Main News

സ്വന്തം ലേഖകൻ

ലണ്ടൻ : ഫർലോ സ്‌കീമിന്റെ പേരിൽ 495,000 പൗണ്ട് തട്ടിപ്പ് നടത്തിയ കേസിൽ 57 കാരൻ അറസ്റ്റിൽ. ജോബ് റീട്ടെൻഷൻ സ്‌കീമിലൂടെ പണം തട്ടി അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണ് ഇതെന്ന് എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അറിയിച്ചു. വെസ്റ്റ് മിഡ്‌ലാന്റിലെ സോലിഹൾ സ്വദേശിയാണ് അറസ്റ്റിലായത്. പദ്ധതി ദുരുപയോഗം ചെയ്യുന്ന റിപ്പോർട്ടുകളിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് എച്ച്എംആർസി അറിയിച്ചു. അറസ്റ്റിലായ വ്യക്തിയിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഒപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. നികുതി തട്ടിപ്പ് കേസിലും കള്ളപ്പണകേസിലും പ്രതി ഇതിനോടകം ഉൾപ്പെട്ടിട്ടുണ്ടെന്ന് എച്ച്എംആർസി അറിയിച്ചു.

ഈ അറസ്റ്റിന്റെ ഭാഗമായി നടന്ന റെയ്ഡിൽ എട്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറിലധികം എച്ച്‌എം‌ആർ‌സി ഉദ്യോഗസ്ഥരെ 11 സ്ഥലങ്ങളിലേക്ക് വിന്യസിപ്പിക്കുകയും കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, വ്യക്തിഗത രേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. “ബഹുഭൂരിപക്ഷം തൊഴിലുടമകളും ഈ പദ്ധതി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.” എച്ച്‌എം‌ആർ‌സിയുടെ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സർവീസ് ആക്ടിങ് ഡയറക്ടർ റിച്ചാർഡ് ലാസ് പറഞ്ഞു. 11 ദശലക്ഷം തൊഴിലുടമകളെയും 94 ലക്ഷം ഫർലോഫ് ജോലികളെയും പിന്തുണയ്ക്കുന്ന ഈ പദ്ധതിയിലൂടെ 27.4 ബില്യൺ ഡോളറിലധികം ക്ലെയിം ചെയ്തിട്ടുണ്ട്.

പതിവുപോലെ തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ നിർമ്മിച്ചിട്ടുണ്ടെന്നും എന്നാൽ ഏതെങ്കിലും തൊഴിലുടമ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രദ്ധയിൽ പെടുന്നവർ അത് എച്ച്എംആർസി ഓൺലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും റിച്ചാർഡ് അറിയിച്ചു. ഒക്ടോബറിൽ ഈ സ്‌കീം അവസാനിക്കുമെന്നിരിക്കെ അടുത്ത മാസം മുതൽ പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം സർക്കാർ ക്രമേണ കുറയ്ക്കുകയാണ്.

സ്വന്തം ലേഖകൻ

യു എസ് :- തന്റെ വീടിന് തീ പിടിച്ചപ്പോൾ മൂന്നു വയസ്സുകാരനായ സ്വന്തം കുഞ്ഞിനെ പ്രാണരക്ഷാർത്ഥം താഴെ നിന്നിരുന്ന യുവാവിൻെറ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത് റേച്ചൽ എന്ന അമ്മ നടത്തിയ ത്യാഗം മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതായിരുന്നു. തന്റെ കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി അരിസോണയിൽ എത്തിയ റിട്ടയേഡ് യുഎസ് നാവികനായ ഫിലിപ്പ് ബ്ലാങ്ക്‌സ് ആണ് കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത്. കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി എത്തിയ ഫിലിപ്പ് തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ ബഹളംകേട്ട് നോക്കിയപ്പോഴാണ്, മൂന്നു വയസ്സുള്ള കുഞ്ഞുമായി റേച്ചലിനെ കണ്ടത്. റേച്ചൽ മുകളിൽ നിന്നും കുഞ്ഞിനെ നൽകിയപ്പോൾ, മുൻപ് ഫുട്ബോൾ കളിച്ച്‌ പരിചയമുള്ള ഫിലിപ്പ് വളരെ സുരക്ഷിതമായി തന്നെ കുഞ്ഞിനെയേറ്റുവാങ്ങി.

മൂന്നു വയസ്സുകാരനായ മകനെ രക്ഷപ്പെടുത്തിയ ശേഷം, ഫ്ലാറ്റിലുള്ള തന്റെ എട്ടുവയസ്സുകാരി മകളുടെ അടുത്തേക്ക് റേച്ചൽ പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്വന്തം പ്രാണൻ തന്നെ അപകടത്തിൽ ആക്കിയാണ് റെയ്ച്ചൽ തന്റെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിച്ചത്. അതോടൊപ്പം തന്നെ ഇരുപത്തിയേഴുകാരനായ നാവികൻ ചെയ്ത സേവനവും വിലപ്പെട്ടതാണ്. പിന്നീട് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം കണ്ടത് മരണമടഞ്ഞ റേച്ചലിനെയാണ്.

മൂന്നു വയസ്സുകാരൻ ജാമിസൺ വീഴ്ചയിൽ അധികം പരുക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടു വയസ്സുകാരി മകൾ റോക്‌സയിന് എട്ട് സർജറികളോളം ആവശ്യമായി വന്നു. ഇരുവരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അമ്മയായ റേച്ചലിന്റെ ത്യാഗമാണ് ഏറ്റവും വിലപ്പെട്ടത് എന്ന് ഫിലിപ്പ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മക്കൾക്ക് വേണ്ടി തന്റെ ജീവനെ ത്യജിച്ചവരാണ് അവർ. കുട്ടികളുടെ ആശുപത്രി ചെലവുകൾക്കായി സാമൂഹ്യ സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ഇന്ത്യയെ കടന്നാക്രമിച്ചത് സാവധാനമാണ്. എന്നാൽ ആദ്യം റിപ്പോർട്ട് ചെയ്ത കേസിന് ശേഷം ആറു മാസം പിന്നിടുമ്പോൾ, ഇന്ത്യ രോഗബാധയിൽ റഷ്യയെയും കടത്തിവെട്ടി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം, അതിൽ ഭൂരിപക്ഷം ജനങ്ങളും തിങ്ങിപ്പാർക്കുന്നത് പട്ടണങ്ങളിൽ, ഗ്ലോബൽ ഹോട്ട്സ്പോട്ട് ആകാനുള്ള സകല സാഹചര്യങ്ങളും ഇന്ത്യയിലുണ്ട്. മരണസംഖ്യയും, ടെസ്റ്റുകളുടെ എണ്ണവും കുറവായതിനാൽ ഇത്രയും നാൾ ഗ്ലോബൽ ഹോട്ട്സ്പോട്ട് എന്ന രീതിയിലേയ്ക്ക് എത്തിയില്ല എന്ന് മാത്രം.

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് 5 കാര്യങ്ങൾ:
1.പതിനായിരക്കണക്കിന് പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്, പകുതി കേസുകളും ജൂണിനു ശേഷം ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, അതും വളരെ കർശനമായ ഒരു ലോക് ഡൗണിന് ശേഷം. ജൂലൈ 8 വരെ രാജ്യത്തിന് 7, 42, 417 കേസുകളുണ്ട്. അതേസമയം മൊത്തം ജനസംഖ്യയെ ബാധിക്കുന്ന ഇൻഫെക്ഷൻ റേറ്റ് എത്ര എന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് വൈറോളജിസ്റ് ഷാഹിദ് ജമീൽ പറയുന്നു. മെയ്മാസത്തിൽ 26000 ഇന്ത്യക്കാരെ വെച്ച് നടത്തിയ റാൻഡം ടെസ്റ്റിൽ 0.73% പേർക്ക് രോഗബാധ ഉണ്ടെന്ന് കണ്ടെത്തി. മുഴുവൻ ജനസംഖ്യയെയും ടെസ്റ്റിന് വിധേയരാക്കിയാൽ 10 മില്യനോളം വ്യക്തികൾക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ 20 ദിവസം കൂടുമ്പോഴും കോവിഡ് -19 ബാധിച്ചവരുടെ എണ്ണം ഇരട്ടിച്ചു കൊണ്ടിരിക്കുകയാണ്. മാർച്ച് 13 ന് ശേഷം 10 മില്യനോളം ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിലും, പകുതിയും ജൂണിനു ശേഷമാണ് നടത്തിയത്.
2. ഇന്ത്യ ആവശ്യത്തിന് ടെസ്റ്റുകൾ നടത്തുന്നില്ല.
ഇന്ത്യയുടെ പ്രതിശീർഷ കേസ് ലോഡ് ഇപ്പോഴും കുറവായി തന്നെ ഇരിക്കുന്നത് ആവശ്യത്തിന് ടെസ്റ്റുകൾ നടത്താത്തത് കൊണ്ടു മാത്രമാണെന്ന് ഡോക്ടർ ജമീൽ പറയുന്നു. എത്രമാത്രം ടെസ്റ്റുകൾ നടത്തപ്പെടുന്നു എന്നതിലല്ല കാര്യം, ആരൊക്കെയാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിലാണ്. അപകടസാധ്യതയുള്ളവർക്കും അവരോട് ബന്ധം പുലർത്തിയവർക്കും മാത്രമേ ഇപ്പോൾ ഇന്ത്യയിൽ ടെസ്റ്റുകൾ നടത്തി വരുന്നുള്ളൂ, എന്നാൽ ഇതുവരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലും വ്യക്തികൾക്ക് രോഗം ബാധിച്ചതായി കാണാം. പല രാജ്യങ്ങളും എത്ര വ്യക്തികളെ പരിശോധനയ്ക്ക് വിധേയരാക്കി എന്നു നോക്കുമ്പോൾ ഇന്ത്യയിൽ എത്ര ടെസ്റ്റുകളാണ് നടത്തപ്പെട്ടത് എന്നാണ് നോക്കുന്നത്. ഒരു വ്യക്തിക്ക് തന്നെ പലതവണ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഏപ്രിലിൽ 3.8 ശതമാനം ആയിരുന്നു പോസിറ്റീവ് കേസുകൾ എങ്കിൽ അത്, ജൂലൈയിൽ 6.4 ശതമാനമാണ്.

3. ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
വൈറസ് ബാധിച്ചുണ്ടാകുന്ന മരണസംഖ്യയെക്കാൾ വളരെ കൂടുതലാണ് രോഗം ഭേദമായവരുടെ എണ്ണം. ടെസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറവാണെങ്കിൽ പോലും, രോഗം ബാധിച്ചാൽ അത് ഭേദമാകുന്ന അവസ്ഥയാണ് ഇന്ത്യയിൽ നിലവിലുള്ളത്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയുടെ രോഗശമന സൂചിക മികച്ച രീതിയിലാണ്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 60 ശതമാനത്തോളം പൂർണ്ണമായും സുഖം പ്രാപിച്ചവരാണ്, യുഎസിൽ വെറും 27 ശതമാനം മാത്രമാണ് ഇത്.

4. ഇന്ത്യയിലെ മരണസംഖ്യ തീരെക്കുറവാണ്.
ഇന്ത്യയിലാകെ 20,160 മരണങ്ങളാണ് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോടിക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്ത് ഈ സംഖ്യ തീരെ കുറവാണ്. എന്നാൽ മരണ സംഖ്യ കൃത്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നൊരു ആക്ഷേപവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ മരണസംഖ്യ കുറഞ്ഞു തന്നെ നിൽക്കുന്നു.

5. ഓരോ സംസ്ഥാനങ്ങൾക്കും ഓരോ കഥയാണ് പറയാനുള്ളത്.
രാജ്യത്തെ 60 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. വടക്കൻ സംസ്ഥാനങ്ങളായ കർണാടക തെലുങ്കാന എന്നിവിടങ്ങളിലും കേസുകൾ വർദ്ധിച്ചു വരുന്നതായി കാണാം. ഇത്രയും നാൾ കൊറോണ വൈറസിനെതിരെ പ്രതിരോധം കേന്ദ്രവത്കൃതമായിരുന്നു, എന്നാൽ ഓരോ സംസ്ഥാനങ്ങളിലും സ്ഥിതി വിവരകണക്കുകൾ വ്യത്യസ്തമാണ് എന്നിരിക്കെ ഓരോ ജില്ലകളെയും സോണുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് രോഗബാധ നിയന്ത്രിക്കാൻ കുറച്ചു കൂടി എളുപ്പമാകും എന്ന് ഡോക്ടർ രവി അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ രണ്ടാമതൊരു ലോക്ക്ഡൗൺ കൂടി പ്രഖ്യാപിക്കുന്നത് പ്രാവർത്തികമല്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ജോൺ ലൂയിസും ബൂട്സും 5,300 ജോലികൾ വെട്ടികുറയ്ക്കാനൊരുങ്ങുന്നു. 4000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ബൂട്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 1300ഓളം തൊഴിൽനഷ്ടങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും ജോൺ ലൂയിസും അറിയിച്ചു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക സഹായം മതിയാകില്ലെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഈ നീക്കങ്ങൾ. യുകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ എല്ലാ ജോലികളും സംരക്ഷിക്കാനാവില്ലെന്ന് സുനക് അറിയിച്ചിരുന്നു. ഹെഡ് ഓഫീസ് മുതൽ താഴേക്ക് ഒരു അഴിച്ചുപണി നടത്താനാണ് ബൂട്സ് ഒരുങ്ങുന്നത്. സാമ്പത്തിക മാന്ദ്യം കാരണം ധാരാളം സ്റ്റോറുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ബൂട്സ് അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പൂർണമായും ഒഴിവാക്കുന്നതുവരെ ബർമിംഗ്ഹാമിലെയും വാട്ട്ഫോർഡിലെയും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ വീണ്ടും തുറക്കാൻ കഴിയില്ലെന്ന് ജോൺ ലൂയിസ് പറഞ്ഞു. ക്രോയ്‌ഡൺ, ന്യൂബറി, സ്വിൻഡൺ, ടാംവർത്ത് എന്നിവിടങ്ങളിലെ സ്റ്റോറുകളും ഹീത്രോ വിമാനത്താവളത്തിലെയും ലണ്ടൻ സെന്റ് പാൻക്രാസിലെയും യാത്രാ സൈറ്റുകളും അടച്ചുപൂട്ടാൻ അവർ പദ്ധതിയിടുന്നു.

ജോബ് റീട്ടെൻഷൻ ബോണസ് അടക്കമുള്ള പദ്ധതികൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് കമ്പനികളുടെ ഈ പ്രഖ്യാപനങ്ങൾ. ഫാർമസി, ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നതിനായി ബൂട്സിന്റെ മിക്ക ഔട്ട്ലെറ്റുകളും ലോക്ക്ഡൗണിലുടനീളം തുറന്നെങ്കിലും വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജെയിംസ് വെളിപ്പെടുത്തി. കോവിഡ് 19 വന്നതോടെ ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞു. ഇതോടെ സ്റ്റോറുകളിലെ വിൽപ്പനയിലും ഇടിവുണ്ടായി. പകർച്ചവ്യാധിക്ക് മുമ്പ് തന്നെ എട്ടു സ്റ്റോറുകൾ സാമ്പത്തികമായി നഷ്ടത്തിലായിരുന്നുവെന്ന് ജോൺ ലൂയിസ് പറഞ്ഞു. കഴിയുന്നത്ര ആളുകളെ നിലനിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് ജോൺ ലൂയിസ് പാർട്ണർഷിപ്പ് ചെയർപേഴ്‌സൺ ഷാരോൺ വൈറ്റ് പറഞ്ഞു.

അതേസമയം, ചാൻസലറുടെ സാമ്പത്തിക സഹായ പ്രഖ്യാപനത്തിന് പിന്നാലെ നികുതി ഉയരാൻ സാധ്യതയുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് പറഞ്ഞു. ഇന്നലെ 30 ബില്യൺ പൗണ്ടിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ആകെ 190 ബില്യൺ പൗണ്ടിന്റെ ധനസഹായം ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാണ് യുകെ നീങ്ങുന്നതെന്ന് ഐ‌എഫ്‌എസ് ഡയറക്ടർ പോൾ ജോൺസൺ മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

ഡൽഹി :  ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റ ഗ്രുപ്പും ലോക സാമ്പത്തിക രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസികളെയും സഹായിക്കുവാൻ വേണ്ടി ”  ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ  ” ആരംഭിക്കുന്നു . ഇന്ത്യയിലും , ലോകത്ത് മറ്റ് എല്ലാ രാജ്യങ്ങളിലും ഒരു പോലെ ഉപയോഗിക്കുവാൻ കഴിയുന്ന യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിയും , ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷനും ഒരുക്കിയ മലയാളിയായ സുബാഷ് ജോർജ്ജ് മാനുവലിനും , അദ്ദേഹത്തിന്റെ ക്യാഷ് ബാക്ക് കമ്പനിയായ ബീ വണ്ണിനും , ടെക്ക് ബാങ്കിനും ഇത് അഭിമാന നിമിഷങ്ങളാണ് .

കാരണം യുകെ മലയാളികൾക്കിടയിൽ ബീ വൺ അവതരിപ്പിച്ച ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസി വ്യാപാരത്തെയും ടാറ്റയെ പോലെയുള്ള നല്ല കമ്പനികൾ അംഗീകരിക്കുമ്പോൾ അത് ബീ വണ്ണിന്റെ ഡിജിറ്റൽ കറൻസിക്ക് ഒരു വലിയ അംഗീകാരമായി മാറുകയാണ് .

1962 ൽ ടാറ്റ സ്റ്റീലിൽ ജോലി ആരംഭിച്ച രത്തൻ ടാറ്റ എന്ന ആർക്കിടെക്ചർ ബിരുദധാരിയുടെ വ്യാവസായിക വൈഭവം ഇന്ത്യയ്ക്ക് സമ്മാനിച്ചത് പുതിയ വഴിത്തിരുവുകളാണ് . വാഹന വിപ്ലവത്തിന്റെ ജയ പരാജയങ്ങളെ നേരിട്ട രത്തൻ ടാറ്റ ഇന്ന് ഇന്ത്യയും കടന്ന് ലോകത്തെ വമ്പൻ വാഹന കമ്പികളായിരുന്ന ജാഗ്വറെയും , ലാന്റ് റോവറെയും ഏറ്റെടുത്ത് തന്റെ എതിരാളികളോട് മധുര പ്രതികാരം വീട്ടിയിരിക്കുന്നു .

ചെറിയ കാറുകൾ മുതൽ വൻ ട്രക്കുകൾ വരെ നിർമ്മിക്കുന്ന വാഹന ഫാക്ടറികൾ , രാജ്യാന്തര നിലവാരമുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പോലെയുള്ള അനേകം പഠന കേന്ദ്രങ്ങൾ , ആശുപത്രികൾ , കാരുണ്യ സ്ഥാപനങ്ങൾ , ടാറ്റ ഗ്ലോബൽ ടീ തേയില കമ്പനി , ടാറ്റ കൺസൾട്ടൻസി സർവീസസ് , ടാറ്റ കെമിക്കൽസ് , ടാറ്റ മോട്ടേഴ്‌സ് , ടാറ്റ പവർ , ടാറ്റ ഗ്രൂപ്പിന്റെ വിമാന കമ്പനി തുടങ്ങിയവയെല്ലാം നേടിയപ്പോഴും മനുഷ്യത്വം മുറുകെ പിടിച്ച ഇന്ത്യൻ വ്യാവസായിയാണ് രത്തൻ ടാറ്റ.

ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ ഐ . ടി വിഭാഗമായ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടി സി എസ് ) ആണ് ബാങ്കുകൾക്ക് വേണ്ടി ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ ആരംഭിക്കുന്നത് . ഉപഭോക്താക്കൾക്ക് ഇനി ഇതിലൂടെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും , വാങ്ങുവാനും , വിൽക്കുവാനും സാധിക്കും . ക്രിപ്റ്റോ സേവനങ്ങൾക്കായുള്ള “ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ” ആരംഭിക്കുമെന്ന് ടി സി എസ് ബുധനാഴ്ച അറിയിച്ചിരുന്നു . ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസി വ്യവസായത്തിന് കൂടുതൽ ഉത്തേജനം പകരുന്ന വാർത്തയാണിത്.

ക്രിപ്റ്റോ കറൻസി ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി സി എസ്  ക്വാർട്സ് ഗ്ലോബലിന്റെ മാനേജർ  ആർ. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. വിവിധ ക്രിപ്റ്റോ കറൻസികളെ സാധാരണ ഫിയറ്റ് കറൻസികളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ കറൻസി വ്യാപാര വേദികൾ, പബ്ലിക് ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്കുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ടി സി എസ് ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസികൾ  ” ഡിജിറ്റൽ ക്യാഷ് ” രൂപത്തിൽ കൈമാറാൻ സാധിക്കുമെന്ന് ടി സി എസ് വ്യക്തമാക്കി .

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നൽകികൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നതിനുശഷം ക്രിപ്റ്റോ കറൻസികളെ എങ്ങനെ പരിഗണിക്കണമെന്ന് ഇന്ത്യൻ സർക്കാരും , റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലോചിക്കുമ്പോഴും ഇന്ത്യയിലെ ക്രിപ്റ്റോ ഇക്കോസിസ്റ്റം വളരെ വേഗത്തിൽ വളരുകയാണ്.

ബീ വണ്ണിന്റെ ക്രിപ്റ്റോ കറൻസിയായ ക്രിപ്റ്റോ കാർബൺ 140 ഓളം രാജ്യങ്ങളിൽ ടെക്ക് ബാങ്ക് എന്ന ഓണലൈൻ ആപ്ലിക്കേഷനിലൂടെ സാധാരണ ഫിയറ്റ് കറൻസികളിലേയ്ക്ക് മാറ്റുവാനും , ലക്ഷകണക്കിന് ഷോപ്പുകളിൽ ഉപയോഗിക്കുവാനും , ഇലക്ട്രിസിറ്റി ബിൽ , ഗ്യാസ് ബിൽ , വാട്ടർ ബിൽ , മൊബൈൽ  ഫോൺ ചാർജിംഗ്‌ തുടങ്ങിയവ പോലെയുള്ള സർവീസുകൾക്ക് ഉപയോഗിക്കാവാനുമുള്ള സൗകര്യം ഇതിനോടകം ബീ വൺ ഒരുക്കി കഴിഞ്ഞു .

എന്താണ് ബ്ലോക്ക്  ചെയിൻ , എന്താണ് ക്രിപ്റ്റോ കറൻസി , ക്രിപ്റ്റോ  കറൻസികൾ എങ്ങനെ  നേടാം , അവ ഓൺലൈനിലും നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ചാൻസലറുടെ പുതിയ പ്രഖ്യാപനങ്ങൾ. നിലവിലുള്ള ജോലികൾ പരിരക്ഷിക്കുന്നതിനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പദ്ധതികൾ റിഷി സുനക് അവതരിപ്പിച്ചു. ഫർലോഫ് സ്‌കീം ഒക്ടോബറിൽ അവസാനിക്കുമെന്നിരിക്കെ തൊഴിലാളികളെ അവരുടെ ജോലിയിൽ നിലനിർത്തുന്നതിനുള്ള പുതിയ പദ്ധതി – “ജോബ് റീട്ടെൻഷൻ ബോണസ് ” ചാൻസലർ പുറത്തിറക്കി. തൊഴിലുടമകൾ 2021 ജനുവരി വരെ തൊഴിലാളികളെ അവരുടെ ജോലിയിൽ നിലനിർത്തുകയാണെങ്കിൽ ഒരു ജീവനക്കാരന് 1,000 പൗണ്ട് ബോണസ് എന്ന നിലയിൽ ഉടമയ്ക്ക് ലഭിക്കും. എല്ലാ തൊഴിലാളികളും ഈ പദ്ധതിയിൽ ഉൾപ്പെട്ടാൽ ഏകദേശം 9 ബില്യൺ പൗണ്ട് വരെ ചെലവ് വരുമെന്ന് സുനക് എംപിമാരോട് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാൽ വൻതോതിലുള്ള തൊഴിലില്ലായ്മ തടയുന്നതിനുള്ള ഒരു പാക്കേജിന്റെ ഭാഗമായാണിത്. ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചാൻസലർ 2 ബില്യൺ പൗണ്ട് കിക്ക്സ്റ്റാർട്ട് സ്കീമും പ്രഖ്യാപിച്ചു. ഹോസ്പിറ്റാലിറ്റിക്കും വിനോദസഞ്ചാരത്തിനുമായി വാറ്റ് വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്നും സുനക് അറിയിച്ചു. പദ്ധതികൾക്കെല്ലാമായി 30 ബില്യൺ പൗണ്ടോളം ചിലവ് വരും.

അടുത്ത ബുധനാഴ്ച മുതൽ ഭക്ഷണം, താമസം തുടങ്ങിയവയ്ക്കുള്ള വാറ്റ് 20 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുമെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ എന്നിവയിൽ നിന്നുള്ള ഭക്ഷണം, ഹോട്ടലുകൾ, ക്യാമ്പ് സൈറ്റുകൾ, കാരവൻ സൈറ്റുകൾ, സിനിമാശാലകൾ, തീം പാർക്കുകൾ, മൃഗശാലകൾ എന്നിവയ്ക്ക് ഈ വാറ്റ് വെട്ടിക്കുറയ്ക്കൽ ബാധകമാണ്. ഈ പദ്ധതികളിലൂടെ ഏകദേശം 24 ലക്ഷം ജോലികൾ സംരക്ഷിക്കപ്പെടുമെന്ന് ചാൻസലർ വ്യക്തമാക്കി. ഓഗസ്റ്റിൽ ഭക്ഷണത്തിന് 50% ഡിസ്‌കൗണ്ട് ഉണ്ടാവും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പരമാവധി 10 പൗണ്ട് വരെ കിഴിവ് ലഭിക്കും. എന്നാൽ ലഹരി പാനീയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നേരിടുന്നത് തടയാൻ 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള 350,000 പേർക്ക് ആറുമാസത്തെ തൊഴിൽ നിയമനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് സുനക് അറിയിച്ചു. പ്രോപ്പർട്ടി മാർക്കറ്റിനെ ഉത്തേജിപ്പിക്കുന്നതിനായി ഒരു താൽക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി കട്ടും അദ്ദേഹം പ്രഖ്യാപിച്ചു. വീട് വാങ്ങുന്ന ആർക്കും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനായി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മലിനീകരണം കുറയ്ക്കുന്നതിനുള്ള 3 ബില്ല്യൺ പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ ഭവന മെച്ചപ്പെടുത്തലുകൾക്കായി 5,000 പൗണ്ട് വരെ വൗച്ചറുകൾ ലഭിക്കും. കലാ പൈതൃക മേഖലയിൽ 1.6 ബില്യൺ പാക്കേജ്, തൊഴിൽ കേന്ദ്രങ്ങളിലെ ഫ്രണ്ട് ലൈൻ സ്റ്റാഫുകളുടെ ഇരട്ടിപ്പിക്കൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും സുനക് അവതരിപ്പിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ :- ലണ്ടനിൽ വീടുകൾക്കും, നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റുകൾക്കും മുകളിലേക്ക് ക്രെയിൻ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. അപകടത്തിൽ മറ്റു നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 20 മീറ്റർ നീളമുള്ള ക്രെയിൻ ആണ് തകർന്നുവീണത്. രണ്ട് വീടുകൾക്ക് മുകളിലേക്ക് ആണ് ഈ ക്രെയിൻ വന്നു വീണത്. ഈ വീടുകളിൽ ഒന്നിലാണ് അപകടത്തിൽപെട്ട സ്ത്രീ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ മരണപ്പെട്ടു.

പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ക്രെയിൻ തകർന്നുവീണ സമയത്ത്, ഭൂമികുലുക്കം നടന്ന പോലെ ഉള്ള ശബ്ദം ആണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ആശ്വാസത്തിലാണ് ചുറ്റുമുള്ള അയൽവാസികൾ.

സ്വാൻ ഹൗസിങ്‌ അസോസിയേഷൻ ഉപയോഗിച്ചു വന്ന ക്രെയിൻ ആണ് തകർന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉള്ള അതീവ ദുഃഖം ഹൗസിംഗ് അസോസിയേഷൻ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് തരത്തിലുള്ള സഹായങ്ങൾ ചെയ്യുവാനും തങ്ങൾ സന്നദ്ധരാണെന്നും അവർ അറിയിച്ചിട്ടുണ്ട്. ലണ്ടനിൽ സംഭവിച്ചത് അതീവ നിർഭാഗ്യകരമാണെന്നും, മരിച്ച ആളുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായും മേയർ സാദിഖ് ഖാൻ അറിയിച്ചു. ഇതുപോലുള്ള അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നോട്ടിങ്ഹാം: യുകെ മലയാളികൾ കൊറോണ വൈറസിന്റെ പേടിപ്പെടുത്തുന്ന വാർത്തകളിൽ നിന്ന് പുറത്തുവരുന്നതേയുള്ളു. ഇപ്പോൾ ലോക്ക് ഡൗൺ കഴിഞ്ഞു യുകെ പുറത്തുവരുന്നതേയുള്ളു. ഇതിനോടകം കൊറോണ വ്യാപനം വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കഥകൾ ഓരോന്നായി പുറത്തുവരുവാൻ തുടങ്ങുന്ന സമയം. ഒരുപാട് കമ്പനികൾ പൂട്ടിപോകുന്ന അവസ്ഥ. ജോലികൾ ഓരോന്നായി നഷ്ടപ്പെടുന്നു. ഇതിൽ മലയാളികളും ഉണ്ട് എന്നത് ഒരു യാഥാർത്യം. ആരോഗ്യ മേഖലയെ ബാധിച്ചില്ല എന്ന് മാത്രം.

എന്നാൽ നോട്ടിംഗ്ഹാമിൽ താമസിക്കുന്ന ഷിബുവിന്‌ ഇത് സന്തോഷത്തിന്റെ നാളുകൾ ആണ്. ഒരു വർഷം മുൻപ് യുകെയിൽ എത്തിയ സൗണ്ട് എഞ്ചിനീയർ ആയ ഷിബു പോളിന് ലഭിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ ആഡംബര കാറായ ലംബോഗിനി (£1,95,000) ഒപ്പം 20,000 പൗണ്ട് ക്യാഷ് പ്രൈസുമാണ് അടിച്ചിരിക്കുന്നത്. ടോയോട്ട യാരിസ് ഓടിച്ചിരുന്ന ഷിബുവിന്‌ ഇനി ലംബോഗിനി ഓടിക്കാം. കോട്ടയം ജില്ലയിലെ വെളളൂരില്‍ പടിഞ്ഞാറെവാലയില്‍ പി.ഒ.പൈലിയുടെ മകനാണ് ഷിബു. മുട്ടുചിറ പഴുക്കാത്തറ ജോസഫിന്റെ മകളാണ് ലിനറ്റ്. യുകെയിലെ പ്രസിദ്ധമായ ബി ഓ ടി ബി എന്ന കമ്പനിയുടെ ഈ ആഴ്ച്ചയിലെ നറുക്കെടുപ്പിലെ വിജയിയാണ് ഷിബു പോൾ.

1999 ൽ സ്ഥാപിതമായ ഈ യുകെ കമ്പനി ആണ് യുകെയിലെ മിക്ക എയർപോർട്ടിലും കാർ ഡിസ്പ്ലേ ചെയ്‌തു മത്സരം സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയും മത്സരത്തിൽ പങ്കെടുക്കാം. ലണ്ടൻ ആണ് ഹെഡ് ഓഫിസ്. ചെറിയ തുക മുടക്കി ഡ്രീം കാറുകൾ കരസ്ഥമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കമ്പനി തന്നെ ഉണ്ടാക്കിയത് എന്ന് കമ്പനിയുടെ ഉടമസ്ഥൻ തന്നെ പറയുന്നു.

യുകെയിൽ എത്തി ജോലിക്കു വേണ്ടി ഇമെയിൽ അയച്ചുകൊണ്ടിരുന്ന ഷിബുവിനെ തേടി ഈ സമ്മാനവാർത്ത അറിയിക്കുമ്പോഴും അത് വിശ്വസിക്കാൻ അൽപം മടികാണിക്കുന്ന ഷിബുവിനെയാണ് നാം വീഡിയോയിൽ കാണുന്നത്. നേരെത്തെ കെയിംബ്രിജിൽ ആയിരുന്ന ഇവർ കൊറോണ വൈറസ് വ്യാപനത്തിന് മുൻപാണ് നോട്ടിങ്ഹാമിലെക്ക് മാറിയത്. നോട്ടിങ്ഹാം ആശുപത്രിയിലെ നഴ്‌സ്‌ ആണ് ഭാര്യയായ ലിനെറ്റ് ജോസഫ്.

വാടകക്ക് താമസിക്കുന്ന ഷിബുവും ലിനെറ്റും വീടുവാങ്ങി താമസിക്കുവാനുള്ള തീരുമാനത്തിലാണ്. ഈ മാസം ജന്മദിനം ആഘോഷിക്കുന്ന ഷിബുവിന് ലഭിച്ചത് ഒന്നാന്തരം സമ്മാനം. അതേസമയം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുകയായിരുന്ന ലിനെറ്റ് കണ്ടതെല്ലാം ഒരു സ്വപനമല്ല മറിച്ചു റിയാലിറ്റി ആണ് അന്ന് തിരിച്ചറിയുന്നു.

വിജയികളായ ഷിബുവിനും ലിനെറ്റിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ. വീഡിയോ കാണാം

[ot-video][/ot-video]

വെറും £2.50 മുതൽ തുടങ്ങുന്ന ടിക്കറ്റുകൾ ആണ് എടുക്കാവുന്നത്. ഏത് കാറ് എന്നതിനനുസരിച്ചു ടിക്കറ്റ് വിലയിൽ വർദ്ധനവ്‌ ഉണ്ട്. കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റ് കാണുക.

കമ്പനി ലിങ്ക് താഴെ .

https://www.botb.com/?utm_source=Adwords&utm_medium=CPC&utm_campaign=Brand-Broad&gclid=EAIaIQobChMIu7XUmYe-6gIVQ-7tCh2ebQ6IEAAYASAAEgK0-vD_BwE

 

സ്വന്തം ലേഖകൻ

ലണ്ടൻ : എൻ എച്ച് എസ് ജീവനക്കാരുടെ ഫ്രീ കാർ പാർക്കിങ്ങിന്റെ ഫണ്ടിങ് അനിശ്ചിതകാലത്തേയ്ക്ക് തുടരാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി. കൊറോണ വൈറസ് വ്യാപിച്ച സമയത്ത് എൻ‌എച്ച്എസ് ജീവനക്കാരുടെ കാർ പാർക്കിംഗ് ചെലവ് സർക്കാർ വഹിച്ചിട്ടുണ്ട്. കോവിഡിനോട് പോരാടുന്നതിനാൽ മാർച്ച്‌ 25 മുതലാണ് ഹെൽത്ത്‌ കെയർ സ്റ്റാഫുകളുടെ പാർക്കിംഗ് ഫീസ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ ഈയൊരു പിന്തുണ എത്ര നാളത്തേയ്ക്ക് തുടരാൻ കഴിയുമെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് അർഗാർ പറഞ്ഞു.” എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് സൗജന്യ പാർക്കിംഗ് സാധ്യമാക്കിയത് പ്രാദേശിക അധികാരികളുടെയും സ്വതന്ത്ര ദാതാക്കളുടെയും പിന്തുണയിലൂടെ മാത്രമാണ്. ഈ പിന്തുണ അനിശ്ചിതകാലത്തേക്ക് തുടരാനാവില്ല.” അർഗാർ കൂട്ടിച്ചേർത്തു. എൻ എച്ച് എസ് സ്റ്റാഫുകളുടെ കാർ പാർക്കിംഗ് ഫീസ് ഇനിയും സർക്കാരിന് വഹിക്കാൻ ആവില്ലെന്ന് മാറ്റ് ഹാൻകോക്കും വ്യക്തമാക്കിയിരുന്നു.

വികലാംഗരായവർക്കും സ്ഥിരമായി ആശുപത്രി സന്ദർശനം നടത്തുന്നവർക്കും രോഗബാധിതരായ കുട്ടികൾക്കൊപ്പം രാത്രിയിൽ കഴിയുന്ന മാതാപിതാക്കൾക്കും നൈറ്റ്‌ ഷിഫ്റ്റ്‌ വർക്കേഴ്സിനും തുടർന്നും ഫ്രീ പാർക്കിംഗ് അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് അർഗാർ വ്യക്തമാക്കി. സർക്കാരിന്റെ പുതിയ നിലപാടിനെതിരെ വിമർശനവുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. കൊറോണയോട് പൊരുതുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള ഒരു തീരുമാനം ആരോഗ്യപ്രവർത്തകരെ സമ്മർദ്ദത്തിലാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഈയൊരു തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ചീഫ് സ്റ്റാഫ് മേധാവി അലക്സ് ഫ്ലിനും ട്വീറ്റ് ചെയ്തു. എൻ എച്ച് എസ് ജീവനക്കാരെ അമിത പാർക്കിംഗ് ചാർജുകളിൽ പെടുത്തരുതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ലയല മൊറാൻ അറിയിച്ചു. പുതിയ തീരുമാനത്തിൽ സർക്കാർ കൂടുതൽ വ്യക്തത നല്കണമെന്നും തൊഴിലാളികൾക്ക് അമിത പാർക്കിംഗ് നിരക്കുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.

ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്ന്. അന്നുതന്നെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് പ്രതിജ്ഞയെടുത്തത്.

Copyright © . All rights reserved