വിദേശികളുമായി നിര്‍ബന്ധിത വിവാഹത്തിനിരയായവരുടെ ഭര്ത്താക്കന്മാര്ക്ക് ഹോം ഓഫീസ് വിസ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. വിസ നല്‍കരുതെന്ന് ഇവരുടെ ഭാര്യമാരുടെ അപേക്ഷ അധികൃതര്‍ നിരസിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത വിവാഹങ്ങളില്‍ കുടങ്ങിയ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സമീപകാലത്ത് അധികൃതരുടെ മുന്നിലെത്തിയ നിരവധി കേസുകളില്‍ ഭാര്യമാരുടെ സമ്മതം ഇല്ലാതെയാണ് വിസ അനുവദിച്ചതെന്നും ചാരിറ്റി പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്.
ഏതാണ്ട് 90 പേരാണ് ഭര്ത്താക്കന്മാര്ക്ക് വിസ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വിസ അനുവദിച്ചു കഴിഞ്ഞതായി ചാരിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ പതിനാറോളം കേസുകള്‍ പരിഗണനയിലുമാണ്. തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും നിര്‍ബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തവര്‍ക്കെതിരെയാണ് ഭാര്യമാര്‍ ഹോം ഓഫീസിനെ സമീപിച്ചത്. ഇതില്‍ മിക്കവരും ഇന്ത്യ, പാകിസ്ഥാന്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരാണ്. ഭാര്യമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും ഇത്തരക്കാര്‍ അന്ധന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച് ഏതാണ്ട് 175ഓളം അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹോം ഓഫീസിലെത്തിയതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വിവാഹമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇരകള്‍ക്കെതിരായ തീരുമാനമെടുക്കുകയാണെന്ന് കര്‍മ്മ നിര്‍വാണ ചാരിറ്റി സ്ഥാപകന്‍ ജസ്വീന്ദര് സംഘേരാ ആരോപിച്ചു. രാജ്യത്തെ നിരവധി ചാരിറ്റി സ്ഥാപനങ്ങള്‍ ഹോം ഓഫീസിന്റെ പ്രവൃത്തിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജിലും ജി.സി.എസ്.ഇ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. കേള്‍ക്കാന്‍ കഴിവില്ലാത്ത 12കാരനായ ഡാനിയല്‍ ജില്ലിംഗ്സിന്റെ കുടുംബം ആരംഭിച്ച ക്യാംപെയിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജില്‍ ഇതുവരെ ജി.സി.എസ്.ഇ കൊണ്ടുവന്നിരുന്നില്ല. പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പുതിയ വിഷയങ്ങളില്‍ ജി.എസി.എസ്.ഇ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമ പോരാട്ടത്തിന് പോകുമെന്ന് വ്യക്തമാക്കി ഡാനിയല്‍ ജില്ലിംഗ്സിന്റെ കുടുംബം രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ നിലപാടില്‍ ഇളവ് വരുത്തുകയായിരുന്നു.
ജില്ലിംഗ്സിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന് നല്കിയ പരാതി പരിഗണനയിലാണെന്ന് ദി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എജ്യൂക്കേഷന്‍(ഡി.എഫ്.ഇ) അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ ഇളവ് വരുത്തുമെന്നും ഡി.എഫ്.ഇ വ്യക്തമാക്കി. ജില്ലിംഗ്സിന് പ്രായമാകുമ്പോള്‍ സൈന്‍ ലാംഗ്വേജില്‍ ജി.സി.എസ്.ഇ ക്ലാസുകളില്‍ ഇരിക്കാന്‍ ഇതോടെ സാധിക്കും. കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ആരംഭിച്ച ഈ ക്യാംപെയിന് ക്രൗഡ് ഫണ്ടിംഗിലൂടെ ഏതാണ്ട് 6000 പൗണ്ടോളം സമാഹരിച്ചിരുന്നു. നിയമ പോരാട്ടത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നതായിരുന്നു ക്യാംപെയിനേഴ്സിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇവരുടെ ആവശ്യങ്ങള്‍ ഡി.എഫ്.ഇ അംഗീകരിക്കുകയായിരുന്നു.
ഡാനിയലിനെപ്പോലെയുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികള്‍ക്ക് സമാനമായ പഠന സാഹചര്യമുണ്ടാക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്കതിനുള്ള അവകാശമുണ്ടെന്നും ഡാനിയലിന്റെ മാതാവ് ആന്‍ ജില്ലിംഗ്സ് പ്രതികരിച്ചു. ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെ പ്രതികൂലമായ ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് നിയമ വിദഗ്ദ്ധനായ അലക്സ് റുക്ക് വ്യക്തമാക്കി. പുതിയ തീരുമാനം ഡാനിയലിപ്പോലെയുള്ള നിരവധി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷ. അവര്‍ അര്‍ഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുവെന്നതും സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലിംഗ്സ് കുടുംബത്തിന് ആവശ്യമായ നിയമോപദേശം നല്കിയ വ്യക്തി കൂടിയാണ് റുക്ക്.
ന്യൂസ് ഡെസ്ക്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.5 ആയിരുന്ന നിരക്ക് 0.75 ശതമാനമായാണ് ഉയർത്തിയത്. മലയാളികൾ അടക്കമുള്ള 3.5 മില്യൻ റെസിഡെൻഷ്യൽ മോർട്ട്ഗേജ് കസ്റ്റമേർസിന് ഇതു മൂലം മാസം തോറും കൂടുതൽ തുക അടയ്ക്കേണ്ടി വരും. വേരിയബിൾ, ട്രാക്കർ റേറ്റ് മോർട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് വർദ്ധന അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. ഫിക്സഡ് മോർട്ട്ഗേജുകൾക്ക് വർദ്ധന ബാധകമാവില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് നിരക്ക് വർദ്ധന മൂലം കൂടുതൽ റിട്ടേൺ ലഭിക്കും.
2009 നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2007 നവംബറിൽ 5.75 ശതമാനമായിരുന്ന പലിശ നിരക്ക് സാമ്പത്തികമാന്ദ്യത്തെ തുടർന്ന് പടിപടിയായി 2009 മാർച്ചിൽ 0.5 ശതമാനമാക്കുകയായിരുന്നു. തുടർന്ന് ഏഴു വർഷത്തിനുശേഷം 2016 ആഗസ്റ്റിൽ പലിശ നിരക്ക് 0.25 ലേക്ക് വീണ്ടും താഴ്ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2017 നവംബറിൽ 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയർത്തിയിരുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്നു നടന്ന പോളിസി കമ്മിറ്റിയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കമ്മിറ്റി ഐകകണ്ഠ്യേന വർദ്ധനയെ പിന്തുണയ്ക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയാണ് വർദ്ധന പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വർദ്ധനവെന്ന് ഗവർണർ പറഞ്ഞു. നിലവിൽ 2.4 ശതമാനമായ നാണ്യപ്പെരുപ്പം 2 ശതമാനത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗവും ഇന്ത്യന്‍ വംശജനുമായ കീത്ത് വാസിനെതിരെ ആരോപണങ്ങള്‍ തുടരുന്നു. കോമണ്‍സിലെ ക്ലര്‍ക്കുമാരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്ന പുതിയ ആരോപണം. കോമണ്‍സിലെ ചട്ടങ്ങളും രീതികളും വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോളാണ് വാസ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ക്ലര്‍ക്കുമാര്‍ പറയുന്നു. ഒരു വനിതാ ജീവനക്കാരിയെ വംശീയമായി അധിക്ഷേപിക്കുകയും അവര്‍ക്ക് ഒരു അമ്മയാകാന്‍ കഴിയാത്തതിനാലാണ് ജോലിയില്‍ മോശമാകുന്നതെന്ന് പറയുകയും ചെയ്തുവെന്ന് പരാതിയുണ്ട്.
സഭയുടെ നിയമങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും വാസ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ഇവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ലെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പ്രതിനിധിയാണ് കീത്ത് വാസ്. പല തവണ എംപി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ജെന്നി മക്കള്ളോ എന്ന സ്ത്രീ ബിബിസിയോട് പറഞ്ഞു. വാസിന്റെ ഈ സ്വഭാവം മൂലം താന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മക് കള്ളോ കീത്ത് വാസ് 2007 മുതല്‍ 2016 വരെ അധ്യക്ഷനായിരുന്ന ഹോം അഫയേഴ്സ് സെലക്റ്റ് കമ്മിറ്റിയില്‍ സെക്കന്‍ഡ് ക്ലര്‍ക്ക് ആയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വാസ് നിഷേധിച്ചു. വിദേശങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ബിസിനസ് ട്രിപ്പുകളായും ഹോളിഡേ യാത്രകളായും മാറ്റുന്ന രീതിക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മക് കള്ളോ അവകാശപ്പെടുന്നത്. റഷ്യ, യുക്രൈന് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ വാസ് പലതവണ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ലോബിയില്‍ വെച്ച് വാസ് തന്നെ ശകാരിച്ചതായും അവര്‍ പറഞ്ഞു. പുരുഷ വേശ്യകളുമായി ബന്ധപ്പെട്ടുവെന്നും അവര്‍ക്ക് കൊക്കെയിന്‍ വാങ്ങി നല്കി എന്നും ആരോപണമുയര്‍ന്നതോടെയാണ് 2016ല്‍ വാസ് ഹോം അഫയേഴ്സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
അദ്ധ്യായം 2
ബാല്യകാലസ്മരണകള്‍
കാരൂര്‍ കൊച്ചുകുഞ്ഞിന് പത്ത് മക്കളായിരുന്നു. അഞ്ച് ആണ്മക്കളും അഞ്ച് പെണ്മക്കളും. അതില്‍ നാലാമനാണ് എന്റെ അച്ഛന് ശമുവേല്‍. കറുത്തനിറം. കഠിനാദ്ധ്വാനിയും അവിടുത്തെ പ്രമുഖ കര്‍ഷകനും കോപിഷ്ഠനുമാണ്. അമ്മ, കടമ്പനാട് ഭൂതക്കുഴിക്കടുത്തുള്ള തെങ്ങുംപിള്ളില്‍ വര്‍ഗ്ഗീസ് വാധ്യാരുടെ മകള്‍ റേച്ചലിന് നല്ല വെളുത്ത നിറവും കാണാന്‍ സുന്ദരിയും സ്നേഹസമ്പന്നയും ഈശ്വരഭയമുള്ളവളുമായിരുന്നു. സന്ധ്യയായിക്കഴിഞ്ഞാല്‍ തെക്കേ അറ്റത്തെ മുറി തൂത്തുവാരിയിട്ട് വെള്ളം തളിച്ച് ഹിന്ദുകുടുംബങ്ങളിലേതുപോലെ വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കും. അമ്മയ്ക്ക് അച്ഛനെ ഭയമായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടില്‍ ജോലിക്കാര്‍ കാണും. അവര്‍ക്ക് പത്ത് മണിക്ക് കഞ്ഞി, ഉച്ച ഭക്ഷണം, വൈകിട്ട് കാപ്പി, വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം, സ്ത്രീകളടക്കമുള്ള പണിക്കാര്‍ക്ക് ഭക്ഷണം ഇതെല്ലാം അമ്മയുടെ ചുമലിലായിരുന്നു. സമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കില്‍ അച്ഛന്റെ സ്വഭാവം മാറും. ദേഷ്യം മൂത്താല്‍ അടിയും കൊടുക്കും. ഇതിനിടയില്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്കുള്ള പൊതിയും കൊടുത്തു വിടണം.
എനിക്ക് ഒന്നാം ക്ലാസുമുതല്‍ ചുമതലയുണ്ടായിരുന്നു. അന്നത്തെ പ്രധാന ജോലി പശുക്കള്‍ക്ക് പുല്ലുപറിക്കലായിരുന്നു. ചാരുംമൂട് സെന്റ് മേരീസ് എല്‍ പി സ്കൂളിലാണ് ഞാന്‍ പഠിച്ചത്. സ്കൂളില്‍ കളിക്കാന്‍ ലഭിക്കുന്ന സമയം വളരെ സന്തോഷമായിരുന്നു. സ്കൂളില്‍ കഞ്ഞിയും പയറും കഴിക്കാന്‍ കിട്ടുമായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ മുന്നിലെ ബഞ്ചില്‍ ഇരുന്ന ഒരു പെണ്‍കുട്ടി ധരിച്ചിരുന്ന ഉടുപ്പിന്റെ പിറകിലെ കെട്ട് ഞാനഴിച്ചത്. അവള് മുന്നിലേക്ക് നോക്കിയിരുന്നതിനാല്‍ പിറകിലിരിക്കുന്ന എനിക്ക് അതഴിക്കാന്‍ എളുപ്പമായിരുന്നു. അവളറിയാതെ അഴിച്ചതാണെങ്കിലും ടീച്ചര്‍ അതുകണ്ട് ശിക്ഷയായി എന്നെ ബഞ്ചില്‍ നിര്‍ത്തി. ആ ടീച്ചര്‍ പോകുന്നവരെ ഞാന്‍ നിന്നു. മറ്റു കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. കൂടുതല്‍ കളിയാക്കിയവര്‍ക്കു പുറത്തിറങ്ങിയപ്പോള്‍ ഇടി കൊടുത്തു. ചിലര്‍ ഇടി കൊള്ളുമെന്ന് വിചാരിച്ച് ക്ലാസ്സില്‍ ഓടിക്കയറി.
1955-1975 കാലയളവ് നാട്ടിലെങ്ങും ദാരിദ്ര്യവും പട്ടിണിയുമായിരുന്നു. കൃഷിഭൂമി അധികമില്ലാത്തവര്‍ക്ക് ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. ആ ദാരിദ്ര്യം ഞാന്‍ നേരില്‍ കാണുന്നത് വീട്ടില്‍ കപ്പ പറിക്കുന്ന ദിവസങ്ങളില്‍ ആയിരുന്നു കുട്ടികളും പ്രായമായവരും വഴിയില്‍ വന്ന് വില്പനയ്ക്ക് കൊള്ളാത്ത ചെറിയ കപ്പകള്‍ക്കായി കുട്ടയുമായി കാത്തു നിന്നിരുന്നു. റോഡില്‍ രണ്ടുമൂന്ന് കാളവണ്ടികള്‍ നിരന്നു നില്ക്കും. കാളകളെ അടുത്തുള്ള പുരയിടത്തില്‍ പുല്ലുതിന്നാനായി കെട്ടിയിടും. കപ്പ പിഴുതവര്‍ കാളവണ്ടിയില്‍ ചുമന്നിടും. കാളവണ്ടികള്‍ പോയിക്കഴിയുമ്പോള്‍ കപ്പയ്ക്ക് വന്നവര്‍ നിരയായി നില്ക്കും. അച്ഛനും മറ്റും അവരുടെ കുട്ട നിറയെ വലിയ കുട്ടയെങ്കില്‍ കുറച്ചും ചാക്കിലുമൊക്കെയായി പൊടിക്കപ്പകള്‍ കൊടുത്തുവിടും. ജോലി കൂടുതലുള്ള ദിവസങ്ങളില്‍ സ്കൂളില്‍ പോകാന്‍ അനുവാദമില്ല. കപ്പ പിഴുന്ന ദിവസം എന്റെ പ്രധാന ജോലി കപ്പക്കമ്പുകള്‍ പെറുക്കിയെടുത്ത് ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ കൂട്ടി വയ്ക്കുകയാണ്. എന്റെ ഒപ്പം മാധവനുമുണ്ട്. മാധവന്റെ അച്ഛനും ഇവിടുത്തെ ജോലിക്കാരനായിരുന്നു. മാധവന് എല്ലാ ദിവസവും വീട്ടില്‍ ജോലിയുണ്ട്. മാധവന്റെ അമ്മ തെക്കേതില്‍ പാര്‍വ്വതി ഭക്ഷണം തയ്യാറാക്കുന്നതിനു മിക്കദിവസവും വീട്ടിലുണ്ട്. വേവിക്കാന്‍ ചക്കച്ചുള പിഴുതെടുക്കുന്നതില്‍ ഞാനും സഹായിക്കാറുണ്ട്. വീടിന്റെ അകവും പുറവും ചാണകംകൊണ്ട് മെഴുകിയതാണ്. വീട് വെട്ടുകല്ലു കെട്ടിയതും.
എനിക്ക് പ്രായം കൂടുന്തോറും പണിയും കൂടി. പശു, കാള, ആട് എന്നിവയ്ക്ക് ഭക്ഷണമൊരുക്കണം. അതിനായി പുല്ല് പറിക്കണം. അല്ലെങ്കില്‍ ചെത്തിക്കൊടുക്കണം. ആടുകളെ മാടാനപൊയ്കയില്‍ കൊണ്ടുപോയി തീറ്റണം. പ്ലാവിലകള്‍ വെട്ടി കൊടുക്കണം. ചെറിയ തെങ്ങിനും, കപ്പയ്ക്കും വെള്ളമൊഴിക്കണം. ആ വെള്ളം തലയില്‍ വച്ച് കുടത്തില്‍ ചുമന്ന് കൊണ്ടുവരുന്നത് ദൂരെയുള്ള കിണറുകളില്‍ നിന്നാണ്. വീട്ടില്‍ കിണര്‍ ഉണ്ടെങ്കിലും മഴക്കാലത്തു മാത്രമേ വെള്ളം കാണാറുള്ളൂ. രാവിലെ എഴുന്നേറ്റാല്‍ തൊഴുത്തിലുള്ള കാള, പശു, ആടുകളുടെ ചാണകം വാരി കൃഷിക്കും തെങ്ങിനുമിടണം. ഒപ്പം ചാണകപ്പുരയിലും. കാളയ്ക്കും പശുവിനുമുള്ള ഭക്ഷണം വേവിച്ച് വയ്ക്കണം. അതു കൊടുക്കണം, പറങ്കിമാവുകളില്‍ കയറി പറങ്കിയണ്ടിയും കുരുമുളകു വിളവായിട്ടുണ്ടെങ്കില്‍ അതും പറിച്ചെടുക്കണം. അവധി ദിവസങ്ങളില്‍ കാലികളെ കുളിപ്പിക്കണം. കാളകളെ കുളിപ്പിക്കുന്നതില്‍ അതോടിക്കുന്ന മാധവന് ചേട്ടനും എന്നെ സഹായിച്ചു.
കണ്ടത്തില്‍ പണിക്കാരുള്ള ദിവസങ്ങളിലും ഞാന്‍ സ്കൂളില്‍ പോകാറില്ല. വീട്ടില്‍ നിന്നുള്ള വളം, ചാണകപ്പൊടിയൊക്കെ കിഴക്കേക്കരയിലുള്ള പാടത്ത് ചുമന്നുകൊണ്ട് എത്തിക്കും. വെറുതെ നില്ക്കാന് അനുവദിക്കില്ല. സ്ത്രീകള്‍ക്കൊപ്പം നിന്ന് നെല്‍ക്കതിരുകള്‍ക്ക് അടുത്തുള്ള കളകള്‍ പറിച്ചെടുക്കും. ആ കളകള്‍ വലിയ കൊട്ടയിലും ചാക്കിലുമാക്കി വീട്ടില്‍ മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ ചുമന്നുകൊണ്ടുവരും.
അമ്മ പറയുന്ന പ്ലാവില്‍ കയറി ചക്ക ഇട്ടുകൊടുത്തിട്ടാണ് സ്കൂളില്‍ പോകുന്നത്. അമ്മയ്ക്ക് വൈകുന്നേരങ്ങളില്‍ ഞാന്‍ മീന്‍ കറിക്കും മറ്റും അരകല്ലില്‍ അരച്ചുകൊടുത്തിട്ടുണ്ട്. പകല്‍ മറ്റുസ്ത്രീകളാണ് അമ്മയെ സഹായിച്ചിരുന്നത്. താമരക്കുളം ചന്തയുള്ളത് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്. ആ ദിവസങ്ങളില്‍ കാര്‍ഷിക ഉല്പന്നങ്ങള് അവിടെ വില്ക്കാന് കാണും. തേങ്ങ, കുരുമുളക്, നെല്ല്, വാഴക്കുല, ഏത്തക്കുല, ഇഞ്ചി, ചേമ്പ്, ചേന, പഴുത്ത ചക്ക അങ്ങനെ പലതും. കാളവണ്ടിയിലാണ് മിക്കതും കൊണ്ടുപോകുന്നത്. കുരുമുളക് തലേദിവസം ചവിട്ടിമെതിച്ച് ചാക്കിലാക്കി വയ്ക്കേണ്ടതുണ്ട്. അത് എന്റെ ജോലിയാണ്. പലപ്പോഴും രാത്രി പന്ത്രണ്ട് മണിയായാലും മെതി തീരില്ല. മറ്റുള്ളവരൊക്കെ നല്ല ഉറക്കത്തിലായിരിക്കും. അച്ഛന്റെ കൂര്‍ക്കംവലിയും കേള്‍ക്കും. എന്നോടൊപ്പം ഉറങ്ങാതെയുള്ള ആള് വീട്ടിലെ നായ ആണ്. ഇതിനിടയില്‍ വീടിന് പടിഞ്ഞാറുവശം അവന്റെ പ്രകമ്പനം കൊള്ളിക്കുന്ന കുര കേള്‍ക്കാം. അതിനെ വെല്ലുവിളിക്കാനെന്നപോലെ മാടാനപൊയ്കയില്‍ നിന്നുള്ള കാടന്റെ ഓരിയിടലും ഉച്ചത്തില്‍ കേള്‍ക്കാം.
വീടും ചന്തയുമായി രണ്ട് മൈല്‍ ദൂരമുണ്ട്. രാവിലെ അഞ്ചുമണിക്ക് മുമ്പ് തന്നെ ചന്തയിലേക്ക് യാത്ര തിരിക്കും. മാധവന്‍ചേട്ടന്‍ കാളവണ്ടി തെളിക്കും. അച്ഛനും മുന്നിലിരിക്കും. ഞാന്‍ മുന്നിലെ കാളകളെപ്പോലെ പിറകില്‍ വണ്ടിക്കൊപ്പം നടക്കും. കാളവണ്ടിയുടെ അടിയില്‍ മണ്ണെണ്ണയില്‍ കത്തുന്ന ഗ്ലാസുള്ള റാന്തല്‍വിളക്ക് കത്തിക്കൊണ്ടിരിക്കും. കാളവണ്ടിയില്‍ നിറയെ കൊണ്ടുപോകാന്‍ സാധനമില്ലെങ്കില്‍ വാഴക്കുലയും , ഇഞ്ചിയും പഴുത്ത ചക്കയുമൊക്കെ ഞാനാണ് ചുമന്നുകൊണ്ട് വരുന്നത്. അന്ന് കായംകുളം ഓയൂര്‍ ബസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എപ്പോഴുമില്ല. ഒരു ദിവസം രണ്ടുപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകും. അന്ന് കാറുകള്‍ ആര്‍ക്കുമില്ല. സൈക്കിള്‍ ഉള്ളവരും കുറവായിരുന്നു. ഞാന്‍ സൈക്കില്‍ ഒന്നും രണ്ടും മണിക്കൂര്‍ വാടകയ്ക്ക് എടുത്തിരുന്നത് ചാരുംമൂട്ടിലെ ജമാലില്‍ നിന്നായിരുന്നു. ആ ദിവസങ്ങളില്‍ വൈദ്യുതി ഒരു വീട്ടിലുമില്ല. എല്ലാവരും മണ്ണെണ്ണ വിളക്കിനുമുമ്പിലിരുന്നാണ് പഠിത്തം.
ചന്തയില്‍ സാധനങ്ങള്‍ വിറ്റുകഴിഞ്ഞാല്‍ പിന്നീട് പോകുന്നത് മീന്‍ വില്ക്കുന്നിടത്തേക്കാണ്. അച്ഛന് ധാരാളം നല്ല മീന്‍ വാങ്ങി ഏല്പിക്കും. ഒപ്പം ചെറു ഉള്ളിയും. വീട്ടില്‍ ഇല്ലാത്ത പച്ചക്കറി സാധനങ്ങളും വാങ്ങും. എനിക്കും മാധവന് ചേട്ടനും പുട്ടും കടലയും വാങ്ങിത്തരും. മാധവന്‍ചേട്ടന്‍ കാളവണ്ടിയില്‍ തേങ്ങയുമായി കായംകുളത്തേക്ക് പോകും. അച്ഛനും അതില്‍ കയറി ചാരുംമൂട്ടിലിറങ്ങും. അവര്‍ വരുന്നത് വൈകുന്നത് കൊണ്ടായിരിക്കും വാങ്ങിയതെല്ലാം അച്ഛന് എന്റെ തലയില്‍ വച്ചുതരുന്നത്. അത് ചുമന്ന് വീട്ടിലെത്തിക്കും. അതുവഴി പോകുന്നവരുടെ സഹായത്താല്‍ തലയില്‍ നിന്ന് ഭാരം ഇറക്കിവയ്ക്കും. അത് കഴുത്ത വേദനിച്ചിട്ടൊന്നുമല്ല. ചന്തയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളില്‍ കരിമ്പിന്നീര് വറ്റിച്ച ശര്‍ക്കരയുണ്ട്. വയലോരത്ത് ആരും കാണാതെ അതല്പം അകത്താക്കും. വീണ്ടും ഭാരമെടുത്ത് നടക്കും. വീട്ടില്‍ എത്തുന്നതുവരെ ശര്‍ക്കരയുടെ മധുരം നില്ക്കും. കരിമ്പിന് പാടങ്ങള്‍ പലയിടത്തുമുണ്ട്. എല്ലാ ദിവസവും സൂര്യന് ഉദിക്കുന്നതിന് മുമ്പെ അച്ഛന് എന്നെ വിളിച്ചുണര്‍ത്തും. അച്ഛനും അതിരാവിലെ എഴുന്നേല്ക്കുന്ന രീതിയാണ്.
എന്നെ വിളിച്ചുണര്‍ത്തുന്നത് പറങ്കിമാവിന്‍ചുവട്ടില്‍ പോയി രാത്രി വവ്വാല് ചവച്ചിടുന്ന പറങ്കിയണ്ടി പെറുക്കാനാണ്. അപ്പോള്‍ ആകെ വെറുപ്പാണ്. കണ്‍പോളകള്‍പോലും ശരിക്ക് തുറക്കാറില്ല. ചാക്കുമായി പുറത്തിറങ്ങുമ്പോള്‍ ഇരുള് മാറിയിരിക്കില്ല. എങ്ങും നിശബ്ദതയുണ്ടെങ്കിലും ഏതോ കിളികള്‍ ശബ്ദമുയര്‍ത്തുന്നത് കേള്‍ക്കാം. എന്നോടൊപ്പം വീട്ടിലെ നായയും വരും. മരമൂട്ടില്‍ ചെന്ന് നോക്കിയാല്‍ പറങ്കിയണ്ടിയൊന്നും ഇരുട്ടുമൂലം കാണാന്‍ കഴിയില്ല. ഒരനാഥക്കുട്ടിയെപ്പോലെ മരച്ചുവട്ടിലിരുന്ന് ഉറങ്ങും. ഇരിക്കുന്ന മരത്തിന്റെ കൊമ്പുകളിലിരുന്ന് വവ്വാലോ മറ്റ് കിളികളോ ശബ്ദമുണ്ടാക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്. അപ്പോഴേയ്ക്കും നേരം വെളുത്തുകഴിയും.
വളരെ ധൃതിപ്പെട്ട് പറങ്കിയണ്ടികള്‍ ചാക്കിലാക്കും. വീടിന്റെ മൂന്നതിരുകളിലും ധാരാളം പറങ്കിമാവുകള്‍ നിരനിരയായുണ്ടായിരുന്നു. ഒരു പറങ്കിമാവില്‍ തേനീച്ചക്കൂടുണ്ട്. അത് കുത്തുമെന്ന് ഭയന്ന് അതില്‍ കയറി പറങ്കിയണ്ടി പറിക്കാറില്ല. പെറുക്കാറുമില്ല. എല്ലാ മരച്ചുവട്ടിലും പോയി വരുമ്പോഴേയ്ക്കും ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കും. ഇതിനിടയില്‍ അച്ഛന് വരിക്കോലിമുക്കില്‍ പോയി ചായ കുടിച്ചുവരും. അതിനകം ജ്യേഷ്ഠന് ജോണിന്റെ ഭാര്യ ഓയൂര്‍ക്കാരിയും അമ്മയും ഉണര്‍ന്നു കഴിഞ്ഞിരിക്കും. അനുജന്മാര് കുഞ്ഞുമോനും ബാബുവും ഉറക്കത്തിലായിരിക്കും.
ജ്യേഷ്ഠന് ജോണിന് വരിക്കോലിമുക്കില്‍ ചായക്കടയുണ്ട്. ഓയൂര്‍ക്കാരിക്ക് മൂന്ന് മക്കളാണ്. അവരുമായി ജ്യേഷ്ഠന് രസത്തിലല്ല. അതിന്റെ കാരണങ്ങള്‍ പലതാണ്. ജ്യേഷ്ഠനോട് അമ്മയ്ക്ക് നല്ല വാത്സല്യമായിരുന്നു. അതിനാല്‍ എന്ത് തെറ്റ് ചെയ്താലും കണ്ണടയ്ക്കും. നിത്യവും കള്ളു കുടിക്കും. കടയിലേക്കുള്ള വിറക് എത്തിക്കുക എന്റെ ജോലിയാണ്. തെങ്ങുകള്‍ ധാരാളമുള്ളതിനാല്‍ അതില്‍ കയറി കൊതുമ്പും ഓലയുമൊക്കെയെടുക്കും. മറ്റു വിറകുകള്‍ എല്ലാം കൂട്ടികെട്ടി തലയില്‍ വച്ച് കടയിലെത്തിക്കും. ചെന്നു കഴിഞ്ഞാല്‍ വരിക്കോലി കിണറ്റില്‍ നിന്ന് വെള്ളം കോരി വലിയ പാത്രങ്ങളില്‍ നിറയ്ക്കണം. വൈകുന്നേരങ്ങളില്‍ അരിയും ഉഴുന്നും കല്ലിലാട്ടികൊടുക്കണം. പകല്‍ വീട്ടിലുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുമ്പേ ചെന്ന് പരിപ്പുവടയ്ക്കുള്ള പരിപ്പ് അരച്ചുകൊടുക്കണം. കടയില്‍ തീ എരിക്കാനായി ദൂരെ സ്ഥലങ്ങളിലുള്ള മരങ്ങള്‍ വിലയ്ക്കെടുക്കും. അത് വെട്ടി കഷണങ്ങളാക്കി ചുമന്നുകൊണ്ടുവരുന്നത് എന്റെ ജോലിയാണ്. എന്നോടൊപ്പം അത് ചുമന്നിട്ടുള്ളത് മാധവന്റെ അനുജന് കുഞ്ഞൂഞ്ഞാണ്.
തടി ചുമക്കുന്നതിനിടയില്‍ ക്ഷീണിച്ച് തടിയും ഞാനും വഴിയില്‍ വീണിട്ടുണ്ട്. കുഞ്ഞൂഞ്ഞ് സഹായത്തിനായി വരും. കുഞ്ഞൂഞ്ഞിന് എന്നേക്കാള്‍ പത്തുവയസ് കൂടുതലുണ്ട്. കുഞ്ഞൂഞ്ഞ് കുറ്റപ്പെടുത്തി പറയും ”പിള്ളേര്‍ക്കുള്ള പണിയാണോ ഇത്” ഞാന്‍ കടയിലെ ജോലി ചെയ്തില്ലെങ്കില്‍ അവിടെ നിന്ന് ഒന്നും കിട്ടില്ല. അതാണ് അവസ്ഥ. വീട്ടിലെ പണികള്‍ തീര്‍ത്തില്ലെങ്കില്‍ പട്ടിണിയാണ് മിച്ചം. അമ്മയ്ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട് ജോലി ചെയ്യാത്തവന് ഭക്ഷണം കൊടുക്കരുത്. കൊടുത്താല്‍ നിനക്കായിരിക്കും ചവിട്ടു കിട്ടുക. എനിക്ക് വേണ്ടി അമ്മ പലവട്ടം തല്ല് വാങ്ങിയിട്ടുണ്ട്. അതോടെ അമ്മ എന്റെ കാര്യത്തില്‍ ഇടപെടാറില്ല.
അരി അരയ്ക്കുന്നതിലും വെള്ളം കോരുന്നതിലുമൊക്കെ എന്നോടൊപ്പമുണ്ടായിരുന്ന വാരിക്കോലിലെ രാമചന്ദ്രന് നായരാണ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ട്രെയിന്‍ കാണാന്‍ കൊണ്ടുപോയത്. അവന്റെ അമ്മയുടെ സ്ഥലം ഓച്ചിറയാണ്. ആദ്യമായി ഓച്ചിറയില്‍ നിന്ന് കായംകുളത്തേക്കായിരുന്നു എന്റെ ട്രെയിന്‍യാത്ര. ട്രെയിന്‍ കാണാനും അതില്‍ കയറാനുമുള്ള ഭാഗ്യം അങ്ങനെയുണ്ടായി. അന്നത്തെ ട്രെയിന്‍ കണ്ട ആഹ്ലാദം ഇന്നും മനസ്സില്‍ നിന്ന് മായ്ക്കാനേ പറ്റുന്നില്ല. ജ്യേഷ്ഠന് ചാരുംമൂട്ടില്‍ പള്ളിക്കടയില്‍ ചായക്കടനടത്തിയപ്പോഴും ഞാനും കുഞ്ഞൂഞ്ഞൂമാണ് അവിടുത്തെ ജോലികള്‍ ചെയ്തത്. പള്ളിയുടെ തെക്കുഭാഗത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി കുട്ടകത്തില്‍ നിറച്ച് നീളമുള്ള ഒലക്ക രണ്ടു ഭാഗത്ത് കെട്ടി ഞാനും കുഞ്ഞൂഞ്ഞുമാണ് കടയില്‍ ചുമന്നുകൊണ്ട് വന്നിരുന്നത്.
സെന്റ് മേരീസ് സ്കൂളില്‍ നാലാം ക്ലാസുവരെയെത്തിയത് രണ്ടു വര്‍ഷം തോറ്റതിന് ശേഷമാണ്. തോല്‍വിക്കുള്ള പ്രധാനകാരണം ഹാജര്‍നില മോശം. എന്റെ സ്വഭാവവും മോശം.
കുട്ടികളെ ഉപദ്രവിക്കുന്നതില്‍ അവിടുത്തെ കന്യസ്ത്രീ ഹെഡ്മിസ്ട്രസ് അടി തന്നു ക്ലാസ്സില്‍ നിന്ന് ഇറക്കിവിട്ടുണ്ട്. ഇറക്കിവിടുന്നതുകൊണ്ട് മുറ്റത്തുള്ള ഒരു മരത്തില്‍ കയറി അതില്‍ നിന്ന് കായ്കള്‍ പറിച്ചു തിന്നാന്‍ കഴിഞ്ഞു. അതിന് പടിഞ്ഞാറാണ് കന്യാസ്ത്രീ മഠം. അവിടുത്തേ മരത്തില്‍ നല്ല പേരയ്ക്കയുണ്ട്. അതില്‍ കയറാനായി മതിലിനുള്ളില്‍ ചെല്ലുമ്പോഴാണ് വെളുത്ത നിറമുള്ള കുതിരയെപ്പോലെയുള്ള നായ എന്റെ നേര്‍ക്ക് കുരച്ചുകൊണ്ടു വന്നത്. നാട്ടില്‍ അതുപോലൊരു നായ് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ നായാണ് കേമന്‍ എന്നായിരുന്നു എന്റെ ധാരണ. മഠത്തിലെ നായ് കുതിരയെപ്പോലെ വരുന്നത് കണ്ട് അടുത്തുള്ള തെങ്ങില്‍ കയറി രക്ഷപ്പെട്ടു. അത് എന്നെ നോക്കി കുരച്ചു. അപ്പോള്‍ മറ്റൊരു നായയും കന്യാസ്ത്രീകളും അവിടേക്ക വന്ന് എന്നെ രക്ഷപ്പെടുത്തി.
നാളെ : സ്കൂളിലെ നോട്ടപ്പുള്ളി
Also read : കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന് എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന് കുടുംബ പുരാണം
2030 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ സജീവമാക്കി ഫുട്ബോള്‍ അസോസിയേഷന്. ഗവണ്മെന്റ് ബോഡിയായ ഫുട്ബോള്‍ അസോസിയേഷന് ഇതിനായുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പ്രമുഖ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. യൂറോ 2020ന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനായി ഒരു സംയുക്ത ബിഡ് നല്‍കേണ്ടി വരും.
ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള നീക്കങ്ങള്‍ക്കും യുവേഫയുടെ നാമനിര്‍ദേശവും ഫിഫയില്‍ അംഗങ്ങളായ 211 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഈ നീക്കം നടത്താനുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും.
മൊറോക്കോയും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി അപേക്ഷിക്കാനാണ് പദ്ധതി. 2018 ലോകകപ്പിനായി ഇംഗ്ലണ്ട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒടുവില്‍ അത് റഷ്യക്ക് ലഭിക്കുകയായിരുന്നു. 2026ല്‍ അമേരിക്ക, ക്യാനഡ, മെക്സിക്കോ എന്നിവര്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമാനമായ ഫോര്‍മാറ്റ് ആയിരിക്കും 2030ലും. 48 ടീമുകളും 80 മത്സരങ്ങളും നടക്കും.
ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ 1.2 മില്യന്‍ യൂറോപ്യന്‍ പൗരന്മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് കരോളിന് ഫാരിബെയണ്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കരോളിന് ഇക്കാര്യം അറിയിച്ചത്. ഒരു നോ ഡീല്‍ ബ്രെക്സിറ്റാണ് ഉരുത്തിരിയുന്നതെങ്കില്‍ അത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെ വില കുറച്ചു കാണരുതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ 1.2 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകും. ബ്രെക്സിറ്റിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ യുകെയ്ക്ക് മാത്രമല്ല ബാധകമാകുക.
യൂറോപ്യന്‍ യൂണിയന് നേതൃത്വം ഇക്കാര്യം കണ്ണു തുറന്ന് കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോവര്‍ തുറമുഖം തകരുമെന്നാണ് എല്ലാവവരും പറയുന്നത്. എന്നാല്‍ അതേ അവസ്ഥ ഫ്രാന്‍സിലെ കാലേയിലും സംജാതമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലെ ഗതാഗതത്തിന്റെ ഏറിയ പങ്കും ഇതു വഴിയാണ് നടക്കുന്നത്. ഡച്ച്, ജര്‍മന്‍ പോര്‍ട്ടുകളിലും സമാനമായ അവസ്ഥയുണ്ടാകും. നോ ഡീല്‍ ബ്രെക്സിറ്റ് സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും യുകെ ശേഖരിക്കേണ്ടി വരും എന്ന ആശങ്കകള്‍ അവര്‍ തള്ളി. എന്നാല്‍ ഏതു സാഹചര്യങ്ങളെയും നേരിടാന്‍ യുകെയിലെ വ്യവസായങ്ങള്‍ സജ്ജമായിരിക്കണമെന്ന് ഗവണ്മെന്റ് നിര്‍ദേശം നല്‍കണമെന്ന് അവര്‍ പറഞ്ഞു.
ചെറുകിട, മീഡിയം വ്യവസായങ്ങള്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇപ്പോഴും സജ്ജമല്ല. കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഒ രു ദുരന്തമാണ് സംഭവിക്കുകയെങ്കില്‍ അത് ഏകപക്ഷീയമായിരിക്കില്ല. ബ്രെക്സിറ്റ് ചര്‍ച്ചകളിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ വിമര്‍ശിക്കുന്ന ഹാര്‍ഡ് ബ്രെക്സിറ്റ് അനുകൂലികളെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. ഒരു നോ ഡീല്‍ ബ്രെക്സിറ്റായിരിക്കും ഉണ്ടാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സിബിഐ ചീഫിന്റെ ഈ മുന്നറിയിപ്പ്.
മൈഗ്രെയിന് തടയുന്നതിന് ഫലപ്രദമായ മരുന്നിന് യൂറോപ്പില്‍ അനുമതി. ആദ്യമായാണ് മൈഗ്രെയിന് തടയാന്‍ കഴിയുന്ന മരുന്ന് വിപണിയിലെത്തുന്നത്. മാസത്തില്‍ ഒരിക്കല്‍ എടുക്കുന്ന ഈ കുത്തിവെയ്പ്പിന് യുകെയില്‍ അനുമതിക്കായി നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ബ്രിട്ടനില്‍ ഏഴിലൊന്നു പേര് മൈഗ്രെയിന് അടിമകളാണെന്നാണ് കണക്ക്. അനുമതി ലഭിച്ചാല്‍ എറെനുമാബ് എന്ന ഈ മരുന്ന് അടുത്ത വര്‍ഷം മുതല്‍ എന്‍എച്ച്എസില്‍ ലഭ്യമാകും. മാസത്തില്‍ നാല് തവണയെങ്കിലും മൈഗ്രെയിന് ഉണ്ടാകുന്നവര്‍ക്ക് ഈ മരുന്ന് നല്‍കാനുള്ള അനുമതിയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ മുതല്‍ രോഗികള്‍ക്ക് ഇത് സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് നിര്‍മാതാക്കളായ നൊവാര്‍ട്ടിസ് അറിയിച്ചു. ഈ പുതിയ മരുന്നിന് കടുത്ത മൈഗ്രെയിന് രോഗികള്‍ക്ക് ആശ്വാസം നല്കാന് കഴിയുമെന്നത് അതിശയകരമാണെന്ന് ദി മൈഗ്രെയിന് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് വെന്‍ഡി തോമസ് പറഞ്ഞു. മൈഗ്രെയിന് ഒരു വിഷമം പിടിച്ച അവസ്ഥയാണ്. ഛര്‍ദ്ദിയും കാഴ്ച പ്രശ്നങ്ങളുമെല്ലാം ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാം. ഒട്ടേറെപ്പേരില്‍ കാണപ്പെടുന്ന ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.
ബ്രിട്ടനില്‍ 6 ലക്ഷത്തോളം ആളുകള്‍ കടുത്ത മൈഗ്രെയിന് രോഗികളാണ്. മൈഗ്രെയിന് അറ്റാക്കുകളില്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്ന കാല്‍സിറ്റോനിന്‍ ജീന്‍ റിലേറ്റഡ് പെപ്റ്റൈഡ് എന്ന സിജിആര്‍പിയുടെ പ്രവര്‍ത്തനം തടയുകയാണ് പുതിയ മരുന്ന് ചെയ്യുന്നത്. എയ്മോവിഗ് എന്ന പേരിലും അറിയപ്പെടുന്ന ഈ മരുന്ന് മൈഗ്രെയിന് എന്ന രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പ്രാപ്തമാണെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം.. 2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. കാരണം ഇത്രയധികം മലയാളികൾ എത്തിച്ചേരുന്ന മറ്റൊരു സ്ഥലം യുകെയിൽ ഉണ്ടോ എന്നതിൽ സംശയമുള്ളത് കൊണ്ട് തന്നെ.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക് മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് പിന്നീട് കണ്ടത്.. ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും യൂണിറ്റ് പ്രാർത്ഥനകളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു..
ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ
കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക.. എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനവും ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചിരുന്നു… പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണങ്ങളുമായ കുർബാനകൾ , യൂണിറ്റ് കുടുംബ കൂട്ടായ്മ, സ്നേഹവിരുന്ന് എന്നിവയിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ് പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടി എന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. വളർന്ന് വരുന്ന പുതു തലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുവാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ് എന്ന് കണ്ട് സ്റ്റോക്ക് വിശ്വാസസമൂഹത്തിന് ഒരു അച്ചന്റെ സേവനം വാഗ്ദാനം നൽകിയിരുന്നു. അങ്ങനെ ഒരു വൈദികന്റെ പൂർണ്ണമായ സാന്നിധ്യം ആഗ്രഹിക്കുന്ന സ്റ്റോക്ക് മാസ്സ് സെന്ററിന് ( പുതിയ മിഷനിൽ ക്രൂ, സ്റ്റാഫോർഡ് എന്നിവ കൂടി ചേരുന്നു) ഇന്നലെ ആഗ്രഹ പൂർത്തീകരണമായിരിക്കുന്നു.
സ്റ്റോക്ക് മാസ്സ് സെന്റർ കാര്യനിർവഹണത്തിനായി നിയമിതനായ ഫാദർ ജോർജ് എട്ടുപറയിൽ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നിറങ്ങിയപ്പോൾ പൂര്‍ത്തിയാവുന്നത് സ്റ്റോക്ക് മലയാളികളുടെ ആഗ്രഹം മാത്രമല്ല സ്രാമ്പിക്കൽ പിതാവിന്റെ പ്രവർത്തനങ്ങളുടെ ഫല പ്രാപ്തികൂടിയാണ്. റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട്ട്, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ക്കൊപ്പം ട്രസ്റ്റിയായ സുദീപിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസികളും ചേര്‍ന്ന് സ്നേഹനിർഭരമായ ഒരു വരവേൽപ്പ് നൽകുകയുണ്ടായി മാഞ്ചസ്റ്റർ എയർപോർട്ടിൽ. സെപ്റ്റംബർ ഒന്ന് മുതൽ സ്റ്റോക്ക് പള്ളിയുടെ ചാപ്ലയിൻ ആയി ചുമതല ഏൽക്കുന്നത്തിന് മുൻപേ ഫാദർ ജോർജ് സ്റ്റോക്ക് മലയാളി സമൂഹവുമായി കണ്ടുമുട്ടും എന്നാണ് അറിയുവാൻ കഴിയുന്നത്… തങ്ങളുടെ അജപാലകനെ സ്നേഹപൂര്‍വ്വം വരവേല്ക്കുവാന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ വിശ്വാസികളും ഒരുങ്ങി കാത്തിരിക്കുകയായി.
(ഫാദർ ജെയ്സൺ കരിപ്പായിയുടെ യാത്രയപ്പ് സമ്മേളനത്തിൽ സ്രാമ്പിക്കൽ പിതാവിനെയും ഒപ്പം വിശ്വാസ സമൂഹത്തെയും വിസ്മയിപ്പിച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ കൊച്ചു കുട്ടികൾ ആലപിച്ച ഗാനം കാണാം)[ot-video][/ot-video]
ബ്രിട്ടനില്‍ നിന്ന് യൂറോപ്പിലേക്കുള്ള റോഡ് ഗതാഗതത്തിന് ഒരു നോ ഡീല്‍ ബ്രെക്സിറ്റ് സാഹചര്യത്തില്‍ ഫ്രാന്‍സ് തടയിട്ടേക്കുമെന്ന് വിദഗ്ദ്ധര്‍. യുകെയില്‍ നിന്ന് ഫ്രാന്‍സിലേക്ക് എത്തുന്ന ലോറികള്‍ക്കും മറ്റും കാലേയില് കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റോഡ് ഹോളേജ് അസോസിയേഷന് തലവന്‍ റിച്ചാര്‍ഡ് ബേര്‍നറ്റ് പറയുന്നു. ഇതു മീലം കെന്റില്‍ കടുത്ത ഗതാഗത പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ പരിശോധയുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും കസ്റ്റംസ് യൂണിയനില്‍ നിന്ന് പുറത്തു പോയാല്‍ അതിനുള്ള സാധ്യതകളുണ്ട്.
ഒരു നോ ഡീല്‍ ബ്രെക്സിറ്റ് സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫ്രഞ്ച് ഗവണ്മെന്റ് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റംസ് പരിശോധനകള്‍ കാലേയില് നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ വാഹനങ്ങളുടെ നിര നീളുകയും കെന്റ് വരെ അതിന്റെ പ്രതിഫലനമുണ്ടാകുകയും ചെയ്തേക്കും. ചൊവ്വാഴ്ച പുറത്തു വന്ന ഒരു ഇംപാക്ട് റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എം20 ഒരു 13 മൈല്‍ നീളുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറുമെന്ന് മുന്നറിയിപ്പ് നല്കുന്നു. ലോറികളുടെ നീണ്ട നിര 2023 വരെയോ ഒരു ബ്രെക്സിറ്റ് പരിഹാര മാര്‍ഗം കണ്ടെത്തുന്നതു വരെയോ തുടര്‍ച്ചയായി കാണാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു..
നോ ഡീല്‍ സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പറേഷന് ബ്രോക്ക് എന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിലേക്കുള്ള കടല്‍ ഗതാഗതത്തിലും യൂറോടണലിലൂടെയുള്ള ഗതാഗതത്തിലും ബ്രെക്സിറ്റിലെ ധാരണയില്ലായ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ബേര്‍നറ്റ് പറയുന്നു. ഇപ്പോള്‍ അഭയാര്‍ത്ഥി പ്രശ്നം മൂലം അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധിയേക്കാള്‍ വലിയ കാലതാമസമായിരിക്കും നോ ഡീല്‍ ബ്രെക്സിറ്റ് സാഹചര്യത്തിലുണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.