Main News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- എൻ എച്ച് എസിനെ സഹായിക്കുന്ന പുതിയ നടപടികളുമായി ഗവൺമെന്റ്. മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും റിക്രൂട്ട്മെന്റിനു സഹായിക്കുന്ന പുതിയ വിസ നടപടികളുമായി ഗവൺമെന്റ് രംഗത്തുവന്നിരിക്കുകയാണ്. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റത്തിന്റെ ഭാഗമാണ് പുതിയ വിസ നടപടികൾ. ഈ സിസ്റ്റത്തിന്റെ ഭാഗമായി എൻഎച്ച് എസിന്റെ കീഴിൽ ജോലി ചെയ്യാൻ പുറത്തുനിന്ന് വരുന്നവർക്ക്‌ അധിക പോയിന്റുകൾ സ്വതവേ നൽകപ്പെടുകയാണ്. അതോടൊപ്പം തന്നെ വിസ ആപ്ലിക്കേഷൻ ഫീയിൽ 464 പൗണ്ടിന്റെ കുറവും നൽകുന്നുണ്ട്.


ഇമ്മിഗ്രേഷന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം, ആവശ്യമായ റിക്രൂട്ട്മെന്റുകൾ നടത്താനുമാണ് പുതിയ ഗവൺമെന്റ് തീരുമാനം. എൻ എച്ച് എസിന്റെ ആരംഭം മുതൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ടെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. പുതിയ വിസ നടപടികൾ , മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള ഏറ്റവും മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നതാണ്. രോഗികൾക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ഉറപ്പുവരുത്തുകയാണ് എൻ എച്ച് എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിൽ നിലവിലുള്ള പോയിന്റ് ബേസ്ഡ് എമിഗ്രേഷൻ സിസ്റ്റത്തിന്റെ സമാനമായ രീതിയിലാണ് ബ്രിട്ടണിലും ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രേഖപ്പെടുത്തി.


സേവനങ്ങൾക്ക് ആവശ്യമായ നേഴ്സുമാരെ ബ്രിട്ടനിൽ തന്നെ ട്രെയിൻ ചെയ്യാൻ സാധിക്കാത്തത് മൂലമാണ് മറ്റു രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടീവ് ഡെയിം ഡോണ കിന്നായർ രേഖപ്പെടുത്തി. പതിനായിരത്തോളം വേക്കൻസികൾ ഇനിയും നികത്തപ്പെടാതെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച ഒരു ഇമിഗ്രേഷൻ സിസ്റ്റം ആണ് ഈ ഇലക്ഷനിൽ തങ്ങൾ ഗവൺമെന്റിന്നോട് ആവശ്യപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

വിൽറ്റ്ഷെയർ : യുകെയിലേക്ക് വീണ്ടും അനധികൃത കുടിയേറ്റം നടന്നതായി സംശയം. വിൽറ്റ്ഷെയറിലെ ചിപ്പൻഹാമിനടുത്ത് 15 പേരെ ഒരു ലോറിയിൽ കണ്ടെത്തി. അനധികൃത പ്രവേശനത്തിന് സഹായിച്ചുവെന്ന സംശയത്തെത്തുടർന്ന് 50 വയസ് പ്രായമുള്ള അയർലണ്ടുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി സ്വിൻഡൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കിംഗ്‌ടൺ ലാംഗ്ലി ക്രോസ്റോഡിലെ എ 350 റോഡ് പോലീസ് അടച്ചു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കുടിയേറ്റം നടക്കുന്നതായി സംശയം തോന്നിയ ഒരു വ്യക്തിയാണ് പോലീസിനെ വിവരം അറിയിച്ചത്.

ആരോഗ്യരംഗത്ത് നിന്നുള്ളവർ എത്തി വൈദ്യപരിശോധന നടത്തി. ലോറിയിൽ ഉണ്ടായിരുന്ന 15 പേരും 16 നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് കരുതുന്നു. “പോലീസ് ഉദ്യോഗസ്ഥർ സംഭവംസ്ഥലത്ത് എത്തി 15 പേരെ ലോറിയുടെ പിന്നിൽ നിന്നും കണ്ടെത്തി. അവരിൽ 14 പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അയാളുടെ നില ഗുരുതരമല്ല.” പോലീസ് പറഞ്ഞു. സ്വിൻഡൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആംബുലൻസും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്സെക്സിലെ ട്രക്ക് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ബ്രിട്ടൻ കരകയറുന്നതേയുള്ളു. അതിനിടയിലാണ് വീണ്ടും നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നത്.

ഇനി റിട്ടേൺ ടാക്സി നിങ്ങളെ തേടി വീട്ടിൽ എത്തും. കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിലെ ടാക്സി ഓപ്പറേറ്റർ സൊസൈറ്റിയാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ വഴിയായി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മുൻ കൂട്ടി ടാക്സി ബുക്ക്‌ ചെയ്യാൻ സാധിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കൊച്ചി എയർപോർട്ടിൽ നിന്ന് സേവനം നല്ലകുന്നത് കൂടാതെ മടക്ക യാത്രയിലും താമസസ്ഥലത്തുനിന്നും എയർ പോർട്ടിലേയ്ക്ക് ഉള്ള യാത്രയിലും ഈ സേവനം ലഭ്യമാവും എന്നുള്ളതാണ്. ഇത് യാത്രകാർക്ക് സാമ്പത്തികമായ നേട്ടം ഉണ്ടാക്കും എന്നതിനപ്പുറം സുരഷിതമായ യാത്രയ്ക്കും വഴിയൊരുക്കും.

ലണ്ടൻ ∙ ഭാര്യയുടെ 40–ാം പിറന്നാൾ ആഘോഷത്തിനിടെ മഡഗാസ്കറിനു സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ ഭർത്താവിനെ ഭീമൻ സ്രാവ് കൊന്നു തിന്നതായി  റിപ്പോർട്ട്. ബ്രിട്ടിഷ് സഞ്ചാരി റിച്ചാർഡ് മാർട്ടിൻ ടേണർ (44) ആണു മരിച്ചത്. സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്നു വിളിപ്പേരുള്ള പ്രദേശത്തു ശ്വസനസഹായിയുമായി നീന്താൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഒരാഴ്ച ഇവിടെ ചെലവിടാനാണു ദമ്പതികൾ എത്തിയത്. ശനിയാഴ്ച ഒറ്റയ്ക്കു നീന്തുന്നതിനിടെ വെള്ളത്തിലേക്ക് ഊളിയിട്ട റിച്ചാർഡിനെ പിന്നീടു കാണാതായെന്നു ഭാര്യ പരാതിപ്പെട്ടു. അധികൃതർ ഹെലികോപ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി തിരച്ചിൽ നടത്തി. മനുഷ്യർക്കു ഭീഷണിയായ നാല് ടൈഗർ സ്രാവുകളെ ഇതിന്റെ ഭാഗമായി പിടികൂടി. ഇതിലൊന്നിന്റെ വയറ്റിനകത്തു കണ്ട മുറിഞ്ഞ കൈകളാണു മരണത്തിന്റെ സൂചന നൽകിയത്.

കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചതു റിച്ചാർഡ് ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. ശരീരാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധനയും നടത്തി. മനുഷ്യരെ ആക്രമിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള സ്രാവ് ഇനമാണു ടൈഗർ. ശരാശരി 10–14 അടി നീളം, 385– 635 കിലോ വരെ ഭാരം ഉണ്ടാകും. മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണു സഞ്ചാരം.

 

ഇന്ന് സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഒരു വിധി വരുന്ന ദിവസമാണ്. ഏറെ നാൾ നീണ്ട ഒരു നിയമയുദ്ധത്തിന് ഇന്ന് പര്യവസാനമാവുകയാണ്. ഏറെ സങ്കീർണ്ണമായ ഈ കേസിൽ വിധിപറയാൻ പോകുന്നത് അഞ്ചുപേരടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ഈ ബെഞ്ച് നാൽപതു ദിവസം തുടർച്ചയായി വാദം കേട്ടശേഷം കഴിഞ്ഞ ഒക്ടോബർ 16-ന് വാദം അവസാനിപ്പിച്ച് വിധി പറയാൻ വേണ്ടി കേസ് മാറ്റിവെക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

ഇന്ത്യൻ സുപ്രീംകോടതിയുടെ നാല്പത്തിയാറാമത്തെ ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗോഗോയ്. 2018 ഒക്ടോബർ മാസത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയിൽ നിന്ന് സ്ഥാനമേറ്റെടുത്ത ഗോഗോയ് നോർത്ത് ഈസ്റ്റിൽ നിന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ ജഡ്ജിയാണ്. 1978-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഗോഗോയ് ഗുവാഹത്തി ഹൈക്കോടതിയിൽ നിരവധിവര്ഷം കേസുകൾ വാദിച്ചു. 2001 ഫെബ്രുവരി 28-നാണ് ജഡ്ജിയാകുന്നത്. അതിനു ശേഷം പഞ്ചാബ് & ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ ഒടുവിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2012 ഏപ്രിലിൽ സുപ്രീം കോടതിയിലേക്ക് നിയമിതനായിരിക്കെ നാഷണൽ രെജിസ്റ്റർ ഓഫ് സിറ്റിസൺസ് അടക്കമുള്ള പല കേസുകളിലും വാദം കേൾക്കുകയുമുണ്ടായി ഗോഗോയ്. കഴിഞ്ഞ ദിവസം, വിധിക്കു മുന്നോടിയായി ഉത്തർപ്രദേശ് സന്ദർശിച്ച ഗോഗോയ് പോലീസ് വൃത്തങ്ങളുമായി സുരക്ഷാ സംവിധാനങ്ങളെപ്പറ്റി വിശദമായി ചർച്ചനടത്തുകയുമുണ്ടായി.

ജസ്റ്റിസ് എസ് എ ബോബ്‌ഡെ

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ, ഈ വരുന്ന പതിനേഴിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്ഥാനമൊഴിയുമ്പോൾ, സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ പോകുന്നത് എസ് എ ബോബ്‌ഡെ ആണ്. 2000-ൽ മുംബൈ കോടതിയിൽ അഡീഷണൽ ജഡ്ജായി ചേർന്ന ബോബ്‌ഡെ രണ്ടു വർഷത്തിനുള്ളിൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെടുന്നു. 2013 ഏപ്രിലിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ആയിക്കഴിഞ്ഞ ശേഷവും ഒന്നരവർഷത്തോളം സർവീസ് അദ്ദേഹത്തിന് പിന്നെയും അവശേഷിക്കും. അയോദ്ധ്യാ കേസിനെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരമെന്നാണ് വിശേഷിപ്പിച്ചത്. നിയമത്തിനു പുറമെ ബൈക്ക് റേസിങ്ങിലും കമ്പമുള്ളയാളാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.

ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്

മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസും, ഏറ്റവും അധികകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ജഡ്ജിയുമായ ചീഫ് ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡിന്റെ മകനാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ദില്ലി സെന്റ് സ്റ്റീഫൻസിൽ നിന്ന് ഗണിതത്തിൽ ബിരുദം. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം. ശേഷം, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദം. അതിനും പുറമെ ഹാർവാർഡ് സർവകലാശാലയിൽ നിന്നുതന്നെ നീതിന്യായശാസ്ത്രത്തിൽ സ്കോളർഷിപ്പോടെ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മുൻകാലങ്ങളിലെ കാലഹരണപ്പെട്ട പല കോടതി വിധികളും തിരുത്തിയെഴുതിയ പ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്. അതിൽ ചില കേസുകളിലെ വിധി എഴുതിയത് അച്ഛൻ വൈ വൈ ചന്ദ്രചൂഡ് തന്നെയായിരുന്നു എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. അവിഹിതബന്ധങ്ങൾ, സ്വകാര്യതയ്ക്കുള്ള അവകാശം തുടങ്ങിയ പല കേസുകളിലെയും വളരെ വിപ്ലവാത്മകമായ വിധികളുണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേതായി. പല വിദേശ സർവകലാശാലകളിലെയും വിസിറ്റിങ്ങ് പ്രൊഫസർ കൂടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

ജസ്റ്റിസ് അശോക് ഭൂഷൺ

1979-ൽ അലഹബാദ് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി അഭിഭാഷകവൃത്തിക്ക് തുടക്കമിട്ട അശോക് ഭൂഷൺ, 2001-ലാണ് ജഡ്ജിയായി ഉയർത്തപ്പെടുന്നത്. കേരള ഹൈക്കോടതിയിൽ ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആയിരുന്നിട്ടുണ്ട്. 2016 മെയ് 13-നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിലേക്ക് ജഡ്ജിയായി ഉയർത്തപ്പെടുന്നത്.

ജസ്റ്റിസ് അബ്ദുൾ നസീർ

1983 ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി കരിയർ തുടങ്ങി, അവിടെ രണ്ടുപതിറ്റാണ്ടോളം കേസുകൾ വാദിച്ചിട്ടുണ്ട് അബ്ദുൾ നസീർ. 2003-ൽ അഡീഷണൽ ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം, അടുത്ത വർഷം സ്ഥിരം ജഡ്ജാവുന്നു. 2017 ഫെബ്രുവരി 17-നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്കെത്തുന്നത്. ഓഗസ്റ്റ് 2017-ൽ ജസ്റ്റിസ് കെഹറും ജസ്റ്റിസ് അബ്ദുൾ നസീറും ചേർന്ന് പുറപ്പെടുവിച്ച ട്രിപ്പിൾ തലാഖ് വിധി വിവാദമായിരുന്നു. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്കാവില്ല എന്ന അദ്ദേഹത്തിന്റെ വിധിയെ പിന്നീട് എൻഡിഎ സർക്കാർ നിയമം കൊണ്ടുവന്ന് മറികടക്കുകയായിരുന്നു.

ഈ അഞ്ചു മഹാരഥന്മാരടങ്ങുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചരിത്ര പ്രധാനമായ ബാബറി മസ്ജിദ് തർക്കത്തിന് വിധി പറയാനൊരുങ്ങുമ്പോൾ, സസ്പെൻസ് വാനോളമുയരുകയാണ്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഓക്സ്‌ഫോർഡ് : ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് ഇന്ത്യൻ പൈതൃകം തടസമായി മാറി. ഇന്ത്യൻ – ബ്രിട്ടീഷ് ദമ്പതികൾക്ക് ഒരു ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് സാധിക്കുന്നില്ല. കൗൺസിലിന്റെ ഈയൊരു നടപടിക്കെതിരെ കോടതിയെ സമീപിക്കാനും അവർ തയ്യാറായി. ബെർക്ക്‌ഷെയറിലെ മൈഡൻഹെഡിൽ നിന്നുള്ള സന്ദീപ് – റീന മന്ദർ ദമ്പതികളാണ് വിവേചനത്തിന് ഇരയായത്. ദത്തെടുക്കുന്നവരുടെ രജിസ്റ്ററിൽ അപേക്ഷിക്കാൻ പോലും അവർക്ക് സാധിച്ചില്ല. ഇന്ത്യയിലോ പാകിസ്ഥാനിലോ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ സാധ്യതകൾ മെച്ചപ്പെടുമെന്ന് അധികൃതർ പറയുകയുണ്ടായി. ഇതിനെതിരെയാണ് ദമ്പതികൾ പോരാടുന്നത്. റോയൽ ബറോ ഓഫ് വിൻഡ്‌സറിനും മൈഡൻഹെഡ് കൗൺസിലിനുമെതിരെയുമാണ് ഓക്‌സ്‌ഫോർഡ് കൗണ്ടി കോടതിയിൽ വിചാരണ നടക്കുന്നത്. ഈ കേസിന് മനുഷ്യാവകാശ കമ്മീഷന്റെ പിന്തുണയുമുണ്ട്.

കൗൺസിലിന്റെ ദത്തെടുക്കൽ സേവനമായ അഡോപ്റ്റ് ബെർക്‌ഷയർ 2015 ൽ നടത്തിയ ഒരു സെമിനാറിൽ പങ്കെടുത്തതിന് ശേഷമാണ് ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. അതിനെത്തുടർന്ന് ഒരപേക്ഷ സമർപ്പിക്കാനും അവർ താത്പര്യം കാണിച്ചു. റോയൽ ബോറോയുമായി ബന്ധപെട്ടപ്പോൾ താൻ ജനിച്ചതെവിടെയെന്ന് സന്ദീപിനോടായി അവർ ചോദിച്ചു. രണ്ടുപേരും ബ്രിട്ടനിലാണ് ജനിച്ചു വളർന്നത് എങ്കിലും മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചവരാണെന്ന് പറഞ്ഞപ്പോൾ, അവരുടെ “ഇന്ത്യൻ പശ്ചാത്തലം” കാരണം ദത്തെടുക്കാൻ സാധ്യതയുള്ളവരായി അംഗീകരിക്കപ്പെടില്ലെന്ന് തന്നോട് പറഞ്ഞതായി സന്ദീപ് കോടതിയിൽ പറഞ്ഞു. തങ്ങൾ ദത്തെടുക്കുന്ന ഏതൊരു കുട്ടിക്കും സ്നേഹസമ്പന്നമായ ഒരു വീട് വാഗ്ദാനം ചെയ്തിട്ടും ഇന്ത്യൻ പൈതൃകം കാരണം അപേക്ഷ നിഷേധിച്ചതായും സന്ദീപ് വെളിപ്പെടുത്തി.

2010 ലെ തുല്യതാ നിയമത്തിലെ 13-ാം വകുപ്പും മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷനും ലംഘിച്ച് തങ്ങൾക്കെതിരെ വംശീയാധിക്ഷേപമാണ് നടത്തിയതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കൗൺസിൽ നിരസിച്ചു. മൂന്നു വയസിനു താഴെയുള്ള ഒരു കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിനാലാണ് അവരുടെ അപേക്ഷ മാറ്റിവെച്ചതെന്ന് കൗൺസിൽ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വിൻഡ്‌സറിലെ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സസെക്സ് പ്രഭുവും പ്രഭ്വിയും പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആരായിരുന്നതിനിടയിലാണ് ബേബി ആർചിക്ക് രണ്ട് കുഞ്ഞരിപ്പല്ലുകൾ വന്ന വിവരവും ഇഴഞ്ഞു നടക്കാൻ തുടങ്ങിയ വിവരവും പങ്കുവെച്ചത്. ഓർമ്മ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് ബ്രൂംഫാം കമ്മ്യൂണിറ്റി സെന്ററിൽ ദമ്പതിമാർ എത്തിയത്.

ഇരുവരെയും ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് കുടുംബാംഗങ്ങൾ വരവേറ്റത്. അവർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കുന്നതിനിടയിലാണ് വിവരങ്ങൾ പങ്കു വച്ചത്. കുട്ടികളോടും മുതിർന്നവരോടും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സമയം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. കുട്ടികളോടൊത്ത് കളിക്കാനും പ്രഭു മറന്നില്ല. രാജകുമാരൻ ഒരു പെൺകുട്ടിയോട് ഉല്ലസിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മേഗാൻ ഒരു ശിശുവിനെ ആണ് കൂടെക്കൂട്ടിയത്.

മിലിട്ടറി കുടുംബങ്ങൾ പ്രത്യേകമായി നേരിടുന്ന അവസ്ഥകളെ കുറിച്ചും തൊഴിൽരാഹിത്യത്തെ പറ്റിയും അവർ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. ഇരുവരും താമസിക്കുന്ന വിൻസ്റ്ററിൽ കെനിയയിൽ ജോലി ചെയ്യുന്ന ധാരാളം സൈനികരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്.

ഇരുവരും തങ്ങളുടെ കമ്മ്യൂണിറ്റി സെന്റർ സന്ദർശിക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും, ക്രിസ്മസിന് ദൂരെ ആയിരിക്കുന്ന പങ്കാളികളെ പറ്റി അന്വേഷിച്ചതിൽ സന്തോഷമുണ്ടെന്നും അന്തേവാസികളായ ഡാനി ഡെന്നിസും വിക്ടോറിയ ടക്കറും പറഞ്ഞു. ഇരുവരും വളരെ സ്നേഹവും കരുതലും ഉള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു. ദമ്പതിമാർക്ക് പൂക്കൾ സമ്മാനിച്ച കുട്ടികൾ കൗതുകമായി.

ഫാ. ബിജു കുന്നയ്ക്കാട്ട്

കെറ്ററിംഗ്‌: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി കെറ്ററിംഗിൽ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോർത്താംപ്ടൺ രൂപതയിലെ, കെറ്ററിംഗ്‌ സെൻറ്‌ എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.

ആകസ്മികമായി തങ്ങളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ഇടയനെ പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കാൻ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോർത്താംപ്ടൺ, കേറ്ററിംഗ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4: 30 നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസുപ്രാർത്ഥനയ്‌ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും MSFS സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രുഷകളിൽ പങ്കുചേർന്നു. നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിത്സൻറെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ്‌ ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു.

ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെപ്പോലെ, തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹു. വിത്സനച്ചൻ പിൻവാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലിൽ, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാൻസിലെ ആർസിൽ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. യുകെയിൽ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സൺ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

തുടർനടപടികൾക്കായി കെറ്ററിംഗ്‌ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ബഹു. വിൽസൺ അച്ചനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ബഹു. വിൽസൺ കൊറ്റത്തിലച്ചന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാർത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

ജോൺ കുറിഞ്ഞിരപ്പള്ളി

മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു.
കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.
പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി.
ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി.
ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് ഉണ്ടാക്കിയ സാമാന്യം വലിപ്പമുള്ള ഒരു കുഴൽ ഉണ്ടായിരുന്നു.ആ ശബ്ദം ഈ ഉപകരണം കൊണ്ട് പുറപ്പെടുവിച്ചതാണ് .ചുണ്ട് കുഴലിൻ്റെ ഒരു ഭാഗത്തു് അമർത്തിപ്പിടിച്ചു് അതിൽക്കൂടി ശക്തിയായി ഊതുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് അവർ കേട്ടതും കടുവകളെ ഭയപ്പെടുത്തിയതും .
ആ ശബ്ദം പുറപ്പെടുവിച്ചത് മേമൻ ആയിരുന്നു.
മേമനും അവൻ്റെ നായ ബൂ വും അവരുടെ അടുത്തേക്ക് വന്നു.
പതിവുപോലെ മേമൻറെ തൊട്ടടുത്ത് അവൻ്റെ നായ ബൂ നിൽപ്പുണ്ട് .ഒരാളിൻ്റെ അരയൊപ്പം പൊക്കം വരുന്ന ആ നായയെ, ബൂ, വിനെ കണ്ടാൽ ആരും ഭയപ്പെട്ടുപോകുമെങ്കിലും ഈ സമയത്തു് അവർക്ക് തോന്നിയത് ആശ്വാസമായിരുന്നു .എപ്പോഴും മേമനെ മുട്ടിയുരുമ്മി നടക്കുന്ന ബൂ കാണുന്നവരിൽ ആശ്ചര്യം ജനിപ്പിക്കും.
മേമൻ അവരുടെ അടുത്തുവന്ന് ഓരോരുത്തരുടെയും മുഖം പരിശോധിച്ചു.മേമൻ്റെ നായ മൂന്നുപേരെയും മണം പിടിച്ചു നോക്കി..
മേമൻ നാരായണൻ മേസ്ത്രിയെ തിരിച്ചറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു.”ഇവന് ചിരിക്കാൻ അറിയാം ?” നാരായണൻ മേസ്ത്രി പതുക്കെ പറഞ്ഞു.
മേമൻ അവരുടെ ചുറ്റും രണ്ടു മൂന്ന് തവണ നടന്നു.എന്താണ് അവൻ്റെ മനസിലുള്ളത് എന്ന് അവർക്ക് മനസ്സിലായില്ല.”ഞങ്ങളെ അഴിച്ചുവിടൂ.”നാരായണൻ മേസ്ത്രി അവനോട് പറഞ്ഞു.
അവസാനം അരയിൽ തൂക്കിയിട്ടിരുന്ന മഴു എടുത്ത് ഒറ്റ വെട്ടിന് അവരെ ബന്ധിച്ചിരുന്ന കാട്ടുവള്ളികൾ മേമൻ മുറിച്ചുകളഞ്ഞു..അവർ ബന്ധനവിമുക്തരായി.തങ്ങളെ അപകടത്തിൽ നിന്നും രക്ഷിച്ചതിൻ്റെ സന്തോഷത്തിൽ നാരായണൻ മേസ്ത്രി പലതും പറഞ്ഞു എങ്കിലും മേമനിൽ നിന്ന് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.അവൻ്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്നു.
അവൻ എന്തൊക്കെയോ പുലമ്പി.വീണ്ടും വീണ്ടും അവർക്ക് ചുറ്റും നടന്നു.മേമൻറെ ഭാഷ മനസ്സിലാകുന്ന ആൾ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“അവൻ നോക്കുന്നത് നമ്മളുടെ കയ്യിൽ മദ്യം ഉണ്ടോ എന്നാണ്”.
ഇപ്പോൾ അവൻ്റെ ഭയം കുറഞ്ഞിട്ടുണ്ടാകും നാരായണൻ മേസ്ത്രി വിചാരിച്ചു.അവർ അവനോടു പറഞ്ഞു,”നിനക്കുവേണ്ടി കൊണ്ടുവന്നതെല്ലാം കള്ളൻമാർ തട്ടിക്കൊണ്ടുപോയി “.
അവന് മനസ്സിലായോ എന്നറിയാൻ മാർഗ്ഗമില്ല.
അവരുടെ ഉടുവസ്ത്രം ഒഴിച്ച് എല്ലാം നഷ്ടപ്പെട്ടിരുന്നു.നാരായണൻ മേസ്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആൾ അവനോടു പറഞ്ഞു,”നീ ഞങ്ങളുടെ കൂടെ വാ,നിനക്ക് ഇഷ്ടം പോലെ തരാം”.ഒരു നിമിഷം അവൻ്റെ മുഖത്തു് പ്രകാശം പരന്നു.എന്തോ ആലോചിച്ചു നിന്നു.
പിന്നെ അവൻ ഒന്നും പറയാതെ അവർക്കു ചുറ്റും നടന്നു.നിഷേധാർഥത്തിൽ തലകുലുക്കി.അവന് അവർ മുൻപ്‌കൊടുത്ത മദ്യവും ഭക്ഷണസാധനങ്ങളും വളരെ ഇഷ്‌പ്പെട്ടു എന്ന് തോന്നുന്നു.അല്പസമയം കൂടി അവരെ ചുറ്റിപറ്റി നടന്നിട്ട് മേമൻ അവരെ വിട്ട് നടന്നു തുടങ്ങി.അവന് മനസ്സിലായി അവരുടെ കയ്യിൽ ഒന്നും ഇല്ല എന്ന് .
അവർ ഉറക്കെ വീണ്ടും വീണ്ടും വിളിച്ചു,”മേമൻ …….മേമൻ……നിൽക്കൂ. .”അവൻ അവരുടെ വിളി ശ്രദ്ധിക്കാതെ വനത്തിനുള്ളിലേക്ക് നടന്നുപോയി .
അവർ തിരിച്ചുചെന്ന് ,എല്ലാം വിശദമായി ശങ്കരൻ നായരെ പറഞ്ഞുകേൾപ്പിച്ചു.
“ഈ യാത്രകൊണ്ട് കാര്യമായ നേട്ടം ഉണ്ടായിട്ടുണ്ട്.അവൻ്റെ ഭയം മാറിയിരിക്കുന്നു.അവനെ വീണ്ടും കാണാൻ കഴിഞ്ഞല്ലോ.മാത്രമല്ല അവന് നമ്മളുടെ മദ്യത്തോട് ഒരു വല്ലാത്ത താല്പര്യവും കാണുന്നുണ്ട് എന്ന് വച്ചാൽ അവൻ നമ്മളുടെ വരുതിയിൽ ആയിരിക്കുന്നു ”
വിവരങ്ങൾ അറിഞ്ഞപ്പോൾ ശങ്കരൻ നായർ പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു.
അവനുമായിട്ടുള്ള ബന്ധം വിടാതെ സൂക്ഷിക്കണം.രണ്ടു പേരെക്കൂടി ഉൾപ്പെടുത്തി ശങ്കരൻ നായർ മേമനെ കാണാൻ നാരായണൻ മേസ്ത്രിയെ വീണ്ടും അയച്ചു.
ഇതിനോടകം അവരുടെ പദ്ധതികൾക്ക് അനുയോജ്യൻ ആണ് മേമൻ എന്ന അഭിപ്രായത്തിൽ എത്തിയിരുന്നു എല്ലാവരും.സാധാരണ ആദിവാസികൾ കൂട്ടം കൂട്ടം ആയി സഞ്ചരിക്കുന്നതുകൊണ്ട് അവരെ കൈകാര്യം ചെയ്യുക വിഷമമാണ്.മേമൻ ആണെകിൽ ഒറ്റക്കാണ്.അതുകൊണ്ട് ജോലി എളുപ്പമായിരിക്കും.
ഇടക്കിടക്ക് ഇങ്ങനെ മേമനെ അന്വേഷിച്ചു് ആളുകളെ വിടുന്നതിനുപിന്നിൽ ,അവനെ മദ്യത്തിന് അടിമപ്പെടുത്തുക,അങ്ങിനെ അവരുടെ വരുതിയിലാക്കുക, എന്ന ആശയമായിരുന്നു.നാട്ടുകാരായ ജോലിക്കാർ വനത്തിൽ പോകാൻ ഭയപ്പെട്ടിരുന്നു.അതുകൊണ്ട് കിട്ടിയ ആദിവാസി യുവാവ് അവരെ വിട്ടുപോകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
ഒരു ദിവസം മുഴുവനും തേടി നടന്നിട്ടും മേമനെ മുൻപുകണ്ടിരുന്ന സ്ഥലങ്ങളിൽ ഒന്നും കാണാൻ സാധിച്ചില്ല.തിരച്ചിൽ മതിയാക്കി തിരിച്ചുപോകുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുഴ അരികിൽ നിന്നും ഒരു നായ കുരയ്ക്കുന്ന ശബ്ദം കേൾക്കുന്നത്.
അവർ പുഴയുടെ തീരത്തേക്ക് ചെല്ലുമ്പോൾ മേമൻ പുഴയിൽ നിന്നും പിടിച്ച മത്സ്യങ്ങളെ ചുടാനുള്ള തയ്യാറെടുപ്പിലാണ്.അവൻ തീ കത്തിച്ചു് അതിൽ മൽസ്യങ്ങൾ പെറുക്കി വയ്ക്കുന്നു.അവൻ്റെ നായ ബൂ അടുത്തു തന്നെ ഉണ്ട് , കൂടെ ഒരു ആദിവാസി യുവതിയും.യുവതി പരിഭ്രമത്തോടെ അവരെ നോക്കി.
നാരായണൻ മേസ്ത്രി ഉറക്കെ വിളിച്ചു,
“മേമൻ……………”
അവൻ്റെ കണ്ണുകളിൽ തിളക്കം.അത് സൗഹാർദ്ദത്തിൻ്റെതായിരുന്നു.അവർ ഏതാനും കുപ്പി മദ്യവും ബിസ്ക്കറ്റ് പാക്കറ്റുകളും അവന് കൊടുത്തു.അവൻ ചുട്ടെടുത്ത ഏതാനും മൽസ്യങ്ങൾ എടുത്ത് അവരുടെ നേരെ നീട്ടി.നാരായണൻ മേസ്ത്രി അത് വാങ്ങണമോ എന്ന് ഒന്ന് സംശയിച്ചു.കൂടെയുള്ള ആൾ പറഞ്ഞു,”വാങ്ങിക്കോളൂ,അവർ ഇഷ്ട്ടപെടുന്നവർക്കേ എന്തെങ്കിലും കൊടുക്കുകയുള്ളു.നിരസിച്ചാൽ അവർക്ക് വിഷമം ആകും.”
നാരായണൻ മേസ്ത്രി കർശ്ശനമായി തൻ്റെ കൂടെയുള്ളവർക്ക് നിർദേശം കൊടുത്തു ആരും അവൻ്റെ പെണ്ണിനെ ശ്രദ്ധിക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് എന്ന്.അത്തരം പ്രവൃത്തികൾ ആദിവാസികളെ വല്ലാതെ പ്രകോപിപ്പിക്കും എന്ന് മേസ്ത്രിക്ക് അറിയാമായിരുന്നു.
അവർ ചോദിച്ചു,” നീ ഞങ്ങളുടെ കൂടെ പോരുന്നോ?”
അവൻ വെറുതെ ചിരിച്ചു.
ഒരു കാര്യം വ്യക്തമായിരുന്നു ,മേമൻ താമസം മാറിയെങ്കിലും അധികം ദൂരേക്ക് പോയിട്ടില്ല.അവനെ അവിടെത്തന്നെ പിടിച്ചുനിർത്തുന്ന എന്തോ ഒന്ന് അവിടെയുണ്ട്.അത് എന്തായിരിക്കും എന്ന് അവർ പരസ്പരം ചോദിച്ചു.ചിലപ്പോൾ അവൻ്റെ പെണ്ണ് തന്നെ ആയിരിക്കും.ഏതായാലും ഇപ്പോൾ അവൻ്റെ മുഖത്ത് പഴയതുപോലെ ഭയം കാണുന്നില്ല.
“അല്ലങ്കിൽ മേമനെ ഇവിടെ കൊണ്ടുവന്ന് എന്തുചെയ്യാനാണ്?നമുക്ക് വേണ്ടത് മൈസൂർക്ക് തലശ്ശേരി നിന്നും കുറഞ്ഞ ദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കണം.അതിനു കാട്ടിൽ പരിചയമുള്ള ഒരാളെ കിട്ടിയാൽ കുറുക്കുവഴികൾ കണ്ടുപിടിക്കാൻ സാധിച്ചേക്കും .അത്രയും അല്ലേ വേണ്ടൂ. അതും ഉറപ്പില്ല “.
വിവരങ്ങൾ അറിഞ്ഞ ശങ്കരൻ നായർ പറഞ്ഞു.
എന്താണ് തൻ്റെ മനസ്സിൽ ഉള്ളത് എന്ന് ശങ്കരൻ നായർ അവരോട് പറയുകയുണ്ടായില്ല..
നടന്ന സംഭവങ്ങൾ എല്ലാം ശങ്കരൻ നായർ ബ്രൈറ്റിനെ പറഞ്ഞുകേൾപ്പിച്ചു.എങ്കിലും ബ്രൈറ്റിൽനിന്ന് പ്രതി കരണമൊന്നും ഉണ്ടായില്ല.ബ്രൈറ്റിൻ്റെ മനസ്സിൽ മറ്റെന്തോ ആണെന്ന് ശങ്കരൻ നായർക്ക് മനസ്സിലായി .
നായർ പിന്നെ അവിടെ നിന്നില്ല.സാധാരണ ചെയ്യുന്ന ജോലിക്കുപുറമെ ഇതെല്ലാം ഏറ്റെടുത്തതോടുകൂടി നായർക്ക് ജോലി ഭാരം കൂടി മറ്റൊന്നിനും സമയമില്ലാത്ത അവസ്ഥയായി.
ഉച്ചക്ക് ശേഷം വീണ്ടും നായർ ബ്രൈറ്റിന്റെ റൂമിലേക്ക് ചെന്നു.അപ്പോൾ ബ്രൈറ്റ് തൻ്റെ റിവോൾവർ ക്ളീൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.ഇടക്ക് തിരകൾ നിറക്കുകയും മാറ്റിയിടുകയും ചെയ്തുകൊണ്ടിരുന്നു.നായർ വന്നത് ബ്രൈറ്റ് ശ്രദ്ധിച്ചതേയില്ല.
ജെയിംസ് ബ്രൈറ്റ് വിഷാദ മൂകനായി കാണപ്പെട്ടു.ഇത്തരം അവസരങ്ങളിൽ നായർ ബ്രൈറ്റിനെ ശല്യപെടുത്താറില്ല.
പിറ്റേ ദിവസം കാലത്ത് ഓഫീസ് കാര്യങ്ങൾ സംസാരിക്കുന്നതിനായി ശങ്കരൻനായർ ചെല്ലുമ്പോൾ ജെയിംസ് ബ്രൈറ്റ് ഒരു ബൈനോക്കുലറിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു. ശങ്കരൻനായർ ശബ്ദമുണ്ടാക്കാതെ ഒരു നിമിഷം അവിടെനിന്നു. പുറത്ത് ആൻ മരിയയും കുഞ്ചുവും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.അതാണ് ബ്രൈറ്റ് നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് നായർക്ക് മനസ്സിലായി.നായർ ഒന്നും പറയാതെ തിരിച്ചുപോന്നു.ആൻ മരിയയോടും കുഞ്ചുവിനോടും ഇക്കാര്യത്തെക്കുറിച്ചു് സംസാരിക്കണമോ എന്ന കാര്യത്തിൽ നായർക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.
തലശ്ശേരിയിൽ ഈ സമയത്തു് ഹെർമൻ ഗുണ്ടർട്ട് എന്ന ഒരു ജർമൻ മിഷനറിയും അദ്ദേഹത്തിന്റെ ഭാര്യ ജൂലി ടൂബിയോസും മിഷനറി പ്രവർത്തനം നടത്തി വന്നിരുന്നു.
ഹെർമൻ ഗുണ്ടർട്ട് ബാസൽ മിഷനിൽ മംഗലാപുരത്തു പ്രവർത്തിച്ചു് വരികയായിരുന്നു.അവിടെ നിന്നും തലശ്ശേരിയിലേക്ക് ബാസൽ മിഷൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും അതിനോട് ചേർന്ന് ഏതാനും സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്തു.മലയാളത്തിൽ ഏതാനും പുസ്തകങ്ങൾ ഗുണ്ടർട്ട് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായിരുന്നു ഗുണ്ടർട്ട് .അദ്ദേഹം പ്രാദേശിക ഭാഷ പണ്ഡിറ്റുകളും നാട്ടുകാരും ആയി വലിയ ചങ്ങാത്തത്തിൽ ആയി.തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകനായിരുന്ന ഗുണ്ടർട്ട് തലശ്ശേരിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റ് ഹെർമൻ ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളേക്കുറിച്ചു് കേട്ടിരുന്നു എങ്കിലും അതിൽ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല യാതൊരു കാരണവും ഇല്ലാതെ ഗുണ്ടർട്ടിനെ വെറുക്കുകയും ചെയ്തു.
ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നുണ്ടായിരുന്നു ബ്രൈറ്റിന്.
പക്ഷേ ജെയിംസ് ബ്രൈറ്റിൻ്റെ അധികാരപരിധിയിൽപെട്ട കാര്യങ്ങളായിരുന്നില്ല ഇവയൊന്നും.
ആൻ മരിയയുടെ കാര്യം നേരെ വിപരീതമായിരുന്നു.ഗുണ്ടർട്ടിൻ്റെ ഭാര്യ സ്വിറ്റസർലണ്ട്കാരിയായ ജൂലി ടുബിയോസിനെ പരിചയപ്പെടുവാൻ ആൻ മരിയയ്ക്ക് വളരെ താല്പര്യം ഉണ്ടായിരുന്നു.അവരുടെ സാമൂഹ്യ സേവനങ്ങളിൽ പങ്കുചേരുന്നതിന് ആൻ മരിയ ആഗ്രഹിച്ചു.അവരെ പരിചയപ്പെടുന്നതിന് ഒരു അവസരം കാത്തിരിക്കുകയായിരുന്നു ആൻ മരിയ.
ഒരു ദിവസം കാലത്തു് ബംഗ്ളാവിലെ ഒരു കുതിരവണ്ടിയിൽ ആൻ മരിയ ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ടിൻ്റെ ബംഗ്ളാവിലേക്ക് പോകാൻ തീരുമാനിച്ചു.അവർ താമസിക്കുന്ന ബംഗ്ലാവിൽ നിന്നും കുറച്ചധികം ദൂരം ഉണ്ട് ഇല്ലിക്കുന്നിലേക്ക്.അതുകൊണ്ട് ആരെയെങ്കിലും കൂടെ കൊണ്ടുപോകുന്നതിന് കാത്തിരിക്കുകയായിരുന്നു ആൻ.
പതിവുപോലെ കാലത്തു് കളരിപ്പയറ്റ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആൻ മരിയ കുഞ്ചവിനോട് പറഞ്ഞു,”ഞാൻ ബാസൽ മിഷനിലെ ജൂലി ടുബിയോസിനെ പരിചയപ്പെടാൻ പോകുന്നു.എൻ്റെ കൂടെ നീയും വരണം”.
കൂടെ ചെല്ലാമെന്ന് കുഞ്ചു സമ്മതിച്ചു.
എന്നാൽ കുഞ്ചു ആൻ മരിയയോടൊപ്പം കതിര വണ്ടിയിൽ കയറാൻ വിസമ്മതിച്ചു.കാരണം ശങ്കരൻ നായർ കുഞ്ചുവിനോട് ബ്രൈറ്റിൻ്റെ അനിഷ്ടം സൂചിപ്പിച്ചിരുന്നു.ബ്രൈറ്റിൻ്റെ നാടകം കുഞ്ചു നേരിട്ട് കണ്ടതും ആണ്.എന്തിന് വെറുതെ ബ്രൈറ്റിനെ പ്രകോപിപ്പിക്കണം?
ആൻ മരിയയുടെ നിർബന്ധം കാരണം അവസാനം അവൻ കുതിരവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്നു.
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ ആൻ മരിയ അവനോട് ചോദിച്ചു,
“കുഞ്ചു,എന്താണ് പ്രശനം? വണ്ടിക്ക് അകത്തു ഇരിക്കാത്തത്തിനു കാരണം എന്താണ്?”എന്ന്.
നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,”.ബ്രൈറ്റ് സായിപ്പിന് അത് ഇഷ്ടപ്പെടില്ല.അത് മാഡത്തിന് അറിയാം “.
“സില്ലി. ”
അവൾ ചൂണ്ടു വിരൽകൊണ്ട് അവൻ്റെ കല്ലുപോലെയുള്ള നെഞ്ചത്ത് ഒരു കുത്തുകൊടുത്തു.അവൻ അത് അറിഞ്ഞതായി പോലും ഭാവിച്ചില്ല. അവൻ്റെ ചുരുണ്ട മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു. “സില്ലി ബോയ്”.
അപ്പോഴും കുഞ്ചു ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്ക് നോക്കി ഇരുന്നു.
“അന്ന് തോക്കെടുത്തത് എന്നെ വെടി വെക്കാൻ തന്നെ ആയിരുന്നു.നായർ വന്നതുകൊണ്ട് അതൊരു ഗെയിം ആക്കി മാറ്റിയതാണ്” കുഞ്ചു പറഞ്ഞു.
ആൻ മരിയയ്ക്കും അങ്ങിനെ തന്നെ തോന്നിയിരുന്നു.ആൻ മരിയ പിന്നെ ഒന്നും പറഞ്ഞില്ല.അവർക്കിടയിൽ മൗനം ഘനീഭവിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റം എല്ലാ അതിർത്തികളും ലംഘിക്കുന്നതായിരുന്നു.
അവർ യാത്ര തിരിച്ചപ്പോൾ ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽനിന്ന് ബൈനോക്കുലറിൽ കൂടിഅവർ കണ്ണിൽനിന്നും മറയുന്നതുവരെ ബ്രൈറ്റ് നോക്കി നിന്നു.അയാൾ പല്ലിറുമ്മുകയും സ്വന്തം മുടിയിൽ പിടിച്ചു് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജൂലി ടുബിയോസും ഭർത്താവ് ഹെർമൻ ഗുണ്ടർട്ടും ബാസൽ മിഷൻ്റെ മംഗലാപുരത്തെ ഓഫീസിൽ പോയിരിക്കുകയായിരുന്നു.കുറെ സമയം കാത്തിരുന്നതിനു ശേഷം അവർ തിരിച്ചു പോന്നു.
അവർ തിരിച്ചുവരുന്നതുവരെ ബ്രൈറ്റ് ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വന്നതേയില്ല.
അന്ന് രാത്രിയിൽ ആൻ മരിയയും ബ്രൈറ്റും തമ്മിൽ വഴക്കും ഉന്തും തള്ളും മറ്റുമായി വലിയ ബഹളമായിരുന്നു.ഇനി കുഞ്ചുവുമായി കാണരുതെന്നും കളരിപ്പയറ്റ് പഠനം പാടില്ലെന്നും ബ്രൈറ്റ് വിലക്കി.
“ഐ ആം ഗോയിങ് ബാക്ക്”.
“ഗെറ്റ് ലോസ്റ്റ്”,ബ്രൈറ്റ്‌ അലറി.
ഐ ഹെയ്റ്റ് യു.”
……………
അടുത്ത കിട്ടുന്ന കപ്പലിന് ഒരു സീറ്റ് തരപ്പെടുത്തി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആൻ മരിയ തീരുമാനിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റത്തിൽ ആൻ മരിയ മടുത്തുകഴിഞ്ഞിരുന്നു. അയാളുടെ അമിതമായ മദ്യപാനവും സംശയവും ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായി..
പിറ്റേദിവസവും കാലത്ത്‌ ഇതൊന്നും അറിയാതെ കുഞ്ചു ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ വന്നു.
ആൻ മരിയ നടന്നതൊന്നും അവനോടു പറഞ്ഞില്ല.”എന്തിന് അവനെ ഇതിനിടയിൽ വലിച്ചിടണം?”,അതായിരുന്നു ആൻ മരിയയുടെ ചിന്ത.
തിരിച്ചുപോകുന്നതുവരെ പഠനം തുടരുക എന്നതായിരുന്നു ആൻ മരിയയുടെ തീരുമാനം.ആൻ അത്രമാത്രം കളരിപ്പയറ്റ് പഠിക്കാൻ ഇഷ്ട്ടപെട്ടിരുന്നു.തന്നെയുമല്ല ഇംഗ്ലണ്ടിൽ എത്തിയതിനുശേഷം ജെയിംസ് ബ്രൈറ്റുമായുള്ള ബന്ധം വേർപെടുത്തണം എന്ന തീരുമാനത്തിൽ എത്തി ആൻ.
തിരിച്ചു് ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് ആൻ മരിയയക്ക് ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും.അടുത്ത് ഇംഗ്ലണ്ടിലേക്ക് പോകുന്ന കപ്പലിൽ ഒരു സീറ്റ് ഏർപ്പാടാക്കാൻ ശങ്കരൻ നായരോട് അവർ പറഞ്ഞു.
പരസ്പരം സംസാരിക്കാതിരിക്കാനും തമ്മിൽ കാണാതിരിക്കാനും ആൻമരിയയും ബ്രൈറ്റും മത്സരിച്ചു.രണ്ടു ദിശകളിലേക്ക് ഒഴുകുന്ന നദികൾ പോലെ അവർ മനസ്സുകൊണ്ട് അകന്നു കഴിഞ്ഞിരുന്നു.
അന്നത്തെ വഴക്കിന് ശേഷം പിന്നെ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല.
ഒരാഴ്ച്ച കഴിഞ്ഞു.
തുറമുഖത്തെ ഗോഡൗണിൽനിന്നും നിന്നും ബംഗ്ലാവിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ ജോലിക്കാരുമായി പോയ കുഞ്ചുവിനെ കാണാതായി.കുഞ്ചുവിനെ കാണാനില്ല എന്നറിഞ്ഞപ്പോൾ ശങ്കരൻ നായർക്ക് വിഷമമായി. കുഞ്ചു എല്ലാക്കാര്യങ്ങളും ശങ്കരൻ നായരോട് പറയാറുള്ളതാണ്.തന്നോട് പറയാതെ അവൻ എങ്ങും പോകാറില്ല.കുഞ്ചു എവിടെ പോയി എന്ന് കൂട്ടത്തിലുണ്ടായിരുന്ന ജോലിക്കാർക്കും അറിഞ്ഞുകൂട.
ആൻ മരിയക്കും വലിയ ഷോക്കായിരുന്നു കുഞ്ചുവിൻ്റെ തിരോധാനം.
ചിലപ്പോൾ ജോലി ഉപേക്ഷിച്ച് അവൻ വടകരയിലുള്ള വീട്ടിലേക്ക് പോയിക്കാണും എന്ന് പറഞ്ഞ് ആൻ മരിയയെ നായർ സമാധാനിപ്പിച്ചു.പക്ഷെ അവൻ തന്നോട് പറയാതെ പോകാൻ സാദ്ധ്യതയില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കാതിരുന്നില്ല.
ബ്രൈറ്റ് അങ്ങിനെ ഒരു സംഭവം നടന്നതായി പോലും ഭാവിച്ചില്ല.ശങ്കരൻ നായർ വടകരയിലുള്ള കുഞ്ചുവിൻ്റെ വീട്ടിലേക്ക് ആളെ അയച്ചു.കുഞ്ചു അവിടെ എത്തിയിട്ടില്ല എന്ന് അറിഞ്ഞു.എങ്കിൽ അവൻ എവിടെ പോയി?, നായർ തന്നത്താൻ ചോദിച്ചു.
തലശ്ശേരിയിലെ തണുത്ത കടൽക്കാറ്റിൽ നായർ വിയർത്തു.മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ മുളക്കുന്നു.അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ഒരു തോന്നൽ മനസ്സിനെ കീഴടക്കുന്നു.
എവിടെ പോയാലും അവൻ തിരിച്ചുവരും,ശങ്കരൻ നായരും ആൻ മരിയയും സമാധാനിച്ചു.
കുഞ്ചുവിനെക്കുറിച്ചു് യാതൊരു വിവരവും ഇല്ലാതെ മൂന്നുദിവസങ്ങൾ കടന്നുപോയി.
എന്നാൽ നാലാം ദിവസം തലയുടെ പിൻഭാഗം തകർന്ന അവസ്ഥയിൽ തലശ്ശേരിയിലെ കടൽ പാലത്തിന് കീഴിൽ നിന്നും കുഞ്ചുവിൻ്റെ മൃതദേഹം കണ്ടുകിട്ടി.
(തുടരും)

 

ജോൺ കുറിഞ്ഞിരപ്പള്ളി

വിശാഖ് എസ് രാജ്‌

വാക്ക് ഇനിയും കണ്ടെത്തിയിട്ടില്ല.
അതിനാൽ എനിക്കറിയുന്നതെല്ലാം
ഈ ഇരുണ്ട ഗുഹാഭിത്തികളിൽ ,
ഇരയ്ക്ക് കരുതിയ കുന്തമുനകളാൽ
ഞാൻ വരച്ചിടാം.
വിദൂരമായൊരു നാളെ
എന്റെ കോശങ്ങളുടെ
പിന്തുടർച്ചക്കാരനായ ഒരുവൻ,
ഒരു പുരാവസ്തുക്കാരൻ,
കണ്ടെടുക്കുന്നതിനായി
അതിവിടെ കിടന്നോട്ടെ.

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

RECENT POSTS
Copyright © . All rights reserved