Main News

ഡെർബി: അനുദിന വാർത്താമാധ്യമങ്ങൾ നോക്കുവാനുള്ള മനശക്തിപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹസാഹര്യത്തിലൂടെയാണ് പ്രവാസികളായ മലയാളികൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരി വിവരണാധീനമായ പ്രഹരമാണ് മാനവകുലത്തിന് നൽകികൊണ്ടിരിക്കുന്നത്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ നാട് വിടേണ്ടിവന്ന മലയാളികൾ ഇന്ന് വേദനകളുടെ മുനമ്പിൽ നിൽക്കുകയാണ്. ഒരു വേദന മാറും മുൻപേ മറ്റൊന്ന് എന്ന് ദുഃഖവെള്ളിയാഴ്ച പ്രാർത്ഥിക്കുന്നതുപോലെ മരണങ്ങൾ ഒന്നൊന്നായി കടന്നു വരുകയാണ്.

യുകെയിലെ മലയാളികളുടെ  ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി ഡെർബിയിൽ താമസിക്കുന്ന സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. കുറച്ചു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന സിബി അൽപം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് സിബിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്നലെ കാർഡിയാക് അറസ്ററ് ഉണ്ടായതാണ് ആരോഗ്യനില വഷളാവുന്നതിനും ഇപ്പോൾ മരണത്തിനും കാരണമായിട്ടുള്ളത് എന്നാണ് അറിയുന്നത്. കിഴകൊമ്പ് മോളെപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ സിബി. കറുകുറ്റി സ്വദേശിനിയായ ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്.

കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയാണ് പരേതനായ സിബി. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്. സിബിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായി മാറിക്കഴിഞ്ഞു. രണ്ടര ആഴ്ച മുമ്പ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ബ്രിട്ടനിൽ തുടർന്നുവരികയാണ്. എന്നാൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടുന്നതിനാൽ ആളുകൾ സർക്കാരിന്റെ കൊറോണ വൈറസ് നിയമങ്ങൾ പാലിക്കുകയും ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ തന്നെ തുടരുകയും വേണമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 25° സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചില പോലീസ് സേനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുവർക്ക് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ റോഡുകളിൽ പട്രോളിംഗ് നടത്തുമെന്ന് ഡെവൺ ആന്റ് കോൺ‌വാൾ പോലീസിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ അറിയിച്ചു. ലോക്ക്ഡൗൺ നടപ്പാക്കുന്നതിനായി പോലീസിന് സർക്കാറിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ലോക്ക്ഡൗൺ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടിയന്തര കോബ്ര കമ്മിറ്റിയുടെ വെർച്വൽ മീറ്റിംഗിൽ ഡൊമിനിക് റാബ് അദ്ധ്യക്ഷനാകും.

എന്നാൽ വെയിൽസിൽ, ലോക്ക്ഡൗൺ നിയമങ്ങൾ ഇതിനകം തന്നെ നീട്ടിയിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ ഇനിയും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 881 പേർ മരിച്ചു. സ്കോട് ലാൻഡിൽ 81 മരണങ്ങൾ ഉണ്ടായി. ഇതോടെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 7,978 ആയി ഉയർന്നു. ഇന്നലെ 4,344 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആകെ രോഗബാധിതർ 65,077 ആയി ഉയർന്നു. ഈയടുത്ത ദിവസങ്ങളിൽ മരണമടഞ്ഞവരിൽ സ്വിൻഡോണിലെ ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ ഡോക്ടർ എഡ്മണ്ട് അഡെഡെജിയും (62) ഉൾപ്പെടുന്നു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിൽ ചികിത്സ തുടരുന്ന ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

ബുധനാഴ്ച 15ഓളം പേർ ല്യൂട്ടനിലെ ഒരു കെയർ ഹോമിൽ വെച്ച് രോഗബാധിതരായി മരണപ്പെട്ടിരുന്നു. കെയർ ഹോമുകളിൽ കൊറോണ വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അൽഷിമേഴ്‌സ് സൊസൈറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കിന് കത്തെഴുതി. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ച 101 കാരനെ വോർസെസ്റ്റർഷയറിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന വാർത്ത ആശ്വാസം പകരുന്നതാണ്. ആഗോളതലത്തിൽ ഇതുവരെ 95,735 മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഒപ്പം ആകെ കേസുകളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു.

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. വൈകുന്നേരത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി, സൂക്ഷ്മമായ നിരീക്ഷണത്തിന് വേണ്ടിയാണിത്.” അദ്ദേഹം വളരെ സന്തോഷവാനാണെന്നും വക്താവ് അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനുശേഷം പത്താമത്തെ ദിവസമായ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്റിലേറ്റർ നൽകിയിരുന്നില്ലെന്നും, സ്റ്റാൻഡേർഡ് ഓക്സിജൻ ട്രീറ്റ്മെന്റ് ആണ് നൽകിയതെന്നും മുൻപ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യം അഭിവൃദ്ധിപ്പെട്ടു വരികയാണെന്നും, അദ്ദേഹത്തിന് നല്ല പുരോഗതി ഉണ്ടെന്നും, എൻ എച്ച് എസ് നൽകുന്ന സേവനം സ്തുത്യർഹമാണെന്നും മന്ത്രിയുടെ വക്താവ് കൂട്ടിച്ചേർത്തു.


ജോൺസനെ വാർഡിലേക്ക് മാറ്റിയത് ഒരു സന്തോഷകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തെ ആരോഗ്യവകുപ്പിന്റെ ലോകോത്തരമായ പരിചരണം മൂലം അദ്ദേഹം മടങ്ങി വരവിന്റെ പാതയിലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. അതേസമയം ദുരന്തനിവാരണ സേനയുടെ മുൻ നിര പ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ട് മൂന്നാംഘട്ട ‘ ക്ലാപ് ഫോർ കെയറേഴ്സ് ‘ നടത്തി.

ഇതുവരെ 7, 978 പേരാണ് യുകെയിൽ വൈറസ് ബാധ മൂലം മരണപ്പെട്ടത് . ജോൺസൻെറ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിപദം വഹിച്ചു വരുന്നു. നമ്മൾ എല്ലാവരും ചേർന്ന് നടത്തിയ ത്യാഗത്തിന്റെ ഫലം കണ്ടു വരികയാണെന്നും, അത് തുടരണമെന്നും, ജനങ്ങളെല്ലാം ദയവായി ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോൺസൺ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കട്ടെ, രാജ്യത്തിന്റെ ഭാവിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റാബ് കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഒന്നരക്കോടിയിലധികം ജനങ്ങളാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയത്. മിക്ക രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സാധാരണയായി പെസഹാ വ്യാഴാഴ്ച ബ്രിട്ടനിലെ രാജകുടുംബത്തിന്റെ തലവൻ ചില പ്രത്യേക ശുശ്രൂഷകളിലും, സേവനങ്ങളിലും ഏർപ്പെടുക പതിവാണ്. ഇതിലൊന്നാണ് എല്ലാവർഷവും പെസഹ വ്യാഴാഴ്ച ബ്രിട്ടണിൽ ഉടനീളമുള്ള പെൻഷൻകാർക്ക് പ്രത്യേകം തയ്യാറാക്കിയ പണം രാജ്ഞി നൽകുക പതിവായിരുന്നു. എന്നാൽ ഇത്തവണ കൊറോണ ബാധമൂലം ഈ പതിവ് നടന്നില്ല. വിൻഡ്സർ കാസ്റ്റ്ലിലെ സെയിന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന പെസഹായുടെ ശുശ്രൂഷയിൽ എല്ലാവർഷവും 188 ഓളം പെൻഷൻ ഉടമകൾ എത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ പതിവ് നടക്കാത്ത സാഹചര്യത്തിൽ, എല്ലാവർക്കും തപാലിൽ അഞ്ച് പൗണ്ടും, അതോടൊപ്പം അഞ്ച് പെൻസും അയച്ചു കൊടുക്കുകയാണ് രാജകുടുംബം.


എല്ലാ വർഷത്തെയും പോലെ പെസഹായുടെ ശുശ്രൂഷ നടക്കാത്തതിലുള്ള ഖേദവും കത്തിലൂടെ രാജ്ഞി അറിയിക്കുന്നുണ്ട്. എല്ലാവർക്കും വ്യക്തിപരമായി സമ്മാനം തരുവാൻ കഴിയുന്ന സാഹചര്യം നിലവിലില്ല. യേശുക്രിസ്തുവിന്റെ സേവന മനോഭാവത്തെ വിളിച്ചോതുന്ന പെസഹാ തിരുനാളിൽ, എല്ലാവർക്കും പരസ്പരം പ്രാർത്ഥിക്കാം എന്ന് രാജ്ഞി ഓർമിപ്പിക്കുന്നു.

പള്ളിയിലും, കമ്മ്യൂണിറ്റി സർവീസുകളിലും പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവർക്കാണ് ഈ സമ്മാനം സാധാരണയായി ലഭിക്കുന്നത്. സമ്മാനം ലഭിച്ചവരുടെ ചിത്രങ്ങൾ രാജകുടുംബം പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ, മണി അടിക്കുന്നതിൽ പ്രഗത്ഭനായ വ്യക്തി, 101 വയസ്സുള്ള ജോൺ ബ്രോക്കും ഉൾപെടുന്നു. തന്റെ ഏഴാം വയസ്സ് മുതൽ ഇദ്ദേഹം പള്ളിയിൽ മണി അടിക്കാൻ തുടങ്ങിയ വ്യക്തിയാണ്.

അഖിൽ മുരളി

ദൈവപുത്രനായവതരിച്ചോരു
ദേവ, നിൻതിരുമുമ്പിൽ
വണങ്ങി ഞാൻ വരച്ചീടുന്നൊരു
കുരിശ്ശെൻ ഹൃത്തിലായ്.
മനുഷ്യജന്മങ്ങൾക്കു നേർവഴി-
യേകുവാൻ കുരിശ്ശിൽ തൻ
ജീവിതം ഹോമിച്ചയീശോ,
സ്നേഹസിംഹാസനമേകിടാം
നിനക്കായ്‌.

യീശാ നീ വഹിച്ചൊരു കുരിശ്ശു
നിന്നുടെ പാപത്തിൻ ഫലമോ?
ഇന്നുഞാനറിയുന്ന, തെന്നുടെ പാപ
ത്തിൻ അടയാളമല്ലോ.

സഹനമാർഗ്ഗത്തിലൂടെയരുളി നീ
നിത്യനിർമല ജീവിത കവാടത്തി-
ലേക്കൊരുനറു വെളിച്ചവും , ജന്മ
മഹത്വത്തിൻ പൊരുളിനാൽ
മാതൃകയേകിയ നിന്നോർമകൾ
കാൽവരിമലയിൽ സ്മരണയായു-
ർന്നിടും.

കാൽവരിക്കുരിശ്ശിൽപ്പിടഞ്ഞൊ-
രെൻ ദേവ, ഇന്നീ നൂറ്റാണ്ടിൽ
നിൻ മക്കൾ തേങ്ങുന്നു
മഹാവ്യാധിയാൽ.

ദുഃഖവെള്ളി, നിന്മേനി നോവേറ്റ
നൊമ്പരവേളക, ളിന്നറിയുന്നു
മഹാവ്യാധിയാൽ മാലോകരെന്നുമേ.

നാഥാ, മനുഷ്യനാൽ ശിക്ഷയേറ്റു
നീ കാൽവരിയിൽ,
കൈകൂപ്പിക്കേഴുന്നു ദേവ, ഞങ്ങളാൽ
ഞങ്ങൾ പീഢിതരാകുമീ
മരണഭയത്താൽ.

പെസഹാ വ്യാഴസ്മരണിയിൽ
ഭുജിക്കുന്നൊരപ്പവും,
കുരിശ്ശിൽ തറച്ചനിന്മേനിയു-
മിന്നൊരോർമ്മയായ് മാറവേ,
മഹാവ്യാധിയേറ്റു ഞാൻ കേഴവേ
ഉയർത്തെഴുന്നേറ്റുദിച്ചുയർന്നു നീ
മഹാമാരിയേയകറ്റിയരുളണേ
മഹാപ്രഭോ നിൻ ചൈതന്യമെന്നുമേ.

അഖിൽ മുരളി

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ചിത്രീകരണം : അനുജ കെ

 

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 ബാധിച്ച് യുകെയിൽ ഇന്നലെ മാത്രം മരണമടഞ്ഞവർ 938 പേർ. മരണനിരക്ക് ഓരോ ദിവസവും കുത്തനെ ഉയരുകയാണ്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിലെ ആകെ മരണങ്ങളുടെ എണ്ണം ഇപ്പോൾ 7,097 ആണ്. ഡിസംബറിൽ പകർച്ചവ്യാധി ആരംഭിച്ച ചൈനയുടെ ഇരട്ടിയാണ് ഇത്. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,491 പേർക്കാണ്. ഇതോടെ ബ്രിട്ടനിലെ ആകെ രോഗബാധിതരുടെ എണ്ണം 60,733 ആയി ഉയർന്നു. മാർച്ച്‌ 27ന് ഇറ്റലിയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട മരണങ്ങളെക്കാൾ അധികമാണ് ഇന്നലെ യുകെയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ആശുപത്രികളിൽ 828 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. 22 നും 103 നും ഇടയിൽ പ്രായമുള്ള രോഗികളിൽ 42 പേർ ആരോഗ്യവാന്മാരായിരുന്നു. മറ്റ് 110 മരണങ്ങൾ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഏറുന്ന നിമിഷത്തിലും ബ്രിട്ടിഷ് ജനതയ്ക്ക് ആശ്വസിക്കാൻ ഇന്നലെ ഒരു വാർത്ത പുറത്തുവന്നു; രോഗം തീവ്രമായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നു. 10 ദിവസമായി പനി ബാധിച്ച് ഐസൊലേഷനിൽ ആയിരുന്ന പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രി ആണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തിൽ രണ്ട് രാത്രികൾ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ടീമുമായി ജോൺസൻ കിടക്കയിൽ ഇരുന്ന് ഇടപഴകുന്നതായും സുനക് പറഞ്ഞു.

കൊറോണ വൈറസ് മരണങ്ങൾ അതിതീവ്രമായി തന്നെ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ തിങ്കളാഴ്ച പിൻവലിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അടുത്ത തിങ്കളാഴ്ച യുകെയുടെ ലോക്ക്ഡൗൺ അവസാനിക്കുന്നത് ഡൗണിംഗ് സ്ട്രീറ്റ് പരിഗണിച്ചേക്കില്ല , അത് മൂന്നാഴ്ച കൂടി നീട്ടാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഒരു ഉന്നത തല മീറ്റിംഗിൽ ഈ കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും സുനക് പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങൾ ഉടൻ തന്നെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ മുന്നറിയിപ്പ് നൽകി. രോഗവ്യാപനം നിയന്ത്രണാതീതമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് സർക്കാർ ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡ്വൈസർ പ്രൊഫസർ ഏഞ്ചല മക്ലീൻ പറഞ്ഞു. പകർച്ചവ്യാധികൾക്കിടയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ 750 മില്യൺ ഡോളർ ഫണ്ടിംഗ് പാക്കേജും ചാൻസലർ പുറത്തിറക്കി. ലണ്ടനിൽ ഒമ്പത് ബസ് തൊഴിലാളികൾ ഉൾപ്പെടെ 14 പൊതുഗതാഗത ഉദ്യോഗസ്ഥർ രോഗം ബാധിച്ച് മരിച്ചു. ഡ്രൈവറുടെ അടുത്ത് പോകുന്നത് ഒഴിവാക്കാൻ ചില ബസുകൾ പിൻവാതിലിലൂടെ മാത്രം യാത്രക്കാരെ ബസ്സിൽ കയറാൻ അനുവദിക്കുന്നതായി മേയർ പറഞ്ഞു. ഹോം ഡെലിവറി ആവശ്യകത നിറവേറ്റാൻ കഴിയാത്തതിനാൽ മിക്ക ഭക്ഷണങ്ങളും സ്റ്റോറിൽ നിന്ന് തന്നെ വാങ്ങേണ്ടിവരുമെന്ന് സൂപ്പർമാർക്കറ്റ് ടെസ്‌കോ പറഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ 88,433 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ മാത്രം 6,397 പേരാണ് മരിച്ചത്. അമേരിക്കയിൽ 1,925 പേരും സ്പെയിനിൽ 747 ഇറ്റലിയിൽ 542 പേരും ഇന്നലെ മരണപെട്ടു. ആകെ മരണസംഖ്യയിൽ അമേരിക്കയും സ്പെയിനും ഒപ്പത്തിനൊപ്പമാണ്. ഇറ്റലിയിൽ ഇതുവരെ 17,669 പേർക്ക് ജീവൻ നഷ്ടപെട്ടുകഴിഞ്ഞു. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. മൂന്നുലക്ഷത്തിൽ അധികം പേർക്ക് അസുഖം ഭേദമായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ആറായിരത്തോട് അടുക്കുന്നു. 178ഓളം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞു.

സ്വന്തം ലേഖകൻ

വുഹാൻ : കൊറോണ വൈറസ് ലോകത്താകമാനം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുന്നൂറിൽ ഏറെ രാജ്യങ്ങൾ കൊറോണയുടെ പിടിയിൽ പെട്ടിരിക്കുന്നു. അതേസമയം ഷാങ്ഹായ് ജിയാവോ ടോംഗ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് പുറത്തുവന്ന
പഠനങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ആളിൽ നിന്നാണ് 80% കൊറോണ വൈറസ് രോഗികൾക്കും രോഗം പിടിപെട്ടതെന്ന് ഗവേഷകർ കണ്ടെത്തി. രോഗം പൊട്ടിപുറപ്പെട്ട വുഹാനിലും സമീപ പ്രദേശങ്ങളിലും മാത്രം നടത്തിയ പഠനത്തിൽ നിന്നാണ് അവർ ഈയൊരു നിഗമനത്തിൽ എത്തിചേർന്നത്.

രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് മുമ്പ് തന്നെ, ഏകദേശം നാല് ദിവസത്തോളം വൈറസ് മനുഷ്യശരീരത്തിൽ ഉണ്ടാവും. ഈ കാലയളവിൽ ആണ് വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത്. വ്യാപനത്തെ മന്ദീഭവിപ്പിക്കാൻ ഒറ്റപ്പെടൽ കൊണ്ട് മാത്രം കഴിയില്ലെന്നും കർശനമായ പരിശോധനയും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ കടുത്ത നടപടികൾ സ്വീകരിച്ച് 76 ദിവസത്തിന് ശേഷം ആണ് വുഹാനിലെ ആളുകൾക്ക് പുറത്തുപോകാൻ സാധിച്ചത്.

രോഗലക്ഷണങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി കാണപ്പെടുന്ന ഒരാളിൽ നിന്ന് 79.7% ആളുകളിലേക്ക് വൈറസ് പടർന്നതായി ഗവേഷണ സംഘം കണ്ടെത്തി.രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടാകാമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കുന്നത് പ്രധാനപെട്ട കാര്യമാണെന്നും കൊറോണ വൈറസ് വ്യാപനത്തെ ഒരു പരിധി വരെ തടയാൻ അതിലൂടെ കഴിയുമെന്നും അവർ പറഞ്ഞു. എന്നാൽ ഈ വിവരങ്ങൾ പരിമിതമാണ്. കൊറോണ വൈറസിനെ പറ്റിയും അതിന്റെ അതിവേഗ വ്യാപനത്തെ പറ്റിയും ധാരാളം പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ : കൊറോണ വൈറസ് എല്ലാ പ്രായത്തിലുള്ളവരെയും, എല്ലാ ആരോഗ്യ സ്ഥിതിയിലുള്ളവരെയും ഒരുപോലെ ബാധിക്കില്ല എന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. സാധാരണ വ്യക്തികളിൽ രോഗ ലക്ഷണങ്ങൾ കാണിച്ചു ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറാണ് പതിവ്. എന്നാൽ ചിലർക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കേണ്ടത് അവശ്യമാണ്.ചിലരിൽ ഈ വൈറസ് അതീവ ഗുരുതര സ്ഥിതിഗതികൾ ഉളവാക്കുന്നു. ഇതിൽ 70 വയസ്സിനു മേലെ പ്രായമുള്ളവരും, ഹൃദ്രോഗം പോലെയുള്ള രോഗബാധിതരും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇത്തരത്തിലുള്ള ഏകദേശം 1.5 ബില്ല്യൻ ആളുകൾ ഉണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇവർക്ക് കൊറോണ വൈറസ് ബാധിക്കുകയാണെങ്കിൽ, ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവരാണ്.


ക്യാൻസർ ബാധിതരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. അതിനാൽ ഇത്തരത്തിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു. 60 വയസ്സിന് മേലെ പ്രായമുള്ള പുരുഷന്മാരാണ് ഇതുവരെയുള്ള രോഗബാധിതരിൽ ഏറെയും. ഇംഗ്ലണ്ടിലും, വെയിൽസിലും 27 മാർച്ച് വരെ രേഖപ്പെടുത്തപ്പെട്ട കണക്ക് പ്രകാരം, ഏഴ് ശതമാനം പേരും 45 മുതൽ 65 വയസ്സിനു ഇടയിലുള്ളവരാണ് മരണപ്പെട്ടിരിക്കുന്നത്. സ്ത്രീകളെക്കാൾ കൂടുതൽ മരണനിരക്ക് പുരുഷൻമാരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നതും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നതെന്നാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജി വിഭാഗത്തിലെ തലവൻ പ്രൊഫസർ ഫിലിപ്പ് ഗോൾഡറിന്റെ അഭിപ്രായത്തിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഇമ്മ്യൂണിറ്റി സിസ്റ്റത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് കൊണ്ടാകാം, മരണ നിരക്കിലുള്ള ഈ വ്യത്യാസം എന്ന് വ്യക്തമാക്കുന്നു. ആളുകൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും, ശ്വാസതടസ്സം ഉള്ളവർ ഉടൻതന്നെ ആശുപത്രികളിൽ എത്തണമെന്നും ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

തുടർച്ചയായ നാലാം തവണയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ചർച്ച നടത്തുന്ന കമ്മിറ്റിയിൽ ഹാജരാകാതെ നിസ്സംഗമായ മറുപടി കത്ത് നൽകുന്നത്. ഈ ജനുവരി മുതൽ മറ്റ് മന്ത്രിമാർക്കൊപ്പം ഉള്ള ചർച്ച നിരസിക്കുകയും അതിനുപകരം സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തുകയുമാണ് ഉണ്ടായത്. എന്നാൽ ഹോം അഫയേഴ്സ് കമ്മിറ്റി ചെയർ ഇങ്ങനെ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് വിമർശനം.

അവസാനമായി വന്നിരിക്കുന്ന ക്ഷണക്കത്തിനു, ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ് എന്ന മറുപടിയാണ് നൽകിയത്. ലേബർ പാർട്ടിയുടെ യുവേറ്റ് കൂപ്പർ മുൻപ് മൂന്നു തവണ കത്തയച്ചിരുന്നു. എന്നാൽ ഏപ്രിൽ 15ന് നടക്കുന്ന കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിന് ഈ മാസം അവസാനത്തോടെ താൻ ഹാജരായി കൊള്ളാം എന്ന മറുപടിയാണ് നാലു ദിവസത്തിനു ശേഷം അയച്ചത്. ഇനിയും വൈകുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് കൂപ്പർ പറയുന്നത്. നമുക്കിടയിലെ കത്തുകളിൽ എല്ലായ്പ്പോഴും നിഷേധിക്കേണ്ടി വരുന്നതിന് എനിക്ക് ദുഃഖമുണ്ട് എന്ന ആമുഖത്തോടെയാണ് ഹോം സെക്രട്ടറി അവസാനത്തെ ചർച്ചയ്ക്കും വിസമ്മതം രേഖപ്പെടുത്തിയത്.

ബോറിസ് ജോൺസൺ ജൂലൈ 2019 നാണ് മിസ് പട്ടേലിനെ ഹോം സെക്രട്ടറിയായി നിയമിച്ചത്, എന്നാൽ അതിനുശേഷം ഒക്ടോബറിൽ ഉള്ള കമ്മിറ്റിയിൽ മാത്രമേ അവർ പങ്കെടുത്തിട്ടുള്ളൂ.
ദേശീയ ദുരന്തത്തെ നേരിടാൻ ആവശ്യമായ കരുതലുകൾ എടുക്കുന്നതിൽ ഹോം ഓഫീസിനെ അഹോരാത്രം മുന്നിൽനിന്ന് നയിക്കുന്നത് പട്ടേൽ ആണെന്നും എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു ദിവസം, ഉടൻതന്നെ കമ്മറ്റി ഉണ്ടാകുമെന്നും ഹോം ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹഡേഴ്‌സ് ഫീൽഡ്:  കഴിഞ്ഞ (മാർച്ച് 18 ) മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന് യുകെ മലയാളികൾ വിടചൊല്ലി. കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവനേയും ആശങ്കയിലും വീട്ടു തടവറയിലും ആക്കിയിരിക്കെയാണ്  മെയ് മോളുടെ ശവസംക്കാര ചടങ്ങുകൾ അൽപം മുൻപ് ഹഡേഴ്‌സ് ഫീൽഡിൽ  പൂർത്തിയായത്.

മുൻപ് അറിയിച്ചിരുന്നതുപോലെ പന്ത്രണ്ട് മണിക്കുതന്നെ ശവസംസ്കാര ശുശ്രുഷകൾ ഇന്ന് (08-04-2020) ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിച്ചു. ഫാദർ ജോസ് തെക്കുനിൽക്കുന്നത്തിൽ ആണ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ, കൂട്ടുകാർ, സഹപ്രവർത്തകർ എന്നിവർക്കുപോലും ഒരു നോക്ക് കാണുവാനുള്ള അവസരം പോലും സാധ്യമായിരുന്നില്ല.McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ഉള്ള ശുശ്രുഷകൾ പൂർത്തിയായതിനെത്തുടർന്ന് അടുത്ത് തന്നെയുള്ള Hay Lane Cemetery, Huddersfield ലേക്ക് കബറടക്കത്തിനായി പുറപ്പെട്ടു. സാമൂഹിക അകലം ഉള്ളതിനാൽ പലരും പ്രാർത്ഥനയോടെ ദൂരെ മാറി നിന്നിരുന്നു.

ഒന്നരയോടെ സിമെട്രിയിൽ എത്തിച്ചേരുകയും ചടങ്ങുകൾ ആരംഭിക്കുകയും ചെയ്‌തു. നിയന്ത്രണങ്ങൾക്ക് അനുസൃണമായി പെട്ടെന്ന് തന്നെ സംസ്ക്കാരം പൂർത്തിയാക്കുകയും ചെയ്‌തു. യുകെയിലെ പുതിയ ശവസംസ്ക്കാര നിയന്ത്രണങ്ങൾ അനുസരിച്ചു ഏതു തരത്തിലുള്ള മരണമായിരുന്നാലും ബോഡിയെ ചുംബിക്കുവാൻ അനുവദിക്കുന്നില്ല. മെയ് മോളുടെ കോവിഡ് 19 പരിശോധന നെഗറ്റീവ് ആയിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾ ക്നാനായ വോയിസ് തത്സമയ സംപ്രേക്ഷണം ചെയ്‌തത്‌ ബന്ധുക്കൾക്കും നാട്ടിലുള്ള അമ്മയ്ക്കും ബന്ധുക്കൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത്.St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു മെയ് മോൾ. പരേത കോട്ടയം പുന്നത്തുറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്ന മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ്  (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved