ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷൻ പരിഷ്കരിച്ചു. ഒറ്റപ്പെടൽ നിർദ്ദേശം നേരത്തെ ഉള്ളതിനേക്കാൾ കുറവ് നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കോവിഡ് പോസിറ്റീവ് ആയവരുടെ 5 ദിവസം മുൻപു വരെയുള്ള സമ്പർക്ക പട്ടിക കണ്ടെത്തി ഒറ്റപ്പെടൽ നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത് രണ്ടുദിവസമാക്കി ചുരുക്കിയാണ് എൻഎച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന ഒറ്റപ്പെടൽ നിർദ്ദേശം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സ്ഥിതി മറികടക്കാൻ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.

എൻഎച്ച്എസ് കോവിഡ് ആപ്പിലെ പുതിയ മാറ്റം അനാവശ്യ ഒറ്റപ്പെടൽ നിർദ്ദേശങ്ങൾ ഒഴിവാക്കുകയും അപകടസാധ്യതയുള്ളവരെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്താൻ ബിസിനസ് മേഖലയിൽ നിന്ന് കടുത്ത സമ്മർദ്ദം സർക്കാരിനുമേലുണ്ടായിരുന്നു എന്നാണ് സൂചനകൾ. ജൂലൈ 21 -ന് അവസാനിച്ച ആഴ്ചയിൽ മാത്രം 7 ലക്ഷം ഒറ്റപ്പെടൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസ് ആപ്ലിക്കേഷൻ ഉപയോഗത്തെ കുറിച്ച് കടുത്ത അസംതൃപ്തിയായിരുന്നു ജനങ്ങളുടെ ഇടയിൽ ഉയർന്നുവന്നത്.

നിങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ഏറ്റവും ലളിതവും എളുപ്പവും വേഗതയേറിയതുമായ മാർഗ്ഗമാണ് എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കുക എന്നത് എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ഡോക്ടർ ജെന്നി ഹാരിസ് പറഞ്ഞു. എൻ എച്ച് എസ് ആപ്ലിക്കേഷൻ ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 21, 952 പേരാണ് യുകെയിൽ കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ 24 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ സെപ്റ്റംബറിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കും. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ഇതിൻറെ ഭാഗമായി ഫൈസറിൻെറ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് യുകെ ഒരുങ്ങുന്നത്. 2000 ഫാർമസികളിലൂടെ ആഴ്ചയിൽ 2.5 ദശലക്ഷം ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രാസെനക്ക വാക്‌സിൻ ലഭിച്ച ആളുകൾക്കും മൂന്നാംഘട്ടത്തിൽ ഫൈസറിൻെറ അല്ലെങ്കിൽ മോഡേണയുടെ ബൂസ്റ്റർ ഡോസ് ആയിരിക്കും ലഭിക്കുക.

50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 6 -ന് ആരംഭിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .

ഇന്നലെ 24,470 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 65 പേരാണ് രോഗം മൂലം മരണമടഞ്ഞത്. ഇന്ന് മുതൽ യുഎസിൽ നിന്ന് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് യുകെയിലേയ്ക്ക് വരുന്നവർക്ക് ഐസലേഷനിൽ പോകേണ്ടതില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും യുഎസിലെയും പൗരന്മാർക്ക് യുകെയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും പുനഃസമാഗമത്തിന് പുതിയ തീരുമാനം സഹായിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഇന്ത്യ:- ഇന്ത്യയുടെ വളർച്ചാ രംഗത്ത് വലിയ നാഴികക്കല്ലായി മാറിയ 1991 ലെ ഭരണ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ട് 30 വർഷം തികയുന്നു. ഈ പരിഷ്കാരങ്ങൾക്ക് മുൻപുള്ള ഇന്ത്യയുടെ സാഹചര്യങ്ങൾ ഇന്നത്തേതുമായി താരതമ്യം ചെയ്യുന്നതിന് അപ്പുറമായിരുന്നു. ഒരു ഫോൺ കണക്ഷൻ ലഭിക്കുന്നതിനായി നിരവധി വർഷങ്ങൾ ജനങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇന്ത്യയിൽ. ഈ അവസരം മുതലെടുത്ത കൺസൾറ്റന്റുമാർ എന്ന് അവകാശപ്പെടുന്ന ഇടനിലക്കാർ ഫോൺ കണക്ഷൻ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ടുകൾ എന്നിവ ശരിയാക്കി നൽകുന്നതിനായി വൻതുകയാണ് കമ്മീഷനായി ഈടാക്കിയിരുന്നത്. ഒരു സ്കൂട്ടറോ കാറോ വാങ്ങുന്നതിനായി 10 മുതൽ 12 വർഷം വരെ കാത്തിരിക്കേണ്ട ഗതികേടിൽ ആയിരുന്നു ജനം. ഈ അവസ്ഥ വലിയതോതിൽ ഇടനിലക്കാർ വളരുന്നതിനു സഹായിച്ചു.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്നെല്ലാമുള്ള ഒരു വിടുതലാണ് 1991ലെ ഭരണപരിഷ്കാരങ്ങൾ ജനങ്ങൾക്ക് നൽകിയത്. അതുവരെ ഫോൺ കണക്ഷനുകൾ ഗവൺമെന്റിന്റെ മാത്രം കുത്തകയായിരുന്നുവെങ്കിൽ, പിന്നീട് പ്രൈവറ്റ് കമ്പനികൾക്ക് എല്ലാ രംഗത്തും ഇൻവെസ്റ്റ് ചെയ്യാനുള്ള അവസരങ്ങൾ ഗവൺമെന്റ് ഒരുക്കി നൽകി. ഇമ്പോർട്ട് ഡ്യൂട്ടികൾ വൻതോതിൽ ഗവൺമെന്റ് കുറച്ചു. ഇത്തരം നയങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായ വളർച്ച വളരെ വലുതാണ്.
1991ൽ 840 മില്യൺ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നതിൽ, അഞ്ചു മില്യൻ ആളുകൾക്ക് മാത്രമാണ് ടെലിഫോൺ കണക്ഷൻ ഉണ്ടായിരുന്നത്. എന്നാൽ പല ടെലിഫോൺ എക്സ്ചേഞ്ചുകളും നൂറ്റാണ്ടുകൾ പഴക്കമുള്ളതായതിനാൽ, പല ടെലിഫോണുകളും മിക്കപ്പോഴും തകരാറിലായിരുന്നു. തങ്ങളുടെ ഫോൺ തകരാറിലായതു മൂലം ക്ഷുഭിതരായ ജനങ്ങൾ ഫോണിന് ആദരാഞ്ജലികൾ അർപ്പിച്ച് പത്രങ്ങളിലും മറ്റും പരസ്യങ്ങൾ ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഒരു ഫോൺകോളിനിടയിൽ മറ്റുള്ളവരുടെ കോളുകൾ കയറിവരുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇന്ന് ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും മൊബൈൽ ഫോണുകൾ എന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. കോളുകളും ടെക്സ്റ്റ് മെസ്സേജുകളുമെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ന് ലഭിക്കുന്നു. 5000 രൂപ മുതൽ ഇന്ന് ജനങ്ങൾക്ക് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.

ഫോൺ കണക്ഷനുകളെപ്പോലെ, ജനങ്ങളെ വലച്ച മറ്റൊരു മേഖലയായിരുന്നു ബാങ്ക് സന്ദർശനം. ഒരു ചെക്ക് ഡിപ്പോസിറ്റ് ചെയ്യണമെങ്കിൽ, ജനങ്ങൾ ടോക്കണെടുത്ത് നീണ്ട മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിൽനിന്നും 820 മില്യൺ ഡെബിറ്റ് കാർഡുകളും, 57 മില്യൻ ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്ന ജനത എന്ന മാറ്റത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. 30 വർഷത്തിൽ രണ്ടിരട്ടിയാണ് ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിച്ചത്. ഇതോടൊപ്പംതന്നെ ഇന്ന് ക്യാഷ് ലെസ്സ് പെയ്മെന്റുകൾ പോലും ജനങ്ങൾക്കിടയിൽ സർവ്വസാധാരണമായി നടക്കുന്നു.
1988 ൽ ഇന്ത്യയിലെ വിമാനങ്ങൾ കയറുന്നത് ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്രയ്ക്ക് മോശം ആയിരുന്നു ഇന്ത്യയിലെ വിമാനങ്ങളുടെ അവസ്ഥ. ഇതോടൊപ്പം തന്നെ മുന്നറിയിപ്പ് കൂടാതെ പലപ്പോഴും ഫ്ലൈറ്റുകൾ ക്യാൻസൽ ആവുകയും, ജനങ്ങൾ നീണ്ട ക്യൂവിൽ പെടുകയും ചെയ്യുന്നതും സാധാരണമായിരുന്നു. 1991 ലെ പരിഷ്കാരങ്ങൾ പ്രൈവറ്റ് കമ്പനികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് സഹായിച്ചു. ഇതോടെ ഏറ്റവും മികച്ച സൗകര്യത്തിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുങ്ങി. 2015 ൽ ഏവിയേഷൻ രംഗത്ത് 13 പ്രൈവറ്റ് എയർലൈനുകളുമായി വൻ വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത് . 2018 ൽ 125 മില്യൺ യാത്രികരാണ് ഇന്ത്യയിൽ ആഭ്യന്തര യാത്ര മാത്രം നടത്തിയത്.

1959 ൽ ഇന്ത്യയിൽ ആദ്യമായി ടിവി സംപ്രേഷണം ആരംഭിച്ചപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഒരു മണിക്കൂർ നീണ്ട വിദ്യാഭ്യാസ പരിപാടി മാത്രമാണ് ഉണ്ടായിരുന്നത്. ആറു വർഷങ്ങൾക്കു ശേഷം ആണ് നാല് മണിക്കൂർ ദൈർഘ്യമുള്ള ദിവസേനയുള്ള സംപ്രേഷണം പോലും ഇന്ത്യയിൽ ആരംഭിച്ചത്. ഇത് എല്ലാം തന്നെ ഗവൺമെന്റ് പരിധിയിലുള്ള ദൂരദർശൻ ചാനലിൽ കൂടി മാത്രമായിരുന്നു. ഇന്ന് 926 ഓളം പ്രൈവറ്റ് ചാനലുകളാണ് ജനങ്ങൾക്ക് വിരൽതുമ്പിൽ ലഭിക്കുന്നത്.
1991ൽ ആരംഭിച്ച പരിഷ്കാരങ്ങൾ 30 വർഷം കൊണ്ട് ഇന്ത്യയെ വളരെയധികം മാറ്റിയതായി പ്രമുഖ ബിസിനസ് ടൈക്കൂൺ മുകേഷ് അംബാനി വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ കോവിഡ് സാഹചര്യം ഇന്ത്യയുടെ വളർച്ച കുറച്ചൊന്ന് പിന്നോട്ട് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ പരിഷ്കാരങ്ങൾ ഇന്ത്യയെ വളരെ വലിയ തോതിലാണ് മാറ്റിമറിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- പ്രതിസന്ധികൾക്കിടയിലും തന്റെ സ്വപ്നത്തിനായി പൊരുതി ന്യൂയോർക്കിലെ ബാർഡ് കോളേജിൽ പഠനത്തിന് സ്കോളർഷിപ്പോടുകൂടി അർഹത നേടിയിരിക്കുകയാണ് ശ്വേത കാട്ടി എന്ന പെൺകുട്ടി. മുംബൈയിലെ ചുവന്ന തെരുവുകളിൽ ഒന്നിലാണ് ശ്വേതയുടെ ജനനമെന്നുള്ളത് ഈ വിജയത്തിന് കൂടുതൽ തിളക്കം നൽകുന്നു. സുരക്ഷിതമായ സാഹചര്യങ്ങളും, വിദ്യാഭ്യാസവും ലഭിച്ചത് വളരെ പ്രതിസന്ധിയിലൂടെ ആണെന്ന് ശ്വേത കുറിച്ചു . ലൈംഗിക തൊഴിലാളിയായ അമ്മയാണ് ശ്വേതയുടെ പഠനത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നത്. തന്റെ അതേ അനുഭവം നേരിടുന്ന മറ്റ് പെൺകുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുക എന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് ശ്വേത തുറന്നു പറഞ്ഞു.

പതിനാറാമത്തെ വയസ്സിൽ തന്റെ വിദ്യാഭ്യാസത്തിനായി ക്രാന്തി എന്ന സംഘടനാ വളരെയധികം സഹായിച്ചതായി ശ്വേത പറഞ്ഞു. മൂന്നു സഹോദരിമാരോടും, ഒരു സഹോദരനോടും ഒപ്പം മുംബൈയിലെ ചുവന്നതെരുവിൽ തന്റെ ബാല്യം കഴിച്ച ശ്വേത, പിതാവിന്റെ പീഡനങ്ങൾ വളരെയധികം സഹിച്ചു. എന്നാൽ ദുരിതങ്ങൾക്കിടയിലും തന്റെ മകളുടെ പഠനം തുടരുന്നതിന് മാതാവ് വളരെയധികം പരിശ്രമിച്ചു. മുംബൈയിലെ എസ് എൻ ഡി റ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശ്വേത, 2012 ൽ ക്രാന്തി എന്ന സംഘടനയിൽ ചേർന്നു. ശ്വേതയുടെ ധീരോജ്ജലമായ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിക്കുന്നതിന് ഇടയാക്കി . യു എൻ യൂത്ത് കറേജ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്വേതയെ തേടിയെത്തി. അവസരങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക്, പഠനം തുടരുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ശ്വേത ഉറപ്പിച്ചുപറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അഞ്ചു വയസ്സുള്ള കുട്ടിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 39 കാരനായ പുരുഷനും 30 വയസ്സുള്ള സ്ത്രീയും ആണ് അറസ്റ്റിലായത്. സംഭവത്തോട് അനുബന്ധിച്ച് 13 വയസ്സുള്ള ഒരു ആൺകുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ്മോർ നദിയിൽ ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ബ്രിഡ്ജൻഡിലെ പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇത് ഒരു കൊച്ചു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവമാണെന്നും കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്നവർ ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഊർജിതമായ അന്വേഷണം നടക്കുന്നതിനാൽ സംഭവത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
.ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹോളിഡേ പാർക്കിൽ 15 വയസ്സുകാരിയായ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. സംഭവത്തോട് അനുബന്ധിച്ച് 19 വയസ്സുള്ള ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടി എങ്ങനെയാണ് മരിച്ചതെന്നോ യുവാവിനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നോർത്ത് വെയിൽസിലെ ഹോളിഡേ പാർക്കിലെ കാരവനിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എയർ ആംബുലൻസ് സംഭവസ്ഥലത്ത് എത്തി ചേർന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്തുനിന്നും ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായും പോലീസ് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതായും കാണാം. ദാരുണവും ഒറ്റപ്പെട്ടതുമായ സംഭവമാണ് നടന്നതെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് പിയേഴ്സ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാവിധ സഹകരണവും നൽകിയതിന് ടൈ മാവറിന്റെ ജീവനക്കാരോടും മാനേജ്മെന്റിനോടും അവധിക്കാല ആഘോഷങ്ങളിൽ അവിടെ ഉണ്ടായിരുന്നവരോടും അദ്ദേഹം നന്ദി പറഞ്ഞു. 100 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഫാമിലി പാർക്കാണ് ടൈ മാവർ. എല്ലാവർഷവും പതിനായിരക്കണക്കിന് ആളുകളാണ് അവധിക്കാലം ആഘോഷിക്കാൻ ഇവിടെ എത്തിച്ചേരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹൈവേ കോഡിലെ പുതിയ മാറ്റങ്ങളിൽ മുൻഗണന കാൽനടയാത്രക്കാർക്ക്. നിലവിലെ കോഡ് അനുസരിച്ച്, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ മാത്രമേ വാഹനങ്ങൾ വഴിമാറി നൽകൂ. എന്നാൽ ഗതാഗത മന്ത്രി പ്രഖ്യാപിച്ച പുതിയ കോഡ് പ്രകാരം ജംഗ്ഷനുകളിൽ നേരെ യാത്ര ചെയ്യുന്ന സൈക്കിൾ യാത്രികർക്കും മുൻഗണന ലഭിക്കും. പകർച്ചവ്യാധി സമയത്ത് സജീവമായ യാത്ര നിലനിർത്താൻ സൈക്ലിംഗും നടത്തവും പോലുള്ള പ്രവർത്തികൾ വർദ്ധിപ്പിക്കുന്നതിനുള്ള 338 മില്യൺ പൗണ്ട് ഫണ്ടിംഗ് പാക്കേജിനൊപ്പം മാറ്റങ്ങൾ വരുത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സൈക്കിൾ സവാരിയും നടത്തവും ആളുകളുടെ ശാരീരികക്ഷമത നിലനിർത്താനും നിരത്തിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതിയെ സഹായിക്കാനും സജ്ജമാക്കുന്നതിനാലാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

ഹൈവേ കോഡിലെ മാറ്റങ്ങൾ ശരത്കാലത്തിലാണ് പ്രസിദ്ധീകരിക്കേണ്ടത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയമം ബാധികമാണ്. നോർത്തേൺ അയർലണ്ടിന് സ്വന്തമായി കോഡ് ഉണ്ട്. പുതുക്കിയ കോഡ് നടപ്പാതകളിലും റോഡ് മുറിച്ചുകടക്കുമ്പോഴും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുമെന്ന് ഡിഎഫ്‌ടി പറഞ്ഞു. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക് വഴി നൽകാൻ ജംഗ്ഷനിലെ റോഡിലേക്ക് തിരിയുന്ന വാഹനമോടിക്കുന്നവരോടും നിലവിലെ കോഡ് ആവശ്യപ്പെടുന്നു.

നാഷണൽ സൈക്കിൾ നെറ്റ്‌വർക്കിലുടനീളമുള്ള മെച്ചപ്പെടുത്തലുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള സൈക്കിൾ പാതകൾക്ക് അധിക ധനസഹായം നൽകുമെന്നും നടത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും സർക്കാർ പറഞ്ഞു. സൈക്കിൾ സഞ്ചാരത്തിൽ കഴിഞ്ഞ 20 വർഷങ്ങളെ അപേക്ഷിച്ച് ഒരു വലിയ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായതായി ഡിഎഫ് ടി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ കാരി സിമണ്ട്സ് രണ്ടാമതും ഗർഭിണി ആയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഈ വർഷമാദ്യം തനിക്ക് ഗർഭാവസ്ഥയിൽ വച്ച് തന്നെ കുഞ്ഞു നഷ്ടപ്പെട്ട വിവരവും മുപ്പതിമൂന്നുകാരിയായ സിമണ്ട്സ് തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ വേദനാജനകമായ ഒരു അനുഭവത്തിലൂടെ ആണ് താൻ കടന്നു വന്നതെന്ന് അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കാരി ഇക്കാര്യം വെളിപ്പെടുത്തിയത്. വീണ്ടും ഗർഭിണി ആയതിൽ താൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഇതേ സാഹചര്യം അനുഭവിക്കുന്ന മറ്റുള്ളവർക്ക് തന്റെ തുറന്നുപറച്ചിൽ ഒരു ആശ്വാസകരം ആകുമെന്ന് അവർ പറഞ്ഞു.

ഡിസംബറോടുകൂടി കാരി കുഞ്ഞിന് ജന്മം നൽകും. ലേബർ പാർട്ടി നേതാവ് സർ കെയിൻ സ്റ്റാർമർ ദമ്പതികൾക്ക് എല്ലാ ആശംസകളും നൽകി.

ഇപ്പോൾ ജനിക്കാൻ പോകുന്ന ഈ കുഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഏഴാമത്തെ കുട്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ. മറ്റു രണ്ടു വിവാഹങ്ങളിൽ നിന്നായി ബോറിസ് ജോൺസന് 5 കുട്ടികളുണ്ട്. കൺസർവേറ്റീവ് എംപിമാർ എല്ലാവരും തന്നെ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ദമ്പതികളുടെ ആദ്യത്തെ മകൻ ബോറിസ് ജോൺസന്റെ ആശുപത്രി വാസത്തിനു ശേഷം ഉടനെയാണ് ജനിച്ചത്. ബോറിസ് ജോൺസനെ ചികിത്സിച്ച ഡോക്ടറോടുള്ള ആദരസൂചകമായി മകന്റെ പേരിനോടൊപ്പം നിക്കോളാസ് എന്ന് കൂടി ചേർത്തിരുന്നു. ഈ വർഷം മെയിലാണ് ബോറിസ് ജോൺസൺ കാരിയെ വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി വിവാഹം ചെയ്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒ.സി.ഐ കാർഡ് പുതുക്കൽ പ്രവാസി മലയാളികൾക്ക് എന്നും തലവേദനയായിരുന്നു . ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിലും ഒ.സി.ഐ കാർഡ് പുതുക്കാനായി നിരവധി ദിവസങ്ങളിൽ അവധിയെടുത്ത് ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥ. എന്നാൽ ഇനി കുട്ടികളും 50 വയസ്സ് കഴിഞ്ഞവർക്കും ഒസിഐ കാർഡ് പുതുക്കാനായി വി.എഫ്.എസ് ഓഫീസുകളിൽ കയറിയിറങ്ങേണ്ടതില്ല.തങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനായി ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യയുടെ (ഒ.സി.ഐ ) പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു . 20 വയസ്സുവരെയോ 50 വയസിന് ശേഷമോ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഓരോതവണയും ഒ.സി.ഐ പോർട്ടൽ വഴി പാസ്പോർട്ടിൻെറ പകർപ്പും ഏറ്റവും പുതിയ ഫോട്ടോയും അപ്‌ലോഡ് ചെയ്താൽ മതി. പാസ്പോർട്ടിൻെറ പകർപ്പ് ഫോട്ടോയും ഇനി ഒ.സി.ഐ പോർട്ടലിൽ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള മാറ്റങ്ങളാണ് വെബ്സൈറ്റിൽ വരുത്തിയിരിക്കുന്നത് .

തികച്ചും സൗജന്യമായി പുതിയ പാസ്പോർട്ട് ലഭിച്ച് മൂന്നുമാസത്തിനുള്ളിൽ മേൽപ്പറഞ്ഞ രേഖകൾ ഒ.സി.ഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം. നേരത്തെ ഒസിഐ കാർഡ് പുതുക്കുന്നതിനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾക്കൊപ്പം ഇന്ത്യൻ മിഷൻ ഓഫീസിൽ ആയിരുന്നു സമർപ്പിക്കേണ്ടത് . വളരെ സമയമെടുത്തിരുന്ന ഈ നടപടികൾക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. വിലാസം , തൊഴിൽ, ഫോൺ നമ്പർ സംബന്ധിച്ചുള്ള വിവരങ്ങൾ പുതുക്കാനും ഓൺലൈൻ സേവനങ്ങൾ അപേക്ഷകന് ഉപയോഗപ്പെടുത്താനാകും.
താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് ഒസിഐ സേവനങ്ങൾ ലഭ്യമാണ്.
https://ociservices.gov.in/welcome
ഡോ. ഐഷ വി
CAD/CAM ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ശിവപ്രസാദ് സർ , സാറിന്റെ ചില ജീവിതാനുഭവങ്ങൾ അയവിറക്കി. താഴ്ന്ന ക്ലാസ്സുകൾ മുതൽ ക്ലാസ്സിൽ ഒന്നാമൻ .ബിടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് റാങ്ക് ഹോൾഡർ ആയിരുന്നു. ക്യാമ്പസ് പ്ലേസ്മെന്റും കിട്ടി. ആ ജോലിയ്ക്ക് ജോയിൻ ചെയ്തു. കടലുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില അസൈൻമെന്റുകളുണ്ടായിരുന്നു. അങ്ങനെ ജോലിയ്ക്കിടയിൽ പ്ലാറ്റ് ഫോം തകർന്ന് സാറും സഹപ്രവർത്തകരും കടലിൽ വീണു. ഏതോ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതുകൊണ്ട്. നീന്തൽ വശമില്ലാത്ത സാറിനും സഹപ്രവർത്തകർക്കും ജീവൻ തിരിച്ചു കിട്ടി. എന്നാൽ കടലിൽ വീണതിന്റെ ഭയത്തിൽ നിന്നും സാറിന് മോചിതനാകാൻ ആ കാലഘട്ടത്തിൽ കഴിഞ്ഞില്ല. അതിനാൽ ആദ്യം കിട്ടിയ നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കേണ്ടി വന്നു. പിന്നെ എംടെക്കിന് ചേർന്നു. അതിനും റാങ്ക് ഹോൾഡർ ആയി. അതു കഴിഞ്ഞ് പി എച്ച് ഡി. അതും വിജയകരമായി പൂർത്തിയാക്കി.
ആഹ്ളാദം നൽകിയ വിജയങ്ങളെക്കാൾ വേദനപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഏതാനും വർഷങ്ങൾ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും ലഭിച്ചില്ല. ആകെ നിരാശ ബാധിച്ച കാലം. സ്കൂളിലും കോളേജിലും സാറിനേക്കാൾ മാർക്ക് കുറഞ്ഞയാൾ ഐ എ എസുകാരനായി. നിരന്തരമായ ശ്രമവും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാനുള്ള തന്റേടവുമായിരുന്നു അദ്ദേഹത്തിന് തുണയായത്. സാറിന്റെ മറ്റൊരു കൂട്ടുകാരൻ മാർക്ക് സ്കോർ ചെയ്യുന്ന കാര്യത്തിൽ പുറകോട്ടായിരുന്നെങ്കിലും ഒരു മെട്രോപോളിറ്റൻ സിറ്റിയിൽ ഒന്നാന്തരമൊരു ഷോപ്പിംഗ് കോംപ്ലെക്സിന്റേയും സൂപ്പർ മാർക്കറ്റിന്റേയും ഉടമയായി കഴിഞ്ഞിരുന്നു. പിന്നെയും വളരെ കാലം കഴിഞ്ഞാണ് സാറിന് ആർ ഇ സിയിൽ സ്ഥിരമായി ലക്ചറർ പോസ്റ്റ് ലഭിച്ചത്. അദ്ദേഹം അന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഫുൾ സ്കോറർ ആയി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കരെന്നും വിജയിച്ചവരെന്നും നമ്മൾ ചിന്തിക്കും. എന്നാൽ ജീവിത വിജയം മറ്റു ചില നൈപുണ്യങ്ങൾ ( സ്കിൽ) കൂടിയുള്ളവർക്കായിരിക്കും.
ഇപ്പോൾ റിസൾട്ടുകളുടെ സീസൺ ആണ്. പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയവർ ധാരാളം. ഫുൾ എപ്ലസുകാർക്ക് അഭിനന്ദന പ്രവാഹമായിരിക്കും. അവർക്ക് ഫ്ലക്സ് , അനുമോദന യോഗങ്ങൾ, ട്യൂഷൻ സെന്ററുകാരുടെ നോട്ടീസിൽ ഫോട്ടോ എല്ലാം ഉണ്ടാകും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഒന്നോ രണ്ടോ എ പ്ലസ്സുകൾ നഷ്ടപ്പെട്ട ഡിസ്റ്റിംഗ്ഷൻ നേടിയ , നല്ല കഴിവും നൈപുണ്യമുള്ള ധാരാളം വിദ്യാർത്ഥികൾ റിസൾട്ടു വന്നവരുടെ കൂട്ടത്തിലുണ്ടാകും. അവർ പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങൾ ആകാറില്ല. അവർക്ക് ചിലപ്പോൾ വീട്ടിൽ നിന്ന് പോലും അനുമോദനങ്ങൾ ലഭിച്ചെന്ന് വരില്ല. രക്ഷിതാക്കൾ ചിലപ്പോൾ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥിയെ നോക്കി പഠിക്കാൻ അവരെ ഉപദേശിച്ചേക്കാം. അവർക്ക് വേണ്ടിയാണ് എന്റെ ഈ കുറിപ്പ്. ഒന്നോ രണ്ടോ റിസൾട്ടുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല.
മക്കൾക്ക് കുറച്ച് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവരെ ശകാരിക്കുകയോ രക്ഷിതാക്കൾ മനോവിഷമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. കാരണം പലവിധത്തിലുള്ള കഴിവുകളുള്ള ബഹുമുഖ പ്രതിഭകളായിരിക്കും അവർ. ചിലർ കര കൗശല വിദഗ്ദരാകാം. ചിലർ ദീനാനുകമ്പയുള്ളവരാകാം , ചിലർ സാഹിത്യത്തിലോ ശാസ്ത്രത്തിലോ കൃഷിയിലോ ഒക്കെ മിടുക്കരാകാം. അവരാരും മോശക്കാർ അല്ല. നാളെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്നവർ ആയിരിക്കും അവർ. രക്ഷിതാക്കളും സമൂഹവും അധ്യാപകരും അവരെയും പ്രോത്സാഹിപ്പിക്കണം. അടുത്ത ഘട്ടത്തിലെ വിജയത്തിലേയ്ക്ക് കുതിക്കാൻ അവരെ സഹായിക്കണം. ആദ്യ ഘട്ടത്തിൽ സ്കോർ കുറഞ്ഞ കുട്ടിയാണെങ്കിലും വിജയിക്കാനുള്ള മനസുണ്ടായിരുന്നാൽ ശുഭപ്രതീക്ഷയുണ്ടായിരുന്നാൽ നിരന്തര ശ്രമമുണ്ടായിരുന്നാൽ തീർച്ചയായും പിന്നീട് അവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും. ഒരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിയണം. അവനവനെ തന്നെ തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചുമിനുക്കിയെടുക്കുമ്പോഴേ യഥാർത്ഥ വിജയമാകുന്നുള്ളൂ. അവരവർക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ എടുത്ത് പഠിക്കുമ്പോൾ അവർക്കത് നന്നായി പൂർത്തിയാക്കാൻ സാധിക്കുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന മൈക്കിൾ തരകൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കണക്കിലും സയൻസിലും സ്കിൽ കുറവായിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായെടുത്ത് പഠിച്ചപ്പോൾ റാങ്ക് നേടാനും ഉന്നത പദവിയിൽ എത്താനും സാധിച്ചു. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഒരാത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. ഭാവിയിൽ ഉന്നത വിജയം സുനിശ്ചിതം . എല്ലാ കൊച്ചു കൂട്ടുകാർക്കും സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് തത്ക്കാലം നിർത്തുന്നു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.