Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പുറത്ത് വരുന്ന രാജ്യത്തെ പിടിച്ചു നിർത്താൻ ‘5 പോയിന്റ് പ്ലാൻ’ അവതരിപ്പിച്ച് ബോറിസ് ജോൺസൻ. നിയമപരമായ മിക്ക നിയന്ത്രണങ്ങളും ഇംഗ്ലണ്ടിൽ നിന്ന് നീക്കം ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നാലാഴ്ചത്തെ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മുക്തമാകുന്നതോടെ പ്രാധാനപ്പെട്ട പല പരിപാടികളും പുനരാരംഭിക്കും. നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറന്നു, സാമൂഹിക അകലം ഇല്ലാതാക്കി, മുഖം മൂടുന്നത് നിർബന്ധമല്ലാതെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറ്റി. ഭാവിയിലെ ലോക്ക്ഡൗണുകൾ അകറ്റി നിർത്താൻ സഹായകമാകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന അഞ്ച് പോയിന്റ് പ്ലാൻ വിശദീകരിച്ചു.

• എല്ലാ മുതിർന്നവർക്കും വാക്‌സിൻ ഡോസ് ഇടവേള 12 ൽ നിന്ന് 8 ആഴ്ചയായി കുറച്ചുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്തുക.

• കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ജാഗ്രതയും വ്യക്തിപരമായ ഉത്തരവാദിത്തവും കൈവിടാതിരിക്കുക

• ടെസ്റ്റ്, ട്രെയ്സ്, ഇൻസുലേറ്റ് സിസ്റ്റം എന്നിവ നിലനിൽക്കും, എല്ലാ പോസിറ്റീവ് കേസുകളും ഐസൊലേഷനിൽ കഴിയണം. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ കഴിയണം. ഈ നിയമം ഓഗസ്റ്റ് 19 വരെ നിലനിൽക്കും. അതിന് ശേഷം രണ്ട് ഡോസ് സ്വീകരിച്ച മുതിർന്നവരെയും 18 വയസിനു താഴെയുള്ളവരെയും ഐസൊലേഷൻ നടപടിയിൽ നിന്ന് ഒഴിവാക്കും.

• അതിർത്തി നിയന്ത്രണങ്ങൾ തുടരും. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയേണ്ടി വരും.

• വിവരങ്ങൾ നിരന്തരം വിലയിരുത്തുകയും ഉയർന്ന അപകടസാധ്യതയുള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ ആകസ്മിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ സാധ്യമെങ്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കും.

ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതി നിരവധി മാസങ്ങളായി നിലവിലുണ്ടെങ്കിലും, പകർച്ചവ്യാധിയുടെ അപകടകരമായ ഘട്ടത്തിലാണ് ഇത് യാഥാർഥ്യമാവുന്നത്. ഇന്നലെ യുകെയിൽ 48,161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഒരാഴ്ചയ്ക്കുള്ളിൽ 50% വർധന. ലക്ഷകണക്കിന് ആളുകൾ ലോങ്ങ്‌ കോവിഡ് ബാധിതരാവുന്നുണ്ട്. ഇംഗ്ലണ്ടിനെപ്പോലുള്ള ഉയർന്ന പ്രതിരോധ കുത്തിവെയ്പ്പ് ഉള്ള ജനസംഖ്യയിൽ കേസുകൾ വർധിക്കാൻ അനുവദിക്കുന്നത് അപകടകരവും വാക്സിൻ പ്രതിരോധത്തെ മറികടക്കുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകി. ഈ പ്രശ്‌ന പശ്ചാത്തലത്തിലാണ് ജോൺസൺ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുമ്പോൾ ഞായറാഴ്ച രേഖപ്പെടുത്തിയ രോഗബാധയിൽ നേരിയ കുറവുണ്ട്. ഇന്നലത്തെ പ്രതിദിന രോഗവ്യാപനം 48161 ആണ്. കോവിഡ് മൂലം 25 പേർ മരണമടയുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടർച്ചയായ രണ്ടു ദിവസങ്ങളിലും രോഗവ്യാപനം 50,000 -ത്തിന് മുകളിലായിരുന്നു .

ഇന്നുമുതൽ യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുമ്പോൾ രോഗവ്യാപനം കൂടുന്നതിനുള്ള സാധ്യതയിലേയ്ക്ക് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും വിരൽചൂണ്ടുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് അനുബന്ധമായി ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയാണ് നിലനിന്നിരുന്നത്. ഫ്രീഡം ഡേയുമായി ഗവൺമെൻറ് മുന്നോട്ടുപോയാൽ 5 ആഴ്ചയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടു വരേണ്ടി വരുമെന്നുള്ള ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി നടത്തിയിരുന്നു.

ദേശീയതലത്തിൽ ലോക് ഡൗൺ അനുവദിക്കുമ്പോഴും രോഗവ്യാപനം തടയാൻ പ്രാദേശിക ഭരണ നേതൃത്വത്തിൽ പലസ്ഥലങ്ങളിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലണ്ടനിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ജൂലൈ 19 -ന് ശേഷവും മാസ്ക് നിർബന്ധം ആയിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത് വൻ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ തുടർ ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ 12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ന് നടക്കുമ്പോൾ ലഭിച്ച പ്രതികരണം അഭൂതപൂർവ്വം ആയിരുന്നു. ചാരിറ്റി വാക്കിൻറെ ന്യൂസ് പുറത്തുവന്ന് 12 മണിക്കൂർ തികയും മുമ്പ് ശേഖരിക്കാൻ സാധിച്ചത് 1000 -ത്തിലേറെ പൗണ്ടാണ്. ഇതിനുപുറമേ നേഴിസിംഗ് മേഖലയിലുള്ള നിരവധിപേരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസേർഡ് വാക്കിന് കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.

കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.

ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദിനംപ്രതിയുള്ള ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തി ക്വാറന്റീനിൽ നിന്ന് ഒഴിവാകാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻെറയും ചാൻസലർ റിഷി സുനക്കിൻെറയും നീക്കം അവസാനനിമിഷം പിൻവലിച്ചു. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇരുവരും സമ്പർക്ക പട്ടികയിൽ വന്നിരുന്നു. വിഐപി ലെയ്നിലൂടെ ഒറ്റപ്പെടലിന് വിധേയരാകാതിരിക്കാനുള്ള ഇരുവരുടെയും നീക്കമാണ് കടുത്ത വിമർശനങ്ങൾക്ക് കാരണമായത്. ഒറ്റപ്പെടലിന് വിധേയമാകാതിരിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവരിൽനിന്ന് രൂക്ഷ പ്രതികരണങ്ങളാണ് വിളിച്ച് വരുത്തിയത്.

ഫ്രീഡം ഡേയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കെയാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവ് ആയത്. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ് പ്പെടുത്ത ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരും എന്ന നേരത്തെയുള്ള വിമർശനങ്ങൾക്ക് വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ക്യാബിനറ്റിൻെറ പകുതിപേരും ഒറ്റപ്പെടലിനെ വിധേയമാകേണ്ടതായി വരും എന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2022 -ലെ ജിസിഎസ്ഇ, എ -ലെവൽ പരീക്ഷകൾ കൂടുതൽ ലളിതമായി നടത്താനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ്.

പരീക്ഷയിൽ ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള ടോപ്പിക്കുകൾ മുൻകൂട്ടി നൽകുക, ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്ക് നൽകുക എന്നിവയാണ് നിലവിലുള്ള പദ്ധതി . ഇതുമൂലം വിദ്യാർഥികൾക്ക് പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ ആയാസരഹിതമായി അഭിമുഖീകരിക്കാൻ സാധിക്കും . ഒക്ടോബറിലെ സ്കൂൾ ഹോളിഡേയ്ക്ക് മുമ്പായി അന്തിമ തീരുമാനത്തിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്തായാലും പദ്ധതി നടപ്പായാൽ മഹാമാരിയിലും സമർത്ഥമായി പഠിച്ച കുട്ടികൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബ്രിട്ടണിലേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ച എൻഎച്ച്എസിന് പൂർണ്ണ പിന്തുണയുമായി യുകെ മലയാളികൾ. യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് പണം സ്വരൂപിക്കുകയാണ്. ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.

കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.

ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് പോസിറ്റീവ് ആയത് നിയന്ത്രണങ്ങൾ ഇളവ് ചെയ്യാൻ ഒരു ദിനം മാത്രം അവശേഷിക്കയാണ്. ജാവേദ് വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി സ്വയം ഒറ്റപ്പെടലിന് വിധേയമാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

തനിക്ക് മിതമായ കോവിഡ് ലക്ഷണങ്ങളേ ഉള്ളൂ എന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. സ്വയം ഒറ്റപ്പെടലിന് വിധേയമായി വീട്ടിൽ ഇരുന്ന് ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോഗ്യ സെക്രട്ടറിയുമായി സമ്പർക്ക പട്ടികയിൽ വന്ന മറ്റുള്ളവരെ കുറിച്ച് ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തിൽ അദ്ദേഹം ഒരു കെയർ ഹോമിലെ അന്തേവാസികളെ സന്ദർശിച്ചിരുന്നു. ഇതിനിടെ ബ്രിട്ടനിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാമത്തെ ദിവസവും 50000 -ത്തിന് മുകളിലാണ്. ഇന്നലെ 54674 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 41 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ബ്രിട്ടനിൽ രോഗവ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ 70% വർധിച്ചത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ആരോഗ്യ പ്രശ്നങ്ങളുമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ശിക്ഷ നേരിട്ടേക്കാമെന്ന് റിപ്പോർട്ടുകൾ . ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയോട്(ഡി‌വി‌എൽ‌എ) കൃത്യമായ ആരോഗ്യപ്രശ്നങ്ങൾ ധരിപ്പിക്കാത്തവർക്കാണ് ശിക്ഷാനടപടികൾ നേടിടേണ്ടിവരിക. ദശലക്ഷക്കണക്കിന് ഡ്രൈവർമാരാണ് യുകെയിൽ തങ്ങളുടെ ആരോഗ്യ പരിമിതികളെക്കുറിച്ച് ബോധവാന്മാരല്ലാതെ വാഹനമോടിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ഗുരുതരമായി കരുതുന്നത് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.

ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി ഇരുന്നൂറോളം ആരോഗ്യപ്രശ്നങ്ങളാണ് പട്ടികയായി തയ്യാറാക്കിയിരിക്കുന്നത്. ഇവയിലേതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുള്ള നിയമപരമായ ബാധ്യത ഡ്രൈവർമാർക്കുണ്ട്. അങ്ങനെ ചെയ്യാതിരുന്നാൽ 1000 പൗണ്ട് വരെ പിഴശിക്ഷ ലഭിക്കാം. മാത്രമല്ല ഏതെങ്കിലും അപകടത്തിൽ പെടുകയാണെങ്കിൽ ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യും. ഡി‌വി‌എൽ‌എയോടെ പറയേണ്ട ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഡി‌വി‌എൽ‌എയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റ് വിലാസം :  https://www.gov.uk/health-conditions-and-driving

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

1980 കളുടെ തുടക്കത്തിൽ ഒരു ഹോങ്കോംഗ് റെസ്റ്റോറന്റ് കണ്ടുപിടിച്ച പരമ്പരാഗത ഏഷ്യൻ മധുരപലഹാരത്തിൻ്റെ ഒരു രൂപമാറ്റമാണ് മാമ്പഴ സാഗോ.
ഇത് ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്, ഇപ്പോൾ മിക്ക ചൈനീസ് റെസ്റ്റോറന്റുകളുടെയും മെനു പട്ടികയിൽ ഇത് കണ്ടെത്താൻ കഴിയും.

മാമ്പഴ സാഗോ ഉന്മേഷദായകവും സംതൃപ്‌തിദായകവുമായ വേനൽക്കാല ഡിസേർട്ടാണ്.

ചേരുവകൾ

2 മാങ്ങാപ്പഴം
10 ടേബിൾ സ്പൂൺ പഞ്ചസാര
1/ 4 കപ്പ് ചൗവരി (Sago Pearls)
2 കപ്പ് വെള്ളം
1 കപ്പ് പാൽ
1 കപ്പ് Thickened/Heavy ക്രീം

ഉണ്ടാക്കുന്ന രീതി

ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, അതിലേക്കു ചൗവരി ചേർക്കുക ( വെള്ളം തിളയ്ക്കുന്നതിനുമുമ്പ് ഇത് ചേർക്കരുത് ). ഇടയ്ക്ക് ഇളക്കി കൊടുത്തു 15 മിനിറ്റ് വേവിക്കുക, അല്ലെങ്കിൽ ചൗവരി പൂർണ്ണമായും സുതാര്യമാകുന്നതുവരെ.

വേവിച്ച ചൗവരി വെള്ളം ഊറ്റികളഞ്ഞ്, തണുത്ത വെള്ളത്തിൽ കഴുകിയെടുത്തു മാറ്റി വെക്കുക

മാങ്ങ തൊലി കളഞ്ഞ ശേഷം കഷണങ്ങളാക്കി ഒരു ബ്ലെൻഡറിൽ അരച്ചെടുക്കുക അതിനുശേഷം ഒരു പാനിൽ മാമ്പഴ മിശ്രിതവും, 3 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് 3 മിനിറ്റു തിളപ്പിച്ചു, തണുക്കാനായി മാറ്റിവെക്കുക.

മറ്റൊരു പാനിൽ പാലും, തിക്കൻഡ് ക്രീമും, 7 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക; അതിലേക്ക് വേവിച്ച ചൗവരിയും ചേർത്ത് വീണ്ടും 3 മിനിറ്റു തിളപ്പിക്കുക. തണുത്തശേഷം ഇതിലേക്ക് മാമ്പഴ മിശ്രിതവും ചേർത്ത് നന്നായി യോചിപ്പിക്കുക.

അതിനുശേഷം ഫ്രിഡ്ജിൽ വെച്ചു 3 മണിക്കൂർ തണുപ്പിക്കുക.

മാമ്പഴ സാഗോ ഡിസേർട്ട് സെർവിങ് ബൗൾസിൽ ഒഴിച്ച് ; മാങ്ങാ കഷണങ്ങൾ മുകളിൽ ഇട്ടു സേർവ് ചെയ്യുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ഡോ. ഐഷ വി

വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ്‌ ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു.

അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു.

ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി.

ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല.

ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. “നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും”. പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി.

വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല.

അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം “അന്ന് ഞാനുണ്ടാവില്ല” എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved