അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ നവംബർ അഞ്ചാം തീയതി തുടങ്ങി ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക്ക്ഡൗണിനുശേഷവും കർശന നിയന്ത്രണങ്ങൾ ഉണ്ടാവും എന്ന കാര്യം ഉറപ്പായി. ഇംഗ്ലണ്ടിൻെറ ഭൂരിഭാഗം പ്രദേശങ്ങളും ടയർ 2 അല്ലെങ്കിൽ ടയർ 3 നിയന്ത്രണ പരിധിയിലായിരിക്കും രോഗവ്യാപനതോതും ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുകൾ രേഖപ്പെടുത്തിയിരിക്കുന്ന ലണ്ടനിലും ലിവർപൂളിലും ടയർ -2 നിയന്ത്രണങ്ങളാണ് ഉണ്ടാവുക. പക്ഷേ മാഞ്ചസ്റ്റർ ടയർ -3 സിസ്റ്റത്തിൽ തുടരുമെങ്കിലും കോൺ‌വാൾ, സില്ലി, ഐൽ ഓഫ് വൈറ്റ് എന്നീ സ്ഥലങ്ങളിൽ ടയർ -1 നിയന്ത്രണങ്ങളെ ഉണ്ടാവുകയുള്ളൂ. നോട്ടിംഗ്ഹാമിനും മിഡ്‌ലാന്റ്‌സിനും കെന്റ് കൗണ്ടിയിലും കടുത്ത നിയന്ത്രണങ്ങൾ തുടരും.

നിയന്ത്രണങ്ങൾ തുടരുന്നതിലുള്ള അസംതൃപ്തി പല കോണുകളിൽ നിന്നും മറനീക്കി പുറത്തു വരുന്നുണ്ട്. നിയന്ത്രണങ്ങൾ മൂലം സാമ്പത്തിക രംഗത്തുണ്ടാകുന്ന മാന്ദ്യത്തെ ഗവൺമെൻറ് എങ്ങനെ നേരിടുമെന്ന് വിശദീകരിക്കണമെന്ന് ടോറി വിമത നേതാവ് സ്റ്റീവ് ബേക്കർ ആവശ്യപ്പെട്ടു.

വളരെയധികം ആൾക്കാർ പെട്ടെന്ന് തങ്ങളുടെ സ്ഥലത്തെ നിയന്ത്രണങ്ങളെ കുറിച്ച് അറിയാൻ ശ്രമിച്ചതിൻെറ ഫലമായി ഗവൺമെൻറ് വെബ്സൈറ്റും പോസ്റ്റ് കോഡ് ചെക്കറും തകരാറിലായി. 21 ലോക്കൽ അതോറിറ്റി ഏരിയകളിലായി 23 ദശലക്ഷം ആളുകൾ യുകെയിൽ 3 ടയർ സിസ്റ്റത്തിൻെറ കീഴിലാണ്.