ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മൂടൽമഞ്ഞാണ്.. കനത്ത മൂടൽമഞ്ഞ്. പരസ്പരം ആരെയും കാണാൻ സാധിക്കാത്ത വിധം പടരുന്ന മഞ്ഞ്. എന്നാൽ മഞ്ഞ് മാറി അവിടെ സൂര്യരശ്മികൾ വരുന്ന കാഴ്ച ആലോചിച്ചുനോക്കൂ…. ജീവിതവും അതുപോലെ തന്നെ.. 2019 ഐ എഫ് എഫ് കെയിലെ അതിമനോഹര ചിത്രങ്ങളിൽ ഒന്ന്, ഡെസ്പൈറ്റ് ദി ഫോഗ്. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം. Goran Paskaljevic സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം 110 മിനിറ്റിൽ കഥ പറഞ്ഞവസാനിക്കുന്നു.
അഭയാർഥിയായി ഇറ്റലിയിൽ എത്തുന്ന ഏഴു വയസ്സുകാരൻ മുഹമ്മദിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരോരുമില്ലാതെ തണുത്തുവിറച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന മുഹമ്മദിനെ കണ്ടില്ലെന്ന് നടിക്കാൻ പൗലോയ്ക്ക് ആവുന്നില്ല. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൗലോയുടെ ഭാര്യ വലേറിയ ആദ്യമേ തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിക്കുന്നെങ്കിലും അവളുടെ ഉള്ളിലെ അമ്മമനസ്സ് ഉണരുന്നു. തന്റെ മരിച്ചുപോയ മകന്റെ സ്ഥാനത്തു ദൈവം കൊണ്ടുവന്ന ഒരു അത്ഭുതമായി മുഹമ്മദിനെ അവൾ കാണുന്നു. എങ്കിലും ആ വീട്ടിൽ നില്കാൻ അവനു മനസ്സുവരുന്നില്ല. സ്വീഡനിലേക്ക് പോകണമെന്നും തന്റെ മാതാപിതാക്കൾ അവിടെയാണെന്നും അവൻ പറയുന്നു, ബോട്ട് അപകടത്തിൽ അവർ മരിച്ചതറിയാതെ… അറബി മാത്രം അറിയാവുന്ന മുഹമ്മദിനെ സംരക്ഷിക്കാനുള്ള ഇറ്റലിക്കാരായ പൗലോയുടെയും വലേറിയയുടെയും ശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.
മുഹമ്മദിനുവേണ്ടി സ്വന്തം ബന്ധുക്കളെ അകറ്റുന്ന ആ ദമ്പതികൾ അവനെ നെഞ്ചോട് ചേർത്തുപിടിക്കുന്നുണ്ട്. എന്നാൽ മതം അതിനു തയ്യാറാവുന്നില്ല. അവന്റെ പേര് ഇറ്റലിയിലെ ക്രൈസ്തവ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ആർക്കും കൊടുക്കാതെ ചേർത്ത് പിടിക്കുന്ന മുഹമ്മദിനെയുമായി ആ അമ്മ, കരോൾ ഗാനങ്ങളുടെ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന് മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയിലൂടെ യാത്രയാവുകയാണ്. എവിടേക്കാണെന്ന് ചിത്രം പറയുന്നില്ല. എന്നാൽ ഒന്ന് തീർച്ച…. അത് മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ്.
സ്നേഹവും വാത്സല്യവും കൂടിക്കലരുന്ന മനസ്സുകളുടെ ചേർച്ച. ഒരു ചിത്രം കണ്ട് മനസ്സ് നിറയുമെങ്കിൽ ഈ ഇറ്റാലിയൻ സിനിമ കാണണം. ഗംഭീര ആശയവും അഭിനയ മികവും നിറഞ്ഞു നിൽക്കുന്ന ചിത്രം. കാഴ്ചയുടെ വസന്തമാണ് ഡെസ്പൈറ്റ് ദി ഫോഗ്… ഉൾകാഴ്ചയുടെ.. മനുഷ്യത്വത്തിന്റെ….
ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
കോട്ടയം:2020 ലും കേരളത്തിൽ ഭയാനകമായ പ്രളയമുണ്ടാകുമെന്നും മുൻകരുതലെടുത്തില്ലെങ്കിൽ സ്ഥിതി പ്രവചനാതീതമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചന വിദഗ്ദ്ധൻ ക്യാപ്റ്റൻ നോബിൾ പെരേര. കോട്ടയം പ്രസ് ക്ലബ്ബിന്റെയും നാട്ടകം ഗവണ്മെന്റ് കോളേജ് ഭൗമശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ‘കാലാവസ്ഥാ വ്യതിയാനവും കേരളവും’ എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് നാവികസേനാ ക്യാപ്റ്റൻ കൂടിയായ പെരേരയുടെ മുന്നറിയിപ്പ്. സമുദ്രങ്ങളിലെ ചൂട് ക്രമാതീതമായി വർദ്ധി ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമല്ല, കാലാവസ്ഥാ അടിയന്തിരാവസ്ഥയാണ് ഇന്നുള്ളത്.
മരങ്ങൾ നടുന്നതോടൊപ്പം കുളങ്ങൾ കൂടി നിർമ്മിക്കാൻ മലയാളി ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മണ്ണിനു ജലം ഉൾക്കൊള്ളാനാകാതെ പ്രളയസമാന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. കാലാവസ്ഥാ പഠന കോൺക്ലേവുകളിൽ സിനിമ താരങ്ങളെയല്ല കൂടുതൽ കാലാവസ്ഥാ നിരീക്ഷകരെ ഉൾപ്പെ ടുത്തേണ്ടതുണ്ട്. മതിയായ അവബോധം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് അതാതു സർക്കാരിന്റെ കടമയാണ്. വിദേശ രാജ്യങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ള പ്രകൃതി സുരക്ഷയിലൂന്നിയുള്ള കെട്ടിടനിർമ്മാണ രീതികളും സാധ്യതകളും കേരളത്തിലും കൊണ്ടു വരേണ്ടതുണ്ട്.
വേണ്ട നടപടികൾ കൈക്കൊണ്ടു വരും വർഷത്തെ പ്രളയത്തെ തടയാൻ കേരളത്തിനു കഴിയും. ക്യാപ്റ്റൻസ് വെതർ ഫോർകാസ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ എല്ലാ വിധ കാലാവസ്ഥാ അപ്ഡേറ്റുകളും ലഭ്യമാക്കുന്ന നോബിൾ പെരേര കേരള ഗവണ്മെന്റുമായി ചേർന്ന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നു. അതിലേക്കുള്ള ചുവടുവയ്പ്പുകൾ തുടങ്ങിയതായും അദ്ദേഹം മലയാളം യുകെ പ്രതിനിധികളോടു കൂട്ടിച്ചേർത്തു.
കാന്റര്‍ബറി: മരണങ്ങൾ വിട്ടൊഴിയാതെ യുകെയിലെ പ്രവാസിമലയാളികൾ. ഇന്ന് മരിച്ചത് കാന്റര്‍ബറിയില്‍ താമസിക്കുന്ന മലയാളിയാണ്. എറണാകുളം സ്വദേശിയായ ലാല്‍ജിത് വി കെയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. കാന്റര്‍ബറിയിലെ വില്യം ഹാര്‍വി ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ലാല്‍ജിത് മരണത്തിന് കീഴടങ്ങിയത്.
എന്‍ എച്ച് എസില്‍ സ്റ്റാഫ് നേഴ്‌സായ ഭാര്യ ഉഷ ലാല്‍ജിത്തിനും ഏകമകള്‍ ലച്ചു ലാല്‍ജിത്തിനുമൊപ്പം കാന്റര്‍ബാറിയിലായിരുന്നു താമസം. അറുപത്തിനാല് വയസ്സായിരുന്നു ലാല്‍ജിത്തിന്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. ലാൽജിത്തിന്റെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ലണ്ടൻ∙ 1923നുശേഷം ആദ്യമായാണ് ബ്രിട്ടന്‍ ഡിസംബറിൽ വോട്ടുചെയ്യുന്നത്. 650 അംഗ പാർലമെന്റിലേക്ക് 3,322 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18 വയസ് പൂർത്തിയായ ബ്രിട്ടീഷ് പൗരന്മാർക്കും ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയ കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കും ബ്രിട്ടണിലുള്ള ഐറീഷ് പൗരന്മാർക്കുമാണ് വോട്ടവകാശം.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുവരെ തുടരും. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകൾ. പലപ്പോഴും മൈനസിലും താഴുന്ന താപനിലയാണ് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും. ഇതോടൊപ്പം ഇന്ന് ചിലസ്ഥലങ്ങളിൽ കനത്ത മഴയുമുണ്ട്. ഇത് പൊളിങ്ങ് ശതമാനത്തെ ബാധിച്ചേക്കാം. ഇരുപതു ശതമാനത്തോളം പേർ നേരത്തെ തന്നെ പോസ്റ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നാല് കോടി അമ്പത്തെട്ട് ലക്ഷം വോട്ടർമാരാണ് ബ്രിട്ടനിൽ ആകെയുള്ളത്.
പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിപക്ഷനേതാവ് ജെറമി കോർബിനും മറ്റ് പ്രാദേശിക കക്ഷി നേതാക്കളും രാവിലെ തന്നെ വോട്ടു ചെയ്തശേഷം വിവിധ പോളിംങ് ബൂത്തുകളിൽ സന്ദർശനത്തിലാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ തന്റെ വളർത്തുനായയെയും കൂട്ടിയാണ് വോട്ടുചെയ്യാനെത്തിയത്.
ഇന്നു രാത്രി പത്തിനു പോളിങ് അവസാനിച്ചാൽ അർധരാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ രാവിലെ മുതൽ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ വിജയികളെ വ്യക്തമായി അറിയാം. ഭരണകക്ഷിയായ കൺസർവേറ്റീവ് (ടോറി), മുഖ്യ പ്രതിപക്ഷമായ ലേബർ, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, പ്രാദേശിക പാർട്ടികളായ, സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി.), ഷിൻ ഫെയ്ൻ, പ്ലൈഡ് കമറി, ഗ്രീൻ പാർട്ടി, ബ്രക്സിറ്റ് പാർട്ടി, സ്വതന്ത്രന്മാർ, സ്പീക്കർ എന്നിവരാണ് മൽസരരംഗത്തുള്ളത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടൻ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷനാണ് ഇന്ന് നടക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന ബ്രിട്ടന്റെ ഭാവിയെ സ്വാധീനിക്കുന്നതായിരിക്കും ഇന്നത്തെ ഇലക്ഷനിലൂടെ നേതൃത്വത്തിലെത്തുന്ന ഗവൺമെന്റ്. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് നടപ്പിലാക്കും. ഇലക്ഷൻ അടുത്തതോടെ കൂടി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും, എതിർകക്ഷിയായ ലേബർ പാർട്ടിയും തമ്മിലുള്ള മത്സരം ശക്തമായി കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻതൂക്കം നേരിയതായി മാറിയിരിക്കുകയാണ്.
ബ്രിട്ടനിൽ തൂക്കു പാർലമെന്റിനു വരെയും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാന്നിധ്യവും നിലപാടുകളും വളരെ നിർണായകമായി തീരും.
പൊതുവേ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയായി അറിയപ്പെടുന്നത് ലേബർ പാർട്ടി ആയതിനാൽ ഇന്ത്യൻ വംശജരും, മലയാളികളും ലേബർ പാർട്ടിക്കാണ് വോട്ട് ചെയ്യാറുള്ളത്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം മുതലാളിത്തത്തെ സഹായിക്കുന്ന തീരുമാനങ്ങളും നയങ്ങളും ആണ് എടുത്തിരുന്നത്. എൻ എച്ച് എസ് പോലെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഗവൺമെന്റ് സംവിധാനങ്ങളെ സ്വകാര്യവത്ക്കരിക്കുക എന്നത് കൺസർവേറ്റീവ് പാർട്ടിയുടെ എക്കാലത്തെയും രഹസ്യ അജണ്ടകളിൽ ഒന്നായിരുന്നു.
ഇപ്രാവശ്യത്തെ ജനറൽ ഇലക്ഷനിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാമാണ് പ്രധാന ചർച്ച വിഷയങ്ങളായി മാറിയത്. നാഷണൽ ഹെൽത്ത് സർവീസിനെ സ്വകാര്യവൽക്കരിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നീക്കങ്ങളെ ജനസമക്ഷത്തിൽ ഉയർത്തിക്കാട്ടാൻ ലേബർ പാർട്ടിക്ക് പൂർണമായി സാധിച്ചിട്ടില്ല. ബ്രെക്സിറ്റ് മറ്റെല്ലാ വിഷയങ്ങളേയും മറികടന്ന് മുഖ്യ ചർച്ചാവിഷയം ആയിരുന്നതിനാൽ, സാധാരണക്കാരനെ ബാധിക്കുന്ന തൊഴിലില്ലായ്മ, ജീവിതചെലവുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് എന്നിവ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോകമെമ്പാടുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങളുടെയും സമാന കുറ്റകൃത്യങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും, ചിത്രീകരിക്കാൻ കൂട്ടു നിൽക്കുകയും ചെയ്ത 33 പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ഭൂഖണ്ഡങ്ങളിലായി 11 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും 33 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ 17 പേരും സ്പെയിനിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരും അന്വേഷണം നേരിട്ടവരുമായ സ്പെയിൻകാരിൽ അധികംപേരും 18 വയസ്സിൽ താഴെയുള്ളവരാണ്. 15 വയസ്സുകാരനായ ആൺകുട്ടിയും കേസിൽ പ്രതിയാണ്. തീവ്രമായ പല ചിത്രങ്ങളെയും വളരെ നിസ്സാരമായാണ് പ്രതികൾ കണക്കാക്കുന്നത്.
ഉറുഗ്വേയിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇരയായ കുട്ടിയുടെ അമ്മയാണ്. കുട്ടിയെ ഉപദ്രവിച്ചതും ഗ്രൂപ്പിലേക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും ഇവരാണ്. മറ്റൊരു കേസിൽ അറസ്റ്റിലായ 29 കാരൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനോടൊപ്പം മറ്റ് ഗ്രൂപ്പ് അംഗങ്ങളെ പെൺകുട്ടികളുമായി പരിചയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ആയി തെരഞ്ഞെടുത്ത പെൺകുട്ടികൾ പോലീസിനോട് പരാതിപ്പെടാൻ സാധ്യതയില്ലാത്ത അഭയാർഥികൾ ആയിരിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്പെയിൻ നാഷണൽ പോലീസിന് രണ്ട് വർഷം മുൻപ് ഇമെയിൽ സന്ദേശത്തിലൂടെ ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. യൂറോ പോൾ, ഇന്റർപോൾ, ഇക്വഡോർ കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ പോലീസ് സേനയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. യുകെ, ഇക്വഡോർ, കോസ്റ്റാറിക്ക, പെറു, ഇന്ത്യ ഇറ്റലി, ഫ്രാൻസ്, പാകിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അതി തീവ്ര സ്വഭാവം ഉള്ള ക്രൂരമായ പീഡനങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചവയിലധികവും. ഗ്രൂപ്പിലെ ചിലർ വാട്സാപ്പ് സ്റ്റിക്കറുകൾ ആയും ഇവ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ ഇരകളായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തിരുവനന്തപുരം : ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ ‘പാരാസൈറ്റ് ‘ കാണാൻ ഡെലിഗേറ്റുകളുടെ വൻ തിരക്ക്. പിന്നീടത് തള്ളിക്കയറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയതോടെ ടാഗോർ തീയേറ്റർ പരിസരം പ്രതിഷേധക്കളം ആയി മാറി. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവര്‍ ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. റിസർവേഷൻ ചെയ്തതിലും കൂടുതൽ ആളുകളെ അതുവഴി കയ്യറ്റിവിട്ടെന്ന് ആരോപിച്ച് ബാക്കി ഡെലിഗേറ്റുകൾ പ്രശ്നമുണ്ടാക്കി. പിന്നീടത് വാക്കേറ്റത്തിലും കൂകിവിളികളിലും എത്തി നിന്നു.
ഒടുവില്‍ ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിട്ടാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. തീയേറ്ററിനുള്ളിലെ പടികളിൽ ഇരുന്നും നിന്നും ചിത്രം കണ്ടവർ ഏറെയാണ്. തിങ്ങിനിറഞ്ഞ പാരാസൈറ്റ് പ്രദർശനം ഏവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. സംഘര്‍ഷത്തെ തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ടാഗോറിലെത്തി ഡെലിഗേറ്റുകളോട് സംസാരിച്ചു. അധിക പ്രദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അതിൻപ്രകാരം ഇന്ന് രാത്രി 10:30ന് ടാഗോർ തിയേറ്ററിൽ തന്നെ പാരാസൈറ്റ് പ്രത്യേക പ്രദർശനം ഉണ്ട്. കാനില്‍ പാം ഡി ഓര്‍ നേടിയ ചിത്രം കൂടിയാണ് ‘പാരസൈറ്റ്’. ഐ എഫ് എഫ് കെയിൽ രണ്ടു പ്രദർശനം മാത്രമേ ഇട്ടിരുന്നുള്ളു. അതാണ് ഈ വൻ തിരക്കിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
പ്രദർശന നഗരിയിൽ ലേഖകൻ.
റോൺ മാത്യു മണലിൽ
‘മാമാങ്കം ‘എന്ന ചരിത്രസിനിമയ്ക്കായി നാം കാത്തിരിക്കുകയാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കത്തെപ്പറ്റി പാട്ടുകളിലൂടെ നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. പദ്മശ്രീ മമ്മുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം, ചരിത്രത്തിൽ താത്പര്യമുള്ള ഏവർക്കും വലിയ അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
മാമാങ്കം
ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടിൽ കേരളത്തിലുണ്ടായിരുന്ന പ്രധാന രാജവംശങ്ങൾ ആയിരുന്നു ആയ്, ചേരനാട്, പൂഴിനാട് എന്നിവ. ഒൻപതാം നൂറ്റാണ്ടോടെ കുലശേഖര സാമ്രാജ്യവും നാടുവാഴികളും ആവിർഭവിച്ചു. തെക്കേയറ്റത്ത് വേണാട്, ഓടനാട് മുതൽ വള്ളുവനാട്, ഏറനാട്, കോലത്തുനാട് തുടങ്ങിയവ ഭരണം നടത്തി.
പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം കളരികൾ സ്ഥാപിച്ച് ആയുധാഭ്യാസം പഠിപ്പിച്ചു നിർബന്ധസൈനിക സേവനം ഏർപ്പെടുത്തി. ചാവേർ സംഘങ്ങളെ സൃഷ്ടിച്ചെടുത്തു. വേണാട് സാമൂതിരി, കോലത്തിരി എന്നിവർക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നുവെങ്കിലും വള്ളുവനാട് പോലെയുള്ള നാടുവാഴികൾ സ്വാതന്ത്രാധികാരത്തോടെ ഭരിച്ചു.
വള്ളുവനാട്ടിലെ ‘മാഘമക’ ഉത്സവം
ചേരകാലഘട്ടത്തിൽ നിളയുടെ (ഭാരതപുഴയുടെ ) വടക്കേതീരത്തുള്ള തിരുനാവായയിൽ ബുദ്ധമതാചാരപ്രകാരം പൗഷമാസത്തിലെ പൂയം നാളിൽ (തൈപ്പുയം ) ആരംഭിച്ചിരുന്ന 28 ദിവസത്തെ വ്യപാരമേള അവസാനിച്ചിരുന്നത് മാഘമാസത്തിൽ വെളുത്തപക്ഷത്തിലെ ‘മകം ‘ നാളിലായിരുന്നു .അതിനാൽ ഈ മഹോത്സവത്തെ ‘മഹാമകം ‘/’മാഘമകം ‘ എന്നത് ലോപിച്ചു ‘മാമാങ്കം ‘എന്ന് വിളിച്ചുവെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്.
പൗഷപൂയം നാളിൽ വെളുത്ത വാവ് വരുന്നത് ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴുള്ള (വ്യാഴവട്ടം) വ്യാഴഗ്രഹം കർക്കടരാശിയിലായിരിക്കുമ്പോൾ ആണ് എന്ന് ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തിലുണ്ട്. റോം, ഗ്രീസ്, അറബ്, ചൈന രാജ്യങ്ങളിൽ നിന്ന് വ്യാപാരത്തിനായി കപ്പലുകൾ മാമാങ്കത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഹാമിൽട്ടനെ ഉദ്ധരിച്ചു കൊണ്ട് ലോഗൻ പറയുന്നു.
മാമാങ്കത്തിലെ നിലപാട്
കുലശേഖരന്മാരുടെ അനന്തിരവൻ എന്ന നിലയിൽ പൊന്നാനി ആസ്ഥാനമായുള്ള പെരുമ്പടപ്പ് സ്വരൂപം എന്ന കൊച്ചി ഭരണകർത്താക്കൾക്കായിരുന്നു മാമാങ്കത്തിലെ അദ്ധ്യക്ഷ സ്ഥാനം. പല വിധ ആക്രമങ്ങളാൽ ക്ഷീണിതരായിരുന്ന പെരുമ്പടപ്പ്, ‘മാമാങ്കനിലപാട് ‘എന്ന അദ്ധ്യക്ഷസ്ഥാനം കരാറടിസ്ഥാനത്തിൽ താത്കാലികമായി വള്ളുവക്കോനാതിരിക്ക് നൽകി.
ചാവേറുകൾ
പതിമൂന്നാം നൂറ്റാണ്ടിൻെറ അവസാനഘട്ടത്തിൽ വള്ളുവകോനാതിരിയെന്ന ചിരവൈരിയെ കീഴ്പ്പെടുത്തികൊണ്ട് മാമാങ്കത്തിൽ അദ്ധ്യക്ഷസ്ഥാനം സാമൂതിരി കരസ്ഥമാക്കി. അന്നുമുതൽ പുതുമന, ചന്ദ്രോത്ത്, വേർകോട്ട്, വയങ്കര നായർ കുടുംബങ്ങളിലെ ചാവേറുകളെ അയച്ച് മാമാങ്ക വേദിയിൽ (നിലപാടുതറ) എഴുന്നള്ളിയ സാമൂതിരിയെ വധിക്കുവാൻ വള്ളുവക്കോനാതിരി ശ്രമിക്കുന്ന കുപ്രസിദ്ധ ചടങ്ങായി മാമാങ്കം. സാമൂതിരിയുടെ നായർ പടയാളികളാൽ വധിക്കപ്പെട്ട വള്ളുവച്ചാവേറുകളുടെ ജഡങ്ങൾ ആനകൾ കിണറിൽ എറിഞ്ഞിരുന്നുവെന്ന് പ്രചാരമുള്ളതായും ലോഗൻ ചൂണ്ടിക്കാണിക്കുന്നു.
കണ്ടർമേനോനും ഇത്താപ്പുവും
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വള്ളുവനാടിന്റെ വീരപുരുഷനായിരുന്ന കണ്ടർമേനോനും 15 വയസ്സുള്ള മകൻ ഇത്താപ്പുവും സാമൂതിരിയുടെ നേരെ ആക്രമണം നടത്തിയെങ്കിലും ചേറ്റുവ പണിക്കർ ഉൾപ്പെടെയുള്ള സാമൂതിരി ഭടന്മാർ ചതി പ്രയോഗത്തിൽ ഇവരെ വകവരുത്തി.
ചന്ദ്രോത്ത് ചന്തുണ്ണി
1695 ലെ മാമാങ്കത്തിൽ 14 താഴെ വയസ്സുള്ള ചന്ദ്രോത്ത് ചന്തുണ്ണി എന്ന ധീര കൗമാരക്കാരൻ നിലപാde തറയിൽ പറന്നെത്തി സാമൂതിരിയെ വെട്ടിയെങ്കിലും കൂറ്റൻ വിളക്കിനായിരുന്നു വെട്ടേറ്റത്. രണ്ടാമതും വാങ്ങിയെങ്കിലും സാമൂതിരിയുടെ നായർ പോരാളികൾ ചന്തുണ്ണിയെ വീഴ്ത്തിയെന്ന് മലബാർ മാന്വൽ പറയുന്നു.
1743 -ൽ നടന്ന അവസാന മാമാങ്കത്തിൽ ഒരു ചാവേറ്, നിലപാട് തറ വരെ ചാടിക്കയറിയെങ്കിലും കോഴിക്കോട് കോയ അരിഞ്ഞുവീഴ്ത്തിയതായി ‘കേരളത്തിലെ രാജവംശങ്ങൾ ‘എന്ന പുസ്തകത്തിൽ വേലായുധൻ പണിക്കശേരി ചൂണ്ടികാണിക്കുന്നു.
വള്ളുവനാടിന്റെ വീരപുത്രന്മാർ കഥകളിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു മാമാങ്കം അവസാനിച്ചെങ്കിലും.
റോൺ മാത്യു മണലിൽ
ഒൻപതാം ക്ലാസ് വിദ്യാർത്ഥി
മാർത്തോമാ റെസിഡെൻഷ്യൽ സ്കൂൾ , തിരുവല്ല
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്. 4003 പൗണ്ട് ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോൻ മാത്യു കൈതാരമാണ് ഇടുക്കി ചാരിറ്റിയുമായി ബന്ധപ്പെട്ടത് . എല്ലാംകൂടി ഏകദേശം നാലുലക്ഷത്തി പതിനാറായിരം രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്കു കഴിഞ്ഞു .
4003 പൗണ്ടിന്റെ ചെക്ക് ലിവർപൂളിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനും ,എഴുത്തുകാരനുമായുമായിട്ടുള്ള തോമസുകുട്ടി ഫ്രാൻസിസ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രെട്ടറി സജി തോമസിനു കൈമാറി അദ്ദേഹം പണം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു ഐപ്പുചേട്ടനു കൈമാറും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് സന്നിഹിതനായിരുന്നു .
ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു കളക്ഷൻ അവസാനിച്ചതായി അറിയിക്കുന്നു. ഐപ്പുചേട്ടനെ സഹായിക്കാൻ മഹാമനസ്കത കാണിച്ച മുഴുവൻ മനുഷ്യരെയും ദൈവം ഉണ്ടെങ്കിൽ അനുഗ്രഹിക്കട്ടെ എന്നാഗ്രഹിക്കുന്നു .
ഐപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നു .അതിൽ എടുത്തുപറയേണ്ടത് സീറോ മലബാർ സഭ വികാരി ജനറൽ ഫാദർ ജിനോ അരിക്കാട്ടിൽ , ക്നാനായ മിഷൻ വികാരി ഫാദർ ജോസ് തെക്കുനിൽക്കുന്നതിൽ , ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് , തമ്പി ജോസ്, ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ് .വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ ട്രസ്റ്റിമാരായ ജോർജ് ജോസഫ് , റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ്ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു. കൂടാതെ അമേരിക്കയിലുള്ള ഐപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
ഈ ചാരിറ്റി വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് ,മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെ നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും എല്ലാവരും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും, ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
ഐപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു . വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ്ഇവരുടെ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
..
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടന്റെ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷൻ നാളെ. ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാം മുഖ്യ പ്രചാരണ വിഷയങ്ങൾ ആയി മാറിയിരിക്കുകയാണ്. പുതിയ വാഗ്ദാനങ്ങളുമായി കൺസർവേറ്റീവ് പാർട്ടി ഇലക്ഷനെ നേരിടുമ്പോൾ, ഭരണ പോരായ്മകളും, വീഴ്ചകളും ഉയർത്തിക്കാട്ടുകയാണ് ലേബർ പാർട്ടി വക്താക്കൾ. എൻ എച്ച് എസ് ആശുപത്രികളിൽ രോഗികൾക്ക് ആവശ്യമായ ധന സഹായം ലഭിക്കുന്നില്ലെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തുമ്പോൾ, പരിഹാരമാർഗങ്ങൾ കൺസർവേറ്റീവ് പാർട്ടി നിരത്തുന്നു. എങ്കിൽ തന്നെയുംബോറിസ് ജോൺസന് എതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്.
ബ്രെക്സിറ്റ് തടയുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ലിബറൽ ഡെമോക്രാറ്റിക് ലീഡർ ജോ സ്വിൻസൺ പറഞ്ഞു . ലേബർ പാർട്ടി അധികാരത്തിലേറിയാൽ ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വാഗ്ദാനം. എൻ എച്ച് എസിനെ നിലവിലുള്ള ഗവൺമെന്റ് ഒരു വിൽപന ചരക്കാക്കി മാറിയിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുകൾ ഉണ്ട്. എൻ എച്ച് എസിനു ആവശ്യമായ ധനസഹായം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്ന് ജെർമി കോർബിൻ ആരോപിച്ചു .
തന്നെ ഒരു തവണകൂടി തെരഞ്ഞെടുത്താൽ രാജ്യത്തിന്റെ ഭാവി മുന്നേറ്റത്തിന് സഹായകരമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെട്ടു . ബ്രെക്സിറ്റ് നടപ്പിലാക്കുവാനും അതിലൂടെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും എന്ന് അദ്ദേഹം കൂട്ടിചേർത്തു . എന്നാൽ നാലു വയസ്സുകാരനായ ഒരു പിഞ്ചു കുഞ്ഞ് ലീഡ്സ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ തറയിൽ കിടക്കുന്ന ചിത്രം, ബോറിസ് ജോൺസന്റെ പ്രചാരണത്തിന് ക്ഷതം ഏൽപ്പിച്ചിട്ടുണ്ട്. ഇലക്ഷൻെറ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.