ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ : ട്രെയിൻ യാത്രക്കാർക്ക് വൻ തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വർദ്ധനവ്. 2.7% നിരക്ക് വർദ്ധനവ് ആണ് ഉണ്ടായത്. വ്യവസായ സ്ഥാപനമായ റെയിൽ ഡെലിവറി ഗ്രൂപ്പ് നവംബറിൽ പ്രഖ്യാപിച്ചതാണീ വർദ്ധനവ്. തുടർച്ചയായ മൂന്നാം വർഷമാണ് ശരാശരി നിരക്ക് ആർപിഐയ്ക്ക് താഴെയായിരിക്കുന്നതെന്ന് ട്രെയിൻ കമ്പനികൾ പറയുന്നു. വാർഷിക പാസിൽ 100 പൗണ്ടിന്റെ വർദ്ധനവ് ഉണ്ട്. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പല പദ്ധതികളും മുന്നോട്ട് വെക്കുന്നുണ്ട്. “എന്നെ നിങ്ങൾക്ക് വർഷാവസാനത്തോടെ വിധിക്കാൻ കഴിയും. ഈ മാറ്റങ്ങൾക്ക് സമയമെടുക്കും, പക്ഷേ ആളുകൾ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു. ” അദ്ദേഹം ബിബിസിയോട് പറഞ്ഞു. എന്നാൽ ടോറികൾക്ക് കീഴിൽ യാത്രക്കാർ വീണ്ടും കുറഞ്ഞ തുക ആയിരിക്കുമ്പോൾ തന്നെ കൂടുതൽ പണം നൽകുകയാണെന്ന് ലേബർ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ആൻഡി മക്ഡൊണാൾഡ് പറഞ്ഞു.
യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രയാണ് ആവശ്യമെന്ന് വാച്ച്‌ഡോഗ് ഡയറക്ടർ ഡേവിഡ് സൈഡ്ബോട്ടം പറഞ്ഞു. കാലതാമസത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാൻ അദ്ദേഹം യാത്രക്കാരെ പ്രോത്സാഹിപ്പിച്ചു. യാത്രകൾ മെച്ചപ്പെടുത്തുന്നതിനായി റെയിൽ കമ്പനികൾ നിക്ഷേപം നടത്തുന്നുവെന്ന് റെയിൽവേ ഡെലിവറി ഗ്രൂപ്പിന്റെ നേഷൻ ആൻഡ് റീജിയൻ ഡയറക്ടർ റോബർട്ട് നിസ്‌ബെറ്റ് പറഞ്ഞു. 2020 ൽ ആഴ്ചയിൽ 1,000 അധിക സർവീസുകളും 1,000 വണ്ടികളും കൊണ്ടുവരും. റെയിൽവേയിലേക്ക് ഒരുപാട് നിക്ഷേപങ്ങൾ നടക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി.
വാർഷിക റെയിൽ വിലവർദ്ധനവിന്റെ 40% നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സർക്കാരുകളാണ്. കഴിഞ്ഞ ജൂലൈയിലെ റീട്ടെയിൽ പ്രൈസസ് ഇൻഡക്സ് (ആർപിഐ) പണപ്പെരുപ്പ നടപടികളിലേക്ക് അവരെ ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ് നിരക്ക് വർദ്ധനവ് തീരുമാനിക്കുന്നത് ട്രെയിൻ കമ്പനികളാണ്. ആർപിഐ പണപ്പെരുപ്പം കഴിഞ്ഞ വർഷം 2.8 ശതമാനമായിരുന്നു. ഇന്നലത്തെ ഈ നിരക്ക് വർദ്ധനവിന് എതിരെ ലണ്ടൻ കിംഗ്സ് ക്രോസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഓസ്ട്രേലിയ :- ഓസ്ട്രേലിയയിൽ കാട്ടുതീ വൻതോതിൽ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ഒരാഴ്ച നീണ്ട എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം നേരിട്ട പ്രദേശങ്ങളിലേക്കുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ യാത്ര , ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടർന്ന് ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചിരിക്കുകയാണ്. അപകടങ്ങളെ നേരിടുവാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് ജനങ്ങൾ ആരോപിക്കുന്നത്. നൂറുകണക്കിന് ജനങ്ങൾ അപകടസ്ഥലത്ത് നിന്നും മാറി താമസിച്ചു കൊണ്ടിരിക്കുകയാണ്.
സമീപപ്രദേശമായ വിക്ടോറിയയിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം നാലായിരത്തോളം ആളുകളെ രക്ഷിക്കുവാൻ സൈന്യം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കപ്പലുകളും മറ്റും സജ്ജമാണ്. സെപ്റ്റംബർ മാസം മുതൽ തന്നെ കാട്ടുതീ മൂലം ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലും ഏകദേശം 18 പേർ മരണപ്പെട്ടിട്ടുണ്ട്. അപകടം നേരിടാൻ വേണ്ട എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഉയർന്ന താപനിലയും, അതിശക്തമായ കാറ്റും ഈ ആഴ്ചയുടെ അവസാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കാട്ടുതീ വർദ്ധിക്കുന്നതിന് ഇടയാകും. ഇതിനെ തുടർന്ന് പല റോഡുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിൽ സൈന്യത്തിന് ഇതുവരെയും എത്തിപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീ മൂലം ഉള്ള പുക ശ്വസിച്ച് ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ഒരു പ്രത്യേക കാലാവസ്ഥ സിസ്റ്റത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിൽ ഇത്രയധികം താപനില ഉയരുന്നത് എന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ഇതോടൊപ്പംതന്നെ ഓസ്ട്രേലിയയിൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ മരണമടഞ്ഞ ജഫ്രി കിറ്റോൺ എന്ന അഗ്നിശമനസേന പ്രവർത്തകന്റെ മകനു വിശിഷ്ടസേവാ മെഡൽ നൽകി ആദരിച്ചു. അദ്ദേഹത്തിന് ധൈര്യപൂർവ്വം ആയ പ്രവർത്തനങ്ങൾക്കാണ് ഈ ആദരവ് നൽകി തന്നെ പ്രധാനമന്ത്രി അറിയിച്ചു.
മെയ്ഡസ്റ്റോൺ: കെന്റിലെ ഇന്ത്യൻ ആര്ട്ട്സ് സ്‌കൂൾ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാൻസ് സ്‌കൂളായ ദക്ഷിണ യുകെയും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടത്തപ്പെടുന്ന കലാവിരുന്നിൽ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ശ്രീമതി ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികൾ പങ്കെടുക്കും. യുകെയിലെ പ്രശസ്ത സംഗീതാധ്യാപിക ശ്രീമതി കീർത്തി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ. ഫാ. ടോമി എടാട്ട് എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും. ചിലങ്കപൂജക്കു ശേഷം യുകെയിലെ യുവഗായകൻ ഷംസീറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.
കലാക്ഷേത്ര ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ് ന്റെ കീഴിലുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയൊരു നിരയാണ് ഈ കലാവിരുന്നിൽ അണിനിരക്കുന്നത്. ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയായി ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഫ്യൂഷൻ ഡാൻസ് ഇനങ്ങൾ ഉൾപ്പെടുന്ന നിരവധി നൃത്തരൂപങ്ങൾ വേദിയിൽ അരങ്ങേറും. കലാസ്വാദകർക്കായി രുചികരമായ ഫുഡ്‌സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സഹൃദയരായ എല്ലാ കലാസ്നേഹികളെയും ഈ സംഗീതനൃത്ത സന്ധ്യയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.
ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.
ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.
ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂടുകയും ചെയ്തു.
സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
മലയാളി പ്രവാസികളുടെ പറുദീസയാണ് യുകെ. 2000 ആണ്ട് മുതൽ യുകെയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മലയാളി നഴ്സുമാർ അടങ്ങുന്ന ഒരു പ്രവാസി സമൂഹം യുകെ യോട് വൈകാരിക ബന്ധം പുലർത്താൻ തുടങ്ങിയിട്ടും നാളുകളായി.
യു കെ യിൽ പ്രധാനമായും മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന നാല് ഋതുക്കൾ ആണുള്ളത്. മാർച്ചിൽ തുടങ്ങി മെയിൽ അവസാനിക്കുന്ന വസന്തകാലം, ജൂണിൽ തുടങ്ങി ഓഗസ്റ്റിൽ അവസാനിക്കുന്ന വേനൽക്കാലം, സെപ്റ്റംബറിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന ശിശിരകാലം, ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്ന ഹേമന്ത കാലം. ഈ മാറ്റം നേരിട്ട് കാണാനും അനുഭവിച്ചറിയാനും യുകെ വാസികൾക്ക് അകലെ ഒന്നും പോകണ്ടതില്ല. ഋതുക്കൾക്ക് അനുസരിച്ചുള്ള പ്രകൃതിയിലുണ്ടാകുന്ന ഓരോ സൂക്ഷ്മമായ മാറ്റങ്ങളും സ്വന്തം വീട്ടുമുറ്റത്തെ വൃക്ഷങ്ങളുടെ വേഷപ്പകർച്ചയിൽ നിന്ന് അറിയാൻ സാധിക്കും.
വസന്തകാലത്തെ പ്രകൃതി ഉടുത്തൊരുങ്ങി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്, കണ്ണെത്തുന്നിടത്തെല്ലാം വിരിഞ്ഞുനിൽക്കുന്ന പൂക്കളും, അവയെ തേടിയെത്തുന്ന വിരുന്നുകാരും, വൃക്ഷങ്ങളും പൂക്കളുമെല്ലാം പരത്തുന്ന നറുമണവും ഒക്കെ ചേർന്ന് ആകെക്കൂടി മനോഹരമാണ് വസന്തകാലം. ഇത് വർഷം മുഴുവൻ നീണ്ടു നിൽക്കുണേ എന്ന് പ്രദേശവാസികൾ ആഗ്രഹിച്ചു പോകും. വേനൽക്കാലത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അത്രയധികം ചൂട് അനുഭവപ്പെടാറില്ല എങ്കിലും, ബീച്ചിലും പാർക്കിലും ഒക്കെ കൂടുതൽ സമയം ചെലവിടുന്നവരാണ് യുകെക്കാർ.
ശിശിര കാലത്തിലാണ് പ്രകൃതി ഏറ്റവുമധികം നിറം വാരി ചുറ്റുന്നത്. മരങ്ങളിലെ ഇലകൾ എല്ലാം പൊഴിയാനുള്ള തയ്യാറെടുപ്പിൽ മഞ്ഞയും പച്ചയും ചുവപ്പുമൊക്കെ നിറങ്ങളിലേക്ക് ചമയം നടത്തുന്നത് കൊണ്ട് രാജ്യം മുഴുവൻ ഒരു പ്രത്യേക സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കും. ഇപ്പോൾ യുകെയിൽ തണുപ്പ് കാലമാണ്. മഞ്ഞുപൊഴിയുന്ന രാവുകളും പകലുകളും വൃക്ഷങ്ങൾക്കും റോഡുകൾക്കും കാറുകൾക്കും എല്ലാം ഒരു ശ്വേത നിറമുള്ള പുതപ്പ് സമ്മാനിക്കും. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ, വീട്ടുമുറ്റത്തെയും കാറിനെയും ഒക്കെ ഐസ് അടർത്തി കളഞ്ഞശേഷം വേണം തുടങ്ങാൻ. നല്ല കാറ്റ് വീശുന്ന തണുത്ത ഈർപ്പമുള്ള കാലാവസ്ഥയാണ് യു കെ യുടേത്. പുറത്ത് പോകുന്നവർ അതിനനുസൃതമായ വേഷ വിധാനമാവും ധരിക്കാറുള്ളത്. സാന്റായെ വരവേൽക്കാൻ മഞ്ഞിൽ കുളിച്ചു നിൽക്കയാവും പ്രകൃതി. പക്ഷേ ഇക്കുറി, മഞ്ഞുവീഴ്ച തീരെ കുറവായിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്, എന്നുമാത്രമല്ല താപനില താരതമ്യേന കൂടുതലും ആയിരുന്നു. പ്രവാസികളെ സംബന്ധിച്ചെടുത്തോളം യുകെയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ.
മെട്രൊജിക്കൽ, ആസ്‌ട്രോളജിക്കൽ, ഫിനോളജിക്കൽ എന്നീ 3 കാരണങ്ങൾ മൂലമാണ് യു കെ യിലെ ഈ കാലാവസ്ഥമാറ്റം ഉണ്ടാവുന്നതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
പാരീസ് : ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ. ഫ്രഞ്ച് അധികൃതരുടെ കണക്കുകൾ പ്രകാരം 2019ൽ ഏകദേശം 2360 ആളുകളെയാണ് ചാനൽ വഴി യുകെയിലേക്കുള്ള കുടിയേറ്റത്തിന് പിടികൂടിയത്. 2018ൽ ഇത് 586 മാത്രമായിരുന്നു. ചെറിയ ബോട്ടുകൾ ഉപയോഗിച്ച് 2019ൽ 261 കുടിയേറ്റ ശ്രമങ്ങൾ നടന്നു. അതിൽ നാല് മരണങ്ങളും ഉണ്ടായി. ഈ ചൊവ്വാഴ്ച, എട്ട് കുട്ടികളടക്കം 40 ലധികം കുടിയേറ്റക്കാരെ അതിർത്തി സേന ചാനലിൽ തടഞ്ഞിരുന്നു. ക്രിസ്തുമസിന് ശേഷമുള്ള ദിവസങ്ങളിൽ ഒരു ഡസൻ ആളുകളെയാണ് കുടിയേറ്റ ശ്രമത്തിന് പിടികൂടിയത്. അതുപോലെ ഇന്നലെ പുതുവർഷദിനത്തിലും ബോട്ട് മാർഗം ചാനൽ കടക്കാൻ ശ്രമിച്ച 6 പുരുഷന്മാരെ അതിർത്തി സേന തടയുകയുണ്ടായി.
ചാനലിലെ തകരാറുകളെ പറ്റി തുടർച്ചയായി നിർദേശങ്ങളും മുന്നറിയിപ്പും നൽകിയിട്ടും കുടിയേറ്റം വർദ്ധിക്കുകയാണ് ഉണ്ടായത്. കരയിലും കടലിലും ഫ്രഞ്ച് സൈന്യത്തെ ശക്തമായി അണിനിരത്തിയതിനാൽ കഴിഞ്ഞ വർഷം 55% അനധികൃത കുടിയേറ്റ ശ്രമങ്ങൾ പരാജയപ്പെട്ടു എന്ന് പാസ്-ഡി-കാലൈസ് മേഖലയിലെ ഗവർണർ ഫാബിയൻ സുഡ്രി പറഞ്ഞു. 95% കുടിയേറ്റ ബോട്ടുകളും പുറപ്പെടുന്നത് തുറമുഖ നഗരമായ കാലായിസിൽ നിന്നുമാണെന്ന് പോലീസ് അറിയിച്ചു.
ഈ അനധികൃത കുടിയേറ്റം തടയാൻ യുകെയും ഫ്രാൻസും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രഞ്ച് തീരങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയതായും കുടിയേറ്റങ്ങൾ തടയാൻ ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ, കണ്ടെത്തൽ ഉപകരണങ്ങൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഓഫീസ് അറിയിച്ചു. ഈയൊരു കുടിയേറ്റം തടയാൻ ഫ്രാൻസ് കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് കൺസേർവേറ്റിവ് എംപി നതാലി എൽഫിക്കെ അഭിപ്രായപ്പെട്ടു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഡൽഹി :- 55 ശതമാനത്തിൽ താഴെ വിജയശതമാനം ഉള്ള 342 ഓളം സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്താൻ ഡൽഹി ഗവൺമെന്റിന്റെ തീരുമാനം. കണക്ക് വിഷയങ്ങൾക്കാണ് ഇപ്പോൾ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കുന്നത്. ജനുവരി മാസത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഏകദേശം മുപ്പതിനായിരത്തോളം കുട്ടികൾക്കായി ഈ ക്ലാസ്സുകൾ നടത്തുന്നതാണെന്ന് ഗവൺമെന്റ് അധികൃതർ അറിയിച്ചു. ബോർഡ് പരീക്ഷയിൽ വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായണ് ഈ നടപടി. ഈ തീരുമാനം ഡൽഹി ക്യാബിനറ്റ് തിങ്കളാഴ്ച അംഗീകരിച്ചു.
കഴിഞ്ഞ വർഷത്തെ ഡൽഹി പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ ഏകദേശം 1.66 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ തന്നെ 37, 073 വിദ്യാർഥികൾ കണക്ക് വിഷയത്തിൽ തോൽക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് കുട്ടികൾക്കായി സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. പരീക്ഷയ്ക്ക് മുൻപായി ഏകദേശം 100 മണിക്കൂർ അധിക കോച്ചിംഗ് നൽകുന്നതാണ് പുതിയ നടപടി. 30 പേരടങ്ങുന്ന ഓരോ ബാച്ചുകളിലായി ദിവസവും രണ്ടു മണിക്കൂർ നീണ്ട കോച്ചിംഗ് ആണ് ഉദ്ദേശിക്കുന്നത്.
സ്കൂളിലെ അധ്യാപകരെ മാറ്റി, പുറത്തുനിന്നുള്ള ഏജൻസികളെയാണ് ഇതിനായി ഏൽപ്പിച്ചിരിക്കുന്നത്. ഈ ഏജൻസികൾ അധ്യാപകരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.
ജോജി തോമസ് , മലയാളം യുകെ ന്യൂസ് ടീം.
ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായ ലീഡ്സ് ഗ്ലാഡിയേറ്റഴ്സിന് പ്രൗഢഗംഭീരമായ സദസ്സിനേ സാക്ഷി നിർത്തി സമ്മാനദാനം നൽകപ്പെട്ടു . ലീഡ്സ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയത് ഷെഫീൻസ് ബ്ലാസ്റ്റേഴ്സ് ആണ്. ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ അവാർഡുകൾ ലീഡ്സ് ഗ്ലാഡിയേറ്റഴ്സിന്റെ അരവിന്ദ്, ജെയിംസ് എന്നിവർ കരസ്ഥമാക്കി. ബെസ്റ്റ് ഫീൽഡറായി ജി. എച്ച് മാസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ ദീപക് തെരഞ്ഞെടുക്കപ്പെട്ടു .
പുതിയ താരോദയങ്ങൾക്കുള്ള അവാർഡ് സന്ദീപ് (ലീഡ്സ് ഗ്ലാഡിയേറ്റഴ്സ് ) ബാറ്റ്സ്മാൻ, അഫ്സർ (ഗ്ലാഡിയേറ്റഴ്സ് ടസ്കർ ) – ബൗളർ, ജോനാഥൻ( ലീഡ്സ് ഗ്ലാഡിയേറ്റഴ്സ്)- ഓൾറൗണ്ടർ എന്നിവർക്ക് ലഭിച്ചു.
ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്‌സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. പതിനഞ്ച് ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ലീഡ്സ് ഗ്ലാഡിയേറ്റഴ്സ് വിജയികളായത്. ലീഡ്‌സ് പ്രീമിയർ ലീഗിൽ ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.
മലയാളം യുകെ ന്യൂസ് ടീം.
“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15-ന് ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ഒരു രെജിസ്റ്റേർഡ് ചാരിറ്റിയായി 2005 ൽ ആരംഭിച്ച സെന്റ് ജോർജ് ചാരിറ്റി യുകെയിലും ഇന്ത്യയിലുമുള്ള സഹായം അർഹിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും പിന്തുണച്ചു വരുന്നു.
ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ ചെലവ് കുറഞ്ഞ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.
സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.
ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.
ചാരിറ്റി ഈവെന്റ് മായി ബന്ധപ്പെട്ടുള്ള റാഫെൽ ടിക്കറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാഞ്ചെസ്റ്റർ ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് വികാരി റവ. ഫാ. ഹാപ്പി ജേക്കബ് നിർവ്വഹിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തികളും സംഘടനകളും ഈ ചാരിറ്റി ഈവെന്റിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച നടക്കുന്ന ചാരിറ്റി ഈവെന്റിന്റെ കുടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും
ലിവര്‍പൂള്‍: പുതുവർഷ തലേന്ന് ( ഇന്നലെ, 31/12/2019) മരണം തട്ടിയെടുത്ത ലിവര്‍പൂളിലെ മലയാളി നഴ്‌സിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞാജലി അര്‍പ്പിച്ച് യുകെ മലയാളി സമൂഹം. ഇന്നലെ രാവിലെ 8:20 ന് പാലാ സ്വദേശിനിയായ കൊച്ചു റാണി (54) മരണത്തിനു കീഴടങ്ങിയത്. ശാരീരിക അസുഖങ്ങള്‍ മൂലം ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു കൊച്ചുറാണി. അസുഖം മൂര്‍ച്ഛിച്ചത്തോടെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമായത്.
തങ്ങളുടെ പ്രിയ മിത്രത്തിന്റെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെ മലയാളികളും സഹപ്രവർത്തകരും കുടുംബത്തിന് ആശ്വാസമായി ദുഃഖാർത്ഥരായ കുടുംബത്തോടെ ഒപ്പമുള്ളത്.
ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ചെയ്തിരുന്ന കൊച്ചുറാണി ലിവര്‍പൂള്‍ ഫസാര്‍ക്കലിയില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് പരേതയായ കൊച്ചുറാണി.
ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസ് വിദ്യാർത്ഥികളാണ്.
പരേതയുടെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ തന്നെ ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന ലിവർപൂളിലെ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്.
പാലാ രൂപതയിൽ പെടുന്ന ഇടവകയായ കൊഴുവനാൽ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിയതിയും മറ്റുകാര്യങ്ങളും പിന്നീട് മാത്രമേ അറിയിക്കാൻ സാധിക്കുകയുള്ളു. യുകെയിലെ ചെയ്‌തു തീരേണ്ട ആധികാരിക രേഖകൾ തയ്യാർ ചെയ്യേണ്ടത് ഉള്ളതുകൊണ്ടാണ് അറിയിക്കാൻ സാധിക്കാത്തത്.
പുതുവര്‍ഷത്തെ വരവേല്‍ക്കവേയാണ് ജീവിതം എന്നത് ‘ഇന്ന് ഞാൻ നാളെ നീ’ എന്ന് ഓര്‍മ്മപ്പെടുത്തി കൊച്ചുറാണി യുകെയിലെ പ്രവാസി മലയാളികളുടെ ഓര്‍മ്മയായി പരിണമിക്കുന്നത്.