ജിബിൻ ആഞ്ഞിലിമൂട്ടിൽ,മലയാളം യുകെ ന്യൂസ് ടീം
ഏതൊരു അപകടകാലത്തുമെന്നപോലെ കൊറോണക്കാലത്തും വ്യാജവാർത്തകൾക്കും,വ്യാജ പ്രചാരണങ്ങൾക്കും കുറവൊന്നുമില്ല. വ്യാജവാർത്തകളിൽ വിദ്യാർത്ഥികൾ തൊട്ട് ഇങ്ങ് രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ കുടുങ്ങിയിട്ടുമുണ്ട്.അവ ലൈക്കുകളും,ഷെയറുകളുമായി അങ്ങനെ കറങ്ങി നടക്കുന്നു.

ഇതാദ്യമായൊന്നുമല്ല വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നത്.കഴിഞ്ഞ നാളുകളിൽ ഉണ്ടായ ഒരു പ്രചരണമാണ് എയ്ഡ്‌സ് രോഗത്തിന് മരുന്ന് കണ്ടുപിടിച്ചു,എച്ച്‌ഐവി വൈറസിനെ ലബോറട്ടറിയിൽ സൃഷ്ടിച്ചു എന്നിങ്ങനെ ഉള്ള പ്രചരണങ്ങൾ.മാത്രമല്ല ആടിന്റെ പാല് എച്ച്‌ഐവി പ്രതിരോധിക്കാൻ സഹായിക്കും എന്ന നിലയിൽ വന്ന പ്രചരണങ്ങൾ.ഇത്തരം വ്യാജങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി തീരെ ചെറുതൊന്നുമല്ല. വളരെ ദൂരവ്യാപകമായ പ്രത്യാഘാതം ഇത് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ കൊറോണക്കാലത്തും ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തുന്ന വ്യാജസൃഷ്ടികൾ ഉണ്ട്. കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചു.കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതി. എന്നിങ്ങനെ ഉള്ള പ്രചരണങ്ങൾ. ഇതൊക്കെ ഷെയർ ചെയ്യുന്നത് പലപ്പോഴും വിവരമുള്ളവർ എന്ന് നാം കരുതുന്നവർ തന്നെയാണ്.

ഇറ്റലിയിലെ പ്രസിഡന്റ് കരയുന്നു എന്ന് പറഞ്ഞു പ്രചരിപ്പിച്ച ചിത്രം പോലും വ്യാജമാണെന്ന് നാം മനസ്സിലാക്കിയത് ഏറെ വൈകിയാണ്.അതുപോലെ തന്നെ കൊറോണയെ പ്രാർത്ഥിച്ചാൽ മാറ്റാം എന്ന് പറഞ്ഞു വരുന്ന രോഗശാന്തിക്കാരും,അരമുറി വൈദ്യന്മാരും നമ്മുടെ മുന്നിൽ കണ്ട കാഴ്ചകൾ ആണ്. ഇത്തരം വ്യാജങ്ങൾ വിശ്വസിച്ച് അതിലെ വസ്തുത മനസ്സിലാക്കാതെ പ്രചരിപ്പിച്ചാൽ വലിയ അപകടങ്ങൾ നമുക്ക് മുൻപിൽ ഉണ്ടാകും. വ്യാജവാർത്തകളെ തിരിച്ചറിഞ്ഞു അതിനെതിരെ നടപടികൾ കൈക്കൊള്ളാൻ പോലീസ് അധികാരികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ നടക്കും.പൊതുസമൂഹവും അതിനൊപ്പം നിൽക്കണം എന്ന് മാത്രം.
ഐശ്വര്യ ലക്ഷ്മി.എസ്സ്
പീതാംബരശോഭയോടെ സ്വർണ്ണവർണ്ണവുമായി കണിക്കൊന്നകൾ പൂത്തുലഞ്ഞിരിക്കുന്നു. സർവൈശ്വര്യത്തിന്റെ പൂത്താലവുമേന്തി പടിവാതിൽക്കലെത്തി നിൽക്കുകയാണ് വിഷു. കാലമെത്ര മാറിയാലും ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താത്തവരാണ് മലയാളികൾ. എന്നാലിന്ന് മാനസികമായി തെല്ലൊരു ആശങ്കയിലാണ് ലോകം മുഴുവനും.കൊറോണയെന്നു വിളിപ്പേരുള്ള മഹാമാരിക്കു മുന്നിൽ അങ്കക്കളത്തിലാണ് നാമേവരും. എങ്കിലും ഭൂമി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
‘വിഷു’ എന്ന പദത്തിന്റെ അർത്ഥം തന്നെ തുല്യതയാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷുസംക്രാന്തി. അതിന്റെ പിറ്റേന്നാണ് വിഷു. ഇക്കൊല്ലം അത് രാത്രി 8.30ന് പൂരാടം നക്ഷത്രത്തിലാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും വിഷു പലപേരുകളിൽ ആഘോഷിക്കുന്നുണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലനിന്നിരുന്ന പഞ്ചാംഗപ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. രാവും പകലും തുല്യമായി വരുന്ന ദിനമാണ് വിഷു. കാർഷികപ്പെരുമയുടെ വസന്തം കുറിക്കുന്ന ഈ ദിനത്തിലാണ് കർഷകർ വിളയിറക്കുന്നത്.
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും 2 എൈതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യൻ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം. എന്തായാലും മലയാളിയുടെ മനസ്സിൽ വിഷുവെന്ന് കേൾക്കുമ്പോൾ ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.ഗ്രന്ഥങ്ങളും കണിവയ്ക്കാറുണ്ട്.
കവി പാടിയപോലെ ഏത് ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും മനസ്സിൽ മമതയും കൊന്നപ്പൂവുമൊന്നുമില്ലാത്ത മലയാളികളില്ല. പഞ്ചേന്ദ്രിയങ്ങൾക്ക് വിഷു ഒരു ഉണർത്തുപാട്ടാണ്. പാറിപ്പറന്നും ചിറകടിച്ചാർത്തും മനുഷ്യന്റെ സാന്നിധ്യം കുറഞ്ഞതോടെ കാതുകൾക്ക് കുളിരേകുകയാണ് വിഷു പക്ഷികൾ. മീനം മേടത്തിനായി കരുതിവച്ച വിളവുകളിലെല്ലാം സൂര്യന്റെ കൈയ്യൊപ്പു പ്രകടമാണ്. വിഷു സദ്യ നാവിന് ഉന്മാദം പകരുമ്പോൾ മുതിർന്നവർ നെറുകയിലൊരു തലോടലോടെ കൈയിൽ വച്ചുതരുന്ന നാണയത്തുട്ടുകൾക്കുമപ്പുറം എന്തൊക്കെയോയാണ് വിഷുക്കൈനീട്ടം.
പുതുവർഷത്തിൽ ഏഴുതിരിയിട്ടു കത്തിക്കുന്ന നിലവിളക്കും വിഷുക്കണിയുമെല്ലാം പകരുന്ന ഊർജമാണ് വരും നാളുകൾക്ക് കരുത്തേകുന്നത്. വിഷുഫലം വരും നാളുകളുടെ ഫലമാണ്. ഭൂമിയും മനുഷ്യനുമായി ഒരു ഉടമ്പടിയില്ലാതെ ജീവിക്കാൻ പറ്റില്ലയെന്നുകൂടിയാണ് ഈ വിഷുകാലം ഓർമ്മപ്പെടുത്തുന്നത്.
ഭൂമിയെയും ചരാചരങ്ങളെയും ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ആഘോഷവേളകളെയാണ് ഭൂമിയും കുറച്ചുവർഷങ്ങളായി നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മലയാളിയുടെ ഓണക്കാലം പ്രളയം കവർന്നു. ഇന്നിതാ വിഷുക്കാലത്തെ കൊറോണയും. പക്ഷേ ഇക്കഴിഞ്ഞതിനെയൊക്കെയും അടിപതറാതെ നേരിട്ടവരാണ് നമ്മൾ. ആഘോഷങ്ങൾ ആഘോഷങ്ങൾ മാത്രമാവാതെ പരസ്പരം അറിയാനുള്ളൊരവസരമാക്കുകയാകാം പ്രകൃതി. അങ്ങനെ നോക്കുമ്പോൾ കുറച്ച് കുറച്ച് മലയാളം സംസാരിക്കുന്ന മലയാളിയും ഉപഭോഗസംസ്കാരത്തിന് അടിമപ്പെട്ട ഇന്ത്യക്കാരനും കൂട്ടിലായതോടെ ഇന്ത്യയിൽ 40% മലിനീകരണം കുറഞ്ഞതായാണ് കണക്ക്. നമ്മുടെ തലമുറയ്ക്ക് ജലന്ധറിൽനിന്നും കി.മീ അകലെയുള്ള ഹിമാലയം ഒരിക്കൽ പോലും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല . എന്നാൽ കൊറോണയുമായി ഒളിയുദ്ധം ആരംഭിച്ചതോടെ അതും സാധ്യമായി. ഇതൊക്കെയാവാം പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന വിഷുക്കണികൾ. പടക്കമില്ലാതെയും കരുതലോടെ അതിന്റെ എല്ലാ അർത്ഥത്തിലും ആഘോഷങ്ങളെ വരവേൽക്കാൻ പ്രകൃതി നമ്മെ പഠിപ്പിച്ചു തുടങ്ങി. ഇത് തന്നെയാണ് മനുഷ്യരാശിക്കുള്ള ഏറ്റവും മഹത്തായ സന്ദേശവും. വിത്തും കൈക്കോട്ടുമെവിടെയെന്നു ചോദിച്ച വിഷുപക്ഷിയോടെ മാസ്കും ഹാൻഡ് വാഷും എവിടെയെന്നു വരും വർഷമെങ്കിലും നമുക്ക് തിരിച്ച് ചോദിക്കാതിരിക്കാം. കരുതലിന്റെയും സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും വിത്തുകൾ നമുക്കീവർഷം വിളയിറക്കാം.
“കരുതലാവണം പൊൻതിരിയിട്ടൊരാ നിലവിളക്കുകൾ.
വിളമ്പണം സ്നേഹം തൂശനിലയോരോന്നിലും.
ഇറക്കണം അകലത്തിലായ് അതിജീവനത്തിന്റെ വിത്തുകൾ.
വളരേണം മാലോകരൊന്നായി നാളേയ്ക്ക് കൈനീട്ടമായ്.”

ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് . മലയാളം യുകെയിൽ ഉൾപ്പെടെ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട് . അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]
ചിത്രീകരണം : അനുജ കെ
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
കൊറോണാ കാലത്ത് ലോകം ഭീതിയിലാകുമ്പോള്‍ ലോക്ഡൗണുമായി കുടുംബങ്ങളിലേയ്ക്ക് ഒതുങ്ങുന്നവര്‍ക്ക് മാനസികമായ ഉല്ലാസവുമായി ഒരു ടിക് ടോക് വീഡിയോ. നിമഷനേരം മാത്രമുള്ള ഈ വീഡിയോ നല്‍കുന്നത് ഒരു വലിയ സന്ദേശം കൂടിയാണ്. യുകെയിലെ ഒരു മലയാളി കുടുംബം ചെയ്ത വീഡിയോ എന്ന
നിലയില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമാണ്. യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന രാജേഷ് സ്വീറ്റി ദമ്പതികളാണ് ഈ വീഡിയോ നിര്‍മ്മിച്ചത്. എറണാകുളമാണ് രാജേഷിന്റെ ജന്മദേശം. സ്വീറ്റി തൊടുപുഴക്കാരിയും. ഇവര്‍ക്ക് രണ്ട് മക്കളാണ്. ഇജോയും ഡാനിയും. മൂത്തയാള്‍ ഇജോ ആണ് ഈ ചെറിയ വീഡിയോയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ ലീഡ്‌സ് ഇടവകയെ പ്രതിനിധീകരിച്ച് നിരവധി സമ്മാനങ്ങള്‍ രാജേഷ് സ്വീറ്റി ദമ്പതികള്‍ വാരിക്കൂട്ടിയിട്ടുണ്ട്. അപകടകാലത്തും ഒരു പോസിറ്റീവ് ഊര്‍ജ്ജം നല്കുക എന്ന ലക്ഷ്യം മാത്രമേ ഈ വീഡിയോയുടെ പിന്നിലുള്ളൂ എന്ന് രാജേഷ് പറയുന്നു. ഓപ്പസിറ്റ് ഡ്യൂട്ടി ചെയ്യുന്നവരാണ് യുകെയിലെ മലയാളി കുടുംബങ്ങളില്‍ അധികവും. തമ്മില്‍ കാണുവാനുള്ള സാഹചര്യം വളരെ പരിമിതവുമാണ്. കോവിഡ്19 ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍ പല കുടുംബ ബന്ധങ്ങളും കൂടുതല്‍ ദൃഡതയുള്ളതായി മാറുന്നു എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. തമാശയെങ്കിലും സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണ് രാജേഷ് ഈ വീഡിയോയില്‍ പറയുവാന്‍ ശ്രമിക്കുന്നത്.
ലോക മലയാളികള്‍ക്ക് ആസ്വദിക്കാന്‍ പാകത്തിന് ഒരു വലിയ സന്ദേശമാണ് യുകെയിലെ പ്രസിദ്ധമായ ബ്രാഡ് ഫോര്‍ഡില്‍ നിന്നും രാജേഷ് സ്വീറ്റി ദമ്പതികള്‍ ഇന്ന് ഫെസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൈക്കും ഷെയറിംഗുമായി ഈ വീഡിയോ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന് ചികിത്സ തേടിയ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പ്രധാനമന്ത്രിയുടെ തിരിച്ചുവരവ് ബ്രിട്ടനിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ്. തന്റെ മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം ജോൺസൺ ഉടൻ ജോലിയിൽ തിരിച്ചെത്തുകയില്ലെന്നും തന്റെ വസതിയിൽ വിശ്രമിച്ച്, സുഖം പ്രാപിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. വ്യാഴാഴ്ച ജനറൽ വാർഡിലേക്ക് മടങ്ങുന്നതിനുമുമ്പ് മൂന്ന് രാത്രികൾ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
മരണമുഖത്തുനിന്നുള്ള ജോൺസന്റെ തിരിച്ചുവരവ് അതിജീവനത്തിന്റെ പാഠമാണ്. തന്റെ ജീവൻ രക്ഷിച്ചതിന് ജോൺസൺ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. സെന്റ് തോമസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം റെക്കോർഡുചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞു. പ്രധാനമായി സ്റ്റാഫ് നഴ്‌സ് ലൂയിസ് പിത്താർമ (29), ജെന്നി മക്ഗീ (35) എന്നിവരോട് ജോൺസൻ നന്ദി അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ 48 മണിക്കൂറോളം ജോൺസനെ പരിചരിച്ചത് ഇവരായിരുന്നു. എന്നാൽ പ്രശംസ കേട്ടിരിക്കുകയല്ല, രാത്രി ഷിഫ്റ്റിനായി അവർ ജോലിയിൽ വീണ്ടും തിരിച്ചെത്തി. ഏപ്രിൽ 5 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺസനെ അടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 9 വരെ അദ്ദേഹം അവിടെ തുടർന്നു. അതിനുശേഷമാണ് ഇപ്പോൾ രോഗമുക്തനായി വസതിയിലേക്ക് പോകുന്നത്.
അതേസമയം ബ്രിട്ടനിൽ കൊറോണ വൈറസ് മരണങ്ങൾ 10000 കടന്നു. ഇന്നലെ മാത്രം 737 പേർ മരണപെട്ടു. ഇതോടെ ആകെ മരണസംഖ്യ 10612 ആയി ഉയർന്നു. കോവിഡ് 19 മരണങ്ങൾ
പതിനായിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുകെ. ഇന്നലെ 5288 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 84,279 ആയി. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ ആശുപത്രികൾക്ക് പുറത്തുള്ള മരണങ്ങൾ ഉൾപ്പെടുന്നില്ല. രോഗികളുടെ എണ്ണത്തിൽ ബ്രിട്ടൻ ചൈനയെ മറികടന്നു. പിടിച്ചുകെട്ടാൻ ആവാത്ത വിധം രോഗം പടർന്നുപിടിക്കുകയാണ്. മരണസംഖ്യ ഉയരുന്നതിനാൽ യൂറോപ്പിലെ തന്നെ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുകെ മാറുകയാണെന്ന് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗം ജെറമി ഫറാർ മുന്നറിയിപ്പ് നൽകി. ജോൺസ് ഹോപ്കിൻസ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ പ്രകാരം നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുള്ളത് ഇറ്റലിയിലാണ് – 19,000 ത്തിലധികം. സ്പെയിൻ, ഫ്രാൻസ്, യുകെ എന്നിവരാണ് തൊട്ടുപിന്നിൽ.
ഇന്നലെ മാത്രം വൈറസ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 1,528 പേരാണ് അമേരിക്കയില്‍ ഒരു ദിവസം കൊണ്ട് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 22,115 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് നഗരമാണ് അമേരിക്കയിലെ രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ട്. ഇവിടെ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. അതേസമയം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇറ്റലിയില്‍ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 431 ആളുകളാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇറ്റലിയില്‍ ഇന്നലെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 19,899 ആയി. സ്പെയിനിൽ മരണസംഖ്യ 17,000 കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
വത്തിക്കാൻ :- കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭയത്തിന് കീഴടങ്ങരുതെന്നും, ലോകരാജ്യങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. കൊറോണ ബാധയുടെ പശ്ചാതലത്തിൽ സെയിന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസസമൂഹം ഇല്ലാതെ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാന അർപ്പിച്ചു. സാധാരണ ജനസാഗരം നിറഞ്ഞുനിൽക്കുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയർ ഇന്നലെ ഏകാന്തതയുടെ പര്യായമായി മാറി. ലോകത്താകമാനമുള്ള 1.3 ബില്യൻ കത്തോലിക്ക വിശ്വാസികളുടെ സമൂഹത്തിനു മാർപാപ്പയുടെ കുർബാന ലൈവ് ആയി മാധ്യമങ്ങളിലൂടെ കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും മറ്റും മാർപാപ്പ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. തങ്ങളുടെ ജീവൻ അപകടത്തിലാക്കിയും, ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിസ്സംഗത മനോഭാവവും, സ്വയം കേന്ദ്രീകൃതമായ മനോഭാവവും ഉപേക്ഷിച്ച് എല്ലാവരും എല്ലാവർക്കും വേണ്ടിയും പ്രവർത്തിക്കേണ്ട കാലഘട്ടമാണ് ഇത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഈ സാഹചര്യങ്ങൾ മൂലം മാറിയിരിക്കുന്നത്. തങ്ങളുടെ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണുവാൻ പോലും അവസരം ലഭിക്കാത്ത പലരും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ട്. രാഷ്ട്രീയ പ്രവർത്തകരും, ഗവൺമെന്റുകളും എല്ലാം സ്വന്തം നന്മകൾ മറന്ന്, ജനങ്ങൾക്കുവേണ്ടി അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് ഇതെന്നും മാർപാപ്പ ഓർമിപ്പിച്ചു. യൂറോപ്പിൽ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്താകമാനമുള്ള ക്രിസ്തീയ സമൂഹം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, സമൂഹ ആരാധനകൾ ഇല്ലാതെ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ ആരാധന സമൂഹം ഇല്ലാതെ വൈദികർ ദിവ്യബലിയർപ്പിച്ചു. ജനങ്ങൾ ഒരിക്കലും ഭയത്തിന് കീഴടങ്ങരുത് എന്ന ആഹ്വാനമാണ് മാർപാപ്പ പങ്കുവെച്ചത്. ജനസാഗരങ്ങൾക്ക് മുൻപിൽ ഈസ്റ്റർ സന്ദേശം നൽകിയിരുന്ന മാർപാപ്പ, ഇന്നലെ ആളൊഴിഞ്ഞ ദേവാലയത്തിന് ഉള്ളിൽ സന്ദേശം നൽകി.
സ്വന്തം ലേഖകൻ
കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ നേരത്തെ എടുത്തിരുന്നെങ്കിൽ മരണസംഖ്യ വളരെയധികം കുറയ്ക്കാനാവുമായിരുന്നുവെന്ന് യുഎസിലെ ആരോഗ്യ വിദഗ്ധനായ ഡോക്ടർ ആന്റണി ഫോസി പറഞ്ഞു. യുഎസിൽ ഇതുവരെ 5,55,000 രോഗബാധിതരും 22,000 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതിലധികവും ന്യൂയോർക്കിലാണ്. മെയ് ആദ്യവാരത്തോടെ കൂടി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 16 മാർച്ച് മുതലാണ് ട്രംപ് നേതൃത്വം ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചത്, പിന്നീട് അത് ഏപ്രിൽ ഉടനീളം നീട്ടാൻ ഉത്തരവായി. ഫെബ്രുവരി അവസാനം മുതൽ കോവിഡ് 19 -ന് വരുതിയിലാക്കാൻ ആരോഗ്യരംഗത്ത് വിദഗ്ധരുടെ ഉപദേശം തേടുന്നുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പക്ഷേ കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ഇപ്പോൾ കാണുന്ന സാഹചര്യത്തിലേയ്ക്ക് കൈ വിട്ടു പോവുകയും ആണ് ഉണ്ടായതെന്ന് ഡോക്ടർ ഫോസി പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ അമരത്തു നിൽക്കുന്നവരിൽ ഒരാളാണ് അദ്ദേഹം. ഇതുവരെ ഉണ്ടായത് ആരും നിഷേധിക്കുന്നില്ലെന്നും തിരിച്ചു വരവിലേയ്ക്കുള്ള മാർഗങ്ങളാണ് ഇപ്പോൾ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് ആണ് യുഎസിലെ കൊറോണ വൈറസിൻെറ ഉത്ഭവസ്ഥാനം, കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചതും ന്യൂയോർക്കിനെയാണ് . എന്നാൽ ഗവർണർ ആൻഡ്രൂ ക്യൂമോ എത്രയും പെട്ടെന്ന് നഗരം തുറക്കാനുള്ള ആലോചനയിലാണ്. ആരോഗ്യ രംഗത്തേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

അതേസമയം കൊറോണാ വൈറസിനെ ഉറവിടത്തെ പറ്റിയുള്ള പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ചൈന വിലക്കേർപ്പെടുത്തി. നോവൽ കൊറോണാ വൈറസിനെ പറ്റി രണ്ടു ചൈനീസ് യൂണിവേഴ്സിറ്റികൾ ഓൺലൈനായി പബ്ലിഷ് ചെയ്തിരുന്ന വിവരങ്ങൾ നീക്കം ചെയ്തു. ഗവൺമെന്റിന്റെ മേൽനോട്ടത്തോടു കൂടി മാത്രമേ ഇനി ഈ വിഷയത്തിൽ ഗവേഷണം തുടരാനാവൂ, പഠനങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിലും ഗവൺമെന്റ് അനുമതി വേണം.എന്നാൽ പഠനങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഈ നീക്കം രാജ്യത്തിനെന്നല്ല ലോകത്തിനുതന്നെ അപകടകരമാണെന്ന് ഒരു ഗവേഷണ വിദ്യാർഥി അഭിപ്രായപ്പെട്ടു. വൈറസിനെ ഉറവിടം ചൈനയിൽ നിന്നല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്, എന്നാൽ ഇത് മറ്റു പല വഴികളിലൂടെയും ജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കും .
സ്വന്തം ലേഖകൻ
കോവിഡ് -19 പ്രതിസന്ധികൾക്കിടയിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് അംഗീകരിച്ച് മലേഷ്യ. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യവ്യാപകമായി അടച്ചിട്ടിട്ടും രാജ്യത്ത് നിയമപരമായി പ്രവർത്തിക്കാൻ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് ഓപ്പറേറ്റർക്ക് മലേഷ്യയുടെ സെക്യൂരിറ്റീസ് കമ്മീഷൻ പൂർണ്ണ അനുമതി നൽകി. ഏപ്രിൽ 14 വരെയാണ് മലേഷ്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും പുതിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിന് അംഗീകാരം നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത്, ഡിജിറ്റൽ അസറ്റ് എക്സ്ചേഞ്ച് (ഡാക്സ്) പ്രവർത്തിപ്പിക്കുന്നതിന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർ ടോക്കനൈസ് മലേഷ്യയ്ക്ക് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യയിൽ നിന്ന് പൂർണ്ണ അനുമതി ലഭിച്ചതായി നിരവധി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മലേഷ്യയിൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി മൂന്ന് അംഗീകൃത മാർക്കറ്റ് ഓപ്പറേറ്റർമാരെ (ആർഎംഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് കമ്മീഷൻ മലേഷ്യ ആയ സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ അറിയിച്ചു. സുരുഹഞ്ജയ സെക്യൂരിറ്റി മലേഷ്യ കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് ക്രിപ്റ്റോ എക്സ്ചേഞ്ച് ഓപ്പറേറ്റർമാരെ നിബന്ധനയോടെ അംഗീകരിച്ചു: ലൂണോ മലേഷ്യ, സിനെജി ടെക്നോളജീസ്, ടോക്കനൈസ് ടെക്നോളജി എന്നിവരായിരുന്നു അവർ. ലൂനോയ്ക്കും ടോക്കനൈസിനും ഇപ്പോൾ പൂർണ്ണ അംഗീകാരം ലഭിച്ചു. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടിട്ടും രാജ്യത്ത് പ്രവർത്തിക്കാൻ പുതിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന് ജപ്പാൻ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ജപ്പാനിൽ രജിസ്റ്റർ ചെയ്ത 23 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഇപ്പോഴുണ്ട്.
അനശ്വര ശാന്തിയുടെ കാന്തി പരത്തുന്ന അതി ശോഭനമായ ഉഷസ്സാണ് ഈസ്റ്റർ. പരിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയതു പോലെ “ഒരു ക്രിസ്തു മനസ്സ് ” നമ്മളിൽ പൂർണ്ണമാകേണ്ട ദിവസം. അതിനായുള്ള പ്രയത്നമാണ് വലിയ നോമ്പുകാലം മുഴുവനും നാം നടത്തിയത്. അസാധാരണമായൊരു സ്ഥിതിവിശേഷത്തിലൂടെ നാം കടന്നു പോകുന്ന നാളുകളാണിത്. അതിവേഗം പടരുന്ന ഒരു മഹാവ്യാധിയെ ചെറുക്കുവാൻ ലോകമെങ്ങും പരിശ്രമിക്കുന്ന നാളുകൾ. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും വീണ്ടുമോർപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാൻ കാലം നടത്തുന്ന ഒരു പരിശ്രമം കൂടെയായി നാം ഇതിനെ തിരിച്ചറിയണം.
കഴുതയുടെ മേൽ കയറിയും കാൽ കഴുകിയും കുരിശിലേറിയും താഴ്മയുടെ ദൈവീക ലാവണ്യം തന്നെ അനുഗമിക്കുന്നവരെ പഠിപ്പിച്ചു കൊണ്ടാണ് യേശു തമ്പുരാൻ ശാശ്വത സമാധാനത്തിന്റെ ഉയർത്തെഴുന്നേല്പ്പിലേയ്ക്കുള്ള വഴിതെളിച്ചത്. വീട്ടു വാതിലുകൾ അടച്ചിട്ട് നാം ഭീതിയോടെ പാർക്കുമ്പോൾ ഉത്ഥാനത്തിന്റെ സുവിശേഷം നമുക്ക് നൽകുന്നത് ധൈര്യം പകരലിന്റെ സന്ദേശമാണ്. ഭയചകിതരായി വാതിൽ അടച്ചിരുന്ന ശിഷ്യന്മാർക്ക് നടുവിലേയ്ക്കാണ് യേശുനാഥൻ സമാധാനാശംസയുമായി എത്തിയത്. നമ്മുടെ പരസ്പര വിശ്വാസമില്ലായ്മകളും അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന ദിവസമാകണം ഉത്ഥാനത്തിന്റേത്. നിത്യശാന്തിയുടെ മഹാസന്ദേശമാണ് ഇനിയുള്ള നാളുകളിൽ നാം പരസ്പരം പകരേണ്ടത്. സമാധാനത്തിന്റെ നൽ വാഴ് വുകൾക്ക് വേണ്ടിയാവണം ഇനി നമ്മുടെ അടച്ചിട്ടിരുന്ന വാതിലുകൾ തുറക്കപ്പെടേണ്ടത്. അപ്പോൾ മാത്രമാണ് നമ്മുടെ നോമ്പും പ്രാർത്ഥനകളും ശുശ്രൂഷകളും ഉത്ഥാനാശംസകളും അർത്ഥപൂർണ്ണമാകുന്നത്. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് രാജ്യം. തീവ്രപരിചരണ വിഭാഗത്തിൽ കൊറോണ വൈറസുമായി പോരാടുന്നതിനിടെ ബോറിസ് ജോൺസൺ മരണത്തോട് അടുത്തെത്തിയിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇന്നലെ രാത്രി വെളിപ്പെടുത്തി. അപകടനില തരണം ചെയ്തതിന് ശേഷം ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. “എൻഎച്ച്‌എസ് എന്റെ ജീവൻ രക്ഷിച്ചു ; എന്നെ ശുശ്രൂഷിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ജോൺസൻ പറഞ്ഞു. ഒരു ഘട്ടത്തിൽ ജോൺസന്റെ നില അതീവഗുരുതരം ആയിരുന്നു. ലോകരാഷ്ട്രങ്ങളുടെ തലവന്മാരും കാബിനറ്റ് മന്ത്രിമാരും സഹായികളും അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. ജോൺസൻ ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്റെ പ്രതിശ്രുതവധു കാരി സൈമണ്ട്സ് അവരുടെ കുഞ്ഞിന്റെ സ്കാൻ ഉൾപ്പെടെ ഒരു കത്ത് അദേഹത്തിന് എത്തിച്ചിരുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു: “നമ്മുടെ പ്രധാനമന്ത്രി സുഖം പ്രാപിക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം പൂർണ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിശ്രമിക്കാനും സുഖം പ്രാപിക്കാനും അദേഹത്തിന് സമയവും സ്ഥലവും ആവശ്യമാണ്.”

അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിന്റെ (പിപിഇ) അഭാവം കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയായി മാറുന്നുണ്ട്. പിപിഇയുടെ അഭാവം കാരണം താൽക്കാലിക വസ്ത്രങ്ങൾ നിർമ്മിക്കാൻ ആശുപത്രി തിരശ്ശീലകൾ വരെ ആരോഗ്യപ്രവർത്തകർക്ക് മുറിക്കേണ്ടതായി വന്നു. എന്നാൽ 742 ദശലക്ഷത്തിലധികം പിപിഇ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പ്ലാസ്റ്റിക് കർട്ടനുകൾ കൊണ്ട് നിർമ്മിച്ച ആപ്രോണുകൾ ധരിച്ചാണ് ആരോഗ്യപ്രവർത്തകർ സ്വയം സുരക്ഷിതരാകുന്നത്. അടിസ്ഥാന കിറ്റിന്റെ അഭാവത്തിൽ എല്ലാ ഉദ്യോഗസ്ഥരും ആശങ്കാകുലരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്ക് മാസ്കുകൾ, കയ്യുറകൾ, ആപ്രോണുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവ വിതരണം ചെയ്യുന്നതിന് കഠിനമായ ശ്രമം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഒപ്പം പിപിഇ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ പിപിഇ ദുരുപയോഗം ചെയ്യുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന പ്രസ്താവന റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) നിരസിച്ചു. ആരോഗ്യപ്രവർത്തകർ ആരും തന്നെ പിപിഇ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോന്ന കിന്നയർ അറിയിച്ചു.

ബ്രിട്ടനിൽ ഇന്നലെ മാത്രം 917 കോവിഡ് മരണങ്ങൾ ഉണ്ടായി. ഇതോടെ മരണസംഖ്യ 9,875 ആയി ഉയർന്നു. ഇന്നലെ 5233 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 80000ത്തിലേക്ക് ഉയർന്നു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലും ചൈനയെ ബ്രിട്ടൻ പിന്തള്ളും. 344 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. വെള്ളിയാഴ്ചത്തേക്കാൾ കേസുകളുടെ എണ്ണവും മരണസംഖ്യയും ഇന്നലെ കുറവാണെന്നത് ആശ്വാസം പകരുന്നു. ആഗോളതലത്തിൽ മരണസംഖ്യ 108,827 ആയി ഉയർന്നു. 18 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : പ്രതിസന്ധികൾ നിറയുന്ന കൊറോണ കാലത്തു ജനങ്ങൾ ദൈവതുല്യം നോക്കി കാണുന്നവരാണ് എൻ എച്ച് എസ് ജീവനക്കാർ. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ് അവർ. ബ്രിട്ടനിലും കൊറോണവൈറസ് അതിതീവ്രമായി പടർന്നുപിടിക്കുന്ന സാഹചര്യമാണ്. ബ്രിട്ടന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ അനേകരാണ്. പ്രധാനമായും ഒട്ടനവധി മലയാളി നഴ്സുമാർ എൻ എച്ച് എസിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽ തന്നെ രോഗം പിടിപെടാനുള്ള സാധ്യതയും ഏറി വരുന്നു. കോവിഡ് -19 പ്രതിസന്ധിയെ നേരിടാൻ മുന്നിട്ടിറങ്ങിയതിന്റെ ബഹുമാനാർത്ഥം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്ക് യുകെയിൽ തുടരാൻ പി ആർ നൽകണമെന്ന് 60 ലധികം എംപിമാരുള്ള ക്രോസ്-പാർട്ടി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ലിബറൽ ഡെമോക്രാറ്റുകളുടെ ആഭ്യന്തര വക്താവ് ക്രിസ്റ്റിൻ ജാർഡിൻ, ഷാഡോ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള എംപിമാർ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് കത്തെഴുതി. സ്വന്തം ജീവന് വില നൽകാതെ മറ്റുള്ളവരെ രക്ഷിക്കാൻ പ്രയത്നിച്ചവർക്ക് രാജ്യത്ത് കഴിയാനുള്ള അവകാശം നൽകണമെന്ന് അവർ പറഞ്ഞു. ഒപ്പം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ കുടുംബങ്ങൾക്ക് പി ആർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു .

“കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നത് വിദേശത്തു നിന്നുള്ളവരാണ്. അവർ ഇല്ലെങ്കിൽ നമ്മുക്ക് ഇതിനെ നേരിടാൻ കഴിയുമായിരുന്നില്ല. എൻഎച്ച്‌എസിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ തുടങ്ങിയവരുടെ സുരക്ഷ നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.” ; ജാർഡിൻ അഭിപ്രായപ്പെട്ടു. “ഈ രാജ്യത്തിനായി ആരെങ്കിലും തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ തയ്യാറാണെങ്കിൽ, അതിൽ താമസിക്കുവാനും അവരെ അനുവദിക്കണം.” ജാർഡിൻ കൂട്ടിച്ചേർത്തു. ഗ്രീൻ പാർട്ടി എംപി കരോലിൻ ലൂക്കാസ്, മുൻ ലിബറൽ ഡെമോക്രാറ്റ് നേതാവ് ടിം ഫറോൺ, മുൻ ലേബർ നേതൃത്വ മത്സരാർത്ഥി ജെസ് ഫിലിപ്സ് എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റ് എംപിമാർ . കൊറോണ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ നാല് ഡോക്ടർമാർ എല്ലാവരും വിദേശത്താണ് ജനിച്ചത്. വിദേശപൗരന്മാരെ എൻ എച്ച് എസ് എത്രമാത്രം ആശ്രയിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. ഡോ. ആൽഫ സാദു (68), അംഗെഡ് എൽ-ഹവ്‌റാനി (55), ആദിൽ എൽ തയാർ (64), ഡോ. ഹബീബ് സൈദി (76) എന്നിവർ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ചവരാണ്. പ്രധാനമായും ഒട്ടനവധി മലയാളി നഴ്സുമാർ എൻ എച്ച് എസിൽ ജോലി ചെയ്യുന്നുണ്ട്. ഈ രോഗത്തെ തുടച്ചുനീക്കാൻ അവരും അക്ഷീണം പരിശ്രമിക്കുകയാണ്.

ഹോം ഓഫീസ് വക്താവ് പറഞ്ഞു: “ഈ പ്രയാസകരമായ സമയത്ത് വിദേശ എൻഎച്ച്എസ് ജോലിക്കാർ നൽകുന്ന വലിയ സംഭാവനയെ ആദരിക്കുന്നു.” ഒക്ടോബർ 1നകം വിസ കാലഹരണപ്പെടുന്ന 2,800 വിദേശ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽസ്റ്റാഫുകൾ എന്നിവർക്ക് സൗജന്യമായി ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.