Main News

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

മലയാളികൾ എവിടെ ചെന്നാലും വിപ്ലവവീര്യമുള്ളവരും അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരുമാണ് . അതുകൊണ്ടു തന്നെയാണ് തൊഴിലിടങ്ങളിൽ നില നിന്ന അനീതിക്കെതിരെ പട പൊരുതാൻ പ്രവാസിമലയാളി നേഴ്സ് ഷാൽബിൻ ജോസഫിനെ പ്രേരിപ്പിച്ചത്. ഐറിഷ് നേഴ്സസ് ആൻഡ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ നാഷണൽ വൈസ് പ്രസിഡന്റായ ഷാൽബിൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ബിഎസ് സി ,ജി. എൻ. എം നേഴ്സുമാരെ രണ്ടായി പരിഗണിക്കുന്ന രീതി അയർലൻഡ് സർക്കാർ ഉപേക്ഷിച്ചു. കാലങ്ങളായി ബിഎസ് സി, ജിഎൻ എം നഴ്സുമാർക്ക് വ്യത്യസ്ത തരത്തിലുള്ള സേവന വേതന വ്യവസ്ഥകളായിരുന്നു അയർലൻഡിൽ നിലവിലുണ്ടായിരുന്നത്.

ഡബ്ലിനിൽ നഴ്സായ ഷാൽബിൻ ജോസഫ് തൃശൂർ പുത്തൻ വേലിക്കര സ്വദേശിയാണ്. ഷാൽബിന്റെ നേതൃത്വത്തിലുള്ള നിയമപോരാട്ടത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് മലയാളികൾ ഉൾപ്പെടുന്ന പതിനായിരത്തിലധികം നേഴ്സുമാർക്കാണ്. തൊഴിലിടത്തിലെ അനീതിക്കെതിരെ പോരാടാൻ മുന്നിട്ടിറങ്ങിയത് മലയാളി നേഴ്സുമാരുടെ സമൂഹം തന്നെയായിരുന്നു. മലയാളി നേഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച മലയാളി നേഴ്സുമാർ പിന്നീട് മറ്റു രാജ്യങ്ങളിലെ നേഴ്സുമാരെയും തങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാക്കുകയായിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ദിനങ്ങൾ കഴിയുന്തോറും കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ബ്രിട്ടനിൽ ഏറുന്നു. ഇന്നലെ മാത്രം 14 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 35 ആയി. രോഗബാധിതരുടെ എണ്ണം 1372 ആയി ഉയർന്നു. രോഗത്തിന്റെ വ്യാപനം ഏറിയതോടെ എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണം വരുത്താൻ ബ്രിട്ടൻ തയ്യാറാകുന്നു. 70 വയസ്സിന് മുകളിൽ ഉള്ളവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. പ്രായമായവരോട് സാമൂഹിക സമ്പർക്കം കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് സ്കോട്ടിഷ് സർക്കാർ പറഞ്ഞു. അഞ്ഞൂറോ അതിൽ കൂടുതലോ ആളുകളുടെ ഒത്തുചേരലുകൾ സ്കോട്ട്ലൻഡിൽ ഉണ്ടാവരുതെന്ന നിർദ്ദേശവും സ്കോട്ടിഷ് സർക്കാർ പുറപ്പെടുവിച്ചു.

ഇതുവരെ യുകെയിൽ മരണപ്പെട്ടവർ 60 വയസ്സിനു മുകളിലുള്ളവരിലോ ആരോഗ്യസംബന്ധമായ അസ്വസ്ഥതകൾ നേരത്തെ ഉണ്ടായിരുന്നവരോ ആണ്. രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ കഴിയുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. കൊറോണ വൈറസ് രോഗം ചികിത്സിക്കുന്ന ആശുപത്രികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിനായി കാർ നിർമ്മാതാക്കൾ, ആയുധ നിർമ്മാതാക്കൾ തുടങ്ങിയവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വേണ്ടിവന്നാൽ ഹോട്ടലുകൾ ആശുപത്രികൾ ആക്കി മാറ്റാനും പദ്ധതിയുണ്ട്. പല കമ്പനികളും വെന്റിലേറ്റർ നിർമാണത്തിൽ ആവശ്യമായ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ 5,000 വെന്റിലേറ്ററുകൾ ലഭ്യമാണെന്നും എന്നാൽ അതിന്റെ ഇരട്ടി ആവശ്യമാണെന്നും ഹാൻ‌കോക്ക് പറഞ്ഞു. ഇതോടെ കൊറോണയ്ക്കെതിരെ ഒരു യുദ്ധത്തിനാണ് ബ്രിട്ടൻ ഒരുങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.

സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന കൊറോണ വൈറസ് ബാധ വൻ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്തിനുണ്ടാക്കുന്നത്. ആവശ്യ വസ്തുക്കൾ തീർന്നുപോകുമെന്ന ഭീതിയിൽ ആളുകൾ സാധങ്ങൾ വാങ്ങികൂട്ടുന്നതിനെതിരെ കച്ചവടക്കാർ രംഗത്തെത്തി. സാധനങ്ങൾ അമിതമായി സ്റ്റോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സൂപ്പർമാർക്കറ്റുകൾ നിർദേശിച്ചു. “നിങ്ങൾ വാങ്ങുന്നതിനുമുമ്പ് ദയവായി ചിന്തിക്കുക, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമുള്ളത് മാത്രം വാങ്ങുക.” ഉപഭോക്താക്കളോട് അവർ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ 6000ത്തിലേറെ മരണങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. 156ഓളം രാജ്യങ്ങളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

കൊറോണ മൂലമുണ്ടായ തകർച്ച പരിഹരിക്കാൻ എത്രയും പെട്ടെന്ന് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കമ്പനികൾ. വെർജിൻ അറ്റ്ലാന്റിക് മേധാവികൾ അടിയന്തര സാമ്പത്തിക സഹായഭ്യർത്ഥനയുമായി തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും. യുഎസ് യാത്രാ വിലക്കുകൾ ചൊവ്വാഴ്ച മുതൽ ട്രാൻസ് അറ്റ്ലാന്റിക് മേഖല വഴിയുള്ള വിമാനഗതാഗതത്തെ ബാധിക്കും. ഗവൺമെന്റിന്റെ വ്യോമഗതാഗതം ഉൾപ്പെടെ എല്ലാ സെക്ടറിനെയും ഇപ്പോൾ തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ സ്റ്റാർട്ട് മെസ്സേജിൽ യുകെയിലെ എയർലൈൻ ബോഡികൾ പറയുന്നത് ഗവൺമെന്റ് വാഗ്ദാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ് യുകെ എവിയേഷൻ, എന്നാൽ കൃത്യസമയത്ത് സഹായിച്ചില്ലെങ്കിൽ ഏറ്റവും അപകടത്തിൽ ആകുന്നതും ഇതു തന്നെയായിരിക്കും. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എങ്ങനെ വേണം, എത്രത്തോളം നീക്കിവെക്കുന്നു അതിനനുസരിച്ച് കാര്യങ്ങൾ കൈവിട്ടു പോകും. ഏവിയേഷൻ ആൻഡ് പാക്കേജ് രംഗത്ത് ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തലവനായ റീചാർഡ് മോറിയർടി പറഞ്ഞു.

യൂറോപ്യൻ ട്രാവൽ ബാൻ നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ കൂടുതൽ തകർച്ച നേരിടേണ്ടിവരും. യുകെയും റിപ്പബ്ലിക് ഓഫ് അയർലൻഡും യൂറോപ്പ്യൻ യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ എല്ലാംതന്നെ ക്യാൻസൽ ചെയ്യുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റു രാജ്യങ്ങളിലെ വിമാനത്താവളങ്ങളും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുകയാണ്. സാർസ് വൈറസ് മൂലം ലോകമെമ്പാടും പ്രതിസന്ധിയിലാണ്.

 

സ്വന്തം ലേഖകൻ

ബിറ്റ് കോയിൻ ഡോട്ട് കോം ബ്രാവോ ടെക്നോളജി ലിമിറ്റഡുമായി സഹകരിച്ചുകൊണ്ടാണ് ബിറ്റ് കോയിൻ ഡോട്ട് കോം എന്ന ലോട്ടറി പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഇനി ലോട്ടറിയിൽ പങ്കാളികളാകാം. ബിറ്റ് കോയിൻ ക്യാഷ് വഴിയോ ബിറ്റ് കോയിൻ കോർ വഴിയോ പെയ്മെന്റ് നടത്താവുന്നതാണ്. ഇതുവഴി മില്യൻ കണക്കിന് രൂപ സമ്പാദിക്കാവുന്നതാണ്.

പരമ്പരാഗത രീതി പ്രകാരം ലോട്ടറി എടുക്കുന്നതിന് ധാരാളം പരിമിതികൾ ഉണ്ടായിരുന്നു. അതാത് രാജ്യക്കാർക്ക് മാത്രമേ അതാത് രാജ്യങ്ങൾ പുറത്തിറക്കുന്ന ലോട്ടറികൾ വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോക്കൽ കറൻസി ഉപയോഗിച്ച് മാത്രമേ ലോട്ടറി വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോട്ടറി അടിച്ച ആൾ ആ രാജ്യത്തുള്ള ആളായിരിക്കണം എന്നിവയൊക്കെയാണ് പ്രധാന പരിമിതികൾ.

എന്നാൽ ഇനിമുതൽ ഏത് രാജ്യത്തു നിന്നും ഏത് സമയത്തും ലോട്ടറി ബുക്ക് ചെയ്യാനുള്ള ബുക്കിംഗ് എൻജിനായി ബിറ്റ് കോയിൻ ഡോട്ട് കോം പ്രവർത്തിക്കും. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എവിടെയിരുന്നും പർച്ചേസിംഗ് നടത്താൻ സാധിക്കും.

ഓൺലൈനിലൂടെ കൂടുതൽ ആളുകൾ ലോട്ടറി വാങ്ങുന്നുണ്ട് എന്ന കണ്ടെത്തലാണ് ഈ പുതിയ മുന്നേറ്റത്തിന് കാരണമായതെന്ന് ബിറ്റ് കോയിൻ സി ഇ ഒ ആയ സ്റ്റെഫാൻ റസ്റ്റ് പറഞ്ഞു. മുൻപുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ലോകത്ത് ആർക്കുവേണമെങ്കിലും ലോഗിൻ ചെയ്തു ഏർപ്പെടാവുന്ന രീതിയിലേയ്ക്ക് ഗ്ലോബൽ ലോട്ടറികളെ വളർത്തിക്കൊണ്ടുവരിക ആണ് ലക്ഷ്യം.

ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച് സ്യൂട്ടബിൾ ആയ വാലറ്റ് തെരഞ്ഞെടുത്തു ലോട്ടറി വാങ്ങാൻ സാധിക്കും. ഗെയിമിംഗ് ഇൻഡസ്ട്രിയിലും ബിറ്റ്കോയിൻ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. പവർ ബോൾ, മെഗാ മില്യൺ തുടങ്ങിയ ഗ്ലോബൽ ജാക്ക് പോട്ടുകളിൽ ഇതു വഴി പങ്കെടുക്കാവുന്നതാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് 21 മരണങ്ങൾ. ഒറ്റ ദിനം കൊണ്ട് 10 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം 1,140 പേർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതിൽ ഒരു ദിവസം കൊണ്ട് 342 കേസുകളുടെ വർധനവ്. 167 കേസുകളാണ് ലണ്ടനിൽ മാത്രം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. 37,746 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കി. യുകെയിൽ നടന്ന ഏറ്റവും പുതിയ മരണങ്ങളിൽ എട്ട് പേർ 80 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ്. ഇവർ ബക്കിംഗ്ഹാംഷെയർ, ബർമിംഗ്ഹാം, വോൾവർഹാംപ്ടൺ, ലീസസ്റ്റർ, ലണ്ടൻ, ചെസ്റ്റർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മരണസംഖ്യ കുത്തനെ കൂടുന്നത് കാരണം ബ്രിട്ടൻ വലിയ ജാഗ്രതയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. യുകെ സർക്കാരിൻെറ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. വിറ്റി പറഞ്ഞു: “കോവിഡ് -19 മായി ബന്ധപ്പെട്ട മരണങ്ങളുടെ വർദ്ധനവ് പലരുടെയും ആശങ്കയ്ക്ക് കാരണമാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവൻ രക്ഷിക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികളും പൊതുജനങ്ങൾ അറിയണം. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണം.”

ലണ്ടനിൽ ഒരു നവജാത ശിശുവിനു രോഗം പിടിപെട്ടത് ജനസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു. രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ജെറ്റ് 2 സ്പെയിനിലേക്കുള്ള യുകെ വിമാനങ്ങൾ റദ്ദാക്കി. ലണ്ടൻ മാരത്തൺ മാറ്റിവച്ചതിനാൽ അടുത്തയാഴ്ചയോടെ യുകെ സർക്കാർ എല്ലാ വലിയ സമ്മേളനങ്ങളും നിരോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം കൊറോണ വൈറസ് ബാധിതരെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരം നൽകും. വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനും രോഗം തടയുന്നതിനുമായി സാമൂഹിക നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിക്കൊണ്ട് യുകെ ഇപ്പോൾ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ളവരോട് സ്വയം ഒറ്റപെടണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതിനിടെ കേസുകൾ ഇനിയും ഉയരുകയാണെങ്കിൽ അതിജീവിക്കാൻ സാധ്യതയുള്ളവർക്ക് ‘ മാത്രമേ ആശുപത്രിയിൽ ചികിത്സയുള്ളൂവെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് വ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറയുകയും ബുക്കിംഗ് കുറയുകയും ചെയ്ത നിരവധി എയർലൈനുകളിൽ ബ്രിട്ടീഷ് എയർവേയ്‌സും ഉൾപ്പെടുന്നു. അതിനാൽ തന്നെ എയർവേയ്സ്‌ സ്റ്റാഫുകൾക്ക് ജോലി നഷ്ടമാവും എന്ന അവസ്ഥയും ഉടലെടുത്തു. കോവിഡ് 19 ലോകത്തെ തന്നെ കനത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് തള്ളിവിടുന്നത്. ആഗോളതലത്തിൽ 155,787 കേസുകളാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. 5,814 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഇറ്റലിയിൽ ഒരു ദിവസം കൊണ്ട് 3,500 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ആകെ ഇരുപതിനായിരത്തിലേറെ രോഗബാധിതർ. ഇറാനിലും കൊറോണ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 13000ത്തോളം കേസുകൾ അവിടെ ഇതുവരെ ഉണ്ടായിക്കഴിഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും, വെയിൽസിലും ഉള്ള കത്തോലിക്കാ പള്ളികളിൽ ഉടനീളം വിശുദ്ധ കുർബാന നിർത്തിവയ്ക്കാൻ നിർദ്ദേശം. ഇത്തരം ജനങ്ങളുടെ കൂട്ടങ്ങളിൽ രോഗം പടരാനുള്ള സാധ്യത ഏറെ ആയതിനാലാണ് കുർബാന നിർത്തി വയ്ക്കുന്നത്. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനമെടുത്തത് എന്നാണ് അധികൃതർ അറിയിച്ചത്. ഇതോടൊപ്പം തന്നെ ബ്രിട്ടണിലെ മുസ്ലിം പള്ളികളിലും, മദ്രസകളിലും, കമ്മ്യൂണിറ്റി സെന്ററുകളിലും എല്ലാം ഗവൺമെന്റ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരസ്പരം ഷെയ്ക്ക് ഹാന്റുകൾ നൽകരുതെന്നും, പൊതുവായുള്ള മതഗ്രന്ഥങ്ങളെ ചുംബിക്കരുതെന്നും യുണൈറ്റഡ് സിനഗോഗ് നിർദേശം നൽകിയിട്ടുണ്ട്.

വിശുദ്ധ കുർബാനയിൽ ജനങ്ങൾ ഒരുമിച്ചുകൂടുന്ന അവസരത്തിൽ, രോഗബാധ പടരാനുള്ള സാധ്യത ഏറെ ആയതിനാലാണ് കുർബാന നിർത്തി വയ്ക്കുന്നതെന്ന് കർദിനാൾ വിൻസന്റ് നിക്കോളസ് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ പള്ളികളുടെ കവാടങ്ങളിൽ വച്ചിരുന്ന വിശുദ്ധ വെള്ളവും നീക്കംചെയ്തു. വിശുദ്ധ കുർബാന നൽകുന്നതിനു മുൻപേ പട്ടക്കാർ കൈ കഴുകണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സഭ മുൻകരുതൽ നൽകുന്നതെന്ന് കർദിനാൾ വ്യക്തമാക്കി.

എന്നാൽ പള്ളികൾ തുറന്നിടുമെന്നും, ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ദേവാലയങ്ങളിൽ വന്ന് പ്രാർത്ഥിക്കാവുന്നതാണെന്നും കർദിനാൾ വ്യക്തമാക്കി. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം എല്ലാ ഭാഗങ്ങളിൽ നിന്നും നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നതും, ട്രോളികൾ നിറയ്ക്കുന്നതും കൊറോണ ഭീതിയിൽ എന്ന് വെളിപ്പെടുത്തി ജനങ്ങൾ. മാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ ഒഴിയുന്നതിന്റ പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എളുപ്പത്തിൽ പാകംചെയ്യാവുന്ന ഭക്ഷണസാധനങ്ങളും, ശുചിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കൂട്ടത്തോടെ വാങ്ങി പോവുകയാണ് പരിഭ്രാന്തരായ ജനങ്ങൾ. 2ആഴ്ച ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ വസ്തുക്കൾ വാങ്ങി പോകുന്നവരാണ് അധികവും. എന്നാൽ മാസങ്ങൾക്ക് വേണ്ടതും ശേഖരിക്കുന്നുണ്ട് പലരും.

ഓസ്ട്രേലിയകാരനായ ഷെഫ് പറയുന്നു “ഞാനിപ്പോൾ കൊറോണയെ നേരിടാൻ സന്നദ്ധനാണ്. പക്ഷെ ജോലിക്ക് ശേഷം ഭക്ഷണം പാകം ചെയ്യാൻ വയ്യാഞ്ഞിട്ടാണ് സാധനങ്ങൾ വാങ്ങി കൂട്ടിയത്. ദിവസം മുഴുവൻ ജോലി ചെയ്തിട്ട് വീണ്ടും കഷ്ടപ്പെടാൻ വയ്യ. “ശേഷം അദ്ദേഹം അലമാര തുറന്ന് കാണിക്കുന്നു. പലരും ഇതു പോലെ ആവശ്യത്തിലധികം വസ്തുക്കൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. മറ്റ് ചിലരാകട്ടെ തക്കാളി ഉൾപ്പടെ ഉള്ള പച്ചക്കറികൾ സംസ്കരിച്ചു സൂക്ഷിക്കുന്നു.

എന്നാൽ തീർന്ന സാധനങ്ങൾ ഉടനെ തന്നെ പുനഃസംഭരിക്കുമെന്ന്, ടെസ്‌കോ ചെയർമാൻ അറിയിച്ചു. സാധനങ്ങൾ തീർന്നു പോകുമോ എന്ന് ജനങ്ങൾ ഭയക്കേണ്ടതില്ലെന്നു ജോൺ അലെൻ പറഞ്ഞു.

ഫാ. ഹാപ്പി ജേക്കബ്

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട വിശ്വാസികളെ, വളരെ ദുഃഖവും വേദനയും പ്രയാസവും ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആഴ്ചയിലെചിന്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്.ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ പുതിയ വൈറസിൻറെ ആശങ്കയിൽ നാമൊക്കെ കഴിയുകയാണ് .പരിഹാരം എങ്ങനെയെന്നോ ചികിത്സ എപ്രകാരം എന്നോ നാം അറിയുന്നില്ല.ആയതിനാൽ ആശങ്കയുടെ മുൾമുനയിൽ കഴിയുന്ന ഈ നാളുകളിൽ കർത്താവ് തൻറെ കരത്താലും കൃപയാലും നമ്മെയൊക്കെയും കാത്തുപരിപാലിക്കകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.സൗഖ്യ ദാന കൃപയുടെ ചിന്തകളുമായി വലിയനോമ്പിലെ നാലാമത്തെ ആഴ്ച യിലേക്ക് നാം പ്രവേശിക്കുകയാണ്.പുറ ജാതി സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളെ സൗഖ്യമാക്കുന്ന വേദഭാഗം ആണ് ചിന്തക്കായി എടുത്തിരിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അധ്യായം 21 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ഈ ഭാഗം നമുക്ക് വായിക്കാവുന്നതാണ്.

കർത്താവ് യെരുശലേമിൽ പഠിപ്പിക്കുകയും അവരെ യഥാർത്ഥമായ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ അവർ സംശയാലുക്കൾ ആയി തീരുകയും അവനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.അവൻ അവരോട് പറയുന്നു നിങ്ങൾ അശുദ്ധം ആകുന്നത് കഴിക്കുന്ന ഭക്ഷണം അല്ല നിങ്ങളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടത്രേ. ഇത് മനസ്സിലാക്കുവാനോ തിരിച്ചറിയുവാനോ അവർക്ക് കഴിയുന്നില്ല .അതിനാൽ അവൻ അവരെ വിട്ട് ജാതികൾ പാർക്കുന്ന ഇടങ്ങളിലേക്ക് പോയി. അവിടെവെച്ച് യഹൂദരുമായി ദീർഘകാലമായി അകൽച്ചയിൽ ആയിരുന്നു കനാനായ സ്ത്രീ അവനെ കണ്ടിട്ട് യശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ എന്ന നിലവിളിക്കുകയാണ്. അവളുടെ മകൾക്ക് കഠിനമായഭൂത ഉപദ്രവം ബാധിച്ചിരിക്കുന്നു , അതിൽനിന്നും വിടുതൽ ലഭിക്കുന്നതിനുവേണ്ടിയാണ് അവൾ കർത്താവിൻറെ അടുത്ത് നിലവിളിച്ചുകൊണ്ട് കടന്നുവന്നത്.

കർത്താവ് ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ശിഷ്യന്മാർ വന്ന് അവനോടു പറയുകയാണ് കർത്താവേ എന്തെങ്കിലും ചെയ്തു അങ്ങ് അവളെ തിരിച്ചയക്കണം. അവളെ പരീക്ഷിക്കാൻ എന്നവണ്ണം കർത്താവ് പ്രതികരിക്കുകയാണ് ഇസ്രായേലിലെ കാണാതെപോയ പോയ ആടുകളെ അന്വേഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.ഇതു കേട്ടിട്ടും പിന്തിരിഞ്ഞു പോകാതെ അവൾ അവനെ നമസ്കരിച്ചു കൊണ്ട് പറയുകയാണ് നായ കുട്ടികളും യജമാനൻറെമേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നു ജീവിക്കുന്നുവല്ലോ.സഹായം ആവശ്യപ്പെടുന്ന ബലഹീനമായ ഒരു അവസ്ഥയെ ബോധ്യപ്പെടുത്തുവാൻ ആണ് നായക്കുട്ടി എന്ന പ്രയോഗംഅവൾ നടത്തിയത്. ഇതു കേട്ടിട്ടും അവളുടെ വിശ്വാസം കണ്ടിട്ടും കർത്താവ് അവളോട് പറയുകയാണ് നിൻറെ ഇഷ്ടം എന്താണ് അതുപോലെ സംഭവിക്കട്ടെ. ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക്സൗഖ്യം ലഭിക്കുകയും ചെയ്തു.

ഇന്ന് വീണ്ടും ഈ വേദഭാഗം വായിച്ചപ്പോൾ അനേകർ കണ്ണുനീരോടെ കഴിയുന്ന ഈ കാലത്ത് അവരെയൊക്കെ ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും അതിലൂടെ അവർക്ക് സൗഖ്യം ലഭിക്കുവാനും കാരണം ആകുവാൻ നാം എത്രമാത്രം വിശ്വാസത്തിൽ ബലപെടണം എന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു വേദഭാഗം ആണ് ഇത്. കഷ്ടതയും പ്രയാസവും മനുഷ്യൻറെ കൂടപ്പിറപ്പ് ആണെങ്കിലും ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ഭാരങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി നമുക്ക് ഏൽപ്പിക്കാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ.(mathew 11:28).

വൈദ്യന്മാർ പറയുന്നതുപോലെ മുൻകരുതലുകൾ എടുക്കുകയുംലഭിക്കുന്ന സമയത്ത് ദൈവസന്നിധിയിൽ ആയി കഴിയുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ കണ്ണുനീരുകളെ കണ്ടിട്ട് മനസ്സലിവ് തോന്നി നമ്മുടെ രോഗങ്ങളിൽനിന്നും അവൻ വീണ്ടെടുക്കും. ഓരോ രോഗവും പ്രയാസങ്ങളും നേരിടുമ്പോൾ നിരാശപ്പെടാതെ ദൈവം പ്രവർത്തിക്കുവാനായി നമ്മെ ഒരുക്കുന്ന സമയം ആണ് എന്ന് പ്രത്യാശയോടെ കൂടി ഇരിപ്പാൻ നമുക്ക് കഴിയണം. പഴി പറയുവാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരെ അപമാനിക്കുവാനും ഉള്ള അവസരം അല്ല ഇത് എന്ന് നാം തിരിച്ചറിയണം. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.( Mathew 17:21).

ആത്മാവിനാൽ സ്വയം ശുദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിൽ നമ്മൾ മൂലം വന്നിട്ടുള്ള കുറവുകളെ നീക്കാനും ഈ നോമ്പ് നമുക്ക് സാധ്യമാ കട്ടെ. പുറ ജാതി കാരി എങ്കിലും അവളുടെ വിശ്വാസ തീഷ്ണത മകളുടെ സൗഖ്യത്തിന് കാരണമായെങ്കിൽ ഈ അവസരങ്ങളിൽ നാമും വിശ്വാസത്തിൽ വളർന്നു നമ്മുടെ നമ്മുടെ രോഗവും , നമ്മുടെ പാപവും വും നീങ്ങി പോകുവാൻ ഈ നോമ്പിൻറെ ദിനങ്ങളിൽ സാധ്യമാകും എന്ന് വിശ്വസിക്കുന്നു. ലാസറിൻെറ കല്ലറക്കൽ വച്ച് കർത്താവ് അരുളി ചെയ്തതുപോലെ വിശ്വസിച്ചാൽ നീ ദൈവത്തിൻറെ മഹത്വം കാണും. അത് അനുഗ്രഹം ആയും , സൗഖ്യം ആയും രൂപാന്തരം ആയും നാം പ്രാപിക്കുവാൻ നോമ്പും പ്രാർത്ഥനയും നമ്മെ സഹായിക്കും.

ലോക രക്ഷകനായ ദൈവമേ അവിടുത്തെ വചനത്തിലൂടെ സഞ്ചരിക്കുന്ന ഈ ദിവസങ്ങളിൽ ബലഹീനത ഓർക്കാതെ ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് ഞങ്ങളിൽ രോഗികൾ ആയിരിക്കുന്ന വരെ സൗഖ്യം ആക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

ഡോ. ഐഷ വി

പയസ്വിനിയും പുലിക്കുന്നും ടെലിവിഷനും.

ചില അവധി ദിവസങ്ങളിൽ അച്ഛൻ ഞങ്ങളേയും കൊണ്ട് നടക്കാൻ പോകാറുണ്ട്. അങ്ങനെ അനുജത്തിയ്ക്ക് ആറു മാസമായ സമയത്ത് (1973)ഒരവധി ദിവസം അച്ഛനും അമ്മയും അനുജനും ഞാനും അനുജത്തിയുമായി നടക്കാനിറങ്ങി. അനുജത്തി അമ്മയുടെ ഒക്കത്താണ്. അച്ഛനിത്തിരി വേഗത കൂടുതലാണ്. അച്ഛന്റെ ഒപ്പമെത്താൻ ഞാനും അനുജനും ഓടുന്നുണ്ട്. നെല്ലിക്കുന്നിൽ നിന്നും കാസർഗോഡ് പട്ടണത്തിലെത്തി വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്നു. അപ്പോൾ ഞങ്ങൾ അച്ഛനോട് ചോദിച്ചു. അച്ഛാ എത്താറായോ? അച്ഛൻെറ മറുപടി ഈ പുലിക്കുന്ന് കയറി ഇറങ്ങിയാൽ ചന്ദ്രഗിരിപ്പുഴയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നു കൂടി പേരുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ രണ്ട് പേരുകളും എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ പുലിക്കുന്ന് കയറി. പുലിക്കുന്നിന് മുകളിലൂടെ വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഇറക്കമായി. ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്. ഒരു കുന്നിന് ഒരു കുഴിയുമുണ്ട്. ഇറക്കo ഞങ്ങൾക്കൊരാശ്വാസമായി. അച്ഛൻ വേഗത അല്പം കുറച്ചിട്ടുണ്ട്. പുലിക്കുന്നു കയറിയ ആയാസത്തിലാവണം. നദി കടലിനോടടുക്കുമ്പോൾ വേഗത കുറയും. ഞങ്ങൾ ഇറക്കമിറങ്ങുമ്പോൾ അമ്മയാണത് കണ്ടുപിടിച്ചത്. വഴിയുടെ വലതു ഭാഗത്തായി ധാരാളം കാറ്റാടി മരങ്ങൾ. അങ്ങനെ ആദൃമായി ഞാൻ കാറ്റാടി മരം കണ്ടു. അമ്മ പറഞ്ഞു: നല്ല കാറ്റ്. നമ്മൾ വീടു വയ്ക്കുമ്പോൾ ഒരു കാറ്റാടി മരം കൂടി നട്ടുപിടിപ്പിക്കണം. അച്ഛനും അത് ശരിവച്ചു. ഞാനത് മനസ്സിൽ കുറിച്ചു. പിന്നീട് ധാരാളം വൃക്ഷങ്ങൾ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചെങ്കിലും അമ്മ കാറ്റാടി മരം മാത്രം നട്ടില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം ഒരു കാറ്റാടി മരവും കുറേ തേക്കിൻ തൈകളും വാങ്ങി കൊടുത്തെങ്കിലും അച്ഛനമ്മമാർ അവർ താമസിക്കുന്ന വീട്ടു പറമ്പിൽ അതു നട്ടില്ല. കൃഷിയുടെ കൂടെ അവ വേണ്ടത്രേ.

പുലിക്കുന്നിറങ്ങി പയസ്വിനിയെ ഞങ്ങൾ കൺകുളിർക്കെ കണ്ടു. തീരത്ത് കുറച്ചുനേരം വിശ്രമിച്ചു. പിന്നെ പതുക്കെ പുലിക്കുന്ന് കയറി ഇറങ്ങി നെല്ലിക്കുന്നിലെ വാടക വീട്ടിലേയ്ക്ക് . പിന്നീട് പല പ്രാവശ്യം പുലിക്കുന്നിലും പുഴക്കരയിലും എത്തിയിട്ടുണ്ട്. ഈ യാത്രകൾ ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ഒപ്പം ദീപ്തമായ ഓർമ്മകളും. ഒരിക്കൽ പുലിക്കുന്നിലെത്തിയത് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കോമ്പൗണ്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എഞ്ചിനീയറും കുടുംബവും പുലിക്കുന്നിലേയ്ക്ക് താമസം മാറിയപ്പോഴാണ്. ഞങ്ങൾ അവരുടെ വീട്ടിലെത്തി. ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ കുട്ടികൾ കളിച്ചു. മുതിർന്നവർ വർത്തമാനം പറഞ്ഞിരുന്നു.

പിന്നീട് അച്ഛൻ ഞങ്ങളെ പുലിക്കുന്നിൽ കൊണ്ടുപോയത് ടെലിവിഷൻ കാണാനാണ് (1974-ൽ ). അന്ന് ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം. അന്ന് അച്ഛൻ പറഞ്ഞു തന്നത് കേബിൾ വഴിയാണ് സംപ്രേക്ഷണം എന്നാണ്. അവിടെ വലിയ ഒരു ഡിഷ് ആന്റിനയും സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ കേരളത്തിൽ ആദ്യമായി ടെലിവിഷൻ സ്ഥാപിച്ചത് പുലിക്കുന്നിലായിരിക്കും. അന്ന് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിട്ടില്ലായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി . ഇന്ദിരാ ഗാന്ധിയേയും ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പ് റേഡിയോ മാത്രമാണുണ്ടായിരുന്നത്. ടെലിവിഷൻ വന്നതിനു ശേഷം ധാരാളം പേർ പുലിക്കുന്നിലെത്തി ടെലിവിഷൻ വാർത്തകൾ കേട്ടു. അച്ഛൻ പറഞ്ഞു തന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ടെലിവിഷന് വളരെ പ്രാധാന്യം നൽകി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ടെലിവിഷൻ സൗകര്യം നടപ്പിലാക്കി വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.

ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കര താഴത്ത് താമസിക്കുമ്പോൾ 1978-ൽ അച്ഛൻ ഞങ്ങളെ കൊല്ലം എസ് എൻ കോളേജിൽ വച്ചു നടന്ന എക്സിബിഷൻ കാണാൻ കൊണ്ടുപോയി. ഇത്തരം വലിയ എക്സിബിഷന് തുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണ്. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് നടന്ന എക്സിബിഷനുകൾ പൊതുജനങ്ങൾക്ക് സഹായകമായി. മുമ്പേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ വന്ന വർക്ക് വഴി കാട്ടിയാകുന്നു. അന്നത്തെ എക്സിബിഷനിൽ ക്ലോസ്ഡ് സർക്യൂട്ട് റ്റിവി കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. റ്റിവിയിലൂടെ അവർ ഞങ്ങളെ കാട്ടിത്തന്നു.

1982 എഷ്യാഡ് ഡൽഹിയിൽ നടക്കുന്ന സമയം. ഞങ്ങൾ ഭൂതക്കുളം ലതിക കോളേജിൽ ട്യൂഷന് പോയിരുന്നു. ലതിക കോളേജിന്റെ ഉടമസ്ഥൻ ഗോപാലകൃഷ്ണപിള്ള സാറ് ഒരു ടി വി വാങ്ങിയിരുന്നു. സാറിന്റെ വീട് ഊന്നിൻ മൂട്ടിലാണ്. അവിടെയും ലതിക കോളേജ് പ്രവർത്തിക്കുന്നുണ്ട്. ഭൂതക്കുളം ലതികയുടെ ചുമതല വഹിച്ചിരുന്ന ഉദയകുമാർ സർ ഞങ്ങളെ വരി വരിയായി ഭൂതക്കുളത്തു നിന്നും ഊന്നിൽ മൂട്ടിലേയ്ക്ക് നടത്തി ടെലിവിഷനിൽ ഏഷ്യാഡ് കാട്ടിത്തരുവാനായി കൊണ്ടുപോയി. വൈകുന്നേരം അതൊക്കെ കണ്ട് അല്പം വൈകിയാണ് വീട്ടിലെത്തിയത്.

1983 എന്റെ ക്ലാസ്സിൽ പഠിച്ച ഇന്ദിരയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു ടെലിവിഷൻ കൊണ്ടുവന്നു. വീട്ടിന്റെ ജനലഴിയുടെ അടുത്ത് റോഡിനഭിമുഖമായി വച്ച ടെലിവിഷനിലെ കാഴ്ചകൾ പ്രീഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്ന ഞാൻ ഏതാനും നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീട്ടിലേയ്ക്ക് പോരുക പതിവാക്കി. ചിറക്കര ഗ്രാമത്തിൽ ആദ്യമായി ടെലിവിഷൻ എത്തിയത് ചിറക്കര ത്താഴത്ത് കശുവണ്ടി ഫാക്ടറിക്കടുത്തുള്ള ഈ വീട്ടിലാണെന്ന് പറയാം. ഒന്നോ രണ്ടോ മാസത്തിനകം ഇന്ദിരയുടെ വീട്ടിലെ ടെലിവിഷൻ അപ്രതൃക്ഷമായി.

1984 ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ച സമയം. വാർത്തകളും ശവസംസ്ക്കാര ചടങ്ങുകളും തത് സമയം സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ജനത്തിന് ആഗ്രഹമായി. അന്ന് ചിറക്കരയിൽ മൂന്ന് വീടുകളിൽ ടെലിവിഷൻ എത്തിയിരുന്നു . ഒന്ന് എന്റെ ക്ലാസ്സിൽ പഠിച്ച മനോജിന്റെ വീട്ടിൽ (ശ്രീ കുഴുപ്പിൽ വിശ്വംഭരന്റെ വീട്). രണ്ട് കാട്ടി കടയോടടുത്ത ഒരു ലണ്ടൻകാരുടെ വീട്ടിൽ. അവർ ടെലിവിഷൻ വാങ്ങിയതല്ല. ഒരു കോ ഓപറേറ്റീവ് ബാങ്കിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ചതാണ്. മൂന്ന് എന്റെ ജൂനിയറായി പഠിച്ച സതിയുടെ വീട്ടിൽ . ജനതാ ജംഗ്ഷനും മൂലക്കടയ്ക്കും ഇടയിലാണ് ഈ വീട്. മൂന്ന് വീടുകളും തമ്മിൽ ഒന്ന് – ഒന്നര കിലോമീറ്റർ അകലം കാണും. ഇതൊക്കെ ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്ന് നിങ്ങൾ ധരിക്കുന്നുണ്ടാകാം.
ശവസംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ വ്യഗ്രതയുള്ള രണ്ടു പേർ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു എന്നതു തന്നെ : എന്റെ അനുജനും അനുജത്തിയും . അനുജൻ അനിൽകുമാർ വിളിക്കുന്നിടത്തേയ്ക്കല്ലാം അനുജത്തി അനിതയും കൂടെ പോകും (അച്ഛൻ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും വീട്ടിൽ കാണും . കേട്ടോ?) അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ വൈദ്യുതി വിളക്കിന് വോൾട്ടേജ് വളരെ കുറവായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കാനും ഞങ്ങൾ നന്നേ പ്രയാസപ്പെട്ടിരുന്നു. ശ്രീ സി വി പത്മരാജൻ വൈദ്യുതി മന്ത്രിയായ സമയത്ത് വാഴ വിള ജങ്ഷനടുത്തായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കുന്നതു വരെ ഈ പ്രശ്നം തുടർന്നു. അങ്ങനെ വോൾട്ടേജ് കുറയുമ്പോൾ ടെലിവിഷൻ പ്രവർത്തിക്കാതാകും. ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം കാണാനായി മനോജിന്റെ വീട്ടിലെത്തിയ അനുജനും അനുജത്തിയും ഉള്ള കുറുക്കു വഴികളിലൂടെ സഞ്ചരിച്ച് കാട്ടി കടയ്ക്കടുത്ത ലണ്ടൻകാരുടെ വീട്ടിലെത്തി. അവിടെയും പ്രശ്നമായപ്പോൾ നേരെ സതിയുടെ വീട്ടിലേയ്ക്ക്. അങ്ങനെ ചടങ്ങുകൾ ഭാഗികമായെങ്കിലും കാണാൻ പറ്റിയ ചാരിതാർത്ഥ്യത്തോടെ അനുജനും അനുജത്തിയും വീട്ടിലെത്തി.

പിന്നീട് ഞങ്ങളുടെ അയൽപക്കത്തെ ലണ്ടൻകാരായ സരസ്വതിയക്കയുടെ വീട്ടിലും ടെലിവിഷൻ എത്തി. പിന്നീട് ടിവി പല വീടുകളിലും എത്തി. എത്തിയിടത്തെല്ലാം അയൽ പക്കക്കാരും കൂട്ടമായെത്തി ടി വി കണ്ടു. മിക്കവാറും എല്ലാ വീട്ടുകളിലും ടീവി എത്തിയപ്പോഴേയ്ക്കും അയൽ ബന്ധങ്ങളും മുറിഞ്ഞു. സരസ്വതിയക്കയുടെ വീട്ടിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഷേക്സ്പിയർ നാടകം കാണാൻ ഞാനും പോയിട്ടുണ്ട്.

ടെലിവിഷൻ വ്യാപകമായപ്പോൾ ചില ലേഖകർ വിഢിപ്പെട്ടിയുടെ ഗുണത്തേയും ദോഷത്തേയും കുറിച്ച് ലേഖനങ്ങൾ പത്രത്തിലും മാസികകളിലും എഴുതി. നിവർന്നിരുന്നു കണ്ണും ടി വിയും നേർ രേഖയിൽ വരത്തക്കവിധം പ്രകാശമുള്ള മുറിയിലിരുന്നു ടി വി കാണുക. ടീവി കാണുന്നവർ വൈറ്റമിൻ എ കൂടുതൽ കഴിക്കുക എന്നിവ അവയിൽ ചിലതാണ്. വിഢിപ്പെട്ടിയെ വിമർശിച്ചവരും ധാരാളം. സർവ്വസാധാരണമായപ്പോൾ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ പ്രസാർ ഭാരതി ബില്ലു വന്നപ്പോൾ റേഡിയോയ്ക്കും ടെലിവിഷനും വെവ്വേറെ സംപ്രേക്ഷണ കേന്ദ്രങ്ങൾ വന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ പുതു തലമുറയ്ക്ക് ഭാവനയ്ക്കനുസരിച്ച് ധാരാളം അവസരങ്ങൾ വന്നപ്പോൾ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ചാനലുകൾ മാറി മാറി കണ്ടു. മാറ്റം ഒരനിവാര്യതയാണ്. കാലത്തിനൊത്ത് കോലവും മാറണമെന്നല്ലേ ചൊല്ല്.വിഢിപ്പെട്ടിയിലും ധാരാളം മാറ്റങ്ങൾ വന്നു. ബ്ലാക്ക് ആന്റ് വൈറ്റ് മാറി കളറായി . എൽ സി ഡി യു o എൽ ഇ ഡി യുമൊക്കെ വന്നപ്പോൾ സ്റ്റാന്റിലോ മേശപ്പുറത്തോ സ്ഥാനമുണ്ടായിരുന്ന ടി വി യുടെ സ്ഥാനം ഭിത്തിയിലായി. ടെക്നോളജി മാറുന്നതിനുസരിച്ച് ടെലിവിഷൻ സർവീസുകളും ആന്റിനയും ഒക്കെ മാറി. പൊതു ജനങ്ങളുടെ അറിവു o അതനുസരിച്ച് മാറി. സഭാ നടപടികൾ ടെലിവിഷനിൽ കാണാമെന്നായി. സാങ്കേതിക വിദ്യയേയും മാറ്റത്തേയും നമ്മൾ മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യുക.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.

യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .

യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.

വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.

RECENT POSTS
Copyright © . All rights reserved