ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ രണ്ട് ഡോസ് വാക്സിനുകൾ നൽകുന്നതിനിടയിലുള്ള സമയപരിധി കുറയ്ക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ സമയപരിധി നാലാഴ്ചയായി കുറയ്ക്കാനാണ് തീരുമാനം. നിലവിൽ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ചയാണ്. സമയപരിധി കുറയ്ക്കുന്നതിലൂടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് മുൻപ് പരമാവധി ജനങ്ങൾക്ക് രണ്ടാം ഡോസ് ലഭ്യമാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 4 ആഴ്ചയായി ഇടവേള കുറയ്ക്കുന്നതിന് അടിയന്തര മാർഗനിർദേശം നൽകണമെന്ന് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയോട് (ജെസിവിഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

 

ഈ തീരുമാനം അംഗീകരിക്കപ്പെട്ടാൽ യാത്രാ വിനോദസഞ്ചാര മേഖലയിലും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിൽ ജൂലൈ -19ന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചവർക്ക് ആംബർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ സ്വയം ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ലെന്ന് ഗവൺമെൻറ് തീരുമാനം നേരത്തെ എടുത്തിരുന്നു. വാക്സിൻ ഇടവേള കുറയ്ക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് ക്വാറന്റൈൻ ഇല്ലാതെ വിദേശയാത്രയ്ക്കുള്ള അവസരത്തിനാണ് വഴി തുറക്കുന്നത്.

ബ്രിട്ടനിൽ എല്ലാവരും ദിവസങ്ങളെണ്ണി കഴിയുകയാണ്. നിലവിലെ തീരുമാന പ്രകാരം ജൂലൈ -19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് ഭരണനേതൃത്വത്തിൻെറ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നത് രോഗവ്യാപനത്തിലും മരണ നിരക്കിലും വൻ കുതിപ്പിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്തിമ തീരുമാനം എന്തായിരിക്കും എന്നുള്ള ആകാംഷ രാജ്യത്തുടനീളം ശക്തമാണ്.