Main News

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് ബാധ ബ്രിട്ടനിൽ പടർന്നു പിടിക്കുകയും 11 ഓളം പേർ മരണമടഞ്ഞതോടുകൂടി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സർക്കാർ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹൺഡ് ആളുകൾ കൂടുന്നത് നിരോധിക്കാനുള്ള ഗവൺമെന്റ് തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

സ്കോട്ട്‌ലാൻഡ് ഗവൺമെന്റ് അടുത്ത ആഴ്ച മുതൽ 500 ലധികം ആളുകൾ കൂട്ടംകൂടരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ ബ്രിട്ടനിലെമ്പാടുമുള്ള 100 കണക്കിന് മലയാളി അസോസിയേഷനുകളുടെ ഈസ്റ്റർ ആഘോഷപരിപാടികൾ ഉപേക്ഷിക്കേണ്ടിവരും. നിരവധി മലയാളി അസോസിയേഷനുകൾ ഈസ്റ്റർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് മലയാളം യുകെയ്ക്ക് ലഭിച്ച വിവരം. ഹോളുകൾ ബുക്ക് ചെയ്യുക, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിരുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും മറ്റും ഉപേക്ഷിക്കേണ്ടിവരും. കേറ്ററിംഗ് സംരംഭങ്ങളിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്ന നിരവധി മലയാളികളാണ് യുകെയിൽ ഉള്ളത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷവസരങ്ങളിൽ മലയാളി സമൂഹത്തിൽ കേറ്ററിംഗ് സർവീസ് നടത്തുകയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. അസോസിയേഷൻ പരിപാടികൾ ഉപേക്ഷിക്കേണ്ടി വരുന്നത് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഇതിനുപുറമേ മലയാളികളുമായി ബന്ധപ്പെട്ട നിരവധി ജന്മദിന ആഘോഷങ്ങളും മറ്റും ഇതിനോടകം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ റസ്റ്റോറന്റുകളും മറ്റും അടച്ചിടേണ്ടി വരികയും ഈ മേഖലയിൽ ജോലിയെടുക്കുന്ന മലയാളികളെയും മറ്റും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അരി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളിസമൂഹം. മലയാളികളുടെ പല ആവശ്യസാധനങ്ങൾക്കും കടുത്ത ദൗർലഭ്യം നേരിടുന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വന്തം ലേഖകൻ

ഇറ്റലി : ചൈന കഴിഞ്ഞാൽ കോവിഡ് 19 ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇറ്റലിയെയാണ്. കനത്ത വെല്ലുവിളിയാണ് ഇറ്റാലിയൻ ജനതയ്ക്ക് കൊറോണ വൈറസ് സമ്മാനിച്ചിരിക്കുന്നത്. അതിഭീകരമായ അവസ്ഥയാണ് ഇറ്റലിയിൽ. ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 189 ആയി ഉയർന്ന് 1,016ൽ എത്തി . 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയിലെ ആകെ കേസുകൾ 12,462 ൽ നിന്ന് 15,113 ആയി ഉയർന്നു. ഇറ്റാലിയൻ മെഡിക്കൽ മേധാവി റോബർട്ടോ സ്റ്റെല്ല കൊറോണ വൈറസ് ബാധിച്ച് മരിച്ചതോടെ മെഡിക്കൽ രംഗവും കനത്ത ജാഗ്രതയിലാണ്. ലോക്ക്ഡൌൺ സംവിധാനമാണ് ഇറ്റലിയിൽ നടപ്പാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങിയാൽ കടുത്ത നടപടികൾ സ്വീകരിക്കും. പള്ളികൾ അടക്കം ഇറ്റലിയിൽ ഒട്ടുമിക്ക എല്ലായിടവും അടഞ്ഞുകിടക്കുന്നു.

ഇറ്റലിയിലെ പോലെ യുകെയിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്താത്തതിന് ചില കാരണങ്ങൾ ഉണ്ട്. ആദ്യം യുകെയിൽ ആയിരുന്നു കേസുകൾ കൂടുതൽ. എന്നാൽ ഫെബ്രുവരി 23ഓടെ ഇറ്റലിയിൽ കേസുകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. കണ്ടെത്തും മുമ്പ് തന്നെ രോഗം പടർന്നു തുടങ്ങി. രോഗം അതിവേഗം പടർന്നതുകാരണം രോഗികളെ ഐസൊലേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും കഴിയാതെയായി. ഇറ്റലിയിലെ വൈറസ് പരിശോധനാ സംവിധാനം പിന്നോട്ടാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ഇനിയും കേസുകൾ വർദ്ധിച്ചേക്കാം. പകർച്ചവ്യാധിയിൽ ഭൂരിഭാഗവും നിറഞ്ഞുനിൽക്കുന്നത് ലോംബാർഡിയുടെ വടക്കൻ മേഖലയിലാണ്. ലണ്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടുത്തെ കേസുകൾ കൂടുതലാണ്. യുകെ ഒരു വലിയ രാജ്യമായതിനാൽ കൈകാര്യം ചെയ്യാവുന്ന കേസുകളെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. എന്നാൽ ഇറ്റലിയിൽ സ്ഥിതി വ്യത്യസ്തമാണ്.

ഇറ്റലിയിൽ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ സ്ഥിരീകരിച്ച കേസുകളിൽ മരണനിരക്ക് യുകെയേക്കാൾ കൂടുതലാണ്. മാർച്ച് 12 വരെ കണ്ടെത്തിയ കേസുകളിൽ മരണനിരക്ക് യുകെയിൽ 1.4 ശതമാനവും ഇറ്റലിയിൽ 6.7 ശതമാനവുമാണ്. ഇറ്റലിയിൽ പ്രായമായവരിലാണ് രോഗം ഏറെയും. അതിനാൽ തന്നെ മരണസംഖ്യയും ഏറുന്നു. ഇറ്റലിയിലെ പോലെ ആയില്ലെങ്കിലും ബ്രിട്ടനിലെ ജനങ്ങളും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഇതുവരെ 798 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. 11 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

കാൽനടയാത്രക്കാർക്ക് സഹായകരമായ രീതിയിൽ ഇനിമുതൽ ഇംഗ്ലണ്ടിൽ നടപ്പാതയിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. നിലവിൽ ലോറികൾക്ക് മാത്രമാണ് നടപ്പാതയിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ പാർക്കിംഗ് ഏരിയകൾ സംഘടിപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കം പാർക്കിംഗ് സൗകര്യത്തിനും ട്രാഫിക്കിനും കൂടുതൽ ബുദ്ധിമുട്ട് വരുത്തിവയ്ക്കാൻ സാധ്യത. കഴിഞ്ഞവർഷം തന്നെ ദേശീയതലത്തിൽ ഇത് നടപ്പിൽ വരുത്താനായി എംപിമാർ ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.

ഇപ്പോഴത്തെ പാർക്കിങ് സിസ്റ്റം പ്രകാരം മുതിർന്നവരും, അംഗവൈകല്യമുള്ളവരും മറ്റു ബുദ്ധിമുട്ടുകൾ നേരിടുന്നവരും നടക്കാനുള്ള ബുദ്ധിമുട്ട് കാരണം വീട്ടിൽനിന്ന് ഇറങ്ങാത്ത അവസ്ഥയായിരുന്നു നിലവിലുള്ളത്. നടപ്പാതകൾ എല്ലാം തന്നെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും.

ഗതാഗത സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് പറയുന്നു, ഇപ്പോൾതന്നെ നടപ്പാതയിലെ വാഹനങ്ങൾ കാരണം നടക്കാനാവാത്ത സ്ഥിതിയാണ്. ഇതിനെ നേരിടാൻ ഉള്ള മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ലണ്ടനിൽ മാത്രം 1974 മുതൽ ഇത് നിലവിലുണ്ട്. ഇനി ഇത്തരത്തിലുള്ള പാർക്കിംഗ് ലോട്ട് ഉപയോഗിക്കാനായി 100 പൗണ്ടിൽ അധികം പാർക്കിംഗ് ഫീസ് കൊടുക്കേണ്ടിവരും.

സ്വന്തം ലേഖകൻ

23 യൂറോപ്യൻ രാജ്യങ്ങളിലെ 68 നഗരങ്ങളിൽ നിന്നുള്ള വേസ്റ്റ് വാട്ടർ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ വൻതോതിൽ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മാർച്ച്2019 ൽ യൂറോപ്യൻ യൂണിയൻ ഡ്രഗ് മോണിറ്ററിങ് ബോഡി നടത്തിയ അന്വേഷണതിന്റെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

 

നിരോധിക്കപ്പെട്ട 4 ലഹരിമരുന്നുകൾ ആയ ആംഫിറ്റമിൻ, കൊക്കയ്ൻ, എം.ഡി.എം.എ. (എക്ടസി എന്നറിയപ്പെടുന്നു ) മെത്താംഫെറ്റാമൈൻ എന്നിവയുടെ സാന്നിധ്യം ആണ് ജലത്തിൽ കണ്ടെത്തിയത്. 42 നഗരങ്ങളിലെ പകുതിയിലധികം ഇടങ്ങളിലും 2018നെ ക്കാൾ ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് കണ്ടെത്തൽ. പണ്ട് പാർട്ടികളിലും ഡാൻസ് ക്ലബ്ബുകളിലും മാത്രം പൊതുവായി കണ്ടുവന്നിരുന്ന ലഹരിമരുന്നുകൾ ഇപ്പോൾ യുവതലമുറ കൂടിയ അളവിൽ ഉപയോഗിക്കുന്നുണ്ട്.

ബെൽജിയം, ജർമ്മനി ,നെതെർലാൻഡ് എന്നിവിടങ്ങളിൽ ആണ് കൂടിയ തോതിലുള്ള ഉപയോഗം കണ്ടുവരുന്നത്. 2011 മുതൽ യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഡ്രഗ്സ് ആൻഡ് ഡ്രഗ് അഡിക്ഷൻ മലിനജലത്തിൽ നിന്നും ലഹരി മരുന്നുകളുടെ പരിശോധന നടത്തി വരുന്നുണ്ട്. മനുഷ്യശരീരത്തിൽ കടന്നു കഴിഞ്ഞാൽ പിന്നെ ഈ വസ്തുക്കൾ പുറത്തുവരുന്നത് മനുഷ്യന്റെ മലമൂത്ര വിസർജ്യങ്ങളിലൂടെയാണ്. അതിനാലാണ് ഓടകളിൽ നിന്നു ശേഖരിക്കുന്ന ജലം പരീക്ഷണത്തിനു ഉപയോഗിക്കുന്നത്. മുൻപ് നടന്ന പഠനങ്ങളിൽ ലണ്ടനിലാണ് ഏറ്റവും കൂടുതൽ കൊക്കയ്ൻ ഉപയോഗം കണ്ടെത്തിയത്. ഉപയോഗം തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ ഉടൻതന്നെ നിലവിൽ കൊണ്ടുവരണമെന്ന് ഇ എം സി ഡി ഡി എ ഡയറക്ടറായ അലക്സി സ് ഗൂസ്ഡീൽ പറഞ്ഞു. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആണ് ഉപയോഗം കൂടുന്നത്.

പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ ഗവൺമെന്റിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്നതിൽ ബ്രിട്ടീഷ് പൗരന്മാർ പൊതുവെ മുന്നിലാണ് . എന്നാൽ കേരളം സന്ദർശിക്കാൻഎത്തിയ രണ്ടു ബ്രിട്ടീഷ് ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്ന് അപ്രത്യക്ഷരായത് കേരള പോലീസിനെ വലച്ചു. ഒടുവിൽ വർക്കലയിൽ നിന്നു കണ്ടെത്തിയതിൻെറ ആശ്വാസത്തിലാണ് കേരള സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും . 28 ഉം 25 ഉം വയസ്സുള്ള ദമ്പതികൾ ഹണിമൂൺ ആഘോഷത്തിനു വേണ്ടിയാണ് തങ്ങളുടെ സ്വപ്നഭൂമിയായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയതെന്നാണ് വിവരം . ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികൾ ഈ മാസം 9 ആം തീയതിയിലാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കാർ ടാക്‌സുകളെ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2017 ഏപ്രിൽ ഒന്നിനു ശേഷം വാങ്ങിച്ച എല്ലാ കാറുകൾക്കും ഒരേ ടാക്സ് ആയിരിക്കുമെന്ന നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കാറുകൾ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് എമിഷന് അനുസരിച്ച് ടാക്സു കൾ നിശ്ചയിക്കുന്നതാണ് പുതിയ രീതി. ഇതോടെ ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുന്ന കാറുകളുടെ ഉടമസ്ഥർക്ക് 2000 പൗണ്ട് വരെ വർഷത്തിൽ ടാക്സായി അടയ്ക്കേണ്ടതാണ്. മോട്ടോർ വാഹന ങ്ങളെ സംബന്ധിക്കുന്ന പല നിർണായക തീരുമാനങ്ങളും ചാൻസലർ റിഷി സുനക് ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ധന ഡ്യൂട്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്ന മരവിപ്പ് തുടരുക, ഇലക്ട്രിക് കാറുകൾക്ക് അടുത്ത മൂന്നുവർഷം പ്ലഗ് ഇൻ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ റോഡ് വികസനത്തിനും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.

എന്നാൽ ഇതിനിടയിലാണ് കാർ ടാക്സുകളുടെ ഈ വർദ്ധനവ്. നിലവിലെ നിയമം അനുസരിച്ച്, ആദ്യ വർഷത്തെ കാർ ടാക്സുകൾ പുറന്തള്ളപ്പെടുന്ന വാതകത്തിന് അനുസരിച്ചായിരിക്കും. എന്നാൽ രണ്ടാംവർഷം മുതൽ നിശ്ചിത നിരക്കായി 140 പൗണ്ട് മാത്രം കൊടുത്താൽ മതിയാകും. എന്നാൽ രണ്ടാംവർഷം മുതൽ കാറുകളുടെ കണ്ടീഷൻ അനുസരിച്ച് ടാക്സ് നിശ്ചയിക്കപ്പടുന്നതാണ് പുതിയ രീതി. നിലവിൽ ഒരു കിലോമീറ്ററിൽ 255 ഗ്രാം കാർബൺഡയോക്സൈഡ് പുറംതള്ളപ്പെടുന്ന കാർ ഉടമസ്ഥർ 2135 പൗണ്ടാണ് വർഷം നൽകേണ്ടത്. എന്നാൽ രണ്ടാം വർഷം മുതൽ ഇത് നൽകേണ്ടിയിരുന്നില്ല.

എന്നാൽ പുതിയ നിയമം അനുസരിച്ച്, ഓരോ വർഷവും ഇതേ തുക കാർ ഉടമസ്ഥർ നൽകേണ്ടതാണ്. പെട്രോൾ, ഡീസൽ കാറുകളുടെ ഉപയോഗം കുറച്ച്, ഇലക്ട്രിക്കൽ കാറുകളിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡ് 19 പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് സിറ്റിസൺ പാസ്പോർട്ട്‌ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികാരികൾ പുതിയ നടപടികൾ സ്വീകരിച്ചു. യാത്രാ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമുമ്പ് നിലവിലെ യാത്രാ നിയന്ത്രണങ്ങളുടെ പട്ടിക കാണാൻ ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 മാർച്ച്‌ 13 മുതൽ ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി.

യാത്രയ്‌ക്ക് ശരിയായ വിസ ലഭിച്ചുവെന്നും നിങ്ങളുടെ നിലനിൽപിന് ഇത് സാധുതയുള്ളതാണെന്നും ഉറപ്പാക്കുക. അല്ലെങ്കിൽ ഇന്ത്യയിലേക്ക് കടക്കാൻ സാധിക്കില്ല. വിസ തീരുംമുമ്പേ രാജ്യം വിടാനും ശ്രദ്ധിക്കേണ്ടതാണ്. ഒരു ഇ-വിസയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹ്രസ്വകാല ടൂറിസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവർ ഇന്ത്യൻ ആശുപത്രികളിൽ കഴിയുന്നുണ്ടെങ്കിൽ ആ വിവരം എഫ് ആർ ഓ യെ അറിയിക്കണം. ഒപ്പം ഇമിഗ്രേഷനിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പാസ്‌പോർട്ട് കുറഞ്ഞത് 180 ദിവസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.

യൂസർ ഡെവലപ്മെന്റ് ഫീസ് പല വിമാനത്താവളങ്ങളിലും ബാധകമാണ്. അന്തർദ്ദേശീയ യാത്രക്കാർക്ക് 1,000 രൂപയും ആഭ്യന്തര യാത്രക്കാർക്ക് 150 മുതൽ 260 രൂപയുമാണ് ഫീസ്. വിമാന ടിക്കറ്റിന്റെ നിരക്കിൽ ഇത് ഇതിനകം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പാകിസ്ഥാൻ, ഇസ്രായേൽ, കെനിയ, എത്യോപ്യ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സാധുവായ പോളിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടി വരും. എഫ് ആർ ഓ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താമസസൗകര്യം മാത്രം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഒ‌സി‌ഐ കാർഡ് ഉടമകൾക്ക് ഇനി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് 2016 മാർച്ചിൽ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സാധുവായ പാസ്‌പോർട്ടും ഒസിഐ കാർഡും മാത്രമേ അത്തരം ആളുകൾക്ക് ആവശ്യമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്ലോസെസ്റ്ററിലെ ബ്രിസ്റ്റോൾ റോഡിലുള്ള ടെസ്‌കോ എക്സ്ട്രാ സ്റ്റോറിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണ്. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ. ടെസ്‌കോ സ്റ്റോറിലെ മറ്റു മൂന്ന് സ്റ്റാഫുകളും സെൽഫ് ഐസൊലേഷനിലാണ്. തങ്ങളുടെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ടെസ്‌കോ വക്താവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾ ഉടൻ തന്നെ വേണ്ടതായ എല്ലാ നടപടികളും സ്വീകരിച്ചു എന്നും അവർ പറഞ്ഞു.

ഗവൺമെന്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗ്ലോസെസ്റ്റർഷെയറിൽ മാത്രം നാലുപേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ചെൽറ്റൻഹാമിൽ നിന്നും, രണ്ടു പേർ ടെറ്റ്ബറിയിൽ നിന്നും, നാലാമത്തെ ആൾ റ്റിക്കെസ്ബറോയിൽ നിന്നുമാണ്. യുകെയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 590 ആണ്. എട്ടു പേർക്ക് മരണം സംഭവിച്ചിട്ടുണ്ട്.

കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എല്ലാം തന്നെ ജനങ്ങൾ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസ് ഇന്ന് മാനവരാശിയ്ക്ക് ആകമാനം ഭീക്ഷണി ആയി പടരുകയാണ് . കൊറോണവൈറസിനെ പ്രതിരോധിയ്ക്കാൻ മരുന്നുകൾ നിലവിലില്ല . എന്നാൽ കൊറോണ വൈറസിനെ പ്രതിരോധിയ്ക്കും എന്ന രീതിയിൽ പ്രചരിയ്ക്കുന്ന മരുന്നുകൾക്കും പൊടിക്കൈകൾക്കും ഒരു കുറവും ഇല്ല .ഇവയിൽ പലതും നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമാണ് . കൊറോണ വൈറസിനെതിരെ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ചികിത്സാരീതികളാണ് ഇന്ന് മലയാളം യുകെ ന്യൂസ് വിശകലനം ചെയ്യുന്നത് .

1. വെളുത്തുള്ളി.

വെളുത്തുള്ളിയുടെ ഉപയോഗം അണുബാധയെ തടയും എന്ന വാർത്തകൾ ഇപ്പോൾ ഫേസ്ബുക്കിലും മറ്റും വൻ പ്രചാരമാണ് നേടുന്നത് . വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതും ആന്റി മൈക്രോബിയൽ പ്രോപ്പർട്ടീസ് ഉള്ളതുമാണ്. എങ്കിലും വെളുത്തുള്ളി ഭക്ഷിക്കുന്നത് വഴി കൊറോണയെ തടയാൻ സാധിക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

2. അത്‌ഭുതപാനീയങ്ങൾ

ലോകമെമ്പാടും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രശസ്ത യൂട്യൂബർ ജോർദാൻ സതർ തന്റെ പക്കൽ ഒരു അത്ഭുത പാനീയം ഉണ്ടെന്നും അതിന് കൊറോണാ വൈറസിനെ തുടച്ചു മാറ്റുവാനുള്ള ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഇതിൽ ബ്ലീച്ചിംഗ് ഏജന്റ് ആയ ക്ലോറിൻ ഡൈ ഓക്സൈഡ് ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം, യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

3. വീട്ടിൽ ഉണ്ടാക്കുന്ന സാനിറ്റൈസർ

കൈകൾ കഴുകുന്നത് ഒരുപരിധിവരെ വൈറസ് പകരുന്നത് തടയും എന്നത് വസ്തുതയാണ് . പക്ഷെ കൊറോണ പടർന്നു പിടിച്ച ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാനിറ്റൈസേർസിന് ക്ഷാമം നേരിട്ടതിനാൽ ആളുകൾ ഇവ വീടുകളിൽ ഉണ്ടാക്കാൻ തുടങ്ങി.ഇതിൽ പ്രചാരത്തിലുള്ളപല അണുനാശിനികളും മനുഷ്യ ചർമ്മത്തിന് ഹാനികരവും വീട്ടുസാധനങ്ങളും മറ്റും അണുവിമുക്തമാക്കാനുള്ളതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു .

4. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കുക.

ഒരു ജപ്പാനീസ് ഡോക്ടറാണ് എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കാനും അതുവഴി നമ്മുടെ വായിലൂടെ കയറിയ വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന് പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങൾ ആകമാനം ഇത് ഏറ്റെടുക്കുകയും വൻപ്രചാരം ലഭിയ്ക്കുകയും ചെയ്തു . ഈ വാർത്തയുടെ അറബി പരിഭാഷ മാത്രം 2, 50, 000 തവണയിൽ കൂടുതലായി ഷെയർ ചെയ്തു കഴിഞ്ഞു. പക്ഷേ ഒരിക്കലും ശ്വാസകോശത്തിന് ബാധിക്കുന്ന വൈറസിനെ വെള്ളം കുടിച്ച് ദഹിപ്പിച്ച് കൊല്ലാൻ സാധിക്കില്ല എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ട്രൂഡി ലാംഗ് പറയുന്നു .

5. ചൂടുവെള്ളം കുടിക്കുക ഐസ്ക്രീം ഒഴിവാക്കുക

ഐസ് ക്രീം ഒഴിവാക്കുക , ചൂടുവെള്ളത്തിൽ കുളിക്കുക, ഹെയർ ഡ്രയർ ഉപയോഗിക്കുക ,സൂര്യപ്രകാശത്തിൽ നിൽക്കുക തുടങ്ങിയവയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൊറോണാ വൈറസിനെ തടയുന്നതിനായി വന്ന മറ്റു വ്യാജവാർത്തകൾ.

ലണ്ടൻ: ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സിജി ടി അലക്‌സ് (50) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.

ക്രോയ്ഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവർ മക്കളാണ്. നാട്ടില്‍ തിരുവല്ല പുതുശേരി തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.

യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനും ക്രോയ്ടോൻ മലയാളി സൈമി ജോർജിന്റെ ഭാര്യാസഹോദരനുമാണ്.

പരേതന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ മലയാളം യുകെയും പങ്കുചേരുന്നു.. ശവസംക്കാരം സംബദ്ധമായ വിവരങ്ങൾ പിന്നീട് അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.

RECENT POSTS
Copyright © . All rights reserved