Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. വിമാനത്തിൽ 56 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഒരു നവജാത ശിശുവും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനം പശ്ചിമ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കാണ് യാത്ര പുറപ്പെട്ടത്.

വിവരങ്ങൾക്കായി കാത്തിരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കൾ

27 വർഷം പഴക്കമുള്ള ബോയിങ് 737 – 500 വിമാനം 3000 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്നാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. സ്‌ഫോടനത്തിന് സമാനമായ ദൃശ്യങ്ങൾ കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം അപ്രത്യക്ഷമായതിന് സമീപത്തുള്ള ദ്വീപിലെ നിവാസികൾ വിമാനത്തിൻറെ അവശിഷ്ടങ്ങൾ എന്ന് കരുതപ്പെടുന്ന വസ്തുക്കൾ കടലിൽ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. വിമാനത്തിനായുള്ള തിരിച്ചു നടന്നുവരികയാണെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാം സജ്ജമാണെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂറോപ്പിലെമ്പാടും കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. യുകെയിൽ മാത്രം വെള്ളിയാഴ്ച 1325 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലണ്ടനിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് മേയർ അറിയിച്ചു. ആശുപത്രികളിൽ എല്ലാംതന്നെ കോവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞമാസം ഏപ്രിലിൽ ഉള്ളതിനേക്കാൾ ഇരട്ടി രോഗികളാണ് ആശുപത്രികളിൽ എല്ലാം ഉള്ളതെന്ന് അദ്ദേഹം അറിയിച്ചു. അതിവേഗത്തിൽ നടപടികൾ എടുത്തില്ലെങ്കിൽ സാഹചര്യം കൈവിട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട്, ലണ്ടൻ മുതലായ പ്രദേശങ്ങളിൽ സാഹചര്യങ്ങൾ രൂക്ഷമായതിനാൽ എൻഎച്ച്എസ്‌ സ്റ്റാഫുകളെ അധികമായി നിയോഗിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ സ്ട്രെയിൻ വൈറസ് അതീവ വേഗത്തിലാണ് പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമ്മനിയിൽ 1,188 പേരാണ് കോവിഡ് മൂലം മരിച്ചത്. ആദ്യഘട്ട രോഗബാധയെ ശക്തമായി തടഞ്ഞു നിർത്തുന്നതിൽ ഫലപ്രദമായി വിജയിച്ച ജർമനിയിൽ ഇപ്പോൾ സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണ്. ജനുവരി 31 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമനിയിൽ.

അയർലൻഡിലും സാഹചര്യങ്ങൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 6521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ജാഗ്രതയും നടപടികളും സ്വീകരിക്കണമെന്ന് രാജ്യങ്ങളോട് ഡബ്ലിയു എച്ച് ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വാക്സിൻ പൂർണ്ണമായി രോഗത്തെ തടഞ്ഞു നിർത്തുന്നതിൽ ഫലപ്രദമല്ലെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഡിസംബർ 18ന് വാക്സിൻ റെഡ്യൂസ് നൽകിയ നഴ്സിന് ഒരാഴ്ചയ്ക്കുശേഷം രോഗം വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു. വാക്സിൻ ട്രയലുകൾ 95 ശതമാനം മാത്രമാണ് വിജയകരമായിരിക്കുന്നത്. വാക്സിനേഷന് ശേഷം വീണ്ടും കൊറോണ ബാധ വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോൾ തെളിയുന്നത്. ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ല എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. വാക്സിൻ എടുത്താലും ആളുകൾ ലക്ഷണങ്ങൾ ഇല്ലാത്ത രോഗവാഹകരായി തുടരുവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തിൽ വാക്സിൻ ജനങ്ങൾക്ക് പ്രതീക്ഷയാണ് നൽകുന്നത്.

യു കെയിൽ മാത്രം ഇന്നലെ 68053 പേരാണ് കോവിഡ് ബാധിതരായത്. രാജ്യത്തെ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കൂടുതൽ വിശദീകരിച്ച് വിദഗ്ധർ. സെപ്റ്റംബറിൽ കെന്റിലെ കാന്റർബറിക്ക് സമീപം താമസിച്ചിരുന്ന ഒരാളിലാണ് ആദ്യത്തെ സാമ്പിൾ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. സൗത്ത് ഈസ്റ്റ്‌, ലണ്ടൻ പ്രദേശങ്ങളിലാണ് ഇത് ആദ്യം കണ്ടെത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. ആശുപത്രി പ്രവേശനം ഓരോ ദിവസം പിന്നിടുംതോറും വർധിച്ചുവരികയാണ്. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്ക ഉളവാക്കുന്നു. 70 ശതമാനം അധികമാണ് പുതിയ വൈറസ് വകഭേദത്തിന്‍റെ പകരാനുള്ള ശേഷി.

വാക്സിൻ വിതരണം വേഗത്തിൽ തുടരേണ്ടത് അനിവാര്യമാണെന്ന് സർക്കാരിന്റെ ചീഫ് സയൻസ് ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ മുതൽ ലണ്ടനിൽ പുതിയ വകഭേദം കണ്ടുതുടങ്ങിയതായി വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ സാർസ് -കോവ് -2 ജെനോമിക്സ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ജെഫ്രി ബാരറ്റ് പറഞ്ഞു. “ആ സമയത്ത് ഓരോ സ്ഥലത്തും എത്ര കേസുകൾ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാൻ സാധിച്ചില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വകഭേദത്തിന്റെ ഉത്ഭവം കെന്റിലാണെന്ന് വിദഗ്ധർ വെളിപ്പെടുത്തി.

ലണ്ടൻ, എസെക്സ് എന്നിവിടങ്ങളിൽ എത്തുന്നതിനുമുമ്പ് ലണ്ടൻ ബറോകളായ ബെക്സ് ലി, ഗ്രീൻ‌വിച്ച്, ഹേവറിംഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത് വ്യാപിച്ചതായി കരുതപ്പെടുന്നു. നവംബറിൽ കെന്റിലും മെഡ്‌വേയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രശ്നത്തിന്റെ തോത് സർക്കാർ തിരിച്ചറിഞ്ഞതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.

സ്വന്തം ലേഖകൻ

അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ലണ്ടൻ -കൊച്ചി നേരിട്ടുള്ള വിമാന സർവീസ് യുകെ മലയാളികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങി എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കും. ജനുവരി 26,28,30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവയെ വന്ദേഭാരത് മിഷന്റെ ഒമ്പതാം ഫേസിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി 31ന് ശേഷവും ആഴ്ചയിൽ മൂന്നുദിവസം വീതമുള്ള ഈ സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

ഫ്ലൈറ്റ് പുനസ്ഥാപിക്കാൻ ആയി വിവിധ സംഘടനകളും വ്യക്തികളും മുൻകൈ എടുത്തിരുന്നെങ്കിലും ഏറ്റവുമധികം ശ്രദ്ധ നേടിയതും ഫലപ്രാപ്തിയിലെത്താൻ സഹായിച്ചതും ആറായിരത്തിലധികം പേർ ഒപ്പിട്ട ഓൺലൈൻ പെറ്റീഷൻ ആയിരുന്നു. ഈസ്റ്റ് ലണ്ടനിലെ സാമൂഹിക പ്രവർത്തകനായ സുഭാഷ് ശശിധരൻനായർ ഓപ്പൺ ചെയ്ത പെറ്റീഷനിൽ ഇത്രയധികം പേർ ഒപ്പുവെച്ചത് ഒരാഴ്ചയ്ക്കുള്ളിലാണ്. ഫ്ലൈറ്റുകൾ റിഷെഡ്യൂൾ ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന തൊഴിൽ, സാമ്പത്തിക നഷ്ടവും മറ്റു പ്രാഥമിക ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞ മലയാളി പ്രവാസികൾ ഒരു മനമായി നിന്ന് വാട്ട്സ്ആപ്പ് ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിലൂടെ പരാതികൾ ഷെയർ ചെയ്താണ് ഇത്രയും എളുപ്പത്തിൽ ഒപ്പുകൾ സമാഹരിച്ചത്. യുകെയിലെ വിവിധ മലയാളി സംഘടനകൾ, ബ്രിട്ടൻ സീറോ മലബാർ സഭ, പ്രമുഖ വ്യക്തികൾ എന്നിവർ പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു.

വന്ദേഭാരത് ദൗത്യത്തിന് ശേഷവും ഈ സർവീസ് തുടരണമെന്നും, ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തേക്ക് കൂടി ഒരു സർവീസ് തുടങ്ങണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി, എയർ ഇന്ത്യ, വ്യോമയാന മന്ത്രാലയം, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രാലയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്കാണ് ഈ പരാതി നൽകിയത്. ഒപ്പം തന്നെ വിവിധ മതമേലധ്യക്ഷന്മാരും, സംഘടനകളും കൂടി വിഷയത്തിൽ സമഗ്രമായി ഇടപെട്ടതോടെ പരാതി എത്രയും പെട്ടെന്ന് പരിഹരിക്കാൻ എയർഇന്ത്യ നിർബന്ധിതരായി. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ), മലയാളി അസോസിയേഷൻ ഓഫ് യുകെ, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത, പ്രവാസി കേരള കോൺഗ്രസ്,ഒ ഐ സി സി, നന്മ യുകെ ചാപ്റ്റർ, പ്രവാസി ഹെൽപ്പ് ഡെസ്ക്, മറ്റ് ജനപ്രതിനിധികൾ, വബ്രിസ്റ്റോൺ സിറ്റി കൗൺസിൽ മുൻ മേയർ ടോം ആദിത്യ തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും ഇതിനായി ഇടപെട്ടിരുന്നു.

വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തിയ കൊച്ചി -ലണ്ടൻ ഡയറക്ട് വിമാനസർവീസ് മലയാളികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഏറ്റവും ഉപകാരപ്രദമായിരുന്നു. ഓഗസ്റ്റ് മുതൽ ആരംഭിച്ച ഈ സർവീസ് പുതുതായി തൊഴിൽ തേടുന്നവർക്കും, പ്രവാസ ജീവിതം ആരംഭിച്ചവർക്കും അനുഗ്രഹമായിരുന്നു. എന്നാൽ വന്ദേഭാരത് സർവീസ് പുനരാരംഭിച്ചപ്പോൾ കൊച്ചിയെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് സംശയിച്ച മലയാളികൾ ദ്രുത ഗതിയിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഇന്ത്യയിൽ അതിതീവ്ര കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നും ഇന്ന് ഡൽഹി എയർപോർട്ടിൽ എത്തിയ യാത്രക്കാർ പ്രതിസന്ധിയിൽ. അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യ -യുകെ വിമാന സർവീസ് രണ്ടാഴ്ചക്ക് ശേഷം ഇന്ന് ഭാഗികമായി പുനരാരംഭിച്ചിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തി. യു.കെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർ ഏഴു ദിവസം സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് നാട്ടിലേക്ക് തിരിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർ എയർപോർട്ടിൽ കുടുങ്ങികിടക്കുന്നത്.

യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്‍റീൻ മാനദണ്ഡങ്ങൾ കർശനമാക്കിയ ഡൽഹി സർക്കാരിൻെറ നടപടിക്കെതിരെ യാത്രക്കാർ പ്രതിഷേധത്തിലാണ്. ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രികരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും സർക്കാർ ക്വാറന്‍റൈനിൽ കഴിയണമെന്നും തുടർന്ന് ഏഴു ദിവസം ഹോം ഐസോലേഷനിൽ കഴിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലണ്ടനിൽ നിന്നുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുമുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിക്കുന്നതിനാൽ പല രാജ്യങ്ങളും അവരുടെ യാത്രാ മാർഗനിർദേശങ്ങൾ കർശനമാക്കുകയാണ്. എന്നാൽ പെട്ടെന്നുള്ള നടപടി മൂലം യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അതേസമയം അമേരിക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽനിന്നുള്ള കോവിഡ് വാക്സിനുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി. ഇരു രാജ്യങ്ങളെയും താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്നുള്ള ഒരു വാക്സിനും ഇറാനിൽ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാർഡ് ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.

ബെൽഫാസ്റ്: കൊറോണയുടെ വകഭേദം പടർന്നതോടെ മരണപ്പെടുന്ന മലയാളികളുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ബല്‍ഫാസ്റ്റിലെ സോജന്‍ എന്ന മലയാളിയാണ് ഇന്നലെ രാവിലെ പത്തരയോടെ വിടപറഞ്ഞത്. അസുഖ ബാധിതനായിരുന്ന സോജൻ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ കോവിഡ് ആണോ മരണ കാരണം എന്ന് വ്യക്തമല്ല.

ബെല്‍ഫാസ്റ്റില്‍ ഫിനഗേ എന്ന സ്ഥലത്താണ് സോജനും ഭാര്യ ലൂസിനയും കുടുംബവും താമസിക്കുന്നത്. ഇദ്ദേഹത്തിന് രണ്ടു ആണ്‍മക്കള്‍ ആണ് ഉള്ളത്. മൂത്തയാള്‍ തേജസ് കാനഡയില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇളയ മകന്‍ ശ്രേയസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

കുടുംബത്തിന് പ്രാദേശിക മലയാളി സമൂഹം ആവശ്യമായ സഹായവുമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനം ആയിട്ടില്ല.

സോജന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വാക്സിൻ വിതരണം ഒരു ദേശീയ വെല്ലുവിളിയാണെന്നും, രാജ്യത്തുള്ള എല്ലാവരുടെയും സഹായം അതിന് ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ഇതുവരെ യുകെയിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭ്യമായിട്ടുണ്ട്. ഈ യജ്ഞത്തിൽ സൈനികരും അവരുടെ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ എല്ലാവരുടെയും സഹകരണം കൊണ്ട് ഈ ലക്ഷ്യം നമുക്ക് കൈവരിക്കാനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പുനൽകി. ക്രിസ്മസിനു ശേഷം ഇതുവരെ ഇംഗ്ലണ്ടിൽ മാത്രം പതിനായിരത്തോളം ആളുകളാണ് ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് മൂലം അഡ്മിറ്റ് ആയിരിക്കുന്നത് എന്ന് എൻഎച്ച് എസ്‌ ഇംഗ്ലണ്ടിന്റെ ഹെഡ് ആയിരിക്കുന്ന സൈമൺ സ്റ്റീവ്ൻസ് പറഞ്ഞു.

വാക്സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ ആർമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എല്ലാവരുടെയും വീട്ടിൽ നിന്നും 10 മൈൽ ദൂരെ എങ്കിലും ഒരു വാക്സിൻ സെന്റർ ലഭ്യമാക്കാനാണ് തീരുമാനം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. തന്റെ സഹപ്രവർത്തകർ എല്ലാവരും സുസജ്ജം ആണെന്ന് വാക്സിൻ ഡെലിവറി പ്രോഗ്രാമിന് സഹായിക്കുന്ന ആർമി കമാൻഡർ ജനറൽ ബ്രിഗേഡിയർ ഫിൽ പ്രോസ്സർ അറിയിച്ചു. ജനുവരി 15 നുള്ളിൽ ആദ്യത്തെ നാല് പ്രയോറിറ്റി ഗ്രൂപ്പുകളിൽ ഉള്ള 15 മില്യനോളം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം 30,370 പേരാണ് കോവിഡ് മൂലം ആശുപത്രിയിലെത്തിയത്. സാഹചര്യം വൻ രൂക്ഷമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഏർപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- അടുത്ത ആഴ്ച മുതൽ ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളിലുള്ള ഏകദേശം ഒരു ലക്ഷത്തോളം ബ്രിട്ടീഷുകാരെ പ്രതിസന്ധിയിലാക്കും എന്നാണ് റിപ്പോർട്ടുകൾ. യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ ബാർബഡോസ് പോലുള്ള രാജ്യങ്ങളിൽ ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഇത് നിരവധി ആളുകളെ പ്രതിസന്ധിയിലാക്കും. ബ്രിട്ടീഷുകാർക്കും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ വ്യാപിക്കുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് സ്‌ട്രെയിൻ രാജ്യത്തേക്ക് കടക്കാതിരിക്കാൻ ആണ് ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എയർപോർട്ടിൽ കടന്നാൽ 500 പൗണ്ട് പിഴ ഉണ്ടാകും. എന്നാൽ ഇതിനെതിരെ ട്രാവൽ ഇൻഡസ്ട്രി ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റിനുള്ള സൗകര്യമില്ലാത്ത രാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് തിരിച്ചുവരുന്നതിന് ഇത് തടസ്സമാകും.

റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനോടോപ്പം 10 ദിവസത്തേ ക്വാറന്റൈനിലും കഴിയണമെന്നാണ് പുതിയ നിർദ്ദേശം. എന്നാൽ അഞ്ചാമത്തെ ദിവസം വീണ്ടും ഒരു ടെസ്റ്റും കൂടി ചെയ്ത് നെഗറ്റീവായാൽ, ബാക്കി ദിവസം ഒഴിവാക്കാം. വൈറസിൻെറ പുതിയ സ്ട്രെയിൻ പലയിടത്തും വ്യാപിക്കുന്നതിനാൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

സ്വന്തം ലേഖകൻ

ലോകത്തിന്റെ പോലീസിന് ഇനി ലോകത്തിനുമുന്നിൽ ലജ്ജിച്ചു തല താഴ്ത്തി നിൽക്കാം, വാഷിംഗ് ടൺ ഡിസിയിലെ സംഭവം രാജ്യം മുഴുവൻ മുഴങ്ങുമ്പോൾ ക്യാപിറ്റോളിലേക്ക് ലോകശ്രദ്ധ തിരിയുന്നു. 2020 പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയിച്ചത് ഡൊണാൾഡ് ട്രംപ് ആണെന്ന് അവകാശപ്പെട്ട് ട്രംപ് അനുകൂലികൾ നടത്തിയ പ്രകടനത്തെ തുടർന്നുണ്ടായ അതിക്രമത്തിൽ ഒറിഗൺ ഗവർണർ കേറ്റ് ബ്രൗൺ സ്വന്തം സ്റ്റേറ്റ് ആയ എഫിഗിയിൽ പൊള്ളലേറ്റ് മരിച്ചു. ടെക്സാസിൽ നിന്നും യുഎസ് ക്യാപിറ്റലിലേക്കുള്ള ഫ്ലൈറ്റിന്റെ സീലിങ്ങിൽ ട്രംപേഴ്സ് മുദ്രാവാക്യങ്ങൾ പ്രൊജക്റ്റ് ചെയ്തു. ലോസ് ആഞ്ചൽസിൽ പ്രതിഷേധക്കാർ ചേർന്ന് കറുത്തവർഗക്കാരിയായ സ്ത്രീയോട് ആർക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിച്ചു വളഞ്ഞു ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു.

കഴിഞ്ഞ നവംബറിൽ നടന്ന ഇലക്ഷൻ തോറ്റത് മുതൽ രാഷ്ട്രീയ നാടകങ്ങൾ സൃഷ്ടിക്കാനും, അരാജകത്വമുണ്ടാക്കാനും ശ്രമിക്കുകയായിരുന്നു ട്രംപ്. അമേരിക്കയുടെ നാല്പത്തിഅഞ്ചാമത് പ്രസിഡന്റ് വൈറ്റ് ഹൗസിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനു ശേഷവും തുടരുന്നത് വലിയ തെറ്റാണ്. അദ്ദേഹത്തെ അവിടെനിന്നും മാറ്റുക എന്നതാണ് ഇപ്പോൾ ജനാധിപത്യ വ്യവസ്ഥിതിക്ക് ചെയ്യാൻ കഴിയാവുന്നതിൽ ഏറ്റവും മികച്ച കാര്യം. തുടരും തോറും പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കും. അങ്ങനെ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒരുപക്ഷേ നികത്താനാവാത്തതായിരിക്കും.

ഒറ്റ ദിവസത്തിനുള്ളിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനും വൈറ്റ് ഹൗസിൽനിന്ന് കടത്താനുള്ള നിയമം അമേരിക്കൻ പാർലമെന്റ് ആയ കോൺഗ്രസിന്റെ പക്കൽ ഉണ്ട്. ലോകത്തിന്റെ മുന്നിൽ അമേരിക്കയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണമെങ്കിൽ ട്രംപിനെ നീക്കംചെയ്ത് സമാധാനം പുനഃസ്ഥാപിച്ചേ മതിയാവൂ. ശാന്തമായി പുറത്ത് പോകേണ്ടിയിരുന്ന പ്രസിഡന്റ് അദ്ദേഹത്തിന്റെ ആദ്യ ഉദ്യമത്തിന് ഫലം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമാധാനം തകർക്കുകയും ജനാധിപത്യത്തിനെ ചോദ്യംചെയ്യുകയും ചെയ്ത ട്രംപ് ഇനിയും എന്തെന്തു നാശങ്ങൾ വരുത്തിവയ്ക്കും എന്നു പറയാനാവില്ല.

റൈറ്റ് വിങ് വക്താക്കൾ ആയ ഫോക്സ് ന്യൂസ് ഇപ്പോൾ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത് ബൈഡൻറെ അനുയായികൾ ആണെന്നും ട്രംപിന്റെ മുഖം നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും തുടങ്ങി അനേകം കെട്ടുകഥകളുടെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ്.

കലാപത്തിന് ആഹ്വാനം നൽകിയതിനും, വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്, ഇനിയും ഇത് തുടർന്നാൽ അക്കൗണ്ട് പിൻവലിക്കുമെന്ന് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ ഫേസ്ബുക്ക് പേജും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതേസമയം താൻ നൽകിയ കലാപാഹ്വാനങ്ങൾക്കോ വരുത്തിവെച്ച വിനാശങ്ങൾക്കോ യാതൊരു ലജ്ജയുമില്ലാത്ത ട്രംപ്, അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാനുള്ള ആദ്യപടിയാണ് ഇതെന്ന് പ്രതികരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ് ടൺ : അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിൽ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ അക്രമത്തിൽ ഞെട്ടിത്തരിച്ചു ലോകം. ലോകം മുഴുക്കെ ജനാധിപത്യത്തിന് നിലകൊള്ളുന്ന അമേരിക്കയിൽ സമാധാനപരവും കൃത്യവുമായ അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്ന് സംഭവത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അമേരിക്കയിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിനുള്ളിൽ കടന്ന് ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടിയ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് അദ്ദേഹം അധികാരത്തിന് യോഗ്യനല്ലെന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായി 25-ാം ഭേദഗതി നടപ്പാക്കാൻ മന്ത്രിസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളാണ് ഈ സംഭവത്തിന് പ്രധാന കാരണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകൾ അക്രമത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അത് തടയാൻ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു.

ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിലെ അംഗങ്ങൾ രാജി വെച്ച് തുടങ്ങിയതോടെ രാഷ്ട്രീയ പതനത്തിനാണ് അമേരിക്കയിൽ കളമൊരുങ്ങുന്നത്. അക്രമത്തിനുശേഷം കോൺഗ്രസ് വീണ്ടും ഒത്തുചേരുകയും ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിച്ചു. അരിസോണയിലെയും പെൻ‌സിൽ‌വാനിയയിലെയും ഫലം അസാധുവാക്കാനുള്ള ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുടെ എതിർപ്പ് നിരസിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ്‌ ഔദ്യോഗിക തീരുമാനം കൈകൊള്ളുകയായിരുന്നു. ആക്രമികൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.

RECENT POSTS
Copyright © . All rights reserved