സ്വന്തം ലേഖകൻ
യു കെ :- കാലാവസ്ഥ വ്യതിയാനം സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ, 2030 തോടുകൂടി കാർബൺ പുറം തള്ളുന്നത് 68 ശതമാനം കുറയ്ക്കുവാൻ ബ്രിട്ടൻ ലക്ഷ്യമിട്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെക്കാൾ വേഗത്തിൽ കാർബൺ എമിഷൻ കുറയ്ക്കുവാൻ ഇതു രാജ്യത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഡിസംബർ 12ന് നടക്കുന്ന വിർച്വൽ ക്ലൈമറ്റ് സമ്മിറ്റിന് പങ്കുചേർന്ന്, തന്റെ പാത മാതൃകയാക്കാനും മറ്റു രാജ്യങ്ങൾക്ക് അദ്ദേഹം ആഹ്വാനം നൽകി. ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം കൊണ്ട് മാത്രം കാലാവസ്ഥവ്യതിയാനം പൂർണ്ണമായി ഇല്ലാതാവുകയില്ല. അതിനു ആവശ്യമായ നടപടികൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതും അത്യന്താപേഷിതമാണെന്ന് അവർ ഓർമ്മിപ്പിച്ചു.
രാജ്യത്തിന് ഇത് സാധ്യമാകുമെന്നും, എല്ലാവരും ഒരുമിച്ചു ഈ ലക്ഷ്യത്തിൽ പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിൽ മറ്റു രാജ്യങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തീരുമാനം അഭിനന്ദനർഹമാണെന്നും, എന്നാൽ അതിനാവശ്യമായ നടപടികൾ ഉണ്ടായാലേ ഫലപ്രദമാകുകയുള്ളൂ എന്നും യുകെയിലെ പ്രധാന കാലാവസ്ഥ ശാസ്ത്രജ്ഞരിൽ ഒരാളായ പ്രൊഫസർ ബ്രയൻ ഹോസ്കിൻസ് രേഖപ്പെടുത്തി. അടുത്തയിടെ റെയിൽ ലിങ്കിംഗ് പദ്ധതിക്കായി, ചാൻസലർ റിഷി സുനക് 127 ബില്യൺ പൗണ്ടാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതി കാർബൺ എമിഷൻ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അടുത്ത ആഴ്ച നടത്തുന്ന കാലാവസ്ഥ സമ്മേളനത്തിൽ എല്ലാ രാജ്യങ്ങളും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുഎസ്, ചൈന തുടങ്ങിയ മറ്റ് സാമ്പത്തിക ശക്തികളും ബ്രിട്ടന്റെ നിലപാടിനെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 3 ജീവനക്കാരും ഒരു കരാറുകാരനും കൊല്ലപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചതായും തീപിടിത്തമുണ്ടായതായി റിപ്പോർട്ടില്ലെന്നും അവോൺ ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ലൂക്ക് ഗാസാർഡ് പറഞ്ഞു.
സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന ഉറപ്പ് പറയാൻ സാധിക്കുമെന്ന് വെസെക്സ് വാട്ടറിന്റെചീഫ് എക്സിക്യൂട്ടീവ് കോളിൻ സ്‌കെല്ലറ്റ്,പറഞ്ഞു.നിരവധി ഏജൻസികൾ ചേർന്നുള്ള സമഗ്രമായ അന്വേഷണം നടത്തും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 4 പേർ മരണമടഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. രാജ്യം മുഴുവൻ മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
മലയാളം യുകെ ന്യൂസ് സ്പെഷ്യൽ
ത്രിതല ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ തകൃതിയായി പുരോഗമിക്കുകയാണ്. പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവൺമെന്റുകൾ വകയിരുത്തുന്ന തുകയിൽ നല്ലൊരു ശതമാനം ഗ്രാമ പഞ്ചായത്തുകൾ വഴി ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ നാടിൻറെ വികസനത്തിൻെറ ചാലകശക്തിയായി തീർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ അതിപ്രസരണങ്ങളില്ലാതെ സാമൂഹികപ്രതിബദ്ധതയും യുവത്വവും നിറഞ്ഞ നേതൃത്വം ത്രിതല പഞ്ചായത്തുകളിലേക്ക് കടന്നു വരേണ്ടത് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് ജനങ്ങളുടെ സ്വീകാര്യത നേടാനായി ഇരുമുന്നണികളും വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
ജനങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ , പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ. കേരളത്തിൻറെ പലഭാഗങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് ജനം കരുതുന്നത്. കാരണം നാട്ടുകാരുടെ ഓരോ വിശേഷങ്ങളിലും വിഷമങ്ങളിലും ഓടിയെത്തുന്നവരാണ് അവർ. വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടാൽ പോലും ആദ്യം വിളി വരിക വാർഡ് മെമ്പർക്കാണ്. വാർഡ് മെമ്പർ വന്നു വേണം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാനും, പാമ്പുപിടുത്തക്കാരനെ തപ്പാനും മറ്റും . ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സാമൂഹ്യപ്രതിബദ്ധതയുള്ളവരും സാമൂഹ്യസേവനത്തോട് അഭിനിവേശം ഉള്ളവരും അല്ലെങ്കിൽ കുഴങ്ങിയതു തന്നെ. അതുകൊണ്ടുതന്നെ ജനസേവനത്തിൽ അഭിരുചിയും, താൽപര്യവും കാട്ടിയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുളംങ്കുന്നത്തുകാവ് ആറാം വാർഡ് ഇത്തരത്തിലൊരു പോരാട്ടത്തിൻെറ നേർകാഴ്ചയാവുകയാണ്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലും, അയൽക്കൂട്ടങ്ങളിലുമായി സാമൂഹ്യസേവന രംഗത്ത് വലിയ പരിചയവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥി സി.പി ജോർജ് പഞ്ചായത്ത് ഇലക്ഷനിൽ ഒരു കൈ നോക്കാൻ ഇറങ്ങിയിരിക്കുന്നത്. 2005-2010 കാലഘട്ടത്തിൽ മുളങ്കുന്നത്തുകാവിലെ തന്നെ ആറാം വാർഡിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രവും ജനങ്ങളുടെ ഇടയിൽ സി.പി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന സി.പി ജോർജിന് സ്വന്തം. 1990കളുടെ മധ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയിലൂടെയാണ് സാമൂഹ്യസേവനത്തിലേക്ക് സി.പി ജോർജ് കടന്നുവരുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിൽ ബോധനയ്ക്കുവേണ്ടി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സി.പി ജോർജിൻെറ മികവ് ബോധനയ്ക്ക് സഹായകരമായി. അതിനുശേഷം പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേരളാ ഗവൺമെൻറ് നടപ്പാക്കിയ ജലനിധി പദ്ധതിയുടെ ഭാഗവാക്കായ ജോർജ് പാണഞ്ചേരിയിലെ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഓഫീസർമാരിൽ ഒരാളായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുദ്ധജലം എത്തിക്കാനും, പിന്നോക്ക മേഖലകളിൽ ശൗചാലയങ്ങളും, അഴുക്കുചാലുകളും തുടങ്ങി ശുചിത്വ മേഖലകളിലെ അടിസ്ഥാന വികസനത്തിന് സി.പി ജോർജ് നൽകിയ സംഭാവനകൾ പാണഞ്ചേരി നിവാസികൾ ഇന്നും നന്ദിയോടെ ആണ് സ്മരിക്കുന്നത്. തൃശൂർ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ ആക്ഷൻൻെറ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കവേ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകാനായി.
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി ആറാം വാർഡിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി ജോർജ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനും പ്രത്യേകിച്ച് ആറാം വാർഡിനും സുപരിചിതനാണ്. വലിപ്പം കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ആറാം വാർഡിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സി.പി ജോർജ് നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ തൻെറ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് സി.പി ജോർജ് മലയാളം യുകെയോട് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ബിജു വടുകുളം ആണ് സി.പി ജോർജിൻറെ പ്രധാന എതിരാളി. ഇടതുപക്ഷത്തേക്കുള്ള ജോസ് വിഭാഗത്തിൻെറ പൊടുന്നനെയുള്ള മലക്കംമറിച്ചിലിൽ അസംതൃപ്തരായ യുഡിഎഫ് അനുഭാവികളായ മാണി വിഭാഗം കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫിനു വേണ്ടി മത്സരിക്കുന്ന ജോർജിൻറെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിയുടെ ഉൾപ്പെടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികൾ കൂടി രംഗത്തുണ്ടെങ്കിലും പ്രധാനമത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണ്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നിരുക്കുന്നത്.
പോലീസ് സംഭവ സ്ഥലത്ത് തന്നെ തുടരുകയാണെന്നും മറ്റുള്ള ഏജൻസികളുമായി ചേർന്ന് അപകടത്തിൻെറ ആഘാതം കുറയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും ചീഫ് ഇൻസ്പെക്ടർ മാർക്ക് റുനക്രസ് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
അടുത്ത സമ്മറിൽ പരീക്ഷകളുടെ സുഗമമായുള്ള നടത്തിപ്പിനായി മുൻകരുതൽ എടുക്കുമെന്ന് ഭരണനേതൃത്വം ഉറപ്പുനൽകി. കുട്ടികളുടെ പഠനത്തെ വിലയിരുത്തുന്നതിന് പരീക്ഷകൾ നടത്തുന്നത് ഏറ്റവും ഉചിതമായ മാർഗ്ഗമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. പക്ഷേ മഹാമാരിയുടെ സമയത്ത് വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾക്കും പഠനത്തിനും ബുദ്ധിമുട്ടുകൾ നേരിട്ടത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായ രീതിയിൽ ഗ്രേഡിംഗ് സംവിധാനവും പഠന വിഷയങ്ങളുടെ പുനഃക്രമീകരണം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഐസൊലേഷൻ മൂലം പരീക്ഷ എഴുതാനാവാത്ത കുട്ടികൾക്കും ഗ്രേഡ് ലഭ്യമാകും .
ഇതിനിടെ വാക്സിൻ വിതരണം അടുത്ത ആഴ്ച തുടങ്ങിയാലും വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലെ മൂന്നാമത്തെ ഒരു ലോക്ക്ഡൗൺ കൂടി വേണ്ടി വരുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ലിയാം സ്മിത്ത് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ സമീപഭാവിയിൽ ഒന്നും വൈറസിനെ തുടച്ചുനീക്കാൻ സാധിക്കില്ല. അതായത് കൊറോണാവൈറസ് നമ്മോടൊപ്പമുണ്ടാകും. വാക്‌സിൻ പ്രതിരോധശേഷി എത്രനാൾ നിലനിൽക്കും തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫസർ ലിയാം സ്മിത്തിൻെറ വാദം ഗൗരവപൂർവം പരിഗണിക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണം നടന്നാലും നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രൊഫസർ ലിയാം സ്മിത്ത്
ഒക്ടോബറിൽ ആദ്യം തന്നെ ശാസ്ത്രജ്ഞരുടെയും ആരോഗ്യവിദഗ്‌ധരുടെയും ഭാഗത്തുനിന്ന് ലോക്ക്ഡൗണിനു വേണ്ടി ആവശ്യമുയർന്നിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ രണ്ടിന് ലോക്ക്ഡൗണിനു ശേഷവും യുകെയിൽ ഉടനീളം നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും ക്രിസ്മസിന് അനുവദിക്കപ്പെട്ടിരിക്കുന്ന ഇളവുകളുടെ വെളിച്ചത്തിൽ പുതുവർഷത്തിൽ രോഗവ്യാപനം ഉയരും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഫൈസറിൻെറ വൈറസ് വാക്‌സിനുമായി ബ്രിട്ടനിലേക്ക് ഗതാഗതം നടത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൻ പ്രചാരമാണ് ലഭിച്ചത്. കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ആദ്യ രാജ്യം യുകെ ആന്നെന്നത് മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ആണ് യുകെ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. വസന്ത കാലത്തോടെ യുകെയിലെ ജീവിതം സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഈ മാസം മുപ്പത്തിയൊന്നോടു കൂടി ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് അവസാനിക്കുമെന്നിരിക്കെ രാജ്യം അതിനായി ഒരുങ്ങിയിട്ടില്ലെന്ന ഗുരുതര ആരോപണവുമായി എംപിമാർ. ഒരു കരാർ കൂടാതെ പുറത്തെത്തിയാൽ അത് ഭാവിയിൽ അനേകം തടസ്സങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ കരാർ നേടിയെടുക്കാൻ കാര്യമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഈ മാസം 31 ന് ശേഷം ചാനൽ വഴിയുള്ള സഞ്ചാരത്തിൽ തടസ്സവും കാലതാമസവും നേരിടുമെന്നും എംപിമാർ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് ഇടപാട് നടത്താമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായിപോയെന്ന് കമ്മിറ്റി ചെയർ മെഗ് ഹില്ലിയർ ആരോപിച്ചു. 2020 ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയെങ്കിലും ഒരു പരിവർത്തന കാലഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോഴും നിലകൊള്ളുന്നത്. മാർച്ചിൽ ആരംഭിച്ച ചർച്ചകൾ ഈ ആഴ്ചയും തുടരുകയാണ്. എന്നാൽ മത്സ്യബന്ധനം സംബന്ധിച്ച വിഷങ്ങളിൽ ഇപ്പോഴും തീരുമാനം കൈക്കൊള്ളാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.
വർഷാവസാനത്തോടെ ഒരു കരാർ പാർലമെന്റുകൾ അംഗീകരിച്ചില്ലെങ്കിൽ, ലോക വ്യാപാര സംഘടന നിയമങ്ങളിലാവും യുകെ യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുക. ഇത് സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന് വിമർശകർ ഭയപ്പെടുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ വ്യാപാര ഇടപാടോടെയോ അല്ലാതെയോ യുകെ അഭിവൃദ്ധി പ്രാപിക്കുമെന്ന് ബോറിസ് ജോൺസൺ വിശ്വസിക്കുന്നു. പരിമിതമായ ഉത്തരവാദിത്തം മാത്രമാണ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് കോമൺസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അറിയിച്ചു. ബിസിനസുകൾ തയ്യാറാക്കാൻ ആവശ്യമായ പ്രധാന വിവരങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് വ്യവസായ സ്ഥാപനങ്ങൾ പറഞ്ഞു. ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശം പോലും ഇതുവരെയും നൽകിയിട്ടില്ല.
ഇതുവരെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന 12 റിപ്പോർട്ടുകൾ കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകളുടെ മുഴുവൻ കാലഘട്ടത്തെക്കുറിച്ചും ഔദ്യോഗിക അവലോകനം നടത്താൻ റിപ്പോർട്ട് കാബിനറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. 2021 ജനുവരി വരെ ബിസിനസുകൾക്കും വ്യക്തികൾക്കും പ്രവർത്തിക്കാനുള്ള എല്ലാ അവസരങ്ങളും സർക്കാർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ റിപ്പോർട്ടിന് മറുപടിയായി, തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന പദ്ധതികളും തീരുമാനങ്ങളും സർക്കാർ കൈകൊള്ളുകയാണെന്ന് വക്താവ് അറിയിച്ചു.
സ്വന്തം ലേഖകൻ
ഇലക്ഷൻ പരിപൂർണ്ണമായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും, തന്റെ അവകാശവാദങ്ങൾ പരിപൂർണ്ണമായി തള്ളപ്പെട്ടേക്കാം എന്ന വസ്തുത തനിക്ക് അറിയാം എന്നും, പക്ഷേ തനിക്ക് പറയാതിരിക്കാനാവില്ല എന്നുമാണ് 46 മിനിറ്റ് വരുന്ന, ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ട്രംപ് പറയുന്നത്. താനിതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രസംഗമാണ് ഇതന്നും അദ്ദേഹം വാദിക്കുന്നു. മിക്ക സ്റ്റേറ്റുകളിലും അട്ടിമറി വിജയമാണ് നടന്നിരിക്കുന്നത്. എത്ര കൂട്ടികിഴിച്ചിട്ടും കണക്കുകൾ ശരിയാവുന്നില്ല. ജോ ബൈഡൻ ഇലക്ഷനിൽ കള്ളത്തരം കാണിച്ചു എന്നുള്ളത് പകൽ പോലെ സത്യമാണ്.ട്രംപ് പറഞ്ഞു.
നിരവധി പ്രദേശങ്ങളിലെ കണക്കുകൾ ഉയർത്തിക്കാട്ടിയും താരതമ്യം ചെയ്തുമാണ് ട്രംപ് വാദിക്കുന്നത്. വലിയ സിറ്റികളിൽ അഴിമതി നടന്നതായും, കൂടുതൽ ഡെമോക്രാറ്റിക് വോട്ടുകൾ ബൈഡന് പോയതായും ട്രംപ് ആരോപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അറ്റോർണി ജനറലോ, പാനലിൽ ഉള്ള ജഡ്ജസൊ ഇക്കാര്യം സമ്മതിക്കുന്നില്ല. വോട്ടിംഗ് മെഷീനിൽ കള്ളത്തരം നടന്നതായും, മരിച്ചുപോയ ഒരുപാട് ആൾക്കാർ വോട്ട് ചെയ്തതായും, ഇലക്ഷൻ കേന്ദ്രങ്ങളിൽ അട്ടിമറി നടന്നതായും ട്രംപ് തുടർച്ചയായി വാദിക്കുന്നു.
“ഇത്തവണത്തെ ഇലക്ഷൻ കീഴ്മേൽ മറിഞ്ഞതാണ്, എനിക്കതറിയാം, ജനങ്ങൾക്കതറിയാം, മാധ്യമങ്ങൾക്ക് പോലും അതറിയാം. എനിക്ക് തോൽക്കുന്നത് പ്രശ്നമില്ല, പക്ഷേ ആ തോൽവിയിൽ ഒരു സത്യം വേണം. അമേരിക്കക്കാരിൽ നിന്ന് പിടിച്ചു പറിച്ചു നേടിയ വിജയമാണിത്. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, ട്രംപ് തുടരുന്നു.
വീഡിയോയുടെ തുടക്കത്തിൽ തന്നെ ആദ്യത്തെ മൂന്നു മിനിറ്റിൽ അഞ്ചിടങ്ങളിലായി എഡിറ്റിംഗ് ഭാഗങ്ങൾ മുഴച്ചു നിൽക്കുന്നതായി കാണാൻ സാധിക്കും. യുഎസ് ഗവൺമെന്റ്ന്റെ ശക്തി കേന്ദ്രത്തിൽനിന്ന് ഷൂട്ട് ചെയ്ത വീഡിയോയുടെ യാതൊരു നിലവാരവും ട്രംപിന്റെ വീഡിയോ പുലർത്തിയിട്ടില്ല. ബുധനാഴ്ചയോടെ ബൈഡന്റെ വോട്ടുകൾ 81 മില്യൺ കടന്നിരുന്നു. 6 മില്യൺ എന്ന വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബൈഡൻ 306 ഇലക്ടറൽ കോളേജുകൾ പിടിച്ചടക്കിയിരിക്കുന്നത്.
അതേസമയം ഇലക്ഷൻ പരിപൂർണ ദുരന്തമായിരുന്നു എന്നും ചിലയിടങ്ങളിൽ പ്രവർത്തനം നിലച്ച വോട്ടിങ് മെഷീനുകൾ പെട്ടെന്ന് എതിർ സ്ഥാനാർത്ഥിക്ക് വളരെയധികം വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് പ്രവർത്തനം പുനരാരംഭിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. കോടതിയിൽ നിന്നും നിയമപരമായ സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് ട്രംപ് വീഡിയോ അവസാനിപ്പിക്കുന്നത്. നിയുക്ത പ്രസിഡന്റിന് നേരെ തുടർച്ചയായ ആരോപണങ്ങൾ പടച്ചുവിടാനും ട്രംപ് മടിക്കുന്നില്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
95 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന ഫൈസർ വാക്സിന് അനുമതി നൽകിയ ലോകത്തെ തന്നെ ആദ്യ രാജ്യമായി യുകെ മാറി. ഇതോടെ യുകെയിൽ ഉടൻതന്നെ വാക്‌സിൻ വിതരണം സാധ്യമാകും. ആദ്യഘട്ട വിതരണത്തിനുള്ള വാക്‌സിനുകൾ യുകെയിലേയ്ക്ക് അയച്ചു കഴിഞ്ഞുവെന്ന് ഫൈസറിൻെറ വക്താവ് പറഞ്ഞു. അടുത്ത ഘട്ടത്തിൽ വിതരണത്തിനുള്ള 8 ലക്ഷം ഡോസുകൾ ഉടൻതന്നെ അയക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
വാക്സിൻ വിതരണത്തിൻെറ ഭാഗമായി എൻഎച്ച്എസ് ഉടൻതന്നെ ആളുകളുമായി ബന്ധപ്പെടുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കെയർ ഹോമുകളിലെ അന്തേവാസികളും ജീവനക്കാരും, ആരോഗ്യപ്രവർത്തകരും, 80 വയസ്സിന് മുകളിൽ പ്രായമുള്ളവരും ആണ് പ്രതിരോധകുത്തിവയ്പ്പ് എടുക്കാനുള്ള മുൻഗണനാ പട്ടികയിൽ ഉള്ളത്. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരിക്കേണ്ടി വരുന്നത് വാക്സിൻ വിതരണം നേരിടുന്ന പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് സംഭരിക്കാൻ സൗകര്യമുള്ള ആശുപത്രികളിലൂടെയാവും പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കുക.
വളരെയേറെ വാക്‌സിനുകൾ പരീക്ഷണത്തിൻെറ വിവിധ ഘട്ടങ്ങളിൽ ഉണ്ടെങ്കിലും ഏറ്റവും ആദ്യം യാഥാർഥ്യമായത് ഫൈസർ വാക്‌സിനാണ്. സാധാരണയായി വാക്‌സിൻ വികസിപ്പിക്കുക എന്നത് വർഷങ്ങളുടെ സമയമെടുക്കുന്ന പ്രക്രീയയാണ്. എന്നാൽ ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി10 മാസമേ എടുത്തുള്ളൂ എന്നത് അഭിമാനിക്കുന്ന നേട്ടമായി ചൂണ്ടികാണിക്കപ്പെടുന്നു. യുകെ ഇതിനകം 40 ദശലക്ഷം ഡോസ് ഫൈസർ വാക്‌സിൻ ഓർഡർ ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് 20 ദശലക്ഷം ആൾക്കാർക്ക് വാക്‌സിനേഷൻ നൽകാൻ സാധിക്കും. പ്രതിരോധ കുത്തിവെയ്പ്പിലൂടെ നേടിയെടുക്കുന്ന സംരക്ഷണം രാജ്യത്തെ സാധാരണനിലയിലേയ്ക്ക് എത്തിക്കുകയും സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.
ഓക്‌സ്‌ഫോര്‍ഡ് മലയാളികൾക്ക് വേദന നൽകി മറ്റൊരു മലയാളി നഴ്‌സ് കൂടി മരണമടഞ്ഞു. പാല സ്വദേശിനിയായ ആലീസ് എബ്രഹാം തുരുത്തിയിൽ (57) ആണ് ഇന്നലെ ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി മരണമടഞ്ഞത്. ഓക്‌സ്‌ഫോര്‍ഡിൽ താമസിക്കുന്ന ആലീസ് എബ്രഹാമിന്റെ മരണവാർത്ത മലയാളി സമൂഹത്തിന് ഞെട്ടൽ ആണ് സമ്മാനിച്ചിരിക്കുന്നത്.
ആലീസിന്റെ മരണവാര്‍ത്തയറിഞ്ഞ മലയാളി സമൂഹവും, ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും ഇപ്പോഴും വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തു വന്ന അലീസ് ഇന്നലെയാണ് താമസിച്ചിരുന്ന വീട്ടിലെ ടോയ്‌ലെറ്റില്‍ ബോധരഹിതയായി വീണത്.
രണ്ട് ദിവസമായി ശാരീരിക അസ്വസ്തകളുമായി കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോകാനായി ഇരിക്കുമ്പോള്‍ ആയിരുന്നു അപ്രതീക്ഷിത മരണമെത്തിയത്.
ആലീസ് എബ്രഹാമിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അനുകൂലിച്ച് എംപിമാർ. 291 എംപിമാർ അനുകൂലിച്ചപ്പോൾ,78 പേർ മാത്രമാണ് തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ 55 എംപിമാർ തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തത് ബോറിസ് ജോൺസന്റെ ഗവൺമെന്റിന് ഏറ്റ തിരിച്ചടിയാണ്. അതോടൊപ്പം തന്നെ 16 കൺസർവേറ്റീവ് എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ആയിരിക്കും പുതിയ കോവിഡ് പ്രോട്ടോകോൾ നിലവിൽ വരുക. ത്രിതല സംവിധാനത്തിലുള്ള പ്രോട്ടോകോൾ ആണ് രാജ്യത്തുടനീളം നിലവിൽ വരുക. ഇംഗ്ലണ്ടിൽ രണ്ടാമത്തെ ലെവലിൽ ഉള്ള നിയന്ത്രണങ്ങൾ ആയിരിക്കും നടപ്പിലാക്കുക.
കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ രണ്ടാമത്തെ ലെവലിൽ അനുവദനീയമല്ല. ഇത്തരത്തിൽ തുടർച്ചയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ചില എംപിമാർ ആരോപിക്കുന്നത്. ഗവൺമെന്റിനെതിരെ നിലകൊള്ളുന്നതിൽ വളരെയധികം വിഷമം ഉണ്ടെന്ന് കൺസർവേറ്റീവ് എം പി മാർക്ക് ഹാർപ്പർ പറഞ്ഞു. ജനങ്ങളെ പരിഗണിക്കാതെയാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുൻ ക്യാബിനറ്റ് മിനിസ്റ്റർ ഡാമിയൻ ഗ്രീൻ ആരോപിച്ചു. എന്നാൽ രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് തടയാനാണ് ഇത്തരത്തിലൊരു കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കുന്നതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് ക്രാബ് വ്യക്തമാക്കി.
ലേബർ പാർട്ടി എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും, പുതിയ കോവിഡ് പ്രോട്ടോക്കോൾ ഫലപ്രദം ആകുമെന്ന് കരുതുന്നില്ലെന്ന് സർ കീൻ സ്റ്റാർമർ വ്യക്തമാക്കി. പാർലമെന്റ് ചർച്ചകൾ അവസാനിപ്പിച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വികാരഭരിതനായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശനെയാണ് തനിക്ക് കോവിഡ് കാലത്ത് നഷ്ടമായതെന്ന് അദ്ദേഹം ഓർമ്മപുതുക്കി. കോവിഡ് നിയന്ത്രണങ്ങളില്ലാതെ തുടർന്നാൽ, ഇതുപോലെ എല്ലാവർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടം ആകാനുള്ള സാധ്യത അധികമാണ്. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം നൽകിയത്.