Main News

ഷിബു മാത്യൂ
മരണം മുന്നില്‍ കണ്ട് ബ്രിട്ടണ്‍. കോവിഡ് 19. അവസാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം 2921. രോഗം ബാധിച്ചവര്‍ 33718. രോഗം ഭേദമായവര്‍ 191.

വന്‍കിട ഷോപ്പിംഗ് മാളുകളിലേയ്ക്കുള്ള ബ്രിട്ടീഷ്‌കാരുടെ കുത്തൊഴുക്ക് കുറയുന്നു. വൈകിയാണെങ്കിലും അപകടം തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനൊരുങ്ങുകയാണ് പ്രാദേശികര്‍. വ്യക്തികള്‍ തമ്മില്‍ വ്യക്തമായ അകലം പാലിക്കുക. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് വന്‍കിട ഷോപ്പിംഗ് മാളുകള്‍ക്കുളില്‍ കയറിപ്പറ്റാന്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‌ക്കേണ്ടി വരുന്നു.
ഇതേസമയം, ലഭ്യത കൂടുതല്‍ ഉള്ളതും, വന്‍കിട ഷോപ്പിംഗ് മാളുകളെക്കാള്‍ ചിലവ് ചുരുങ്ങിയതും അകലം പാലിച്ച് ക്യൂ നിന്ന് ഷോപ്പിംഗ് ചെയ്യേണ്ടി വരുന്നതുമല്ലാത്ത ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ ധാരാളം ഉണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവിടേയ്ക്ക് തങ്ങളുടെ ഷോപ്പിംഗ് മാറ്റുകയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ബ്രട്ടീഷ് സമൂഹം.

ബ്രിട്ടണിലെ ഓഫ് ലൈസന്‍സ് ഷോപ്പുകളില്‍ പതിവിലും വിപരീതമായ തിരക്കാണ് ഇന്നനുഭവപ്പെട്ടത്. പ്രീമിയര്‍, വണ്‍ സ്റ്റോപ്പ്, സ്പാര്‍ക്, തുടങ്ങിയ മുന്‍ നിരയിലുള്ള ഷോപ്പുകളില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. വന്‍കിട ഷോപ്പിംഗ് മാളുകളെ അപേക്ഷിച്ച് വിലക്കുറവും അതോടൊപ്പം ക്യൂവും നില്‍ക്കേണ്ട ആവശ്യവുമില്ലാത്തതുകൊണ്ട് ബ്രിട്ടണിലെ ഗ്രാമീണര്‍ കൂടുതലും ഷോപ്പിംഗിനായിപ്പോയത് ഇവിടേയ്ക്കാണ്. കൊറോണാ വൈറസ് പടരുന്ന ഈ അവസരത്തില്‍ മിനിമം ഷോപ്പിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനപ്പുറം വിപുലമായ ഒരു ഷോപ്പിംഗും ഇപ്പോള്‍ സാധാരണക്കാരില്‍ കാണാന്‍ സാധിക്കുന്നില്ല. ചിലവ് കുറഞ്ഞ അത്യാവശ്യ സാധനങ്ങളുടെ വില്പനയിലാണ് ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ നില നിന്ന് പോകുന്നതും.

കൊറോണാ വൈറസുമായി ബന്ധപ്പെട്ട് അത്യാവശ്യ സാധനങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ ഓഫ് ലൈസന്‍സ് ഡീലറുമാര്‍ ശ്രദ്ധിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുമാണ്.
വരും ദിവസങ്ങളില്‍ ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ യുകെയിലെ വ്യാപാര ശൃംഖല കൈയ്യടക്കും എന്നതില്‍ സംശയമില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്ത് ആകെ കോവിഡ് 19 രോ​ഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. ബ്രിട്ടനിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുകയാണ്. ഓരോ ദിനം കഴിയുമ്പോഴും മരണനിരക്ക് വർധിക്കുന്നത് രാജ്യത്തെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടവരുടെ എണ്ണം 569 ആണ്. ആകെ മരണസംഖ്യ 2, 921 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,244 ആണ്. ഇതോടെ യുകെയിൽ ആകെ രോഗബാധിതരുടെ എണ്ണം 33,718 ആയി. 135 പേരുടെ രോഗം ഭേദപ്പെട്ടിട്ടുണ്ട്. പ്രതിദിനം വർധിച്ചുവരുന്ന കേസുകൾ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് എൻഎച്ച്എസും സർക്കാരും. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും മാസ്ക് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ഈയൊരു വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാന്നെന്നും അവർ അറിയിച്ചു. അണുബാധ ഉണ്ടാകാതിരിക്കാൻ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

അതേസമയം ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ ഒരു ദിവസം ഒരു ലക്ഷം കൊറോണ വൈറസ് പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതിന് സർക്കാരിനെ വിമർശിച്ചതിനാലാണ് ഈ തീരുമാനം കൈകൊണ്ടത്. നിലവിൽ ഒരു ദിവസം പതിനായിരത്തോളം ടെസ്റ്റുകൾ നടക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഹാൻകോക്ക് ഏഴു ദിവസമായി ക്വാറന്റൈനിൽ കഴിയുകയാണ്. 17.5 ദശലക്ഷം ആന്റിബോഡി ടെസ്റ്റുകൾ വാങ്ങാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ഹാൻകോക്ക് പറഞ്ഞു. യുകെയിൽ കോറോണവൈറസിനെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ പൊതുജനം അഭിനന്ദിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും അഭിവാദ്യം അർപ്പിച്ച് യുകെയിലുടനീളമുള്ള ആളുകൾ രണ്ടാമത്തെ “ക്ലാപ്പ് ഫോർ കെയേഴ്സ്”ൽ പങ്കെടുത്തു. കരഘോഷം മുഴക്കിയും ബാഗ്‌പൈപ്പുകൾ ഉപയോഗിച്ചുമൊക്കെ കൊറോണകാലത്തെ ധീരമാരെ രാജ്യം അഭിനന്ദിച്ചു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച ഉപയോക്താക്കൾക്ക് താൽക്കാലിക സാമ്പത്തിക ആശ്വാസം എഫ്‌സി‌എ നിർദ്ദേശിച്ചു. ഇന്നലെ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകളിൽ നിന്ന് ഇടവേള നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകി. പദ്ധതികളെക്കുറിച്ച് എഫ്‌സി‌എയോട് പ്രതികരിക്കാൻ ബാങ്കുകൾക്ക് അടുത്ത തിങ്കളാഴ്ച വരെ സമയമുണ്ട്. ചെറുകിട ബിസിനസ്സുകളെയും ഉപഭോക്താക്കളെയും സഹായിക്കാൻ ബാങ്കുകൾ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന വിമർശനത്തെ തുടർന്നാണ് പുതിയ നടപടികൾ കൊണ്ടുവന്നത്.

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 1,015,505 ആയി ഉയർന്നു. മരണസംഖ്യ 53,195ൽ എത്തി നിൽക്കുന്നു. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടുകഴിഞ്ഞു. വ്യാഴാഴ്ച 950 പേര്‍ മരിച്ചതായി സ്‌പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 14 മുതല്‍ സ്‌പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ കൂടുതല്‍ മരണം യുഎസിലാണ് 6,075 പേര്‍. യുഎസില്‍ രോഗബാധിതരുടെ എണ്ണം 2,45,066 പിന്നിട്ടു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,500 പിന്നിട്ടു. ഇതുവരെ 72 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-മൃഗങ്ങൾക്കിടയിൽ തന്നെ പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ചൈനീസ് പഠനറിപ്പോർട്ട്. അതിനാൽ മൃഗഉടമകൾ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ മൃഗങ്ങളെ പരിശോധിക്കുക സാധ്യമല്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന പരിശോധനകളിൽ കുറെയധികം മൃഗങ്ങൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ മൃഗങ്ങൾ വഴിയുള്ള വ്യാപനം ബ്രിട്ടനിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൈനയിലെ ഹാർബിൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പൂച്ചകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണ്. പൂച്ചകൾ തമ്മിലും ഈ രോഗം വ്യാപിക്കുന്നതായി പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.


റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ, രോഗബാധിതരായ പൂച്ചകളിൽ നിന്നു രോഗമില്ലാത്ത പൂച്ചകളിലേക്കും ഈ വൈറസ് പകരുന്നതായി കണ്ടെത്തി. ഇത്തരം രോഗബാധിതരായ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന സാഹചര്യവും ബെൽജിയത്തിൽ ഉണ്ടായി. ഇത്തരം വാർത്തകൾ പരക്കുന്ന സാഹചര്യത്തിലും, പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ കഴിയുന്നതും മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

വീട്ടിലെ വളർത്തു മൃഗങ്ങളുമായി ഇടപെട്ടതിനുശേഷം കൈ കഴുകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ലിവർപൂളിലെ വെറ്റിനറി ഇന്ഫക്ഷിയസ് ഡിസീസസ് ഹെഡ് പ്രൊഫസർ എറിക് ഫീവർ അറിയിച്ചു. മൃഗങ്ങളോട് അമിതമായി അടുത്തിടപഴകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും തന്നെ മുൻകരുതലുകൾ എടുക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

എൻ എച്ച് എസ് നഴ്സായ ഭാര്യയെ കുത്തികൊലപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ഭർത്താവിനെ വിചാരണ ചെയ്യും. മൂന്ന് കുട്ടികളുടെ അമ്മയായ 31 കാരിയായ വിക്ടോറിയ വുഡ്‌ഹാളാണ് തന്റെ വീടിന്റെ മുന്നിൽ ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. ഇവർ കൊറോണ വൈറസ് ഫ്രണ്ട് ലൈനിൽ സേവനം ചെയ്യുന്ന നഴ്സുമാരിൽ ഒരാളാണ്.

അടിയന്തര വൈദ്യസഹായം സംഭവസ്ഥലത്ത് ഉടനടി എത്തിയെങ്കിലും വിക്ടോറിയ വുഡ്‌ഹാലിന് രക്ഷിക്കാനായില്ല. മുൻ സൈനികനും കൂടിയായ വിക്ടോറിയയുടെ ഭർത്താവ് നാൽപതുകാരനായ ക്രെയ്ഗ് വുഡ്ഹാൾ 10 മിനിറ്റുള്ള വാദത്തിൽ വീഡിയോ ലിങ്ക് വഴി ഹാജരായിരുന്നു. മെയ്‌ 4 ന് ഒരു വിസ്‌താരം കൂടി ഉണ്ടായിരിക്കുമെന്നും. സെപ്റ്റംബർ 28ന് വിചാരണ ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

കൊറോണാ വൈറസിൻെറ ഈ കാലഘട്ടത്തിൽ വിചാരണയുടെ തീയതിയിൽ മാറ്റംവരുത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി അറിയിച്ചു. വിചാരണ നിശ്ചയിച്ച ദിവസം തന്നെ നടക്കും എന്ന് ജഡ്ജിയായ ജെറമി റിച്ചാർഡ്സൺ അറിയിച്ചു.ഒന്നിലധികം കുത്തുകൾ ഏറ്റതിനാലാണ് വിക്ടോറിയ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിൽ നിന്ന് വ്യക്തമായതെന്ന് സൗത്ത് യോർക്ക്ഷയർ പോലീസുകാർ അറിയിച്ചു.

വിക്ടോറിയയുടെ മുൻ ഭർത്താവായ ഗ്യാരത് ഗൗളി തന്റെ മകൾ അവളുടെ അമ്മയുമായി പതിമൂന്നാം ജന്മദിനം ആഘോഷിക്കാൻ ഇരിക്കുകയായിരുന്നെന്നും അമ്മയുടെ വിയോഗം അവളെ വളരെയധികം തളർത്തിയെന്നും പറഞ്ഞു. തൻെറ മകൾക്ക് അവൾ എന്നും നല്ലൊരു അമ്മയായിരുന്നെന്നും അവളെ താൻ ബഹുമാനിക്കുന്നെന്നും ഗൗളി കൂട്ടിച്ചേർത്തു.

റോതെർഹാമിലെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് നഴ്സായ എയ്ഞ്ചല വുഡ് വിക്ടോറിയയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ് “ഞങ്ങളുടെ ഓപ്പറേറ്റിങ് തിയേറ്ററുകളിൽ ജോലി ചെയ്ത അവൾ എന്നും നല്ലൊരു സഹപ്രവർത്തകയായിരുന്നു.”

സ്വന്തം ലേഖകൻ

ബെർണി എക്ലെസ്റ്റോണിൻെറ നാലാമത്തെ കുട്ടിയാണ് പിറക്കാൻ പോകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ 44 കാരിയായ ഫാബി യാന ഫ്ലോസി ഇപ്പോൾ ബ്രസീലിലെ സാവോ പൗലോയിലുള്ള വീട്ടിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണ്. ഈ സമ്മറിൽ ആണ് കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതെന്നും, വളരുമ്പോൾ അവനൊരു ബാക്ക്ഗാമൺ കളിക്കാരൻ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫാബിയാന മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്” എല്ലാ മാതാപിതാക്കളെയും പോലെ ഞങ്ങൾക്കും ഒറ്റ ആഗ്രഹമേ ഉള്ളൂ, കുഞ്ഞ് ആരോഗ്യവാനായി പിറക്കണം എന്ന്. എന്നാൽ അവനു ഫോർമുല വണ്ണിൽ ഒരു താല്പര്യവും കാണരുതെ എന്ന് ആശിച്ചുപോകുന്നു.”

കൊറോണ പ്രതിസന്ധി തീരുംവരെ ബ്രസീലിലെ വീട്ടിൽ സെൽഫ് ഐസൊലേഷൻ കഴിയാനാണ് ഇരുവരുടേയും തീരുമാനം. ജൂലൈയിൽ പിറക്കാനിരിക്കുന്ന കുട്ടി കോടീശ്വരനായ ബെർണി എക്ലെസ്റ്റോണിൻെറ ആദ്യത്തെ ആൺകുട്ടി ആണ്. ബെർണി എക്ലെസ്റ്റോണിന് ഇപ്പോൾ അഞ്ചു മക്കളുണ്ട്, കുട്ടിയുടെ ജനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം അദ്ദേഹത്തിന് 90 വയസ്സ് തികയും. അദ്ദേഹത്തിന് ഇപ്പോൾ മൂന്നു പെൺമക്കളാണ് ഉള്ളത് ദെബോരാഹ് 65, ടമര 35, പെട്ര 31.

ഫോർമുല വൺ ബിസിനസിലൂടെ അദ്ദേഹത്തിന് 2.5 ബില്യൻ പൗണ്ടിൻെറ ആസ്തി കണക്കാക്കുന്നു. ഇതുവരെ അദ്ദേഹം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഐവി ബാംഫോർഡ്, മോഡലായ സാൽവികാ റാഡിക്, പിന്നെ ഇപ്പോഴത്തെ ഭാര്യയായ ഫാബിയാന.

1930 – ൽ ഒരു മുക്കുവന്റെ മകനായാണ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഗ്യാസിന്റെ പ്യൂരിറ്റി ടെസ്റ്റ് ചെയ്യുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. പിന്നീട് മോട്ടോർ സൈക്കിളുകളുടെ സ്പെയർപാർട്സുകൾ കച്ചവടം ചെയ്തു തുടങ്ങി, അതിനു ശേഷം 1949 ലാണ് ഫോർമുല ത്രീ സീരീസ് കാറുകളുടെ ഡ്രൈവിങ്ങിൽ താൽപര്യം കാണിച്ചത്.

ആക്സിഡന്റ്ന് ശേഷം കാർ റേസിംഗ് രംഗത്തുനിന്ന് അദ്ദേഹം സ്വയം പിൻവാങ്ങിയിരുന്നു. എന്നാൽ ഫോർമുലവൺ മാർക്കറ്റിംഗ് രംഗത്ത് നിക്ഷേപകൻ ആയി മാനേജ്മെന്റ് റോളിൽ തിളങ്ങി.1978ൽ ടീമിന്റെ ഉടമസ്ഥത സ്വന്തമാക്കി, 74 ൽ തുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി.

സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലുള്ള മലയാളികളായ നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലത്തിന്റെ ദിനങ്ങളോ? ഒരു വശത്തു കോവിഡ് 19 എന്ന മഹാമാരി… ഭയം എല്ലാവരിലും ഒന്നുപോലെ ഉണ്ടെങ്കിലും പഠിച്ച ജോലിയോടുള്ള ആത്മാർഥതയും രോഗികളോട്‌ ഉള്ള അനുകമ്പയും സ്വയം മറന്ന് പണിയെടുക്കുവാൻ മലയാളി നഴ്‌സുമാരെ പ്രാപ്തരാക്കുന്നു. മിക്ക അവസരങ്ങളിലും ബന്ധുക്കളെയും മിത്രങ്ങളെയും സഹായിക്കുവാൻ സാധിക്കുന്നതും അവർക്ക് മറ്റുള്ളവരെക്കുറിച്ചുള്ള ഈ സ്നേഹവും കരുതലും കൊണ്ട് ആണ്.

യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മലയാളികൾ സ്റ്റോക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും തന്നെ നഴ്സുമാർ ആണ് താനും. പല സമയങ്ങളിൽ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ഒരു പിടി മലയാളികളുടെ ഭവനങ്ങൾ മോഷണത്തിന് ഇരയായിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഉണ്ടായ ലോക് ഡൗൺ കള്ളൻമാരെ വീട് കയറിയുള്ള മോഷണത്തിന് തടയിട്ടപ്പോൾ ഇതാ ഹോസ്‌പിറ്റൽ കാർ പാർക്കുകൾ ആണ് ഇപ്പോഴത്തെ ഹോട്ട്സ്പോട്ട്..

കഴിഞ്ഞ മാർച്ച്  (21/03/2020 – 26/03/2020) വരെ മലയാളി നഴ്‌സുമാർക്ക് നഷ്ടപ്പെട്ടത് നാല് കാറുകൾ ആണ്. ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തന്റെ കാറുകളോട് ചെയ്തത് ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും ഓടിക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യുന്നു. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥ.

ടോയോട്ട ഹൈബ്രിഡ്, ഹോണ്ട ജാസ് എന്നിവയാണ് കള്ളൻമാരുടെ നോട്ടപ്പുള്ളി. ഇത്തരത്തിൽ നഷ്ടപ്പെട്ടവരുടെ ഇടയിലെ അവസാനത്തെ മലയാളി ആണ് നേഴ്‌സായ സിജി ബിനോയി. പതിവുപോലെ ജോലി കഴിഞ്ഞു പുറത്തെത്തിയ സിജി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പതിവില്ലാത്ത ഒരു ശബ്‌ദം. എന്താണ് പറ്റിയത് എന്ന് സിജിക്ക് മനസിലായില്ല. അടുത്തായതുകൊണ്ട് ഡ്രൈവ് ചെയ്‌തു വീട്ടിൽ എത്തി. പിറ്റേദിവസം ഭർത്താവ് ബിനോയ് സ്റ്റാർട്ട് ചെയ്‌തപ്പോഴും അസാധാരണമായ സൗണ്ട് വന്നപ്പോൾ ആർ എ സി യെ വിളിക്കുകയും ആണ് ചെയ്തത്. അങ്ങനെ അവർ പറഞ്ഞപ്പോൾ ആണ് മോഷണം ആണ് നടന്നിട്ടുള്ളത് എന്ന കാര്യം തന്നെ തിരിച്ചറിയുന്നത്.

ഇതേ ആശുപത്രിയിൽ നേഴ്‌സായി ജോലി നോക്കുന്ന ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറിന്റെ കാറ്റലിക് കൺവെർട്ടർ നഷ്ടപ്പെട്ടത് ഒരേ ദിവസം ആണ്. കുറച്ചു നാളുകൾക്ക് മുൻപ് ജുമോൾ തങ്കപ്പൻ എന്ന മലയാളി നേഴ്സിനും ഇതേ അനുഭവം ഉണ്ടായിരുന്നു. ഇതിൽ ജോബിയുടെ കാറിൽ നിന്നും ഉള്ള മോഷണം  സി സി ടി വി യിൽ വളരെ വ്യക്തമായി കാണാം. രണ്ട് മിനിറ്റ് മാത്രമാണ് എടുത്തത് കട്ട് ചെയ്‌തു മാറ്റുവാൻ.

പ്രസ്‌തുത സംഭവങ്ങൾക്ക് ശേഷം ആശുപത്രി അധികൃതർ കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല മോഷണം വീണ്ടും നടക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും പോലീസ് അന്വോഷണം നടത്തുന്നു എങ്കിലും നഷ്ടപ്പെട്ട കാറും അതുണ്ടാക്കുന്ന മനോവിഷമവും പറഞ്ഞറിയിക്കാൻ സാധിക്കില്ല. കൊറോണ രോഗികളെ പരിചരിക്കുന്നത്തിൽ നിന്നും ഉള്ള ഭയം ഒരു വശത്തുള്ളപ്പോൾ മറുവശത്തു വീട്ടിലെ കുട്ടികളുമായി ഇടപഴുകുന്നതിൽ ഉള്ള ആശങ്ക… എല്ലാറ്റിനുമുപരിയായി ഇത് ഉണ്ടാക്കി വയ്ക്കുന്ന സാമ്പത്തിക ബാധ്യത… ഇതെല്ലാം പരിഹരിക്കാൻ എങ്ങനെ സമയം കണ്ടെത്തും… എല്ലാം നേരിടാനുള്ള കരുത്തു നൽകട്ടെ എന്ന് ആശംസിക്കുക എന്നല്ലാതെ എന്ത് ചെയ്യാൻ..

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടന്റെ തെരുവുകളിൽ മരണം മണക്കുന്നു. യുകെയിൽ രോഗവ്യാപനം ദ്രുതഗതിയിലായതോടെ മരണനിരക്കും വർദ്ധിച്ചുവരുന്നു. ഇന്നലെ ഒറ്റദിവസം മരിച്ചത് 563 പേരാണ്. യുകെയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 2,352 ആയി. മരണം വർദ്ധിച്ചതോടൊപ്പം രോഗബാധിതരുടെ എണ്ണവും കുത്തനെ കൂടി. ഇന്നലെ 4,324 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 29,474 ആയി ഉയർന്നു. ലോകത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം പത്തുലക്ഷം കടക്കുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. എല്ലാ ലോകരാജ്യങ്ങളെയും രോഗം തകർത്തുകളയുന്ന അവസ്ഥയാണ് ഉടലെടുക്കുന്നത്. ബ്രിട്ടനിലെ കൗമാരക്കാരുടെ മരണം, രോഗത്തിന്റെ ഭീകരമുഖം വെളിവാക്കുന്നു. ബ്രിക്‌സ്റ്റണിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിയായ ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), മധ്യ ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫായ ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

യുകെയിൽ മരണങ്ങൾ 2,000 കവിഞ്ഞതിനാൽ കൂടുതൽ വൈറസ് പരിശോധന ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. രോഗവ്യാനത്തെത്തുടർന്ന് ഇന്റർനാഷണൽ ക്ലൈമറ്റ്‌ മീറ്റിംഗ് ആയ COP26 മാറ്റിവെച്ചു. യുകെയിൽ ഇന്നലെ ദുഖകരമായ ദിനം ആയിരുന്നെന്ന് ജോൺസൻ പറഞ്ഞു. ലാബുകളുടെയും ടെസ്റ്റിംഗ് സൈറ്റുകളുടെയും അധിക ശൃംഖല ഉപയോഗിച്ച് പരിശോധന വർദ്ധിപ്പിക്കുന്നതിന് എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, മറ്റ് സംഘടനകൾ എന്നിവയുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അതേസമയം ഇറ്റലിയുടെ സ്ഥിതിയിലേക്കാണ് യുകെ സഞ്ചരിക്കുന്നതെന്ന് സ്കൈയുടെ ഇക്കണോമിക്സ് എഡിറ്റർ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇപ്പോഴും രോഗത്തിന്റെ തീവ്രത മനസ്സിലായിട്ടില്ല. അതിന്റെ ഭീകരമുഖം കാണാൻ അവർ തയ്യാറാകുന്നില്ല. യുകെയിൽ എത്ര മോശം കാര്യങ്ങൾ ഉണ്ടെങ്കിലും അവ കൂടുതൽ വഷളാകില്ലെന്ന് ജനങ്ങൾ കരുതിയിരിക്കാം. എന്നാൽ കാര്യങ്ങൾ ഇപ്പോഴത്തേതുപോലെ തുടരുകയാണെങ്കിൽ, അടുത്ത ആഴ്ചയോടെ യുകെയിൽ 10,000 കോവിഡ് -19 മരണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് ബാധിച്ച ഒരു വ്യക്തി മൂന്ന് പേരുമായി സമ്പർക്കം പുലർത്തുകയും ആ മൂന്ന് ആളുകൾ ഓരോ ദിവസവും മറ്റ് മൂന്ന് പേരുമായി ബന്ധപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതിനർത്ഥം 13-ാം ദിവസത്തോടെ ആദ്യ വ്യക്തി പരോക്ഷമായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം പകർന്നു എന്നതാണ്. അതിനാൽ രോഗം എത്ര വേഗത്തിൽ പടരുന്നുവെന്ന് മനസ്സിലാക്കാൻ ആ വളർച്ചാ നിരക്കിനെക്കുറിച്ച് ചിന്തിക്കുക. രോഗവ്യാപനം ദിനംപ്രതി വർധിക്കുകയാണ്. ജനങ്ങൾ ഇനിയെങ്കിലും അതീവജാഗ്രത പുലർത്തിയില്ലെങ്കിൽ കനത്ത നാശത്തിലേക്കാവും ബ്രിട്ടൻ കൂപ്പുകുത്തുക.

ആഗോളതലത്തിൽ മരണസംഖ്യ 47,000 കടന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണസംഖ്യ 5,000 ആയി ഉയർന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോൾ മരണസംഖ്യ 13,000ത്തിലേക്ക് ഉയർന്നു. സ്പെയിനിൽ മരണസംഖ്യ 10,000 ആയി ഉയരുന്നു. ഒപ്പം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ജർമനിയിലും ഫ്രാൻസിലും രോഗബാധിതർ അരലക്ഷത്തിൽ ഏറെപേരാണ്. ജർമനിയിൽ മരണം കൂടുന്നില്ലെങ്കിലും ഫ്രാൻസിൽ 4,000ത്തിൽ അധികം മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,000 ആയി ഉയർന്നു. ഒപ്പം 58 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു.

സ്വന്തം ലേഖകൻ

എക്സസൈസ്, ഷോപ്പിങ്, ഡ്രൈവിംഗ് എന്നിവയുമായി പുറത്തിറങ്ങുമ്പോൾ പോലീസ് തടഞ്ഞു നിർത്തുന്നത് സ്ഥിരം കാഴ്ചയാണ്, എന്തൊക്കെയാണ് വേണ്ടത് എന്ന് കൃത്യമായ ധാരണ ഇല്ലാത്തത് ഔദ്യോഗിക നിർദ്ദേശങ്ങളുടെ അവ്യക്തത മൂലം എന്ന് മുൻ പോലീസ് ഓഫീസർ.

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി നിലവിൽ വന്നിരിക്കുന്ന പുതിയ നിയമ സംവിധാനങ്ങൾ ജനങ്ങളെ വെട്ടിലാക്കുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്, എന്നാൽ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് പൗരന്മാരുടെ കടമയാണ്. എന്നാൽ എവിടേയ്ക്കാണ് പോകുന്നത് എന്ന പോലീസിന്റെ ചോദ്യത്തിന് വീട്ടിലിരുന്ന് മടുത്തിട്ട് പുറത്തിറങ്ങിയതാണെന്നോ, ചെറിയൊരു ആവശ്യത്തിനു കടയിലേക്ക് പോവുകയാണെന്നോ മറുപടി പറഞ്ഞാൽ എങ്ങനെയുണ്ടാവും? പോലീസ് പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നതും, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ബ്ലോക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പോലീസുകാർ അല്പം കൂടുതൽ കർശനമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലിരുന്ന് സഹകരിക്കുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ലെന്നും, ചില പോലീസുകാർ അവർക്ക് നൽകിയ നിർദ്ദേശങ്ങൾക്കും ഉപരിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു.

അത്യാവശ്യ സാധനങ്ങൾ ആയ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ ജനങ്ങൾക്ക് പുറത്തുപോകാൻ അനുവാദമുണ്ട്, ദിവസത്തിലൊരിക്കൽ എക്സസൈസ് ചെയ്യാനും, രക്തം നൽകുക പോലുള്ള മെഡിക്കൽ ആവശ്യങ്ങൾക്കും പുറത്തിറങ്ങാം, വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ഇടയ്ക്കിടെ പുറത്തിറങ്ങി നടക്കാനുള്ള സമ്മതപത്രങ്ങൾ അല്ല.

മുൻ പൊലീസ് ഉദ്യോഗസ്ഥനായ മിസ്റ്റർ വെടോൺ പറയുന്നു, നിങ്ങൾ ഒരു പോലീസുകാരന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കുക, അവർക്ക് നിയമം നടപ്പിൽ വരുത്താൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട് എന്നിരിക്കെ നിങ്ങൾ ചെറിയ ചെറിയ ആവശ്യങ്ങൾക്കായി പുറത്തു കറങ്ങി നടക്കുന്നു. രണ്ടു ഭാഗത്ത് നിന്നും യുക്തിപരമായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടന്നാൽ ആദ്യത്തെ തവണ 30 പൗണ്ടും , പിന്നീട് ഓരോതവണയും തുക ഇരട്ടിച്ചു 960 പൗണ്ട് വരെ പിഴ ഈടാക്കാവുന്നതാണ്. എന്നാൽ ഇത് അടയ്ക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ കോടതി കയറേണ്ടി വരും. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഉള്ളതല്ല എന്നും സുരക്ഷ മാത്രമാണ് പ്രഥമലക്ഷ്യമെന്നും നാഷണൽ പോലീസ് ചീഫ് കൗൺസിൽ പറഞ്ഞു. ഗവൺമെന്റ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ ചില അവ്യക്തതകൾ ഉണ്ട്, എന്നാൽ അതിന്റെ തിരുത്തലിനോ കൂടുതൽ നിർദ്ദേശങ്ങൾക്കോ കാത്തുനിൽക്കേണ്ട സമയമല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പതിറ്റാണ്ടുകളായി തങ്ങളുടെ മാംസ വിപണികളിൽ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചൈനക്കാർ ബോധവാന്മാരായിരുന്നു. 2005-ലെ രഹസ്യാന്വേഷണത്തിൽ തെക്കൻ ചൈനയിലെ ഒരു റസ്റ്റോറന്റ് വംശനാശം നേരിടുന്ന ചില പല്ലികളെയും പാമ്പുകളെയും വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടും ഭീഷണി പരത്തുന്ന ഒരു വൈറസിന് രൂപം നൽകുന്നതിന് ഇത്തരത്തിലുള്ള മാർക്കറ്റുകൾ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ അനേകം മുന്നറിയിപ്പുകൾ ലഭിച്ചെങ്കിലും ഇങ്ങനെ വന്യമൃഗങ്ങളുടെ മാംസം വിതരണം ചെയ്യുന്ന റസ്റ്റോറന്റുകളും മാർക്കറ്റുകളും ചൈനയിൽ കൂടികൂടി വന്നു .

കൊറോണ വൈറസ് ബാധ ലോകത്തെയാകെ അലട്ടുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി ചൈനീസ് ഗവൺമെന്റ് തങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. ശരിയായ ചൈനയിലെ മാർക്കറ്റുകളുടെ ചിത്രം പുറംലോകത്ത് വെളിപ്പെടുത്തിയവരെ ശിക്ഷിക്കുന്ന നടപടികളും ഉണ്ടായി.

ചൈനീസ് ഗവൺമെന്റ് കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തിൻെറ വ്യാപ്തി കുറച്ചുകാണിച്ചാണ് പുറം ലോകത്ത് റിപ്പോർട്ട് ചെയ്തത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ആരോപിച്ചു. വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ ചൈനീസ് ഗവൺമെന്റ് താമസിച്ചു എന്നും അതിനാൽ മറ്റു രാജ്യങ്ങൾക്ക് സുരക്ഷാമാർഗങ്ങൾ തയ്യാറാക്കേണ്ട വിലയേറിയ സമയം നഷ്ടപ്പെട്ടുവെന്ന ആരോപണവും ശക്തമാണ് .

ഇതേസമയം ചൈനീസ് ഫോറിൻ മിനിസ്റ്റർ യുഎസ് സൈന്യം ആണ് വുഹാനിൽ കൊറോണാ വൈറസിനെ കൊണ്ടുവന്നതെന്ന് ട്വീറ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴിയൊരുക്കി. മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത്തരത്തിലുള്ള ചൈനീസ് ഗവൺമെന്റിന്റെ നയങ്ങൾ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾ ഇപ്പോൾ ലോക് ഡൗണിലാണ്, ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥ മരവിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറസിന്റെ ഉത്ഭവസ്ഥാനമായ വുഹാനിൽ അതുണ്ടാക്കിയ ആഘാതത്തെപ്പറ്റി നുണ പറയുകയും തെറ്റായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തതിലുള്ള എതിർപ്പുമായി ലോകരാഷ്ട്രങ്ങൾ മുന്നോട്ടു വന്നത് . എന്നാൽ ഇതേസമയം പകർച്ചവ്യാധികളെ തടയുന്നതിനായി ചൈന പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകിയ മെഡിക്കൽ സപ്ലൈ നിലവാരമില്ലാത്തതും അപകടകരമാണെന്നുമുള്ള ആരോപണമുയർന്നിട്ടുണ്ട്.

യുകെയിൽ ആശങ്കാ ജനകമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ദിവസങ്ങളിലും യുകെ മലയാളികൾ ആഗ്രഹിച്ചിരുന്നത് ആർക്കും ഒന്നും വരുത്തരുതേ എന്നാണ്. ലോക ജനതയെ ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കുന്ന കോവിഡ് 19 ന്റെ ഇരകളായി ഇന്ന് മരണമടഞ്ഞ രണ്ട് പേരുകള്‍ യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.. സ്വാൻസിയിലുള്ള സിസ്റ്റർ സിയന്നയും ബിർമിങ്ഹാമിൽ ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണക്കാരനായ ഡോക്ടർ പച്ചീരി ഹംസയുടെയും സ്വാന്‍സിയിലെ സിസ്റ്റര്‍ സിയന്നയുടെയും മരണങ്ങളാണ് യുകെ മലയാളികള്‍ക്കിടയില്‍ ദുഃഖം നിറച്ചിരിക്കുന്നത്.

സിസ്റ്റർ സിയന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സ്വാൻസിയിലുള്ള മഠത്തിലാണ് സേവനം ചെയ്‌തിരുന്നത്‌.  നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്ന. കഴിഞ്ഞ ആഴ്ച്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയും ആയിരുന്നു.

ബിർമിങ്ഹാമിൽ മരിച്ച ഡോക്ടർ പച്ചീരി വർഷങ്ങളോളം നാഷണൽ ഹെൽത്ത് സെർവിസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം യുകെയിൽ തന്നെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. രണ്ടുപേരുടെയും മരണത്തിൽ മലയാളം യുകെയുടെ അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.

 

RECENT POSTS
Copyright © . All rights reserved