ലണ്ടൻ : ക്രിസ്മസ് കാലത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്ന് ബ്രിട്ടീഷ് സർക്കാർ. യുകെയിൽ എവിടെയും യാത്ര ചെയ്യാൻ ആളുകൾക്ക് സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡിസംബർ 23 നും 27 നും ഇടയിൽ മൂന്നു വീടുകൾക്ക് കൂടിച്ചേർന്ന് ഒരു താത്കാലിക ക്രിസ്മസ് ബബിൾ രൂപീകരിക്കാം. രാത്രിയിൽ ഒരുമിച്ച് കഴിയാനുള്ള അനുവാദവുമുണ്ട്. നോർത്തേൺ അയർലണ്ടിൽ ഡിസംബർ 22 മുതൽ 28 വരെയാണ് ഇളവുകൾ. ആരൊക്കെയാണ് കൂടിച്ചേരുന്നതെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ ആരോഗ്യ വിദഗ്ധർ ആളുകളോട് അഭ്യർത്ഥിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കോ ഐസൊലേഷനിൽ കഴിയുന്നവർക്കോ ഒരു ബബിൾ സൃഷ്ടിക്കുവാൻ സാധിക്കില്ല. നിങ്ങളുടെ ക്രിസ്മസ് ബബിളിലെ കുടുംബങ്ങൾക്ക് മറ്റാരുമായും ബബിൾ രൂപീകരിക്കുവാനും അനുവാദമില്ല.

ക്രിസ്മസ് ബബിളുകളിൽ 12 വയസ്സിന് താഴെയുള്ളവർ ഉൾപ്പെടാതെ പരമാവധി എട്ട് പേർ ഉണ്ടായിരിക്കണമെന്ന് സ്കോട്ടിഷ് സർക്കാർ പറയുന്നു. യുകെയുടെ മറ്റ് ഭാഗങ്ങളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കഴിയുന്നത്ര ചെറുതായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ക്രിസ്മസ് ബബിളിൽ ഒന്നുച്ചേർന്നതിന് ശേഷം ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണപ്പെട്ടാൽ ആ ബബിളിലെ അംഗങ്ങൾ മുഴുവനും ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്.

നിങ്ങളുടെ ക്രിസ്മസ് ബബിളുമായി പബ്ബുകളിലോ റെസ്റ്റോറന്റുകളിലോ കൂടിച്ചേരാൻ നിലവിൽ അനുവാദമില്ല. ആറ് അംഗങ്ങൾ വരെയുള്ള ഗ്രൂപ്പുകളിൽ ഡോർ-ടു-ഡോർ കരോൾ ആലാപനം അനുവദനീയമാണ്. മാതാപിതാക്കൾ ഒരുമിച്ചില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് ക്രിസ്മസ് ബബിളുകളിൽ അംഗമാകാം. ഇംഗ്ലണ്ടിൽ, കെയർ ഹോം നിവാസികൾക്ക് ക്രിസ്മസ് ബബിളുകളിൽ അംഗമാകാൻ കഴിയില്ല. കെയർ ഹോമുകളിൽ പത്തു ലക്ഷത്തിലധികം പരിശോധന നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ അനുവാദമുണ്ട്.

എന്നാൽ നിയമങ്ങൾ ലഘൂകരിക്കുന്നത് ധാരാളം ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പ്രമുഖ മെഡിക്കൽ ജേണലുകളായ ഹെൽത്ത് സർവീസ് ജേണലും ബ്രിട്ടീഷ് മെഡിക്കൽ ജേണലും പറഞ്ഞു. നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ ഉപദേഷ്ടാക്കളും അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രിസ്മസിന് അധിക സാമൂഹിക സമ്പർക്കം യഥാർത്ഥത്തിൽ വളരെ അപകടകരമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ അറിയിച്ചു.