അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് യുകെയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷയെ പരിഗണിച്ചും ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തുന്നതിനായിട്ടും സീറോ മലബാർ സഭ യുകെയിലെ എല്ലാ സർവീസുകളും വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തു. വിവരങ്ങൾ പിന്നീട് വിശ്വാസികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്താകമാനം 2 ലക്ഷത്തിൽ അധികമായി കൊറോണാ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 2, 01,530 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം പ്രതിദിനം കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 676 ആയി ഉയർന്നു. ഈ കണക്ക് പ്രകാരം ആകമാനം 2, 626 രോഗബാധിതരാണ് ഇപ്പോൾ യുകെയിൽ ഉള്ളത്. യുകെയുടെ മൊത്തം മരണസംഖ്യ104 ആയി കൂടി. കൊറോണ വൈറസ് പകർച്ചയെ തുടർന്ന് യുകെയിലെയും സ്കോട്ട്ലാൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും വെള്ളിയാഴ്ചയോടെ അടച്ചിടും.
കോവിഡ് – 19 ബാധിച്ചവരിൽ ഇതുവരെ 8, 007 ആളുകളാണ് മരിച്ചിരിക്കുന്നത്. എന്നാൽ 82,030 പേർ രോഗ മുക്തരായി എന്നുള്ള വാർത്ത ആശ്വാസ ജനകമാണ്. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈന, ഇറ്റലി ഇറാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇവയിൽ ഫ്രാൻസ്, ചൈന, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലായാണ് വൈറസ് ബാധ മൂലമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടിരിക്കുന്നത്.
യൂറോപ്പ് രാത്രിയിൽ അതിർത്തികൾ അടച്ചതിന്റെ ഫലമായി ഏകദേശം 17 മൈലോളം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനായി ഹംഗറി തങ്ങളുടെ അതിർത്തികൾ തുറന്നു.
യൂറോപ്യൻ യൂണിയൻ ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവ ആവശ്യക്കാരിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധയുടെ അളവ് 27, 980 ആയി. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച നാലാമത്തെ രാജ്യമായ സ്പെയിനിൽ ഉണ്ടായ മരിച്ചവരുടെ എണ്ണം 491 ആയി ഉയർന്നു. എന്നാൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ച ചൈനീസ് നഗരമായ വുഹാനിൽ ഒരു പുതിയ കേസ് മാത്രമാണ് സ്ഥിരീകരിച്ചത് എന്നുള്ള വാർത്ത ഏവരിലും പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്
ലണ്ടൻ : കൊറോണ വൈറസ് കാലം എത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും ഏറിയിരിക്കുന്നു. രോഗത്തെ തടുക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ വ്യാജവാർത്തകളുടെ പ്രചരണം മൂലം പലരും സത്യമെന്തെന്ന് അറിയാതെ പോകുന്നു. പനിയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ഇബുപ്രോഫെൻ. വേദന ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. എന്നാൽ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ഇബുപ്രോഫെൻ കഴിക്കുന്നത് ആപത്താണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നു. പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവയ്ക്ക് താപനില കുറയ്ക്കാനും ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളെ തടയാനും കഴിയും. എന്നാൽ ഇബുപ്രോഫെനും മറ്റ് നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളും (എൻഎസ്‌ഐഡികൾ) എല്ലാവർക്കും അനുയോജ്യമല്ല, മാത്രമല്ല ഇത് പ്രത്യേകിച്ച് ആസ്ത്മ, ഹൃദയം, രക്തചംക്രമണ രോഗങ്ങൾ ഉള്ളവർക്ക് പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇതിനകം ഇബുപ്രോഫെൻ എടുക്കുന്നവർ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിർത്തരുത്.
എൻഎച്ച്‌എസ് വെബ്‌സൈറ്റ് മുമ്പ് പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവ ശുപാർശ ചെയ്തിരുന്നു. എന്നാൽ പല വാർത്തകളും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ പാരസെറ്റമോൾ ഉപയോഗിക്കാൻ അവർ നിർദേശിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിലെ ഡോ. ഷാർലറ്റ് വാറൻ-ഗാഷും പാരസെറ്റമോൾ കഴിക്കാനാണ് നിർദേശിക്കുന്നത്. കൊറോണ വൈറസ് രോഗത്തെ ഇബുപ്രോഫെൻ സ്വാധീനിക്കുനുണ്ടോ എന്ന കാര്യത്തിൽ വ്യകതതയില്ല. എന്നിരുന്നാലും ഇതിനെതിരെ ധാരാളം വ്യാജവാർത്തകളാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്.
1) കോർക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ നാല് ചെറുപ്പക്കാർ ഉണ്ട്, അവർക്ക് അടിസ്ഥാന രോഗങ്ങളൊന്നുമില്ല – എല്ലാവരും ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് ആണ് കഴിക്കുന്നത്, ഇത് രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നു.
2) വിയന്ന യൂണിവേഴ്സിറ്റി കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകൾക്ക് ഇബുപ്രോഫെൻ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3) ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ചെറുപ്പക്കാരിൽ വളരെ ഗുരുതരമായ നാല് കൊറോണ വൈറസ് കേസുകളുണ്ട്. എല്ലാവരും ഇബുപ്രൂഫെൻ പോലുള്ള വേദനസംഹാരികൾ കഴിച്ചു എന്ന് അറിയാൻ കഴിഞ്ഞു .
ഈ തെറ്റായ വാർത്തകളാണ് വാട്സാപ്പിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിലും കാണപ്പെട്ടു.
കോർക്കിലെ കൊറോണ വൈറസ് രോഗികളെക്കുറിച്ച് പ്രചരിക്കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് ഇൻഫെക്റ്റിയസ് ഡിസീസസ് സൊസൈറ്റി ഓഫ് അയർലൻഡ് പറഞ്ഞു. ഇബുപ്രോഫെൻ, കൊറോണ വൈറസ് (കോവിഡ് -19) എന്നിവയെക്കുറിച്ച് ഒരു ഗവേഷണവും ഇതുവരെ നടന്നിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗത്തിനിടെ ഇബുപ്രോഫെൻ ഉപയോഗിക്കുന്നത് രോഗം വഷളാകുകയോ മറ്റ് സങ്കീർണതകൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നു റീഡിംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പാരസ്റ്റോ ഡോന്യായ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മൂലം ഇബുപ്രോഫെൻ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഫ്രാൻസിൽ ഉയർന്നുവന്നു. കൊറോണ വൈറസ് ഇബുപ്രോഫെനിൽ ഉണ്ടാകുന്നുവെന്ന് ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ യാതൊരു തെളിവുകളും ഇല്ല എന്നുള്ളതാണ് സത്യം.
സ്വന്തം ലേഖകൻ
ലണ്ടൻ :കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സിഒ ലോകത്തെവിടേയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. ബ്രിട്ടനിലേയും മറ്റു രാജ്യങ്ങളിലെയും യാത്രാനിയന്ത്രണങ്ങൾ മൂലം പല ഫ്ലൈറ്റുകളും റദ്ദുചെയ്യപ്പെട്ടേക്കാം .
ഫ്‌ളൈറ്റുകൾ റദ്ദു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ അവകാശങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത എയർലൈൻ, ഇൻഷുറൻസ് പോളിസി എന്നിവയെ ആശ്രയിച്ചിരിക്കും. ചൈന, യുഎസ്‌എ, ഇറ്റലി, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള അവശ്യ യാത്രകളൊഴികെ മറ്റെല്ലാം മാറ്റിവെക്കണമെന്ന് എഫ്‌സിഒ ആവശ്യപ്പെടുന്നു .
ഇത് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതിന് കാരണമായി. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ, എയർലൈൻ ഒരു റീഫണ്ട് വാഗ്ദാനം ചെയ്യണം. അതുപോലെ തന്നെ മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ തിരികെയെത്തിക്കാൻ എയർലൈൻസിന് കടമയുണ്ട്. ഇത് മടക്കയാത്രയ്ക്കുള്ള പണം യാത്രക്കാരൻ സ്വീകരിച്ചില്ലെങ്കിൽ മാത്രമാണ്.
ചില രാജ്യങ്ങളിലേക്ക് അവർ തന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല. അർജന്റീന, പെറു, പരാഗ്വേ, വെനിസ്വേല എന്നിവ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. “പൊതുവേ, ഒരു പ്രദേശത്തേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ എഫ്‌സിഒ നിർദേശം നൽകുമ്പോൾ യാത്ര തടസ്സപ്പെടുത്തലോ റദ്ദാക്കലോ ഉണ്ടായേക്കും.” അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് (എബിഐ) യിലെ സു ക്രൗൺ പറഞ്ഞു.
ഇതിലെ പ്രധാന കാര്യം എന്ന് പറയുന്നത് എഫ് സി ഓ (The Foreign and Commonwealth Office, commonly called the Foreign Office, or British Foreign Office, is a department of the Government of the United Kingdom. It is responsible for protecting and promoting British interests worldwide and was created in 1968 by merging the Foreign Office and the Commonwealth Office) ഒരു സ്ഥലത്തേക്കുള്ള യാത്രാ സംബന്ധമായ മുന്നറിയിപ്പ് നൽകിയ ശേഷം അവ അവഗണിച്ചു യാത്ര തുടരാൻ നിങ്ങൾ തീരുമാനിച്ചാൽ ട്രാവൽ ഇൻഷുറൻസ് കവർ ചെയ്യില്ല എന്ന് അറിയുക. ക്ലെയിം നിരസിക്കാൻ ഇത് കമ്പനികളെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ ഇഷ്ടത്തിന് ട്രാവൽ നടത്തുകയും പിന്നീട് എന്തെങ്കിലും തടസം തിരിച്ചുവരവിന് ഉണ്ടാവുകയും ചെയ്താൽ സ്വന്തം ചിലവിൽ തന്നെ മടക്കയാത്ര നടത്തേണ്ടി വരുകയും ചെയ്യും. ഇതുപോലുള്ള മടക്കയാത്രകൾ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് തിരിച്ചറിയുക. അതുകൊണ്ടു ഫോറിൻ ഓഫീസ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം നമ്മുടെ യാത്രകളും ഹോളിഡേകളും തിരഞ്ഞെടുക്കുക.
ബ്രിട്ടീഷ് എയർവെയ്‌സ്, ഈസി ജെറ്റ്, വിർജിൻ അറ്റ്ലാന്റിക് എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികൾ നിലവിൽ യാത്രക്കാരെ സൗജന്യമായി റീബുക്ക് ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ ഇത് പൂർണ്ണമായും ഓരോ ടിക്കറ്റിനെയും വിമാന കമ്പനിയെയും ആശ്രയിച്ചാണ് നിൽക്കുന്നത്. നോൺ റീഫഡബിൾ ടിക്കറ്റ് തുടങ്ങിയ സംബന്ധമായി ഓരോ വിമാന കമ്പനിക്കും വ്യത്യസ്ഥമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ട് എന്ന് അറിയുക. എന്നിരുന്നാലും ഒരു നിലവിലെ സാഹചര്യത്തിൽ ഫീ ഒന്നും നൽകാതെ മറ്റൊരു ദിവസത്തേക്ക് റീ ബുക്ക് ചെയ്യാൻ കമ്പനികൾ അവസരം നൽകുന്നു. അപ്പോൾ ടിക്കറ്റ് വിലയിൽ ഉണ്ടാകാവുന്ന വില വർദ്ധനവ് നൽകാൻ കസ്റ്റമർ തയ്യാർ ആകണം എന്ന് മാത്രം. ക്യാൻസൽ ചെയ്താൽ കൂടുതൽ തുക നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് മറ്റൊരു ഭിവസത്തേക്കു യാത്ര മാറ്റുന്നത്. എന്നാൽ എല്ലാവർക്കും ഇതിന് സാധിക്കുമോ എന്നകാര്യത്തിൽ സംശയം നിലനിൽക്കുന്നു. അതുകൊണ്ട് ഉപയോക്താക്കൾ എയർലൈനിനോടോ മറ്റോ ആദ്യം റീഫണ്ടുകൾക്കോ റീ ബുക്കിംഗിനോ ആവശ്യപ്പെടണമെന്ന് ഇൻഷുറർമാർ പറയുന്നു. “ക്ലെയിം പ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കുന്നതിന് ആളുകൾ അവരുടെ എല്ലാ യാത്രാ ഇൻവോയ്സുകളും രസീതുകളും സൂക്ഷിക്കണം,” എബിഐയിലെ ലോറ ഡോസൺ പറയുന്നു.
രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ചില ഇൻഷുറൻസ് കമ്പനികൾ പുതിയ പോളിസികൾ അല്ലെങ്കിൽ മാറ്റം വരുത്തിയ കവർ വിൽക്കുന്നത് നിർത്തി. ഏറ്റവും പ്രധാനം “തടസ്സപ്പെടുത്തൽ കവർ” ആണ്. അതേസമയം, ആക്സ, അവിവ, ഇൻഷുറർ അൻഡോ എന്നിവയ്ക്ക് രോഗവുമായി ബന്ധപ്പെട്ട ക്ലെയിമുകൾക്ക് പരിമിതമോ മാറ്റമോ ഉണ്ട്. അഡ്മിറൽ, അവിവ, എൽവി, ചർച്ചിൽ, മോർ ദാൻ, ഡയറക്ട് ലൈൻ എന്നിവ യാത്രാ ഇൻഷുറൻസ് നൽകുന്നതിനെ താൽക്കാലികമായി നിർത്തിവച്ചു. രോഗം ബാധിക്കാത്ത സ്ഥലങ്ങളിലേക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ എഫ്‌സിഒ പുതിയ നിർദേശങ്ങൾ കൊണ്ടുവന്നാലും നിങ്ങൾക്ക് യോഗ്യതയുള്ള ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾ പരിരക്ഷിക്കപ്പെടും.
ഇന്നലെ മുതൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശനമില്ല. ഇത്പോലെ അമേരിക്കയും നടപടി സ്വീകരിച്ചുകഴിഞ്ഞു. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി. ബ്രിട്ടനിൽ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിന്റെ അഞ്ചിൽ നാലും വെട്ടികുറയ്ക്കുകയും, കൂടാതെ എട്ട് ആഴ്ച ശമ്പളമില്ലാത്ത അവധി എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഉണ്ടായി. റയാനെയറും ഈസി ജെറ്റും അവരുടെ ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു.
ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ് മോൾ മാത്യു (Maymol Mathew, 42 ) അല്പം മുൻപ് ബ്ലാക്ക് ബേൺ ആശുപത്രിൽ വച്ച് നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. മരിച്ച മെയ് മോൾ കോട്ടയം പുന്നത്തറ സ്വദേശിനിയാണ്. പുന്നത്തറ ഇളയംതോട്ടത്തിൽ കുടുംബാംഗമാണ് മെയ് മോൾ. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു.
ഈ മാസം പന്ത്രണ്ടാം തിയതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സ്വദേശി സിജി ടി അലക്‌സ് ഹൃദയാഘാതം മൂലം മരിച്ചത്. യുകെ മലയാളികളുടെ അനുഭവത്തിൽ ഒന്നിന് പിറകെ മറ്റൊരു ദുഃഖം ഉണ്ടാകും എന്നത് അനുഭവപാഠം…
ഷോൾഡർ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ എത്തിയ മെയ് മോൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചു ആശുപത്രിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടന്ന് വെള്ളിയാഴ്ച്ച വെൻറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും നിഷഫലമാക്കി മെയ് മോൾ അൽപ്പം മുൻപ് മരണത്തിന് കീഴടങ്ങിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുകയാണ് കൂട്ടുകാരും ബന്ധുക്കളും.
പോസ്റ്റ് ഓപ്പറേഷൻ ഇൻഫെക്ഷൻ ആകാനാണ് സാധ്യത എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൊറോണ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവും ആയിരുന്നു. എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ് (Huddersfield) ൽ താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലും ആണ് ഉള്ളത്.
മെയ് മോളുടെ അകാല മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അറിയിക്കുന്നു.
തോമസ് ചാക്കോ
ലണ്ടൻ : കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായി വന്ന ഇന്ത്യൻ ഡോക്ടർമാർ ഓരോ യുകെ മലയാളികളുടെയും മനസ്സിൽ ഇടം നേടി കഴിഞ്ഞു .
യുകെയിൽ കൊറോണ വൈറസ് മൂലം ഉണ്ടായ മരണം 104 കടന്നു . രോഗബാധിതരുടെ എണ്ണം 2626 ൽ എത്തിയിരിക്കുന്നു . ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു . വെള്ളിയാഴ്ചയോടു കൂടി യുകെയിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുവാൻ ഒരുങ്ങുന്നു . പരീക്ഷകൾ മാറ്റി വയ്ക്കാൻ ഒരുങ്ങുന്നു . വാടകയ്ക്ക് താമസിക്കുന്നവരെയും , ലോണെടുത്ത് വീട് വാങ്ങിയവരെയും സഹായിക്കാൻ നിയമനിർമ്മാണം നടത്താൻ യുകെ ഗവണ്മെന്റ് തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് പൗരന്മാരോട് യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു . രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോഴും യുകെയിൽ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്.
ഈ അവസരത്തിൽ ബ്രിട്ടണിൽ കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സംഘാടകരിൽ ഒരാളായ ബാല സജീവ് കുമാർ മുമ്പോട്ട് വച്ച പരസ്പര സഹായം എന്ന ആശയം നടപ്പിലാക്കുവാൻ ഇരുപതോളം ഇന്ത്യൻ ഡോക്ടർമാരാണ് ആദ്യം മുന്നോട്ട് വന്നിരുന്നത്. എന്നാൽ ഈ ഉദ്യമത്തിന്റെ നന്മയും , മഹത്വവും തിരിച്ചറിഞ്ഞു കൂടുതൽ ഡോക്‌ടർമാരും നഴ്‌സുമാരും ഇതിൽ പങ്കാളികളാകുവാൻ മുന്നോട്ട് വന്നു കഴിഞ്ഞു.
വൈദ്യ സഹായം ലഭിക്കാതെ ബ്രിട്ടനിൽ ഒരു മലയാളി പോലും മരണപ്പെടരുതെന്നും , ഡോക്ടറായ എന്റെ ഭർത്താവിനെ കൂടി നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമോ എന്നും ചോദിച്ചുകൊണ്ടാണ് മലയാളിയായ ഒരു ലേഡി ഡോക്ടർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വന്നത്.
യുകെയിലുള്ള ഏതൊരു ഇന്ത്യക്കാരനും , സൗജന്യമായി വിളിക്കാൻ സാധിക്കുന്ന 02070626688 (നെറ്റ്‌വർക്ക് നിരക്കുകൾ ബാധകം) എന്ന ഹെൽപ്പ് ലൈൻ ഫോൺ നമ്പർ ഒരുക്കികൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ കൊറോണ വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, സഹായത്തിന്റെ രൂപം, സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകി കഴിഞ്ഞാൽ ഇന്ത്യൻ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും മറ്റ് സഹായങ്ങൾ എത്തിക്കുവാനുമായിട്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്.
ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും , നഴ്‌സുമാരും അടങ്ങുന്ന ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യാതെ രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്.
ഏതെങ്കിലും ഇന്ത്യൻ കുടുംബങ്ങൾ കൊറോണ രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ വീടുകളിൽ പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരെ അടിയന്തിരമായി സഹായിക്കാൻ യുകെയുടെ നാനാഭാഗങ്ങളിലുള്ള പ്രവർത്തകരെ കൂട്ടി ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. നിരവധി സന്മനസുകളാണ് ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കാളികളാകുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് .
ഉണും ഉറക്കവുമില്ലാതെ യുകെ ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഡോക്ടര്മാരും നഴ്‌സുമാരും നടത്തുന്ന ഈ മഹനീയ കർമ്മങ്ങളെ നമ്മുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം . ലോകത്തോടൊപ്പം മരണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രിട്ടന് സഹായമായി മാറുവാൻ യുകെ മലയാളികളെ വരൂ നമ്മുക്കും ഈ സന്മനസുകൾക്കൊപ്പം കൈകോർക്കാം.
ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഇന്നലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സിഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. മരണം 104 എത്തുകയും രോഗബാധിതരുടെ എണ്ണം 2626 റിൽ ആകുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി ബോറിസ് ജോൺസൻ… പ്രധാന തീരുമാനങ്ങൾ ഇവയാണ്.
വെള്ളിയാഴ്ചയോടു കൂടി എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുന്നു.
പ്രൈവറ്റ് സ്‌കൂളുകളും നേഴ്സറിയും ഇതിൽപ്പെടുന്നു.
മെയ് ജൂൺ മാസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ നടക്കാനുള്ള സാധ്യത ഇല്ലായതായി
കുട്ടികളുടെ ഭാവിയെ ബാധിക്കാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാകും
സ്‌കൂൾ കീ വർക്കേഴ്‌സ് സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം…
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയോ വൗച്ചർ നൽകുകയോ ചെയ്യും
വാടക തരുന്നതിൽ വീഴ്ച വരുത്തുന്ന താമസക്കാരെ പുറത്താക്കാൻ പാടുള്ളതല്ല… ഇതിന് വേണ്ടി നിയമനിർമ്മാണം നടത്തും.
ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു.
ലോകത്താകമാനം ഇതുവരെ മരിച്ചത് 8000 പേർ .. രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു.
ഇന്നൊരുദിവസം ഇറ്റലിയിൽ മാത്രം മരിച്ചത് 475 പേർ ആണ് എന്നത് ആശങ്ക കൂട്ടുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സിഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർ ഉടൻ യുകെയിൽ തിരിച്ചെത്തണം എന്നുമില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നു എന്ന കാര്യം ഏവരും ഓർക്കണമെന്ന് എഫ്‌സിഒ പറഞ്ഞു. തുടക്കത്തിൽ 30 ദിവസത്തേയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇത് നീട്ടാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറിയും പറഞ്ഞു. അതേസമയം യൂറോകപ്പ് 2020 മാറ്റിവയ്ക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ട്, സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
വിദേശ രാജ്യങ്ങളിലെ യുകെ യാത്രക്കാർക്ക് ഇപ്പോൾ അവിടെ വ്യാപകമായ അന്താരാഷ്ട്ര അതിർത്തി നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നേരിടേണ്ടതായി വരുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ജനങ്ങൾ ഏവരും കനത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. എല്ലാവരും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ നമ്മുക്ക് ജയിച്ചേ മതിയാകൂ എന്ന് മന്ത്രിമാരുമായുള്ള മീറ്റിംഗിൽ ജോൺസൻ പറഞ്ഞു.
സ്കോട്ട്ലൻഡിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതിനുശേഷം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 1,950 ആളുകൾക്ക് യുകെയിൽ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഈ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു. ഏവരും പബ്ബുകൾ, ക്ലബ്ബുകൾ, തിയേറ്ററുകൾ എന്നിവ ഒഴിവാക്കണം, വീട്ടിൽ നിന്നു തന്നെ ജോലി ചെയ്യണം, എല്ലാ ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം സ്വയം ഒറ്റപ്പെടണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നൽകുന്നത്. രോഗവ്യാപനത്തെ തുടർന്ന് രാജ്ഞി വ്യാഴാഴ്ച വിൻഡ്‌സർ കൊട്ടാരത്തിലേക്ക് നീങ്ങും. റോയൽ ആൽബർട്ട് ഹാൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ എന്നിവയും അടച്ചിടും. മഹാമാരിയായി പടരുന്ന രോഗത്തെ എങ്ങനെയും പിടിച്ചുനിർത്താനുള്ള കഠിനപരിശ്രമത്തിലാണ് രാജ്യം.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുകയാണ്. സ്കൂളുകൾ ഇനിയും തുറന്നു പ്രവർത്തിക്കുന്നത് അപകടമാണെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പുനൽകി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാകുമെന്നും അവർ പറഞ്ഞു. ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കഴിഞ്ഞദിവസം സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകൾ അടയ്ക്കുന്നതിനെ പറ്റി ഇനിയും തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച ആശങ്കകൾ അധ്യാപകർ തന്നോട് പങ്കുവെച്ചതായി അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്സ് (എ എസ് സി എൽ ) ജനറൽ സെക്രട്ടറി ജെഫ് ബാർറ്റൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിൽ പതിനേഴോളം അധ്യാപകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് ഈ എണ്ണം കൂടുന്നതിന് ഇടയാകും. അധ്യാപക സംഘടനയായ നാഷണൽ ടീച്ചിങ് യൂണിയനും സ്കൂളുകൾ അടയ്ക്കണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് മൂലം മാതാപിതാക്കളുടെ ഇടയിലും ഒട്ടേറെ ആശങ്കകളാണ് നിലനിൽക്കുന്നത്.
എന്നാൽ ഗവൺമെന്റ് ഇത് സംബന്ധിച്ച് ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ല. കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും എന്ന നിഗമനത്തിലാണ് ഗവൺമെന്റ്. നിലവിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എല്ലാം തന്നെ അടയ്ക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. നിലവിൽ കൊറോണ ബാധമൂലം 71 പേരാണ് ബ്രിട്ടണിൽ മരിച്ചത്.
സ്വന്തം ലേഖകൻ
വിലപ്പെട്ടത് എന്ന് കരുതി ഇത്രയും നാൾ വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന ചാവുകടലിൽ നിന്ന് കണ്ടെടുത്തത് എന്ന് കരുതിയിരുന്ന ബൈബിൾ ലിഖിതങ്ങൾ വ്യാജമെന്ന് തെളിയുന്നു. ആറു മാസത്തോളം നീണ്ട പഠനങ്ങൾക്കു ശേഷം ലിഖിതങ്ങൾ ഷൂ ലെതറിൽ നിർമ്മിച്ചതാണെന്ന് ഇരുന്നൂറോളം പേജ് വരുന്ന കേസ് ഡയറിയിലൂടെ വിദഗ്ധർ തെളിയിക്കുന്നു. കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് ഓരോ ലിഖിതവും ഉണ്ടാക്കിയിരിക്കുന്നതെന്ന് അവർ പറയുന്നു. ഹീബ്രു ബൈബിളിന്റെ കൈയ്യെഴുത്ത് പ്രതിയാണ് ഓരോ ലിഖിതവും. 1947ൽ ചാവുകടലിന്റെ പടിഞ്ഞാറെ തീരത്ത് കാണാതെ പോയ ആടിനെ തിരഞ്ഞെത്തിയ ആട്ടിടയൻ ആണ് ചുരുളുകളിൽ ഒന്ന് ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയുടെ തന്നെ ചരിത്രത്തിലേക്കുള്ള ഒരു കാൽവെപ്പ്ആയി അതിനെ കണക്കാക്കിയിരുന്നു. ശേഷിച്ച ചുരുളുകൾ കണ്ടെത്തിയത് ഇസ്രായേലി ഗവൺമെന്റ്ന്റെ അന്വേഷണത്തിലൂടെയാണ്. വ്യാജന്മാർ ഇത്രയും നാളും യഥാർത്ഥമായ അവശേഷിപ്പുകൾ ക്കൊപ്പം ആണ് പ്രദർശനത്തിന് വെച്ചിരുന്നത്.
365 മില്യൺ പൗണ്ട് വില വരുന്ന മ്യൂസിയം തുറന്നത് 2017 ലാണ്. വളരെ നാൾ നീണ്ടുനിന്ന ഭൗതികവും ശാസ്ത്രീയവുമായ പഠനങ്ങൾക്കു ശേഷം മേൽപ്പറഞ്ഞ ലിഖിതങ്ങൾ ഓതെന്റിക് അല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് പഴയകാലത്തെ ലിഖിതമല്ല. അങ്ങനെ തോന്നിക്കാൻ വേണ്ടി കുന്തിരിക്കത്തിന്റെ ചാറു പോലെ എന്തോ ഒരു വസ്തു അതിന് മുകളിൽ പുരട്ടിയിട്ടുണ്ട്. ഇത്തരം 16 ലിഖിതങ്ങളാണ് നാല് സ്വകാര്യ വ്യക്തികളുടെ കൈയിൽനിന്ന് ഇതുവരെ വാങ്ങി സൂക്ഷിച്ചിട്ടുള്ളത്.
ആറുമാസം നീണ്ടുനിന്ന ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പി, എക്സ്റേ സ്കാനിങ്, ത്രീഡി മൈക്രോസ്കോപ്പ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ചരിത്രവസ്തുത ആണെന്ന് കരുതി സൂക്ഷിച്ചിരുന്നത് വ്യാജനാണെന്ന് തെളിയുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല.
സ്വന്തം ലേഖകൻ
കാലാവസ്ഥാ വ്യതിയാനത്തിൽ 2050- ഓടെ ഉള്ള ലക്ഷ്യങ്ങൾ സാധ്യമാകണമെങ്കിൽ ബ്രിട്ടീഷ് ജനത റെഡ്മീറ്റ് പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരികയും മാലിന്യങ്ങൾ തള്ളുന്നതിന്റെ അളവ് വലിയതോതിൽ കുറയ്ക്കേണ്ടിയും വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാനായിട്ടുള്ള ബ്രിട്ടന്റെ മാനദണ്ഡങ്ങൾ പുനർനിർണയിക്കേണ്ട സാഹചര്യമാണുള്ളത്.
2050 – ഓടു കൂടിയുള്ള കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായിട്ടുള്ള ബ്രിട്ടന്റെ ലക്ഷ്യങ്ങൾ സാധ്യമാകാതെ വരുന്നത് പരിസ്ഥിതിവാദികളിലും പ്രകൃതിസ്നേഹികളിലും കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്. വ്യവസായവത്ക്കരണത്തിൻെറ ആധുനിക കാലഘട്ടത്തിൽ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ മൂലമുള്ള ഉയർന്നതോതിലുള്ള കാർബൺഡൈഓക്സൈഡ് എമിഷൻ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ബ്രിട്ടന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കത്തില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള വൈദ്യുതോല്പാദനം ഇരട്ടിയാക്കുകയാണെങ്കിൽ ബ്രിട്ടന് അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇനിയും സാധ്യതകൾ ഉണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.