ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : സൗത്ത് യോർക്ക്ഷെയറും ടയർ 3 നിയന്ത്രണത്തിലേക്ക് പ്രവേശിച്ചതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷത്തോളം ജനങ്ങൾ ഇപ്പോൾ കർശന നിയന്ത്രണങ്ങൾക്ക് കീഴിലാണ് കഴിയുന്നത്. ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ വെരി ഹൈ അലേർട്ട് ലെവലിൽ ആയി കഴിഞ്ഞു. നടപടികൾ ആവശ്യമാണെന്ന് ഷെഫീൽഡ് സിറ്റി റീജിയന്റെ മേയർ പറഞ്ഞു. എന്നാൽ ടയർ 3ൽ നിന്നും പുറത്തുവരാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം വെയിൽസ് ഇപ്പോൾ ഒരു ലോക്ക്ഡൗണിന് കീഴിലാണ്. വെയിൽസിൽ നിന്ന് അനാവശ്യ യാത്രകൾ നടത്തുന്നുവെന്ന് സംശയിക്കുന്ന വാഹനങ്ങൾ തടയുമെന്ന് ഗ്ലൗസെസ്റ്റർഷയർ കോൺസ്റ്റാബുലറി അറിയിച്ചു. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്. രാജ്യത്ത് ഇന്നലെ 23,012 പുതിയ കോവിഡ് കേസുകളും 174 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

അതേസമയം ചില ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുന്നതാണ് അണുബാധ നിരക്ക് നിയന്ത്രിക്കാനുള്ള ഏക മാർഗ്ഗമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. നിയമങ്ങളിൽ ഇളവ് വരുത്തിയാൽ മരണങ്ങൾ വർദ്ധിക്കുമെന്നും മുൻ സർക്കാർ ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. നീൽ ഫെർഗൂസൺ പറഞ്ഞു. ക്രിസ്‌തുമസ്സിനെക്കുറിച്ചും ഒന്നോ രണ്ടോ ദിവസത്തേക്ക് ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും പ്രൊഫ. ഫെർഗൂസനോട് ചോദിക്കുകയുണ്ടായി. അതിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി. ആളുകൾ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമാണെന്ന് നമ്പർ 10 പറഞ്ഞതിന് ശേഷമാണ് ഇതരത്തിലുള്ള അഭിപ്രായം പുറത്തുവരുന്നത്. ഡിജിറ്റൽ ആഘോഷങ്ങൾക്ക് ആളുകൾ തയ്യാറാകണമെന്ന് സ്‌കോട്ട്‌ലൻഡിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ ജേസൺ ലീച്ച് അഭിപ്രായപ്പെട്ടു. ജീവൻ രക്ഷിക്കുകയാണ് മുൻഗണനയെന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ അറിയിച്ചു.

കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനത്തിന്റെയും വർദ്ധനവിന് പരിഹാരം തേടിയാണ് വെയിൽസ് 17 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കാലതാമസം കൂടുതൽ ദോഷം വരുത്തുമെന്ന് വെൽഷ് സർക്കാർ പറഞ്ഞു. വെയിൽസിലെ ആശുപത്രിയിലെ രോഗികളുടെ എണ്ണം ജൂണിനുശേഷം ഇപ്പോൾ ഏറ്റവും ഉയർന്നതാണെന്ന് എൻഎച്ച്എസ് വെയിൽസ് കണക്കുകൾ വ്യക്തമാക്കുന്നു. അനിവാര്യമല്ലാത്ത മിക്ക ബിസിനസുകളും വെയിൽസിൽ അടഞ്ഞുകിടക്കുകയാണ്. സ്കോട്ട്ലൻഡിൽ നവംബർ 2 മുതൽ 5 ലെവൽ സംവിധാനം ഏർപ്പെടുത്തുമെങ്കിലും സ്കൂളുകൾ തുറന്നിരിക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സ്കോട്ട്ലൻഡിന്റെ ഈ നീക്കം.
സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടൺ നിർമ്മാണം ആരംഭിച്ച റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യയിൽ വൻപ്രചാരമാണ് ഇപ്പോൾ ലഭിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ ബൈക്ക് ബ്രാൻഡായ റോയൽ എൻഫീൽഡ്, 1994 മുതൽ ഇന്ത്യൻ കമ്പനിയായ ഏയ്ച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.റോയൽ എൻഫീൽഡ് കമ്പനിയുടെ ബൈക്കുകൾക്ക് ഏഷ്യയിൽ ഉടനീളം വലിയ തോതിലുള്ള വിൽപ്പനയാണ് നടന്നുവരുന്നത്. അതിനാൽ തന്നെ തായ്‌ലൻഡിൽ പുതിയ ഫാക്ടറി തുറക്കാനുള്ള തീരുമാനം കമ്പനി കൈ കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയിൽ മികച്ച സേവനങ്ങൾ നൽകുന്ന ബൈക്ക് നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് വിനോദ് ദാസരി പറഞ്ഞു.

തായ്‌ലൻഡിൽ തുറക്കുന്ന ഫാക്ടറി 12 മാസത്തിനകം പ്രവർത്തന സജ്ജമാകും. ഇന്ത്യക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഫാക്ടറി ആകും ഇത്. ഈ ഫാക്ടറി തുറക്കുന്നതോടെ, വിയറ്റ്നാം, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബൈക്ക് വിൽപ്പന താരതമ്യേന എളുപ്പമാകും. വൻ മാർക്കറ്റാണ് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഏഷ്യൻ മാർക്കറ്റിൽ ലഭിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

ബൈക്കുകളുടെ ഏറ്റവും വലിയ മാർക്കറ്റ് ആദ്യം മുതൽ തന്നെ ഏഷ്യയിൽ ആണുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെ ബൈക്കുകളാണ് സഞ്ചാരത്തിന് ഉത്തമം. അതിനാൽ തന്നെ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നതും ബൈക്കുകളാണ്. അടുത്തവർഷം കമ്പനിയുടെ നൂറ്റിഇരുപതാമത് ജന്മദിനമാണ്.
ഡോ. ഐഷ വി
പൂജാവധി കുട്ടികൾക്കെല്ലാം വളരെ സന്തോഷമുള്ള ദിവസങ്ങളാണ്. പുസ്തകങ്ങൾ പൂജ വച്ചു കഴിഞ്ഞാൽ പിന്നെ പൂജയെടുപ്പു വരെ പഠിയ്ക്കാൻ ആരും പറയില്ല. പഠിയ്ക്കുകയും വേണ്ട. പണിക്കാർ അവരുടെ പണിയായുധങ്ങളും പൂജ വയ്ക്കാറുണ്ട്. കാസർഗോട്ടെ ഞങ്ങളുടെ പൂജാവധി വളരെ സന്തേഷവും മാധുര്യവുമുള്ളതായിരുന്നു. അയൽ പക്കത്തെ ദേവയാനി ചേച്ചിയ്ക്കും ഭാസ്കരന്മാമനും അക്കാലത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ തന്നെയായിരുന്നു മക്കൾ. ഞങ്ങളുടെ ഒന്നുരണ്ട് പുസ്തകങ്ങൾ അവിടെയും ഒന്നുരണ്ടെണ്ണം ഞങ്ങളുടെ വീട്ടിലും പൂജവയ്ക്കും . ഭാസ്കരന്മാമൻ രാവിലെയും വൈകുന്നേരവും അവരുടെ വീട്ടിൽ പൂജ ചെയ്യും. സരസ്വതി ദേവി ,ലക്ഷ്മീ ദേവി, ശ്രീ കൃഷ്ണൻ , ശിവൻ, ഗണപതി, തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിലവിളക്ക്, ചന്ദനത്തിരി ,കർപ്പൂരം മുതലായവ കത്തിച്ച് വയ്ക്കും ഒപ്പം മുന്തിരി, ഓറഞ്ച്,ആപ്പിൾ , വാഴപ്പഴം, അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര മുതലായവയുണ്ടാകും. പ്രഭാത പൂജയ്ക്കും പ്രദോഷപൂജയ്ക്കും ഞങ്ങൾ അവിടെ ഹാജർ . പൂജ കഴിയുമ്പോൾ അവൽ, പഴം, ആപ്പിൾ, ഓറഞ്ച് ഇത്യാദി വിഭവങ്ങൾ ചേച്ചിയും മാമനും കൂടി പങ്കു വച്ച് ഞങ്ങൾക്ക് തരും. ഈ പതിവ് ഞങ്ങൾ കാസറഗോഡുണ്ടായിരുന്ന എല്ലാ വർഷവും ആവർത്തിച്ചു.
ഒരു പൂജയെടുപ്പിനായിരുന്നു അനുജത്തിയുടെ എഴുത്തിനിരുത്ത്. നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ചാണ് അനുജത്തി അനിത ആദ്യാക്ഷരം കുറിച്ചത്. അമ്മ രാവിലെ തന്നെ അനുജനേയും അനുജത്തിയേയും കുളിപ്പിച്ചൊരുക്കി. സാധാരണ ദേവയാനി ചേച്ചിയാണ് ഞാൻ സ്കൂളിൽ പോകാനായി തലമുടിയൊക്കെ ചീകി കെട്ടി ഒരുക്കി വിട്ടിരുന്നത്. അന്ന് ഞാൻ തനിച്ചൊരുങ്ങി. ചേച്ചിയും മാമനും ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങി വന്നു. ഞങ്ങൾ ക്ഷേത്രത്തിലെത്തി. അനുജത്തിയെ അച്ഛന്റെ മടിയിലിരുത്തി. ഒരു പാത്രത്തിൽ നിരത്തിയ അരിയും മറ്റു പൂജാ സാമഗ്രികളും അടുത്തുണ്ടായിരുന്നു. ക്ഷേത്ര പൂജാരി ഒരു കഷണo മഞ്ഞളുമായി വന്നു. അനുജത്തിയുടെ നാക്കിൽ ” ഓം” എന്നെഴുതിയതും അനുജത്തി ആ മഞ്ഞൾ കഷണം വിഴുങ്ങി. പൂജാരി അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അച്ഛൻ അനുജത്തിയുടെ ചുണ്ടുവിരൽ പിടിച്ച് അരിയിൽ എഴുതിച്ചു. ഹരി: ശ്രീ ഗണ പതായെ നമ:
എന്നെയും അനുജനേയും എന്റെ രണ്ട് മക്കളേയും എഴുത്തിനിരുത്തിയത് അച്ഛനാണ്.
അക്ഷരം മനസ്സിലുറപ്പിച്ചത് അമ്മയുടെ നിരന്തര പരിശ്രമം മൂലവും. കതിയാമ്മ ചേച്ചിയുടെ മകൾ ഭാവനയേയും രമണി ചേച്ചിയുടെ മകൻ പ്രമീദിനേയും അച്ഛൻ എഴുത്തിനിരുത്തിയിട്ടുണ്ട്.
1995 ലെ പൂജാവധിയ്ക്ക് ഞാൻ തൃശ്ശൂരിലായിരുന്നു. അന്ന് ഇരിങ്ങാലക്കുട വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്കൊപ്പം വടക്കും നാഥ ക്ഷേത്രത്തിലെത്തി. കൂടെ വന്നവർ അവിടെ ഒരാൽച്ചുവട്ടിൽ നിരത്തിയിട്ടിരുന്ന മണലിൽ വീണ്ടും അക്ഷരം എഴുതി നോക്കി. അപ്പോൾ ഒരു കൗതുകത്തിന് ഞാനും അത് അനുകരിച്ചു. അവർ അങ്ങനെ എല്ലാ വർഷവും എഴുതുന്ന പതിവുണ്ടത്രേ.
2018 – ൽ പോളച്ചിറയിലെ വിഷ്ണു ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുട്ടികളെ എഴുതിയ്ക്കാൻ എനിക്കവസരം ലഭിച്ചു. 2019 -ൽ ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിൽ ഗുരുക്കമാരിൽ ഒരാളായി എനിക്കവസരം ലഭിച്ചു. ഭൂതക്കളം ലതിക ട്യൂട്ടോറിയലിൽ ഞങ്ങളെ പഠിപ്പിച്ച ഉദയകുമാർ സാറായിരുന്നു എന്നെ ക്ഷണിച്ചത്. ഐ എസ് ആർ ഓയിലെ സയന്റിസ്റ്റും റിട്ട പ്രിൻസിപ്പലും, ജോലിയുള്ളവരും അന്നു ഗുരുക്കന്മാരായി അവിടെയുണ്ടായിരുന്നു. ധാരാളം പരിചയക്കാരെയും അന്നവിടെ കാണാൻ കഴിഞ്ഞു. ഒരു ട്രിപ്പ് കുട്ടികളെ എഴുതിച്ച് കഴിഞ്ഞപ്പോൾ ദേവസ്വം സദ്യാലയത്തിൽ തയ്യാർ ചെയ്തിരുന്ന പ്രാതൽ കഴിയ്ക്കാനായി ഉദയകുമാർ സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരികെ വന്ന് ബാക്കിയുള്ള കുട്ടികളെ എഴുതിച്ചു. അവിടെ സ്വർണ്ണ നാരായമായിരുന്നു നാക്കിലെഴുതാനായി വച്ചിരുന്നത്. അന്ന് ഐ എസ് ആർ ഓയിലെ സയന്റിസ്റ്റിനെ കൊണ്ടു എഴുതിയ്ക്കാനുള്ള ക്യൂവിലായിരുന്നു ആളുകൾ കൂടുതൽ.
അന്ന് എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം എന്റെ കൂടെ ഭൂതക്കുളം സ്കൂളിൽ പഠിച്ച ശ്രീദേവി , അവരുടെ പേരക്കുട്ടിയെ എഴുതിയ്ക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നു എന്നതാണ്.
ഇത്തവണയും ഉദയകുമാർ സാർ എന്റെ അമ്മയെ വിളിച്ച് മൂന്ന് മക്കളെയും പൂജയെടുപ്പിന് ഗുരുക്കന്മായി ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിലെത്താൻ ക്ഷണിച്ചു. പിന്നെ എന്നെയും സാർ വിളിച്ചിരുന്നു. ഒന്ന് തീയതിയും സമയവും അറിയിക്കാൻ. മറ്റൊന്ന് കോവിഡ് കാലമായത് കൊണ്ട് കുറച്ച് ദിവത്തേയ്ക്ക് പൊതു പരിപാടിയിലൊന്നും പങ്കെടുക്കേണ്ടന്ന് ഓർമ്മിപ്പിക്കാൻ. പിന്നൊന്ന് എഴുത്തിനിരത്തുന്ന ഗുരുക്കന്മാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിയ്ക്കണമെന്നറിയിയ്ക്കാൻ. സാർ തന്നെ കലയ്ക്കോട് പി എച്ച് സിയിൽ ഇത്തവണ എഴുത്തിനിരുത്തുന്ന അഞ്ച് ഗുരുക്കന്മാരെയും ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ അഞ്ച് ഗുരുക്കമാരും ഒക്ടോബർ 22-ാം തീയതി രാവിലെ ഒൻപതരയ്ക്കു തന്നെ കല്ക്കോട് പി എച്ച്സിയിലെത്തി. എന്നെ എന്റെ ഭർത്താവ് രാവിലെ തന്നെ ഡോക്ടറുടെ മുന്നിൽ എത്തിച്ചു. അവിടെ നിന്നും നേരത്തേ നിശ്ചയിച്ചതുപ്രകാരം കൂട്ടുകാരി രതിയോടൊപ്പം(ഇപ്പോൾ ഭൂതക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ) കലയ്ക്കോട്ടെത്തി. പിപി ഇ കിറ്റിട്ട് ആരോഗ്യ പ്രവർത്തകർ തയ്യാറായി. ആദ്യം തന്നെ ഞങ്ങളുടെ ടെസ്റ്റ് കഴിഞ്ഞു. മൂക്കിൽ നിന്നും സ്രവമെടുത്തായിരുന്നു പരിശോധന. വേഗം തന്നെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഉദയകുമാർ സാർ അവിടെ എത്തിയിരുന്നു. ഞങ്ങൾ തിരികെ വീട്ടിലെത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ സാറ് വിളിച്ച് അറിയിച്ചു. എല്ലാവരുടേയും ഫലം നെഗറ്റീവ് . അതും സന്തോഷം തന്നെ.
പൂജയെടുപ്പ് 26-ാം തീയതി. ഇത്തവണത്തെ നവമി ആഘോഷങ്ങൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം, പ്രസാദം എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ അക്ഷരം എഴുതിച്ചാലും ഇല്ലെങ്കിലും വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും നന്മ നേരുന്നു. മുമ്പ് അക്ഷരമെഴുതിച്ച എല്ലാ കുരുന്നുകളും നല്ല നിലയിലെത്താൻ ഓർക്കുമ്പോഴെല്ലാം മനസ്സിൽ ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. ഈ കോവിഡ് കാലത്ത് എല്ലാവർക്കും നന്മ വരട്ടെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ 2021 മുതൽ സമയമാറ്റം നടപ്പാക്കേണ്ടതില്ല യൂറോപ്യൻയൂണിയനിലുള്ള അംഗ രാഷ്ട്രങ്ങൾ സമയമാറ്റം നടപ്പാക്കേണ്ടതില്ല എന്ന് ഒരു നിർദ്ദേശം യൂറോപ്പ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരുന്നു. ബ്രെക്സിറ്റ് നടപ്പാക്കി ആണെങ്കിലും ഒരുപക്ഷേ യൂറോപ്യൻ യൂണിയൻെറ യൂറോപ്പിലെ മറ്റു രാജ്യങ്ങളൊന്നും സമയമാറ്റം നടപ്പാക്കുന്നില്ലാത്തതിനാൽ 2021 മുതൽ ബ്രിട്ടനിലെ സമയമാറ്റം ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ വരികയാണെങ്കിൽ വിന്ററിന് മുന്നോടിയായിട്ടുള്ള ബ്രിട്ടനിൽ അവസാനത്തെ സമയമാറ്റം ആവും ഈ ഒക്ടോബറിൽ നടപ്പാക്കപ്പെടുക.
സമയമാറ്റം ജനങ്ങളുടെ ജീവിതരീതിയിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നഴ്സുമാർ ഉൾപ്പെടെ രാത്രി ഷിഫ്റ്റ് ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ ബോഡി ക്ലോക്ക് സമയം മാറ്റത്തോടെ പല രീതിയിലാണ് പ്രതികരിക്കുന്നത്. സമയ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജീവിത രീതികൾ ക്രമീകരിക്കാനായിട്ട് ജനങ്ങൾ ഏതാണ്ട് ഒരു മാസം വരെയും എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ് പകൽ വെളിച്ചത്തിനനുസരിച്ച് സമയക്രമം മാറ്റുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഇനി അടുത്ത വർഷം മാർച്ച് അവസാന ഞായറാഴ്ച പുലർച്ചെ 1.00 നാണ് സമയക്രമത്തിൽ മാറ്റം ഉണ്ടാവുക. ഈ വർഷം അത് മാർച്ച് 29 ഞായറാഴ്ച ആയിരുന്നെങ്കിൽ, 2021 സമ്മറിൽ സമയം മാറ്റം സംഭവിക്കുക മാർച്ച് 28 ഞായറാഴ്ച രാത്രി ആയിരിക്കും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോവിഡ് പിടിപെടാൻ സാധ്യത ഏറെയെന്ന് ഓസ്ട്രേലിയൻ മാധ്യമം. മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയ വത്തിക്കാൻ നയതന്ത്രഞ്ജന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്ക ഉയർന്നത്. ഓസ്‌ട്രേലിയയിലെ ഹോളി സീയുടെ അംബാസഡറായ ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യെലാന ഒക്ടോബർ 6 ന് വത്തിക്കാനിൽ എത്തി മാർപാപ്പയുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബർ 9 ന് സിഡ്നിയിൽ എത്തിയ അദ്ദേഹത്തിന് പിന്നീട് രോഗം സ്ഥിരീകരിച്ചു. കാൻബെറയിലെ വീട്ടിൽ പത്തു ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് യെലാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഈ ആഴ്ച ആദ്യം പൊതുചടങ്ങിൽ മാസ്ക് ധരിച്ചെത്തിയ 83കാരനായ മാർപാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് മുമ്പും ആശങ്കകൾ ഉയർന്നിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് അദ്ദേഹം വിമർശനം നേരിട്ടിരുന്നു. പല വിശ്വാസികളും മാർപാപ്പയോടൊപ്പം ഫോട്ടോ എടുക്കുകയും കയ്യിൽ ചുംബിക്കുകയും ചെയ്തു. പ്രായം, ശരീര ഭാരം, ശ്വാസകോശ പ്രശ്നം എന്നിവ കണക്കിലെടുത്താൽ മാർപാപ്പയ്ക്ക് രോഗസാധ്യത കൂടുതലാണ്. ചൊവ്വാഴ്ച നടന്ന ആനുവൽ മൾട്ടി ഫെയ്ത് ചടങ്ങിനിടെയാണ് അദ്ദേഹം ആദ്യമായി മാസ്ക് ധരിച്ചെത്തിയത്. 11 സ്വിസ് ഗാർഡുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഇത്.

ഗാർഡുകളെ മാറ്റിനിർത്തിയാൽ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന 16 പേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. പ്രദേശത്ത് കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നഗരത്തിൽ താരതമ്യേന കുറഞ്ഞ കണക്ക് ആയിരുന്നിട്ടും ഇറ്റലിയുടെ ദൈനംദിന കണക്കുകൾ കുത്തനെ ഉയരുകയാണ്. ഇറ്റലിയിൽ ഇന്നലെ 19,143 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 484,896 ആയി. ജനുവരി അവസാനം പകർച്ചവ്യാധി പടർന്നുപിടിച്ചതിനുശേഷം 37,000 ൽ അധികം ആളുകൾ ഇറ്റലിയിൽ രോഗം ബാധിച്ച് മരണപ്പെട്ടു.
സ്വന്തം ലേഖകൻ
യു കെ :- രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോർ, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 10 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ, 433300 പേരാണ് രോഗബാധിതരായത്. ഇതനുസരിച്ച് 35,200 പേർക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ, ഒരു ദിവസം 27,900 എന്ന കണക്കാണ് ഇപ്പോൾ ഈ വർദ്ധനയിലേക്ക് എത്തിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ രോഗ വർദ്ധന രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ, ഹംബർ, നോർത്തീസ്റ്റ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം 59 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് രോഗ ബാധ പടരുന്നത്. വെയിൽസിലും രോഗബാധ വർദ്ധിക്കുന്നു എന്ന കണക്കുകൾ ആണ് പുറത്തു വരുന്നത്. നോർത്തേൺ അയർലൻഡിൽ 250 പേരിൽ ഒരാൾക്ക് എന്ന കണക്കു മാറി, ഇപ്പോൾ 100 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് രോഗം പടരുന്നത്.

വെയിൽസിൽ നാഷണൽ ലോക്ക്ഡൗൺ വൈകുന്നേരം ആറ് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സ്കോട്ട്‌ലൻഡിലും കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ജനങ്ങൾ എല്ലാവരുംതന്നെ ജാഗ്രത തുടരണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
സ്വന്തം ലേഖകൻ
വിഷം ചേർത്ത അച്ചാർ കഴിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ അരികിൽ കുഞ്ഞു സഹോദരങ്ങൾ കാത്തിരുന്നത് മൂന്നുദിവസം. കുടുംബ സംഗമത്തിൽ പങ്കെടുക്കാതിരുന്ന ഈ സഹോദരനെയും കുടുംബത്തെയും വിളിച്ച് അന്വേഷിച്ച ആന്റിയോട് കൊച്ചു പെൺകുട്ടി പറഞ്ഞു ” അച്ഛനും അമ്മയും വലിയ ഉറക്കത്തിലാണ്, അച്ഛൻ ആകെ കറുത്തിരുണ്ടു പോയി, അച്ചാറിൽ വിഷമുണ്ടായിരുന്നു.” ഫാമിലി പാർട്ടിയിൽ പങ്കെടുക്കാതിരുന്നതും രണ്ടുദിവസമായി വിവരമൊന്നും ഇല്ലാതിരുന്നതും മൂലം ഭയന്ന ബന്ധുക്കൾ അലക്സാണ്ടറിനെയും (30) വിക്ടോറിയയെയും(25) ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുത്തത് അഞ്ചുവയസ്സുകാരിയായ മകളായിരുന്നു. മൂന്നുദിവസമായി ഒരു വയസ്സുള്ള കുഞ്ഞനുജനെ താനാണ് നോക്കുന്നതെന്നും, അച്ഛനും അമ്മയും വലിയ ഉറക്കത്തിൽ ആണെന്നും ആണ് അവൾ പറഞ്ഞത്. ഇരുവരെയും മികച്ച ദമ്പതിമാർ എന്നാണ് അറിയാവുന്നവർ എല്ലാം വിശേഷിപ്പിച്ചിരുന്നത്.

അലക്സാണ്ടറുടെ സഹോദരിയായ ബാകുലിന (36) റഷ്യയിലെ ലെനിൻഗ്രാഡ് ലെ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടിയാണ് വാതിൽ തുറന്നത്. “ഓടി അകത്ത് എത്തിയപ്പോൾ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു, ഞാൻ അലറി വിളിച്ചു പോയി.” പെട്ടെന്ന് തന്നെ അവർ പൊലീസിനെയും എമർജൻസി സർവീസിനെയും വിവരമറിയിച്ചു. പിന്നീട് കുട്ടികളെ വസ്ത്രം ധരിപ്പിച്ച് ബോൾ ഷോയിലെ കുസ്യൊവിക്നോവിലെ സ്വന്തം ഫ്ലാറ്റിലേക്ക് മാറ്റി.

ഭക്ഷണത്തിൽ വിഷം കലർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഗ്യാസ് പ്ലാന്റ് വർക്കറായ അലക്സാണ്ടറിന് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് മുത്തശ്ശി വീട്ടിൽ ഉണ്ടാക്കിയ അച്ചാർ നൽകിയിരുന്നു. അച്ചാറിനുള്ളിലുണ്ടായ ബൊട്യൂലിനം ടോക്സിൻ എന്ന വിഷ വസ്തുവാണ് മരണകാരണം. ഈ വിഷം ഉള്ളിൽ ചെന്നാൽ ശരീരം തളരുകയും ശ്വാസോച്ഛാസം കുറയുകയും ക്രമേണ മരണം സംഭവിക്കുകയും ചെയ്യും. അയൽക്കാരനായ മിഖായേൽ ഇരുവർക്കും മദ്യത്തിൽ നിന്ന് വിഷബാധ ഏൽക്കാൻ ഉള്ള സാഹചര്യം തള്ളിക്കളഞ്ഞിരുന്നു. ദമ്പതിമാർ മദ്യപിക്കുന്നവർ ആയിരുന്നില്ല. ഇരുവരും മികച്ച പങ്കാളികളായിരുന്നു എന്നും, അവരെക്കുറിച്ച് ആർക്കും ഒരു മോശം അഭിപ്രായവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ പൊതുജനങ്ങളോട് വീട്ടിലിരിക്കാൻ പറയുന്ന നടപടി നിരർത്ഥകമാണെന്ന് ഗവേഷകർ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒരു മാസത്തിനു ശേഷം ആർ റേറ്റ് 3% മാത്രമാണ് കുറഞ്ഞത്. പത്തിലധികം പേർ ഒത്തുചേരുന്നതിനുള്ള നിരോധനവും ആർ റേറ്റ് കുറയ്ക്കുന്നതിൽ വലിയ രീതിയിൽ സഹായിച്ചില്ല. നിയമം പാലിക്കൽ ഉറപ്പാക്കാനുള്ള കഴിവില്ലായ്മയാണ് രണ്ട് നടപടികളിലെയും പ്രധാന പോരായ്മയെന്ന് എഡിൻബർഗ് സർവകലാശാല പഠനം കണ്ടെത്തി. പൊതുപരിപാടികൾ നിരോധിക്കുന്നത് ഏറ്റവും ഫലപ്രദമായ നടപടിയാണെന്ന് ലാൻസെറ്റ് ജേണലിൽ എഴുതിയ ഗവേഷകർ അഭിപ്രായപ്പെട്ടു. രോഗപ്രതിസന്ധിയുടെ തുടക്കത്തിൽ വലിയ കായിക മത്സരങ്ങളായ ചെൽട്ടൻഹാം ഫെസ്റ്റിവൽ, അറ്റ്ലെറ്റിക്കോ മാഡ്രിഡുമായുള്ള ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മത്സരം എന്നിവ നടത്തപ്പെട്ടു. 131 രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ നടപടികളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് എഡിൻബർഗിലെ ഹരീഷ് നായരുടെ നേതൃത്വത്തിൽ ഗവേഷണം നടന്നത്.

“നിങ്ങൾ വീട്ടിൽ താമസിക്കാൻ ആളുകളോട് പറഞ്ഞാൽ അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വളരെ പ്രയാസമാണ്.” പ്രൊഫസർ പറഞ്ഞു. ബഹുജന പരിപാടികൾ നിരോധിക്കുകയോ സ്കൂളുകൾ അടയ്ക്കുകയോ ചെയ്യുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിന് സഹായമായിത്തീർന്നു. രോഗവ്യാപനം മന്ദഗതിയിലാക്കുന്ന വിവിധ നിയന്ത്രണങ്ങൾ ഗവേഷകർ പരിശോധിക്കുകയുണ്ടായി. ആർ റേറ്റ് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം എല്ലാ പൊതു പരിപാടികളുടെയും നിരോധനമാണ്. വ്യത്യസ്ത നടപടികളുടെ സംയോജനം ആർ റേറ്റ് കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ കണ്ടെത്തി. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ ആണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. പൊതു പരിപാടികൾക്കും പത്തിലധികം പേർ ചേരുന്ന സമ്മേളനങ്ങൾക്കും ഉള്ള വിലക്കാണ് ആദ്യ നടപടി. ആർ റേറ്റ് ഒരു മാസം കൊണ്ട് 0.71ൽ എത്തുന്നതിനു ഇത് സഹായിക്കും. ജോലിസ്ഥലം അടയ്ക്കലും പൊതു പരിപാടികൾക്കും സമ്മേളനങ്ങൾക്കുമുള്ള നിരോധനം ആർ റേറ്റ് 0.62ൽ എത്തുന്നതിനു കാരണമാകും.

ജോലിസ്ഥലം അടയ്ക്കൽ, പൊതുപരിപാടികളുടെ നിരോധനം, പത്തിലധികം ആളുകളുടെ ഒത്തുചേരലിനുള്ള വിലക്ക്, യാത്രനിയന്ത്രണം എന്നിവ ആർ റേറ്റ് 0.58ൽ എത്തുന്നതിനു സഹായിക്കും. സ്കൂളും ജോലിസ്ഥലവും അടയ്ക്കൽ, പൊതു പരിപാടികളുടെ നിരോധനം, പത്തിലധികം പേരുടെ ഒത്തുചേരലിനുള്ള നിരോധനം, യാത്ര വിലക്ക്, വീട്ടിലിരിക്കാൻ ഉള്ള നിർദേശം എന്നിവ ആർ റേറ്റ് ഒരു മാസം കൊണ്ട് 0.48ൽ എത്തിക്കും. ഈ നാല് സംയോജന നടപടികളാണ് ഗവേഷകർ മുന്നോട്ട് വച്ചത്. ഏറ്റവും ശക്തമായ നാലാമത്തെ നടപടി ആർ റേറ്റ് 52 ശതമാനം കുറയുന്നതിനാണ് കാരണമാവുക. കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മറ്റ് നടപടികളുടെ സ്വാധീനം ഗവേഷകർ പരിഗണിച്ചിട്ടില്ല. ഈ മാസം ആദ്യം 1.6 ആയി ആർ റേറ്റ് ഉയർന്നെങ്കിലും ഇപ്പോഴത് 1.3 നും 1.5 നും ഇടയിലാണ്. സർക്കാർ ഏർപ്പെടുത്തുന്ന ചില നിയന്ത്രണങ്ങൾ വലിയ സാമൂഹിക – സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഈ വിവരങ്ങൾ നിർണായകമാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഓക്സ്‌ഫോർഡ് : ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ പൂർണമായി പ്രവർത്തിക്കുമെന്നും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ മുന്നേറുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കികാണുന്നത്. ആദ്യകാല പരീക്ഷണങ്ങളിൽ വാക് സിൻ നൽകിയ സന്നദ്ധപ്രവർത്തകരിൽ രോഗപ്രതിരോധ പ്രതികരണം സുരക്ഷിതമായി നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രിസ്റ്റോൾ സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷകർ, കൊറോണ വൈറസിനായും ശക്തമായ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ലബോറട്ടറിയിൽ കോശങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൽ കോവിഡ് പ്രോട്ടീന്റെ നിർദ്ദേശങ്ങൾ വാക്സിൻ ഫലപ്രദമായി നൽകുന്നു. ഇത് കോശങ്ങൾ ധാരാളം തവണ പകർത്തി വലിയ അളവിൽ ഉത്പാദിപ്പിക്കുന്നു. ഇതിനർത്ഥം ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി രോഗം തിരിച്ചറിയുന്നതിനും അതിനെതിരെ പ്രാഥമികമായി പോരാടുന്നതുമാണ്.

ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിസ്റ്റോൾ സ്‌കൂൾ ഓഫ് സെല്ലുലാർ ആന്റ് മോളിക്യുലാർ മെഡിസിനി(സിഎംഎം) ൽ നിന്നുള്ള ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു: ‘ഇതുവരെ, വ്യക്തമായ ഒരു ഉത്തരം നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും വാക്സിൻ എല്ലാം ചെയ്യുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞു. രോഗത്തിനെതിരായ നമ്മുടെ പോരാട്ടത്തിലെ ഒരു സന്തോഷവാർത്തയാണിത്.’ വാക്‌സിനിൽ നിന്നുള്ള നിർദ്ദേശങ്ങൾ കോശങ്ങൾ കൃത്യമായി പകർത്തി പ്രോട്ടീൻ നിർമ്മിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീൻ വലിയ അളവിൽ വളരെ കൃത്യതയോടെ ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ ട്രയലിന് നേതൃത്വം നൽകുന്ന സാറാ ഗിൽബെർട്ട് പറഞ്ഞു. അടുത്ത വർഷത്തിന് മുമ്പ് കോവിഡ് -19 നുള്ള വാക്സിൻ വ്യാപകമായി ലഭ്യമാകില്ലെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പഠനം പുറത്തുവന്നത്. എന്നാൽ ക്രിസ്തുമസിന് മുമ്പ് വളരെ കുറച്ചു ഡോസുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

“കാര്യങ്ങൾ നന്നായി പുരോഗമിക്കുന്നു. രോഗപ്രതിരോധ ശേഷി ഉളവാക്കുന്ന വാക്സിനുകൾ ഉണ്ട്, അവ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.” ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ സംസാരിച്ച സർ പാട്രിക് വാലൻസ് പറഞ്ഞു. കോവിഡ് -19 ഒരിക്കലും അപ്രത്യക്ഷമാകില്ലെന്നും ഒരു വാക്സിൻ കൊണ്ട് അതിനെ പൂർണ്ണമായും തുടച്ചുനീക്കാൻ ആവില്ലെന്നും യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഈ ആഴ്ച പറയുകയുണ്ടായി. മൂന്നാം ഘട്ട ട്രയൽ തുടരുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല വ്യക്തമാക്കി. ഒരു സ്വതന്ത്ര അവലോകനത്തിൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലിൽ ഇതുവരെ 8,000 ത്തോളം വോളന്റിയർമാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.