Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച മേഖലയാണ് വ്യോമയാന ഗതാഗതം, ഈ ഏപ്രിലിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിമാന യാത്രകളിൽ 95 ശതമാനം ഇടിവാണ് ഉണ്ടായത്. ചില വിമാന കമ്പനികൾ സർവീസ് മുഴുവൻ നിർത്തി വച്ചപ്പോൾ ചിലവ കാർഗോ സർവീസുകൾ മാത്രം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ പടിപടിയായി സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഈസി ജെറ്റ് ഈമാസം ഏതാനും സർവീസുകൾ നടത്തിയിരുന്നു, റയാൻഎയർ ജൂലൈയോടെ തങ്ങളുടെ 40% സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യാനുസരണം മറ്റു കമ്പനികളും പ്രവർത്തനം ആരംഭിക്കും.

യുകെയിൽ ജൂൺ 8 മുതൽ നിലനിൽക്കുന്ന ക്വാറന്റൈൻ നിയമമനുസരിച്ച് വിമാനത്തിൽ യാത്ര ചെയ്തെത്തിയവർക്ക് 14 ദിവസം ക്വാറന്റൈൻ നിർദേശിക്കുന്നു. എന്നാൽ താരതമ്യേന അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്ക് യാത്രാ ഇടനാഴികൾ, അഥവാ എയർ ബ്രിഡ്ജസ് രൂപീകരിക്കാനാണ് ഗവൺമെന്റിന്റെ തീരുമാനം. ഇൻഫെക്ഷൻ സാധ്യത കുറഞ്ഞ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക്, ക്വാറന്റൈൻ ആവശ്യമില്ല. അതിനാൽ ഇത്തവണ വേനൽക്കാല വിനോദയാത്രകൾ മാറ്റിവെക്കാതെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവും എന്നാണ് കരുതുന്നത്.

കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് എങ്ങനെയൊക്കെ രോഗം പകരുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. എങ്കിലും മറ്റ് ശ്വാസകോശ സംബന്ധിയായ രോഗങ്ങളെപ്പോലെതന്നെ വായുവിലൂടെ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗുരുതരമായ ഇൻഫെക്ഷൻ ഉള്ള വ്യക്തികളുടെ മുന്നിലും പിന്നിലുമായി രണ്ട് റോ സീറ്റുകൾ ഒഴിച്ചിടുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരം. അറ്റ്ലാന്റയിലെ ഇമോറി യൂണിവേഴ്സിറ്റിയിൽ 2018-ൽ നടന്ന പഠന പ്രകാരം വായുവിലൂടെ പകരുന്ന രോഗം ഉള്ളവർ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മുൻകരുതൽ എന്തൊക്കെ വേണം എന്ന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുന്നിലും പിന്നിലുമായി ഓരോ സീറ്റ് വെച്ച് ഒഴിച്ചിടുന്നത് വായുവിലൂടെ അണുക്കൾ പടരുന്നത് കുറയ്ക്കാനാകുമെന്നും ആ പഠനത്തിൽ ഗവേഷകർ പറയുന്നു. എന്നാൽ ഇതേ ഗവേഷകർ മുൻപ് നടത്തിയ പഠനത്തിൽ സാഴ്സ് ഇൻഫ്ലുവൻസ പോലെയുള്ള രോഗങ്ങൾ തൊട്ടടുത്തുള്ളവർ അല്ലാത്തവർക്കും പകരും എന്ന് കണ്ടെത്തിയിട്ടുണ്ട്. എയർപോർട്ടിൽ രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതും, മുൻ യാത്രക്കാർ തൊട്ട പ്രതലങ്ങളിൽ സ്പർശിക്കുന്നതും ഉൾപ്പെടെ തുമ്മലിലൂടെ ചുമയിലൂടെയോ ഇൻഫെക്ഷൻ പരക്കുന്നതല്ലാത്ത രീതികളിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്. ക്യാബിൻ ക്രൂവിൽ ഉള്ളവർ രോഗികളോടും രോഗമില്ലാത്തവരോടും ഒരേസമയം സമ്പർക്കം പുലർത്തേണ്ടി വരുന്നതും ആശങ്കാജനകമാണ്. ഇത്തരത്തിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായേക്കാം. എന്നാൽ ഗുവാൻസൊവിൽ നിന്നും ടോറോണ്ടോയിലേക്ക് 350 യാത്രക്കാരുമായി 15 മണിക്കൂറോളം സഞ്ചരിച്ച ഒരു വിമാനത്തിൽ 2 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു, പക്ഷേ വിമാനത്തിൽ സഞ്ചരിച്ച മറ്റൊരാൾക്ക് പോലും രോഗം ബാധിച്ചില്ലെന്ന് കാനഡയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.

ഒരു അടഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം രോഗികളുമായി ചെലവഴിക്കുന്നത് രോഗം പകരാൻ കാരണമാകും എന്ന ഭയമാണ് യാത്രക്കാരിൽ ഏറെപ്പേർക്കും, എന്നാൽ ആധുനിക സജ്ജീകരണങ്ങളുള്ള വിമാനത്തിനകത്ത് രണ്ട് മൂന്ന് മിനിറ്റ് കൂടുമ്പോൾ വായു ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്, അതായത് മണിക്കൂറിൽ ഇരുപതോ മുപ്പതോ തവണ വിമാനത്തിനകത്ത് വായു ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഹൈ എഫിഷ്യൻസി പാർട്ടികുലേറ്റ് ഫിൽറ്ററുകളിലൂടെ കടന്നുവരുന്ന വായു ഊഷ്മാവും ഹ്യുമിഡിറ്റി യും നിയന്ത്രിക്കപെട്ട ആശുപത്രികളിലെതുപോലെയാണ്. 10 നാനോ മീറ്ററോളം വലിപ്പമുള്ള വസ്തുക്കളെ ഇവ ഫിൽറ്റർ ചെയ്തു മാറ്റുമെന്നിരിക്കെ കോവിഡ് 19 വൈറസിന്റെ വലുപ്പം 125 നാനോമീറ്റർ ആണ്. ഇത്തരത്തിലുള്ള വായു ശുദ്ധീകരണ സംവിധാനം വായുവിലൂടെ രോഗം പകരുന്നത് പൂർണമായി തടയുന്നു.

എന്നാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അന്തരീക്ഷത്തിൽ എത്തിയ അണുക്കൾ ശുദ്ധീകരിക്കപ്പെടുന്ന തിനുമുന്പ് മറ്റൊരാൾ ശ്വസിച്ചാൽ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതേസമയം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മറക്കുന്നതും ക്യാബിൻ വൃത്തിയാക്കുന്നതും തുടങ്ങി ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോവിഡ് മുക്ത വിമാനയാത്രകൾ സാധ്യമാകും.

സ്വന്തം ലേഖകൻ

ഇന്ത്യ :- ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 18, 552 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കിൽ 24 മണിക്കൂറിനിടെ 384 മരണങ്ങൾ നടന്നതായി രേഖപ്പെടുത്തുന്നു. ഇതോടെ മൊത്തം മരണസംഖ്യ 15, 685 ആയി ഉയർന്നു. ഇതോടെ ഇന്ത്യ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. യു എസ് എ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ഇന്ത്യയ്ക്ക് മുൻപിൽ ഉള്ളത്. നാല് ദിവസത്തിനിടെ എഴുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്ത ആസാമിലെ ഗുവാഹാട്ടിയിൽ സംസ്ഥാന ഗവൺമെന്റ് രണ്ടാഴ്ച നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും, ജനങ്ങൾ ആവശ്യസാധനങ്ങൾ കരുതണമെന്നുമുള്ള നിർദ്ദേശം അസം ആരോഗ്യ മന്ത്രി ഹിമാൻത ബിശ്വ ശർമ നൽകി.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥിതിഗതികൾ മോശമായി കൊണ്ടിരിക്കുന്ന സംസ്ഥാനം ഡൽഹിയാണ്. ഡൽഹിയിലെ ആശുപത്രികളിൽ ഭൂരിഭാഗവും കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചില ഹോട്ടലുകൾ ഏറ്റെടുത്ത് കൊറോണ വാർഡുകൾ ആക്കി മാറ്റുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഡൽഹിയിൽ ഇതുവരെ ഏകദേശം 75, 000 ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളിൽ സ്ഥലമില്ലാത്തതിനാൽ, ഡൽഹിയിൽ ആശ്രമങ്ങളും, ഓഡിറ്റോറിയങ്ങളും, കൊറോണ വാർഡുകൾ ആക്കി മാറ്റിയിരിക്കുകയാണ്.

ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ 13, 000 കിടക്കകൾ മാത്രമാണ് ഉള്ളത്. എന്നാൽ ജൂലൈ അവസാനത്തോടെ എൺപതിനായിരം അധികം കിടക്കകളുടെ ആവശ്യം ഡൽഹിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരുടെ അവധി ഗവൺമെന്റ് റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഇതുവരെയും ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല.

ഇതിനിടെ ചൈനയിൽ വീണ്ടും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 24 മണിക്കൂറിനിടെ 21 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 17 എണ്ണവും തലസ്ഥാനമായ ബെയ്ജിങ്ങിൽ ആണ്. ചൈനയിൽ ഇതുവരെ 83, 483 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സൗത്ത് കൊറിയയിലും പുതുതായി 51 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൊറോണ ബാധ പൂർണ്ണമായി നീങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആശങ്കാജനകമാണ്. ശ്രീലങ്കയിലും മറ്റും ലോക്ക്ഡൗണിൽ പുതിയ ഇളവുകൾ വരുത്തിയിരിക്കുകയാണ്.

ഡോ. ഐഷ വി

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഒരു ടീച്ചർ പറഞ്ഞ വാക്കാണ് “ചിറ്റമ്മനയം ” . ഭയങ്കരിയായ രണ്ടാനമ്മയെ കുറിച്ചൊരു സങ്കല്പമാണ് എനിയ്ക്കാ വാക്കിലൂടെ ലഭിച്ചത്. രണ്ടാനമ്മമാരിൽ ദുഷ്ടകളും , നല്ലവരും ഉണ്ടാകാം എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി. ഏത് പ്രശ്നങ്ങളേയും നമ്മൾ മുൻ വിധിയോടെ സമീപിക്കുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത. തുറന്ന സമീപനമാണെങ്കിൽ അതിനുള്ള സാധ്യത കുറയും.

“ചിറ്റമ്മ നയം ” എന്ന വാക്കു ലഭിച്ച വൈകുന്നേരം ഞാൻ വീട്ടിലെത്തി എന്റെ അമ്മയോട് അതങ്ങ് പ്രയോഗിച്ചു. അമ്മ എന്നോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് . അമ്മയ്ക്ക് പുത്ര വാത്സല്യം ഇത്തിരി കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാനന്ന് അങ്ങനെ പറഞ്ഞത്. അന്ന് ചായ കുടി കഴിഞ്ഞ് അയലത്തെ ദേവയാനി ചേച്ചിയുമായുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ഞങ്ങൾ മൂവരും അടുത്തു നിൽക്കത്തന്നെ അമ്മ ഞാനങ്ങനെ പറഞ്ഞതിനെ കുറിച്ച് ചേച്ചിയോട് പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ എന്റെ അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നെന്നും കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ ആയിരുന്നു വീടെന്നും മരിച്ചു പോയെന്നും മനസ്സിലായി. അമ്മയുടെ അച്ഛനമ്മമാരെയും അച്ഛന്റെ അമ്മാവന്മാരേയും മറ്റും ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അച്ഛന്റെ അച്ഛനമ്മമാരെ കുറിച്ച് അതുവരെ ഒന്നും അറിയില്ലായിരുന്നു. കാസർഗോഡ് ആയിരുന്നു ഞങ്ങളുടെ താമസം എന്നതിനാൽ അച്ഛനമ്മമാർ അതേ കുറിച്ച് പറഞ്ഞു തരാതിരുന്നതിനാൽ അച്ഛന് അച്ഛനമ്മമാർ ഉണ്ടെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല. അന്നു സന്ധ്യയ്ക്ക് അച്ഛനെത്തിയപ്പോൾ ഞാൻ അച്ഛനോട് അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് അച്ഛൻ അച്ഛന്റെ മാതാപിതാക്കളെ കുറിച്ച് ഞങ്ങളോട് പറഞ്ഞു തുടങ്ങിയത്. അച്ഛന് അച്ഛന്റെ അമ്മയെ ഒൻപതാം വയസ്സിൽ നഷ്ടപ്പെട്ടെന്നും കുതിരകൾ വലിയ്ക്കുന്ന വില്ലുവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വില്ലുവണ്ടി മറിഞ്ഞ് ക്ഷതമേറ്റായിരുന്നു മരണമെന്ന് അച്ഛൻ പറഞ്ഞു തന്നു. അച്ഛന്റെ അമ്മയുടെ സ്ഥലം കൊല്ലം ജില്ലയിലെ ചിറക്കര താഴത്തും അച്ഛന്റെ അച്ഛന്റെ സ്ഥലം കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലും . അച്ഛന്റെ അച്ഛൻ ശ്രീ കറുമ്പന്റെ ആദ്യ ഭാര്യ കൊച്ചു കുഞ്ചേക്കിയായിരുന്നു. കൊച്ചു കുഞ്ചേക്കിക്ക് നീലാംബരൻ , ദാമോദരൻ, ഗംഗാധരൻ എന്നീ ആൺ മക്കളും തങ്കമ്മ , ലക്ഷ്മി , കാർത്യായനി, ഗൗരി എന്നീ പെൺമക്കളും ആയിരുന്നു. ഇതിൽ കാർത്യായനിയും ഗാരിയും ഇരട്ട കുട്ടികളായിരുന്നു. ഇരട്ട കുട്ടികളെ പ്രസവിച്ച ഉടനേ തന്നെ കൊച്ചു കുഞ്ചക്കി അമ്മൂമ്മ മരിച്ചു. പിന്നെയാണ് അച്ഛാച്ചൻ എന്റെ അച്ഛാമ്മയായ “നീലമ്മ അമ്മു കുഞ്ഞിനെ” വിവാഹം ചെയ്യുന്നത്. കല്ലട “തോപ്പു വിള” തറവാട്ടിലെ കാരണവരായിരുന്ന “കറുമ്പൻ” എന്ന എന്റെ അച്ഛാച്ചന് ചിറക്കര ത്താഴത്ത് നാട്ടുവാഴിത്തറവാടിന്റെ കാരണവർ കൂടിയായിരുന്ന ആലുവിള “കൊച്ചു പത്മനാഭനെ” പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അനന്തരവളായ “അമ്മു കുഞ്ഞിനെ” കാരണവർ തോപ്പു വിളയിലെ കാരണവർക്ക് വിവാഹം കഴിച്ചു കൊടുത്തത്.

അമ്മുക്കുഞ്ഞ് കൊച്ചു കുഞ്ചേക്കിയുടെ മക്കൾക്ക് സ്നേഹമയിയായ കുഞ്ഞമ്മയായിരുന്നു. അച്ഛാച്ചന് അമ്മു കുഞ്ഞിൽ രണ്ടാൺമക്കൾ കൂടി ജനിച്ചു. വിദ്യാധരൻ എന്ന എന്റെ അച്ഛനും വിശ്വംഭരനും. അങ്ങനെ മഹാഭാരതത്തിലെ കുന്തിയ്ക്കും മാദ്രിയ്ക്കും കൂടി അഞ്ചാൺ മക്കൾ എന്ന് പറഞ്ഞതു പോലെ കുഞ്ചേക്കിയ്ക്കും അമ്മു കുഞ്ഞിനുമായി അഞ്ചാൺ മക്കൾ. അവരെ പഞ്ച പാണ്ഡവന്മാരെന്ന് കിഴക്കേ കല്ലടയിലെ ആളുകൾ പറഞ്ഞു പോന്നു.

എന്റെ അച്ഛാമ്മ സ്വാത്വികയും സ്നേഹമയിയുമായിരുന്നെന്ന് അച്ഛൻ പറഞ്ഞു തന്നു. രണ്ടാനമ്മ നല്ലവളുമാകാമെന്ന് എനിയ്ക്ക് മനസ്സിലായി. പിന്നീട് അച്ഛന്റെ അർദ്ധ സഹോദന്മാരേയും സഹോദരിമാരേയും പരിചയപ്പെട്ടപ്പോൾ അത് കൂടുതൽ വ്യക്തമായി . അവരുടേയും അനന്തര തലമുറകളുടേയും സ്നേഹം ഇന്നും നിലനിൽക്കുന്നു. പിന്നെയുള്ള ഓരോ ദിവസങ്ങളിലും അച്ഛന്റെ ബന്ധുക്കളെ കുറിച്ച് ഞാൻ അച്ഛനോട് ചോദിക്കുമായിരുന്നു. അച്ഛൻ അതെല്ലാം പറഞ്ഞു തരും. അച്ഛാമ്മ വെളുത്ത് മെലിഞ്ഞ് ബോബ് ചെയ്ത മുടിയുള്ള സാമാന്യം നല്ല സൗന്ദര്യമുള്ള സ്ത്രീയായിരുന്നെന്നാണ് അച്ചന്റെ വർണ്ണനയിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അന്നുമുതൽ ഒരു ഫോട്ടോ പോലുമില്ലാതെ എന്റെ അച്ഛാമ്മയെ ഞാൻ മനസ്സിൽ കണ്ടു. അവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ഞാൻ ജനിക്കുന്നതിനും 23 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ അവരുടെ ഏകദേശ ചിത്രം എന്റെ മനസ്സിൽ പൂർത്തിയാക്കാൻ സാധിച്ചത് ശ്രീമതി അമ്മു കുഞ്ഞിന്റെ ചേച്ചി കുഴുപ്പിൽ കാർത്ത്യായനി അച്ചാമ്മയേയും അനുജത്തി കീഴതിൽ ലക്ഷ്മി അച്ഛാമ്മയേയും പിന്നീട് കണ്ടപ്പോഴാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

 

ലണ്ടൻ : നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഇനി ആശ്വസിക്കാം. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ എൻ‌എച്ച്എസ് കരാറുകൾ അവസാനിക്കുന്നതുവരെ ശമ്പളം ലഭിക്കും. കോവിഡ് പ്രതിസന്ധി ഏറിയതോടെ ട്രെയിനിങ് അവസാനിക്കുന്നതിനുമുമ്പ് ആശുപത്രികളിൽ 18,700 ഓളം വിദ്യാർത്ഥികൾ ജോലി ചെയ്യാൻ ആരംഭിച്ചിരുന്നു. പരിശീലനം അവസാനിക്കുന്നതിനു മുമ്പാണ് വിദ്യാർത്ഥികൾ എൻ എച്ച് എസ് ജോലിയിൽ പ്രവേശിച്ചത്. പെയ്ഡ് പ്ലേസ്മെന്റുകൾ നേരത്തെ അവസാനിച്ചതായും അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് വരുമാനം ഇല്ലാതായെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇത് പല ആശങ്കകൾക്കും കാരണമായി മാറി. എന്നാൽ കരാർ അവസാനിക്കുന്നതുവരെ വിദ്യാർത്ഥികൾക്ക് പൂർണമായി ശമ്പളം ലഭിക്കുമെന്ന് ഇന്നലെ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് (എച്ച്ഇഇ) സ്ഥിരീകരിച്ചു.

വിദ്യാർത്ഥി സ്വമേധയാ അവസാനിപ്പിച്ചില്ലെങ്കിൽ മുഴുവൻ പണവും കൊടുത്തിട്ട് മാത്രമേ കരാർ പൂർത്തിയാക്കൂ എന്നും അധികൃതർ അറിയിച്ചു. നിലവിൽ വിപുലീകൃത പ്ലെയ്‌സ്‌മെന്റുകളിൽ കഠിനമായി പ്രയത്നിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ കരാർ മാനിക്കപ്പെടുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് സ്റ്റുഡന്റ് കമ്മിറ്റി ചെയർമാൻ ജെസ് സൈൻസ്ബറി പറഞ്ഞു. “ഈ പ്രശ്നത്തെക്കുറിച്ചുള്ള വ്യക്തതയുടെയും വിവരങ്ങളുടെയും അഭാവം ആശയക്കുഴപ്പത്തിലേക്കും ദുരിതത്തിലേക്കും നയിച്ചു. പകർച്ചവ്യാധിക്കെതിരെ കഠിനമായി പോരാടിയ സമയങ്ങളിൽ ഇതുമൂലം അവർക്ക് ആശങ്ക ഉണ്ടായി. ” അവർ അറിയിച്ചു. നിലവിലുള്ള കരാറുകളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം എന്ന സ്ഥിരീകരണത്തിൽ സന്തോഷമുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ആർ‌സി‌എൻ ഡയറക്ടർ മൈക്ക് ആഡംസ് വെളിപ്പെടുത്തി.

“തിരഞ്ഞെടുത്ത മിക്ക വിദ്യാർത്ഥികൾക്കും ആറുമാസത്തെ ശമ്പള കരാർ നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് ചില ട്രസ്റ്റുകൾ ഇവയെക്കുറിച്ച് അറിയിപ്പ് നൽകാൻ തുടങ്ങി. മൂന്ന് മാസത്തിനപ്പുറം വിദ്യാർത്ഥികളെ ആവശ്യമില്ല എന്ന് പറഞ്ഞു.” നഴ്സിംഗ് വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്ന യോർക്ക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഇയാൻ ഹാമിൽട്ടൺ അറിയിച്ചു. പെയ്ഡ് പ്ലെയ്‌സ്‌മെന്റുകൾ എടുത്ത വിദ്യാർത്ഥികൾക്ക് ഉചിതമായ ഘട്ടത്തിൽ ക്രമീകരണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് എച്ച്ഇഇ ചീഫ് നഴ്‌സ് മാർക്ക് റാഡ്‌ഫോർഡ് വ്യക്തമാക്കി. അതിനാൽ തന്നെ നഴ്സിംഗ് യോഗ്യതകൾ പൂർത്തിയാക്കി അവർക്ക് വേഗത്തിൽ എൻ എച്ച് എസ് ജോലിയിൽ പ്രവേശിക്കാൻ കഴിയും. വിദ്യാർത്ഥികളും പ്ലെയ്‌സ്‌മെന്റ് ദാതാക്കളും സർവ്വകലാശാലകളും തമ്മിലുള്ള കരാറുകളുടെ ഭാഗമായി ഓഗസ്റ്റ് 31 നകം പണമടച്ചുള്ള പ്ലെയ്‌സ്‌മെന്റുകൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൊഴിലുടമകളും സർവ്വകലാശാലകളും രണ്ടാം, മൂന്നാം വർഷ വിദ്യാർത്ഥികളുമായി ബന്ധപ്പെടും. ജൂലൈ 31 ന് ശേഷം ആരംഭിക്കുന്ന പുതിയ പ്ലെയ്‌സ്‌മെന്റുകൾക്ക് പണം ലഭ്യമാകുകയില്ല.

ബോൺമൗത്ത്:- യുകെയിലെ ബോൺമൗത്തിൽ താമസിച്ചിരുന്ന കാഞ്ഞരപ്പിള്ളിക്ക് അടുത്തുള്ള തമ്പലക്കാട് സ്വദേശിയുമായ ഷാജി ആന്റണി (55) മരണമടഞ്ഞു. തമ്പലക്കാട്ടുള്ള വെട്ടം കുടുംബാംഗമാണ് പരേതനായ ഷാജി. 2003 കാലഘട്ടത്തിലാണ് ഷാജി യുകെയിൽ എത്തുന്നത്. റോയൽ മെയിൽ ജീവനക്കാരനായിട്ട് ജോലി ചെയ്‌തിരുന്നത്‌.

ഭാര്യ മേഴ്സി ഷാജി കോഴിക്കോട് തറപ്പേൽ കുടുംബാംഗമാണ്. 2 കുട്ടികളാണുള്ളത്, കെവിൻ ഷാജി (21) എബിൻ ഷാജി (14).

ഷാജി ആന്റണിയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : പ്രധാനമന്ത്രി ബോറിസ് ജോൺസൻ, തന്റെ പദ്ധതിയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ രാജ്യത്തിന് 30,000 ജീവൻ കൂടി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ. രോഗത്തോടുള്ള ജോൺസന്റെ സമീപനം മാറ്റണമെന്ന് വിദഗ്ധർ അറിയിച്ചു. “ഒരു ദിവസം 100 മുതൽ 150 വരെ മരണങ്ങൾ തുടരുകയാണെങ്കിൽ, 9 മാസങ്ങൾ കൊണ്ട് അത് 30,000 ത്തിലധികം മരണങ്ങളാവും.” ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ പ്രവർത്തന ഗവേഷണ പ്രൊഫസർ ക്രിസ്റ്റീന പഗെൽ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നേരത്തേ എടുത്തുകളഞ്ഞതിന് സർക്കാരിനെ നിശിതമായി വിമർശിച്ച സ്വതന്ത്ര സേജ് ഗ്രൂപ്പിലെ അംഗം കൂടിയാണ് പ്രൊഫസർ ക്രിസ്റ്റീന. “സൂപ്പർ സാറ്റർഡേ” എന്ന് വിളിക്കപ്പെടുന്ന ജൂലൈ 4 ന് പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ വീണ്ടും തുറന്ന് പ്രവർത്തിക്കുമ്പോൾ രാജ്യം ഉയർത്തുന്ന അപകടസാധ്യത വലുതാണെന്നും അവർ പറഞ്ഞു.

അണുബാധകൾ ഇനി കുറയാതിരിക്കുകയും പരിശോധനയും പൂർണ്ണമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അപകടസാധ്യതകൾ ഉയരും. ” പ്രൊഫ. പഗെൽ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയിൽ നിന്നും രാജ്യം പൂർണമായി മുക്തി നേടിയിട്ടില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനു ശേഷം മറ്റു രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചു. വേനൽക്കാലത്തിന്റെ അവസാനത്തോടെ, അടുത്ത ഒമ്പത് മാസത്തേക്കുള്ള വ്യക്തമായ പദ്ധതി കൊണ്ടുവരണമെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ പൊതുജനാരോഗ്യ പ്രൊഫസർ ഗബ്രിയേൽ സ്കാലി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അടുത്ത വാരാന്ത്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ നീക്കുമ്പോൾ കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

മാർഗനിർദേശങ്ങൾ പാലിക്കാതെയുള്ള ഒത്തുചേരൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുമെന്ന് ലണ്ടൻ റെസ്റ്റോറന്റിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ അണുബാധ വളരെ ഉയർന്ന തലത്തിലാണ്. എല്ലാവരുടെയും ശ്രമഫലമായി കോവിഡ് -19 കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലവിലുണ്ട്. സാമൂഹിക അകലം പോലുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിച്ചില്ലെങ്കിൽ‌ കേസുകൾ‌ വീണ്ടും ഉയരും.” പ്രൊഫസർ ക്രിസ് വിറ്റി ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസങ്ങളിൽ, കനത്ത ചൂടിൽ നിന്നും രക്ഷനേടുന്നതിനായി വെസ്റ്റൺ – സൂപ്പർ – മേയർ കടൽ തീരത്തേക്ക് എത്തിയ ടൂറിസ്റ്റുകൾ മണ്ണിലും ചെളിയിലും അകപ്പെട്ടു. നൂറിലധികം ആളുകളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിലെ ഹെയ്ത്രോ എയർപോർട്ടിൽ ഇന്നലെ നിലവിലെ ഏറ്റവും ഉയർന്ന താപനിലയാണ് 33 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ആണ് ടൂറിസ്റ്റുകൾ പലരും കടൽ തീരത്ത് എത്തി വെള്ളത്തിൽ ഇറങ്ങിയത്.

എന്നാൽ അവിടെ മണ്ണിലും ചെളിയിലും പല ടൂറിസ്റ്റുകളും പുതഞ്ഞു പോവുകയായിരുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനായി കോസ്റ്റ് ഗാർഡുകൾ ഉടൻ തന്നെ എത്തി. നിരവധി ആളുകളാണ് ബീച്ചിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലരുടെയും കയ്യിൽ കൊച്ചു കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.


ജനങ്ങൾ ഇത്തരത്തിൽ അപകടത്തിൽ ആകരുതെന്നും, ജാഗ്രത പാലിക്കണമെന്നും ഉള്ള നിർദ്ദേശങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട ആർക്കും തന്നെ സാരമായ പരിക്കുകളില്ല.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രവാസികളെല്ലാം വളരെയധികം ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു ഫലമാണ് ചക്ക. ചക്കപ്പഴവും ചക്കപ്പുഴുക്കും കഴിക്കാനായി മാത്രം ചക്കയുടെ സീസണിൽ നാട്ടിൽ പോകുന്ന യുകെ മലയാളികൾ വരെ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളും യുകെയിലെ ഷോപ്പുകളിൽ ലഭ്യമാണെങ്കിലും ചക്ക വളരെ വിരളമായിട്ട് മാത്രമാണ് ലഭിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ചക്ക പഴത്തിൻെറ വില കേട്ടാൽ നമ്മൾ എല്ലാവരും ഞെട്ടും. പുറംതോടുള്ളപ്പെടെയുള്ള ചക്കയ്ക്ക് കിലോയ്ക്ക് 250 രൂപയിലേറെയാണ് വില. ഏഷ്യൻ ഷോപ്പിൽനിന്ന് 2 കിലോ ചക്ക മേടിച്ചിട്ട് ഇരുപത് ചുള മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന പരാതി പറയുന്ന മലയാളികളുമുണ്ട്. ചക്കപ്പുഴുക്കിനായിട്ട് യുകെ മലയാളികളുടെ ആശ്രയം വളരെ വിരളമായിട്ട് ഏഷ്യൻ ഷോപ്പുകളിൽ വരുന്ന ഫ്രോസൻ ചക്കയാണ്. എന്നാൽ മലയാളികൾക്ക് ചക്കയോടുള്ള  ആത്മബന്ധത്തെക്കാളുപരിയായി  ചക്ക നമ്മുടെ ഭക്ഷണമാകേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചാണ് ഡോക്ടർ എ. സി. രാജീവ്‌ കുമാർ വായനക്കാരുമായി പങ്കുവെയ്ക്കുന്നത്

നമ്മുടെ നാട്ടിൽ കേരളത്തിൽ സർവ്വ സാധാരണം ആയി ഉപയോഗിച്ചു വന്ന ഒരു ഫലം ആണ് ചക്ക. ഏതാണ്ട് ആറു മാസക്കാലം പട്ടിണി അകറ്റാൻ കേരളീയരെ സഹായിച്ച ചക്ക ഒരു കാലത്ത് അവഗണനയുടെ പിന്നാമ്പുറത്തതായിരുന്നു. എന്നാൽ സിഡ്‌നി സർവകലാശാലാ ഗവേഷകർ ഈ അത്ഭുത ഫലത്തെ കുറിച്ച് നടത്തിയ പഠനത്തെ തുടർന്ന് ഈ ഫലത്തിൻെറ ഔഷധഗുണം ലോകശ്രദ്ധ നേടി. അരിയുടെയോ ഗോതമ്പിന്റെയോ ഗ്ലൈസിമിക് ഇൻഡക്‌സിനേക്കാൾ കുറഞ്ഞ ചക്ക ഉപയോഗിക്കുന്നതാണ് നന്ന് എന്ന കണ്ടെത്തൽ പ്രമേഹ ബാധിതർക്ക് ആശ്വാസം ആണ് .

എന്റെ കുട്ടിക്കാലത്ത് അല്പം അകലെ ഉള്ള ഒരമ്മൂമ്മ വീട്ടിൽ വരുമായിരുന്നു. വന്നാലുടൻ ഒരു ചാക്ക് എടുത്തു പറമ്പിൽ ആകെ നടക്കും. പ്ലാവിൻ ചുവട്ടിൽ നിന്ന് ചക്കക്കുരു പെറുക്കി ചാക്ക് നിറച്ചതും ആയിട്ടാവും വൈകിട്ട് പോകുക. ഒരു ദിവസം അമൂമ്മയോട് ഈ ചക്കക്കുരു എന്തിനാ എന്നു ചോദിച്ചു. ഉണക്കി പൊടിച്ചു പുട്ട് ഉണ്ടാക്കും എന്ന് പറഞ്ഞു.” അയ്യേ അതെന്തിന് കൊള്ളാം ” എന്ന് ചോദിച്ചപ്പോൾ “ഇതിൽ വിറ്റാമിൻ ഈറു ഉണ്ട് ” എന്നാണ് അമ്മൂമ്മ പറഞ്ഞത്. തൊണ്ണൂറ്റി എട്ട് വയസ്സ് വരെ രോഗമൊന്നും ഇല്ലാതെ ജീവിച്ചു ആ അമ്മൂമ്മ.

ഇന്ന് ചക്കയെ പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നു വരുന്നു. മനുഷ്യ ആരോഗ്യത്തിന് അവശ്യം ആയ പോഷകങ്ങളും ജീവകങ്ങളും ധാതു ലവണങ്ങളും ഫയ്‌റ്റോകെമിക്കൽസ് എന്നിവയാൽ സമൃദ്ധമാണ് ചക്ക. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ ആവും. പുറത്തെ മുള്ള് കളഞ്ഞു, ചക്ക മടൽ, അകത്ത് ചക്ക ചുള, ചുളക്ക് ചുറ്റും ഉള്ള ചകിണി, നടുക്ക് ചുള പറ്റി പിടിച്ചിരിക്കുന്ന കൂഞ്ഞി, മാംസളമായ ചുളയുടെ ഉള്ളിൽ ഉള്ള ചക്കക്കുരു, പഴുത്ത പ്ലാവില, പ്ലാവില ഞെട്ട് ഇവയെല്ലാം ഉപയോഗ യോഗ്യം ആണ്.

ചക്കക്കുരു ഉണക്കി പൊടിച്ചു പാലിൽ കുടിക്കുന്നത് ജരാ നരകൾ അകറ്റി ത്വക് സൗന്ദര്യത്തെ വർധിപ്പിക്കാനിടയാക്കും. ഉത്കണഠ, മാനസിക സംഘർഷം, രക്ത കുറവ്, കാഴ്ചത്തകരാർ എന്നിവ അകറ്റാൻ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുവാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ചക്കയുടെ ഉപയോഗം സഹായിക്കും. ശരീര ഭാരം കുറയ്ക്കുവാനും നന്നെന്ന് പറയപ്പെടുന്നു.
പഴുത്താൽ ദൃഢത ഉള്ള ചുളയോട് കൂടിയ വരിക്കചക്കയും, ദൃഢത കുറഞ്ഞ മൃദുവും വഴുവഴുപ്പും ഏറെ നാരുള്ളതുമായ കൂഴ എന്നിങ്ങനെ രണ്ടിനം ചക്ക ആണ് കണ്ടു വരുന്നത്. ചക്ക ഉപ്പേരി വറുക്കാൻ വരിക്ക ഇനവും, ചക്ക അപ്പം ഉണ്ടാക്കാൻ കൂഴ ഇനവും സാധാരണ ഉപയോഗിക്കുന്നു. ചക്ക ശർക്കരയും ചേർത്ത് വരട്ടി ചക്ക വരട്ടി എന്ന ജാം പോലെയുള്ള വിഭവം ഏറെ ജനപ്രിയമാണ്. പച്ച ചക്ക ചുള വെക്കും മുമ്പുള്ള ഇടിച്ചക്ക, ഇറച്ചി മസാല ചേർത്ത് കറിയോ, മസാല ആയോ ഉപയോഗിച്ചു വരുന്നു. വിളഞ്ഞ ചക്കയുടെ ചുള എന്നിവ അവിയൽ, എരിശ്ശേരി എന്നിവയ്ക്കും ഉപയോഗിക്കുന്നു. ചകിണി തോരനായോ, കൂഞ്ഞി ഇറച്ചി മസാല ചേർത്ത് കറി ആയിട്ടോ ഉപയോഗിക്കാം. ചക്കക്കുരു മെഴുക്കുപുരട്ടി, തേങ്ങാ അരച്ചു കറി എന്നിവയ്ക്കും നന്ന്. ചക്ക പുഴുക്കും കഞ്ഞിയും നാടൻ വിഭവം ആയിരുന്നു.

ബെറി ഇനത്തിൽ പെട്ട പഴം തന്നെ ആണ് ചക്ക. ജാക്ക് ഫ്രൂട്ട്, ജാക്ക് ട്രീ എന്നൊക്കെ അറിയപ്പെടുന്ന ഈ സവിശേഷ വൃക്ഷം ഫലദായകവും ജീവകം സി, പൊട്ടാസ്യം, ഭക്ഷ്യ യോഗ്യമായ നാരുകൾ എന്നിവ അടങ്ങിയത് ആയതിനാൽ ആവണം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടാൻ ഇടയായത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആകാൻ ഇടയുള്ള ഫലം എന്ന നിലയിൽ നടക്കുന്ന ഗവേഷണങ്ങളിൽ പുതിയ കണ്ടെത്തൽ ഏറെ പ്രയോജനപ്പെടുന്നു. കീമോ തെറാപ്പിയുടെ ദൂഷ്യ ഫലങ്ങൾ അകറ്റാൻ സഹായിക്കുന്നു എന്ന കണ്ടെത്തൽ ലോകത്തിന് വലിയ അനുഗ്രഹം ആകും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

സ്വന്തം ലേഖകൻ

ഗ്ലാസ്‌ഗോ : ഗ്ലാസ്‌ഗോ സിറ്റി സെന്ററിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർ കുത്തേറ്റ് മരിച്ചു. പ്രാഥമിക റിപ്പോർട്ടിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഗ്ലാസ്‌ഗോ സിറ്റി സെന്ററിലെ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നതായി പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും കുത്തേറ്റതായി സ് കോട്ടിഷ് പോലീസ് ഫെഡറേഷൻ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ഇപ്പോഴും പോലീസ് തുടരുന്നുണ്ട്. പോലീസ് സ്‌ കോട്ട്‌ലൻഡിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും പൊതുജനങ്ങൾക്ക് അപകടമില്ലെന്നും പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് സർക്കാരിനെ അറിയിക്കുകയാണെന്ന് സ് കോട്ടിഷ് ജസ്റ്റിസ് സെക്രട്ടറി ഹംസ യൂസഫ് ട്വീറ്റ് ചെയ്തു.

സമീപത്തെ ഓഫീസ് കെട്ടിടത്തിൽ നിന്ന് സംഭവം കണ്ട ക്രെയ്ഗ് മിൽ‌റോയ്, ആംബുലൻസുകളിൽ നാല് പേരെ കൊണ്ടുപോയതായി പറഞ്ഞു. “ആഫ്രിക്കൻ വംശജനായ ഒരു മനുഷ്യൻ ചെരുപ്പില്ലാതെ നിലത്ത് കിടക്കുന്നതായി കണ്ടു. അദ്ദേഹത്തിന് സമീപം ആരോ ഉണ്ടായിരുന്നു.” പി‌എ വാർത്താ ഏജൻസിയോട് സംസാരിച്ച മിൽറോയ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഗ്ലാസ്‌ഗോ സിറ്റി സെന്റർ അടച്ചുപൂട്ടി. റിപ്പോർട്ടുകൾ ശരിക്കും ഭയാനകമാണെന്നും പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.

പാർക്ക് ഇൻ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഭവം നടന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് അഭയാർഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന നിരവധി ഹോട്ടലുകളിൽ ഒന്നാണ് പാർക്ക് ഇൻ ഹോട്ടൽ. പ്രധാനമന്ത്രി ബോറിസ് ജോൺസണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ഈ അപ്രതീക്ഷിത ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുകയും അടിയന്തര സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. സംഭവം നടന്ന പ്രദേശത്തുനിന്നും മാറി നിൽക്കാൻ പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെടുന്നുണ്ട്.

സ്വന്തം ലേഖകൻ

ബോൺമൗത്ത് : ലോക്ക്ഡൗണിൽ ലഘൂകരണം ഏർപ്പെടുത്തിയതോടെ ആയിരകണക്കിന് ആളുകളാണ് പ്രതിദിനം ഇംഗ്ലണ്ടിലെ കടൽത്തീരങ്ങളിൽ എത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ഇംഗ്ലണ്ടിലെ ബീച്ചുകൾ അടയ്ക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് മുന്നറിയിപ്പ് നൽകി. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനമായ ഇന്നലെ, പൊതുജനങ്ങളുടെ വൻ തിരക്കാണ് ബീച്ചുകളിൽ കാണപ്പെട്ടത്. സൗത്ത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ താപനില 33.3° സി (91.94 എഫ്) ആയി ഉയർന്നു. : “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബീച്ചുകളിൽ, പ്രത്യേകിച്ച് ബോൺമൗത്തിലും സാൻഡ്‌ബാങ്കുകളിലും കണ്ട രംഗങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുന്നു. “നിരവധി ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റവും പ്രവർത്തനങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ” കൗൺസിൽ നേതാവ് വിക്കി സ്ലേഡ് പറഞ്ഞു.

‘ഒരു പ്രധാന സംഭവമായി’ പല നേതാക്കന്മാരും ഇതിനെ വിലയിരുത്തി. ഗതാഗതം തടസപ്പെടുത്തുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്ത ജനക്കൂട്ടത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ അപലപിച്ച കൗൺസിൽ അധിക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങിന് 558 പേർക്കോളം പോലീസ് പിഴ ഇടാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ പ്രതിസന്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ സാമൂഹിക അകലം പാലിക്കാൻ നാം ബാധ്യസ്ഥരാണെന്ന് ഹാൻകോക്ക്‌ പറഞ്ഞു. “ഈ വൈറസിനെ നേരിടുന്നതിൽ നമ്മൾ യഥാർത്ഥ പുരോഗതി കൈവരിച്ചു. എല്ലാവരുടെയും കഠിനാധ്വാനം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. ദയവായി ജാഗ്രത പാലിച്ച് ജീവൻ രക്ഷിക്കുക.” ഹാൻകോക്ക് കൂട്ടിച്ചേർത്തു.

കേസുകളുടെ എണ്ണത്തിൽ വർധനവ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ‌ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ‌ കേസുകളുടെ എണ്ണം ഉയരുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും മുന്നറിയിപ്പ് നൽകി. “ചൂടേറിയ സമയത്ത് എല്ലാവരും കടൽത്തീരത്തേക്ക് പോകും. എന്നാൽ ഏറ്റവും സുരക്ഷിതമായി അത് ചെയ്യേണ്ടതുണ്ട്. കാരണം രോഗം ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ല.” ക്രിസ് ട്വീറ്റ് ചെയ്തു.

Copyright © . All rights reserved