ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ തെരുവുകളിൽ പുതിയ രാസായുധ ആക്രമണത്തിലൂടെ ആയിരങ്ങളെ കൊല്ലാൻ റഷ്യയ്ക്ക് കഴിവുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പ്. 2018ലാണ് മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രീപലിനും മകൾക്കുമെതിരെ കടുത്ത രാസായുധ ആക്രമണം നടത്തിയത്. റഷ്യയുമായി ഒരു ബന്ധം സ്ഥാപിക്കാമെന്ന് യുകെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, രണ്ട് വർഷം മുമ്പ് ബ്രിട്ടനിലെ തെരുവുകളിൽ ഒരു നേർവ് ഏജന്റിനെ ഉപയോഗിച്ചതിന് ശേഷം പിരിമുറുക്കങ്ങൾ ശക്തമായെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു. 2018 ജൂലൈ ആദ്യം ഡോൺ സ്റ്റർഗസ് എന്ന വനിതയ്ക്കും അവരുടെ ജീവിതപങ്കാളിയായ ചാർളി റോളിക്കും നേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു. രാസായുധം പുരണ്ട സിറിഞ്ച് കൈയില്‍ എടുത്തതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കും വിഷബാധയേറ്റത്. അത് സ്റ്റർഗസിന്റെ മരണത്തിന് കാരണമായി മാറി.

റഷ്യക്കെതിരെ സ്റ്റർഗെസിന്റെ കുടുംബം നിയമനടപടി സ്വീകരിച്ചിരുന്നു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പ്രകാരം ലണ്ടനിലെ ഹൈക്കോടതിയിൽ നടപടികൾ നടത്തിവന്നു. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. 1970 കളിലും 1980 കളിലും ശീതയുദ്ധത്തിന്റെ സമയത്ത് സോവിയറ്റ് യൂണിയൻ രഹസ്യമായി വികസിപ്പിച്ചെടുത്തതാണ് നോവിച്ചോക്ക്. നാറ്റോയുടെ കെമിക്കൽ ഡിറ്റക്ഷൻ ഉപകരണങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തവിധം കമ്മ്യൂണിസ്റ്റ് ശാസ്ത്രജ്ഞർ വിഷം വികസിപ്പിച്ചെടുത്തു. അൾട്രാ-ഫൈൻ പൊടിയുടെ രൂപത്തിലാണ് ഇതുള്ളത്. വിഎക്സ് വാതകത്തേക്കാൾ എട്ട് മടങ്ങ് കൂടുതൽ ശക്തിയുള്ളതും മാരകവുമാണ് നോവിച്ചോക്ക്.