Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ലോകത്തിലെ ഏറ്റവും മികച്ച പത്ത് യുവപ്രതിഭകളുടെ കൂട്ടത്തിലേക്ക് ചേക്കേറാൻ യുകെ മലയാളിയും. ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) സ്പോൺസർ ചെയ്യുന്ന ജെസിഐ TOYP (Ten Outstanding Young Persons of the World) വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന 40 വയസ്സിനു താഴെയുള്ള 10 പേരെ തിരഞ്ഞെടുക്കുകയാണ്. ഇതിന്റെ ആദ്യ ഇരുപതിലാണ് യുകെ പ്രവാസി മലയാളിയായ പ്ലാസ്റ്റിക് സർജൻ ഡോ. ജജിനി വർഗീസ് ഇടം നേടിയത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർക്കാവും പുരസ്‌കാരം നൽകുക. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ഒരു അന്താരാഷ്ട്ര ജഡ്ജിങ് പാനൽ മികച്ച 10 യുവപ്രതിഭകളെ തിരഞ്ഞെടുക്കും.

ഡോ. ജജിനി വർഗീസ്

കേരളത്തിലെ ഹരിപ്പാട്, മറ്റം സ്വദേശിനിയായ ഡോ. ജജിനി കുവൈറ്റിൽ ആണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജോർജ് വർഗീസ് – മറിയാമ്മ വർഗീസ് ദമ്പതികളുടെ മകളാണ് ജജിനി. ജെറി വർഗീസും ജെസ്വിൻ വർഗീസും സഹോദരങ്ങളാണ്. ജെറി അമേരിക്കയിലും ജെസ്വിൻ കുവൈറ്റ്‌ എയർവേയ്‌സിൽ ജോലി ചെയ്യുന്നു. ഇരുവരും ഏറോനോട്ടിക്കൽ എഞ്ചിനീയർമാരാണ്. ഡോക്ടർ ആയ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ലണ്ടനിലാണ് ജജിനി ഇപ്പോൾ താമസിക്കുന്നത്.

ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് ആദ്യ പത്തിലേക്ക് എത്തിയാലാണ് പുരസ്‌കാരം ലഭിക്കുക. അതിനാൽ തന്നെ ഓരോ വോട്ടും നിർണായകമാണ്. ജജിനി വർഗീസിന്റെ ഈ നേട്ടം ഓരോ പ്രവാസി മലയാളിയ്ക്കും അഭിമാനം പകരുന്നു. ഡോ. ജജിനി വർഗീസിന് വോട്ട് രേഖപ്പെടുത്തുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. വോട്ടെടുപ്പ് 2020 ജൂൺ 22 തിങ്കളാഴ്ച അവസാനിക്കും.

https://toyp.jci.cc/

മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്

പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .

 

രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക്‌ കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന മലയാളി യുവതി. ഓസ്ട്രേലിയ കാൻബറയിലെ മലയാളി റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി ചെയ്ത നീനുമോൾ, താൻ നേരിട്ട ദുരനുഭവങ്ങളും പിന്നീട് നേടിയെടുത്ത നീതിയും വിശദീകരിക്കുകയുണ്ടായി. വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി നീനുമോളുടെ ശമ്പളം തിരിച്ചുപിടിച്ച സംഭവത്തിൽ മലയാളിയുടെ റെസ്‌റ്റോറന്റിന്‌ പിഴ ശിക്ഷ വിധിച്ചു. 2018 മെയ് മുതൽ കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു നീനുമോൾ. ന്യൂസിലാൻഡിൽ നിന്ന് താത്കാലിക വിസയിൽ ആണ് കാൻബറയിൽ എത്തിയത്. ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് നീനുമോൾ ഓസ്ട്രേലിയയിൽ വന്നത്. വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു. നികുതി അടയ്ക്കാനാണ് ഈ പണം എന്ന വ്യാജേന തിരികെ വാങ്ങുകയായിരുന്നുവെന്ന് നീനുമോൾ വെളിപ്പെടുത്തി.

നീനുമോൾ

കരാറിൽ ആഴ്ച 38 മണിക്കൂർ ജോലിചെയ്യണമെന്ന് ആയിരുന്നുവെങ്കിലും 70 മണിക്കൂർ വരെ പണിയെടുത്തു. ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വന്നു. എന്നാൽ അതിന് അധിക ശമ്പളം നൽകാൻ ഉടമകൾ തയ്യാറായില്ല. അവധിയെടുക്കാൻ അനുവാദം ഇല്ലായിരുന്നുവെന്നും ഒരു ദിവസം അവധിയെടുത്താൽ 100 ഡോളർ തിരികെ നൽകണമായിരുന്നുവെന്നും നീനുമോൾ വെളിപ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നീനുമോൾ ട്രൈബ്യൂണലില്‍ പറഞ്ഞു. 2019 ജനുവരി 13 ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കൽ ലീവ് എടുത്ത ദിവസമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നീനുമോൾ വെളിപ്പെടുത്തി. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് യുണൈറ്റഡ് വോയിസ്‌ യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.

ബിന്നീസ് കാത്തീറ്റോ റെസ്‌റ്റോറന്റിന്റെ മുൻപിൽ നീനു മോൾ.

നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 17,940 ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. മോശം ഷെഫ് ആയിരുന്നു നീനുമോൾ എന്നും ഭക്ഷണം പാകംചെയ്യാൻ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ വാദിച്ചു. എന്നാൽ ന്യൂസിലാൻഡിൽ 4 വർഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോൾ കാൻബറയിൽ എത്തിയത്. നടപടിയിൽ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ ഈ ഉത്തരവ് പ്രചോദനമാകുമെന്നും നീനുമോൾ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- മികച്ച സേവനങ്ങൾക്ക് ബ്രിട്ടീഷ് എമ്പയർ മെഡലിന് അർഹയായ നേഴ്സ് നെയോമി ബെന്നെറ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. 2019-ൽ തനിക്കെതിരെ നടന്നത് വംശീയ അധിക്ഷേപം എന്ന് ആരോപിച്ചാണ് നെയോമി രംഗത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ ഗ്ലാസ്സിലെ നിറം അമിതമാണ് എന്നാരോപിച്ചാണ് നെയോമിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ പോലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യുന്നത് തടസ്സമുണ്ടാക്കി എന്ന ആരോപണവും പിന്നീട് നെയോമിക്കെതിരെ ചേർക്കപ്പെട്ടു. തന്നെ വളരെ മനുഷ്യത്വരഹിതമായാണ് കാറിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതെന്ന് നെയോമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിറത്തിന്റെ പേരിലാണ് തന്നോട് ഇത്രയും അപമര്യാദയായി പെരുമാറിയതെന്നും, ഒരു വെള്ളക്കാരനാണ് ആ കാറിലുണ്ടായിരുന്നതെങ്കിൽ ഇത് ആയിരിക്കുകയില്ല പോലീസിന്റെ സമീപനമെന്നും നെയോമി ആരോപിക്കുന്നു.

കാറിൽ നിയമവിരുദ്ധമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും, മനഃപ്പൂർവമായി നെയോമിയെ പിടിച്ചു വയ്ക്കുകയായിരുന്നു. ഇത് തനിക്ക് മാത്രമല്ല, നിരവധി കറുത്തവർഗക്കാർ ദിവസവും നേരിടുന്ന പ്രശ്നമാണെന്ന് നെയോമി വ്യക്തമാക്കുന്നു. താൻ ആ രാത്രിയിൽ അനുഭവിച്ച വേദനയും ഭയവും വിവരിക്കാവുന്നതിലുമപ്പുറമാണ്. ഇതിനെതിരെ ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് നെയോമി.

ആളുകളുടെ നിറം അനുസരിച്ചാണ് പോലീസുകാരുടെ പെരുമാറ്റമെന്നും, ഇത് ഒരുതരത്തിലും അംഗീകരിക്കുവാൻ സാധിക്കുകയില്ല എന്ന് നെയോമി പറയുന്നു. ജനങ്ങളുടെ അവകാശങ്ങൾ തുല്യമാണെന്നും അത് തുല്യമായി പാലിക്കപ്പെടേണ്ടതാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെയോമി വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ലണ്ടൻ : രണ്ടാം ലോകമഹായുദ്ധ കാലത്തും കൊറോണ വൈറസ് പ്രതിസന്ധിഘട്ടത്തിലും രാജ്യത്തിന് പ്രത്യാശയുടെ സന്ദേശം പകർന്നു നൽകിയ സംഗീതത്തിനുടമ, ഡെയിം വേറ ലിൻ അന്തരിച്ചു. 103 വയസ്സായിരുന്നു. 1940 യുദ്ധകാലത്ത് സൈനികരുടെ മനോവീര്യം വളർത്തിയ “വി വിൽ മീറ്റ് എഗൈൻ ” എന്ന സംഗീതം ആലപിച്ചത് ലിൻ ആയിരുന്നു. സേനയുടെ പ്രണയിനി എന്നു വിളിപ്പേരുള്ള വേറ ലിന്നിന്റെ സംഗീതം, പ്രതിസന്ധി കാലത്ത് രാജ്യത്തിന് താങ്ങായി മാറിയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന എന്റർടൈനറിൽ ഒരാൾ ആയ വേറയുടെ മരണം തങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സൈനികരും വേറയുടെ ഗാനം ആസ്വദിച്ചിരുന്നു. സംസ്കാരചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

ആറ് ആഴ്ച മുമ്പ്, വിഇ ദിനത്തിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായും കോവിഡ് പടർന്നുപിടിച്ച സമയത്തും ലിന്നിന്റെ വാക്കുകൾ രാജ്യത്തിന് പ്രത്യാശ പകർന്നുനൽകിയിരുന്നു. യുദ്ധകാല ക്ലാസിക് ആയ “വി വിൽ മീറ്റ് എഗൈൻ” ഇപ്പോൾ നമുക്ക് പ്രത്യാശ പകർന്നു നൽകുന്നുവെന്ന് ഏപ്രിലിൽ എലിസബത്ത് രാജ്ഞി പറയുകയുണ്ടായി. ജീവകാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധയൂന്നിയ വേറ സ്ഥാപിച്ച ‘ഡെയിം വേറ ലിൻ ചിൽഡ്രൻസ് ചാരിറ്റി’, സെറിബ്രൽ പാൽസിയുള്ള കുട്ടികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. 1917 ൽ ലണ്ടനിലെ ഈസ്റ്റ് ഹാമിൽ ജനിച്ച വെറയുടെ ആലാപന മികവ് ചെറുപ്പത്തിൽത്തന്നെ ജനശ്രദ്ധ നേടിയിരുന്നു. പതിനൊന്നാം വയസ്സിൽ ഒരു നർത്തകിയും ഗായികയും എന്ന നിലയിൽ മുഴുവൻ സമയ ജീവിതം നയിക്കാൻ അവൾ സ്കൂൾ വിട്ടു. 1939 ൽ ഡെയ്‌ലി എക്സ്പ്രസ് നടത്തിയ ഒരു വോട്ടെടുപ്പിൽ, സൈനികർ അവരുടെ പ്രിയപ്പെട്ട എന്റർടെയ്‌നറായി വേറയെ തിരഞ്ഞെടുക്കുകയുണ്ടായി. രാജ്യത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പ്രത്യാശ പകർന്നുനൽകിയ ഗായികയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അനുസ്മരിച്ചു. “അവളുടെ ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളെ ഉണർത്തും.” അദ്ദേഹം പറഞ്ഞു. വേറയുടെ ഗാനങ്ങൾ 1940 തിലേതുപോലെ തന്നെ 2020 ലും രാജ്യത്തോട് സംസാരിക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പറഞ്ഞു. “ഈ ഗായികയെ ഞാൻ എത്രമാത്രം ആരാധിച്ചുവെന്ന് വിശദീകരിക്കാൻ വാക്കുകൾ ഇല്ല.” ;കഴിഞ്ഞ മാസം വിഇ ദിന വാർഷികത്തിനായി വെറയുടെ യുദ്ധകാല ക്ലാസിക്കുകൾ അവതരിപ്പിച്ച ഗായിക കാതറിൻ ജെങ്കിൻസ് പറഞ്ഞു.

വി വിൽ മീറ്റ് എഗെയ്ൻ, ദി വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം, രണ്ടാം ലോക മഹായുദ്ധസമയത്ത് വിദേശത്തുള്ള സൈനികർക്കും സ്വദേശികളായ സാധാരണക്കാർക്കും പ്രചോദനമായ ഗായികയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണ്. രണ്ടാഴ്ച മുമ്പ്, തന്റെ 103-ാം ജന്മദിനത്തിൽ വേറ ഒരു സന്ദേശം അയച്ചിരുന്നു. ഈ പ്രയാസകരമായ ഘട്ടങ്ങളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളോട് അവൾ ആവശ്യപ്പെട്ടു. 1930 കളുടെ അവസാനത്തിൽ റേഡിയോ പ്രക്ഷേപണത്തോടൊപ്പം ബാൻഡുകളുമായി ചേർന്നു പാടാനും തുടങ്ങി. എന്നാൽ അവളുടെ യുദ്ധകാല ഗാനങ്ങളാണ് പ്രശസ്തി നേടിയത്. 1941ൽ ഹാരി ലൂയിസിനെ വിവാഹം ചെയ്തു. “വേറ കൂടുതൽ കാലം ജീവിക്കുമെന്ന് ഞാൻ കരുതി. ബർമയിൽ എനിക്ക് പ്രചോദനമായി തീരുകയും ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വെരാ.” സർ ടോം മൂർ പറയുകയുണ്ടായി.

ജോജി തോമസ്

മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട്  7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.

ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.

സ്വന്തം ലേഖകൻ

വെയിൽസ് : മാർക്ക്സ് & സ്പെൻസർ എന്നിവയുൾപ്പെടെയുള്ളവർക്ക് ഇറച്ചി വിതരണം ചെയ്യുന്ന ചിക്കൻ ഫാക്ടറിയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. പ്രോസസ്സിംഗ് പ്ലാന്റിലെ തൊഴിലാളികളിൽ നാലിലൊന്ന് ആളുകൾ സെൽഫ് ഐസൊലേഷനിൽ ആണ്. നോർത്ത് വെയിൽ‌സിലെ ലാൻ‌ഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് ഫാക്ടറിയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 13 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. 100ഓളം ആളുകളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതും അവരുടെ സഹപ്രവർത്തകർ കമ്പനിയിൽ നിന്ന് വിട്ടുനിൽക്കുന്നതും മറ്റു ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്ന് യുണൈറ്റ് യൂണിയന്റെ റീജിയണൽ ഓഫീസർ പാഡി മക്നോട്ട് പറഞ്ഞു.

“ഇത് വളരെ ഭയപ്പെടുത്തുന്ന സമയമാണ്. ആളുകൾക്ക് ആശങ്കയുണ്ട്. എന്നാൽ കമ്പനിയെ കഴിയുന്നത്ര സുരക്ഷിതമായ അന്തരീക്ഷമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. സ്റ്റാഫുകളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.” മക്നോട്ട് പറഞ്ഞു. 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് ഫാക്ടറി ഉടമ കോവിഡ് കേസുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. യുകെയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽ‌പാദകരിൽ ഒന്നാണ് ഈ കമ്പനി. യുകെയിൽ ഉപയോഗിക്കുന്ന ചിക്കൻ ഉത്പന്നങ്ങളിൽ മൂന്നിലൊന്ന് ഭാഗം എല്ലാദിവസവും 2 സിസ്റ്റേഴ്സ് ഉല്പാദിപ്പിക്കുന്നതാണ്. ലാൻ‌ഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് പ്ലാന്റിലെ കൊറോണ വൈറസ് കേസുകൾ ഒരു മുൻഗണന വിഷയമായി കൈകൊണ്ട് ആവശ്യമായ നടപടികൾ ചെയ്യുമെന്ന് ഐൽ ഓഫ് ആംഗ്‌ലെസി കൗണ്ടി കൗൺസിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.

 

“ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് എന്ന നിലയിൽ ഞങ്ങളുടെ പ്രധാന മുൻ‌ഗണന ജോലിസ്ഥലം സുരക്ഷിതമാക്കുകയും ലാൻ‌ഗെഫ്‌നിയിലെ എല്ലാ സഹപ്രവർത്തകരെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. കാരണം സൈറ്റിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഞങ്ങൾ മൂന്ന് മാസമായി വിജയകരമായി പ്രവർത്തിക്കുന്നു.” 2 സിസ്റ്റേഴ്സ് വക്താവ് അറിയിച്ചു. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് മുതൽ സാമൂഹിക അകലം പാലിക്കൽ നിയമം കർശനമാക്കിയിട്ടുണ്ടെന്നും താപനില പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്വന്തം ലേഖകൻ

വെസ്റ്റ്മിനിസ്റ്റർ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കാറപകടം. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയ്ക്ക് ശേഷം തന്റെ ജാഗ്വാറിൽ പാർലമെന്റ് സ്‌ക്വയറിലേക്ക് പോകവേ ആണ് അപകടം ഉണ്ടായത്. വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിന് പുറത്താണ് സംഭവം. പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥരുടെ മുന്നിലേക്ക് പ്രതിഷേധക്കാരൻ ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പെട്ടെന്നുള്ള ബ്രേക്കിടീൽ മൂലം പുറകിലുണ്ടായിരുന്ന വാഹനം പ്രധാനമന്ത്രിയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

കാറിന് മുന്നിലേക്ക് ഓടിക്കയറിയ പ്രതിഷേധക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പബ്ലിക് ഓർഡർ ആക്ടിന്റെ അഞ്ചാം വകുപ്പ് പ്രകാരവും ദേശീയപാത തടസ്സപ്പെടുത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. കുർദിഷ് വിമതർക്കെതിരായ തുർക്കിയുടെ നടപടിയിൽ പ്രതിഷേധം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം ലേഖകൻ

യു എസിലെ ഫ്ലോറിഡയിൽ താമസിക്കുന്ന 40കാരിയായ എറിക ക്രിസ്പിനും ഒപ്പം മദ്യപിക്കാൻ എത്തിയ 10 പേർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. നാലുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. പരിശോധനാഫലം വരും മുൻപ് തന്നെ ക്ലാസിക് രോഗലക്ഷണമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു എന്ന് എറിക്ക പറഞ്ഞു.

ജാക്ക്സൺ വില്ലെ ബീച്ചിലെ ലിഞ്ച്സ് പബ്ബിലാണ് ജൂൺ ആറിന് സുഹൃത്തുക്കൾ ലോക്ക് ഡൗണിന് ശേഷം ആദ്യമായി ഒത്തുകൂടിയത്. ബാർ സന്ദർശനത്തിന് മൂന്നു ദിവസത്തിനു ശേഷം അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായി തുടങ്ങി, ഒരാഴ്ചയ്ക്കുശേഷം കാര്യമായി അസുഖം ബാധിച്ചു. ലോക്കൽ റിപ്പോർട്ടുകൾ പ്രകാരം ബാറിൽ എത്തിയ മറ്റനേകം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ ബാറും തൊട്ടടുത്ത പ്രദേശങ്ങളും അണുവിമുക്തമാക്കാൻ വേണ്ടി പൂട്ടിയിട്ടിരിക്കുകയാണ്. 49 ജീവനക്കാരിൽ ഏഴു പേർക്കും മാരകമായ വൈറസിന്റെ സാന്നിധ്യമുണ്ട്. ഫ്ലോറിഡയിൽ തുറന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന ആറോളം ബാറുകൾ ആണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ വർദ്ധനവിനെ തുടർന്ന്, രണ്ടാംഘട്ട വ്യാപനം ഭയന്ന് അടച്ചത്. എന്നാൽ കഴിഞ്ഞ ഞായറോടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് മാർച്ചിൽ തുടങ്ങിയ രോഗവ്യാപനത്തിലെ ഏറ്റവും വലിയ കണക്കാണ്.

രോഗം ബാധിക്കുന്നതിനുമുൻപ്, അതായത് തന്റെ ആദ്യ നൈറ്റ് ഔട്ട്ന് മുൻപ് മാസങ്ങളോളം വീടിനുള്ളിൽ കഴിയുകയും, അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ സോഷ്യൽ ഡിസ്റ്റൻസിങ് പോലെയുള്ള കാര്യങ്ങളിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്തുകയും ചെയ്ത വ്യക്തിയാണ് താനെന്ന് എറിക്ക മാധ്യമങ്ങളോട് അവകാശപ്പെട്ടു. എന്നാൽ അന്നത്തെ ദിവസം തീർത്തും അലക്ഷ്യമായി ആണ് പെരുമാറിയത്, തങ്ങൾ ആരും മാസ്കുകൾ ധരിച്ചിരുന്നില്ല. ലോക് ഡൗൺ ഉയർത്തി, സ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, സ്റ്റേറ്റ് പഴയതുപോലെയായി, ഇനി പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഞങ്ങൾ ധരിച്ചു വച്ചിരുന്നത്.

ആരോഗ്യ പ്രവർത്തകയായ എറിക്, ലോക്ക്ഡൗൺ മാറ്റിയാലും എല്ലാവരും സൂക്ഷ്മത പുലർത്തണം എന്ന് സുഹൃത്തുക്കൾക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. യുഎസിൽ അതിദ്രുതം കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന 22 സ്റ്റേറ്റുകളിൽ ഒന്നാണ് ഫ്ലോറിഡ.

സ്വന്തം ലേഖകൻ

ലണ്ടൻ : എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടുതവണ പരിശോധന ആവശ്യമാണെന്ന് പ്രമുഖ സർജൻ. കോവിഡിനെതിരെ പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായും പൊതുജനവിശ്വാസം വീണ്ടെടുക്കുന്നതിനായും എൻ‌എച്ച്‌എസ് സ്റ്റാഫിനെ ആഴ്ചയിൽ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫ ഡെറക് ആൽഡർസൺ ആവശ്യപ്പെട്ടു. ജീവനക്കാരിൽ നിന്ന് രോഗികളിലേക്ക് വൈറസ് പടരാതിക്കാൻ ഇത് സഹായിക്കും. കൃത്യമായ പരിശോധനയ്ക്കുള്ള പദ്ധതികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ആശുപത്രി ട്രസ്റ്റ് മേധാവികൾ അറിയിച്ചു. കെയർ ഹോമുകളിലെ പതിവ് പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) പറഞ്ഞു. എൻ എച്ച് എസ് സേവനങ്ങൾ എല്ലാം തിരികെ കൊണ്ടുവരുവാനുള്ള നടപടികളെപറ്റി ചർച്ച ചെയ്ത ഹെൽത്ത് സെലക്ട് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു ആൽഡർസൺ. ആഴ്ചയിൽ രണ്ടുതവണ പരിശോധന നടത്തുന്നത് പ്രായോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിലധികം ടെസ്റ്റുകൾ നടത്തേണ്ടത് എല്ലായ്പ്പോഴും അത്യാവശ്യമാണെന്ന് ലീഡ്സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫ. നിക്കോള സ്റ്റോൺഹൗസ് പറഞ്ഞു. ആദ്യ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നാലും പിന്നീട് അത് മാറിമറിയാൻ സാധ്യതയുണ്ട്. ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന് (ഡിഎച്ച്എസ്സി) ജൂൺ 15 വരെ 200,000 ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താനുള്ള ശേഷിയുണ്ട്. എങ്കിലും ഇതുവരെ 75,935 പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. “സ്റ്റാഫുകളെ പതിവായി പരിശോധിക്കാൻ നമുക്ക് കഴിയുമെന്ന വിശ്വാസം പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. മതിയായ ശേഷിയുള്ളതിനാൽ അത് ഏറ്റവും ആവശ്യമുള്ളവർക്ക് നൽകണം.” ആൽഡർസൺ പറയുകയുണ്ടായി.

ട്രസ്റ്റ് നേതാക്കളെ പ്രതിനിധീകരിക്കുന്ന എൻ‌എച്ച്എസ് പ്രൊവൈഡേഴ്സ് പറയുന്നതനുസരിച്ച്, ഒരു മാസം മുമ്പ് 11 ആശുപത്രി ട്രസ്റ്റുകളിലായി ഒരു സ്റ്റാഫ് ടെസ്റ്റിംഗ് പൈലറ്റ് സ്കീം നടത്തിയിരുന്നു. എന്നാൽ അതിന്റെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറഞ്ഞു. കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും പരീക്ഷിക്കാമെന്ന് ഏപ്രിൽ അവസാനം സർക്കാർ പറഞ്ഞിരുന്നു. പക്ഷേ എൻ‌എച്ച്എസ് തൊഴിലാളികളെ പതിവായി പരിശോധിക്കുന്നതിന് സാധിച്ചില്ല.

RECENT POSTS
Copyright © . All rights reserved