്‍ വോട്ടവകാശമില്ലാത്ത പാശ്ചാത്യരാജ്യങ്ങളില്‍ വസിക്കുന്ന പ്രവാസികള്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള താല്പര്യവും ആവേശവും മാത്രമേ ഇവര്‍ക്കുള്ളൂ. എത്ര ആവേശം കൊണ്ടാലും വോട്ടവകാശമില്ലെങ്കില്‍ പറഞ്ഞിട്ടെന്തു കാര്യം?? ഇലക്ഷന്‍ കാലത്ത് നാട്ടിലെത്തി പ്രകടനങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും കലാശക്കൊട്ടിലുമൊക്കെ പങ്കെടുത്ത് ആശ്വാസം കൊള്ളാം എന്ന് ചിന്തിച്ചാല്‍പ്പോലും കോവിഡ് ചതിച്ചതുകൊണ്ട് അതിനും മാര്‍ഗ്ഗമില്ലാതായി. മാത്രമല്ല പ്രവാസിയേ കണ്ടാല്‍ പേപ്പട്ടിയെ നേരിടുന്നതു പോലെയാണല്ലോ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

പ്രവാസിയുടെ ആകെയുള്ള ആശ്വാസം സോഷ്യല്‍ മീഡിയ തന്നെ. ട്രോളുകളും തള്ളുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ട്രോളുകള്‍ കണ്ടു രസിക്കുകയും അപ്പോള്‍ തന്നെ കുറെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഷെയറ് ചെയ്യുന്നതിലും ആനന്ദം കൊള്ളുകയാണ് പ്രവാസികള്‍. സ്വന്തം അഭിപ്രായങ്ങളും ട്രോളാക്കുന്നവരും ധാരാളമുണ്ട്. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ മാനസീകമായ ഒരു ഉല്ലാസത്തിനപ്പുറം മറ്റ് ഗൂഡ ലക്ഷ്യങ്ങളൊന്നുമില്ല ഇക്കൂട്ടര്‍ക്ക്.

മലയാളം യുകെ ന്യൂസിന്റെ ഗ്രൂപ്പുകളില്‍ ആയിരക്കണക്കിന് ട്രൊളുകളാണ് പ്രിയ വായനക്കാര്‍ ഭിവസംതോറും ആയ്ച്ചുതരുന്നത്. അതില്‍ നിന്നും രസാവഹമായ ആസ്വദതന പ്രധാന്യമുള്ള ട്രോളുകള്‍ തിരഞ്ഞെടുത്ത് വായയനക്കാരുടെ മുമ്പിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ചില ട്രോളും തള്ളും ഒരു പക്ഷേ ഇതിന് മുമ്പ് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകാം. ഓര്‍മ്മിക്കുക!ഇത് മലയാളം യുകെ ന്യൂസിന്റെ സൃഷ്ടിയല്ല. ചിതറി കിടക്കുന്നതിനെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിച്ച് ജനങ്ങളില്‍ എത്തിക്കുക എന്നു മാത്രമേ ലക്ഷ്യമുള്ളൂ. മലയാളം യുകെ ന്യൂസിന്റെ എന്റര്‍ടൈം ഡെസ്‌ക് കൈകാര്യം ചെയ്യുന്ന ആന്റണി ജോസഫ് ഗ്ലാസ്‌ഗോയാണ് ഇലക്ഷന്‍ ട്രോളും തള്ളും എന്ന പംക്തിയുടെ അമരക്കാരന്‍. ആര്‍ട്ടിസ്റ്റ് ഫെര്‍ണാണ്ടെസ് ഇതിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
ഫലപ്രഖ്യാപന ദിവസമായ മെയ് ആറ് വരെ ട്രോളും തള്ളും മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ട്രോളും തള്ളും തുടങ്ങുന്നത് തലസ്ഥനത്ത് നിന്നും..

ഇതാണ് സത്യസന്ധമായ രാഷ്ട്രീയം.
അഞ്ചു വര്‍ഷം നിനക്കും അടുത്ത അഞ്ച് എനിക്കും..

സിനിമയിലെ റോളും ജീവിതത്തിലെ റോളും..

വാര്‍ത്താ വിനിമയ രംഗത്തെ ഇടതുപക്ഷത്തിന്റെ സംഭാവന.
ശിവന്‍കുട്ടി ഒറ്റയ്ക്ക് ലൈന്‍ വലിക്കുന്നു.

ഈസ്റ്ററിന് മുമ്പ് കര്‍ത്താവ് ബി ജെ പി യിലെത്തി. അയോധ്യയിലുയിര്‍ക്കും..

കാല് കഴുകുന്നതും കാല് തൊട്ട് വന്ദിക്കുന്നതും പ്രാകൃതം.. അടിമത്തം..
ചന്തി ചൊറിയുന്നത് ന്യൂനതം.. കേമത്തം

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്തെന്റില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ ജീസണ്‍ ഡേവിസിൻെറ(33) മരണ വാർത്തയുടെ ഞെട്ടലിലാണ് യുകെയിലെ സുഹൃത്തുക്കൾ. ഏതാനും ദിവസത്തെ അവധിക്കു സ്വദേശമായ ചാലക്കുടിയില്‍ എത്തിയ ജീസണെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ചാലക്കുടിയിലെ മുരിങ്ങൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ടുനിന്നവര്‍ സൂചന നല്‍കിയെങ്കിലും യുവാവ് പാളം മുറിച്ചു കടക്കുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാര ചടങ്ങുകള്‍ കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിലെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

അന്നനാട് തളിയത് കുടുംബാംഗമാണ് ജീസണ്‍ ഡേവിസ്. പഠന രംഗത്ത് മിടുക്കനായിരുന്ന ജീസണ്‍ നഴ്സിങ് പഠന ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയി ജോലി ലഭിച്ചിരുന്നു. ഏതാനും നാള്‍ ഇവിടെ ജോലി ചെയ്യുമ്പോഴാണ് യുകെയിലേയ്ക്ക് നഴ്‌സുമാര്‍ക്കുള്ള റിക്രൂട്ട്മെന്റ് സൗജന്യമായി നടക്കുന്നത് അറിയുന്നത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ജോലി വേണ്ടെന്നു വച്ച് യുകെയില്‍ എത്തുകയായിരുന്നു.

സ്‌നേഹം കൊണ്ട് ജീസപ്പാ എന്നാണ് കൂട്ടുകാര്‍ ജീസണിനെ വിളിച്ചിരുന്നത്. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന കൂട്ടുകാരനായിരുന്നു ജീസണ്‍ സുഹൃത്തുക്കള്‍ക്ക്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ എല്ലാം കൂടെത്തിയിട്ടും വിധി കനിവ് കാട്ടാന്‍ തയ്യാറായില്ലല്ലോ എന്നാണ് ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി ജീസണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍.

ജീസണ്‍ ഡേവിസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകന്‍

യുകെ : ബെല്‍ഫാസ്റ്റ് മലയാളിയായ ജീവന്‍ തോമസ് ചെറുമാനത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ജീവന് 48  വയസ് മാത്രമായിരുന്നു പ്രായം. മലയാളികള്‍ക്കിടയില്‍ വളരെ സജീവമായിരുന്ന ജീവന്‍ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണം കീഴടക്കിയത്. ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ജീവന്‍ ഇന്ന് വെളുപ്പിനെ 3.30നാണ് മരിച്ചത്.

നഴ്‌സിംഗ് ഹോമില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജീവന് ജനുവരിയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ജീവന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുകൊണ്ട് പരിശോധന നടത്തിയത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ രോഗ സ്ഥിരീകരണത്തിന് കാലതാമസം ഉണ്ടായി. കരളിലാണ് കാന്‍സര്‍ ബാധിച്ചത്.

നാട്ടില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ ഇടവക ചെറുമണത്ത് ലീലാമ്മയുടെയും പരേതനായ തോമസിന്റെയും മകനാണ്. ഭാര്യ ജോസിയും നഴ്‌സാണ്. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച് ഇടവക കുഴ്യന്‍പറമ്പില്‍ കുടുംബാംഗമാണ് ജോസി. മൂന്നു മക്കളുണ്ട്. മൂത്തമകന്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി തോമസ് കുട്ടി, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അഞ്ചല ജീവന്‍, ആന്‍ മരിയ.

ജീവന്റെ ഒരു സഹോദരി ജൂലി അയര്‍ലണ്ടില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ വന്നെത്തിയിട്ടുണ്ട്. ജസ്റ്റിന്‍, ജൂസി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ജീവന്റെ ഭാര്യ സഹോദരി ജോഷിയും ഭര്‍ത്താവ് സാജനും ഇവര്‍ താമസിയ്ക്കുന്ന മൊയിറയില്‍ തന്നെയാണ് താമസം.

യുകെയിലേക്ക് വരുന്നതിനു മുമ്പ് ജീവന്‍ ഡല്‍ഹി തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ സ്റ്റാഫ് നഴ്‌സായാണ് സേവനമനുഷ്ടിച്ചിരുന്നത്. നാട്ടില്‍ വീടു പണി അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. താമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് ജീവന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ വെച്ച് തന്നെയായിരിക്കും നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അകാലത്തിൽ വിടപറഞ്ഞ പ്രിയ കൂട്ടുകാരന് എൻ‌ഡി‌ആർ‌കെ നഴ്സിംഗ് കോളേജിലെ സുഹൃത്തുക്കൾ ആദരാഞ്ജലികൾ  അർപ്പിച്ചു.

ജീവന്റെ നിര്യാണത്തില്‍ മലയാളം യുകെ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved