ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ടർബൈനുകൾ നിർമ്മിക്കുന്നതിനായി തുറമുഖങ്ങളും ഫാക്ടറികളും നവീകരിക്കാൻ 160 മില്യൺ പൗണ്ട് നീക്കിവച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ പദ്ധതിയിലൂടെ 2030 ഓടെ ബ്രിട്ടനിലെ എല്ലാ ഭവനങ്ങളിലും വൈദ്യുതി ഉൽപാദിപ്പിക്കാൻ ജോൺസൻ ലക്ഷ്യമിടുകയാണ്. പദ്ധതിയിലൂടെ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 60,000 പേരെ പിന്തുണയ്ക്കാനും സാധിക്കും. ഈ നീക്കം “ഹരിത വ്യാവസായിക വിപ്ലവത്തിലേക്കുള്ള” രാജ്യത്തിന്റെ ചുവടുവയ്പ്പ് ആണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന യുഎൻ ജൈവവൈവിധ്യ ഉച്ചകോടിയിൽ, യുകെയിലെ 30% ഭൂമിയെ സംരക്ഷിക്കുമെന്ന് ജോൺസൻ പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെ ടീസൈഡ്, ഹംബർ എന്നിവിടങ്ങളിലും സ്കോട്ട്ലൻഡിലെയും വെയിൽസിലെയും സൈറ്റുകളിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത് വഴി 2030 ഓടെ വ്യവസായത്തിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഓഫ്ഷോർ വിൻഡ് രാജ്യത്തെ എല്ലാ വീടുകളിലും ഊർജം എത്തിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വെർച്വൽ കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ടീസൈഡ്, ഹംബർ, സ്കോട്ട്ലൻഡ്, വെയിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലൂടെ ഓഫ്ഷോർ വിൻഡ് കപ്പാസിറ്റി വർധിപ്പിക്കും. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായി മാറുമെന്ന് ജോൺസൻ വ്യക്തമാക്കി. കാർബൺ ഉദ്‌വമനം കൂടാതെ, പരിസ്ഥിതിയ്ക്ക് ദോഷം സംഭവിക്കാതെയുള്ള ഈ പദ്ധതി രാജ്യത്തിന് ശുഭപ്രതീക്ഷ ഏകുന്നുണ്ട്.