Main News

സ്വന്തം ലേഖകൻ

മുംബൈ : രോഗം പൊട്ടിപുറപ്പെട്ട വുഹാൻ നഗരത്തെക്കാൾ മോശമാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സ്ഥിതി. മുംബൈയിൽ 52,000ത്തിലധികം കോവിഡ് കേസുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 97 മരണങ്ങൾ ഉണ്ടായി. ഇന്ത്യയിൽ 90,000ത്തിലധികം കേസുകളുള്ള ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടാണ് മഹാരാഷ്ട്ര സംസ്ഥാനം. അതിനിടെ, നിലവിലെ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പു നൽകി. മഹാരാഷ്ട്രയിൽ ബുധനാഴ്ച 3254 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 94,041 ആയി.

മഹാരാഷ്ട്രയിൽ ഇതുവരെയുണ്ടായതിൽ ഒറ്റ ദിവസത്തെ ഏറ്റവുമുയർന്ന രോഗനിരക്കാണ് ബുധനാഴ്ചയുണ്ടായത്. 149 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 3438 ആയി ഉയർന്നു.3254 പുതിയ രോഗികളിൽ 1567ഉം കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈ നഗരത്തിലാണ്. മുംബൈയിൽ മാത്രം ആകെ രോഗികൾ 52,667 ആയി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയിരിക്കുന്നത്. അപകടഘട്ടം ഇനിയും കടന്നുപോയിട്ടില്ല. ജനം ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ ഉയർത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആദ്യഘട്ടത്തിൽ ആശങ്കയുയർത്തിയ ധാരാവി, വർളി മേഖലകളിൽ രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുറഞ്ഞു.

ലോക്ക്ഡൗൺ ഇളവുകൾ എന്നവണ്ണം ജൂൺ 8 ന് ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവ വീണ്ടും തുറക്കാൻ അനുവദിച്ചു. അതിനുമുമ്പ് കടകൾ, ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ലോക്ക്ഡൗൺ രാജ്യത്തിന് വൻ സാമ്പത്തിക നാശനഷ്ടമുണ്ടാക്കി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെട്ടു, ബിസിനസുകൾ അടച്ചുപൂട്ടി, പൊതുഗതാഗതം ഒറ്റരാത്രികൊണ്ട് നിർത്തിവച്ചതിനാൽ പല ദിവസവേതന കുടിയേറ്റ തൊഴിലാളികളും തങ്ങളുടെ നാട്ടിലേക്ക് പലായനം ചെയ്യേണ്ടിയും വന്നു. തലസ്ഥാനനഗരിയായ ഡൽഹിയിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആകെ 8,107 മരണങ്ങൾ ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 287,155 ആയി ഉയർന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധികൾ മൂലം പ്രമുഖ ലോകരാഷ്ട്രങ്ങൾക്കിടയിൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമാകുമെന്ന് ഒഇസിഡി.  കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആഘാതം ഏല്പിച്ചത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലാണെന്ന് പ്രമുഖ ഏജൻസി മുന്നറിയിപ്പ് നൽകി. 2020 ൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം ഇടിയാൻ സാധ്യതയുണ്ട്. രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയാൽ സമ്പദ്‌വ്യവസ്ഥ 14% ഇടിയും. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസ് സൃഷ്ടിക്കുന്ന ആഘാതം എല്ലായിടത്തും ഭയാനകം ആയിരിക്കുമെന്നാണ്. ഏറ്റവും പുതിയ വിലയിരുത്തലിൽ, യുകെയുടെ സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഒഇസിഡി കണ്ടെത്തി.

യുകെ മാത്രമല്ല ദുരിതം അനുഭവിക്കുന്നതെന്നും ലോകമെമ്പാടുമുള്ള മറ്റ് പല സമ്പദ്‌വ്യവസ്ഥകളിലും കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതം തെളിഞ്ഞുകാണാമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സാമ്പത്തിക തകർച്ച നേരിട്ട ആളുകളെയും ബിസിനസുകളെയും സഹായിക്കാൻ ഏർപ്പെടുത്തിയ പദ്ധതികൾ മൂലം സമ്പദ്‌വ്യവസ്ഥ നമുക്ക് വളരെ വേഗം തന്നെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് സുനക് അറിയിച്ചു. പകർച്ചവ്യാധിയുടെ ഫലമായി പല രാജ്യങ്ങൾക്കും അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള സാമ്പത്തിക വളർച്ച നഷ്ടപ്പെടുമെന്ന് പാരിസ് ആസ്ഥാനമായുള്ള സംഘടന വെളിപ്പെടുത്തി. കോവിഡ് കൂടുതൽ കഠിനമായ സാഹചര്യത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 7.6% ഇടിയാൻ സാധ്യതയുണ്ട്.

പല രാജ്യങ്ങളിലും പാൻഡെമിക് കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രവർത്തനം ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പെട്ടെന്നുള്ളൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ലോക ബാങ്ക് എന്നിവ മുൻകൂട്ടി കണ്ടതിനേക്കാൾ വളരെ മോശമാണ് 7.6 ശതമാനത്തിന്റെ ആഗോള ഇടിവ്. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കിടയിൽ ഈ സാമ്പത്തികപ്രതിസന്ധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രമുഖ ലോകരാജ്യങ്ങളെല്ലാം തിരിച്ചുവരവിന്റെ പാതയിൽ ആയതിനാൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യം ആയിരിക്കും ഇനി അവർ നേരിടുന്ന വലിയ വെല്ലുവിളി. അധിക വ്യാപാര, നിക്ഷേപ നിയന്ത്രണങ്ങളിലും ആരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പെട്ടെന്നുള്ള മടങ്ങിവരവ് സാധ്യമായേക്കില്ലെന്ന് റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.

അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.

ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ജപ്പാന്‍ വാഹന കമ്പനിയായ ഹോണ്ടയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ സൈബര്‍ ആക്രമണം. ഹാക്കിങ് നടന്ന വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ഹോണ്ടയുടെ കമ്പ്യൂട്ടേര്‍സ് സെര്‍വറുകളെ ആക്‌സസ് ചെയ്യാനും ഇമെയില്‍ ഉപയോഗിക്കാനും മറ്റുമാണ് ഹോണ്ട ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത്. അതിനാൽ തന്നെ ബ്രിട്ടനിലെ നിർമാണപ്രവർത്തനങ്ങൾ കമ്പനി നിർത്തിവെച്ചു. ആഘാതം കുറയ്ക്കുന്നതിനും ഉൽപാദനം, വിൽപ്പന എന്നിവ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കമ്പനി അറിയിച്ചു. ജപ്പാനിനു പുറത്തുള്ള പ്രൊഡക്ഷന്‍ ഹൗസുകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

മോട്ടോർ സൈക്കിളുകൾ, കാറുകൾ, ജനറേറ്ററുകൾ തുടങ്ങിയവ നിർമ്മിക്കുന്ന സ്ഥാപനം അതിന്റെ കമ്പ്യൂട്ടർ സെർവറുകളിലൊന്ന് ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. ഹോണ്ട നിലവിൽ സ്വിൻഡോണിൽ ഒരു ഫാക്ടറി നടത്തുന്നുണ്ട്. അവിടെ സിവിക് കാറുകൾ നിർമ്മിക്കുന്ന ഫാക്ടറി 2021ഓടെ അവസാനിപ്പിക്കാനാണ് പദ്ധതി. വടക്കേ അമേരിക്ക, തുർക്കി, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിലെ മറ്റ് പ്രവർത്തനങ്ങൾ നിർത്തിവച്ചതോടൊപ്പം യുകെ പ്ലാന്റിലെ ജോലികൾ നിർത്തിവച്ചിരിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ പുനഃസ്ഥാപിച്ച് ഈ ആഴ്ച അവസാനം ഓൺലൈനിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു. മറ്റു വിവരങ്ങൾ നൽകാൻ കമ്പനി തയ്യാറായില്ല.

റാന്‍സംവേര്‍ എന്ന ഹാക്കിംഗ് ആയിരിക്കാനാണ് സാധ്യത എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഈ ഹാക്കിംഗ് രീതിയാണെങ്കില്‍ കമ്പനിയുടെ ഐ.ടി സിസ്റ്റം ഹോണ്ടയില്‍ നിന്നും വേര്‍പെടുത്തി ലോക്ക് ചെയ്തിരിക്കാനാണ് സാധ്യത. ഇതിനാലാണ് തൊഴിലാളികൾക്ക് അവധി കൊടുത്തു പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹോണ്ട നിർബന്ധിതരായത്. 400 ലധികം ഗ്രൂപ്പ് അഫിലിയേറ്റ് കമ്പനികളിലുടനീളം ഹോണ്ടയിൽ ലോകമെമ്പാടുമായി 220,000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.

റ്റിജി തോമസ്

യുകെയിലേയ്ക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം പ്രധാനമായിട്ടും ആരംഭിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലാണ്. ആ കാലഘട്ടങ്ങളിൽ കുടിയേറിയിരിക്കുന്ന നൂറുകണക്കിന് മലയാളികളുടെ കുട്ടികൾ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. യുകെ പോലുള്ള രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ ഉണ്ടാകേണ്ടതില്ല. എന്നാൽ കോവിഡ് മൂലം തൊഴിൽ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്.

കോവിഡ് -19 മൂലം ഉടലെടുത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു സമൂഹമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും. ആഗോളതലത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒന്നാകെ പിടിച്ചുകുലുക്കിയ സമാനമായ ഒരു സ്ഥിതിവിശേഷം ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. കാരണം വ്യവസായ മേഖലയും, കാർഷികമേഖലയും, നിർമ്മാണ മേഖലയും മറ്റും ലോക്ക്‌ ഡൗണിനു മുമ്പുള്ള തൽസ്ഥിതി പുനസ്ഥാപിക്കപ്പെട്ടാലും വിദ്യാഭ്യാസമേഖല പരമ്പരാഗതമായ അധ്യായനത്തിലേയ്ക്ക് എന്ന് തിരിച്ചെത്തും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പകുതിയിലധികം ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്നു. തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധി പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റവും കൂടുതൽ ബാധിക്കുക അവസാന വർഷ വിദ്യാർത്ഥികളെ ആയിരിക്കും. ഇപ്പോൾ തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് വഴി ലഭ്യമായ ജോലി നീട്ടി വയ്ക്കപ്പെട്ട അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും നഷ്ടമാകാനാണ് സാധ്യത. ഇതിന് പുറമേയാണ് പല മൾട്ടിനാഷണൽ കമ്പനികളും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം കൂടി പുറത്തു വന്നിരിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ ദുരിതങ്ങളും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള വിദ്യാർത്ഥികളെയായിരിക്കും. മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലം തുടർ വിദ്യാഭ്യാസത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് വിദ്യാർത്ഥികളിൽ പലരും.

ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിലും കോളേജ് തലത്തിലും ആരംഭിക്കപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനമൊരുക്കാൻ നെട്ടോട്ടമോടുകയാണ് മാതാപിതാക്കൾ. അധ്യാപക ദമ്പതികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾക്കും കുട്ടികൾക്കും വെവ്വേറെ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുന്ന തത്രപാടിലാണ് പല അധ്യാപകരും . ഈ സാഹചര്യം മുതലാക്കി ലാപ്ടോപ്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയങ്ങൾ പരിഹരിക്കാനുള്ള സത്വര നടപടികളാണ് അധ്യാപകരും വിദ്യാർത്ഥിസമൂഹവും ഉറ്റുനോക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : എല്ലാ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളിലേക്ക് മടങ്ങിവരാൻ സാധിക്കാത്തതിനാൽ പദ്ധതി പിൻവലിച്ചു സർക്കാർ. എന്നാൽ കഴിഞ്ഞ ആഴ്ച പഠനം ആരംഭിച്ച റിസപ്ഷൻ, ഇയർ വൺ, ഇയർ സിക്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകൾ നേരത്തെ തീരുമാനിച്ചതുപോലെ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. പ്രൈമറി സ്കൂൾ തലത്തിലുള്ള മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഇനി മധ്യവേനലവധിക്ക് ശേഷം മാത്രം സ്കൂളുകളിലേക്ക് മടങ്ങേണ്ടതുള്ളു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് പെട്ടെന്നുതന്നെ തിരികെകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ മാസം പറയുകയുണ്ടായി. ജൂൺ ഒന്നിനുതന്നെ സ്കൂൾ തുറന്നുവെങ്കിലും എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തിലേക്ക് തിരികെവരാൻ സാധിച്ചില്ല. എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് മടങ്ങിയെത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് സർക്കാർ സമ്മതിച്ചു. അതിനാലാണ് വേനലവധിക്ക് മുമ്പ് എല്ലാ പ്രൈമറി വിദ്യാർത്ഥികളും മടങ്ങിവരണമെന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകൾ സെപ്റ്റംബർ വരെ ഇനി തുറന്നു പ്രവർത്തിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ അറിയിച്ചു. സെക്കൻഡറി സ്കൂളുകളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ വരെ തുറക്കുന്നില്ല എന്നതാണ് നിലവിലെ പ്രവർത്തന പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ രോഗം പടരുന്നത് നിരീക്ഷിക്കാൻ ഇംഗ്ലണ്ടിലുടനീളമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊറോണ വൈറസ് പരിശോധന ലഭിക്കുമെന്നും ഹാൻ‌കോക്ക് ഉറപ്പുനൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഈ യോഗത്തിൽ കൂടുതൽ വിവരങ്ങൾ നൽകും.

സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഒരു ക്ലാസ്സിൽ 15 വിദ്യാർത്ഥികൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്ന നിയമം നിലനിൽക്കുന്നതിനാൽ എല്ലാവർക്കും തിരികെ വരാൻ കഴിയുന്നതുമില്ല. ക്ലാസ്സ് മുറികളിലെ സ്ഥലക്കുറവ് ബുദ്ധിമുട്ടുളവാക്കുന്നുവെന്ന് അദ്ധ്യാപക യൂണിയനുകൾ നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കൊറോണ വൈറസ് ഭീഷണി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. വേനൽക്കാല അവധി കഴിയുന്നത് വരെ തങ്ങളുടെ സ്കൂളുകൾ വ്യാപകമായി തുറക്കില്ലെന്ന് സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡും ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സ്കൂളുകളിലേക്ക് എത്ര വിദ്യാർത്ഥികൾ തിരികെയെത്തിയെന്ന് ഗാവിൻസൺ അറിയിക്കും.

ഹെഡ് ടീച്ചേഴ്സ് യൂണിയൻ നേതാവ് ജെഫ് ബാർട്ടൻ ഈ മാറ്റത്തെ സ്വാഗതം ചെയ്തു. ചെറിയ ക്ലാസ്സ്മുറികളും സാമൂഹിക അകലം പാലിക്കലും നിലനിർത്തികൊണ്ട് പഠനം തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്കൂളുകൾ അടച്ചാൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഈ വർഷം ക്ലാസിൽ അവരുടെ 40% സമയം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ പ്രതിദിന കോവിഡ് മരണങ്ങൾ പ്രീ-ലോക്ക്ഡൗൺ നിലയിലേക്ക് കുറയുന്നു. മാർച്ച്‌ 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നലത്തേത്. 55 മരണങ്ങൾ മാത്രമാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. തുടർച്ചയായ രണ്ടാം ദിനത്തിലും സ്കോട് ലൻഡിലും നോർത്തേൺ അയർലൻഡിലും മരണങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയില്ല. പുതിയ കേസുകളുടെ എണ്ണത്തിലും ഉണ്ടായ കുറവ് ആശ്വാസം പകരുന്നു.  1205 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച്‌ 23ന് രാജ്യത്തെ കോവിഡ് മരണങ്ങൾ 74 ആയിരുന്നു. ലണ്ടൻ ആശുപത്രികളിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസവും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, വാരാന്ത്യത്തിൽ മരണമടഞ്ഞ കുറച്ചാളുകൾ ഉണ്ടെന്നും അടുത്ത ദിവസങ്ങളിൽ അവരെ കണക്കുകളിൽ ഉൾപ്പെടുത്തുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. വൈറസ് പുനരുൽപ്പാദിപ്പിക്കുന്ന നിരക്ക് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒന്നിൽ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വൈകല്യമുള്ള മുതിർന്നവരെ പരിപാലിക്കുന്ന 6,000 കെയർ ഹോമുകളിലെ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും കൊറോണ വൈറസ് പരിശോധനകൾ ലഭ്യമാക്കുമെന്ന് ഹാൻ‌കോക്ക് അറിയിച്ചു.

അതേസമയം രാജ്യത്തെ അരലക്ഷത്തോളം ജീവനുകളെ മരണത്തിൽ നിന്നും രക്ഷിച്ചത് ‘ലോക്ക്ഡൗൺ’ എന്ന് ഗവേഷകർ വിലയിരുത്തി. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തെ തടയാൻ മുൻകരുതലുകൾ ആവശ്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയുടെ തുടക്കം മുതൽ മെയ് 4 വരെ യുകെയിൽ 29,000 മരണങ്ങൾ ഉണ്ടാകുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ പ്രവചിച്ചിരുന്നു; യഥാർത്ഥ കണക്ക് 28,374 ആണ്. 11 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുന്ന പഠനത്തിൽ കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിൽ ലോക്ക്ഡൗണുകൾ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തി. ബ്രിട്ടനിൽ ലോക്ക്ഡൗണിന്റെ ഫലമായി 470,000 മരണങ്ങൾ മെയ് 4 വരെ ഒഴിവാക്കപ്പെട്ടുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മറ്റ് രാജ്യങ്ങളിലാകെമൊത്തം 3 ദശലക്ഷത്തിലധികം ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് അവർ വിശ്വസിക്കുന്നു. മാർച്ച് 2 നും മാർച്ച് 29 നും ഇടയിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ നടപടി സ്വീകരിച്ചു. യുകെ മാർച്ച് 23 മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നു. യുകെ ഇപ്പോൾ ലോക്ക്ഡൗൺ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇപ്പോഴും രോഗം  ഒരു  ഭീഷണിയായി
നിലനിൽക്കുന്നെന്നും  എല്ലാ  നടപടികളും  ഉപേക്ഷിച്ചാൽ  രണ്ടാം ഘട്ട വ്യാപനത്തിന്റെ അപകടസാധ്യത വളരെ കുടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. യുകെ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നോർവേ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ 11 രാജ്യങ്ങളിലായി 12 മുതൽ 15 ദശലക്ഷം വരെ ആളുകൾക്ക് കോവിഡ് -19 ബാധിച്ചതായി ഗവേഷകർ വിലയിരുത്തി. അതായത് ജനസംഖ്യയുടെ 3.2% മുതൽ 4.0% വരെ. പ്രതിരോധ നടപടികൾ മൂലം പകർച്ചവ്യാധിയുടെ തുടക്കം മുതൽ 11 രാജ്യങ്ങളിലായി 3.1 ദശലക്ഷം മരണങ്ങൾ ഒഴിവായതായി ഗവേഷകർ കണക്കാക്കി.

സ്വന്തം ലേഖകൻ

71 കാരനായ പ്രിൻസ് ഓഫ് വെയിൽസ്, ബിർക് ഹാളിലെ തന്റെ സ്കോട്ടിഷ് ഹോമിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഓൺലൈൻ അധ്യയനം നടത്താനായി പുതിയ സർഗാത്മകമായ വഴികൾ അവലംബിച്ച അധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാൻ മനസ്സ് കാണിച്ച മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ലാപ്ടോപ്പോ, ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ചവരെ അദ്ദേഹം പ്രത്യകം പ്രശംസിക്കാൻ മറന്നില്ല. അദ്ദേഹം പേട്രൺ ആയ ചാരിറ്റി ടീച്ച് ഫസ്റ്റ്ന് വേണ്ടി സ്കോട് ലൻഡിലെ, ബിർക്ഹാൾ റെസിഡെൻസിൽ നിന്നാണ് അദ്ദേഹം വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്.

“നമുക്കെല്ലാവർക്കും കഷ്ടതകൾ നിറഞ്ഞ സമയമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, എന്നാൽ യുവതലമുറയും കുടുംബങ്ങളും അതിനോട് താദാത്മ്യം പ്രാപിക്കാൻ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ലാപ്ടോപ്പോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഹോം സ്കൂളിംഗ് നടത്തേണ്ടി വരിക എത്ര ബുദ്ധിമുട്ടാണ്, എന്നാൽ കുട്ടികൾക്ക് വേണ്ടി അത് ചെയ്ത ധാരാളം മാതാപിതാക്കളുണ്ട്, അധ്യാപകരും അവരുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ശ്രമിച്ചിട്ടുണ്ട് അവയൊക്കെ എടുത്തുപറയേണ്ടതാണ്. ദൂരെ ഇരുന്നു കൊണ്ട് കുട്ടികളോട് സംവദിക്കാൻ ക്രിയാത്മകമായ രീതികൾ അവർ അവലംബിച്ചിരുന്നു, തങ്ങളുടെ കുട്ടികളിൽ ആരും തന്നെ പട്ടിണികിടക്കുന്നില്ല എന്നും അവർ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. അവർക്കെല്ലാം നമ്മൾ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കേണ്ടതുണ്ട് ” അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും നല്ല വിദ്യാഭ്യാസം എന്നതാണ് ടീച്ച് ഫസ്റ്റ് ചാരിറ്റിയുടെ ലക്ഷ്യം. യുകെയിൽ ഉടനീളം ബുദ്ധിമുട്ടുകൾ നേരിടുന്ന സ്കൂളുകൾക്കും, പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കും സഹായങ്ങൾ നൽകുക, സ്കൂളുകൾ ഏറ്റെടുത്ത് അധ്യാപകർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും പരിശീലനം നൽകുക തുടങ്ങിയവയാണ് അവരുടെ പ്രവർത്തനങ്ങൾ. എപ്പോഴത്തെക്കാളും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ട സമയമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

ന്യൂസിലൻഡ് :- രാജ്യത്ത് പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ന്യൂസിലൻഡിലെ ലോക് ഡൗൺ പൂർണ്ണമായി പിൻവലിച്ചു. രാജ്യത്തെ കൊറോണ മുക്തമായി പ്രഖ്യാപിച്ച സമയം സന്തോഷംകൊണ്ട് താൻ നൃത്തംചെയ്തു പോയതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. ജനങ്ങൾ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാൽ വിദേശികൾക്കായി ഇതുവരെയും രാജ്യം തുറന്ന് നൽകിയിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന ന്യൂസിലാന്റുകാർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശമുണ്ട്. ഈയൊരു വലിയ പ്രതിസന്ധിയിൽ നിന്നും കരകയറി വന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലാൻഡ്. ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ന്യൂസിലൻഡ് മാതൃകയായി മാറിയിരിക്കുകയാണ്.

അഞ്ച് മില്യൺ ജനങ്ങൾ മാത്രം താമസിക്കുന്ന ഒരു ഒറ്റപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. അതിനാൽ തന്നെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുക വളരെ എളുപ്പമാണ്. രോഗം തുടങ്ങിയ സാഹചര്യത്തിൽ തന്നെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അതിർത്തികൾ എല്ലാം തന്നെ അടക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതോടൊപ്പം തന്നെ രോഗം തുടങ്ങിയ സാഹചര്യത്തിൽ തന്നെ, വളരെ ശക്തമായ ലോക്ക് ഡൗൺ നിയമങ്ങൾ പ്രധാനമന്ത്രി നടപ്പിലാക്കി.

ഇതോടൊപ്പം തന്നെ ജനങ്ങളെ വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതെല്ലാം രാജ്യത്തെ കോവിഡ് ബാധ പ്രതിരോധിക്കുവാൻ സഹായകരമായി. ഇപ്പോൾ മറ്റ് ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസിലാൻഡ്.

സ്വന്തം ലേഖകൻ

ലണ്ടൻ : തൊഴിൽ നഷ്‌ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും ജൂണിൽ തന്നെ തുറന്ന് പ്രവർത്തിക്കാൻ കഴിയും. നേരത്തെ, ജൂലൈ 4 മുതൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രവർത്തനാനുമതി നൽകിയെങ്കിലും ജൂൺ 22 മുതൽ തുറന്ന് പ്രവർത്തിക്കണമെന്ന് മന്ത്രിമാർ താല്പര്യം പ്രകടിപ്പിച്ചു. രോഗവ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗണിൽ ധാരാളം ഇളവുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. രണ്ട് മീറ്റർ അകലം പാലിക്കുന്ന നിയമത്തിൽ ഇളവ് വരുത്തുന്നതിനൊപ്പം ചൊവ്വാഴ്ച ഈ വിഷയവും മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പബ്ബുകളും റെസ്റ്റോറന്റുകളും നേരത്തെ തുറക്കുന്നത് സ്വാഗതാർഹമാണെന്ന് ട്രേഡ് ബോഡി യുകെ ഹോസ്പിറ്റാലിറ്റി പറഞ്ഞു. എന്നാൽ സാമൂഹിക അകലം ലഘൂകരിക്കുന്നതാണ് ഇപ്പോൾ കൂടുതൽ പ്രധാനമെന്ന് അവർ അറിയിച്ചു. ചാൻസലർ റിഷി സുനക് ഉൾപ്പടെയുള്ള മന്ത്രിമാർ ഹോസ്പിറ്റാലിറ്റി മേഖലയെ കൂടുതൽ ഉയർത്തികൊണ്ടുവരുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അതിനാൽ തന്നെ ഇളവുകളൊക്കെ പറഞ്ഞതിലും നേരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ട്.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയവ വീണ്ടും തുറക്കാനുള്ള പദ്ധതി സ്വാഗതാർഹമാണെങ്കിലും ആഴ്ചകളോളം മരവിച്ചുകിടന്ന ഒരു മേഖല രണ്ടാഴ്ച കൊണ്ട് എങ്ങനെ തിരിച്ചുവരുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് ചോദിച്ചു. സാമൂഹ്യ അകലം പാലിക്കൽ രണ്ട് മീറ്ററിൽ നിന്ന് ഒരു മീറ്ററായി കുറയ്ക്കുന്നത് വ്യവസായത്തിന്റെ നിലനിൽപ്പിന് വളരെ പ്രധാനമാണെന്ന് അവർ അറിയിച്ചു. നിയമപ്രകാരം രണ്ട് മീറ്റർ അകലം പാലിക്കുന്ന ഔട്ട്‌ലെറ്റുകൾക്ക് സാധാരണ വരുമാനത്തിന്റെ 30% വരുമാനം നേടാനാകുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി കണക്കാക്കി. അതേസമയം ഒരു മീറ്റർ നിയമം നടപ്പിൽ വരികയാണെങ്കിൽ വരുമാനത്തിന്റെ 60-75 ശതമാനത്തോളം നേടാനാകും. നഗരത്തിലുള്ള പല പബ്ബുകളുടെയും ഔട്ട്‌ഡോർ ഇടങ്ങൾ നടപ്പാതകളാണെന്ന് മിസ് നിക്കോൾസ് ചൂണ്ടിക്കാട്ടി.

അതേസമയം ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ യാത്ര ചെയ്യാനുള്ള പദ്ധതി പ്രധാനമന്ത്രി ഒരുക്കുന്നു . ഇതിൽ ഏറ്റവും പ്രധാനം അവർക്ക് 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരില്ല എന്നതാണ്. 14 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോകാൻ ഈയൊരു നടപടി സഹായിക്കും. എന്നാൽ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തിൽ നിന്ന് രക്ഷനേടാനുള്ള സർക്കാർ നടപടികൾ പ്രകാരം യുകെയിൽ എത്തുന്ന യാത്രക്കാർ ഇപ്പോൾ 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. ബന്ധപ്പെടാനുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള ഫോം യാത്രക്കാർ‌ പൂരിപ്പിച്ചു നൽകണം. അവർ‌ എവിടെ താമസിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിന് ബോർ‌ഡർ‌ ഫോഴ്‌സ് ഓഫീസർ‌മാരെപ്പോലുള്ള ഉദ്യോഗസ്ഥർ‌ അന്വേഷണം നടത്തുകയും ചെയ്യും.

RECENT POSTS
Copyright © . All rights reserved