Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ പ്രവാസി മലയാളികൾക്ക് ഇത് അഭിമാനനിമിഷം. 2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി വനിത. റോയല്‍ ഫ്രീ ഹോസ്പിറ്റലിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെയും പ്ലാസ്റ്റിക് സര്‍ജനും ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറിയിലെ കണ്‍സള്‍ട്ടന്റുമായ ഡോ. ജജനി വര്‍ഗീസിനെയാണ് 2020 ഔട്ട്‌സ്റ്റാന്‍ഡിംഗ് യംഗ് പേഴ്‌സണ്‍ ഓഫ് ദി വേള്‍ഡായി തെരഞ്ഞെടുത്തത്. ഒരു ചരിത്രനേട്ടത്തിന്റെ അഭിമാനനിമിഷത്തിലാണ് യുകെയിലെ മലയാളി സമൂഹം. ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ”മെഡിക്കല്‍ ഇന്നൊവേഷന്‍” വിഭാഗത്തില്‍ അന്താരാഷ്ട്ര പുരസ് കാരത്തിനായി യുകെയില്‍ നിന്ന് പത്തു പേർ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും ജജനിയാണ് സ്വപ് നതുല്യമായ നേട്ടം കൊയ് തത്. ബിസിനസ്, സംരംഭകത്വം, സർക്കാർ, രാഷ്ട്രീയം, സാംസ്‌കാരിക നേതൃത്വം, കുട്ടികള്‍ക്കുള്ള സംഭാവന, ആരോഗ്യ രംഗത്തെ കണ്ടെത്തലുകള്‍, ശാസ്ത്ര മുന്നേറ്റം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയച്ച 110 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് 40 വയസിന് താഴെയുള്ള പത്ത് പേരെയാണ് ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ആദരിക്കുന്നത്.

ഫലകവും സമ്മാനപത്രവും ഉള്‍ക്കൊള്ളുന്ന അവാര്‍ഡ് ജപ്പാനിലെ യോകോഹാമയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് സമ്മാനിക്കുക. ജോൺ എഫ് കെന്നഡി, ഗെരാൾഡ് ഫോർഡ്, ആന്റണി റോബിൻസ് തുടങ്ങിയ ലോകപ്രശസ് തർ ഈ അവാർഡിന് അർഹരായിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എംഎസ്‌സി പ്ലാസ്റ്റിക് സര്‍ജറിയിലെ എക്‌സാമിനര്‍സ് ബോര്‍ഡിലെ അംഗം കൂടിയാണ് ഡോ. ജജനി. ജനറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന വിഷയത്തില്‍ കേംബ്രിഡ് ജ് സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ് ഡോ. ജജനി എംഫിലും, പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്. ഹൈ ബ്രെസ്റ്റ് ഡെന്‍സിറ്റിയുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനും, സ് തനാര്‍ബുദവുമായി ബന്ധപ്പെട്ട അവരുടെ ജീനുകള്‍ കണ്ടെത്തുന്നതിനുമാണ് അവര്‍ പിന്നീട് ഗവേഷണം നടത്തിയത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ZNF 365 ജീന്‍ കണ്ടെത്തുന്നതിലേക്ക് ഇത് നയിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മയോ ക്ലിനിക്കുമായി സഹകരിച്ചാണ് ഇത് നടത്തിയെടുത്തത്. നേച്ചര്‍ ഉള്‍പ്പെടെയുള്ള നിരവധി അക്കാദമിക് ജേണലുകളില്‍ ഡോ. ജജനിയുടെ ഈ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്തനാര്‍ബുദത്തെ നേരത്തേ തന്നെ കണ്ടെത്തുന്നതിനും തടയുന്നതിനും, രോഗപ്രതിരോധ ചികിത്സയ്ക്കും ഈ കണ്ടെത്തൽ ഏറെ സഹായകരമായി.

സ്തനാര്‍ബുദത്തെ അതിജീവിച്ച സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് സര്‍ജനെന്ന നിലയില്‍ അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നൂതന ഡാവിഞ്ചി റോബോട്ടുകളും, ശസ്ത്രക്രിയയില്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപിയും ഉപയോഗിക്കുന്ന ചുരുക്കം ചില ശസ്ത്രക്രിയാ വിദഗ് ധരില്‍ ഒരാളാണ് ഡോ. ജജനി വർഗീസ്. ആരോഗ്യ രംഗത്തെ അതിനൂതന കണ്ടെത്തലുകളില്‍ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. ജജനി. കോവിഡ് കാലത്ത് സ്തനാര്‍ബുദ രോഗികള്‍ക്ക് വീഡിയോ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് വെര്‍ച് വല്‍ ക്ലിനിക് സ്ഥാപിക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. ഓരോ വ്യക്തികളെയും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന വ്യക്തികൂടിയാണ് ഈ യുവഡോക്ടർ. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാരുടെ ആവശ്യം മനസിലാക്കിയ അവര്‍ പതിനേഴു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഇമെറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

തന്റെ നേട്ടത്തെക്കുറിച്ചു ജജനി പ്രതികരിച്ചത് ഇപ്രകാരമാണ്. “ഞാൻ ഒരു സാധാരണ വ്യക് തിയാണ്. പക്ഷേ ജീവിതത്തിൽ വിജയിക്കുവാനും കഷ്ടപ്പാടുകള്‍ തരണം ചെയ്യാനുമുള്ള അസാധാരണ പ്രേരണ എന്നും ഒപ്പമുണ്ട്.” “ആരോഗ്യത്തോടെ ഇരിക്കാനും, പ്രവർത്തനത്തെ സ്‌നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും എനിക്ക് ഭാഗ്യമുണ്ടെന്നാണ് കരുതുന്നത്. ക്യാൻസർ പൂർണമായി പരാജയപ്പെടില്ല. ആളുകളെയും അവരുടെ ജീവിതത്തെയും നല്ല കാലത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബാഹ്യമായ മുറിവുകള്‍ സുഖപ്പെടുത്താനെ ഞങ്ങൾക്ക് കഴിയൂ. ആന്തരികമായ മുറിവുകൾ സുഖപ്പെടുത്തുന്നത് ദൈവമാണ്.” ജജനി കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്ററിലെ അസോസിയേഷന്‍ ഓഫ് ബ്രെസ്റ്റ് സര്‍ജറി കോണ്‍ഫറന്‍സ്, യുകെ റേഡിയോളജി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിൽ ഒന്നാം സമ്മാനം, കേംബ്രിഡ് ജിലെ അഡെന്‍ബ്രൂക്‌സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിലെ മികച്ച ഗവേഷണത്തിനുള്ള ഒന്നാം സമ്മാനം, ലണ്ടന്‍ ക്യു ഇ ഹോസ്പിറ്റല്‍ റെയ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിസര്‍ച്ച് കോണ്‍ഫറന്‍സ് എന്നിവയിലുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഈ യുവഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ജനീവയില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാനും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിംഗ്‌സ് കോളേജ് ലണ്ടന്‍, നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി, (യുഎസ്എ), ഡ്യൂക്ക് യൂണിവേഴ്‌സിറ്റി (യുഎസ്എ), ബാപ്രാസ് ലണ്ടന്‍, റോട്ടര്‍ഡാം, യൂറോപ്യന്‍ ജനറ്റിക്‌സ് കോണ്‍ഫറന്‍സ്- ആംസ്റ്റര്‍ഡാം, ദി അമേരിക്കന്‍ തൊറാസിക് സൊസൈറ്റി, ദി ഇന്റര്‍നാഷണല്‍ കാന്‍സര്‍ ഇമേജിംഗ് കോണ്‍ഗ്രസ്, ദി വെല്‍ക്കം സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ജജനി തന്റെ ഗവേഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും, ചിത്രകാരിയുമായ ഡോ. ജജനി വര്‍ഗീസ് ആ മേഖലയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് ഇപ്പോൾ താമസം. ജജനിയുടെ വൻ നേട്ടത്തിൽ പ്രവാസി മലയാളികൾ അഭിമാനം കൊള്ളുകയാണ്. ഒരു യുവ മലയാളി ഡോക്ടർ ലോകത്ത് ഇന്ന് അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നതിൽ നമുക്കും അഭിമാനിക്കാം.

2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് അവാർഡ് കിട്ടിയ ഡോ. ജജനി വര്‍ഗീസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലിചെയ്യുന്ന ആരോഗ്യമേഖലയിൽ തദ്ദേശീയരെയും മറ്റു സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തുന്ന അർപ്പണം കാഴ്ചവെച്ച നിഷ തോമസിന് അർഹിക്കുന്ന അംഗീകാരം. യുകെയിലെ ആരോഗ്യ മേഖലയിൽ പ്രശസ്‌തമായ സെന്റ് ജോൺസ് കെയർ ട്രസ്റ്റിന്റെ എംപ്ലോയി അവാർഡ്സ് 2020ൽ 1,235 നോമിനീസിൽ നിന്ന് മികച്ച നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിഷാ തോമസ്.

നഴ്‌സിങ് പഠനം ചങ്ങനാശ്ശേരിയിൽ പൂർത്തിയാക്കി. തന്റെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു ഇംഗ്ലീഷ് ടെസ്റ്റ് വിജയിച്ചപ്പോൾ ഓ എൻ പി ചെയ്യാൻ ഏജൻസി വഴി നിഷാ തോമസ് 2007ൽ  ആദ്യമായി യുകെയിൽ എത്തിച്ചേർന്നു. സുന്ദർലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠനം വിജയകരമായി പൂർത്തിയാക്കി. വർക്ക് പെർമിറ്റ് നേടി വിഗണിൽ നഴ്‌സിങ്‌ ജോലിയിൽ. അധികം താമസിക്കാതെ വിവാഹം.

തുടർന്ന് ലിങ്കൺഷെയറിലേക്ക് എത്തിച്ചേർന്നു. നോട്ടിങ്ഹാം എൻഎച്ച്എസിൽ പ്രാക്ടീസ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന, അതിരമ്പുഴ പുതുശ്ശേരി കുടുംബത്തിലെ ജോമോൻ ജോസഫ് ആണ് ജീവിതപങ്കാളി. ആൽഫി(10) ഫീയ (8) എന്നിവർ മക്കളാണ്. ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു നഴ്സിംഗ് പഠനം.

കൊറോണ വൈറസ് മഹാമാരി മൂലം ഇത്തവണത്തെ ലിങ്കൻഷെയർ 2020 റീജിയണൽ എംപ്ലോയി അവാർഡ് ചടങ്ങ് ഓൺലൈനായാണ് നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ നിഷയെ ബേസ്ഡ് നഴ്‌സിനുള്ള പുരസ്‌കാരത്തിനായി സഹപ്രവർത്തകർ നോമിനേറ്റ് ചെയ്‌തിരുന്നു. മൂന്ന് ഇംഗ്ലീഷ് നഴ്സുമാർ ചേർന്ന് ആണ് നിഷയെ നോമിനേറ്റ് ചെയ്‌തത്‌. ഫൈനലിസ്റ് ആയി എത്തിയ മൂന്നു പേരിൽ ഒരാളാണ് താൻ എന്ന് നിഷ അറിയുന്നത് കഴിഞ്ഞ ആഴ്ച്ച. കാത്തിരിപ്പിന് അറുതി വരുത്തി ഇന്നലെ ലെറ്റർ കിട്ടിയപ്പോൾ ജേതാവായത് യുകെ മലയാളികൾക്ക് അഭിമാനമായി നിഷാ തോമസ്.

ഇത്തവണ 1235 ഓളം നോമിനേഷനുകൾ മൂന്ന് വിഭാഗങ്ങളിൽ ആയി ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ച സമയമാണ് കടന്നുപോയത്, അതിനാൽ തന്നെ ലഭിച്ച എൻട്രികളിൽ നിന്നും ഫൈനൽ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കുക എന്നത് തന്നെ അത്യന്തം ദുർഘടമായ അനുഭവമായിരുന്നുവെന്ന് സംഘാടകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതുകൊണ്ട് അവാർഡ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു.

വിധികർത്താക്കൾ സൂമിൽ ചർച്ചചെയ് താണ് ഫൈനൽ ലിസ്റ്റ് തീരുമാനിച്ചത്. രോഗികളുടെയും, സഹപ്രവർത്തകരുടെയും വാക്കുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിഷയുടെ  അർപ്പണമനോഭാവവും ദയയും പരിചരണവും എത്രയാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ പറയുന്നു. നേഴ് സിങ് മേഖലയോടുള്ള നിഷയുടെ കാഴ് ചപ്പാട്, സീനിയർ മെമ്പർമാരോട് ഉള്ള മനോഭാവം, സഹപ്രവർത്തകർക്ക് അത്യാവശ്യമുള്ള ഘട്ടങ്ങളിൽ നിർദ്ദേശം നൽകൽ, പരിചരണത്തിലെ നൈപുണ്യം, മെഡിക്കൽ രംഗത്തെ അറിവ്, രോഗികളോട് വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും നൽകുന്ന കരുതൽ, ആത്മസംയമനം എന്നിവ നിഷ യുടെ അവാർഡിലേക്കുള്ള പ്രയാണത്തിൽ മുന്നിൽ എത്തിക്കാൻ സാധിച്ചു.

യുകെയിലെ മലയാളി നഴ്സുമാരുടെ പ്രതിനിധിയാണ് ഒരു കണക്കിൽ പറഞ്ഞാൽ നിഷ. ഇരുൾ മൂടി തുടങ്ങുന്ന ഒരു കാലഘട്ടത്തിന് പ്രകാശവാഹകരായ ഒരു പറ്റം മനുഷ്യരുടെ കരുതൽ ഉണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് നിഷയുടെ നേട്ടം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുകെയിലേക്ക് കുടിയേറുമ്പോൾ കൊറോണ വൈറസ് ലോകവ്യാപകമായി നഷ്ടം വിതയ്ക്കും എന്നത് ഒരാളുടെയും വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

യുകെയിലെ പ്രവാസി മലയാളികളിൽ ഏറിയപങ്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നിരിക്കെ അവർ നേരിടുന്ന വെല്ലുവിളികളും അപകടം നിറഞ്ഞതാണ്. കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി പലർക്കും ജോലിസ്ഥലങ്ങളിൽ മാറ്റമുണ്ടായി, മിക്കവർക്കും ചെറിയ കുട്ടികളാണുള്ളത്, പലപ്പോഴും വീട്ടിൽ മറ്റാരും ഉണ്ടാവില്ല. പുതിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വംശീയമായ വെല്ലുവിളികൾ നേരിടാൻ കാരണമാവുന്നുണ്ട്.

കോവിഡ് വാർഡുകളിലും അനുബന്ധ മേഖലകളിലും തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്നു വിട്ടു നിൽക്കുമ്പോൾ, മലയാളികൾ അത് ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. അതിനുപുറമേ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, ഓവർ ടൈം ജോലി തുടങ്ങിയവ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്രയേറെ വെല്ലുവിളികൾക്കിടയിൽ നിന്നാണ് നിഷയുടെ നേട്ടം എന്നത് ശ്രദ്ധേയമാണ്.

2020 ലെ ബേസ്ഡ് നഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട നിഷ തോമസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ടർബൈനുകൾ നിർമ്മിക്കുന്നതിനായി തുറമുഖങ്ങളും ഫാക്ടറികളും നവീകരിക്കാൻ 160 മില്യൺ പൗണ്ട് നീക്കിവച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ പദ്ധതിയിലൂടെ 2030 ഓടെ ബ്രിട്ടനിലെ എല്ലാ ഭവനങ്ങളിലും വൈദ്യുതി ഉൽപാദിപ്പിക്കാൻ ജോൺസൻ ലക്ഷ്യമിടുകയാണ്. പദ്ധതിയിലൂടെ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 60,000 പേരെ പിന്തുണയ്ക്കാനും സാധിക്കും. ഈ നീക്കം “ഹരിത വ്യാവസായിക വിപ്ലവത്തിലേക്കുള്ള” രാജ്യത്തിന്റെ ചുവടുവയ്പ്പ് ആണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന യുഎൻ ജൈവവൈവിധ്യ ഉച്ചകോടിയിൽ, യുകെയിലെ 30% ഭൂമിയെ സംരക്ഷിക്കുമെന്ന് ജോൺസൻ പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെ ടീസൈഡ്, ഹംബർ എന്നിവിടങ്ങളിലും സ്കോട്ട്ലൻഡിലെയും വെയിൽസിലെയും സൈറ്റുകളിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത് വഴി 2030 ഓടെ വ്യവസായത്തിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഓഫ്ഷോർ വിൻഡ് രാജ്യത്തെ എല്ലാ വീടുകളിലും ഊർജം എത്തിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വെർച്വൽ കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ടീസൈഡ്, ഹംബർ, സ്കോട്ട്ലൻഡ്, വെയിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലൂടെ ഓഫ്ഷോർ വിൻഡ് കപ്പാസിറ്റി വർധിപ്പിക്കും. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായി മാറുമെന്ന് ജോൺസൻ വ്യക്തമാക്കി. കാർബൺ ഉദ്‌വമനം കൂടാതെ, പരിസ്ഥിതിയ്ക്ക് ദോഷം സംഭവിക്കാതെയുള്ള ഈ പദ്ധതി രാജ്യത്തിന് ശുഭപ്രതീക്ഷ ഏകുന്നുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- കാനബിസ് അടങ്ങിയ മധുര പദാർത്ഥങ്ങൾ കഴിച്ച നോർത്ത് ലണ്ടനിലെ സ്കൂളിലെ 13 വിദ്യാർത്ഥികളെ ഉടൻതന്നെ ആശുപത്രിയിലാക്കി. കുട്ടികൾ കഴിച്ച മധുര പദാർത്ഥങ്ങളിൽ കാനബിസിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മുഖ്യ ഘടകമായ റ്റി എച്ച് സി (ടെട്രാഹൈഡ്രോകന്നാബിനോൾ ) അടങ്ങിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഹൈ ഗേറ്റിലുള്ള ലാ സെയിന്റ് യൂണിയൻ കാതോലിക് സ്കൂളിലെ വിദ്യാർഥികളാണ് ആശുപത്രിയിലായത്. എത്രത്തോളം അളവിൽ ഈ പദാർത്ഥം സ്വീറ്റ്സിൽ ഉണ്ടായിരുന്നു എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളിൽ ആരും തന്നെ ഗുരുതരമായ അവസ്ഥയിൽ അല്ല. സംഭവത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും തന്നെ പോലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ ശക്തമായ അനേഷണം പുരോഗമിക്കുകയാണ്. കുട്ടികൾക്ക് വയ്യാതായ ഉടൻതന്നെ ലണ്ടൻ ആംബുലൻസ് സർവീസിന്റെ അഞ്ച് ആംബുലൻസുകൾ സ്കൂളിലെത്തി.

തങ്ങളെയും ഉടൻതന്നെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അധികൃതരും അറിയിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും സംഭവത്തെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കളോട് വിവരം കൈമാറിയതായും അവർ പറഞ്ഞു. എങ്ങനെയാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള മധുര പദാർത്ഥങ്ങൾ ലഭിച്ചതെന്ന് അറിയില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. റ്റി എച്ച് സി യുകെയിൽ നിരോധിതമായ പദാർത്ഥമാണ്. സ്കൂളിന്റെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ പൊതുആരോഗ്യരംഗത്തിന് ഭീഷണിയായി സാങ്കേതിക തകരാർ. 16,000 ത്തോളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതിനെത്തുടർന്ന് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ബന്ധപ്പെടാൻ കഴിയാതെ വന്നു. സെപ്റ്റംബർ 25 നും ഒക്ടോബർ 2 നും ഇടയിൽ 15,841 കേസുകൾ യുകെയിലെ പ്രതിദിന കണക്കുകളിൽ നിന്ന് ഒഴിവായതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ഇതുമൂലം എൻ എച്ച് എസ് ടെസ്റ്റ്‌ ആൻഡ് ട്രേസിന് വിവരങ്ങൾ കൈമാറാൻ കാലതാമസം ഉണ്ടായി. വിട്ടുപോയ രോഗികളെ ഇതിനകം അറിയിച്ചിട്ടുണ്ടെങ്കിലും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. 16000 പേരുടെ സമ്പർക്ക പട്ടികയിൽ പതിനായിരത്തോളം പേർ വരും. രണ്ടാം ഘട്ട രോഗവ്യാപനം രൂക്ഷമാവുന്ന ഈ സമയത്ത് ഉടലെടുത്ത സാങ്കേതിക തകരാർ ആരോഗ്യമേഖലയ്ക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.

ഇനിയുള്ള 48 മണിക്കൂറിനുള്ളിൽ‌ കോൺ‌ടാക്റ്റുകൾ‌ കണ്ടെത്തണമെന്ന് വിദഗ്ദ്ധർ‌ മുന്നറിയിപ്പ് നൽകി. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ കേസുകളെല്ലാം വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇതെല്ലാം ഇംഗ്ലണ്ടിലെ ടെസ്റ്റ്‌ ആൻഡ് ട്രേസ് സിസ്റ്റത്തിലുള്ള പൊതുജനവിശ്വാസം മെച്ചപ്പെടുത്തുകയില്ല. ലാബ് റിസൾട്ടുകൾ അടങ്ങിയിരിക്കുന്ന എക് സൽ‌ സ്പ്രെഡ്‌ഷീറ്റ് നിറഞ്ഞതിനെത്തുടർന്നാണ് പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടത്. ഇപ്പോൾ എക് സൽ ഫയലുകൾ ബാച്ചുകളായി വിഭജിച്ച് സാങ്കേതിക പ്രശ്നം പരിഹരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഗുരുതര വീഴ്ച കാരണം കൂടുതൽ ബ്രിട്ടീഷുകാർക്ക് രോഗം ബാധിച്ചിരിക്കാമെന്ന് വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി തെരേസ് കോഫി സമ്മതിച്ചു.

ഇത് രാജ്യമെമ്പാടുമുള്ള ജനങ്ങളെ ആശങ്കാകുലരാക്കുമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. അതേസമയം, യുകെയിലെ ജനസംഖ്യയുടെ പകുതിയിൽ താഴെ പേർക്ക് കൊറോണ വൈറസ് പ്രതിരോധ കുത്തിവയ് പ് നൽകാമെന്ന് സർക്കാരിന്റെ വാക് സിൻ ടാസ്‌ക്ഫോഴ്‌സ് മേധാവി കേറ്റ് ബിൻ‌ഹാം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക് സിനേഷൻ നൽകില്ലെന്നും അവർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, കെയർ ഹോം വർക്കർമാർ, തുടങ്ങിയവരെ കേന്ദ്രീകരിച്ച് 50 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമുള്ള വാക്‌സിനാണിത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതിനെതുടർന്ന് ആരോഗ്യമേഖലയിൽ ആശങ്കയേറുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,961 പോസിറ്റീവ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 500,000 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 33 കോവിഡ് രോഗികൾ കൂടി മരണമടഞ്ഞു. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7, 982 പേർക്കാണ്. എന്നാൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ സർക്കാർ രേഖപ്പെടുത്താത്ത 15,841 കേസുകൾ കൂടി ചേർത്താണ് ഇത്രയും ഉയർന്ന സംഖ്യയിലേക്ക് എത്തിയത്. സർക്കാരിന്റെ കൊറോണ വൈറസ് ഡാഷ്‌ബോർഡുമായുള്ള സാങ്കേതിക പ്രശ്‌നത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സെപ്റ്റംബർ 25 നും ഒക്ടോബർ 2 നും ഇടയിൽ 15,000 ത്തിലധികം കേസുകൾ പ്രതിദിന റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.

ഒക്ടോബർ 2 ന് റിപ്പോർട്ട് ചെയ്യാനിരുന്ന 4,786 കേസുകൾ അന്നത്തെ കണക്കുകളിൽ ഉൾപ്പെട്ടിരുന്നില്ല. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ഇപ്പോൾ 502,978 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്.ആകെ മരണങ്ങൾ 42,350 ആയി ഉയർന്നു. കൊറോണ വൈറസ് പോസിറ്റീവ് ആയ 28 പേർ കൂടി ഇംഗ്ലണ്ടിലെ ആശുപത്രിയിൽ മരണപ്പെട്ടുവെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ഞായറാഴ്ച പറഞ്ഞതിനെ തുടർന്നാണ് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 30,166 ആയി ഉയർന്നത്.

സാങ്കേതിക തകരാർ മൂലമാണ് കേസുകൾ ഉയർന്നതെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി. ഇത് ഒരു കമ്പ്യൂട്ടിംഗ് പ്രശ്നമാണെന്നും പോസിറ്റീവ് പരീക്ഷിച്ച എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്‌നം കാരണം നിരവധി കേസുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായതായി ഒഫീഷ്യൽ ഡാഷ്‌ബോർഡ് അറിയിച്ചു. ഇതിനർത്ഥം വരും ദിവസങ്ങളിലും ഔദ്യോഗിക കണക്കുകളിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ്. യുകെയുടെ സ്ഥിതിവിവരക്കണക്ക് ഏജൻസികൾ പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ പ്രകാരം രാജ്യത്ത് 57,900 കോവിഡ് മരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വന്തം ലേഖകൻ

കോവിഡ് 19 മായുള്ള പോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ആരോഗ്യ നില മെച്ചപ്പെടുകയാണെന്ന വാർത്തകൾക്കിടയിൽ,വാൾട്ടർ ഡീഡ് മെഡിക്കൽ സെന്ററിന് മുന്നിൽ കാത്തു നിന്ന ആരാധകർക്ക് സർപ്രൈസ് വിസിറ്റ് സമ്മാനിച്ച് ട്രംപ്. കറുത്ത എസ് യു വിയിൽ ആരാധകർ ക്കിടയിലൂടെ ട്രംപ് കടന്നുപോയപ്പോൾ ഐ ലവ് യു എന്ന് ഉച്ചത്തിൽ മുഴങ്ങി. ട്രംപിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന രഹസ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ മെഡിക്കൽ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീൽഡ്, സുരക്ഷാ ഗൗൺ എന്നിവ ധരിച്ചിരുന്നു. അതേസമയം രാഷ്ട്രീയ നാടകത്തിനായി ഉദ്യോഗസ്ഥരുടെ ജീവൻ അപകടപ്പെടുത്തുന്നതിന് ഡോക്ടർ വാൾട്ടർ റീഡ് ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് ക്വാറന്റൈനിൽ പ്രവേശിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടർ ജെയിംസ് ഫിലിപ്പ് ട്രംപിന്റെ ഭ്രാന്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കരുതായിരുന്നു എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ട്രംപ് പറയുന്നു ” ഇതൊരു മികച്ച ആശുപത്രിയാണ്, വാൾട്ടർ റീഡ്. അവർ കർത്തവ്യം വളരെ മനോഹരമായി നിർവഹിക്കുന്നുണ്ട്, ഞാൻ അതിന് നന്ദി രേഖപ്പെടുത്തുന്നു. കുറേ ഏറെയായി ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്ന ആരാധകരെ സന്ദർശിക്കാൻ സമയം ആയെന്നു തോന്നുന്നു, ട്രംപിന് അഭിവാദ്യം ചെയ്യുന്ന പതാകകളുമായി അവർ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറേയായി, അവർ രാജ്യത്തെ അത്രയധികം സ്നേഹിക്കുന്നു. ഞാനിത് നിങ്ങളോട് അല്ലാതെ മറ്റാരോടും പറയുന്നില്ല, ഇത് എങ്ങനെ ഉണ്ടാവും എന്ന് അറിയാൻ എനിക്ക് വലിയ ആകാംക്ഷയുണ്ട്. നമുക്കെല്ലാവർക്കും ആകാംക്ഷയുണ്ട്.

കോവിഡിനെ പറ്റി ഞാൻ നന്നായി പഠിച്ചു, സ്കൂളിൽ പോയി പഠിക്കുന്നതുപോലെ പഠിച്ചു, പക്ഷേ പുസ്തകങ്ങളിൽ നിന്നല്ല എന്ന് മാത്രം. ഇത് വളരെ ആവേശം ഉണർത്തുന്ന ഒരു കാര്യമാണ്. ഉടൻ തന്നെ ഞാൻ അതിനെ പറ്റി നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കി തരാം, ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ ആഗമനത്തെ പറ്റി മാധ്യമപ്രവർത്തകർക്ക് വിവരം നൽകിയിരുന്നില്ല. ട്രംപിനെ പിന്തുടർന്ന് റിപ്പോർട്ട് ചെയ്യാനിരുന്ന മാധ്യമപ്രവർത്തകരെ നിരാശയിലാഴ്ത്തി കൊണ്ട് വൈറ്റ് ഹൗസ് വിവരങ്ങൾ മറച്ചു വെക്കുകയായിരുന്നു.

ഡോക്ടർ ബ്രിയാൻ പറയുന്നു ” ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്, അദ്ദേഹം വളരെ ഉഷാർ ആവുന്നുണ്ട്, തുടർചികിത്സ അദ്ദേഹത്തിന് സൗകര്യപ്രദമായ വിധം വൈറ്റ് ഹൗസിൽ നടത്തിയാൽ മതിയാകും. “വൈറ്റ് ഹൗസ് ഡോക്ടർക്കാവും തുടർ ചികിത്സയുടെ ഉത്തരവാദിത്വം ഉണ്ടാവുക.

സ്വന്തം ലേഖകൻ

യു കെ :- ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റിയുടെ റെസിഡൻസ് ഹാളിൽ പതിനെട്ടു വയസുള്ള വിദ്യാർത്ഥിനിയുടെ മൃദദേഹം കണ്ടെത്തി. ഇതേ തുടർന്ന് മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ആറു മണിയോടെ ആണ് പെൺകുട്ടിയുടെ മൃദദേഹം കണ്ടെത്തിയതെന്ന് നോർത്ത് അംബ്രിയ പോലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അധികൃതർ പറഞ്ഞു. മരണം കൊറോണ ബാധ മൂലം അല്ലെന്നു അധികൃതർ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ പതിനെട്ടുകാരനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തങ്ങളുടെ കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളുടെ മരണം നടന്നത് വളരെ വേദനാജനകമാണെന്നും, മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങളും കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഉണ്ടാകുമെന്നും, അതിനാവശ്യമായ എല്ലാ സഹകരണങ്ങളും കോളേജിൽ നൽകുമെന്നും വക്താവ് രേഖപ്പെടുത്തി. ഇതിനിടെ ന്യൂ കാസ്റ്റിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികൾക്കാണ് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. എന്നാൽ പെൺകുട്ടിയുടെ മരണം കൊറോണ ബാധ മൂലമല്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ടിന്റെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെയും റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയതിന് പിന്നാലെ സിനി വേൾഡ് തിയേറ്ററുകൾ അടിച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയർലൻഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റർ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകൾ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേൾഡ് മേധാവികൾ അറിയിച്ചു. വാരാന്ത്യത്തിൽ ബോറിസ് ജോൺസണിനും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡണിനും അവർ കത്തെഴുതുകയുണ്ടായി. ഈ ആഴ്ച ഉടൻ തന്നെ യുകെയിലെ എല്ലാ സൈറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ഇതിലൂടെ 5, 500 പേരുടെ തൊഴിലുകളാണ് നഷ്ടമാവുന്നത്.

എന്നാൽ സിനി‌വേൾഡ് തിയേറ്ററുകൾ അടുത്ത വർഷം വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട്‌ ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് ഇപ്പോൾ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം തിയേറ്ററുകൾ അടയ്‌ക്കേണ്ടിവന്നതിനാൽ ഈ വർഷം ആദ്യ പകുതിയിൽ 1.3 ബില്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേൾഡ് റിപ്പോർട്ട്‌ ചെയ്തു.

ലോക്ക്ഡൗൺ മൂലം അടച്ചിട്ട തിയേറ്ററുകൾ ജൂലൈ 10ന് തുറക്കാൻ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികൾ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താൻ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാൻ ഉടമകൾ തയ്യാറാവുന്നത്. ആറായിരത്തോളം പേർക്ക് ഇപ്പോൾ ജോലികൾ നഷ്ടമാകുമെങ്കിലും അടുത്ത വർഷം വീണ്ടും തുറക്കുമ്പോൾ തൊഴിലാളികൾക്ക് തിരിച്ചെത്താവുന്നതാണ്.

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ മാതാവ് ചാർലറ്റ് ഭീകരയ ഗാർഹികപീഡനം അനുഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന് കണ്ടെത്തൽ. ടോം ബോവർ എന്ന അന്വേഷണാത്മക എഴുത്തുകാരന്റെ പുതിയ ജീവചരിത്രക്കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 1970 ഇൽ മാനസികവിഭ്രാന്തി ആയ ഒബ് സസീവ് കംപൽസീവ് ഡിസോഡർ എന്ന രോഗത്തിന് അടിമയായിരിക്കുമ്പോഴാണ് ചാർലറ്റ് അതിക്രമം നേരിട്ടത്. ഇപ്പോൾ 80 വയസ്സുകാരനായ സ്റ്റാൻലി അന്നത്തെ സംഭവത്തിൽ അത്യന്തം വേദനിച്ചിരുന്നു.

പുതുതായി ഇറങ്ങുന്ന പുസ്തകത്തിലാണ് ജോൺസൺന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങൾ അക്കമിട്ടു നിരത്തുന്നത്. ദ് ഗാംബ്ലർ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്നുമുതൽ സീരീസുകളായി മെയിലിലൂടെ വായനക്കാരിൽ എത്തും. ചാർലറ്റുമായുള്ള സ്റ്റാൻലിയുടെ ആദ്യവിവാഹം അസഹിഷ്ണുതയും അതിക്രമങ്ങളും നിറഞ്ഞതായിരുന്നു. ചാർലറ്റ് പറയുന്നു,« അദ്ദേഹം എന്റെ മൂക്ക് ഇടിച്ചുതകർത്തു, മാത്രമല്ല ഞാൻ അത് അർഹിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നതിലും അദ്ദേഹം വിജയിച്ചു» സത്യം തുറന്നു പറയാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അവർ എഴുത്തുകാരനോട് തുറന്നു സമ്മതിക്കുന്നുണ്ട്. പത്രവാർത്തകളിലൂടെ പുറത്തുവന്ന സംഭവം സത്യമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സമ്മതിക്കുന്നുണ്ട്.

1970 ഇൽ ചാർലറ്റിന്റെ മാനസികാരോഗ്യം വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കെ ഇരുവരും നടത്തിയ വാഗ് വാദം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു, സ്റ്റാൻലിയെ ഉപദ്രവിച്ചപ്പോഴാണ് തിരിച്ചടിച്ചത്. പക്ഷേ അത് അല്പം കടന്നു പോയി, മൂക്കിന്റെ പാലം തകർന്നു, ആശുപത്രിയിൽ അഡ് മിറ്റ് ആകേണ്ടി വന്നു.

ആ സംഭവത്തിന്റെ പേരിൽ താൻ ജീവിതത്തിൽ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നു സ്റ്റാൻലി പറയുന്നു. പിന്നീട് ഒരിക്കലും താൻ ഭാര്യയുടെ നേരെ കൈ ഉയർത്തിയിട്ടില്ലെന്നും, അങ്ങേയറ്റം വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അതെന്നും സ്റ്റാൻലി സമ്മതിക്കുന്നുണ്ട്.

മാതാപിതാക്കളുടെ കലുഷിതമായ വിവാഹബന്ധം ജോൺസന്റെ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് എഴുത്തുകാരന്റെ കണ്ടെത്തൽ.

ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള മിക്ക ഉന്നതരുടേയും ജീവിതകഥകൾ വളച്ചൊടിച്ചതാണ് എന്നത് മാധ്യമരംഗത്ത് നിലനിൽക്കുന്ന സത്യമാണ്. ടോണി ബ്ലെയർ മുതൽ റിച്ചാർഡ് ബ്രാൻസൺ വരെ,മുഹമ്മദ് അൽ ഫായെദ് മുതൽ പ്രിൻസ് ചാൾസ് വരെ ഇത്തരത്തിൽ ജീവിതം വളച്ചൊടിക്കപ്പെട്ട വ്യക്തികളാണ്. എന്നാൽ ബോവർ എന്ന എഴുത്തുകാരൻ തന്റെ എഴുത്തുകളിലെ സത്യസന്ധത രേഖപ്പെടുത്താനും, നിലനിർത്താനുമായി കോടതി വരെ കയറിയിട്ടുണ്ട്. 74 കാരനായ ബോവർ പറയുന്നു “സെലിബ്രിറ്റികളുടെ വിജയ കഥകളും ജീവിതവും ജനങ്ങളെ ഉന്മത്തരാക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, എന്നാൽ അവരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കാനുള്ള ആകാംഷയാണ് എന്നെ ഇത്തരം എഴുത്തുകളിലേക്ക് നയിക്കുന്നത്” ബോറിസ് ജോൺസൺ തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ സമർഥമായി മറച്ചുപിടിക്കുന്നുണ്ടെങ്കിലും ആരും കാണാതെ ദുഃഖത്തിന്റെ കൈപ്പുനീർ അദ്ദേഹം കുടിച്ചിറക്കുന്നുണ്ട്.

Copyright © . All rights reserved