Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോക്ക്ഡൗൺ ഡിസംബർ -2ന് അവസാനിച്ചെങ്കിലും യുകെയിൽ ഉടനീളം വൈറസ് വ്യാപനത്തിൻെറ തോതനുസരിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. പലസ്ഥലങ്ങളിലും നിയന്ത്രണങ്ങളെ കുറിച്ച് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് കാലത്ത് എത്രമാത്രം തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള പുനസമാഗമം സാധ്യമാകും എന്നുള്ളത് ഈ നിയന്ത്രണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് . സാമാന്യ യുക്തിക്ക് നിരക്കാത്ത  പല നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട് .

വിചിത്രമായ  നിയന്ത്രണത്തിൽ വലയുന്ന ലീഡ്സിലെ ദമ്പതികളുടെ അനുഭവമാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലീഡ്സിൽ താമസിക്കുന്ന ഫിലിപ്പ്,ഷീല ദമ്പതിമാരുടെ വീട് ടയർ -2വിൽ ആണെങ്കിലും അവരുടെ പൂന്തോട്ടം ടയർ -3 നിയന്ത്രണ പരിധിയിലാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിനു ശേഷം ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മൂലം ഇവർ സ്വയം ഒറ്റപ്പെടലിന് വിധേയരായി ഇരിക്കേണ്ടതായി വരും.

വെസ്റ്റ് യോർക്ക്ഷെയറിലെ ഓറ്റ്ലിയിലുള്ള ഇവരുടെ വീട് ലീഡ്സ് സിറ്റി കൗൺസിലും ഹാരോഗേറ്റ് ബൊറോ കൗൺസിലും തമ്മിൽ വിഭജിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇതിൻറെ ഫലമായി ലീഡ്സ് ദമ്പതികളുടെ വീട് ടയർ -2വിലും പൂന്തോട്ടം ടയർ -3 യിലുമാണ്. ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ടയർ -2വിലെ ആളുകൾക്ക് 6 ഔട്ട്ഡോർ ഗ്രൂപ്പുകളുമായി കണ്ടുമുട്ടാൻ കഴിയും. എന്നാൽ ടയർ 3 യിലെ താമസക്കാർക്ക് പൊതു ഇടങ്ങളിൽ മാത്രമേ മറ്റുള്ളവരുമായി കണ്ടുമുട്ടാൻ സാധിക്കുകയുള്ളൂ

സ്വന്തം ലേഖകൻ

യു കെ :- ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാരക്കരാറിനെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, യൂറോപ്യൻ യൂണിയൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ്‌ ഉർസുള വോൺ ഡർ ലെയെനുമായുള്ള അവസാനവട്ട ചർച്ചകൾ തിങ്കളാഴ്ച നടക്കും. ഇരുവരും ഇതുവരെ നടത്തിയ ചർച്ചകളിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം നീണ്ട ഫോൺ കോൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയോടെ സമവായത്തിൽ എത്തിയില്ലെങ്കിൽ കരാറുകൾ ഒന്നുമില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പടിയിറങ്ങും.

ബ്രിട്ടൻ പ്രധാനമന്ത്രി തന്റെ നിലപാടുകളിൽ അയവു വരുത്താനുള്ള സാധ്യത കുറവാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഇതിനെതിരെ ശക്തമായ നിലപാടുകൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, യൂറോപ്പ്യൻ യൂണിയൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, ഇരുവരും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നിരവധി അതിപ്രധാനമായ കാര്യങ്ങളിൽ ഇനിയും സമവായത്തിൽ എത്തിയിട്ടില്ലെന്ന് ഈ പ്രസ്താവനയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഒരു കരാർ ഉണ്ടാവുക അസാധ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പിന്നീട് പറഞ്ഞു.

ഫ്രാൻസും തങ്ങളുടെ തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ താല്പര്യത്തെ മാനിക്കാതെ ഉള്ള കരാറാണ് രൂപപ്പെടുന്നതെങ്കിൽ, ഉറപ്പായും ഫ്രാൻസ് ശക്തമായി എതിർക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ അറിയിച്ചു.ബ്രിട്ടന്റെ തീരുമാനങ്ങളെ മാനിക്കുന്ന കരാറിൽ മാത്രമായിരിക്കും പ്രധാനമന്ത്രി ഒപ്പിടുക എന്ന് ടോറി എംപി പീറ്റർ ബോൺ വിശ്വാസം പ്രകടിപ്പിച്ചു. അവസാന തീരുമാനം എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.

സ്വന്തം ലേഖകൻ

പൊതുജനങ്ങൾക്ക് കോവിഡ് വാക്സിനോടുള്ള മനോഭാവം മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ട് രാജകുടുംബത്തിലെ മുതിർന്ന വ്യക്തികളായ 94 കാരിയായ രാജ്ഞിക്കും 99 കാരനായ പ്രിൻസ് ഫിലിപ്പിനും വാക്സിൻ നൽകും. സാധാരണക്കാർക്കൊപ്പം വരി നിന്ന് ലഭിക്കുന്ന അവസരത്തിലൂടെയാണ് ഇരുവർക്കും വാക്സിൻ നൽകുകയെന്നും, പ്രത്യേക പരിഗണന ഇക്കാര്യത്തിൽ ഉണ്ടാവുകയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം രാജ ദമ്പതിമാർ പൊതുജന മധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തെറ്റായ വിവരങ്ങൾ പടരുന്നത് തടയാൻ ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധർ ഉറപ്പുനൽകുന്നുണ്ട്. വാക്‌സിനേഷനെതിരെ ഇപ്പോൾതന്നെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ പല കോണുകളിലും നടക്കുന്നുണ്ട്.

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ഇരുവർക്കും വാക്സിൻ നൽകുന്നത് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും വയോജനങ്ങൾക്ക് ഇടയിൽ വാക്സിന് കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് പ്രതീക്ഷ. ഇരുവരുടെയും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് വാക്സിൻ സ്വീകരിക്കാൻ തീരുമാനിച്ചത്. കെയർ ഹോമുകളിലും മറ്റും താമസിക്കുന്ന 80 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കാണ് ആദ്യപാദത്തിൽ വാക്സിൻ നൽകുക. അബദ്ധ പ്രചാരകരുടെ വാക്കുകൾ വിശ്വസിച്ചു കോവിഡ് വാക്സിനിൽ നിന്നും ജനങ്ങൾ അകന്നു നിൽക്കുന്നത് ഭരണാധികാരികൾക്കും ശാസ്ത്രജ്ഞന്മാർക്കും തലവേദന സൃഷ്ടിച്ചിരുന്നു.

അതേസമയം ഇത്തരം കാര്യങ്ങളിലേക്ക് രാജകുടുംബത്തിന് വലിച്ചിഴയ്ക്കുന്നത് അവരെ അനാവശ്യമായി രാഷ്ട്രീയ വൽക്കരിക്കുന്നതിന് തുല്യമാണെന്ന് സഭാ സാമാജികരിൽ ചിലർ അഭിപ്രായപ്പെട്ടു. അത് അവരുടെ മെഡിക്കൽ പ്രൈവസിയിലേക്ക് ഇടിച്ചു കയറുന്നതിനു തുല്യമാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.1957 ൽ സമാനമായ രീതിയിൽ ചാൾസ് രാജകുമാരനും, ആൻ രാജകുമാരിയും പോളിയോ വാക്സിൻ സ്വീകരിച്ചിരുന്നു. അത് വാക്സിന് കൂടുതൽ ജനസമ്മതി ലഭിക്കുന്നതിനും ജനങ്ങളുടെ അകാരണമായ ഭയം അകറ്റുന്നതിനും സഹായിച്ചിരുന്നു. രാജകുടുംബത്തിലെ മറ്റുള്ളവർക്കാവട്ടെ സമാനമായ പ്രായക്കാർക്ക് വാക്സിൻ ലഭിക്കുമ്പോൾ മാത്രമാവും സ്വീകരിക്കാനാവുക. വില്യം രാജകുമാരൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന വാക്സിൻ പരീക്ഷണങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും ഇടയ്ക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു.

ഡോ. ഐഷ വി

ഞങ്ങൾ ചിരവാത്തോട്ടത്ത് അമ്മയുടെ വീട്ടിൽ താമസിക്കുന്ന കാലം. ഒരവധി ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിൽ കളിച്ച് തിമർത്ത് മുറ്റത്തേയ്ക്ക് കയറി. സമയം സന്ധ്യയാകാറായി. അമ്മയും അമ്മാമയും വീട്ടിനകത്തുണ്ട്. അപ്പി മാമൻ ഊന്നിൻ മൂട്ടിൽ വല്യമാമന്റെ ആശുപത്രിയിൽ ലാബ് ടെക് നീഷ്യനായി ജോലി നോക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞേ വീട്ടിലെത്തൂ. പത്മനാഭൻ മേസ്തിരിയും ജനാർദ്ദനൻ പിള്ള ചേട്ടനും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അക്കാലത്ത് ആ വീട്ടിലെ പറമ്പിൽ വിളയുന്ന മുഴുവൻ സാധനങ്ങൾക്കും വിപണി തേടി അലയേണ്ട പ്രശ്നമേയില്ലായിരുന്നു. എല്ലാം വാങ്ങാൻ ആളുകൾ വീട്ടിൽ എത്തുമായിരുന്നു. എല്ലാം വീട്ടിൽ നിന്നു തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു. സാധനങ്ങൾ തൂക്കിയിരുന്ന ത്രാസ് എരിത്തിലിലായിരുന്നു. സാമാന്യം വലിയ ത്രാസിന്റെ സാധനങ്ങൾ വയ്കുന്ന തട്ട് പലക കൊണ്ടുള്ളതായിരുന്നു. പകൽ മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത ത്രാസ് സ്വതന്ത്രമാകുന്നത് സന്ധ്യ മയങ്ങുമ്പോഴേയ്ക്കാണ്. അങ്ങനെ സ്വതന്ത്രമാകുന്ന ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നത് നാലു വയസ്സുള്ള അനുജത്തിയുടെ വിനോദമായിരുന്നു. ആട്ടി വിടുന്നത് എന്റെയും അനുജന്റെയും.

പകൽ സമയത്ത് ഊഞ്ഞാലാടാൻ പത്മനാഭൻ മേസ്തിരി ഞങ്ങളെ അനുവദിയ്ക്കില്ല. വിരട്ടിയോടിയ്ക്കും .പത്മനാഭൻ മേസ്തിരിയുള്ളപ്പോൾ കഷായപ്പുരയിൽ കയറാൻ ചെന്നാലും ഇതു തന്നെയായിരുന്നു അനുഭവം.
അങ്ങനെ കളി കഴിഞ്ഞ് മുറ്റത്തെത്തിയ അനുജത്തിയ്ക്ക് ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടാനുള്ള മോഹമുദിച്ചു. അങ്ങനെ ഞങ്ങൾ എരിത്തിലിലേയ്ക്ക് കയറി. എരിത്തിലിലെ ഹാളിന്റെ ഒരറ്റത്താണ് പത്തായം. വീര ശൂരനായ പട്ടിയെ പത്തായത്തിന്റെ കാലിൽ ചങ്ങലയിട്ട് കെട്ടിയിട്ടുണ്ട്. രാത്രി മാത്രമേ അവനെ തുറന്ന് വിടുകയുള്ളൂ. അത് എരിത്തിലിൽ നിന്ന് മരുന്നിടിക്കുന്ന പുരയുടെ അപ്പുറത്ത് നിൽക്കുന്ന പ്ലാവിലേയ്ക്ക് വലിച്ചു കെട്ടിയ നെടുനീളൻ കമ്പിയിലൂടെ മാത്രം. രാത്രി സ്വതന്ത്രനാക്കുന്ന “ടൈഗർ” ( പട്ടിയാണെങ്കിലും പേരങ്ങനെയാണ്.) നെടുനീളൻ കമ്പിയിലൂടെ കോർത്തിട്ട ചങ്ങലയോടുകൂടി ഓടി നടക്കും. ആരെങ്കിലും വരുന്നെന്ന് സംശയം തോന്നിയാൽ ഗാംഭീര്യത്തോടെ കുരയ്ക്കും.

ഞങ്ങൾ എരിത്തിലിലെത്തിയപ്പോൾ ടൈഗർ പത്തായത്തിനും ഭിത്തിയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തു കിടന്നുറക്കമാണ്. അനുജത്തി ത്രാസിന്റെ തട്ടിൽ കയറിയിരുന്നു. ഞങ്ങൾ അവളെ ആട്ടി വിട്ടു. അങ്ങനെ കുറച്ചു നേരമായപ്പോൾ ആട്ടിവിട്ട ദിശ അല്പം മാറിപ്പോയി അനുജത്തിയും ത്രാസും കൂടി പട്ടിയുടെ ദേഹത്ത് ചെന്നിടിച്ചു. അവൻ ഉണർന്നു. അന്നേരം ഒന്ന് മുരണ്ടു. വീണ്ടും ഇതാവർത്തിച്ചു. ഇങ്ങനെ ഊഞ്ഞാലാട്ടം മൂന്നാല് പ്രാവശ്യം കൂടി നീണ്ടു. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന പഴഞ്ചൊല്ലുപോലെ, അതുവരെ ക്ഷമിച്ച ടൈഗർ ഞൊടിയിടയിൽ അനുജത്തിയെ വലിച്ച് താഴെയിട്ട് പത്തായത്തിന്റേയും ഭീത്തിയുടേയും ഇടയിട്ട് കടിച്ച് കീറാൻ തുടങ്ങി. നിസ്സഹായരായ ഞാനും അനുജനും നിലവിളിയ്ക്കാൻ തുടങ്ങി. അമ്മാമ്മ ഓടിവന്ന് പട്ടിയുടെ പക്കൽ നിന്നും ധീരമായി കുട്ടിയെ മോചിപ്പിച്ചു. അനുജത്തിയെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം അമ്മാമ്മ നിന്ന നിൽപ്പിൽ മൂലക്കടവരെ ഓടി. അന്ന് ആ ഗ്രാമത്തിൽ ഏറ്റവുമടുത്ത് ടാക്സി കാറുകൾ ലഭ്യമായിരുന്ന സ്ഥലം മൂലക്കടയാണ്. കാറുമായി തിരികെയെത്തിയ അമ്മാമ അമ്മയെയും അനുജത്തിയേയും കൂട്ടി ഊന്നി ൻ മൂട്ടിലെ വല്യമാമന്റെ ആശുപത്രിയിലേയ്ക്ക് യാത്രയായി. ഞാനും അനുജനും വീട്ടിലിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മടങ്ങിയെത്തി. അനുജത്തിയുടെ മുഖത്തും മുതുകത്തും തലയിലും പട്ടിയുടെ ആക്രമണമേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ അളളിയതാകണം നെടുനീളത്തിൽ രണ്ട് മുറിവുകൾ സ്റ്റിച്ചിട്ടിരുന്നു.

കുറേ ദിവസം കഴിഞ്ഞു. സ്റ്റിച്ചെടുത്ത മുറിവുകൾ ഉണങ്ങി കഴിഞ്ഞപ്പോൾ ഒരു ദുരന്ത സന്ധ്യയുടെ സ്മരണയെന്ന പോലെ തഴമ്പുകൾ അവളുടെ ദേഹത്ത് നില നിന്നു. മുമ്പ് ചിക്കൻ പോക്സ് വന്ന് മറു ദണ്ഡിച്ച് വടുക്കൾ ഉണ്ടായതിന് പുറമേയായിരുന്നു ഇത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

വെസ്റ്റ് യോർക്ക്ക്ഷെയറിലെ ഹാലിഫാക്സിൽ ഒരു വീട്ടിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻെറ ഫലമായി വീട് മുഴുവനായും അഗ്നിക്കിരയായി. ഭൂകമ്പം പോലുള്ള പ്രകമ്പനങ്ങൾ സ്ഫോടനത്തിൻെറ ഫലമായി ഉണ്ടായി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ഫയർ യൂണിറ്റുകൾ കിണഞ്ഞ് പരിശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. സ്ഫോടനം നടന്ന ഭവനത്തിൻറെ ചുറ്റുമുള്ള 6 വീടുകളിൽ നിന്ന് എല്ലാവരെയും മുൻകരുതലിൻെറ ഭാഗമായി അടിയന്തരമായി ഒഴിപ്പിച്ചു. ഇവരിൽ 98 വയസ്സുള്ള ഒരു വയോധികനും ഉൾപ്പെടുന്നു .

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ദമ്പതികളും മകനും ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. തീ പൂർണമായും അണയ്ക്കാൻ സാധിച്ചു എന്നും പ്രദേശം പൂർണമായും സുരക്ഷിതമാണെന്നും വെസ്റ്റ് യോർക്ക്ക്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു . സ്ഫോടനത്തിൻെറ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മൂന്നു മൈലുകൾക്കപ്പുറം വരെ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കെയർഹോമുകളിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രീതിയ്ക്ക് അന്തിമാനുമതി നൽകിയതായി മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർ‌എ) അറിയിച്ചു. എന്നിരുന്നാലും യുകെയിൽ വാക്‌സിൻ സ്വീകരിക്കുന്നതിലെ മുൻഗണനാക്രമത്തിൽ ആദ്യ സ്ഥാനത്തായിരുന്ന കെയർഹോം അന്തേവാസികൾക്ക് പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കാൻ രണ്ടാഴ്ച സമയമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാക്‌സിൻ വിതരണം നടത്തിയാലും ശീതകാലത്ത് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാവുകയില്ല എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്തി കഴിഞ്ഞാലും വൈറസിനെ പൂർണ്ണമായും തുടച്ചു നീക്കാമെന്ന് കരുതാനാവില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു.

ഡിസംബർ 14 മുതൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും 80 വയസിന് മുകളിലുള്ള പൗരന്മാർക്ക് പ്രതിരോധകുത്തിവെയ്പ്പ് അറിയിച്ചെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഫൈസർ വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുകൊണ്ട് കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് റെഗുലേറ്റരുടെ അന്തിമാനുമതി ലഭ്യമാക്കേണ്ടതുണ്ട്.

8 ലക്ഷം ഫൈസർ വാക്സിൻ യുകെയിൽ എത്തിച്ചേർന്നത് കടുത്ത ആത്മവിശ്വാസവും നൽകുന്നുവെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. വർഷാവസാനത്തോടെ കൂടുതൽ ഡോസുകൾ എത്തിച്ചേരുമെങ്കിലും എത്ര ഡോസുകൾ ലഭ്യമാകും എന്നതിനെകുറിച്ച് വ്യക്തത വന്നിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയും ചൊവ്വാഴ്ച പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

ഇതിനിടെ ആർ നമ്പർ 0.8 നും 1 നും ഇടയിലായി കുറഞ്ഞതായി ഗവൺമെൻറ് അറിയിച്ചു. കോവിഡ് ബാധിച്ച് പുതുതായി റിപ്പോർട്ട് ചെയ്ത 504 മരണങ്ങൾ കൂടി ഉൾപ്പെടുത്തി യുകെയിലെ മൊത്തം മരണസംഖ്യ 60617 ആയി

സ്വന്തം ലേഖകൻ

യു കെ :- കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനായി കാർബൺ എമിഷൻ കുറയ്ക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ ഭാഗമായി പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിലവിലുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ലഭ്യമാക്കുവാനുള്ള പുതിയ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ, ഇലക്ട്രിക് കൺവേർഷൻ കിറ്റിലൂടെ ഇലക്ട്രിക് ബാറ്ററി ഓപ്പറേറ്റിങ് കാറുകൾ ആയി മാറ്റുവാൻ സാധിക്കും. എല്ലാ ബ്രാൻഡ് കാറുകൾക്കും ഈ ഉപകരണം പ്രവർത്തന യോഗ്യമാണെന്ന് കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. ഇതിന് ചെലവാകുന്ന ഏറ്റവും കൂടുതൽ തുക 993 പൗണ്ട് മാത്രമായിരിക്കും. എന്നാൽ കാറിന്റെ വെയിറ്റ് അനുസരിച്ച് ഈ തുകയിൽ കുറവ് വരാനുള്ള സാധ്യതയുമുണ്ട്.

ക്ലാസിക് കാറുകൾ ആയ റോൾസ് റോയ്സ് മുതലായവയ്ക്കും ഇത്തരത്തിൽ ഇലക്ട്രിക് എൻജിനുകൾ വയ്ക്കുന്നത് സംബന്ധിച്ച് പുതിയ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ എമിഷന് ഏറ്റവും കൂടുതൽ കാരണമാകുന്നത് പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകൾ പുറംതള്ളുന്ന പുകയാണ്. അതിനാൽ തന്നെ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുവാൻ പരിശ്രമിക്കുകയാണ് സർക്കാരും, മറ്റ് കമ്പനികളും. ഇലക്ട്രിക് കാറുകൾക്ക് ചിലവ് കൂടുതലായതിനാൽ, നിലവിലുള്ള കാറുകളെ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുവാനാണ് പരമാവധി ഉപഭോക്താക്കളും ശ്രമിക്കുന്നത്. ന്യൂ ഇലക്ട്രിക് എന്ന ഒരു ഡച്ച്- ഐറിഷ് കമ്പനിയാണ് ഇത്തരത്തിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഇതിന് ചിലവാകുന്ന തുക പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. അടുത്തിടെയായി ഒരു ബിഎംഡബ്ല്യു ത്രീ സീരിസ് കാർ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റുന്നതിനായി 900 പൗണ്ട് മാത്രമാണ് ചിലവായത് എന്ന് കമ്പനി അധികൃതർ അറിയിച്ചു. ജനങ്ങൾ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന ആവശ്യം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

സ്വന്തം ലേഖകൻ

വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി യുനെസ്കോയും, വാർകി ഫൗണ്ടേഷൻ ആനുവൽ ഗ്ലോബൽ ഫൗണ്ടേഷൻ, 2014 ആരംഭിച്ച ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള രഞ്ജിത്ത് സിൻഹ ദിസാലെക്ക്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങളും ഇന്ത്യയിലെ പുസ്തകങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച നടപടിക്കായും രഞ്ജിത്ത് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് അർഹനായത്. ദക്ഷിണ കൊറിയ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറ്റലി. നൈജീരിയ, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവസാന റൗണ്ടിൽ എത്തിയ മറ്റുള്ളവർ. സമ്മാനം 10 ലക്ഷം യുഎസ് ഡോളറാണ്. അത് ഏകദേശം 7.37 കോടി ഇന്ത്യൻ രൂപയാണ്.
അവാർഡ് തുകയിൽനിന്ന് പകുതി തനിക്കൊപ്പം അവസാന റൗണ്ടിൽ എത്തിയ മറ്റ് അധ്യാപകർക്ക് പങ്കിട്ട് നൽകുമെന്ന് രഞ്ജിത്ത് പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനായി അവർ നടത്തുന്ന ശ്രമങ്ങൾക്ക് തന്റെ എളിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ് നടന്നത്.

2019ലാണ് രഞ്ജിത്ത് പരിദേവാടിയിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി എത്തിയത്. കന്നുകാലി കൂടിന് സമീപം പൊളിഞ്ഞ കെട്ടിടത്തിൽ ശോചനീയാവസ്ഥയിലായിരുന്നു രഞ്ജിത്ത് എത്തുമ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനെ അടിമുടി പരിഷ്കരിച്ച് എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾകെട്ടിടം ആക്കി മാറ്റാൻ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് രഞ്ജിത്ത്.

പുസ്തകങ്ങളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി വിതരണം ചെയ്യാനും, പ്രദേശത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി സ്കൂളിൽ എത്തിക്കാനും, രഞ്ജിത്തിന് കഴിഞ്ഞു. പഠനം എളുപ്പമാക്കാൻ ക്യു ആർ കോഡ് സംവിധാനം പുസ്തകങ്ങൾക്കൊപ്പം അടിച്ചു നൽകി. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്ത് അയക്കുന്ന പതിവിനു മാറ്റമുണ്ടായി. കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായി സ്കൂളിലെത്തി. രഞ്ജിത് സിൻഹ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസൽ മുഖേനയാണ് മഹാരാഷ്ട്രയിൽ എല്ലാ പുസ്തകങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. ഈ നിർദ്ദേശം പിന്നീട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും നടപ്പിലാക്കി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെയിൽ വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കാനിരിക്കെ അടുത്ത ആഴ്ചയോടെ 800,000 ഡോസുകൾ കൂടി ലഭിക്കുമെന്ന കാര്യത്തിൽ സർക്കാരിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിസിനസ് സെക്രട്ടറി അറിയിച്ചു. ഫൈസർ ബയോൺടെക് വാക്സിൻ ഡോസുകൾ എത്തിയിട്ടുണ്ടെന്നും വർഷാവസാനത്തോടെ കൂടുതൽ പ്രതീക്ഷിക്കാമെന്നും അലോക് ശർമ പറഞ്ഞു. ചൊവ്വാഴ്ച വാക്സിനേഷൻ ആരംഭിക്കുമ്പോൾ മുൻഗണനാക്രമത്തിൽ കഴിയുന്നത്ര വേഗം ആളുകൾക്ക് വാക്സിൻ നൽകാൻ ആശുപത്രികൾ ഒരുങ്ങണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ ട്വീറ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ഒഴികെയുള്ള എല്ലാ ഇംഗ്ലീഷ് പ്രദേശങ്ങളിലും അണുബാധയുടെ തോത് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര ഡോസുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെയാണെങ്കിൽ എൻ എച്ച് എസ് ജീവനക്കാർക്ക് വാക്സിൻ ലഭിക്കുന്നതിൽ കാലതാമസം നേരിടും. വർഷാവസാനത്തിനുമുമ്പ് ദശലക്ഷക്കണക്കിന് ഡോസുകൾ എത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ സപ്ലൈ ചെയിൻ പ്രശ്‌നങ്ങൾ കാരണം ഈ വർഷം വിതരണം ചെയ്യാൻ ഉദേശിച്ച 10 കോടി ഡോസുകളിൽ പകുതി മാത്രമേ നൽകാൻ കഴിയൂ എന്ന് ഫൈസർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

 

യുകെയുടെ ചരിത്രത്തിലെ വലിയ വാക്സിനേഷൻ ഡ്രൈവ് ഡിസംബർ 8 ചൊവ്വാഴ്ച ആരംഭിക്കും. കെയർ ഹോം ജീവനക്കാർക്ക് ആദ്യം കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. എന്നിരുന്നാലും, എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർ രോഗബാധിതരാകാനും മരിക്കാനുമുള്ള സാധ്യത വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ പ്രോഗ്രാമിന്റെ സിംഹഭാഗവും അടുത്ത വർഷം നടപ്പാക്കുമെന്ന് ശർമ്മ ആവർത്തിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർ‌എ) ഓക്സ്ഫോർഡ് അസ്ട്രസെനെക വാക്സിൻ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ രാജ്യത്ത് ആദ്യത്തെ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച മുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പദ്ധതിയിടുന്നതായും വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാക്സിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച കൂടുതൽ ഡോസുകൾ ബ്രിട്ടനിൽ എത്തുമെന്ന് ബയോ ടെക്കിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സീൻ മാരെറ്റ് സ്ഥിരീകരിച്ചു. ആദ്യ ബാച്ച് ഇന്നലെ യൂറോടണൽ വഴി യുകെയിൽ എത്തിയതായും പിന്നീട് അവയെ ഒരു സംഭരണ ​​കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും മാരെറ്റ് അറിയിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് യുകെയിലെത്തി. രാജ്യത്തുള്ള ആശുപത്രികളിലേക്ക് ഇവ തുടർന്ന് വിതരണം ചെയ്യും. 4 കോടി ഡോസുകൾക്ക് യുകെ ഓർഡർ നൽകിയിട്ടുണ്ടെങ്കിലും 2 കോടി ആളുകൾക്ക് മാത്രം പ്രതിരോധ കുത്തിവയ്പ്പ് നൽകിയാൽ മതിയാവും. വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് കോവിഡ് -19 ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും 99% വരെ തടയാൻ കഴിയുമെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. മുൻ‌ഗണനാ പട്ടികയിലുള്ള എല്ലാവർക്കും വാക്സിൻ ലഭിച്ചാൽ അത് വളരെ ഫലപ്രദമാണെന്നും പ്രൊഫസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.

പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകൾ യുകെയിലെത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാക്സിൻ യുകെയിൽ എത്തിയത്. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സംഭരിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ഇതിനകം ഉള്ളതിനാൽ, ആദ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ അവിടെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് യു.കെ.

ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്കായി ആശുപത്രികൾ, ജിപികൾ, പുതിയ സ്പെഷ്യലിസ്റ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവ സുസജ്ജമാണ്. വസന്തകാലത്തോടെ പതിനായിരക്കണക്കിന് കുത്തിവയ്പ്പുകൾ നടത്തുമെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ അറിയിച്ചു. സ്റ്റീവൻസ് പറയുന്നതനുസരിച്ച് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർക്കെല്ലാം പുതിയ വാക്സിൻ ലഭിക്കാൻ ഏപ്രിൽ വരെ സമയമെടുക്കും. യുകെയുടെ 4 കോടി ഡോസുകൾ കഴിയുന്നത്ര വേഗത്തിൽ വിതരണം ചെയ്യുമെന്നും ആദ്യ ലോഡ് അടുത്തയാഴ്ച പുറത്തിറങ്ങുമെന്നും തുടർന്ന് ഡിസംബറിലുടനീളം ദശലക്ഷക്കണക്കിന് വിതരണം ചെയ്യുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

Copyright © . All rights reserved