Main News

വെയിക് ഫീൽഡ്: മെയ് 16 ണ് കോവിഡ്-19 ബാധിച്ചു മരിച്ച സ്റ്റാൻലി സിറിയക്കിന് യുകെ മലയാളികളുടെ യാത്രയപ്പ്. ബന്ധുക്കളുടെയും ഉടയവരുടെയും വികാര നിർഭരമായ രംഗങ്ങളോടെ ആണ് സ്റ്റാൻലിയുടെ മരണാന്തര ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. യോർക്ഷയറിൽ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. മുൻ നിശ്ചയപ്രകാരം കൃത്യം 12.45 നു തന്നെ ഹാർപ്പിൻസ് ഫ്യൂണറൽ സർവീസ് സെന്ററിൽ മരണാനന്തര ശുശ്രുഷകൾ ആരംഭിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് മൃതസംസ്ക്കാരച്ചടങ്ങുകൾ തുടങ്ങിയത്. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഫ്യൂണറൽ സർവീസ് സെന്ററിൽ വരുവാനും സമ്പന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്.

മൃതസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ലീഡ്‌സ് സീറോ മലബാർ ഇടവകയുടെ വികാരി ഫാദർ മാത്യു മുളയോളിൽ ആണ്. എല്ലാ കാര്യങ്ങളിലും മുഴുസമയ സഹായഹസ്തവുമായി ലീഡ്‌സ് പള്ളി ട്രസ്റ്റികളും ലോക്കൽ അസോസിയേഷൻ ഭാരവാഹികളും മുൻനിരയിൽ ഉണ്ടായിരുന്നു. മരണത്തെ തടയാൻ നമുക്ക് സാധിക്കില്ല എങ്കിലും അതിന്റെ ആഘാതത്തിൽ പെടുന്ന ഒരു കുടുംബത്തിനെ എങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങി നിർത്താം എന്ന് കാണിച്ചു തരികയായിരുന്നു ലീഡ്സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം.

ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറൽ സർവീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകൾ അവസാനിപ്പിച്ച് സെമിട്രിയിലേക്ക് യാത്രയായി. ഏകദേശം ഇരുപത് മിനിറ്റോളം ഡ്രൈവ് ചെയ്‌ത്‌ 1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ എത്തിച്ചേർന്നത്. ഉടൻ തന്നെ ശവസംസ്ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകൾക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്‌തു ഫാദർ മാത്യു മുളയോളിൽ. വളരെ വലിയ പാർക്കിങ് സ്ഥല സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാൽ സാമൂഹിക അകലം പാലിച്ചു കുറെ സുഹൃത്തുക്കൾ കൂടി സെമിട്രിയിൽ എത്തിയിരുന്നു. ദൂരെ നിന്നെങ്കിലും തങ്ങളെ വിട്ടകന്ന സ്റ്റാൻലിക്ക് അന്ത്യഞ്ജലി അർപ്പിക്കുവാൻ അവർക്കു അവസരം ലഭിക്കുകയും ചെയ്‌തു.സ്റ്റാൻലിയുടെ സഹോദരിമാരായ ജിൻസി സിറിയക് (ഡെർബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓൺ ട്രെൻഡ്) എന്നിവർ ഭർത്താക്കൻമ്മാർക്ക് ഒപ്പം എത്തിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കാൻ യുകെയിലെ കോവിഡ് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.

വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. സ്റ്റാൻലിക്കും ഭാര്യ മിനിമോൾക്കും ഒരേ സമയമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഒരുപിടി മലയാളികൾ മരണത്തിന് കീഴടങ്ങിയ വാർത്ത അറിഞ്ഞിരുന്ന സ്റ്റാൻലി രോഗാരുതനെങ്കിലും തന്റെ ഭാര്യ മിനിയെ ആശുപത്രിയിലേക്ക് അയച്ചു തന്റെ മക്കളുടെ അമ്മയോടുള്ള കരുതൽ കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കുടുംബം സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ആകെ തുകയാണ് എന്ന് തെളിയിക്കുകയായിരുന്നു. സ്റ്റാൻലി വീട്ടിൽ ഇരുന്ന് മരുന്ന് കഴിച്ചു കുട്ടികൾക്ക് തുണയാവുകയായിരുന്നു. ആശുപത്രിയിൽ എത്തിയ മിനിയെ ഇതിനോടകം അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു.ദിവസങ്ങൾ കടന്നുപോകവേ സ്റ്റാൻലിയെ വൈറസ് കൂടുതൽ ദുർബലനാക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയാണ് എന്ന തിരിച്ചറിവ് സ്റ്റാൻലി മനസ്സിലാക്കിയതോടെ സുഹൃത്തിന്റെ വീട്ടിൽ കുട്ടികളെ ആക്കി ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകുകയും ചെയ്‌തു. വിധി മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. അഡ്മിറ്റ് ആയ പിറ്റേ ദിനം തന്നെ സ്റ്റാൻലിക്കു സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. അതോടെ തിരിച്ചുപിടിക്കാനാവാത്ത വിധം കോമയിലേക്കും മെയ് പതിനാറാം തിയതി മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. പതിനാലുകാരൻ ആൽവിനും പന്ത്രണ്ട് വയസ്സുകാരി അഞ്ജലിയും ആണ് കുട്ടികൾ. 2004 ആണ് മിനി ജോസഫ് യുകെയിൽ എത്തിയത്. വന്നപ്പോൾ ഇപ്‌സ് വിച്ചിലും പിന്നീട് യോർക്ഷയർ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെത്തുകയായിരുന്നു.

വി സ്‌കോയർ വീഡിയോ സ്ട്രീം ചെയ്ത ദൃശ്യങ്ങൾ കാണാം.

[ot-video][/ot-video]

ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ തിങ്കളാഴ്ച മുതൽ ആറു പേർക്ക് വരെ ഒത്തുചേരാം. വിവിധ വീടുകളിൽ നിന്നുള്ളവർക്ക് പരസ്പരം സൗഹൃദം പങ്കിടാനുള്ള അവസരമാണിത്. കൂടുതൽ ഔട്ട്ഡോർ ഇളവുകൾ നിലവിൽ വരുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയാണ് ഇത് അറിയിച്ചത്. പൂന്തോട്ടങ്ങളിലും പാർക്കുകളിലും വച്ച് കൂടിക്കാഴ്ച്ച നടത്താവുന്നതാണ്. “ഈ മാറ്റങ്ങൾ അർത്ഥമാക്കുന്നത് സുഹൃത്തുക്കളും കുടുംബവും അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ തുടങ്ങുമെന്നാണ്. അതവർ ഏറെക്കാലമായി കാത്തിരുന്നതും സന്തോഷകരവുമായ നിമിഷം ആയിരിക്കും. ” ജോൺസൻ പറഞ്ഞു. സർക്കാരിന്റെ അഞ്ച് ടെസ്റ്റുകൾ നേരിടുന്നതിനാൽ ഇത് സാധ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച മുതൽ ബാർബിക്യൂവും അനുവദിക്കും. കൈകഴുകുക, വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നടപടികൾ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജോൺസൻ കൂട്ടിച്ചേർത്തു. ആളുകൾ മറ്റ് വീടുകളിൽ രാത്രി താമസിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായാൽ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന് പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള ആളുകൾക്ക് വെള്ളിയാഴ്ച മുതൽ ഔട്ട്‌ഡോർ സന്ദർശനം നടത്താം. എന്നാൽ അതിഥികളെ സ്വീകരിക്കാൻ പാടില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. വെയിൽസിൽ ഈയൊരിളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വടക്കൻ അയർലണ്ടിൽ, ജൂൺ 8 മുതൽ 10 പേരുമായി മാത്രം വിവാഹചടങ്ങുകൾ നടത്താം. ആളുകൾ സാമൂഹ്യ അകലം പാലിക്കുകയും കൈകഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. “നിങ്ങൾ ഒരു ബാർബിക്യൂ പോലുള്ള എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് അത് കൈമാറുമ്പോൾ കൈ കഴുകുന്നില്ലെങ്കിൽ വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പ്രാദേശിക രോഗവ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ പ്രാദേശിക ലോക്ക്ഡൗണുകളുടെ ഫലമായി വരുമാനം നഷ്ടപ്പെടുന്ന ആളുകളെ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് 377 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി ഉയർന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ പഠനപ്രകാരം ഇംഗ്ലണ്ടിലെ 15 പേരിൽ ഒരാൾക്ക് (ഏകദേശം 7%) ഇതിനകം വൈറസ് ബാധിച്ചുകഴിഞ്ഞു. ഇനി കാര്യങ്ങൾ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ആളുകളെ ഘട്ടം ഘട്ടമായി നിരീക്ഷിക്കണം. അത് കൈകാര്യം ചെയ്യുന്നതിന് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം ഫലപ്രദമായിരിക്കേണ്ടതുണ്ട്.” സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് അറിയിച്ചു. ഈസ്റ്ററിനുശേഷം, ലോക്ക്ഡൗൺ നടപടികൾ സുരക്ഷിതമായി ലഘൂകരിക്കുന്നതിനായാണ് സർക്കാർ അഞ്ച് വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. ഉചിതമായ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ തിങ്കളാഴ്ച മുതൽ ദന്തചികിത്സ വീണ്ടും തുടങ്ങും. അടുത്ത ആഴ്ച മുതൽ സ്കൂളുകളും ഔട്ട്‌ഡോർ മാർക്കറ്റുകളും കാർ ഷോറൂമുകളും തുറന്ന് പ്രവർത്തിക്കും. ജൂൺ 15 മുതൽ അവശ്യേതര കടകൾക്കും തുറന്ന് പ്രവർത്തിക്കാം. രോഗവ്യാപനം തടയുന്നതിൽ നാം പുരോഗതി കൈവരിച്ചതിനാൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ നടപടി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺസൺ എം‌പിമാരോട് പറഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടണിൽ തിങ്കളാഴ്ച മുതൽ പ്രൈമറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ ബാധയോടനുബന്ധിച്ച് ദിനംപ്രതി ഡൗണിങ് സ്ട്രീറ്റിൽ നടത്തുന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഒന്നാം വർഷത്തിലും ആറാം വർഷത്തിലും ഉള്ള കുട്ടികൾക്കാകും ആദ്യം ക്ലാസ്സുകൾ ആരംഭിക്കുക. നേഴ്സറികളും മറ്റും ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. എന്നാൽ സെക്കൻഡറി സ്കൂളുകൾ ജൂൺ 15 മുതലാകും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിൽ നിയന്ത്രിത ഇളവുകൾ പ്രഖ്യാപിച്ചതിനോടൊപ്പം ആണ് സ്കൂളുകൾ തുറക്കാൻ ഉള്ള തീരുമാനവും അദ്ദേഹം അറിയിച്ചത്. സ്കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നതിനാലാണ് തുറക്കാനുള്ള തീരുമാനമെടുത്തത് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ എല്ലാ പ്രൈമറി സ്കൂളുകളും തിങ്കളാഴ്ച തന്നെ തുറക്കുവാൻ അസാധ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി നിക്ക് ഗിബ്ബ് അറിയിച്ചതിനു തൊട്ടു പുറകെയാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം വന്നിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നതിനാൽ, ചില സ്കൂളുകളിൽ ഇത്രയും കുട്ടികളെ ഉൾക്കൊള്ളാനുള്ള സ്ഥലപരിമിതി ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ അദ്ധ്യാപക, രക്ഷാകർത്ത കൗൺസിലുകളുടെ പ്രതിഷേധമുണ്ട്.

ബ്രിട്ടണിൽ മൊത്തം 267240 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37, 460 പേർ കൊറോണാ ബാധ മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ലണ്ടൻ നഗരത്തിൽ നിന്നാണ്. എന്നാൽ പതിയെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ഗവൺമെന്റ്.

സ്വന്തം ലേഖകൻ

പീഡോഫൈലുകളും ക്രിമിനലുകളും, ലോക് ഡൗൺ കാലത്ത് കൂടുതലായി കുട്ടികളെ ലൈംഗികചൂഷണത്തിന് ഉന്നം വെക്കുന്നു എന്ന് നടുക്കുന്ന കണ്ടെത്തൽ. മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയപരിധിയിൽ ലോകം മുഴുവൻ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഇരട്ടിച്ച് നാല് മില്യൺ ആയി വർദ്ധിച്ചു. കാണാതാവുകയോ ചൂഷണം ചെയ്യപ്പെടുകയോ ആയ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട യുഎസ് ബേസ്ഡ് സെന്റർ പറയുന്നത് വ്യാപക പ്രചാരം ലഭിച്ച ഒരു വീഡിയോയിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങളുടെ വർധനവ് മനസ്സിലാക്കാൻ സാധിക്കും എന്നാണ്. യുകെയിൽ മൂന്നുലക്ഷത്തോളം ആളുകൾ കുട്ടികൾക്ക് ഉപദ്രവകാരികളായി നിലവിൽ ഉണ്ട്. കഴിഞ്ഞ ഒറ്റ മാസം കൊണ്ട് കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ഓൺലൈൻ ആയി കാണാനുള്ള 9 മില്യൺ ശ്രമങ്ങളാണ് നടന്നത്.

ലോക്ഡൗൺ തുടങ്ങിയതിന് ശേഷം കാര്യമായ ജീവനക്കാർ ഇല്ലാത്തതുമൂലം ചൂഷണ വീഡിയോകൾ ഡിലീറ്റ് ചെയ്യുന്നത് 89 ശതമാനത്തോളം താഴ്ന്നത് ആശങ്കയാവുന്നുണ്ട്. 13 മാർച്ചിന് ശേഷം ഓൺലൈൻ ചൈൽഡ് സെക്സ് വീഡിയോകൾ 20 ശതമാനം വർദ്ധിച്ചതായി സ്പാനിഷ് പോലീസും റിപ്പോർട്ട് ചെയ്തു. ഡെൻമാർക്കും സമാനമായ രീതിയിൽ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ പ്രചരിക്കുന്ന വെബ്സൈറ്റുകൾ കൂടുതലാളുകൾ സന്ദർശിച്ചതായി കണ്ടെത്തി.

കുഞ്ഞുങ്ങൾ കൂടുതലായി ഓൺലൈനിൽ സമയം ചെലവഴിക്കുകയും, സ്കൂളുകളിൽ പോകാതിരിക്കുകയും ചെയ്യുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള കാരണമാണ്. യൂറോപോളിലെ കാതൽ ഡെലനെ പറയുന്നത്, കുട്ടികൾ ഓൺലൈൻ ആയി ഇരിക്കുന്ന സമയം എന്തിനൊക്കെ വിനിയോഗിക്കുന്നു എന്ന് ശ്രദ്ധിക്കാൻ ആൾ ഇല്ലാത്തതും, കുട്ടികൾ കൂടുതൽ ഒറ്റപ്പെടല് അനുഭവിക്കുന്നു എന്നതും അവർ കൂടുതൽ ഇരകളാകാൻ കാരണമാകുന്നു.

ഓസ്ട്രേലിയയിൽ മാത്രം മാർച്ച് 21 ന് ശേഷം ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിൽ 86 ശതമാനം വർധനവാണ് ഉണ്ടായത്. ഡാർക്ക് വെബ് എന്നറിയപ്പെടുന്ന ഇത്തരം സൈറ്റുകളിൽ കോവിഡ് 19 തീമുകളിലുള്ള ചൈൽഡ് എക്സ്പ്‌ളോയ്‌റ്റേഷൻ ഫോറംസ് നിലവിലുണ്ടെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമാൻഡർ പോളാ ഹഡ്സൺ പറയുന്നു. ചില ഗ്രൂപ്പുകളിൽ ആയിരത്തിലധികം അംഗങ്ങൾ വർധിച്ചതായും കാണാം. പല വീഡിയോകളും ഷൂട്ട് ചെയ്തിരിക്കുന്നതും ലൈവ് സ്ട്രീമിങ് നടത്തുന്നതും ഫിലിപ്പൈൻസിൽ നിന്നാണ്. യുകെ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് പണം നൽകി ഇത് കാണാൻ ആളുകൾ ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫിലിപ്പൈൻസിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ എന്ന ഗ്ലോബൽ ഓർഗനൈസേഷൻ രക്ഷപ്പെടുത്തിയ കുട്ടികളിൽ കൂടുതൽ പേരും 12വയസോ അതിൽ താഴെയോ ഉള്ളവരാണ്. മൂന്നുമാസം പ്രായമുള്ള രണ്ട് കുട്ടികളെ പോലും ലൈംഗിക കുറ്റകൃത്യത്തിന് ഇരയാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇത്തരം കുറ്റവാളികൾക്കെതിരെ കനത്ത നടപടികൾ ഉണ്ടാകുമെന്നും അന്വേഷണം ഊർജിതമാക്കുമെന്നും രാജ്യത്തിന്റെ അണ്ടർ സെക്രട്ടറി എമ്മേലിൻ വില്ലാർ പറഞ്ഞു.

സ്വന്തം ലേഖകൻ

ഉപയോക്താക്കളുടെ മസ്തിഷ്ക തരംഗങ്ങൾ ഉപയോഗിച്ച് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസിയുടെ പ്രവർത്തനം നടത്തുന്ന അസാധാരണമായ പേറ്റന്റിന് മൈക്രോസോഫ്റ്റ് അപേക്ഷിച്ചു. ആളുകളുടെ മസ്തിഷ്ക പ്രവർത്തനങ്ങളും മറ്റ് വ്യക്തിഗത ബയോമെട്രിക് ഡാറ്റയും നിരീക്ഷിച്ച് ക്രിപ്റ്റോകറൻസി സൃഷ്ടിക്കുന്നതിനുള്ള ഒരു രീതി മൈക്രോസോഫ്റ്റ് നിർദ്ദേശിച്ചു. മൈനിങ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ ക്രിപ്‌റ്റോകറൻസി നേടാൻ ഒരു വ്യക്തിക്ക് എങ്ങനെ ശരീരത്തിൽ വിവിധ സെൻസറുകൾ ബന്ധിപ്പിക്കാമെന്ന് ” ക്രിപ്‌റ്റോകറൻസി സിസ്റ്റം യൂസിങ് ബോഡി ആക്ടിവിറ്റി ഡാറ്റ” എന്ന പുതിയ പേറ്റന്റ് വിവരിക്കുന്നു.

അത്തരമൊരു ഇടപാട് എങ്ങനെ സംഭവിക്കുമെന്നുള്ള കാര്യം അവ്യക്തമായി തുടരുന്നു. ഈയൊരു സിസ്റ്റത്തിന്റെ സോഫ്റ്റ്‌വെയർ എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കുറവാണ്. സിസ്റ്റം ഏത് ക്രിപ്‌റ്റോകറൻസിയുമായി പ്രവർത്തിക്കുമെന്ന് ഇത് വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും പ്രത്യേകിച്ചും വികസിപ്പിച്ചെടുത്ത ഒരു ബ്ലോക്ക്‌ചെയിനെ അടിസ്ഥാനമാക്കി പൂർണ്ണമായും പുതിയ ഡിജിറ്റൽ പേയ്‌മെന്റ് നെറ്റ്‌വർക്ക് ഉപയോഗിക്കാം. സാങ്കേതികവിദ്യ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മൈക്രോസോഫ്റ്റ് ഉടൻ പ്രതികരിച്ചില്ല.

കഴിഞ്ഞ വർഷം ജൂൺ 20 നാണ് അപേക്ഷ സമർപ്പിച്ചത്. “ശരീര പ്രവർത്തനം അളക്കുന്നതിനോ മനസ്സിലാക്കുന്നതിനോ അല്ലെങ്കിൽ മനുഷ്യ ശരീരം സ്കാൻ ചെയ്യുന്നതിനോ വ്യത്യസ്ത തരം സെൻസറുകൾ ഉപയോഗിക്കാം,” പേറ്റന്റ് വിശദീകരിക്കുന്നു. അവയിൽ ഫംഗ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എഫ്എംആർഐ) സ്കാനറുകൾ അല്ലെങ്കിൽ സെൻസറുകൾ, ഇലക്ട്രോസെൻസ്ഫലോഗ്രഫി (ഇഇജി) സെൻസറുകൾ, ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എൻ‌ആർ‌എസ്) സെൻസറുകൾ, ഹൃദയമിടിപ്പ് മോണിറ്ററുകൾ, തെർമൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, റേഡിയോ ഫ്രീക്വൻസി (ആർ‌എഫ്) സെൻസറുകൾ, അൾട്രാസോണിക് സെൻസറുകൾ, ക്യാമറകൾ തുടങ്ങിയവ ഉൾപ്പെടും. മനുഷ്യ ശരീര താപം ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ മൈൻ ചെയ്യുക എന്ന ആശയം മുമ്പ് മറ്റ് സംഘടനകൾ പരീക്ഷിച്ചിട്ടുള്ളതാണ് .

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണ വൈറസ് വ്യാപനം മന്ദഗതിയിൽ ആയതോടെ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പദ്ധതിയിടുന്നു. ജൂൺ ആദ്യവാരം മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. സേജ് വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം കോവിഡ് അലേർട്ട് നാലിൽ നിന്നും മൂന്നിലേക്ക് കുറച്ച അവസ്ഥയിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള തീരുമാനം കൈകൊണ്ടത്. ആദ്യമേ ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ആയിരിക്കും ഇളവുകൾ കൊണ്ടുവരിക. അവിടെ രോഗവ്യാപനത്തിന്റെ അപകടസാധ്യത കുറവാണെന്നു വിദഗ്ദർ അഭിപ്രായപ്പെടുന്നു. വീട്ടിൽ ഉള്ളവർക്ക് തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താമെങ്കിലും സാമൂഹിക അകലം പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും പൂന്തോട്ടങ്ങളിൽ കൂടിക്കാഴ്ച നടത്തുവാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. സ്കോട്ട്ലൻഡിലും കൂടുതൽ ഇളവുകൾ കൊണ്ടുവരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. മാർച്ച്‌ 23ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷം തുറന്ന് പ്രവർത്തിക്കാത്ത എല്ലാ കടകളും ജൂൺ 15ന് ശേഷം തുറക്കാമെന്ന് പ്രധാനമന്ത്രി ഇതിനോടകം പറഞ്ഞിട്ടുണ്ട്.

മറ്റു തീരുമാനങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. രോഗവ്യാപനതോത് കഴിഞ്ഞ ആഴ്ച കുറഞ്ഞെന്നും അതിനാൽ നിയന്ത്രണം ലഘൂകരിക്കുമെന്നും ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടത് വലിയ തിരിച്ചടിയായി. അനേകം ഡോക്ടർമാരും മറ്റു സ്റ്റാഫുകളും സൈറ്റിൽ തകരാർ ഉണ്ടായെന്നു റിപ്പോർട്ട്‌ ചെയ്തു. ജൂൺ അവസാനം ആവാതെ പ്രാദേശിക ട്രാക്കിംഗ് പൂർണ്ണമായും നടക്കില്ലെന്ന് എൻഎച്ച്എസ് ടെസ്റ്റ് ആന്റ് ട്രേസ് മേധാവി ബറോണസ് ഡിഡോ ഹാർഡിംഗ് അറിയിച്ചതായി എംപിമാർ വെളിപ്പെടുത്തി.

ഈ പുതിയ ട്രേസിങ് സിസ്റ്റം രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി സെൽഫ് ഐസൊലേഷനിൽ പോകുവാനും പരിശോധനയ്ക്ക് വിധേയരാവാനും നിർദേശിക്കും. ഓൺലൈൻ വഴി കൊറോണ വൈറസ് ടെസ്റ്റ്‌ നടത്തുകയോ 119മായി ബന്ധപ്പെടുകയോ ചെയ്യാം. ടെസ്റ്റ്‌ പോസിറ്റീവ് ആണെങ്കിൽ ഏഴു ദിവസം പൂർണ്ണ ഐസൊലേഷനിൽ കഴിയണം. ഒപ്പം കുടുംബാംഗങ്ങളും 14 ദിവസം വീട്ടിൽ തന്നെ തുടരണം. ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ ഐസൊലേഷന്റെ ആവശ്യമില്ല. ഒപ്പം രോഗികളുമായി സമ്പർക്കം പുലർത്തിയവരെ ഈ സിസ്റ്റത്തിലൂടെ കണ്ടെത്താൻ കഴിയും. എന്നാൽ മുഴുവൻ സിസ്റ്റവും തകർന്നുവെന്ന വാദം ആരോഗ്യവകുപ്പ് വക്താവ് തള്ളി. രാജ്യത്ത് ആർക്കും ലക്ഷണങ്ങളുണ്ടെങ്കിൽ ലോഗിൻ ചെയ്ത് ഒരു ടെസ്റ്റ് ബുക്ക് ചെയ്യാമെന്നും രോഗപ്രതിരോധത്തിനുള്ള നടപടി സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ഐസൊലേഷൻ ഇപ്പോൾ നിയമപരമായി നിർബന്ധിതമാക്കില്ലെന്ന് ഹാൻകോക് ഇന്ന് രാവിലെ നടന്ന അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഭാവിയിൽ ഇതിനൊരു മാറ്റം ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൊറോണാ വൈറസിനെ കീഴ്പ്പെടുത്തി ഒരു യുകെ മലയാളി കൂടി ജീവിതത്തിലേക്ക്. വിന്‍ചെസ്റ്റര്‍ – അൻഡോവർ താമസക്കാരനും മലയാളിയുമായ റോയിച്ചൻ ആണ് കോറോണയെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 58 ദിവസത്തെ ആശുപത്രി വാസത്തിനാണ് ഇന്നലയോടെ സമാപ്തികുറിച്ചത്‌.

റോയിയെ കൊറോണ പിടിപെടുന്നത് മാർച്ച്  അവസാനത്തോടെ. സാധാരണ എല്ലാവരും ചെയ്യുന്ന ചികിത്സകൾ ചെയ്തു. ഒരാഴ്ച്ചയോളം വീട്ടിൽ കഴിഞ്ഞെങ്കിലും രോഗത്തിന്റെ പിടി മുറുകുകയാണ് ഉണ്ടായത്. ശ്വസനത്തിന് തടസ്സം നേരിട്ടതോടെയാണ് ഏപ്രിൽ ഒന്നാം തിയതി ആശുപത്രിയിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും എത്തിപ്പെട്ടത്.

നഴ്‌സായ ഭാര്യ ലിജി നല്ല ആത്മവിശ്വാസത്തോടെ പ്രാർത്ഥനയിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രോഗം ഒരു കുറവും കാണിച്ചില്ല. പിന്നീട് ആണ് എക്മോയിലേക്ക് മാറ്റുവാനുള്ള ശ്രമമാരംഭിക്കുന്നത്. ഇതിനായി ലണ്ടൻ സെന്റ് തോമസ് ആശുപത്രിയുമായി ചികിത്സയിൽ ഇരുന്ന ആശുപത്രി അതികൃതർ ബന്ധപ്പെടുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് അറിയിപ്പ് വന്നു. രോഗി വെന്റിലേറ്ററിൽ ആയിരുന്ന ആകെ ദിവസങ്ങൾ, എക്‌മോ മെഷീനിന്റെ ലഭ്യത എന്നിവ കണക്കിലെടുത്തപ്പോൾ എക്‌മോ എന്ന പിടിവള്ളിയും വിട്ടുപോയി.

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ലിജി പ്രതീക്ഷ വെടിഞ്ഞില്ല. എന്നാൽ എല്ലാ പ്രതീക്ഷകളും കെടുത്തി ആശുപത്രിയിൽ നിന്നും ഏപ്രിൽ പതിനാലാം തിയതി ഫോൺ വിളിയെത്തി. രോഗം ഗുരുതരമെന്നും അവസാനമായി വന്നു കണ്ടുകൊള്ളാനും അറിയിപ്പ് വന്നു. പറഞ്ഞതനുസരിച്ചു ലിജി മലയാളി അച്ഛനെയും വിവരം ധരിപ്പിച്ചു. ആശുപത്രി ചാപ്ലയിൻ വരുവാനുള്ള നടപടികളും ആശുപത്രിക്കാർ നടത്തിയിരുന്നു. ആശുപത്രിയിൽ എത്തിയ ലിജി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ തന്നെ ചാപ്ലയിൻ അന്ത്യകൂദാശ നൽകുകയായിരുന്നു. വെന്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള വിളിയായിരുന്നു അത് എന്ന് ഇതിനോടകം ലിജി മനസ്സിലാക്കി. ആശുപത്രിയിൽ എത്തിയ ലിജി തെല്ലൊന്ന് ശങ്കിച്ചെങ്കിലും ദൈവം കൂടെത്തന്നെയുണ്ടാവും എന്ന വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിക്ക് വെന്റിലേറ്ററിന്റെ സഹായം പോലും സ്വീകരിക്കാനുള്ള ശേഷിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അനുഭവിച്ച മാനസിക വിഷമം ലിജി മലയാളം യുകെയുമായി പങ്കുവെച്ചു.

വെൽറ്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള അനുവാദത്തിനായി ആശുപത്രിയിലേക്ക് വിളിക്കപ്പെട്ട ലിജി ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എല്ലാ ഓർഗനും പരാജയപ്പെട്ടു എന്ന് അറിയിച്ചതോടെ മനസ്സ് മരവിക്കുകയായിരുന്നു. എന്നാൽ അവിടെയും ദൈവം പ്രവർത്തിച്ചു. ഡോക്ടർമാർ ലിജിയുടെ ആഗ്രഹത്തിന് വിട്ടുനൽകി. ചികിത്സ തുടരണമെന്ന്  ലിജി അഭ്യർത്ഥിച്ചതോടെ റോയിച്ചന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.

ഒരു വിധത്തിലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നും അഥവാ നടക്കണമെങ്കിൽ അത്ഭുതം തന്നെ ഉണ്ടാകണമെന്നും ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചു റോയി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് ലിജി ആശുപത്രിയിൽ എത്തി രണ്ടാം നാൾ മുതൽ. തീർന്നു എന്ന് അറിയുന്ന എല്ലാ കൂട്ടുകാരും കരുതിയിരുന്ന റോയിച്ചൻ പ്രതീക്ഷയുടെ വെളിച്ചമായി, ഭാര്യ ലിജി, രണ്ട് പെൺകുട്ടികൾ എന്നിവരുടെ പ്രാർത്ഥനകൾ സഫലമാക്കി ജീവൻ തിരിച്ചുപിടിക്കുകയായിയുന്നു. അതായത് 58 ദിവസത്തിന് ശേഷം… 32 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്.

എല്ലാവർക്കും സന്തോഷം പകർന്നു ഇന്നലെ വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തിയ റോയിയെ സ്വീകരിക്കാന്‍ പൂക്കളും പ്ലക്കാര്‍ഡുകളും ഏന്തി കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തു നിന്നിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് റോയിയുടേത്. നാട്ടിൽ ആലപ്പുഴ സ്വദേശിയാണ് റോയി.

റോയ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുടുംബത്തിന് താങ്ങായി സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഫേസ് ബുക്കില്‍ ബിജു മൂന്നാനപ്പള്ളില്‍ പങ്കുവെച്ച റോയിയുടെ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേരാണ് കണ്ടതും റോയ്ക്ക് ആശംസകള്‍ അറിയിക്കുന്നതും. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാർത്തയുടെ ദിവസമായിരുന്നു, പ്രതേകിച്ചു വിൻചെസ്റ്റർ മലയാളികൾക്ക്…

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് ഡബ്ല്യുഎച്ച്ഒ മുൻ മേധാവി. മെയ് പകുതിയോടെ ലോക്ക്ഡൗൺ ലഘൂകരിക്കുമെന്ന് നേരത്തെ കൃത്യമായി പ്രവചിച്ച കരോൾ സിക്കോറയാണ് ഇപ്പോൾ ഓഗസ്റ്റിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് അഭിപ്രായപ്പെട്ടത്. ഓഗസ്റ്റിൽ സാധാരണ നിലയിലേക്ക് നാം എത്തുമെന്നും അതിനായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു. കൊറോണ വൈറസുമായുള്ള യുകെയുടെ പോരാട്ടത്തെ മഹാമാരിയാൽ തകർന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി പ്രൊഫസർ താരതമ്യം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പലർക്കും ഇപ്പോൾ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വേനൽക്കാലത്ത് സ്ഥിതി മെച്ചപ്പെടുമെന്ന് ഞാൻ എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രോഗവ്യാപനം ഉയർന്നു നിന്നു. മെയ് മാസത്തോടെ അത് കുറഞ്ഞു. ജൂണിൽ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടേക്കും. ” പ്രൊഫസർ കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ വൈറസ് പടരുന്നത് മന്ദഗതിയിലാകുമെന്നും അതിനാൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും മുൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബോറിസ് ജോൺസൺ മെയ് 10 ന് ആദ്യ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചു. അതേസമയം അടുത്ത മാസം ആദ്യം മുതൽ പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞു. രോഗതീവ്രത കുറയുന്നതിനാൽ മുമ്പ് വിചാരിച്ചതിലും വേഗത്തിൽ നമുക്ക് കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആറടി സാമൂഹ്യ അകലം പാലിക്കൽ നിയമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് അവസാനം സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ ബ്രിട്ടനിലുടനീളം പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ, ബുധനാഴ്ച ലൈസൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരായ പ്രധാനമന്ത്രി, പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുമെന്നും ജനങ്ങൾക്ക് അത് ഉടൻ ആസ്വദിക്കാൻ കഴിയുമെന്നും വെളിപ്പെടുത്തി. അതേ മീറ്റിംഗിൽ ആണ് രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കൽ നടപടി പുനഃപരിശോധിക്കാൻ ആവശ്യപെട്ടത്. പബ്ബുകൾ തുറന്നു പ്രവർത്തിക്കുന്നതിന് തടസ്സമാണ് ഈ രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കൽ നടപടി. ഹോങ്കോംഗ്, സിംഗപ്പൂർ, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ അനുവദനീയമായ ദൂരം ഒരു മീറ്റർ ആണ്. ഓസ്‌ട്രേലിയ, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവ 1.5 മീറ്റർ അകലം ശുപാർശ ചെയ്യുന്നു. രണ്ട് മീറ്റർ അകലം പാലിച്ചാൽ സ്ഥലക്കുറവ് കാരണം 80 ശതമാനം പബ്ബുകളും തുറക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കഴിഞ്ഞ ആഴ്ച പബ് ഉടമകൾ മുന്നറിയിപ്പ് നൽകി. 20 ശതമാനം പബ്ബുകൾക്ക് മാത്രമേ രണ്ട് മീറ്റർ ദൂരം അനുസരിച്ചു വീണ്ടും തുറക്കാൻ കഴിയൂ എന്ന് ബ്രിട്ടീഷ് ബിയർ ആന്റ് പബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു. അതേസമയം, ബ്രിട്ടനിലെ ഏറ്റവും വലിയ പബ് ശൃംഖലയായ ജെഡി വെതർസ്പൂണിന്റെ മേധാവികൾ യുകെയിലുടനീളമുള്ള 875 പബ്ബുകൾ വീണ്ടും തുറക്കുന്നതിനായി 11 മില്യൺ പൗണ്ടിന്റെ മാസ്റ്റർപ്ലാൻ വെളിപ്പെടുത്തി. ബാറിലേക്കുള്ള സന്ദർശനങ്ങൾ പരിമിതപ്പെടുത്തുന്നതിന് അതിന്റെ അപ്ലിക്കേഷൻ ഉപയോഗിച്ച് ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ഒപ്പം ആവശ്യമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് അവർ പറയുന്നു.

സ്വന്തം ലേഖകൻ

ഫ്ലോറിഡ : ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിയ്ക്കാനിരുന്ന സ് പേസ് എക്സിന്റെയും നാസയുടെയും ശ്രമങ്ങൾക്ക് തിരിച്ചടി. യു.എസ്​ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ് പേസ് എക്​സിന്‍റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്​ഥയെത്തുടർന്നാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന് സമീപം ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ രൂപപെട്ടതിനെ തുടർന്നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നിർത്തലാക്കേണ്ടിവന്നത്. നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ ​ ചരിത്രം രചിക്കാനിരുന്നതായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മസ്​കിന്റെ ഉടമസ്​ഥതയിലുള്ള സ് പേസ് എക്സ് മുന്നിട്ടിറങ്ങിയത്. എന്നാൽ ടേക്കോഫിന്​ 16 മിനിറ്റ്​ മാ​ത്രം മുമ്പാണ്​ ദൗത്യം ശനിയാഴ്ചത്തേക്ക്​ മാറ്റിയത്​.

265 അടി ഉയരമുള്ള റോക്കറ്റിന് മുകളിൽ ക്രൂ ഡ്രാഗൺ കാപ്സ്യൂളിന്റെ ക്യാബിനിൽ നാസ ബഹിരാകാശയാത്രികരായ റോബർട്ട് ബെൻ‌കെൻ, ഡഗ്ലസ് ഹർലി എന്നിവർ മൂന്ന് മണിക്കൂർ നേരം കുടുങ്ങിക്കിടന്നു. ഇടിമിന്നൽ സാധ്യതയും വിക്ഷേപണത്തിന് തടസ്സമായെന്ന് അധികൃതർ പറഞ്ഞു. ലോഞ്ച് പാഡ് പ്ലാറ്റ്ഫോം പിൻവലിക്കുകയും റോക്കറ്റിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുന്നതിനിടയിലാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. മെയ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:22 ന് നാസയും സ്‌ പേസ് എക്‌സും കേപ്പ് കനാവറലിൽ തന്നെ വീണ്ടും വിക്ഷേപണത്തിനായി ശ്രമിക്കും. 2011ന് ശേഷം യുഎസിൽ നടക്കുന്ന ഒരു വിക്ഷേപണത്തിനായി ഇനി ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കനും ഹാർലിക്കും സ്വന്തമാക്കാം. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളുമാണ്. വിക്ഷേപണത്തിന് സാക്ഷിയാവാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ എത്തിയിരുന്നു. ചരിത്രപരമായ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടക്കാതിരിക്കുകയാണെങ്കിൽ താൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് നേരത്തെ സ്‌ പേസ് എക്‌സ് ബോസ് എലോൺ മസ്‌ക് പറഞ്ഞു. എങ്കിലും ലോകം വീണ്ടും കാത്തിരിക്കുകയാണ്. ഫാൽക്കൺ പറന്നുയരുന്നത് കാണുവാൻ.

സ്വന്തം ലേഖകൻ

ഇന്നലെ വൈകിട്ട് ഉണ്ടായ സംഭവത്തിൽ പരിക്കേറ്റതാവാം എന്ന് കരുതപ്പെടുന്ന സ്ത്രീ അത്യാസന്ന നിലയിലാണ്, എന്നാൽ പുരുഷന്റെ മുറിവുകൾ അത്ര ഗുരുതരമല്ല. ഐലിംഗ്ടൺ വീട്ടിലാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏകദേശം എട്ടരയോടെ അഡ്രസ്സ് ഉൾപ്പെടെ അറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ പുരുഷൻ കുത്തേറ്റ നിലയിലും സ്ത്രീ പ്രതികരിക്കാത്ത അബോധാവസ്ഥയിലുമായിരുന്നു. ആദ്യം സ്ത്രീക്ക് കുത്തേറ്റതായാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

വിവരം അറിഞ്ഞ ഉടനെ പരിഭ്രാന്തരായ നാട്ടുകാർ തെരുവിൽ കൂട്ടം കൂടുകയായിരുന്നു. നിരവധി പോലീസ് വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഐലിംഗ്ടൺ പോലീസ് പറയുന്നത് ഇങ്ങനെ, 27 ബുധനാഴ്ച രാത്രി 8. 24ഓടെ പോലീസിനെ എൻ വൺ സൗത്ത് ഗേറ്റ് റോഡിലെ അഡ്രസ്സിലേക്ക് വിളിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ രണ്ടു വ്യക്തികളെയാണ് കണ്ടെത്തിയത്, 70 വയസ്സ് പ്രായമുള്ള ഇരുവരും അവശനിലയിലായിരുന്നു, പുരുഷൻ കത്തിക്കുത്തേറ്റ നിലയിലും സ്ത്രീ മരണത്തോട് മല്ലടിക്കുന്ന വിധത്തിൽ അത്യാസന്ന നിലയിലും.

Copyright © . All rights reserved