Main News

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യുകെ യിൽ കൊറോണ ബാധമൂലം ചികിത്സയിലായിരുന്ന ഒമ്പത് പേരിൽ, എട്ടു പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാഷണൽ ഹെൽത്ത് സർവീസ്, ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ എല്ലാവരെയും രണ്ടു തവണ രോഗ പരിശോധനയ്ക്ക് വിധേയമാക്കി, രോഗം ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷം ആണ് ഡിസ്ചാർജ് ചെയ്തത് എന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വൈറലിലെ ആറോ പാർക്ക്‌ ആശുപത്രിയിൽ ഐസൊലേഷനിലായിലിരുന്ന 94 ആളുകളും ആശുപത്രിവിട്ടു. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടനിലേക്ക് ആദ്യമെത്തിയ ആളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴും ചൈനയിൽ നിന്നെത്തിയ നൂറോളം ആളുകൾ ഐസൊലേഷനിലാണ്.

ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നടത്തിയ വാർത്താസമ്മേളനത്തിൽ, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത എല്ലാവരും പൂർണ്ണ ആരോഗ്യം ഉള്ളവരാണെന്നും, എല്ലാവരെയും പരിശോധനകൾക്കു ശേഷമാണ് ഡിസ്ചാർജ് ചെയ്തതെന്നും പറഞ്ഞു. എന്നാൽ രോഗം പടരാതിരിക്കാൻ ആളുകൾ കുറച്ചു ദിവസങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ് നല്ലതെന്ന് എൻഎച്ച് സ്ട്രാറ്റജിക് ഇൻസിഡന്റ് ഡയറക്ടർ പ്രൊഫസർ കെയ്ത് വില്ലേറ്റ് പറഞ്ഞു.

ചൈനയ്ക്ക് പുറത്ത് ഏകദേശം 24 രാജ്യങ്ങളിലായി അഞ്ഞൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2641 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 66492 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധമൂലം മൂന്ന് മരണങ്ങൾ ആണ്സ്ഥിരീകരിച്ചിട്ടുള്ളത് – ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും, ജപ്പാനിലും ആണ് ഇവ. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ഫീസടച്ച് പഠിക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിച്ചിറങ്ങിയ ക്യാബിനറ്റ് മന്ത്രിമാർ ആണ് ബോറിസ് ജോൺസന്റെ സഭയിൽ അധികവും.ഡൗണിങ് സ്ട്രീറ്റിലേക്ക് പുതുതായി എത്തിയവർ ആധുനിക ബ്രിട്ടന്റെ മുഖം എന്ന് അവകാശപ്പെടാവുന്ന മന്ത്രിമാരാണ്. ജനസംഖ്യക്ക് ആനുപാതികമായി നോക്കുമ്പോൾ സഭയിൽ ഉള്ളവരുടെ ഒൻപത് ഇരട്ടിയിലേറെ ആൾക്കാരും സ്വകാര്യ വിദ്യാഭ്യാസം നേടിയവരാണ്. ചാൻസലറായ സാജിദ് ജാവേദിന്റെ അപ്രതീക്ഷിതമായ രാജിയെ തുടർന്നാണ് ഈ വിഷയത്തിൽ റിസർച്ച് നടത്തപ്പെട്ടത്. ട്രഷറിയുടെ അധികാരത്തിനുവേണ്ടി വടംവലി നടത്തിയ ജാവേദ് ഒരു കോംപ്രിഹെൻസീവ് സ്കൂളിൽ പഠിച്ച വ്യക്തിയാണ്.

യുകെയിലെ സാധാരണക്കാരിൽ 7 ശതമാനം പേർക്ക് മാത്രമാണ് സ്വകാര്യ വിദ്യാഭ്യാസം സാധ്യമാകുന്നത് എന്നിരിക്കെ, ക്യാബിനറ്റിൽ 26 മന്ത്രിമാരിൽ 17 പേരും പ്രൈവറ്റ് വിദ്യാഭ്യാസം നേടിയവരാണ്. അത് സഭയിലെ ഏകദേശം 65 ശതമാനം പേർ വരും. രണ്ടു മന്ത്രിമാർ ഗ്രാമർ സ്കൂളിൽ പഠിച്ചപ്പോൾ ഏഴുപേർ സാധാരണ സ്റ്റേറ്റ് സ്കൂളിൽ പഠിച്ചവരാണ്. പക്ഷേ അത് വെറും 27 ശതമാനം മാത്രമാണ്.

ബ്രെക്സിറ്റ് കാരണം യുകെയ്ക്ക് മുഴുവൻ കരുത്തും പുറത്തെടുക്കാൻ ആവും എന്ന ബോറിസ് ജോൺസൺന്റെ അവകാശവാദം പൂർണ്ണമായി ദഹിക്കാൻ സാധിക്കുന്നില്ല എന്ന് മന്ത്രിസഭയുടെ പുനസംഘടന രൂപീകരണത്തെ പറ്റി ലിബറൽ ഡെമോക്രാറ്റ്സ് അഭിപ്രായപ്പെട്ടു. പഴയതിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇവരും ചെയ്യാൻ പോകുന്നില്ല. പാർട്ടി വക്താവായ ക്രിസ്റ്റൈൻ ജാർഡീൻ പറയുന്നു ” ബോറിസ് ജോൺസൺന്റെ കാബിനറ്റ് തന്നെ, ജനങ്ങളോട് എത്രമാത്രം കുറച്ച് ആണ് അവരുടെ സഭ സംവദിക്കുന്നത് എന്നും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നത് എന്നുമുള്ളതിന്റെ തെളിവാണ്. 2016ലെ തെരേസയുടെ ക്യാബിനറ്റിനേക്കാൾ രണ്ടിരട്ടി കൂടുതലാണ് ഇപ്പോഴത്തെ സഭയിൽ ഉള്ള സ്വകാര്യ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം. 2015ലെ ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിൽ 50 ശതമാനവും, 1979ലെ മാർഗരറ്റ് താച്ചറുടെ മന്ത്രിസഭയിൽ 91 ശതമാനവും ആയിരുന്നു സ്വകാര്യ വിദ്യാഭ്യാസംനേടിയവരുടെ എണ്ണം . പ്രൈം മിനിസ്റ്റർ ഉൾപ്പെടെ 26 മന്ത്രിമാരും ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ പഠിച്ചവരാണ്.

കഴിഞ്ഞ ജൂലൈയിൽ ഇലക്ഷൻ ജയിച്ച സമയത്ത്, എല്ലാ മേഖലയിൽ നിന്നുമുള്ള ജനങ്ങൾക്കും സഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ജോൺസൺ ഉറപ്പുനൽകിയിരുന്നു. സട്ടൻ ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ സർ പീറ്റർ ലാമ്പലിന്റെ അഭിപ്രായത്തിൽ, ഇത് രാഷ്ട്രീയ മുഖത്തിന് ആകെയുണ്ടായ മാറ്റമാണ്. കൺസർവേറ്റീവ് എംപിമാരിൽ അധികംപേരും പല വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇപ്പോഴത്തെ സഭയുടെ ഘടന പ്രകാരം അവർ സമൂഹത്തിൽ ഉയർന്ന പദവിയിലിരിക്കുന്നവർക്ക് മാത്രം മുഖം നൽകാനും ആവശ്യങ്ങൾ പരിഗണിക്കാനും ബാധ്യസ്ഥരാണ്. പുതിയ ക്യാബിനറ്റ് പ്രകാരം ആൻഡ്രിയ ലിഡ്സൺ, തെരേസ വില്ലേഴ്സ്, എസ്തർ മാക് വേ എന്നിവർക്ക് പദവി നഷ്ടപ്പെട്ടു. മുൻ കൾച്ചറൽ സെക്രട്ടറിയായിരുന്ന ബരോനെസ് മോർഗൻ സ്ഥാനമൊഴിഞ്ഞു. പ്രീതി പട്ടേൽ, ലിസ് ട്രസ്, തെരേസ കോഫേയ്, ബരോനെസ് ഇവാൻസ് എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ ആനി മേരി ട്രെവില്യന്, അമാൻഡ മില്ലിങ്, സ്വല്ല ബ്രേവർ മാൻ എന്നിവർ സ്ഥാനക്കയറ്റം നേടി.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതർ ആകെ 9 പേരാണ്. ഈ രോഗികളുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരെയും കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60000 കടന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ കോവിഡ് 19 രോഗം യുകെയിൽ ഒറ്റ അക്കത്തിൽ ഒതുങ്ങുന്നത് ആശ്വാസകരമാണ്. യുകെയുടെ പ്രതിരോധം അത്രമാത്രം ശക്തമാണെന്നതാണ് കാര്യം. രോഗം പടരാനുള്ള സാധ്യത ഉള്ളപ്പോൾ തന്നെ അതിനെ പ്രതിരോധിക്കാൻ ഉള്ള ശ്രമത്തിലാണ് അധികൃതർ. രോഗം എത്രയും പെട്ടെന്നു തിരിച്ചറിയുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസറായ പോൾ ഹണ്ടർ പറഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടാനുള്ള സർക്കാരിന്റെ തന്ത്രത്തിൽ രോഗനിയന്ത്രണവും ഐസൊലേഷനും പ്രധാനമാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ബിബിസിയോട് പറഞ്ഞു . “അടിസ്ഥാനപരമായി ഞങ്ങൾക്ക് നാല് തന്ത്രപരമായ ലക്ഷ്യങ്ങളാണുള്ളത് : ആദ്യത്തേത് ഉൾക്കൊള്ളുക; രണ്ടാമത്തേത് കാലതാമസം വരുത്തുക ; മൂന്നാമത്തേത് ഗവേഷണം നടത്തുക അല്ലെങ്കിൽ നിരീക്ഷിക്കുക, നാലാമതായി പ്രതിരോധിക്കുക.” അങ്ങനെ നമുക്ക് രോഗത്തെ തടയാൻ കഴിയുമെന്ന് ഫെബ്രുവരി 13 ന് അദ്ദേഹം ടുഡേ പ്രോഗ്രാമിൽ പറഞ്ഞു.

രോഗം പകരുന്നത് തടയാൻ മെച്ചപ്പെട്ട യൂണിറ്റുകളാണ് യുകെയിൽ ഉള്ളത്. ഇംഗ്ലണ്ടിൽ അത്തരം ആറ് യൂണിറ്റുകളുണ്ട്. കോവിഡ് -19 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് യുകെയിലെ മറ്റുള്ളവരിലേക്ക് വൈറസ് പടർന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നു. സ്ഥിരീകരിച്ച കോവിഡ് -19 കേസുമായി നിങ്ങൾ ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ, പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് നിങ്ങളെയും ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുക. ഇതുവരെ, വൈറസിനായി 2,521 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, ഒമ്പത് എണ്ണം ഒഴികെ ബാക്കി എല്ലാം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ആർക്കും ഒരു ഒറ്റപെട്ട ജീവിതം തിരഞ്ഞെടുക്കാം. അതിനർത്ഥം, ജോലിയിൽ നിന്നോ സ്കൂളിൽ നിന്നോ ഒഴിഞ്ഞു രണ്ടാഴ്ചയോളം വീട്ടിൽ നിൽക്കുക, നിങ്ങളുടെ വീട്ടിലേക്കുള്ള സന്ദർശകരെ ഒഴിവാക്കുക തുടങ്ങിയവയാണ് . രോഗം പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ നിന്ന് തിരിച്ചെത്തിയവർ ശക്തമായ നിരീക്ഷണത്തിൽ തന്നെയാണ്. രോഗികളെ ഒരു പ്രദേശത്ത് ഒരുമിച്ച് കൂട്ടുന്നതും അവരെ ചികിത്സിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുന്നതു പോലുള്ള മുൻകരുതലുകൾ നടപ്പാക്കേണ്ടതുണ്ട്.

ആശുപത്രികൾക്ക് പുറത്ത്, രോഗം പടരുന്നത് തടയാൻ സർക്കാർ അടിയന്തര പദ്ധതികൾ ആരംഭിക്കും. ഈയൊരു രോഗം പടരുന്നത് മൂലം ചൈനയിൽ എഫ് 1 റേസ് മാറ്റിവച്ചു.സ്പെയിനിൽ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി. ഒപ്പം സ്കൂളുകളും പൂട്ടാൻ തുടങ്ങിയിരിക്കുന്നു. ഉയർന്ന താപനിലയിലുള്ള പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം പടരാതിരിക്കാനുള്ള ഉപദേശം ലളിതമാണ്. സോപ്പ് അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് പതിവായി കൈ കഴുകുക, അസുഖമുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക, കഴുകാത്ത കൈകൾ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ അണുബാധ ഏൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയും. മറ്റ് 24 രാജ്യങ്ങളിൽ വൈറസ് കണ്ടെത്തിയപ്പോൾ, രോഗികളുടെ എണ്ണം 500 ൽ താഴെയാണ്, അറിയപ്പെടുന്ന രണ്ട് മരണങ്ങൾ മാത്രം. ചൈനയ്ക്ക് പുറത്തുള്ള രോഗികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്. പ്രത്യേകിച്ച് ജപ്പാനിൽ 259 ഉം സിംഗപ്പൂർ 67 ഉം. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്നാണു ഔദ്യോഗിക വിവരം. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു .

ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

 

ഡോ. ഐഷ . വി.

കമലാക്ഷിയെ ഞാനാദ്യം കാണുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ ചെന്ന ആദ്യ ദിവസം തന്നെ കമലാക്ഷി എന്നോട് കൂട്ടുകൂടി . കമലാക്ഷിയ്ക്ക് ഒന്നാം ക്ലാസ്സിൽ എന്നേക്കാൾ ഒരു വർഷം കൂടുതൽ പരിചയം ഉണ്ട്. കാരണം കമലാക്ഷി ഒന്നിൽ തോറ്റ കുട്ടിയായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ എല്ലാവരെയും ജയിപ്പിക്കുന്ന (ആൾ പ്രമോഷൻ ) പരിപാടിയില്ലായിരുന്നു. കമലാക്ഷിയ്ക്ക് മൂന്ന് ചേച്ചിമാരും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കമലാക്ഷിയെ പരിചയപ്പെടുന്നതിന് മുമ്പ് കമലാക്ഷിയുടെ അച്ഛൻ മരിച്ചു പോയിരുന്നു. സ്കൂളിൽ നിന്ന് കാസർഗോഡ് നെല്ലി കുന്നിലെ ഞങ്ങളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന പൊടിപ്പു മിൽ കഴിഞ്ഞ് ഒരു ചെറിയ ഓലപ്പുരയിലായിരുന്നു കമലാക്ഷിയും കുടുംബവും താമസിച്ചിരുന്നത്. ഓലപ്പുരയുടെ മുകളിൽ പുല്ലുകൊണ്ട് മേയുന്ന രീതി അക്കാലത്ത് അവിടെ യുണ്ടായിരുന്നു. ഈ വീടിന്റെ പ്രത്യേകത ഒരു തെങ്ങ് അകത്ത് നിർത്തിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത് എന്നതാണ്. അവിടെ ആകെയുണ്ടായിരുന്ന അലങ്കാരച്ചെടി ഒരു പൊട്ടിയ ഗ്ലാസ്സിൽ നട്ടുപിടിപ്പിച്ച പത്തു മണിച്ചെടിയാണ്. ചിലപ്പോൾ അവരതെടുത്ത് ഓലപ്പുരയുടെ മുകളിൽ സ്ഥാപിക്കും. ചിലപ്പോൾ അവരതെടുത്ത് മുറ്റത്ത് വയ്ക്കും. ഒരു ദിവസം കമലാക്ഷി അതിൽ നിന്നും ഒരു കൊച്ചു തണ്ടൊടിച്ച് എനിയ്ക്ക് സമ്മാനിച്ചു. ഞാനത് വീട്ടിൽ കൊണ്ടുപോയി നട്ടുപിടിപ്പിച്ചു.

കാസർഗോഡ് , ഗവ. ടൗൺ യു പി എസി ലായിരുന്നു ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സ് വരെ ഞാൻ പഠിച്ചിരുന്നത്. അന്ന് കാസർകോഡ് ജില്ലയായിരുന്നില്ല. താലൂക്ക് മാത്രം. ചെറിയ പട്ടണം. അന്ന് ഗവ.ടൗൺ യു പി എസ് സ്ഥിതി ചെയ്തിരുന്നത് മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്തായിരുന്നു. മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ വയൊക്കെ സമീപത്തായിരുന്നു. സ്കൂൾ ഗേറ്റ് കയറി ചെന്നാൽ വലതു വശത്ത് ഒരു കിണർ. അതു കഴിഞ്ഞ് വലതു വശത്തുള്ള ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്റ്റെയർകെയ്സിനടുത്തുള്ള മുറിയായിരുന്നു ഞങ്ങളുടെ ഒന്നാം ക്ലാസ്സ് . മുകളിലത്തെ നിലയിലായിരുന്നു പ്രധാനാധ്യാപകന്റെ/ പ്രധാനാധ്യാപികയുടെ മുറി. നന്ദിനി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. ആ സ്കൂളിൽ കന്നട മീഡിയത്തിനും മലയാളം മീഡിയത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു. ഞാനും കമലാക്ഷിയും മലയാളം മീഡിയത്തിലായിരുന്നു. അതേ സ്കൂളിലെ സരോജിനി ടീച്ചറിന്റെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു. ജയശ്രീ മിക്കവാറും ദിവസങ്ങളിൽ റോസ് നിറത്തിലുള്ള റോസാപ്പൂ ചൂടിയായിരുന്നു വരവ്.

ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടു പറമ്പിൽ ആകെ ആറ് വീടുകളുണ്ടായിരുന്നു. എല്ലാം ഒരു കുഞ്ഞിക്കണ്ണൻ വൈദ്യൻ വക . അതിൽ ഒരു വീട്ടിലെ ബാങ്കറുടെ മകൾ സുകന്യയും മറ്റൊരു വീട്ടിലെ വക്കീലിന്റെ മകൾ മഞ്ജുളയും ഞങ്ങളുടെ അതേ സ്കൂളിൽ സീനിയർ ക്ലാസ്സിൽ കന്നട മീഡിയത്തിലായിരുന്നു പഠിച്ചിരുന്നത്. ചിലപ്പോൾ ഞാൻ മഞ്ജുളയുടേയും സുകന്യയുടേയും കൂടെയാവും സ്കൂളിൽ പോവുക. ചിലപ്പോൾ അച്ഛനോടൊപ്പവും. ഇവർ കൂടെയില്ലാത്തപ്പോൾ കമലാക്ഷി യോടൊപ്പവും . കമലാക്ഷി യോടൊപ്പമുള്ള യാത്ര ഊരു മുഴുവൻ ചുറ്റിയുള്ളതാകും. കമലാക്ഷിയുടെ അമ്മയും ചേച്ചിമാരും പല വീടുകളിൽ പണിയെടുത്താണ് ജീവിത യാനം മുമ്പോട്ട് പോയിരുന്നത്. കമലാക്ഷിയുടെ അമ്മ അതിരാവിലെ ജോലിക്ക് പോയിരുന്നത് മുറ്റംനിറയെ വൈവിധ്യമാർന്ന റോസാ പൂക്കളുള്ള ഒരു വീട്ടിലിലായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ കമലാക്ഷിയുടെ അമ്മ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരിക്കും. അവിടെ നിന്നും കമലാക്ഷിക്ക് പ്രാതൽ കിട്ടും. പിന്നെ നേരെ സ്കൂളിലേയ്ക്ക് . കമലാക്ഷിയുടെ ഉച്ച ഭക്ഷണം മിലൻ ഹോട്ടലിൽ . ആദ്യ വീട്ടിലെ പണികഴിഞ്ഞാൽ കമലാക്ഷിയുടെ അമ്മയ്ക്ക് മിലൻ ഹോട്ടലിൽ പാചകത്തിന് സഹായിക്കുന്ന പണിയാണ്. സ്കൂളിന് പുറകിലുള്ള നിറയെ റോസാ പൂക്കളുള്ള മറ്റൊരു വീട്ടിൽ കമലാക്ഷിയുടെ ഒരു ചേച്ചി ജോലിക്ക് പോയിരുന്നു. കമലാക്ഷിയുടെ ഒരു ചേച്ചി അതേ സ്കൂളിൽ പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും വന്ന് കുടുംബമായി കാസർഗോഡ് താമസിച്ചിരുന്ന ഒരു ഹിന്ദി ടീച്ചറിന്റെ വീട്ടിൽ ഈ ചേച്ചി ജോലിയ്ക്ക് പോയിരുന്നു. മിക്കവാറും അരി പാറ്റി കല്ലു പെറുക്കി കൊടുക്കുന്ന ജോലിയായിരുന്നു ആ ചേച്ചി ചെയ്തിരുന്നത്. ആ ടീച്ചറിന്റെ വീട്ടിൽ നിന്ന് കമലാക്ഷിക്കും എന്തെങ്കിലും ലഘു ഭക്ഷണം ലഭിക്കും.
അങ്ങനെ ആ കുടുംബം ബാലവേല, ബാലാവകാശം, വിദ്യാഭ്യാസാവകാശം എന്നിവയെ കുറിച്ചൊന്നും അറിയാതെ വേവലാതിപ്പെടാതെ വിശപ്പടക്കി.

കമലാക്ഷിയുടെ കൂടെ ഊരു ചുറ്റുന്നതിനിടയിൽ ഞാൻ മുമ്പ് പഠിച്ചിരുന്ന ഗിൽഡിന്റെ നഴ്സറി സ്കൂളിലെ ആയ കണ്ടാൽ അച്ഛനോട് പറഞ്ഞു കൊടുക്കും ഇങ്ങനെ കറങ്ങി നടക്കരുത് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. അതിനാൽ അല്പം ഭയത്തോടെയായിരുന്നു കറക്കം.
അമ്മ അനുജത്തിയെ പ്രസവിച്ചത് 1973 ജൂലൈ 5 നായിരുന്നു. ആയതിനാൽ ആദ്യത്തെ മൂന്നാലു മാസം എന്റെ ഉച്ച ഭക്ഷണം അച്ഛന്റെ സുഹൃത്തായ ഒരു നമ്പ്യാരുടെ ഹോട്ടലിൽ ആയിരുന്നു. നമ്പ്യാരുടെ മൂന്ന് മക്കൾ ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ആദ്യ ദിവസം തന്നെ അച്ഛൻ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു – അവരോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകും . അവരുടെ വീട്ടിൽ പുസ്തകം വച്ച് ഹോട്ടലിന്റെ പിന്നാമ്പുറത്തു കൂടെ ഹോട്ടലിൽ കയറും. പോകുന്ന വഴിക്ക് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഈ കാലിത്തൊഴുത്തിലെ വെള്ളം നമ്പ്യാരുടെ വീട്ടിൽ നിന്നും ഹോട്ടലിലേയ്ക്ക് പോകുന്ന നടവഴിയിലേയ്ക്കു ഒഴുകി കിടന്നിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം ഈ കൂട്ടികളോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു ബാർബർ ഷോപ്പിൽ ഇരുന്ന ഒരു പയ്യൻ റോഡ് മുറിച്ച് ഓടി വന്ന് എന്നെ പൊക്കിയെടുത്തു. ഞാൻ പേടിച്ച് നിലവിളിച്ചപ്പോൾ അയാൾ എന്നെ താഴെ നിർത്തി. ഈ സംഭവം ഞാൻ വീട്ടിൽ പറഞ്ഞു ആരാണയാൾ എന്ന് അച്ഛനമ്മമാർക്ക് പിടി കിട്ടിയില്ല. അതിന്റെ പിറ്റേന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോകാതെ ഞാൻ സ്കൂളിൽ തന്നെ നിന്നു. അപ്പോൾ സുകന്യ ആ വഴിയ്ക്ക് വന്നു. ഞാൻ സുകന്യയോട് കാര്യം പറഞ്ഞപ്പോൾ സുകന്യ എന്നെ മുൻ വശത്തെ റോഡിലൂടെ ഹോട്ടലിൽ കൊണ്ടാക്കി. ഞാൻ ചെന്നപ്പോൾ നമ്പ്യാർ കൗണ്ടറിൽ ഇരുപ്പുണ്ടായിരുന്നു. മോളെത്തിയോ എന്ന് പറഞ്ഞ് അകത്തേയ്ക്ക് നയിച്ച് ഭക്ഷണം തന്നു. പിന്നീട് കുറച്ചു ദിവസം കൂടിയേ എനിക്കവിടുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുള്ളൂ. അത് ഞാൻ തനിച്ച് ഹോട്ടലിന്റെ മുൻഭാഗത്തുകൂടി പോയി കഴിച്ചിട്ട് സ്കൂളിലേയ്ക്ക് തിരികെ പോന്നു. എനിയ്ക്ക് ഉച്ച ഭക്ഷണം തന്ന വകയിൽ നമ്പ്യാർ കാശൊന്നും വാങ്ങിയില്ലെന്ന് പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു. ഇതു കൂടാതെ നമ്പ്യാർ ചില സഹായങ്ങളൊക്കെ അച്ഛന് ചെയ്ത് കൊടുത്തിരുന്നു. അതിലൊന്ന് വാടക വീട് കണ്ടെത്തി കൊടുത്തത്, പിന്നെ നമ്പ്യാരുടെ വക ചില ജംഗമ വസ്തുക്കളായ ഡസ്ക് കസേര, സിമന്റിൽ ഉണ്ടാക്കിയ ജലസംഭരണി ആട്ടുകല്ല്, അമ്മിക്കല്ല് തുടങ്ങിയവയായിരുന്നു അത്. ഇതെല്ലാം വീടൊഴിഞ്ഞ് പോരുന്ന സമയത്ത് അച്ഛൻ നമ്പ്യാർക്ക് തിരികെ കൊടുത്തു. അമ്മ അനുജത്തിയെ പ്രസവിച്ചു കിടന്ന സമയത്ത് അമ്മയെയും കുഞ്ഞിനേയും നോക്കാനായി ദേവിയെന്ന സ്ത്രീയേയും നമ്പ്യാർ തന്നെ പറഞ്ഞയച്ചു കൊടുക്കുകയും ചെയ്തു. ദേവി അവരുടെ ദൗത്യം നന്നായി നിർവ്വഹിച്ചു.വടക്കൻ കേരളത്തിലുള്ളവർ തെക്കൻ കേരളത്തിലുള്ളവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറുന്നതിന് ഉത്തമോദാഹരണമാണമായിരുന്നു നമ്പ്യാരുടെ പെരുമാറ്റ രീതി.

സ്വന്തം ലേഖകൻ

ഹാർബോൺ :  ദിനംപ്രതി യുകെ മലയാളികളുടെ ജീവിതത്തിലേയ്ക്ക് മരണം ഒരു തുടർകഥ പോലെ എത്തികൊണ്ടിരിക്കുന്നു . ബെർമിംഗ്ഹാമിലെ ഹാർബോണിൽ ഹൌസ് മെയിഡായി ജോലി ചെയ്തിരുന്ന ഷീജ ശ്രീനിവാസ് വടക്കേതിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടി യുകെ മലയാളികളെ ദുഃഖത്തിലാക്കി മരണത്തിന് കീഴടങ്ങിയത് . കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ രോഗ ബാധിതയായ ഷീജ ശ്രീനിവാസ്  ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ  ചികിത്സയിലായിരുന്നു .

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടി ഭർത്താവായ സന്തോഷിന്റെ  ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്. 

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . മൃതദേഹം നാട്ടിലേയ്ക്ക് എത്തുക്കുവാനുള്ള നടപടികൾ ഷീജയുടെ കുടുംബസുഹൃത്തുക്കൾ ആരംഭിച്ചിട്ടുണ്ട് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജയുടെ ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഷീജയുടെയും സന്തോഷിന്റെയും സുഹൃത്തായ സിജിമോൻ ജോസുമായി ബന്ധപ്പെടുക 07551501553.

  • സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യാത്രികരിൽ കൊറോണ ബാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് എട്ടോളം വിമാനങ്ങൾ ലണ്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹെയ്ത്രോവിൽ തടഞ്ഞിട്ടു. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് ആണ് യാത്രികരിൽ ഒരാൾക്ക് കൊറോണ ബാധ്യതയുണ്ടെന്ന് സംശയത്തെ തുടർന്ന് ലണ്ടനിൽ പിടിച്ചിട്ടത്. ഇതോടൊപ്പം തന്നെ മറ്റ് എട്ടോളം ഫ്ലൈറ്റുകളും പിടിച്ചിട്ടുണ്ട്. കോലാലംപൂരിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം പിടിച്ചിട്ടു. യാത്രികരിൽ ഉൾപ്പെട്ട ഒരു മലേഷ്യൻ ദമ്പതികൾക്ക് കൊറോണ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഇത്.

എന്നാൽ എയർപോർട്ട് അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, വിമാനത്താവള അധികൃതരും ഈ വാർത്തയെ സംബന്ധിച്ച് പ്രതികരിച്ചില്ല. ഇതേ സംബന്ധിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടാൻ ഇവർ തയ്യാറായിട്ടില്ല. എന്നാൽ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള വിമാനത്തിലെ യാത്രികരിൽ ഒരാൾക്ക് വിമാനത്തിൽ വച്ച് വയ്യാതായതായി എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ യാത്രക്കാരോട് ഇടപെടുമ്പോൾ വിമാനത്തിലെ ജീവനക്കാർ മാസ്‌ക്കുകളും മറ്റും ധരിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ സുരക്ഷ ആണ് ഏറ്റവും വലുതെന്നും, അതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎസിൽ നിലവിൽ 15 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണിൽ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങളുടെ എക്കണോമിക് വളർച്ച താഴ്ന്ന നിരക്കിൽ. ഫ്രാൻസിന്റെയും ഇറ്റലിയുടെയും നേതൃത്വത്തിലെ സമ്പദ്ഘടന പിന്നോട്ടടിക്കുന്നു. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സർവേ ആയ യൂറോ സ്റ്റാറ്റ് കണക്കുപ്രകാരം കഴിഞ്ഞ 3 മാസത്തെ വളർച്ച വെറും 0.1% ആണ്. 2019 ജൂലൈ- സെപ്റ്റംബർ മാസങ്ങളിലെ വളർച്ച ആയ വെറും 0.3%ന് ശേഷമാണിത്. വളർച്ചയിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഫ്രാൻസ് 0.1%വും ഇറ്റലി 0.3%വും ആയി ചുരുങ്ങി. അതേസമയം ജർമ്മനി ആകട്ടെ വളർച്ചയേ രേഖപ്പെടുത്തിയിട്ടില്ല.

യൂറോപ്യൻ നിർമാണ മേഖലയ്ക്ക് മറ്റ് രാജ്യങ്ങളിൽ ഡിമാൻഡ് കുറഞ്ഞതാണ് സാമ്പത്തിക ഇടിവിന് കാരണം. യുഎസ് ചൈന ട്രേഡ് വാറും, അതിന്റെ ബാക്കി പത്രവുമാണ് ഒരു കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഉപഭോക്തൃ രാജ്യങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളാണ് നിർമ്മാണമേഖലയിൽ പ്രതിഫലിച്ചത്. ഡീസൽ കാറുകളുടെ ഉപയോഗവും മലിനീകരണവും ആഗോള ശ്രദ്ധയാകർഷിച്ചതിനാൽ ബദൽ മാർഗങ്ങൾ ആയ ഇലക്ട്രിക് കാറുകളിലേക്ക് ബില്യൺ കണക്കിന് രൂപ കൂടുതലായി ഇൻവെസ്റ്റ് ചെയ്യേണ്ടിവന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസും ജർമ്മനിയുടെ എക്സ്പോർട്ട് മേഖലയ്ക്ക് കുറച്ചൊന്നുമല്ല തലവേദന ഉണ്ടാക്കി വെച്ചത്. നോ ഡീൽ ബ്രെക്സിറ്റ് മൂലമുണ്ടായ ആഘാതം വേറെയും. ആഞ്ചല മെർക്കൽന്ന് ശേഷം ജർമ്മനി ആര് ഭരിക്കും എന്നതും നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യമാണ്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ യുകെയുടെ സാമ്പത്തിക വളർച്ച നിരക്ക് 0% ആണെങ്കിൽ പോലും പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഡിസംബറിലെ ജനറൽ ഇലക്ഷനും, ട്രേഡ് യുദ്ധവും യുകെയുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ യൂറോസോൺനെ അപേക്ഷിച്ചു നോക്കുമ്പോൾ, ബോറിസ് ജോൺസൺ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉടനെതന്നെ ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്ക് സെപ്റ്റംബറോടുകൂടി ബോണ്ടുകൾ വാങ്ങാൻ തുടങ്ങുമെന്നാണ് കരുതുന്നത്. ക്രിസ്റ്റീൻ ലഗാർഡിന്റെ കീഴിലുള്ള ബാങ്ക് സാമ്പത്തിക വളർച്ചയ്ക്കായി ഇനി എന്ത് ചെയ്യാം എന്ന കരു നീക്കത്തിലാണ്. കൊറോണ വൈറസ് ഭീതി ആണ് യൂറോപ്പിനെ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടെത്തിച്ചത്. എയ്ഞ്ചല മെർക്കലിന് ശേഷം ആര് എന്ന ചോദ്യം ജർമ്മനിയിൽ രാഷ്ട്രീയപരമായി ഒരു ശൂന്യത ആയി നിൽക്കുന്നു. ബാറത് കുപ്പിലിയാൻ എന്ന മുതിർന്ന സാമ്പത്തിക വിദഗ്ധൻെറ അഭിപ്രായത്തിൽ, യൂറോപ്പിന് കരകയറാൻ മാർഗങ്ങൾ നിലവിലുണ്ട്. മുഖ്യധാരയിൽ അല്ലാത്ത രാജ്യങ്ങളുടെ വളർച്ചയിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാണ്. എങ്കിലും കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതം എത്രനാൾ നിലനിൽക്കും എന്ന് പറയാനാവില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസിന് അന്ത്യമില്ല. കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു. കഴിഞ്ഞയാഴ്ച ക്യുഇഐഐ കോൺഫറൻസ് സെന്ററിൽ നടന്ന യുകെ ബസ് ഉച്ചകോടിയിൽ പങ്കെടുത്ത ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോൺഫറൻസിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ. മുൻകരുതൽ എന്ന നിലയിൽ ഫെബ്രുവരി 20 വരെ പൊതു പരിപാടികൾ റദ്ദാക്കുന്നുവെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത രണ്ട് ലേബർ പാർട്ടി എംപിമാർ പറഞ്ഞു. ഇതുവരെ യുകെയിൽ ഒമ്പത് പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ഫെബ്രുവരി 6 ന് വെസ്റ്റ്മിൻസ്റ്ററിൽ നടന്ന സമ്മേളനത്തിൽ ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടെ മുൻ ചെയർ എംപി ലിലിയൻ ഗ്രീൻവുഡ് സംസാരിച്ചിരുന്നു. ബസ്, ഗതാഗത വ്യവസായ മേഖലയിൽ നിന്ന് 250 ഓളം പേർ പങ്കെടുത്തു. അതിനെത്തുടർന്ന് രണ്ടാഴ്ചക്കാലത്തേക്ക് തന്റെ പൊതുപരിപാടികൾ റദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗതാഗത മന്ത്രി ബറോണസ് വെരെ, പൊതുജനാരോഗ്യ ഇംഗ്ലണ്ട് ഉപദേശങ്ങൾ അനുസരിക്കുകയാണെന്ന് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കോൺഫറൻസിന്റെ സംഘാടകരായ ട്രാൻസ്പോർട്ട് ടൈംസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഇമെയിൽ അയച്ചു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വീട്ടിൽ തന്നെ കഴിയാനും എൻ എച്ച് എസിലേക്ക് 111 എന്ന നമ്പറിൽ ബന്ധപ്പെടാനും ഇമെയിലിൽ പറയുന്നു.

ഇതേസമയം, ഇന്നലെ മാത്രം അനേകം ആളുകൾ മരിച്ചതോടെ മൊത്തം മരണസംഖ്യ 1400 കടന്നു. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയെ കൂടാതെ ജപ്പാൻ, ഹോങ്കോങ്, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെയ്ജിങ് ∙  കൊറോണ വൈറസ് ചൈനീസ് സമ്പദ്‍വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഓഹരി വിപണി കൂപ്പുകുത്തി. സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ 12.38 ലക്ഷം കോടി രൂപ കഴിഞ്ഞ മാസം ബാങ്കുകൾക്കു നൽകിയിരുന്നു.

കോവിഡ് ബാധ സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചു വയ്ക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ മരണ സംഖ്യയെക്കുറിച്ചും അവ്യക്തത. മരണ സംഖ്യ 1488 ആയെന്നുള്ള വാർത്തകൾ പുറത്തു വരുമ്പോഴും 1383 പേരാണു മരിച്ചതെന്നാണ് ചൈന പുറത്തുവിടുന്ന വിവരം.

ഇവരിൽ 6 പേർ ആരോഗ്യപ്രവർത്തകരാണ്. വൈറസ് സ്ഥിരീകരിച്ച കേസുകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63,851 ആണെന്നാണു ഔദ്യോഗിക വിവരം.

വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. പ്രഭവ കേന്ദ്രമായ ഹ്യുബെ പ്രവിശ്യയിലെ ആരോഗ്യ കമ്മിഷന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറി, പ്രാദേശിക റെഡ് ക്രോസ് ഉപമേധാവി എന്നിവരുൾപ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരെ നീക്കം ചെയ്തു.

നാളെ മുതൽ 29 വരെ ഡൽഹി – ഹോങ്കോങ് സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി. ദിവസേനയുള്ള സർവീസാണിത്. ഹോങ്കോങ്a, ചൈന എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകൾ നേരത്തേ നിർത്തിവച്ചിരുന്നു. ഇരു സ്ഥലങ്ങളിലേക്കും പോകുന്നവരെ മടങ്ങിവരുമ്പോൾ വിശദ പരിശോധനയ്ക്കു വിധേയരാക്കുമെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെക്കൂടി പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. ചൈന, ഹോങ്കോങ്, തായ്‍ലൻഡ്, സിംഗപ്പുർ എന്നീ രാജ്യങ്ങളായിരുന്നു നേരത്തെ പട്ടികയിലുണ്ടായിരുന്നത്.

Copyright © . All rights reserved