Main News

മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.

വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.

ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…

അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…

ചിത്രങ്ങള്‍ ഷിബു മാത്യൂ

പാരീസ്: ഫ്രാന്‍സിന്റെ രണ്ടാമത് ഫുട്‌ബോള്‍ ലോകകപ്പ് നേട്ടം മതിമറന്ന് ആഘോഷിച്ച് നഗരങ്ങള്‍. എംപ്പാബെയും കൂട്ടരും മോസ്‌കോയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ഫ്രാന്‍സിലെ നഗരങ്ങള്‍ ഉറങ്ങിയിട്ടില്ല. പതാകയുമേന്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലേയും ആഘോഷങ്ങള്‍ അതിരുകടന്നു. പോലീസുമായി ആരാധകര്‍ ഏറ്റുമുട്ടി. കുപ്പികളും മറ്റും പോലീസിന് നേരെ വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിടാന്‍ ശ്രമമുണ്ടായി. ആയിരക്കണക്കിന് പോലീസുകാരാണ് ഒരോ സ്ഥലങ്ങളിലും നിയമിക്കപ്പെട്ടിരിക്കുന്നത്. അക്രമികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും തിരികെ പോവാന്‍ ആരാധകര്‍ കൂട്ടാക്കാതിരുന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2006ന് ശേഷം ഇതാദ്യമായിട്ടാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. വലിയ ആവേശത്തിലാണ് ആരാധകര്‍ ഫൈനലിനെ നോക്കിക്കണ്ടിരുന്നുത്.

പാരിസിലെ ഈഫല്‍ ടവറിന് കീഴില്‍ ഉള്‍പ്പെടെയ വലിയ സ്‌ക്രീനില്‍ കളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളിലും ഒരു സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും കാണികളുമുണ്ടായിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെല്ലാം ശക്തമായി പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോള്‍ തന്നെ ആരാധകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളും തെരുവുകളും ദേശീയ പതാകകൊണ്ട് ആരാധകര്‍ അലങ്കരിച്ചു. പിന്നീട് പതാകയേന്തി തെരുവുകളിലൂടെ നടന്നു നീങ്ങിയ ആരാധകര്‍ പടക്കം പൊട്ടിക്കുകയും സമീപത്തെ കടകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

കടകളുടെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. ചിലര്‍ പടക്കം കത്തിച്ച് പോലീസിന് നേരെ എറിഞ്ഞു. പാരീസില്‍ ആഘോഷ പരിപാടികള്‍ നടത്തിയ മിക്കവരും മുഖം മറച്ചിരുന്നു. സ്വന്തം മൊബൈലില്‍ ചിത്രം പകര്‍ത്തുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്താണ് ആദ്യഘട്ടത്തില്‍ ആഘോഷം നടന്നത്. എന്നാല്‍ പിന്നീട് പോലീസിന് നേരെ തിരഞ്ഞ ആരാധകര്‍ ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസിനെ നേരെ വലിച്ചെറിഞ്ഞു. ഇതോടെ ജലപീരങ്കി ഉപയോഗിച്ച പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പാരീസ് നഗരത്തില്‍ രാത്രി വൈകിയും ആഘോഷങ്ങള്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും.

റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ’ സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്‌സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.

മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.

മോസ്കോ∙ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം.

ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിൻ ഗ്രീസ്മൻ (38, പെനൽറ്റി), പോൾ പോഗ്ബ (59), കിലിയൻ എംബപെ (65) എന്നിവർ ഫ്രാൻസിന്റെ ലീഡുയർത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകൾ ഇവാൻ പെരിസിച്ച് (28), മരിയോ മാൻസൂക്കിച്ച് (69) എന്നിവർ നേടി.

ഗോളുകൾ വന്ന വഴി

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ, സെൽഫ് ഗോൾ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 0

18–ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാൻസ് ലീഡെടുക്കുന്നു. ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. സ്കോർ 1–0

ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 1

18–ാം മിനിറ്റിൽ ലീഡ് നേടിയ ഫ്രാൻസിനെ 28–ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പം പിടിക്കുന്നു. ഡെമഗോജ് വിദയിൽനിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി. ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിൽ. സ്കോർ 1–1

അന്റോയിൻ ഗ്രീസ്മൻ (ഫ്രാൻസ്) ഫ്രാൻസ് 2 – ക്രൊയേഷ്യ – 1

ക്രൊയേഷ്യയ്ക്ക് പാരയായി വിഎആർ! ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുന്നു. ഫ്രാൻസിന് പെനൽറ്റി. കിക്കെടുത്ത അന്റോയിൻ ഗ്രീസ്മൻ അനായാസം ലക്ഷ്യം കാണുന്നു. സ്കോർ 2–1

പോൾ പോഗ്ബ (ഫ്രാൻസ്) ഫ്രാൻസ് 3 – ക്രൊയേഷ്യ – 1

59–ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്ന കാഴ്ച. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സർവശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാ‍ൻസ് ലീഡ് വർധിപ്പിക്കുന്നു. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 3–1

കിലിയൻ എംബപെ (ഫ്രാൻസ്) ഫ്രാൻസ് 4 – ക്രൊയേഷ്യ –1

ആവേശം വാനോളമുയരെ. നാലു മിനിറ്റിനിടെ പിറന്നത് രണ്ടു ഗോളുകൾ. 65–ാം മിനിറ്റിൽ കിലിയൻ എംബപെയിലൂടെ ഫ്രാൻസിന് നാലാം ഗോൾ. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് കിലിയൻ എംബപെയിലേക്ക്. സമയമൊട്ടും പാഴാക്കാതെ എംബപെയുടെ കിടിലൻ ഫിനിഷിങ്. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിന് ഒന്നും ചെയ്യാനില്ല. സ്കോർ 4–1

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 4 – ക്രൊയേഷ്യ –2

നാലു മിനിറ്റിനുള്ളിൽ ക്രൊയേഷ്യ തിരിച്ചടിക്കുന്നു. ഇക്കുറി ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവ് നിർണായകമാകുന്നു. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസ് വലിയ പിഴ നൽകേണ്ടി വരുന്നു. മാൻസൂകിച്ചിന്റെ സമ്മർദ്ദം ഗോളിലേക്ക്. സ്കോർ 2–4

 

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പണം റീഫണ്ട് ചെയ്യാമെന്ന ഓഫറില്‍ പ്രീമിയര്‍ ഇന്‍ ഹോട്ടലിന് തിരിച്ചടി. ആറ് വര്‍ഷമായി നടന്നു വരുന്ന ഈ ഓഫറിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തി. ഗുഡ്‌നൈറ്റ് ഗ്യാരന്റ് എന്ന പേരില്‍ അവതരിപ്പിച്ച ഈ റീഫണ്ട് ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഓഫര്‍ കബളിപ്പിക്കലാണെന്നും ചിലര്‍ പറയുന്നു. ഓഫര്‍ അനുസരിച്ച് പണം തിരികെ ലഭിക്കണമെങ്കില്‍ ഒരു ഓണ്‍ലൈന്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ റിസപ്ഷനില്‍ നിന്ന് പണം നല്‍കുന്ന രീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്.

750 ഹോട്ടലുകളുള്ള വമ്പന്‍ ഹോട്ടല്‍ ശൃംഖലയാണ് പ്രീമിയര്‍ ഇന്‍. തങ്ങളുടെ ഈ റീഫണ്ട് പദ്ധതി ഒരു കേന്ദ്രീകൃത രീതിയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. 2012ലാണ് ഈ പദ്ധതി ഹോട്ടല്‍ അവതരിപ്പിച്ചത്. എന്നാല്‍ റീഫണ്ടിനായി ആവശ്യമുന്നയിക്കുന്നവരുടെ എണ്ണം പെരുകിയതോടെ പദ്ധതിയില്‍ പ്രീമിയര്‍ ഇന്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കാമെന്നാണ് ഹോട്ടല്‍ വ്യവസായ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ശേഷം പണം തിരികെ വാങ്ങാന്‍ എത്തുന്നവരെ കണക്കിലെടുത്തായിരിക്കാം ഹോട്ടല്‍ നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് നിഗമനം.

ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്ന കാലം അവസാനിച്ചുവെന്നാമ് കസ്റ്റമര്‍ കംപ്ലെയിന്റ് വെബ്‌സൈറ്റായ റിസോള്‍വറിന്റെ വക്താവ് മാര്‍ട്ടിന്‍ ജെയിംസ് പറയുന്നത്. പ്രീമിയര്‍ ഇന്നിന്റെ നടത്തിപ്പുകാര്‍ നിങ്ങള്‍ക്ക് സൗജന്യമായല്ല സേവനം നല്‍കുന്നതെന്നും ജെയിംസ് പറഞ്ഞു. അവര്‍ തങ്ങളുടെ നിയമങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ ഓഫര്‍ ഇത്രയും കാലം നിലനിന്നു എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഇന്ന് യുകെയിലെ റെയില്‍ ഗതാഗതം സ്തംഭിക്കും. ജീവനക്കാര്‍ ഫുട്‌ബോള്‍ മാച്ച് കാണുന്നതിനായി കൂട്ടത്തോടെ ലീവെടുത്തതോടെ നോര്‍ത്തേണ്‍ 170 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കാനിടയുണ്ടെന്നും വിവരമുണ്ട്. ചെഷയര്‍, ലങ്കാഷയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളെ സര്‍വീസ് റദ്ദാക്കല്‍ സാരമായി ബാധിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സും ക്രൊയേഷ്യയുമായുള്ള ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നത്.

നോര്‍ത്തേണ്‍ ജീവനക്കാരുടെ കോണ്‍ട്രാക്റ്റ് അനുസരിച്ച് ഏഴ് ദിവസത്തെ നോട്ടീസ് നല്‍കിയില്ലെങ്കിലും ഞായറാഴ്ച ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതില്‍ തടസമില്ല. ഇങ്ങനെയുണ്ടായ പ്രതിസന്ധിയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും ലിവര്‍പൂള്‍ മേയര്‍ സ്റ്റീവ് റോത്തര്‍ഹാമും നോര്‍ത്തേണിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നോര്‍ത്തേണും ഗോവിയ തെംസ് ലിങ്ക് റെയില്‍വേയും മെയ്മാസത്തിലെ ഷെഡ്യൂള്‍ മാറ്റത്തിനു ശേഷം നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

സര്‍വീസ് വൈകലുകളും റദ്ദാക്കലുകളും പതിവാകുകയും ഈ സംഭവങ്ങള്‍ വിവാദമാകുകയും ചെയ്തതോടെ ഗോവിയ തെംസ് ലിങ്ക് റെയില്‍വേ ചീഫ് എക്‌സിക്യൂട്ടീവ് ചാള്‍സ് ഹോള്‍ട്ടന്‍ രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു. ഫൈനല്‍ ദിനത്തില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതില്‍ നോര്‍ത്തേണ്‍ വക്താവ് ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ 170 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും വക്താവ് പറഞ്ഞു.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി രേഖാമൂലം പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പരാതി നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായതോടൊണ്. കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. 2017 ജൂലൈ 11ന് നല്‍കിയ കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തവിധമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ സഭവിട്ട പുറത്തുപോകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രി വ്യക്തമാക്കുന്നു.

എന്നാല്‍, തനിക്ക് രേഖാമൂലം പരാതി ലഭിച്ചില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. പരാതി ലഭിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകള്‍ കാണാതായെന്നും പരാതി നല്‍കിയ കന്യാസ്ത്രി ആരാണെന്ന് വ്യക്തമല്ലെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ആര്‍ച് ബിഷപ്പിനെതിരെ കത്തില്‍ പറയുന്ന പ്രധാന പരാതികള്‍ ഇപ്രകാരമാണ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണ്. സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്.

കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നു.

പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു. പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപപ്പിനെതിരെ അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പറയേണ്ടിവരും.

കേസില്‍ അന്വേഷണസംഘം നാളെ കര്‍ദിനാളിന്റെ മൊഴിയെടുക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍, കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

 

യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.

തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.

നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്.  എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.

നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.

ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.

ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.

Copyright © . All rights reserved