Main News

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം നാളെ നടക്കും. പതിനായിരത്തില്‍പ്പരം വിശ്വാസികളെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായെന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ മലയാളം യുകെയോട് പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ ഹോളി ഫാമിലി കമ്മ്യൂണിറ്റി (കിംഗ്‌സിലില്‍) യുടെ നേതൃത്വത്തിലാണ് ഇത്തവണ തീര്‍ത്ഥാടനം നടക്കുന്നത്.

ഫാ. ഫിലിപ്പ് പന്തമാക്കല്‍

രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കോച്ചുകളിലും മറ്റു വാഹനങ്ങളില്‍ നിന്നുമായിട്ടായിരിക്കും വിശ്വാസികള്‍ എത്തിച്ചേരുക. രൂപതയുടെ എല്ലാ റീജിയണുകളിലും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. പതിനായിരത്തോളം വിശ്വാസികള്‍ പ്രഥമ തീര്‍ത്ഥാടനത്തിന് കഴിഞ്ഞ വര്‍ഷം വാല്‍സിംഹാമില്‍ എത്തിച്ചേര്‍ന്നിരുന്നു.

നാളെ രാവിലെ 9 മണിക്ക് ആരാധനാ സ്തുതിഗീതങ്ങളോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. 11.15 മുതല്‍ 1 മണി വരെയുള്ള ഉച്ചഭക്ഷണ സമയത്ത് അടിമവെയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. വളരെ കുറഞ്ഞ നിരക്കില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. 1 മണിക്ക് മൈലുകള്‍ നീളമുള്ള ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണം നടക്കും. സന്തോഷത്തിന്റെയും ദുഖത്തിന്റെയും പ്രകാശത്തിന്റെയും മഹിമയുടെയും രഹസ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇരുപത് ജപമാല സ്റ്റേഷന്‍സ് പ്രദക്ഷിണം കടന്നു പോകുന്ന വീഥികളില്‍ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു മണിയോട് കൂടി പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കും. തുടന്ന് ആഘോഷമായ ദിവ്യബലി നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങള്‍ ആലപിക്കും. ഈസ്റ്റ് ആംഗ്ലിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് അലക്‌സ് ഹോപ്‌സ് വചന സന്ദേശം നല്‍കും. അഞ്ചു മണിയോടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് തീര്‍ത്ഥാടനം അവസാനിക്കും.

സ്വര്‍ഗ്ഗത്തിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്യേണ്ടവരാണ് നമ്മള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ തിരുന്നാള്‍ ആഘോഷം. പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ സഭാ വിശ്വാസികളെയും വാല്‍സിംഹാമിലേയ്ക്ക് പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കലും ഹോളി ഫാമിലി കമ്മ്യൂണിറ്റിയും അറിയിച്ചു.

ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ വേര്‍ഷന്‍ വിപണിയിലെത്തി. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ വലുപ്പത്തില്‍ ഇറക്കിയിരിക്കുന്ന പുതിയ മോഡലിന് വില അല്‍പ്പം കൂടുതലാണ്. 13 ഇഞ്ചിന് 1,749 പൗണ്ടും 15 ഇഞ്ചിന് 2,349 പൗണ്ടുമാണ് വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില യഥാക്രമം 1,49,900 രൂപയും 1,99,900 രൂപയുമാണ്. നിലവിലെ മാക്ബുക്ക് പ്രോ ഡിവൈസുകളെക്കാളും വലിയ അപ്‌ഡേഷനുകളാണ് പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. വേഗതയേറിയ പെര്‍ഫോമന്‍സ്, പുതിയ ഇന്റള്‍ സിപിയു, പുതിയ റാം, സ്റ്റോറേജ് ഓപ്ഷന്‍, t2 സബ് പ്രോസസര്‍ സെക്യൂരിറ്റി, തുടങ്ങിയവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.

15 ഇഞ്ച് ഡിസ്‌പ്ലേ, 6 കോര്‍ ഇന്‍ന്റല്‍ കോര്‍ i7, i9 പ്രോസസര്‍, 32GB സിസ്റ്റം മെമ്മറി, 4TB SSD സ്‌റ്റോറേജ്, 4GB വീഡിയോ മെമ്മറി, ട്രൂ ടോണ്‍ ഡിസ്‌പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 15 ഇഞ്ച് മാക്ക്ബുക്കിന്റെ മറ്റു പ്രധാന സവിശേഷതകള്‍. ലാര്‍ജ് ഡിസ്‌പ്ലേ മറ്റു മോഡലുകളെക്കാളും ഉപഭോക്താവിനെ സംതുപ്തനാക്കും. 13 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ ഇന്‍ന്റ്ല്‍ കോര്‍ i5, i7 പ്രോസസര്‍, 2tb ssd സ്‌റ്റോറേജ്, ട്രൂ ടോണ്‍ ഡിസ്‌പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 13 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രധാന സവിശേഷതകള്‍.

മികച്ച ടൈപ്പിംഗിനായി തേര്‍ഡ് ജനറേഷന്‍ കീബോര്‍ഡ്, കൂളിംഗ് സിസ്റ്റം, ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ശബ്ദ സംവിധാനത്തില്‍ നിലവിലുള്ള ടോപ് മോഡലുകളെ പിന്നിലാക്കാന്‍ പ്രാപ്തിയുള്ളതാണ് ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍. പുതിയ ഫീച്ചറുകള്‍ വീഡിയോ ഓഡിയോ എഡിറ്റിംഗ് പ്രൊഫഷണല്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ മുല്യമുള്ള ലാപ്‌ടോപ് മോഡലുകളിലൊന്നാണ് മാക്ക്ബുക്ക് പ്രോ. മറ്റു ബ്രാന്റുകളേക്കാളും മികച്ച പെര്‍ഫോമന്‍സ് അവകാശപ്പെടാന്‍ കഴിയുന്ന ഈ മോഡലുകള്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.

ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈംഗിക ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ രണ്ട് കുട്ടികള്‍ കോടതിയില്‍. പ്ലയിന്‍ടിഫ് ടു, പ്ലയിന്‍ടിഫ് ത്രീ എന്നിങ്ങനെയുള്ള സൂചന പേരുകളില്‍ അറിയപ്പെടുന്ന കുട്ടികള്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് ഇരയായിരിക്കുന്നതെന്ന് കോടതിയില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 238 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

വീട്ടില്‍ വെച്ച് അതിക്രൂരമായ അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നു പോയിരുന്നു. കൈ വൃത്തിയാക്കുന്നത് പോലുള്ള പ്രാഥമിക പ്രവൃത്തികള്‍ പോലും ചെയ്യാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ഇരുവരും ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും. അടുക്കളുടെ നിലത്തിട്ടായിരുന്നു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഒരു കുട്ടി ഒരിക്കലും കടന്നു പോകാന്‍ പാടില്ലാത്ത അത്രയും ഭീകരമായ അവസ്ഥകളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് സൈക്കോളജിസ്റ്റായി ഡോ. മിറിയം സില്‍വര്‍ കോടതിയില്‍ വ്യക്തമാക്കി. കുട്ടികളെ പരിശോധിച്ചത് ഡോ. മിരിയം സില്‍വയായിരുന്നു. തന്റെ കരിയറില്‍ ഇത്രയും സങ്കീര്‍ണമായ മറ്റൊരു കേസുണ്ടായിട്ടില്ലെന്നും അവര്‍ കോടതിയോട് പറഞ്ഞു.

കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്‌നങ്ങളെ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്ലെയിന്‍ ടിഫ് 2 വീട്ടിലുണ്ടായിരുന്ന പൂച്ചയെ കൊന്നതായി വ്യക്തമാക്കിയിരുന്നു. ദുഃഖവും മാനസിക സമ്മര്‍ദ്ദവും അതി കഠിനമായി അനുഭവിക്കുന്ന കുട്ടികളിലാണ് ഇത്തരം പ്രവണതകള്‍ കാണാന്‍ കഴിയുക. അവരില്‍ അക്രമവാസനയും വളരാന്‍ സാധ്യത വളരെക്കൂടുതലാണെന്നും സില്‍വര്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലമായി കുട്ടികളെ അവഗണിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റമാണ് മാതാപിതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് തെളിവുകളുണ്ടെന്നും സില്‍വര്‍ പറഞ്ഞു. കൂടാതെ ഒരിക്കല്‍ പാവക്കുട്ടികളെ ഉപയോഗിച്ച് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരിക്കാന്‍ പ്ലെയിന്‍ ടിഫ് ത്രീയോട് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് സില്‍വര്‍ പറയുന്നു.

ബ്രക്‌സിറ്റ് നയങ്ങള്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധം ഇല്ലാതാക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ പുറത്തുവന്നിരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. യുകെ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഏതാണ്ട് 24 മണിക്കൂറുകള്‍ക്ക് മുന്‍പാണ് തെരേസ മെയുടെ ബ്രക്‌സിറ്റ് നയങ്ങള്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധത്തെ കൊന്നു കളഞ്ഞുവെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നിരസിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. ഇക്കാര്യത്തില്‍ തെരേസ മെയ്‌യോട് ക്ഷമാപണം നടത്തിയതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രക്‌സിറ്റിന് ശേഷം യുകെയുമായി വലിയ വ്യാപാരബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് യുഎസ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ്-മെയ് കൂടിക്കാഴ്ച്ചയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. യുകെയുമായി ഫ്രീ-ട്രേഡ് കരാറിന് സമാന ധാരണയുണ്ടാക്കാനാണ് അമേരിക്കയുടെ താല്‍പ്പര്യം. ഇക്കാര്യം ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബ്രക്‌സിറ്റിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ബ്രക്‌സിറ്റിന് ശേഷം വ്യാപാര കരാറുകള്‍ നാല് മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ ആലോചിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

സുപ്രധാന ചര്‍ച്ചയില്‍ തെരേസ മെയ്‌യോട് ഒരേയൊരു കാര്യം മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത് അത് വ്യാപാര കരാറിന് നിയന്ത്രണം ഉണ്ടാകരുതെന്നതാണ്. നമ്മുടെ രാജ്യങ്ങള്‍ക്ക് പരസ്പരം വ്യാപാരം നടത്താന്‍ താല്‍പ്പര്യമുള്ള കൂട്ടരാണ്. അതുകൊണ്ട് തന്നെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത് വ്യാപാര രീതിയാണ് നമുക്കാവശ്യമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് യുകെ സന്ദര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറകണക്കിന് ആളുകള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി എത്തി. ട്രംപ് യുദ്ധക്കൊതിയനാണെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും എഴുതി ബോര്‍ഡുകളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചത്. കൂടാതെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ നയങ്ങള്‍ പൈശാചികമാണെന്നും പ്രതിഷേധകര്‍ പറയുന്നു.

നോര്‍ത്താംപ്ടണില്‍ വരുന്ന ശനിയാഴ്ച അരങ്ങേറുന്നത് കലയും സംഗീതവും ക്രിക്കറ്റും ഒത്തൊരുമിക്കുന്ന ഒരപൂര്‍വ കാഴ്ചയായിരിക്കും. യുകെയിലെ പ്രശസ്തമായ ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം മറ്റ് കലാകായിക മത്സരങ്ങള്‍ക്കും അന്ന് വേദിയൊരുങ്ങും. കലാകായിക മത്സരങ്ങളും മറ്റ് വിനോദങ്ങളും സംഘടിപ്പിക്കുക എന്നതിലുപരിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം കൂടിയാണ് ഫീനിക്‌സ് ക്ലബിന്റെ അംഗങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും യുകെയിലെയും കേരളത്തിലെയും ഓരോ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കുകയെന്ന തീരുമാനത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് ഫീനിക്‌സ് ക്ലബ് ഒരുങ്ങുന്നത്.

ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷന്‍ (CLDF) സത്കര്‍മ്മ (സൂരജ് പാലാക്കാരന്‍) എന്നീ ചാരിറ്റി സംഘടനകള്‍ക്കാണ് ഈ പ്രോഗ്രാം വഴി ലഭിക്കുന്ന വരുമാനം നല്‍കുന്നത്. CLDFനെ ഇതിന് തിരഞ്ഞെടുത്തതിനു പിന്നില്‍ ക്ലബ്ബംഗങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. ഫീനിക്‌സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളും ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ ഡോണ്‍ പൗലോസിന്റെ ജീവിതത്തിലെ ദുഃഖകരമായ ഒരനുഭവമാണ് CLDFനെ സഹായിക്കാനുള്ള തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്.

ഡോണ്‍ പൗലോസ്, ഭാര്യ ടീന, മകന്‍ റോണവ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രമോട്ടര്‍മാരായ അനീറ്റ, ഡോറോറ്റ എന്നിവര്‍ക്കൊപ്പം

ഡോണ്‍ പൗലോസിന്റെ മൂന്നു വയസുകാരന്‍ മകന്‍ റോണവിന് കരള്‍ രോഗം ബാധിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് അവന്‍ ജനിച്ച് ഏതാനും ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോളാണ്. അല്‍പം ഗുരുതരമായ ഈ രോഗത്തിന് ചെറിയ രീതിയിലുള്ള ചികിത്സകളൊന്നും ഫലപ്രദമാകാതെ വന്നതിനെത്തുടര്‍ന്ന് 2016ല്‍ കരള്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനായി പിതാവ് ഡോണ്‍ തന്നെയാണ് തന്റെ കരളിന്റെ ഒരു ഭാഗം മകന് നല്‍കിയത്. കരള്‍ മാറ്റിവെച്ചതിനെത്തുടര്‍ന്ന് റോണവ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ജീവിതകാലം മുഴുവന്‍ തുടര്‍ ചികിത്സ ആവശ്യമാണ്. ഡോണിന്റെയും ഭാര്യ ടീനയുടെയും ഈ സങ്കടകാലത്ത് അവര്‍ക്ക് എല്ലാ പിന്തുണയും സപ്പോര്‍ട്ടും നല്‍കിയത് CLDFന്റെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു സംരംഭം ആലോചിച്ചപ്പോള്‍ തന്നെ ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് CLDFന് തന്നെയെന്ന് സുഹൃത്തുക്കളായ ഫീനിക്‌സ് ക്ലബ് അംഗങ്ങള്‍ തീരുമാനിച്ചത്.

കേരളത്തിലെ ആദിവാസി സമൂഹത്തിലെ പട്ടിണിയും ദുരിതവും പരിഹരിക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന്‍ നേതൃത്വം നല്‍കുന്ന സത്കര്‍മ്മ എന്ന ചാരിറ്റിക്കാണ് ഈ പ്രോഗ്രാമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മറ്റൊരു വിഹിതം നല്‍കുന്നത്. സ്‌കൂള്‍ ഓഫ് ബിസിനസ് ലണ്ടനും ഫീനിക്‌സ് നോര്‍ത്താംപ്ടണും സംയുക്തമായാണ് ജൂലൈ 22 ഞായറാഴ്ച ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നോര്‍ത്താംപ്ടനിലെ വെല്ലിംഗ്‌ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡിലാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും മറ്റ് വിനോദ പരിപാടികളും അരങ്ങേറുന്നത്. ക്രിക്കറ്റിനൊപ്പം തന്നെ നിരവധി മറ്റ് പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രുചികരമായ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും ലൈസന്‍സ്ഡ് ബാറും ലൈവ് മ്യൂസിക് ഡിജെയും ബൗണ്‍സി കാസിലും മറ്റ് മത്സരങ്ങളും അന്ന് സംഘടിപ്പിക്കുന്നുണ്ട്.

ബീ വണ്‍ പ്രായോജകരായി നടത്തുന്ന തീറ്റമത്സരമാണ് മറ്റൊരു ആകര്‍ഷണം. യുകെയിലെ മികച്ച ശാപ്പാട്ടുരാമന്‍മാരെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന തീറ്റമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷക സമ്മാനങ്ങളാണ്.

ഫീനിക്സ് നോര്‍ത്താംപ്ടന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ കുടുബാംഗങ്ങള്‍ക്കൊപ്പം

ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.childliverdisease.org എന്ന വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാം. സത്കര്‍മ്മ ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ www.sathkarma.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന ഈ ഇവന്റിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഫീനിക്‌സ് നോര്‍ത്താംപ്ടനൊപ്പം അവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിങ്ങളുടെ സംഭാവനകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നല്‍കാവുന്നതാണ്.

അജി ഉണ്ണികൃഷ്ണന്‍, ആന്റോ കുന്നിപറമ്പില്‍, പ്രഭിന്‍ ബാഹുലേയന്‍, ബിബിന്‍ ബെനഡിക്ട്, സുബിന്‍ വര്‍ഗീസ്, ഡോണ്‍ പൗലോസ്, നിക്‌സണ്‍ ഫെലിക്‌സ്, പ്രിയന്‍ പുഷ്പരാജ്, വിശാല്‍, ജോസ് പോള്‍, ഹെറിഡന്‍ ഫെല്‍ണാണ്ടസ്, സാം ഡേവിഡ്, മുകേഷ് സണ്ണി, ജയറാം ജയറാം എന്നിവരാണ് ഫീനിക്‌സ് നോര്‍ത്താംപ്ടണ് തുടക്കം കുറിച്ചത്.

മലയാളം യുകെ മീഡിയ പാര്‍ട്‌നര്‍ ആയി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെയും ചാരിറ്റി മത്സരങ്ങളുടെയും സ്‌പോണ്‍സര്‍മാര്‍ ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, ലെജന്‍ഡ്‌സ് സോളിസിറ്റേഴ്‌സ്, സിസിആര്‍ബി ഹോള്‍ബോണ്‍ നോട്ടറി, മിഡ്‌ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വെല്ലിംഗ്‌ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് അസോസിയേഷന്‍, ബീവണ്‍, വെല്ലിംഗ്‌ബോറോ ഇന്ത്യന്‍സ്, എലിസിയം നൈറ്റ് ക്ലബ് നോര്‍ത്താംപ്ടണ്‍, വൈസ് ലീഗല്‍ സോളിസിറ്റേഴ്‌സ് എന്നിവരാണ്.

വീഡിയോ ഗെയിമുകളിലെ വയലന്‍സ് കണ്ടന്റ് കുട്ടികള്‍ക്ക് മുന്നിലേക്ക് എത്തുന്നു. ഇത്തരം ഗെയിമുകളുടെ എയിജ് റേറ്റിംഗ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് കാരണമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2000 രക്ഷിതാക്കളിലാണ് പഠനം നടത്തിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഗെയിമുകള്‍ പോലും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാങ്ങി നല്‍കാറുണ്ടത്രേ. 10-14 വയസ് വരെ പ്രായമുള്ള കുട്ടികളെ 18 സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ കാണാന്‍ പോലും അനുവദിക്കാറുണ്ടെന്ന് 18 ശതമാനം പേര്‍ വെളിപ്പെടുത്തി. Childcare.co.uk എന്ന വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്.

വീഡിയോ ഗെയിമുകളിലെ എയിജ് റെസ്ട്രിക്ഷന്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുപോലുമില്ലെന്ന് അഞ്ചില്‍ നാല് രക്ഷിതാക്കളും വെളിപ്പെടുത്തി. സിനിമകള്‍ കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ലെന്ന് 25 ശതമാനം രക്ഷിതാക്കളാണ് സര്‍വേയില്‍ പറഞ്ഞത്. മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള ഗെയിമുകള്‍ കളിച്ചിരുന്ന കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ശ്രദ്ധില്‍പ്പെട്ടിരുന്നതായി പകുതിയോളം പേര്‍ അഭിപ്രായപ്പെട്ടു. സിനിമകളിലെ എയിജ് റേറ്റിംഗ് മിക്ക രക്ഷിതാക്കളും പിന്തുടരാറുണ്ടെങ്കിലും ഗെയിമുകളുടെ കാര്യത്തില്‍ അത്ര ശ്രദ്ധ പലരും പുലര്‍ത്തുന്നില്ലെന്ന് സൈറ്റ് സ്ഥാപകന്‍ റിച്ചാര്‍ഡ് കോണ്‍വേയ് പറയുന്നു.

കുട്ടികള്‍ വളരെപ്പെട്ടന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. ഗെയിമുകളിലും സിനിമകളിലും കാണുന്നവ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിമുകള്‍ക്ക് കുട്ടികളുടെ തലച്ചോറിന്റെ ഘടനയെപ്പോലും മാറ്റാന്‍ കഴിയുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മയക്കുമരുന്നുകളും ആല്‍ക്കഹോളും മസ്തിഷ്‌കത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് തുല്യമാണ് ഇതെന്നാണ് കണ്ടെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ യുകെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനില്‍. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് ബ്രിട്ടീഷ് തെരുവുകളില്‍ പ്രതിഷേധവുമായി അണിനിരന്നത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമായി വിശദീകരിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.

50,000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.

പേയ് യുവര്‍ ഏജ് ഡേ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് പ്രഖ്യാപിച്ച വമ്പന്‍ ഓഫര്‍ മുതലാക്കാന്‍ ബില്‍ഡ് എ ബെയര്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ജനപ്രവാഹം. 50 പൗണ്ട് വരെ വില വരുന്ന ടെഡി ബെയറുകള്‍ക്ക് 1 പൗണ്ട് വരെ മാത്രമായിരുന്നു ഓഫര്‍ വിലയായി പ്രഖ്യാപിച്ചത്. ഇതോടെ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായി. 9 മണിക്കൂറോളം ചിലയിടങ്ങളിലെ ക്യൂ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്കുകള്‍ പലയിടങ്ങളിലും തീരുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സേവനവും തേടേണ്ടതായി വന്നു.

ടെല്‍ഫോര്‍ഡ്, ഷ്രോപ്ഷയര്‍, ബേസിംഗ്‌സ്റ്റോക്ക്, ഹാംപ്ഷയര്‍, ഷെഫീല്‍ഡ് തുടങ്ങിയ ഇടങ്ങളിലെ സ്റ്റോറുകള്‍ നേരത്തേ അടയ്‌ക്കേണ്ടതായി വന്നു. ജനത്തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും മൂലമാണ് ജനങ്ങള്‍ക്ക് സ്റ്റോറുകളില്‍ പ്രവേശനം നിഷേധിച്ചതെന്ന് ബില്‍ഡ് എ ബെയര്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് അവരുടെ പ്രായം എത്രയാണോ അതായിരുന്നു ടെഡി ബെയറുകളുടെ വിലയായി നല്‍കേണ്ടിയിരുന്നത്. എല്ലാ ഇനത്തിലുള്ള ബെയറുകള്‍ക്കും ഓഫര്‍ ബാധകമാക്കിയിരുന്നു.

നൂറുകണക്കിന് രക്ഷിതാക്കള്‍ സ്റ്റോറിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന വീഡിയോ ഫിയോണ ഒ’ റെയ്‌ലി എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് ഒരു മണിക്കൂറില്‍ 22,000 വിസിറ്റര്‍മാരെയാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ 200 പൗണ്ട് വരെ വില വരുന്ന നാല് ബെയറുകള്‍ 24 പൗണ്ട് മാത്രം നല്‍കിയാണ് താന്‍ സ്വന്തമാക്കിയതെന്നും സ്റ്റോറിനു പുറത്തെ ക്യൂ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നാണ് താന്‍ കരുതിയതെന്നും ഇവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

തിരുവല്ല: കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ നിരന്തരം ലൈംഗിക പീഡനത്തിനരയാക്കിയ കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റാണ് വൈദികനെ റിമാന്‍ഡ് ചെയ്തത്. കേസിലെ മറ്റു പ്രതികള്‍ക്ക് വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ചിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 7.30 ഓടെയാണ് മജിസ്‌ട്രേട്ടിനു മുന്നില്‍ പ്രതിയെ ഹാജരാക്കിയത്. ജഡ്ജിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രതിയായ ജോബ് മാത്യുവിനെ കൂകി വിളിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികളോടും കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഫാ. സോണി വര്‍ഗീസ്, ഫാ. ജെയിസ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് പോലീസ് അന്വേഷിക്കുന്ന പ്രധാന പ്രതികള്‍. ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്ന വൈദികന്‍ ജോബ് മാത്യുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചേക്കും. പീഡിപ്പിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ ടെലഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ സഭ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ചെന്നൈ: തീപിടുത്ത സാഹചര്യത്തെ നേരിടുന്നതെങ്ങിനെ എന്ന് കാണിക്കാന്‍ നടത്തിയ മോക്ഡ്രില്ലില്‍ പരിശീലകന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും തള്ളിത്താഴെയിട്ട വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താഴേയ്ക്കു വീഴുന്നതിനിടയില്‍ ഷേഡില്‍ തലയിടിച്ച് യുവതി മരിക്കുകയായിരുന്നു. ക്യാംപസില്‍ നടത്തിയ മോക്ഡ്രില്ലില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നുമായിരുന്നു പരിശീലകന്‍ 19 കാരിയെ തള്ളിയിട്ടത്.

കോയമ്പത്തൂരിലെ കോവൈ കലൈമഗള്‍ കോളേജില്‍ ലോകേശ്വരി എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താഴേയ്ക്ക് ചാടാന്‍ മടികാട്ടിയ പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിയിടുന്നതും വീഴുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ തല സണ്‍ഷേഡില്‍ ഇടിയ്ക്കുന്നതുമായ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീപിടുത്തം പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. രണ്ടാം നിലയില്‍ നിന്നും താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പരിശീലകനെത്തി തള്ളിയിട്ടു. പെണ്‍കുട്ടിക്ക് മുമ്പ് മറ്റ് അഞ്ചുപേര്‍ പരിശീലനം അപകടം കൂടാതെ പൂര്‍ത്തിയാക്കി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക്ഡ്രില്‍ നടന്നതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ തങ്ങള്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മോക്ഡ്രില്‍ നടത്തിയത്.

പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിശീലകന്‍ ആര്‍ അറുമുഖന്‍ തള്ളിയിട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ലോകേശ്വരി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് കെ പി അന്‍പളകന്‍ വ്യക്തമാക്കി.

 

Copyright © . All rights reserved