മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ
പുഡ്ഡിംഗ് ചേരുവകൾ
250 ഗ്രാം ഈന്തപ്പഴം അരിഞ്ഞത്
1 ടീസ് സ്പൂൺ ബേക്കിംഗ് സോഡ
1 1/2 കപ്പ് തിളച്ച വെള്ളം
125 ഗ്രാം ഉപ്പില്ലാത്ത ബട്ടർ
1 കപ്പ് ബ്രൗൺ പഞ്ചസാര
1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
2 മുട്ട
1 3/4 കപ്പ് മൈദ + 1 1/ 2 ടീസ്പൂൺ ബേക്കിംഗ് പൗഡർ [ അല്ലെങ്കിൽ 1 3/4 കപ്പ് self-raising flour )
കാരമൽ സോസ് ചേരുവകൾ
1 കപ്പ് ബ്രൗൺ പഞ്ചസാര
300 മില്ലി തിക്കൻഡ് ക്രീം [ ഹെവി ക്രീം]
1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
60 ഗ്രാം ബട്ടർ
പുഡ്ഡിംഗ് ഉണ്ടാക്കുന്ന രീതി
Step 1
ഓവൻ 180 ° C ൽ പ്രീഹീറ്റ് ചെയ്യുക . 7cm ആഴത്തിലുള്ള, 22cm (ബേസ്) കേക്ക് പാനിൽ ബട്ടർ തേക്കുക.
Step 2
ഈന്തപ്പഴവും ബേക്കിംഗ് സോഡയും ഒരു പാത്രത്തിൽ ഇടുക അതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു 20 മിനിറ്റ് വെക്കുക
Step 3
ഒരു ഇലക്ട്രിക് മിക്സർ ഉപയോഗിച്ച്, ബട്ടർ , പഞ്ചസാര, വാനില എന്നിവ ഇളം ക്രീം നിറം ആകുന്ന വരെ ബീറ്റ് ചെയ്യുക . മുട്ടകൾ ഓരോന്നു ഓരോന്നായി ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക .
ഒരു വലിയ സ്പൂൺ ഉപയോഗിച്ച്, ഈന്തപ്പഴം മിക്സ് , മൈദ മാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
Step 4
തയ്യാറാക്കിയ കേക്ക് പാനിലേക്ക് മിശ്രിതം ഒഴിക്കുക . 35 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക. (അല്ലെങ്കിൽ ഒരു skewer വൃത്തിയായി വരുന്നതുവരെ). റെഡി ആയ ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക .
കാരമൽ സോസ് ഉണ്ടാക്കുന്ന രീതി
Step 1
ഒരു സോസ്പാനിൽ എല്ലാ സോസ് ചേരുവകളും ചേർത്ത് യോജിപ്പിക്കുക . ഇടത്തരം ചൂടിൽ സോസ് തിളക്കുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം 2 മിനിറ്റ് ചെറു തീയിൽ വെക്കുക .
Step 2
ഒരു skewer ഉപയോഗിച്ച് പുഡ്ഡിങ്ങിൽ എല്ലായിടത്തും കുത്തിടുക . 1/2 കപ്പ് സോസ് ചൂടുള്ള പുഡ്ഡിംഗിൽ ഒഴിക്കുക എന്നിട്ടു 10 മിനിറ്റ് വെക്കുക .
അതിനുശേഷം പുഡ്ഡിംഗ് മുറിച്ചു ബാക്കിയുള്ള സോസ് ഉപയോഗിച്ച് കഴിക്കാം.

മിനു നെയ്സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ഡോ. ഐഷ വി
ഏത് യുദ്ധവും വലിയ നാശനഷ്ടത്തിലേ കലാശിക്കുകയുള്ളൂ. യുദ്ധത്തിന്റെ തീവ്രതയനുസരിച്ച് നാശത്തിന്റെ അളവും കൂടും. സമാധാനത്തിന്റേയും ശാന്തിയുടേയും വഴിയാണ് നന്മയുടെ വഴി. അത് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നു. ഇന്ന് ലോകം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. അതിന് രാജ്യാതിർത്തികളില്ല. ജാതി മത വംശ ഭേദങ്ങളില്ല. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന യുദ്ധം. കൊറോണയെന്ന സുന്ദരമായ വൈറസിനെതിരെ ഒരേ ലക്ഷ്യത്തോടെയുള്ള യുദ്ധം. ഈ യുദ്ധത്തിൽ മാനവരാശി ജയിക്കണമെന്ന് മനുജൻ ആഗ്രഹിക്കുന്നു. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുകയും അത് എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നു എന്ന കാര്യo സ്തുത്യർഹം തന്നെ. അതിനിടയിൽ വൈറസിന്റെ ജനിതക വ്യതിയാനവും അതുളവാക്കുന്ന ശക്തിമത്തായ രണ്ടാം തരംഗവും മൂന്നാം തരംഗവുമൊക്കെ അതിജീവിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ലോക ജനത.
അതിനിടയ്ക്കാണ് മഹാമാരിയെ നേരിടുന്ന ജനതയ്ക്ക് പേമാരിയേയും കൊടുംങ്കാറ്റിനേയും നേരിടേണ്ടി വരുന്നത്. അനന്തരഫലങ്ങളായ കടൽ കയറ്റം വെള്ളപ്പൊക്കം എന്നിവ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നത്. ഒക്കെയും രോഗവ്യാപന സാധ്യതകൾ കൂട്ടുന്ന കാര്യങ്ങൾ. ഇതൊക്കെ പ്രകൃത്യാ നടക്കുന്നത് എന്ന് കരുതാം. എന്നാൽ മനുഷ്യൻ കരുതി കൂട്ടി ചെയ്യുന്ന ചിലയാക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ. അതിലൊന്ന് ഈയാഴ്ച നടന്ന ഇസ്രായേലിലേയ്ക്കുള്ള പാലസ്തീന്റെ റോക്കറ്റാക്രമണം. അതിൽ ഒരു മലയാളി വനിത മരണത്തിനിരയാകുകയും ചെയ്തു. അതിനിടയിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞ കാഴ്ച . ഇതൊക്കെ കാണുമ്പോൾ മനുഷ്യൻ തലമറന്ന് എണ്ണ തേയ്ക്കുകയാണോ എന്ന് തോന്നിപ്പോകും.
ഈ ലോകത്ത് താമസ സൗകര്യമില്ലാത്ത നിരവധി ജനങ്ങൾ ഉണ്ട്. അപ്പോൾ ഉള്ള കെട്ടിടങ്ങൾ എന്തിന്റെ പേരിലായാലും ഏതു രാജ്യത്തിന്റെ മുതലായാലും ശരി തകർക്കുന്നത് ന്യായീകരിക്കത്തക്ക കാര്യമല്ല. ഓരോ യുദ്ധത്തിലും മരിക്കുന്നത് അച്ഛനമ്മമാരോ മക്കളോ സഹോദരങ്ങളോ ഒക്കെയാകാം. ഒരു രാജ്യം വെട്ടിപിടിച്ചതു കൊണ്ടോ, അന്യ രാജ്യാതിർത്തി കയ്യേറി കുറേക്കൂടി വെട്ടിപിടിച്ചതുകൊണ്ടോ ആരും പ്രത്യേകിച്ചൊന്നും അധികത്തിൽ നേടുന്നില്ല. അപ്പോൾ ഓരോ രാജ്യവും അവനവന്റെ രാജ്യാതിർത്തിയ്ക്കുള്ളിൽ നിന്ന് സർവ്വോന്മുഖമായ വികസനം ജനതയുടെ ക്ഷേമം എന്നിവ കൈവരിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമമായ വഴി. അതിനാൽ കോവിഡിനെതിരെയുള്ള യുദ്ധം നടക്കുന്ന സമയത്ത് ലോകം മുഴുവൻ സമാധാനത്തിന്റേയും ശാന്തിയുടേയും വഴി തെളിക്കുന്നതാണ് നല്ലത്.
“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന വാക്യം നമുക്ക് സ്മരിക്കാം. പാലിക്കാം.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ ലൂട്ടൺ എയർപോർട്ടിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ഫൂട്ടേജിൽ പരസ്പരം ആക്രമിക്കുന്ന യാത്രക്കാരുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് കാണാൻ സാധിച്ചത്. എയർപോർട്ടിലെ ഷോപ്പിംഗ് ഏരിയയിൽ ഏകദേശം രാവിലെ എട്ടുമണിയോടെയാണ് സംഘർഷം നടന്നത്. ഇതേസമയം മറ്റു യാത്രക്കാർ ഇവരെ തടയുവാൻ ശ്രമിക്കുന്നതും വീഡിയോയിലൂടെ കാണാൻ സാധിക്കും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. യാത്രക്കാരോട് എയർപോർട്ട് അധികൃതർ ക്ഷമ ചോദിച്ചു.

സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് 17 പേരെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും തങ്ങളിൽ വലിയൊരു ഞെട്ടലാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ആക്രമണത്ത് ഗൗരവമായിട്ടാണ് കാണുന്നതെന്നും പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അധികൃതർ പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേയ്ക്ക് വ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ പാലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് തിങ്കളാഴ്ച പരസ്പരമുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. ഗാസയിൽ 126 പേരും 8 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെട്ടവരിൽ 31 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം സംഘർഷത്തെ തുടർന്ന് പതിനായിരത്തോളം പേരാണ് യുദ്ധഭയം മൂലം പാലായനം ചെയ്തിരിക്കുന്നത്.

സംഘർഷ ഭൂമിയിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ പേരാണ് ജോലി ചെയ്യുന്നത്. ഒട്ടു മിക്കവരും നഴ്സിംഗ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇസ്രായേൽ പാലസ്തീൻ സംഘർഷം കനത്തതോടെ അവിടെ ജോലിചെയ്യുന്നവരുടെ ഉറ്റവരും ബന്ധുക്കളും കണ്ണീരോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഒരു വശത്ത് കൊറോണ പിടിമുറുക്കുമ്പോൾ മറുവശത്ത് തങ്ങളുടെ ഉറ്റവർ അതിഭീകരമായ ദുരിത മുഖത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന തിരിച്ചറിവ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നു. കോവിഡും ലോക്ക്ഡൗണും കാരണം ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലെത്തിയിട്ട് രണ്ട് വർഷത്തിലേറെയായി. മലയാളി നേഴ്സ് സൗമ്യ സന്തോഷ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടുകൂടി ഇസ്രായേലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ച് കനത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെയും ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെയും നേതൃത്വത്തിൽ വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കിയതിലാണ് എല്ലാവരും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് .
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ചൈന :- കെഎഫ്സിയുടെ ഓൺലൈൻ ഓഡറിങ് സംവിധാനം ദുരുപയോഗം ചെയ്ത് ധാരാളം ചിക്കൻ സൗജന്യമായി ലഭിക്കുവാൻ ശ്രമിച്ച 5 ചൈനീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. ഇത്തരത്തിൽ സൗജന്യമായി ചിക്കൻ വാങ്ങിയതിനുശേഷം മറ്റു വിദ്യാർഥികൾക്ക് വിൽക്കുവാൻ ആണ് ഇവർ ശ്രമിച്ചത്. 23കാരനായ ക്സു എന്ന വിദ്യാർത്ഥിയാണ് ആറുമാസത്തിനിടെ 6500 പൗണ്ടിന്റെ സൗജന്യ ചിക്കൻ ആപ്പിന്റെ ദുരുപയോഗത്തിലൂടെ നേടിയത്. ഇദ്ദേഹം തന്റെ മറ്റു 4 കൂട്ടുകാരോടും ഈ രഹസ്യം പങ്കുവയ്ക്കുകയും, ഇവരെല്ലാവരും കൂടി ഏകദേശം 15,500 പൗണ്ടിൻെറ ചിക്കനാണ് സൗജന്യമായി വാങ്ങിയത്.

രണ്ടര വർഷം ജയിൽ ശിക്ഷയും, 700 പൗണ്ട് നഷ്ടപരിഹാരവും ആണ് ക്സുവിനു കോടതി വിധിച്ചത്. 2018 ഏപ്രിലിൽ ആണ് ക്സു കെഎഫ്സിയുടെ ആപ്പിലുള്ള ദിശകൾ കണ്ടെത്തിയത്. കെഎഫ്സിയുടെ ആപ്പും, വീ ചാറ്റും തമ്മിൽ മാറിമാറി ഉപയോഗിച്ചാണ് സൗജന്യഭക്ഷണം ഇദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ കൂട്ടുകാർക്ക് രണ്ടു വർഷം മുതൽ 13 മാസം വരെ ഉള്ള ശിക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിലെ എല്ലാ ജി പി പ്രാക്ടീസുകളും മുഖാമുഖമുള്ള കൂടിക്കാഴ്ചകൾക്ക് കൂടി അവസരം ഒരുക്കണമെന്ന് നിർദ്ദേശം. പകർച്ചവ്യാധിയുടെ സമയത്ത് കൊണ്ടുവന്ന ടോട്ടൽ ട്രിയേജ് സംവിധാനത്തിനൊപ്പം ആവശ്യമുള്ളവർക്ക് നേരിട്ടുള്ള ചികിത്സയ്ക്കും അവസരം നൽകണമെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച അയച്ച കത്ത് പ്രകാരം ജിപിമാർക്ക് ടെലഫോൺ അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ തുടരാമെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകൾ മെയ് 17 മുതൽ ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുന്നു. എല്ലാ പ്രാക്റ്റീസ് റിസപ്ഷൻ ഡെസ്കുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രോഗികൾക്കായി തുറന്നിരിക്കണം. അതേസമയം ഫോണോ ഇന്റെർനെറ്റോ ഉപയോഗിക്കാൻ കഴിയാത്തവരെ പരിഗണിച്ചാണ് ഇപ്രകാരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് -19ൻെറ സാഹചര്യത്തിൽ ഒരു മുൻകരുതലായാണ് ടോട്ടൽ ട്രിയേജ് സംവിധാനം രാജ്യത്ത് കൊണ്ടുവന്നത്. ഇതുവഴി രോഗികളെ പരിശോധിക്കുകയും അവരുടെ ചികിത്സയ്ക്കായുള്ള ഏറ്റവും അനുയോജ്യമായ ഹെൽത്ത് സർവീസിലേക്ക് നയിക്കുകയും ചെയ്തിരുന്നു. നേരിട്ടുള്ള ഒരു കൺസൾട്ടേഷൻ അനിവാര്യമല്ലാത്ത സാഹചര്യത്തിൽ ജിപിയുമായുള്ള കൂടിക്കാഴ്ചകൾ ടെലഫോൺ, വീഡിയോ അല്ലെങ്കിൽ ഓൺലൈൻ വഴിയും നടത്തിയിരുന്നു.
നിലവിൽ ജനറൽ പ്രാക്ടീസിൻെറ പകുതിയും നേരിട്ടുള്ള കൺസൾട്ടേഷൻസ് ആണ്. പകർച്ചവ്യാധിയ്ക്ക് മുൻപ് ഏകദേശം 70 ശതമാനം വരുന്ന അപ്പോയിന്റ്മെന്റുകൾ നേരിട്ടുള്ളതും 30 ശതമാനം വരുന്ന അപ്പോയിന്റ്മെന്റുകൾ ഫോൺ, വീഡിയോ, ഓൺലൈൻ എന്നിവ വഴിയും ആയിരുന്നു. എന്നാൽ ഇപ്പോൾ നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ 30 ശതമാനത്തിലേക്ക് കുറഞ്ഞു. എന്തിരുന്നാലും രോഗികളുടെ മുൻഗണനകൾ പാലിക്കണമെന്ന് ജോയിന്റ് ലെറ്ററിൽ എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ പ്രൈമറി കെയർ മെഡിക്കൽ ഡയറക്ടറായ ഡോ. നിക്കി കാനാനി ഡോക്ടർമാരോട് പറഞ്ഞു. രോഗികൾക്കും ക്ലിനിക്കുകൾക്കും കൺസൾട്ടേഷൻ മോഡ് തെരഞ്ഞെടുക്കാനാവും. മുഖാമുഖ പരിചരണത്തിനായിരിക്കണം ജിപിമാർ മുൻഗണന നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

റിസപ്ഷനുകൾ സുരക്ഷിതമാക്കാനായി രോഗികൾ പുറത്ത് ക്യൂ നിൽക്കാൻ ആവശ്യപ്പെടാമെന്നും അധികൃതർ അറിയിച്ചു. പകർച്ചവ്യാധിയ്ക്ക് ശേഷമുള്ള ടോട്ടൽ ട്രിയേജ് സംവിധാനത്തെ വിമർശിച്ചുകൊണ്ട് റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ഈ തീരുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൂടുതൽ മാരകവും വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്ന കൊറോണാ വൈറസിൻെറ ഇന്ത്യൻ വകഭേദത്തെ നേരിടാൻ ബ്രിട്ടൻ പദ്ധതി തയ്യാറാക്കി. ഇതിൻെറ ഭാഗമായി 10 ദശലക്ഷം ജനങ്ങൾക്കാണ് കണക്ക് കൂട്ടിയതിനും നേരത്തെ രണ്ടാം ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. പുതിയ വൈറസ് വകഭേദം ബാധിച്ച കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായതാണ് ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. പുതിയ വൈറസിൻെറ സാന്നിധ്യത്തെക്കുറിച്ച് ആശങ്ക ഉണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ് കോൺഫറൻസ് നടത്തും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് മെഡിക്കൽ അഡ്വൈസർ ക്രിസ് വിറ്റിയും പങ്കെടുക്കും .സ്ഥിതി സൂഷ് മമായി വിലയിരുത്തകയാണെന്നും ആവശ്യമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് മടി കാണിക്കില്ലെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

രണ്ടാമത്തെ വാക്സിൻ ഡോസ് നൽകുന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ ഇന്ത്യൻ വേരിയന്റ് ബാധിച്ച സ്ഥലങ്ങളിൽ വൈറസ് വ്യാപനം നേരിടാൻ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാരിന് പദ്ധതിയുണ്ട്. അതേസമയം ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം കാരണം ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ ശാസ്ത്രജ്ഞന്മാർക്ക് എതിരഭിപ്രായം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യോർക്ക്ഷയർ, ഹംബർ, വടക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവ ഒഴികെയുള്ള യുകെയിലെ മിക്ക പ്രദേശങ്ങളിലും ഇന്ത്യൻ വേരിയന്റ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ നിരവധി കോവിഡ് ഉപദേശക സമിതികളിൽ അംഗമായ പ്രൊഫ. പോൾ ഹണ്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണാ വൈറസ് വേരിയന്റ് കേസുകൾ യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികമായത് രാജ്യത്തിൻെറ ലോക്ഡൗൺ ഇളവുകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമോ എന്ന് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പ്രസ്തുത കേസുകൾ 520 നിന്ന് 1313 കേസുകളായി ഉയർന്നത് ഇത് മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതിന് തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസ് വകഭേദത്തിൻെറ ആഘാതവും തീവ്രതയും വ്യാപന ശേഷിയും സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ വൈറസ് വകഭേദത്തിൻെറ വ്യാപനം തടയുന്നതിനുള്ള ഒരു നടപടിയും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ വേരിയന്റിൻെറ വ്യാപന ശേഷി പരിശോധിക്കുന്നതിൻെറ ഭാഗമായി ഇതുവരെ 60000 ത്തിലധികം ആൾക്കാർക്കാണ് രാജ്യത്ത് പിസിആർ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- അഗോറഫോബിയ, അഥവാ, പരിഭ്രാന്തി, നിസ്സഹായാവസ്ഥ എന്നിവ ഉണ്ടാക്കുന്ന സ്ഥലങ്ങളോടും, സാഹചര്യങ്ങളോടുമുള്ള ഭയമുള്ള ഗർഭിണികളായ സ്ത്രീകളെ നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രിയിൽ എത്തിക്കുവാൻ മെഡിക്കൽ സ്റ്റാഫുകൾക്ക് അനുവാദം നൽകി കോടതി. പാനിക് അറ്റാക്കുകൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആൻക്സൈറ്റി ഡിസ്ഓർഡർ ആണ് ഈ അവസ്ഥ. ഗർഭിണിയായ ഒരു യുവതിയുടെ കേസ് കേൾക്കുമ്പോൾ ആണ് കോടതി ഇത്തരത്തിലൊരു വിധിപ്രഖ്യാപനം നടത്തിയത്. 21 കാരിയായ ഈ പെൺകുട്ടിക്ക് വീട്ടിൽ തന്നെ പ്രസവം നടത്താനായിരുന്നു ആഗ്രഹം. എന്നാൽ പ്രസവസമയത്ത് കൂടുതൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, എൻഎച്ച്എസ് പ്രവർത്തകർ ഈ പെൺകുട്ടിയുടെ പ്രസവം ഹോസ്പിറ്റലിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയിൽ ഹർജി നൽകിയത്.

തൻെറ വിധി പെൺകുട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് ജഡ്ജി മിസ്റ്റർ ഹോൾമാൻ പറഞ്ഞു. തനിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് വരുവാൻ തയ്യാറായില്ലെങ്കിൽ, സ്പെഷ്യൽ ട്രെയിനിങ് കഴിഞ്ഞ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർബന്ധപൂർവ്വം ഇവരെ കൂട്ടി കൊണ്ടുപോകാമെന്ന് കോടതി വിധിച്ചു. ലണ്ടനിൽനിന്നും വളരെ മാറി താമസിക്കുന്ന ഈ യുവതി, നാലു വർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. പെൺകുട്ടിയുടെ ഭർത്താവും അമ്മയും ആശുപത്രിയിൽ പ്രസവം നടത്തുന്നതിന് അനുകൂലമാണ്.
വീട്ടിൽ തന്നെ പ്രസവം നടത്തിയാലും ചിലപ്പോൾ പെൺകുട്ടിയുടെ ജീവനുതന്നെ ആപത്താണെന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ ആശുപത്രിയിലെത്തി പ്രസവം നടത്തുന്നതാണ് ഉചിതമെന്ന് ജഡ്ജി നിർദേശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏകദേശം അഞ്ചു ദശലക്ഷം ആളുകളാണ് ഇംഗ്ലണ്ടിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് എന്ന എൻഎച്ച്എസിൻെറ കണക്കുകൾ പുറത്തുവന്നു. ഇപ്പോൾ തന്നെ ഏകദേശം നാല് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ശസ്ത്രക്രിയ ഒരുവർഷത്തോളം മാറ്റി വെച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളുടെ ആധിക്യം കാരണം മറ്റു രോഗികളെ പരിചരിക്കാൻ സാധിക്കാതെ വന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്രയും രോഗികളെ ചികിത്സിക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ഒരു വർഷം നമ്മൾ നേരിട്ട ഏറ്റവും പ്രയാസകരമായ ഒരു വർഷമായിരുന്നു, എന്നാൽ ഇപ്പോൾ നാം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇത്രയും ഉയർന്ന രോഗികളുടെ എണ്ണം ആശങ്കാജനകമാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കൺസൾട്ടന്റ്സ് കമ്മിറ്റി ചെയർമാൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ വിടുതലിൽ നിന്ന് രാജ്യം മുന്നോട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള രോഗികളുടെ ഉയർന്ന കണക്ക് ആരോഗ്യമേഖലയ്ക്ക് അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത വെല്ലുവിളിയാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് പുറത്ത് വരുന്ന കണക്കുകൾ. റോയൽ കോളേജ് ഓഫ് സർജൻസ് നൽകിയ കണക്ക് പ്രകാരം ഏകദേശം 251,949 പേരാണ് ഒരുമാസത്തിനുള്ളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ചേർന്നത്. രോഗികളിൽ പലരും ജീവൻ നിലനിർത്താനായി കഷ്ടപ്പെടുന്നവരാണെന്ന് റോയൽ കോളേജ് ഓഫ് സർജൻ ഇംഗ്ലണ്ടിൻെറ വൈസ് പ്രസിഡൻറ് ടിം മിച്ചൽ ഓർമിപ്പിച്ചു. കോവിഡ് നൽകിയ ആഘാതം മായിക്കാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള കണക്കുകളിൽ നിന്നും രോഗികളുടെ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവരാണ് ഈ ലിസ്റ്റിൽ കൂടുതലായുള്ളത്.