സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്ന നടപടി ലഘൂകരിച്ചില്ലെങ്കിൽ 3.5 ദശലക്ഷം ജോലികൾ അപകടത്തിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ഉത്തരവിട്ടു. നിയന്ത്രണങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ 3.5 ദശലക്ഷം ജോലികൾ അപകടത്തിലാണെന്ന് ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള കൺസർവേറ്റീവ് എംപിമാർ പറഞ്ഞിരുന്നു. രോഗവ്യാപനം കുറയുന്നതിനാൽ ഇത് പരിഗണിക്കാവുന്നതാണെന്ന് ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു. സർക്കാർ മാർഗ്ഗനിർദേശപ്രകാരം പൊതുജനങ്ങൾ എല്ലായിടത്തും 2 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. ജോലി സ്ഥലത്തും കടകളിലും മറ്റും 6.5 അടി അകലം പാലിക്കുന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നു.
ഫ്രാൻസ്, ഡെൻമാർക്ക്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഒരു മീറ്റർ സാമൂഹിക അകലം ആണ് നടപ്പിലാക്കുന്നത്. “കുറഞ്ഞത്” ഒരു മീറ്ററെങ്കിലും ദൂരം നിലനിർത്താൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഈ വിഷയത്തിൽ കൂടുതൽ തീരുമാനം വരും ആഴ്ചകളിൽ നടപ്പിലാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. തീരുമാനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് നിരവധി കൺസർവേറ്റീവ് എംപിമാർ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിന്റെ അടുത്ത ഘട്ടമായി ജൂലൈ 4 ന് വീണ്ടും തുറക്കുന്ന പബ്ബുകൾ റെസ്റ്റോറന്റുകൾ പോലുള്ളവയ്ക്ക് തയ്യാറാകാൻ സമയം ആവശ്യമാണെന്നും അവർ അറിയിച്ചു. നിയന്ത്രണം ഒരു മീറ്ററായി കുറച്ചാൽ അത് ബിസിനസുകൾക്ക് കൂടുതൽ ഗുണം ചെയ്യും.
ഇത് ആയിരക്കണക്കിന് ജോലികളെ സംരക്ഷിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളുകളിലേയ്ക്ക് തിരികെ പോകാൻ അനുവദിക്കുമെന്നും എംപിമാർ വാദിക്കുന്നു. “മറ്റെല്ലാ രാജ്യങ്ങളും ചെറിയ സാമൂഹിക അകലമാണ് പാലിക്കുന്നതെന്ന് കോമൺസ് സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി ചെയർമാനായ മുൻ കൺസർവേറ്റീവ് മന്ത്രി ഗ്രെഗ് ക്ലാർക്ക് പറഞ്ഞു. പബ്ബുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ, സ്കൂളിൽ പോകുന്ന കുട്ടികൾ, കോളേജുകളിലും സർവകലാശാലകളിലുമുള്ള ചെറുപ്പക്കാർ എന്നിവരുടെ ഭാവി ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. , “ഇപ്പോൾ സർക്കാർ തീരുമാനമെടുക്കേണ്ട സമയമായി” എന്ന് മുൻ മന്ത്രി ടോബിയാസ് എൽവുഡ് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടിയും കൗമാരക്കാർക്ക് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായി ന്യൂറോ സയന്റിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം കുറയുന്നതും സമൂഹത്തോട് കൂടുതൽ അടുക്കാൻ കഴിയാത്തതും കൗമാരക്കാരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അവർ വെളിപ്പെടുത്തി. വ്യക്തിത്വ വികസനം നടക്കുന്ന ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അവരുടെ മസ്തിഷ്ക വികസനം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെ ബാധിച്ചേക്കാം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസ്സുകൾ മൂലവും വീടിനുള്ളിൽ തളച്ചിടപ്പെട്ടത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ദാഭിപ്രായം. ഇതുമൂലം കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൊറോണ ഭീതി ഒഴിഞ്ഞ് സുരക്ഷിതമാവുമ്പോൾ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
10 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവർ അവരുടെ കുടുംബത്തേക്കാൾ കൂടുതൽ സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. കൗമാരപ്രായത്തിലാണ് തലച്ചോറിന്റെ വികാസം കൂടുതലായി നടക്കുന്നത്. അതുപോലെതന്നെ മാനസിക-ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകാൻ സാധ്യതയുള്ള ജീവിത കാലഘട്ടം കൂടിയാണത്. കൊറോണ വൈറസിന്റെ വരവ് കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തിയെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. സാറാ-ജെയ്‌ൻ ബ്ലാക്ക്‌മോർ പറഞ്ഞു. കോവിഡ് -19 തിന്റെ ആഘാതം കാരണം, ലോകമെമ്പാടുമുള്ള നിരവധി ചെറുപ്പക്കാർക്ക് അവരുടെ സമപ്രായക്കാരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരങ്ങൾ കുറവാണ്.” കൗമാരക്കാരിൽ സാമൂഹിക അകലം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് കേംബ്രിഡ്ജിലെ റിസർച്ച് ഫെലോ ആയ ആമി ഓർബെൻ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ലിവിയ ടോമോവ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നു.
ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള 69% ചെറുപ്പക്കാർക്കും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ട്. വ്യക്തിബന്ധം നിലനിർത്താൻ സാമൂഹിക മാധ്യമങ്ങൾ ഒരു പരിധിവരെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും സാമൂഹിക മാധ്യമത്തിന്റെ ദുരുപയോഗം ധാരാളം പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. മാർച്ച് 20 മുതൽ യുകെയിലെ സ്കൂളുകൾ എല്ലാം അടച്ചതിനാൽ കുട്ടികളേറെപേരും വീട്ടിലെ നാല് ചുവരുകൾക്കുളിൽ കഴിഞ്ഞുകൂടുകയാണ്.
അര്‍ബുദം ബാധിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയില്‍ ഇരിക്കെ തുടർചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിൽ എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് (37 )മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏപ്രിൽ 24 ന് ആണ് പ്രസാദ് ദാസിനെ കരിപ്പൂരില്‍ എത്തിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ഇന്ന് പ്രസാദ് വിടവാങ്ങുകയായിരുന്നു.
രണ്ടുവര്‍ഷമായി നോട്ടിംഗ്ഹാമിൽ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറില്‍ അര്‍ബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ നാട്ടിലെത്തണമെന്ന പ്രസാദിന്റെ ആഗ്രഹം പ്രകാരം സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയർ ആംബുലൻസ് ഏർപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.
കാൻസർ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത് . കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയ പ്രസാദിനു അസുഖം കുറഞ്ഞതോടെ ഡിസ്ചാർജ് ചെയ്‌തു ബന്ധു വീട്ടിൽ വിശ്രമത്തിൽ കഴിയവേ പെട്ടെന്ന് അസുഖം വഷളാവുകയും മിംസ് ആശുപത്രിയിൽ തിരിച്ചു പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഭാര്യയും ബന്ധുക്കളും ഇപ്പോൾ ഞെട്ടലിൽ ആണ് ഉള്ളത്.
37 വയസ്സു മാത്രമായിരുന്നു പ്രസാദിന്. നോട്ടിംഗ്ഹാമിൽ ചികിത്സയിൽ കഴിയവേ ഭാര്യയേയും നാലു വയസുള്ള ഏക മകളേയും കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെയാണ് എയർ ആംബുലൻസ് സൗകര്യമൊരുക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രസാദിനെ നാട്ടിലെത്തിച്ചത് ഒട്ടേറെ കടമ്പകൾ കടന്നാണ്. ബ്രിട്ടനിലെ യു എസ്പി ഗ്ലോബൽ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത് . അമേരിക്കയിൽ നിന്നും 60000 ലേറെ ഡോളറും യുകെയിൽ നിന്ന് 41000 ലേറെ പൗണ്ടുമാണ് യാത്രയ്ക്ക് സമാഹരിച്ചത് .
യുകെയിൽ കോവിഡ് ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയും ഏപ്രിൽ 24 ന് നാട്ടിൽ എത്തുകയും ചെയ്‌തു. പ്രസാദ് ദാസിനെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ പ്രസാദ് ദാസിന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പോരാടിയവരാണ് എല്ലാ എൻ എച്ച് എസ് ജീവനക്കാരും. രോഗപ്രതിരോധ നടപടികളിൽ അവർ രാപകലില്ലാതെ പ്രയത്നിച്ചു. രോഗം ബ്രിട്ടനിൽ നിന്ന് അകലുകയാണെങ്കിലും കുറഞ്ഞ വേതനം ലഭിക്കുന്നവർ ഉൾപ്പടെയുള്ള എൻ എച്ച് എസ് കുടിയേറ്റ തൊഴിലാളികളുടെ തുടർജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. എൻഎച്ച്‌എസ്, കെയർ മേഖലകളിലെ ചില സ്റ്റാഫുകൾക്ക് ആഭ്യന്തര ഓഫീസ് ഒരു വർഷത്തെ സൗജന്യ വിസ വിപുലീകരണം നൽകിയിരുന്നു. എന്നാൽ കോവിഡിനെതിരെ പോരാടുന്ന എല്ലാ വിദേശ എൻഎച്ച്‌എസ് ജീവനക്കാർക്കും സാമൂഹ്യ പരിപാലന പ്രവർത്തകർക്കും സൗജന്യ വിസ എക്സ്റ്റൻഷൻ നൽകണമെന്ന് ഒരു കൂട്ടം എംപിമാർ അഭിപ്രായപ്പെട്ടു. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ചില തൊഴിലാളികൾക്ക് രാജ്യത്ത് തുടരാൻ ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നത് അനീതിയാണെന്ന് അവർ വ്യക്തമാക്കി. ഹോം ഓഫീസിലെ വിസ എക്സ്റ്റൻഷൻ ലിസ്റ്റ് തുടക്കത്തിൽ എൻഎച്ച്എസ് ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ റേഡിയോഗ്രാഫർമാർ, സോഷ്യൽ കെയർ സ്റ്റാഫുകൾ പോലുള്ള കൂടുതൽ എൻഎച്ച്എസ് സ്റ്റാഫുകളെ ഉൾപ്പെടുത്തുന്നതിനായി ഏപ്രിലിൽ ഇത് വിപുലീകരിക്കുകയുണ്ടായി. എന്നാൽ പട്ടികയിൽ ഇപ്പോഴും പോർട്ടർമാർ , ക്‌ളീനർമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ അവരുടെ സംഭാവന തിരിച്ചറിയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ക്രോസ്-പാർട്ടി കോമൺസ് ആഭ്യന്തര സമിതി പറഞ്ഞു.
എല്ലാ ജീവനക്കാർക്കും സൗജന്യ വിസ എക്സ്റ്റൻഷനുകൾ മന്ത്രിമാർ അനുവദിക്കണമെന്ന് കമ്മിറ്റി ചെയർ യെവെറ്റ് കൂപ്പർ പറഞ്ഞു. “നമ്മുടെ എൻഎച്ച്‌എസും സാമൂഹിക പരിപാലന സംവിധാനവും ഈ പ്രതിസന്ധിയിലുടനീളം വിദേശത്തുനിന്ന് എത്തിയവരുടെ സംഭാവനകളെ ആശ്രയിച്ചാണ് നിലകൊണ്ടത്. ” അവർ കൂട്ടിച്ചേർത്തു. കെയർ വർക്കർമാരെയും കുറഞ്ഞ ശമ്പളമുള്ള എൻഎച്ച്എസ് സ്റ്റാഫുകളെയും വിപുലീകരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് പല വിമർശനങ്ങൾക്കും വഴിയൊരുക്കുകയാണ്. സർക്കാറിന്റെ ഇമിഗ്രേഷൻ ബില്ലിന് ക്രോസ്-പാർട്ടി പിന്തുണയോടെ ഒരു ഭേദഗതി അവതരിപ്പിക്കുമെന്ന് കൂപ്പർ അറിയിച്ചു. എല്ലാ എൻഎച്ച്‌എസ് സ്റ്റാഫുകൾക്കും കെയർ വർക്കർമാർക്കും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് സർക്കാർ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. വിദേശ ആരോഗ്യ, പരിചരണ തൊഴിലാളികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് -19തിന്റെ സമയത്ത് എൻആർപിഎഫ് വ്യവസ്ഥകൾ താൽക്കാലികമായി നീക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഉടൻ ചെയ്യണമെന്ന് സമിതി അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിദേശ ജീവനക്കാർ നടത്തുന്ന കഠിനാധ്വാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഇമിഗ്രേഷൻ സംവിധാനത്തിലുടനീളം ഞങ്ങൾ വിദേശ എൻഎച്ച്എസ് തൊഴിലാളികളെയും മറ്റ് യോഗ്യതയുള്ള ആരോഗ്യ പരിപാലന പ്രവർത്തകരെയും പിന്തുണയ്ക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കുമായി യുകെ. 36 മരണങ്ങൾ മാത്രമാണ് ഇന്നലെ രാജ്യത്തുണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 41,698 ലേക്ക് ഉയർന്നു. കണക്കുകൾ പുറത്തുവിട്ട ശേഷം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇപ്രകാരം ട്വീറ്റ് ചെയ്തു: “ഇന്നലെ യുകെയിലുടനീളം 36 കോവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായത് – മാർച്ച് 21 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്. ” പകർച്ചവ്യാധിക്കെതിരായുള്ള പോരാട്ടത്തിൽ നാം വിജയിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെ 9 വരെ 6.7 ദശലക്ഷത്തിലധികം കൊറോണ വൈറസ് പരിശോധനകൾ യുകെയിൽ നടത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം 144,865 ടെസ്റ്റുകൾ നടത്തപ്പെട്ടു. 295,889 ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണ്. കൊറോണ വൈറസിന്റെ ആരംഭം മുതൽ യുകെയിൽ 63,000 ത്തിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കി.
അതേസമയം രാജ്യത്താകെ ഇന്നുമുതൽ അവശ്യേതര കടകളും തുറന്നു പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. കടകൾ വീണ്ടും തുറക്കുമ്പോൾ “ആളുകൾ ആത്മവിശ്വാസത്തോടെ ഷോപ്പിംഗ് നടത്തണം” എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. റീട്ടെയിൽ ഉദ്യോഗസ്ഥർ ആവേശഭരിതരാണെന്നും സുരക്ഷിതമായ ഷോപ്പിംഗ് അനുവദിക്കുന്നതിനായി ധാരാളം ക്രമീകരണങ്ങൾ അവർ ചെയ്‌തിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. എന്നാൽ കടകളിലേക്ക് മടങ്ങുന്ന പൊതുജനങ്ങളോട് സാമൂഹിക അകലം പാലിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവശ്യേതര കടകളായ ബുക്ക് ഷോപ്പുകൾ, ഫാഷൻ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ മാർച്ച് 23 മുതൽ അടഞ്ഞുകിടക്കുകയാണ്. എങ്കിലും എല്ലാ കടകളും ഇന്നുതന്നെ തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
സാമൂഹിക അകലം പാലിക്കൽ നിയമം കടകളിലെ ഉപഭോക്താക്കളുടെ എണ്ണത്തെ പരിമിതപ്പെടുത്തും. ഒപ്പം സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെടുന്നവർക്ക് എൻഫോഴ്‌സ്‌മെന്റ് അറിയിപ്പുകൾ നേരിടേണ്ടതായും വരും. ഷോപ്പിംഗ് സുരക്ഷിതമാക്കുന്നതിൽ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൗണിന് ശേഷം തിരികെയെത്തുമ്പോൾ ഒരു പുതിയ ഷോപ്പിംഗ് അനുഭവം ആവും രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുക.
സ്വന്തം ലേഖകൻ
മാഞ്ചെസ്റ്റർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് ശനിയാഴ്ച നടന്ന റേവുകളിൽ ഒരു യുവാവ് കൊല്ലപ്പെട്ടതായി പോലീസ്. ഡെയ്‌സി നൂക്ക് കൺട്രി പാർക്കിലും കരിംഗ്ടണിലുമായി നടന്ന അനധികൃത റേവുകളിൽ 6,000 പേർ പങ്കെടുത്തു. ഓൾഡ്‌ഹാമിലെ ഡെയ്‌സി നൂക്ക് കൺട്രി പാർക്കിൽ നടന്ന റേവിൽ 4,000 പേരാണ് പങ്കെടുത്തത്. മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം ഇതിൽ പങ്കെടുത്ത 20കാരൻ മരിച്ചുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചു. കരിംഗ്‌ടണിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത റേവിൽ മൂന്ന് കുത്തുകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരിക്കേറ്റ 18 വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമാണ്. 25 നും 26 നും ഇടയിൽ പ്രായമുള്ള മറ്റ് രണ്ട് യുവാക്കൾക്കും പരിക്കേറ്റു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് രണ്ട് പരിപാടികളും നടത്തപെട്ടതെന്ന് പോലീസ് വെളിപ്പെടുത്തി. കരിംഗ്‌ടൺ റേവിൽ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അക്രമമുണ്ടായതായും തങ്ങളുടെ വാഹനം നശിപ്പിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.
വാരാന്ത്യത്തിൽ എമർജൻസി കോളുകൾ വർദ്ധിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 5 മുതൽ ഞായറാഴ്ച പുലർച്ചെ 4 വരെ 999 ഓളം കോളുകൾ വന്നതായി അവർ അറിയിച്ചു. അനധികൃത ഒത്തുചേരലിനുശേഷം എടുത്ത ചിത്രങ്ങളിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ബാഗുകൾ, ബീയർ ബോട്ടിലുകൾ തുടങ്ങിയ വസ്തുക്കൾ നിലത്ത് ചിതറിക്കിടക്കുന്നു. “കരിംഗ്ടണിലും ഡ്രോയ്ൽസ്ഡനിലും ശനിയാഴ്ച രാത്രി നടന്ന രണ്ട് വലിയ റേവുകളെക്കുറിച്ച് ഞങ്ങൾക്ക് അന്വേഷിക്കുകയാണ്. ഈ റേവുകൾ നിയമവിരുദ്ധമായിരുന്നു. അവ വ്യക്തമായും കൊറോണ വൈറസ് നിയമനിർമ്മാണത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനമായിരുന്നു. മാത്രമല്ല ദാരുണമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കി.” അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ക്രിസ് സൈക്സ് വെളിപ്പെടുത്തി.
ഞായറാഴ്ച രാവിലെ മാലിന്യം നിറഞ്ഞ പ്രദേശങ്ങൾ വൃത്തിയാക്കാൻ ശ്രമിച്ച എല്ലാവർക്കും സൈക്സ് നന്ദി പറഞ്ഞു. പകർച്ചവ്യാധി സമയത്ത് കൂടുതൽ പ്രതിരോധ നടപടികൾ നടപ്പാക്കാൻ പ്രാദേശിക അധികാരികളുമായി പോലീസ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്വാറന്റൈൻ റേവ്’ എന്നറിയപ്പെടുന്ന പാർട്ടികൾ രാജ്യത്ത് വിവിധ ഇടങ്ങളിലായി നടക്കുന്നുണ്ട്. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ തടയാൻ സർക്കാർ പരിശ്രമിക്കുമ്പോൾ പൊതുജനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവർത്തികൾ കൂടുതൽ അപകടം സൃഷ്ടിക്കുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് വൈവിധ്യമാർന്ന ഒരു മത്സരമാണ് ഇത്തവണ റിബൽ ചലഞ്ച് ടീം ഒരുക്കിയത്. പേപ്പർ കോസ്റ്റ്യൂം മത്സരമാണ് ഇത്തവണ കുട്ടികൾക്കായി ഒരുക്കിയത്. പത്രങ്ങൾ കൊണ്ടും, വിവിധതരം പേപ്പറുകൾ കൊണ്ടും വസ്ത്രങ്ങൾ രൂപപ്പെടുത്തി, അവ ധരിച്ചുകൊണ്ടുള്ള ഫോട്ടോയോ വീഡിയോയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു മത്സരം. വിവിധ വർണത്തിലും തരത്തിലുമുള്ള അനേകം ഫോട്ടോകൾ മത്സരാർത്ഥികൾ സമർപ്പിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങൾ ആയിരിക്കുന്നവർക്ക് മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഫോട്ടോകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അനുവാദം ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത് എന്ന് അഡ്മിൻ അറിയിച്ചിരുന്നു. 30 പൗണ്ടാണ് ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം തന്നെ മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.
ജൂൺ 12ന് ഫോട്ടോകൾ അയക്കാനുള്ള തീയതി അഡ്മിൻ നീട്ടിയിരുന്നു. നിരവധി മത്സരാർത്ഥികളാണ് തങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് എല്ലാവർക്കും ആസ്വദിക്കാനുള്ള ഒരു അവസരമായാണ് അഡ്മിൻ മെമ്പർ ജയ്സൺ എബ്രഹാം തോമസ് വിശദീകരിച്ചത്. ഈ മത്സരത്തിൻെറ ഫലങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 108 ആം സ്ഥാനത്തു ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്ന ഐറിസ് കുശാലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനം സ്വീൻ സ്റ്റാൻലിക്കും, മൂന്നാം സമ്മാനം റോസിയ റോയ്ക്കും ലഭിച്ചു. ജിയ സൈമൺ, ക്രിസ്റ്റൽ തോമസ്, ധനൂപ് സെബാസ്റ്റ്യൻ എന്നിവർ നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈയൊരു മത്സരം വൻ വിജയകരമായി തീർന്നിരിക്കുകയാണ് എന്ന് അഡ്മിൻ അംഗങ്ങൾ വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്
വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി സ്വദേശിയായ ഷിബു മാത്യുവിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ വരികൾ പൗരോഹിത്യത്തിൻ്റെ ത്യാഗങ്ങളുടെ നേർക്കാഴ്ച ആവുകയാണ്. ഇടുക്കി ബിഷപ്പ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ മൃതസംസ്കാര വേളയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ സീറോ മലബാർ സഭയുടെ തലവനായ മാർ .ജോർജ് ആലഞ്ചേരി പിതാവ് വിതുമ്പുന്ന രംഗങ്ങളിൽ നിന്ന് ലഭിച്ച ചിന്തകളും, പ്രചോദനവുമാണ് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഷിബു മാത്യുവിൻ്റെ വരികൾക്ക് അടിസ്ഥാനം.
യുവത്വത്തിൻറെ ആരംഭത്തിൽ സ്വന്തം കുടുംബവും നാടുമുപേക്ഷിച്ച് ആത്മീയ ജീവിതത്തിൻറെയും സഭാ ജീവിതത്തിൻ്റെയും വഴികളിൽ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന വൈദികർ എങ്ങനെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ നിർണായക സാന്നിധ്യമാകുന്നതെന്നും, ഒരു സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതെന്നും ഷിബു മാത്യു തൻ്റെ വരികളിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ വൈദികരുടെ വാർദ്ധ്യക്യത്തിലും , മരണത്തിലും അടുത്ത് നിൽക്കേണ്ടതിൻെറയും
സ്നേഹത്തിൻ്റെയും, കൃതജ്ഞതയുടെയും കണ്ണുനീർ തുള്ളികൾ കൊണ്ട് ആദരവ് അർപ്പിക്കുന്നതിൻ്റെയും ആവശ്യകതയാണ് ഷിബു മാത്യു തൻറെ വരികളിലൂടെ കോറിയിടുന്നത് .
ഫാ. ജേക്കബ് ചക്കാത്തറ ആലപിച്ച് ജോജി കോട്ടയം സംഗീതം നൽകിയ ആൽബം വെസ്റ്റേൺ മീഡിയ ക്രീയേഷൻസ് ആസ്വാദകരും, വിശ്വാസികളുമായ പൊതുജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം , ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ തുടങ്ങി നിരവധി പ്രമുഖരാണ് ഷിബുവിൻ്റെ വരികൾ കണ്ട് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുന്നത്.
യുകെയിലെ സാമൂഹിക സാംസ്കാരിക വേദികളിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഷിബു മാത്യു അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനും കൂടിയാണ് .മംഗളത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഷിബു മാത്യു മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു . ഷിബു മാത്യു നേതൃത്വം നൽകുന്ന സിംഫണി ഓർക്കസ്ട്ര യുകെയിലെ ഭൂരിപക്ഷം വേദികളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷിബുവിൻ്റെ ഭാര്യ റീന എൻഎച്ച്എസ് സ്റ്റാഫ് നേഴ്സാണ് . മകൻ അലൻ പോർട്ട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ആറ്റോമിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് . മകൾ ആര്യ സ്ക്പ്ടൺ ഗ്രാമർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി.
[ot-video][/ot-video]
ജോജി തോമസ്
കൊറോണക്കാലത്ത് ഏറ്റവുമധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ആരോഗ്യപ്രവർത്തകരാണ്. കാരണം കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിതരാകുന്നതിനാൽ ജീവനു നേരിടുന്ന ഭീഷണി തന്നെയാണ് പ്രധാനം. യുകെയിൽ തന്നെ നൂറോളം ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ കോവിഡ് കാലത്ത് ആധുനിക ജീവിതത്തിൽ അഭിവാജ്യ ഘടകമായ സ്മാർട്ട്ഫോണുകൾ ഉപയോഗശൂന്യമായതിന്റെ റിപ്പോർട്ടുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുകെയിൽ തന്നെ ആരോഗ്യ പ്രവർത്തകരായ നിരവധി മലയാളികളുടെ വിലയേറിയ ഫോണുകൾ തകരാറിലായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ആൾക്കഹോൾ അംശമുള്ള വൈപ്സ്കൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ അണുവിമുക്തമാക്കുന്നതാണ്. ഇതുമൂലം സ്മാർട്ട് ഫോണുകളുടെ ടച്ച് സ്ക്രീനിലുള്ള ഓയിൽ റിപലന്റ് “ഒലിയോഫോബിക്” കോട്ടിങ്ങിന് തകരാർ സംഭവിക്കുന്നു.
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ നിവാസിയും, എൻഎച്ച്എസ് ജീവനക്കാരനുമായ ലെനിൻ തോമസ് തന്റെ അനുഭവം മലയാളം യുകെയുമായി പങ്കുവെച്ചു. ജോലിക്കിടയിൽ തൻറെ ഫോൺ സ്ഥിരമായി ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടായിരുന്നു എന്നും ഇതുമൂലം ക്രമേണ ഫോൺ ഉപയോഗശൂന്യമായി എന്നും അദ്ദേഹം തൻറെ അനുഭവംവിവരിച്ചു.
ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ചെറിയ നനവുള്ള തുണി ഉപയോഗിച്ച് ഫോണുകൾ വൃത്തിയാക്കാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരുന്നെങ്കിലും, കൊറോണ വൈറസിന്റെ വ്യാപനത്തേ തുടർന്ന് ചെറിയ രീതിയിൽ അണുനാശിനികൾ ഉപയോഗിക്കാമെന്ന് നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ ആൽക്കഹോൾ അംശം കലർന്ന അണുനാശിനികൾ ഫോണുകളെ തകരാറിലാക്കാനുള്ള സാധ്യതകൾ വളരെയാണ്. ഓർക്കുക നിങ്ങളുടെ സ്മാർട്ട് ഫോണുകൾ അണുവിമുക്തമായി സൂക്ഷിക്കാൻ ഫോണുകൾ കഴുകുന്നതിന് പകരം കൈകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുക.
സ്വന്തം ലേഖകൻ
ജോർജ് ഫ്ലോയിഡിൻെറ മരണത്തിന് പുറകെ വംശീയതയുടെയും അസമത്വത്തിൻെറയും കൂടുതൽ പിന്നാമ്പുറക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ കൂടുതലായി കോവിഡ് ബാധിച്ച് മരണപ്പെട്ടത് നേരത്തെതന്നെ ചർച്ചയായിരുന്നു. വംശീയതയും സാമൂഹിക അസമത്വവും മൂലം ശരിയായ ചികിത്സ ലഭിക്കാതിരുന്നതിനാലാണ് കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആൾക്കാർ കൂടുതലായി കോവിഡ് ബാധിച്ച് മരിച്ചതെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ റിപ്പോർട്ടിൽ പറയുന്നത് . കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്നതിൽ നിന്നോ, സഹായങ്ങൾ സ്വീകരിക്കുന്നതിൽ നിന്നോ ന്യൂനപക്ഷങ്ങളെ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വം പിന്തിരിപ്പിച്ചിരിക്കാം. മാധ്യമങ്ങൾക്ക് ചോർന്നു ലഭിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡ്രാഫ്റ്റിൽ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ശുപാർശകൾ കാണാം. തൊഴിലിടങ്ങളിലെ വേർതിരിവുകളും മരണസംഖ്യ വർധിപ്പിച്ചിരിക്കാൻ ഇടയുണ്ട്. ഡയബറ്റിസ് പോലെയുള്ള രോഗങ്ങൾ കോവിഡ് മരണങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. എത്തിനിക് ന്യൂനപക്ഷങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിസ്.
വൈറസ് ബാധിച്ചു മരിച്ചവരിൽ റേസിസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. കോവിഡ് 19, മുൻപ് നിലനിന്നിരുന്ന അസഹിഷ്ണുതയും അസമത്വവും കൂടുതൽ വർദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഹിസ്റ്റോറിക് റേസിസം, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത കുറവ്, സാമ്പത്തിക സ്ഥിരത ഇല്ലായ്മ, തൊഴിലിടങ്ങളിൽ അസമത്വം എന്നിവ എത്തിനിക് മൈനോറിറ്റി ഗ്രൂപ്പുകളെ ആവശ്യമായ ആരോഗ്യപരിരക്ഷ ലഭിക്കുന്നതിൽ നിന്നോ സഹായം ചോദിച്ചു വാങ്ങുന്നതിൽ നിന്നോ പിന്തിരിപ്പിക്കുന്നതുമൂലം മരണസംഖ്യ വർധിക്കുന്നുണ്ട്.
അവർക്കുവേണ്ടി ആവശ്യപ്പെട്ട ശുപാർശകൾ ഇവയൊക്കെയാണ്.
1) കൃത്യമായ ഡാറ്റാ കളക്ഷൻ, മരണ സർട്ടിഫിക്കറ്റുകൾ റെക്കോർഡ് ചെയ്യുക, ന്യൂനപക്ഷങ്ങളെ രോഗം എത്രമാത്രം ബാധിച്ചു ഇന്ന് കണ്ടെത്താൻ ശ്രമിക്കുക.
2) ആരോഗ്യരംഗത്ത് കൂടുതൽ പ്രാതിനിധ്യം കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജോലിക്കാർക്ക് നൽകുക.
3) ഇംഗ്ലീഷ് സംസാരിക്കാത്ത മറ്റ് ഭാഷക്കാർക്കും ഹെൽത്ത് മെസ്സേജുകൾ, കുറിപ്പുകൾ തുടങ്ങിയവ നൽകാൻ ക്രമീകരണം ഉണ്ടാക്കുക
4) ആരോഗ്യമേഖലയിൽ ഉൾപ്പെടെ നിലനിൽക്കുന്ന അസമത്വം റേസിസം എന്നിവ തുടച്ചു മാറ്റാനുള്ള നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. എന്നിവയാണത്.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണ്ടെത്തൽ പ്രകാരം ബംഗ്ലാദേശി പൈതൃകം ഉള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറിയ പങ്കും. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് രോഗത്തെ ചെറുക്കാനും, ആരോഗ്യരംഗത്തെ മറ്റ് സഹായങ്ങൾക്കുമായി ലഭിക്കേണ്ടിയിരുന്ന നിർദ്ദേശങ്ങൾ വളരെ വൈകിയാണ് ജനങ്ങളിൽ എത്തിയത്. മരണസംഖ്യ ഉയർത്തുന്നതിന് ഇതും ഒരു കാരണമാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രകടമായ അനാസ്ഥയാണ് ഉണ്ടായത്. പ്രൊഫസർ രാജ് ഭോപ്പാൽ എന്ന ശാസ്ത്രജ്ഞൻ നാലായിരത്തോളം പേരിൽനിന്ന് ഡേറ്റാ കളക്ട് ചെയ്തു നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകി എന്ന് മാത്രമല്ല പാർലമെന്റ് മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശനിയാഴ്ച ഇതിനെപ്പറ്റി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്തയച്ചിരുന്നു. ഡോക്ടർ യൂണിയൻ നേതാവായ ഡോ ചാന്ദ് നാഗ്‌പോൾ എത്രയും പെട്ടെന്ന് ഈ നിർദ്ദേശങ്ങൾ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ നൽകിയ വിവരങ്ങളിൽ നിന്നും കുറെ ഭാഗങ്ങൾ വെട്ടിച്ചുരുക്കിയതിനാലാണ് അത് പബ്ലിഷ് ചെയ്യാത്തത് എന്നാണ് അദ്ദേഹം ഹെൽത്ത് സെക്രട്ടറിക്ക് മറുപടി നൽകിയത്.