അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെ മലയാളികളുടെ വീടുകളിൽ മോഷണങ്ങൾ തുടർക്കഥയാവുന്നത് നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഏറ്റവും പുതിയതായി ഓക്സ്ഫോർഡിനടുത്തുള്ള ബെറിൻസ്ഫീൽഡിലുള്ള മലയാളി കുടുംബത്തിലാണ് ബുധനാഴ്ച കവർച്ച നടന്നത്. മലയാളി ദമ്പതികളുടെ ഭവനത്തിൽ ഉച്ചകഴിഞ്ഞ് 3 നും 3 .30 നും ഇടയ്ക്കാണ് സംഭവം നടന്നത്. അരമണിക്കൂറിനുള്ളിൽ മുൻവാതിൽ തകർത്ത് വിലപിടിപ്പുള്ള സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു . എന്നാൽ ഇലക്ട്രിക് സാധനങ്ങളോ മറ്റൊന്നുമോ മോഷ്ടാക്കൾ എടുത്തിട്ടില്ല.
മോഷ്ടാക്കൾ മലയാളി കുടുംബങ്ങളെ ലക്ഷ്യം വെച്ച് നിരീക്ഷണം നടത്തുന്നു എന്ന അഭിപ്രായമാണ് പോലീസിനുള്ളത് . മലയാളികളെ മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നതിൻെറ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം തന്നെയാണ് . മോഷ്ടാക്കളെ പിടിച്ചാലും സ്വർണ്ണം തിരിച്ചു കിട്ടാനുള്ള സാധ്യത തുലോം കുറവാണ് എന്നാണ് പൊലീസും അഭിപ്രായപ്പെടുന്നത്. കാരണം മോഷ്ടിക്കപ്പെടുന്ന സ്വർണ ഉരുപ്പടികൾ കഴിയുന്ന അത്രയും വേഗത്തിൽ നാട് കടത്തുകയാണ് മോഷ്ടാക്കളുടെ പതിവ് . ഏഷ്യൻ സ്വർണത്തിന് മോഷ്ടാക്കളുടെ ഇടയിലുള്ള പ്രിയവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

യുകെയിലെ ബാങ്കുകളിൽ ലോക്കർ സൗകര്യങ്ങൾ കുറവാണ് എന്നുള്ളതാണ് സ്വർണം സൂക്ഷിക്കുന്നതിന് മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് . അത്യാവശ്യമുള്ള സ്വർണാഭരണങ്ങൾ ഒഴികെ ബാക്കിയുള്ളവ നാട്ടിൽ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. യുകെയിൽ സ്വർണാഭരണങ്ങൾ ഉൾപ്പെടെ ഇൻഷുറൻസ് ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട് . പക്ഷേ മോഷണശേഷം ക്ലെയിം ചെയ്യണമെങ്കിൽ ഫോട്ടോ, ബിൽ തുടങ്ങിയ അനുബന്ധ രേഖകൾ ഹാജരാക്കാൻ സാധിക്കണം.
ഇന്ത്യക്കാരെ കവർച്ചക്കാർ കൂടുതലായി ലക്ഷ്യമിടുന്ന കാര്യം കഴിഞ്ഞ വർഷം ബിബിസി യും റിപ്പോർട്ട് ചെയ്തിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കോവിഡ് നിയമങ്ങളിൽ സ്വന്തം മന്ത്രിമാരിൽ നിന്ന് ആരോപണം നേരിട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഡിസംബർ 2ന് ശേഷം രാജ്യത്ത് ഏർപ്പെടുത്തുന്ന പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷമാണ് ആരോപണം ഉയർന്നുകേൾക്കുന്നത്. കോൺവാൾ, ഐൽ ഓഫ് വൈറ്റ്, ഐൽസ് ഓഫ് സില്ലി എന്നിവ മാത്രമാണ് ഇംഗ്ലണ്ടിലെ ഇൻഡോർ സോഷ്യലൈസിംഗ് അനുവദിക്കുന്ന സ്ഥലങ്ങൾ. അടുത്താഴ്ച കോമൺസ് വോട്ടെടുപ്പിന് പദ്ധതി തയ്യാറാക്കുമ്പോൾ പ്രധാനമന്ത്രി പാർലമെന്റിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് മുതിർന്ന ടോറികൾ മുന്നറിയിപ്പ് നൽകി. ഡിസംബർ 2 മുതൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ടയർ 2, ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലാവും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സിസ്റ്റം അവലോകനം ചെയ്യും. ആദ്യ അവലോകനം ഡിസംബർ 16 നാണ് നടത്തപ്പെടുക. മിഡ്‌ലാന്റ്സ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, കെന്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ടയർ 3 യിലും ലണ്ടൻ, ലിവർപൂൾ സിറ്റി മേഖല എന്നിവയടക്കമുള്ള പ്രദേശങ്ങൾ ടയർ 2ലും ആണ്. എന്നാൽ എൻഎച്ച്‌എസിനെ സംരക്ഷിക്കാനും വൈറസ് നിയന്ത്രണത്തിലാക്കാനും ഈ നീക്കം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

സർക്കാരിന്റെ കൊറോണ വൈറസ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പദ്ധതികൾക്ക് പിന്തുണ നൽകണമോ എന്ന് ലേബർ പാർട്ടി അടുത്ത ആഴ്ച ആദ്യം തീരുമാനിക്കും. സ്വന്തം പാർട്ടിയിൽ തന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പ്രധാനമന്ത്രി നേരിടേണ്ടത് കനത്ത വെല്ലുവിളിയാണ്. ഏറ്റവും പുതിയ പദ്ധതിയിൽ ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ 57% പേർ കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ കഴിയേണ്ടി വരും. ഡൗണിംഗ് പത്രസമ്മേളനത്തിൽ ബോറിസ് ജോൺസൺ പുതിയ നടപടികളെ ന്യായീകരിക്കുകയുണ്ടായി. പുതുതായി രൂപംകൊണ്ട കോവിഡ് റിക്കവറി ഗ്രൂപ്പിന്റെ (സിആർജി) ഡെപ്യൂട്ടി ചെയർ ടോറി എംപി സ്റ്റീവ് ബേക്കർ, ഈ പ്രഖ്യാപനം ഭയപ്പെടുത്തുന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ടു.

കെന്റിലെ പെൻഷർസ്റ്റ് പോലുള്ള ഗ്രാമങ്ങളിൽ കഴിഞ്ഞ ആഴ്ച മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഉയർന്ന തോതിലുള്ള അണുബാധ നിരക്ക് ഉള്ള ഒരു പ്രാദേശിക അതോറിറ്റിയുടെ പരിധിയിൽ വരുന്നതിനാൽ അവ ടയർ 3 യിലേക്ക് ഉയർത്തപ്പെട്ടു. പുതിയ നിയമത്തിൽ ആളുകൾ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ ജനുവരിയിൽ ബ്രിട്ടന് മൂന്നാമത്തെ ദേശീയ ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ പ്രധാനമന്ത്രി തിരിച്ചടിച്ചു. ടയർ 3 ലെ മേഖലകളിൽ ബർമിംഗ്ഹാം, ഗ്രേറ്റർ മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, നോർത്ത് ഈസ്റ്റ്, ഹംബർസൈഡ്, നോട്ടിംഗ്ഹാംഷെയർ, ലീസെസ്റ്റർഷയർ, ഡെർബിഷയർ എന്നിവയും ഉൾപ്പെടുന്നുണ്ട്. താൻ ഈ പദ്ധതിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് 1922 ലെ കമ്മിറ്റി ചെയർമാൻ സർ എബ്രഹാം ബ്രാഡി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : പല ലോകരാജ്യങ്ങളെപ്പോലെ യുകെയും നീങ്ങുന്നത് സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് എന്ന് സാമ്പത്തിക വിദഗ്ധർ. ക്രിപ്റ്റോ കറൻസികളും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ലോകമെങ്ങും വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും തങ്ങൾ ദിവസേന നടത്തുന്ന ക്രയവിക്രയങ്ങളിൽ പരമ്പരാഗത പണത്തിന് പകരം വിനിമയത്തിനായും , സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള സേവനങ്ങൾ നൽകാൻ പരമ്പരാഗത ബാങ്കുകൾ തയ്യാറാകണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. ബാങ്കുകളെ ജനങ്ങൾക്ക് അനിവാര്യവും പ്രസക്തവുമാക്കേണ്ട ചുമതല ഇംഗ്ലണ്ടിന്റെ സെൻട്രൽ ബാങ്ക് ചെയ്യേണ്ട കാര്യമല്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഞങ്ങളുടെ ജോലി ബാങ്ക് ബിസിനസ്സ് മോഡലുകളെ സംരക്ഷിക്കുകയല്ല , ബാങ്കുകൾ സ്വയം ക്രമീകരിക്കേണ്ടതുണ്ടെന്നും കൻലിഫ് പറഞ്ഞു. ബാങ്ക് ബിസിനസ്സ് മോഡലുകൾ മാറുകയാണെങ്കിൽ, അതിന്റെ സാമ്പത്തിക, മാക്രോ-സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ ബാങ്കിംഗ് ബിസിനസുകൾ പ്രസക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉത്തരവാദിത്തമല്ലെന്ന് കൻലിഫ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസികൾ ഇടനിലക്കാരെ ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിലും , കുറഞ്ഞ ചിലവിലും , സുതാര്യമായി സേവനം നൽകുന്നു . ഇത് ഉപയോക്താക്കളെ കൂടുതൽ ക്രിപ്റ്റോ കറൻസിയിലേയ്ക്ക് അടുപ്പിക്കുന്നു. ഇത് പരമ്പരാഗത സ്വകാര്യ – വാണിജ്യ ബാങ്കുകൾക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കുന്ന ചൈനയുടെ നീക്കം ഡിജിറ്റൽ കറൻസികൾ പരീക്ഷിക്കുന്ന മൽസരത്തിൽ ചൈനയെ മുന്നിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് ചെയിനും ക്രിപ്റ്റോ കറൻസികളും നൽകുന്ന സുതാര്യതയും സുരക്ഷിതത്വവും പരമ്പരാഗത ബാങ്കിംഗ് മേഖലയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനെ മുൻനിർത്തിയാണ് ബാങ്കുകളുടെ പരമ്പരാഗത ശൈലികളെ സംരക്ഷിക്കുന്നത് തങ്ങളുടെ കർത്തവ്യമല്ലെന്ന് ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. വിവരസാങ്കേതികവിദ്യയുടെയും , ബ്ലോക്ക് ചെയിനിന്റെയും , ഡിജിറ്റൽ കറൻസിയുടെയും മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് ബാങ്കുകൾ തങ്ങളുടെ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിനുവേണ്ട എല്ലാ പിന്തുണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെ പിന്തുണച്ചുകൊണ്ട് , പരമ്പരാഗത ബാങ്കുകളുടെ ശൈലികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ല എന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണറിന്റെ പ്രസ്ഥാവന യുകെയും ഉടൻ തന്നെ സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ നവംബർ അഞ്ചാം തീയതി തുടങ്ങി ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക്ക്ഡൗണിനുശേഷവും കർശന നിയന്ത്രണങ്ങൾ ഉണ്ടാവും എന്ന കാര്യം ഉറപ്പായി. ഇംഗ്ലണ്ടിൻെറ ഭൂരിഭാഗം പ്രദേശങ്ങളും ടയർ 2 അല്ലെങ്കിൽ ടയർ 3 നിയന്ത്രണ പരിധിയിലായിരിക്കും രോഗവ്യാപനതോതും ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുകൾ രേഖപ്പെടുത്തിയിരിക്കുന്ന ലണ്ടനിലും ലിവർപൂളിലും ടയർ -2 നിയന്ത്രണങ്ങളാണ് ഉണ്ടാവുക. പക്ഷേ മാഞ്ചസ്റ്റർ ടയർ -3 സിസ്റ്റത്തിൽ തുടരുമെങ്കിലും കോൺവാൾ, സില്ലി, ഐൽ ഓഫ് വൈറ്റ് എന്നീ സ്ഥലങ്ങളിൽ ടയർ -1 നിയന്ത്രണങ്ങളെ ഉണ്ടാവുകയുള്ളൂ. നോട്ടിംഗ്ഹാമിനും മിഡ്‌ലാന്റ്‌സിനും കെന്റ് കൗണ്ടിയിലും കടുത്ത നിയന്ത്രണങ്ങൾ തുടരും.

നിയന്ത്രണങ്ങൾ തുടരുന്നതിലുള്ള അസംതൃപ്തി പല കോണുകളിൽ നിന്നും മറനീക്കി പുറത്തു വരുന്നുണ്ട്. നിയന്ത്രണങ്ങൾ മൂലം സാമ്പത്തിക രംഗത്തുണ്ടാകുന്ന മാന്ദ്യത്തെ ഗവൺമെൻറ് എങ്ങനെ നേരിടുമെന്ന് വിശദീകരിക്കണമെന്ന് ടോറി വിമത നേതാവ് സ്റ്റീവ് ബേക്കർ ആവശ്യപ്പെട്ടു.
വളരെയധികം ആൾക്കാർ പെട്ടെന്ന് തങ്ങളുടെ സ്ഥലത്തെ നിയന്ത്രണങ്ങളെ കുറിച്ച് അറിയാൻ ശ്രമിച്ചതിൻെറ ഫലമായി ഗവൺമെൻറ് വെബ്സൈറ്റും പോസ്റ്റ് കോഡ് ചെക്കറും തകരാറിലായി. 21 ലോക്കൽ അതോറിറ്റി ഏരിയകളിലായി 23 ദശലക്ഷം ആളുകൾ യുകെയിൽ 3 ടയർ സിസ്റ്റത്തിൻെറ കീഴിലാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മൈതാന മധ്യത്തുനിന്ന് പന്തെടുത്തു വെട്ടിതിരിഞ്ഞു. ഇംഗ്ലീഷ് താരങ്ങൾക്കിടയിലൂടെ കുതിച്ചു. ഇരുവശത്തു നിന്നും കുതിച്ചെത്തിയ ഇംഗ്ലീഷ് ഡിഫെൻഡർമാരെ വെട്ടിയൊഴിഞ്ഞ് ബോക്സിനുള്ളിലേക്ക്. മുന്നോട്ട് കയറി വന്ന ഗോളിയെ കാഴ്ചകാരനാക്കി വലയ്ക്കുള്ളിലേക്ക് ആ തുകൽപന്തിനെ യാത്രയാക്കി. ഇത്രയും മതിയായിരുന്നു ചെകുത്താന് ദൈവമായി പരിണമിക്കാൻ. വേണ്ടിവന്നത് നാലേ നാലു മിനിറ്റ്. വിവാദമായ കൈ പ്രയോഗത്തിന് ശേഷം അത്യുജ്വലമായ ഒരു ഗോൾ. 60 മീറ്ററിന്റെ ആ കുതിപ്പ് ലോകഫുട്ബോളിന്റെ ഓർമതാളുകളിൽ ഒന്നാമത്തെ അദ്ധ്യായമാണ്. ഇന്ന് മാത്രമല്ല ; വരും കാലങ്ങളിലും അത് അവിടെതന്നെ ഉണ്ടാവും. മങ്ങാതെ, സുവർണ്ണ തേജസോടെ… ഒറ്റപേര് – ഡീഗോ അർമാൻഡോ മറഡോണ
1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക് നിർത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളിൽ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാൾ. 1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. റോമൻ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കൊടിയ ദാരിദ്ര്യം നിറഞ്ഞ ബാല്യം. മൂന്നാം പിറന്നാൾ തൊട്ടാണ് മറഡോണയ്ക്ക് പന്തുമായുള്ള ബന്ധം ആരംഭിക്കുന്നത്. ജന്മദിന സമ്മാനമായി കിട്ടിയ പന്ത് മറ്റാരും എടുക്കാതിരിക്കാൻ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന ‘ലിറ്റിൽ ഒനിയനി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൻ മറഡോണ ടീമിലെത്തിയ ശേഷം തുടർച്ചയായ 140 മത്സരങ്ങളാണ് ലിറ്റിൽ ഒനിയനിയൻ ജയിച്ചുകയറിയത്.

12-ാം വയസിൽ ലിറ്റിൽ ഒനിയനിയൻസിൽ നിന്ന് മറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അർജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ൽ 16 വയസ് തികയാൻ 10 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മറഡോണ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. 2003 വരെ അർജന്റീനയിൽ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മറഡോണയുടെ പേരിലായിരുന്നു. ഒന്നാം ഡിവിഷനിൽ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മറഡോണയുടെ വരവോടെ 1980-ൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
1977-ൽ തന്റെ 16-ാം വയസിൽ ദേശീയ ടീമിന്റെ നീലക്കുപ്പായം മറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താൽ 1978-ലെ അർജന്റീനയുടെ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂൺ രണ്ടിന് സ്കോട്ട്ലൻഡിനെതിരേ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മറഡോണ കുറിച്ചു. അതേ വർഷം തന്നെ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള അർജന്റീന ടീമിനെ നയിച്ച അദ്ദേഹം കപ്പുമായാണ് തിരികെയെത്തിയത്. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്. 1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി.

1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. രണ്ടാം മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് മറഡോണ പുറത്തുപോവുകയും ചെയ്തു. ലോകകപ്പിനു പിന്നാലെ മറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തതോടെ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിൽ എത്തി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫെയ്നെ 1984 നവംബർ 7ന് താരം വിവാഹം ചെയ്തു. 15 വർഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയൽ നടപടികൾക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തിൽ ഒരു മകനുണ്ടെന്ന് മറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 ഗോൾ നേടി. മാറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലവും ഇതായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും മറഡോണയെ പത്രങ്ങളിലെ സ്ഥിരം തലക്കെട്ടാക്കി. ഇതിനിടെ 1986-ൽ തന്റെ രണ്ടാം ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ) ചരിത്രത്തിൽ ഇടംനേടി. ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മറഡോണ തന്നെ. 1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. പക്ഷെ ഫൈനലിൽ തോറ്റു പുറത്തായി. രാജ്യത്തിനായി നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽ നിന്ന് 34 തവണ അദ്ദേഹം സ്കോർ ചെയ്തു.

മയക്കുമരുന്നിന്റെ നിത്യോപയോഗത്തോടെ അദ്ദേഹത്തിന്റെ കളിജീവിതവും കുടുംബജീവിതവും താറുമാറായി. 2000-ൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങൾ കാരണം അദ്ദേഹം തളർന്നു വീണു. പിന്നീട് ലഹരിയിൽ നിന്ന് രക്ഷ നേടാൻ നാല് വർഷം ക്യൂബയിൽ. 2004-ൽ ഫുട്ബോൾ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായി. 2008-ൽ അദ്ദേഹത്തെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് അർജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാർ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പുതുക്കിയില്ല. പിന്നീട് അൽ വാസൽ, ഡിപോർട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചു.
ദരിദ്ര ബാലനിൽ നിന്ന് ലോകഫുട്ബോളിലെ രാജാവായി മാറിയ മറഡോണയുടെ ജീവിതം ഓരോ കായികപ്രേമിയെയും ത്രസിപ്പിക്കുന്നതാണ്. കളിക്കളത്തിലെ പുൽനാമ്പുകളെ തന്റെ കളി മികവിനാൽ അദ്ദേഹം പുളകം കൊള്ളിച്ചിട്ടുണ്ടാവും. മറഡോണയെ കൂടാതെ എങ്ങിനെയാണ് അർജന്റീന എന്ന ടീമിനെ വായിക്കുന്നത്. കളിക്കളത്തിൽ അയാൾ മാന്ത്രികനായിരുന്നു. ഡീഗോ മാറഡോണ കളിക്കളത്തിൽ തീർത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉൻമാദമായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു. പന്തുമായി എതിരാളിയെ മറികടക്കുന്നതിന് തെറ്റിപോകാത്ത താളമുണ്ടായിരുന്നു, പിഴക്കാത്ത കണക്കുണ്ടായിരുന്നു. പന്തിൽ നിറച്ച കാറ്റായിരുന്നു ജീവവായു. ഇന്നലെ രാത്രി ലോകത്തിന് നഷ്ടമായത് ഒരു കളിക്കാരനെ മാത്രമല്ല. ഒരുപാട് തലമുറകളെ തന്നോട് ചേർത്ത് നിർത്തി, കളി പഠിപ്പിച്ച, ത്രസിപ്പിച്ച ഒരു രാജാവ്. അദ്ദേഹം കാലത്തിന്റെ കളമൊഴിഞ്ഞപ്പോൾ നാം കണ്ണീർ വാർത്തു. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചവൻ ഇനി ഓർമകളിൽ ആണ്…. മറഡോണാ, നിങ്ങൾ മരിക്കുന്നില്ല.. ഫുട്ബോൾ ഉള്ള കാലത്തോളം നിറംമങ്ങാത്ത നക്ഷത്രമായി മൈതാനമധ്യത്തിൽ ഉണ്ടാവും….. വിട.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ കൗൺസിൽ ടാക്സ് ഇനത്തിൽ 100 പൗണ്ടോളം കൂടുതൽ തുക ഈടാക്കാനുള്ള തീരുമാനം ചാൻസലർ ഋഷി സുനക് ബുധനാഴ്ച പാർലമെൻറിൽ പ്രഖ്യാപിച്ചു. കൗൺസിൽ ടാക്സ് ഇനത്തിൽ കൂടുതലായി പിരിഞ്ഞു കിട്ടുന്ന തുക സോഷ്യൽകെയറിനും പോലീസ് സേനയ്ക്കും വേണ്ടിയാകും വിനിയോഗിക്കുക. എന്നാൽ ദുർബലമായ നികുതി അടിത്തറയുള്ള പ്രദേശങ്ങളിൽ ഇങ്ങനെ സ്വരൂപിച്ച പണം മതിയാകില്ല എന്നാണ് വിമർശകരുടെ അഭിപ്രായം.

സാമൂഹിക പരിപാലനത്തിനായി രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്. ബാൻഡ് -ഡി വിഭാഗത്തിൽ പെട്ടവർ നൂറിലധികം പൗണ്ട് വർധനവാണ് കൗൺസിൽ ടാക്സ് ഇനത്തിൽ നേരിടാൻ പോകുന്നത്.

ലോക്ഡൗണും തൊഴിൽ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ നടപടികൾ വേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ ചാൻസലർ ഋഷി സുനക് നടത്തിയിരുന്നു.
രണ്ട് ദശലക്ഷം തൊഴിലാളികളുടെ നാഷണൽ ലീവിങ് വേജിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 5.6 ശതമാനം വർദ്ധനവ് നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അടുത്തവർഷം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന വർദ്ധനവാണ് മരവിച്ചിരിക്കുന്നത്. ഒരു മണിക്കൂറിലെ വേതനം 8.72 പൗണ്ടിൽ നിന്ന് 9.21 പൗണ്ടായി ഉയർത്താനുള്ള തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. ഇതിൻെറ ഫലമായി മലയാളികൾ ഉൾപ്പെടുന്ന കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർദ്ധനവും ലഭിക്കില്ല എന്നത് മലയാളംയുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
രാജ്യത്തിലെ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട് പ്രകാരം ചാര കുറ്റം ആരോപിച്ച് 10 വർഷത്തെ കഠിനതടവിന് വിധിക്കപ്പെട്ട ബ്രിട്ടീഷ് ഓസ്ട്രേലിയൻ അക്കാദമിക് ആയ കൈലി മൂർ ഗിൽബർട്ടിനെ വിദേശത്ത് കുടുങ്ങിക്കിടന്ന 3 ഇറാനിയൻ പൗരൻമാർക്ക് പകരമായി വിട്ടയച്ചു. ചാര കുറ്റം ആരോപിക്കപ്പെട്ട ഉടനെതന്നെ, കൈലി അത് നിഷേധിക്കുകയും, തന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന് 90 കിലോമീറ്റർ അടുത്തുള്ള കോം എന്ന നഗരത്തിൽ അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൈലിയെ 2018 സെപ്റ്റംബറിൽ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഉടൻ തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിനും, അന്തേവാസികളുടെ എണ്ണക്കൂടുതലിനും കുപ്രസിദ്ധമായ കിഴക്കൻ തെഹ്രനിലെ ക്വിർചക് ജയിലിലേക്ക് മാറ്റിയിരുന്നു. പത്തുവർഷം കഠിനതടവാണ് തനിക്ക് വിധിച്ചിരിക്കുന്നത് എന്ന് അറിഞ്ഞ സമയം മുതൽ കൈലി നിരന്തരമായ നിരാഹാര സമരവും ഏകാന്തവാസവും ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ചാരനിറത്തിലുള്ള ഹിജാബ് ധരിച്ച്, താടിക്കു താഴെ നീല നിറത്തിലുള്ള ഫെയ്സ് മാസ്കുമായി ടെഹ്റാനിലെ എയർപോർട്ടിലെ മീറ്റിംഗ് റൂം എന്ന് തോന്നിക്കുന്ന ഒരു മുറിയിൽ ഇരിക്കുന്ന കൈലിയുടെ വീഡിയോ ആണ് ഇറാനിയൻ ടെലിവിഷൻ സംപ്രേഷണം ചെയ്തത്. കൈലിക്കൊപ്പം തോളുകളിൽ ഇറാനിയൻ പതാക പതിപ്പിച്ച യൂണിഫോം ധരിച്ച മൂന്നുപേരെയും കാണാം. അവർ എക്കണോമിക് ആക്ടിവിസ്റ്റുകൾ ആണെന്നും ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ അബ്ബാസ് അറാച്ചിയുമായി മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്നുമാണ് പുറത്തുവിട്ടിരിക്കുന്ന വിവരം.
ഇതിനു മുൻപ് സമാനമായ കേസിൽ അറസ്റ്റിലായിരുന്ന നസാനിൻ സഗാരി റാഡ്ക്ലിഫിന്റെ ഭർത്താവായ റിച്ചാർഡ് വാർത്ത അറിഞ്ഞതിനെ തുടർന്ന് പ്രതികരിച്ചത് ഇങ്ങനെ, “തീർച്ചയായും ഇരുളടഞ്ഞ തുരങ്ക ത്തിന്റെ ഒടുവിൽ വെളിച്ചമുണ്ട്” ഇതൊരു സുഖമുള്ള ഞെട്ടലായിരുന്നു. ഞാൻ ഇത് നസാനിനോട് പങ്കുവെച്ചപ്പോൾ അവൾക്ക് വളരെ സന്തോഷമായി. ഇങ്ങനെയുള്ള കാര്യങ്ങളിൽ അടുത്ത തന്റെ ഊഴം ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം സുഖമുണ്ട്. മോചിക്കപ്പെടാൻ കാത്തു നിൽക്കുന്നവരുടെ ക്യൂവിലാണ് ഞങ്ങൾ ഉള്ളത് എന്ന് പറയാൻ കഴിയില്ല. ഓരോന്നിനും അതിന്റെതായ സമയമുണ്ട് എന്നു പറയുന്നത് ശരിയാണ്. ഒരു ചെറിയ അനക്കങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൈലിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വാർത്തയാണിത്, പക്ഷേ ഞങ്ങൾക്ക് ഈ വാർത്ത നൽകുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ”. റാഡ്ക്ലിഫ് കൂട്ടിച്ചേർത്തു. മുൻപ് അറസ്റ്റിലായിരുന്ന സഗാരി റാഡ്ക്ലിഫിനെ മാർച്ചിൽ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് താൽക്കാലികമായി വിട്ടയയ്ക്കുകയായിരുന്നു.

ഡോക്ടർ മൂറിന്റെ മോചന വാർത്ത അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണെന്നും, മറ്റു തടവുകാരെ കൂടി വിടുവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിയൻ അധികൃതരെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും യുകെ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ന്യൂയോർക്ക് ടൈംസ് മാസികയ്ക്ക് എഴുതിയ ലേഖനത്തിൽ തന്റെ സ്വകാര്യജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സസെക്സിലെ ഡ്യൂക്കിന്റെ ഭാര്യ ആയിരിക്കുന്ന മേഗൻ. ജൂലൈ മാസത്തിൽ തന്റെ ഗർഭകാലത്ത് വെച്ച് തന്നെ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി അവർ ലേഖനത്തിൽ പറയുന്നു. വളരെയധികം വിഷമഘട്ടത്തിലൂടെയാണ് താൻ ആ സമയം കടന്നു പോയത്. മറ്റുള്ളവരുടെ വേദനകളെ കാണുവാൻ തന്റെ ഈ ദുഃഖഅവസ്ഥ പഠിപ്പിച്ചതായി മേഗൻ പറയുന്നു. എന്നാൽ ഇത് അവരുടെ സ്വകാര്യ ജീവിതമാണെന്നാണ് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഔദ്യോഗിക വക്താവ് ഇതിനെ സംബന്ധിച്ച് പറഞ്ഞത്. ഔദ്യോഗിക രാജകീയപദവി ഇരുവരും ജനുവരിയിൽ തന്നെ രാജിവച്ചിരുന്നു. ഇതിനു ശേഷം ഇരുവരും ബ്രിട്ടനിൽനിന്ന് കാലിഫോർണിയയിലേക്ക് തങ്ങളുടെ താമസം മാറ്റി.

2019 മെയ് ആറിനാണ് ഇരുവരുടെയും ആദ്യ മകനായ ആർച്ചി ജനിച്ചത്. തങ്ങളുടെ മകനോടൊപ്പം ചിലവിട്ട സന്തോഷം നിമിഷങ്ങളെ പറ്റിയും ലേഖനത്തിൽ മേഗൻ പറയുന്നുണ്ട്. അതിനുശേഷം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടത് ഇരുവർക്കും വളരെയധികം വേദനയുണ്ടാക്കി. തന്റെ അതേ അവസ്ഥയിൽ ധാരാളം സ്ത്രീകൾ കടന്നുപോകുന്നുണ്ട്. അവർക്കൊക്കെയും തന്റെ ഈ അനുഭവം പ്രചോദനമാകും എന്നതിനാലാണ്, ഇത്തരത്തിൽ ഒരു ലേഖനം എഴുതുന്നത് എന്നും മേഗൻ പറഞ്ഞു.

ഈ കോവിഡ് കാലത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കളുടെയും വേദനയിൽ താൻ പങ്കുചേരുകയാണ്. ഗർഭകാലത്ത് തന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അനേകം സ്ത്രീകളാണ് ഉള്ളത്.അതിനുശേഷം മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും കരകയറാൻ സഹായിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും മേഗൻ തന്റെ ലേഖനത്തിൽ പറയുന്നു. യുകെയിൽ മാത്രം ഏകദേശം ഒരു വർഷം 250000ത്തോളം കേസുകളാണ് ഇത്തരത്തിലുള്ളത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഡിസംബർ 23 മുതൽ ഡിസംബർ 27 വരെ അഞ്ച് ദിവസത്തേക്ക് യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാകും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ ഇന്നലെ നടന്ന കോബ്ര എമർജൻസി കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തു. പരമാവധി മൂന്ന് വീടുകൾക്ക് ‘ക്രിസ്മസ് ബബിൾ’ രൂപീകരിക്കാനും പരസ്പരം കണ്ടുമുട്ടാനും സാധിക്കും. സ്വകാര്യ വീടുകളിലും ഔട്ട്‌ഡോർ ഇടങ്ങളിലും ആരാധനാലയങ്ങളിലും ഒത്തുകൂടാൻ അനുവദിക്കും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്കിടയിലുള്ള യാത്രകളും ഇംഗ്ലണ്ടിലെ പ്രാദേശിക നിയന്ത്രണം നേരിടുന്ന മേഖലകളിലേക്കുള്ള യാത്രയും ആ ദിവസങ്ങളിൽ അനുവദിക്കും. എന്നാൽ ‘ക്രിസ്മസ് ബബിളുകൾ’ക്ക് പബ്ബുകളോ റെസ്റ്റോറന്റുകളോ ഒരുമിച്ച് സന്ദർശിക്കാൻ കഴിയില്ല. രോഗവ്യാപനം കുറയ്ക്കുന്നതിനായി, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. 2020ലെ ക്രിസ്മസ് ഒരു സാധാരണ ക്രിസ്മസ് ആയിരിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

നോർത്തേൺ അയർലൻഡിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്ന ആർക്കും ഡിസംബർ 22, 28 തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. മൂന്നു വീടുകൾ ഉൾകൊള്ളുന്ന ഒരു ബബിൾ രൂപപ്പെട്ടുകഴിഞ്ഞാൽ, അത് മാറ്റുകയോ കൂടുതൽ വിപുലീകരിക്കുകയോ ചെയ്യരുത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന യോഗത്തിലാണ് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ധാരണയിലെത്തിയത്. മാതാപിതാക്കളോടോത്ത് താമസിക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ക്രിസ്മസ് ബബിലുകളുടെ ഭാഗമാകാം. വീട്ടിലെ സാധാരണ ക്രിസ്മസ് ഒത്തുചേരലാണ് അണുബാധ പടരുന്ന അന്തരീക്ഷമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

അതേസമയം ക്രിസ്മസിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം “മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്താനുള്ള നിർദ്ദേശമല്ല”എന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് മുന്നറിയിപ്പ് നൽകി. ക്രിസ്മസ് കാലഘട്ടത്തിൽ കർശനമായ നിയമങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകില്ലെന്ന് വിശ്വസിക്കുന്നതായി ഡ്രേക്ക്ഫോർഡ് പറഞ്ഞു. 25 വയസ്സിന് താഴെയുള്ളവർക്കിടയിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ ക്രിസ്മസ് വരെ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന് വെൽഷ് മന്ത്രിമാർ കൂടിയാലോചിക്കുകയാണ്. ക്രിസ്മസ് വരെ വരെ വെയിൽസിൽ കർശന നിയന്ത്രണങ്ങൾ മന്ത്രിമാർ പരിഗണിക്കുന്നുണ്ട്. ഈ കരാറിൽ താൻ സന്തുഷ്ടനാണെന്ന് യുകെ സർക്കാരിന്റെ വെൽഷ് സെക്രട്ടറി സൈമൺ ഹാർട്ട് പറഞ്ഞു. എന്നാൽ ക്രിസ്മസ് കാലഘട്ടത്തിൽ തങ്ങളേയും കുടുംബത്തേയും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.