മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഷോയുടെ അണിയറ പ്രവര്‍ത്തകന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെബ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
മോഹന്‍ ലാല്‍ നടത്തിയത് ലാലിസം ആണെന്നും നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്മ ഗാനം നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. മോഹന്‍ ലാലിന്റെ ഈ വീഡിയോയും വൈറലായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു..
ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ, CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക്ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ്, അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രേക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.
തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത്. നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം.
12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക് ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം. ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്…?
പക്ഷാഘാതം ബാധിച്ച് അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയായി പുതിയ ചികിത്സാരീതി ഉരുത്തിരിയുന്നു. ജീന്‍ തെറാപ്പി ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി. നട്ടെല്ലിന് പരിക്ക് പറ്റി ചലനശേഷി ഇല്ലാതായവരില്‍ ഈ തെറാപ്പി ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൈകാലുകളുടെ ചലനശേഷി നഷ്ടമായ എലികളിലാണ് പരീക്ഷണം നടത്തിയത്. ഇതിനു ശേഷം എലികള്‍ക്ക് അവയവങ്ങളുടെ ചലനശേഷി തിരികെ ലഭിക്കുകയും ഭക്ഷണം കൈകളില്‍ എടുക്കാനും സ്വന്തമായി കഴിക്കാനും സാധിച്ചു. വീഴ്ചയിലും വാഹനാപകടങ്ങളിലും മനുഷ്യര്‍ക്കുണ്ടാകുന്ന സുഷുമ്‌നാ നാഡിയിലെ പരിക്കിന് സമാനമായ പരിക്കുകള്‍ എലികളില്‍ സൃഷ്ടിച്ച ശേഷമായിരുന്നു പരീക്ഷണം.
ജീന്‍ തെറാപ്പി നടത്തിയ എലികള്‍ വളരെ വേഗത്തില്‍ത്തന്നെ അവയവങ്ങളുടെ അടിസ്ഥാന ചലനശേഷി വീണ്ടെടുത്തുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എലിസബത്ത് ബ്രാഡ്ബറി പറഞ്ഞു. പിന്നീട് സാവധാനം അവ സാധാരണ നിവയിലേക്ക് മടങ്ങി വരികയായിരുന്നു. അവയവങ്ങളുടെ സ്വാധീനം മനസിലാക്കുന്നതിനായി നടത്തിയ പരീക്ഷണങ്ങളും രണ്ടാഴ്ചക്കുള്ളില്‍ മറികടക്കാന്‍ എലികള്‍ക്കായി. സാധനങ്ങള്‍ എടുക്കുന്നതിന് പേശികള്‍ കൂടി വഴങ്ങേണ്ടതുണ്ട്. അത്തരം ശേഷികള്‍ തിരികെ ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. അഞ്ച് മുതല്‍ ആറ് ആഴ്ചകളാണ് എലികള്‍ക്ക് ഇതിനായി വേണ്ടി വന്നത്.
കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി, ന്യൂറോസയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കാളികളായത്. ക്രോന്‍ഡോയ്റ്റിനേസ് എന്ന എന്‍സൈം ഉദ്പാദിപ്പിക്കുന്ന ജീനുകളാണ് സ്‌പൈനല്‍ കോര്‍ഡിലേക്ക് നേരിട്ട് കുത്തിവെച്ചത്. ഈ എന്‍സൈം സുഷുമ്‌നയിലെ കേടുപാടുകള്‍ പരിഹരിക്കുകയും നാഡീ കോശങ്ങളെ വീണ്ടും യോജിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡോര്‍സ്‌റ്റെപ് ഡെലിവറി ബ്രിട്ടനില്‍ നടപ്പാക്കാനൊരുങ്ങി ആമസോണ്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടും ഇതിനായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആമസോണ്‍ യുകെ മേധാവി ഡൗഗ് ഗര്‍ പറഞ്ഞു.
എയര്‍ പ്രൈം എന്ന പേരിലാണ് ഡ്രോണ്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ട്രയലിനാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുമതി ലഭിച്ചിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തില്‍ സംസാരിക്കുമ്പോളാണ് ഗര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ പ്രൈം നൗവിലൂടെ ആദ്യഘട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ ഡെലിവറികള്‍ സാധ്യമാക്കാനാകും. പിന്നീട് ഡ്രോണുകള്‍ ഉപയോഗിച്ച് ഈ സമയ ദൈര്‍ഘ്യം അര മണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗര്‍ വ്യക്തമാക്കി.
സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന സംവിധാനത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. സിഎഎ ഡിഎഫ്ടി എന്നിവയുമായി ധാരണയിലെത്തിയതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഡ്രോണുകളുടെ പരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഔദ്യോഗികമായി ഈ സേവനം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്നത് വെളിപ്പെടുത്താന്‍ ഗര്‍ വിസമ്മതിച്ചു.
ന്യൂഡൽഹി: ലെഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും തുടങ്ങിയ കുത്തിയിരിപ്പുസമരം തുടരുന്നു. സമരം അഞ്ചാം ദിനത്തിലേക്ക് കടന്നിട്ടും പ്രശ്നം പരിഹരിക്കാൻ ലെഫ്.ഗവർണർ തയാറായിട്ടില്ല. സംസ്ഥാന ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി ഐ.എ.എസ് ഉദ്യോഗസ്ഥർ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്രിവാൾ കത്തെഴുതി. കെജ്രിവാളിനൊപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും അനിശ്ചിതകാല നിരാഹാരത്തിലാണ്.
ഉടുത്തിരിക്കുന്ന വസ്ത്രംപോലും മാറാതെയാണ് തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കുത്തിയിരിപ്പ്. കെജ്രിവാളിനും മന്ത്രി ഗോപാൽ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിച്ചുനൽകി. ഗവർണറുടെ വസതിയോട് ചേർന്നുള്ള ചെറിയ ശുചിമുറിയാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി ഒപ്പിടേണ്ട അത്യാവശ്യ ഫയലുകൾ കുത്തിയിരിപ്പ് സമരം നടക്കുന്നിടത്തേക്ക് എത്തിച്ചു.
െഎ.എ.എസ് സമരം അവസാനിപ്പിക്കാനോ, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകാനോ തയാറാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് കെജ്രിവാൾ ആവർത്തിച്ചു. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഒാഫിസിലും സമരം തുടങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.
കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
മെന്‍സ ഐക്യു ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യന്‍ വംശജയായ പതിനൊന്നുകാരി. സറേയിലെ സ്റ്റാന്‍വെല്ലില്‍ താമസിക്കുന്ന സ്വതന്ത്ര-നികിത ദമ്പതികളുടെ മകളായ സ്‌നേഹല്‍ വിജയ് ആണ് അമ്പരപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കാറ്റെല്‍ III B പേപ്പറില്‍ 162 സ്‌കോര്‍ നേടിയ സ്‌നേഹല്‍ വിഖ്യാത ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരുടെ ബുദ്ധിശക്തിയെയാണ് പിന്നിലാക്കിയിരിക്കുന്നത്. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ കേവലം ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ സ്‌കോര്‍ നേടാനായിട്ടുള്ളു.
മുതിര്‍ന്നവര്‍ക്ക് പരമാവധി നേടാന്‍ കഴിയുന്നത് 161 സ്‌കോര്‍ മാത്രമാണ്. കുട്ടികള്‍ക്ക് 162 വരെ നേടാന്‍ സാധിക്കുമെന്നും വിശദീകരണമുണ്ട്. സ്‌നേഹലിന്റെ പരീക്ഷാഫലം അടങ്ങിയ കത്ത് തുറന്നപ്പോള്‍ തങ്ങള്‍ അമ്പരന്നു പോയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗ്രാമര്‍ സ്‌കൂളായ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂള്‍ സ്‌നേഹലിന് പ്രവേശനവും നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇവിടെ സ്‌നേഹല്‍ പഠനം ആരംഭിക്കും. ഈ സ്‌കൂളിലേക്കുള്ള പ്രീ-എന്‍ട്രി പരീക്ഷകളില്‍ സ്‌നേഹല്‍ നടത്തിയ പ്രകടനം കണ്ടതോടെയാണ് മെന്‍സ ടെസ്റ്റില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് പിതാവ് സ്വതന്ത്ര പറഞ്ഞു.
ആദ്യം സ്‌നേഹല്‍ അതിനു തയ്യാറായിരുന്നില്ല. ഒരു ഫാമിലി ട്രിപ്പിന് പോകാമെന്നും അതിനിടയ്ക്ക് രണ്ടു മണിക്കൂര്‍ ഇരുന്ന് പരീക്ഷയെഴുതിക്കോളൂ എന്നും സ്‌നേഹലിനോട് പറഞ്ഞു. അതു കഴിഞ്ഞ് ലണ്ടനില്‍ കറങ്ങാമെന്നും പറഞ്ഞു. അങ്ങനെയാണ് പരീക്ഷയെഴുതിയത്. പിന്നീട് തങ്ങള്‍ വിക്ടോറിയയില്‍ ഷോപ്പിംഗിന് പോയി. തനിക്ക് ലഭിച്ച സ്‌കോറില്‍ അമ്പരന്നു പോയതായി സ്‌നേഹലും വെളിപ്പെടുത്തി. ഇത്രയും വലിയ സ്‌കോര്‍ നേടുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ലെന്ന് അമ്മ നികിതയും പറഞ്ഞു. രണ്ട് ടെസ്റ്റുകളാണ് മെന്‍സയിലുള്ളത്. ഇവയിലേതിലെങ്കിലും 148 സ്‌കോര്‍ നേടുന്നവരാണ് മെന്‍സയില്‍ അംഗമാകാന്‍ യോഗ്യത നേടുന്നത്.
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച്ച രാത്രിയിലും വ്യാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായ കനത്ത മഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടി. മലയോര മേഖലകളായ താമരശേരി. ആനകാം പൊയില്‍ കാരശേരി. മുക്കം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദുരന്തത്തില്‍ നാലു പേര്‍ മരിച്ചു. എട്ടു പേരെ കാണാതായി.
താമരശേരി കരിഞ്ചോലയിലാണ് നാലു പേര്‍ മരിച്ചത്. കരിച്ചോലയില്‍ അബ്ദുള്‍സലീമിന്റെ രണ്ടു മകളായ ദില്‍ന (9). മുഹമ്മദ് ഷഹബാസ് (4). ബന്ധു ജാഫറിന്റെ ഏഴു വയസുകാരനായ മകന്‍, സമീപത്തുള്ള ഒരു വീട്ടമ്മ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവിടെ അഞ്ച് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേത്വത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി. പ്രദേശത്തു റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.
ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.
ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.
രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.
ഗ്രാമര്‍ സ്‌കൂളുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി എന്തുകൊണ്ടാണ് വിവാദമാകുന്നത്? 1944 എജ്യുക്കേഷന്‍ ആക്ട് അനുസരിച്ച് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌കൂളുകളാണ് ഇവ. കഴിവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കാറുള്ളത്. 11-പ്ലസ് എക്‌സാമില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത്. ഈ പരീക്ഷയില്‍ വെര്‍ബല്‍-നോണ്‍ വെര്‍ബല്‍ റീസണിംഗ്, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് കോപ്രിംഹെന്‍ഷന്‍, പംങ്ചുവേഷന്‍, ഗ്രാമര്‍, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
163 ഗ്രാമര്‍ സ്‌കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 69 എണ്ണവുമുണ്ട്. 2017ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി 140 പുതിയ ഫ്രീ സ്‌കൂളുകള്‍ തുടങ്ങുമെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മിക്കവയും ഗ്രാമര്‍ സ്‌കൂളുകളായിരിക്കുമെന്നാണ് കരുതുന്നത്. 2020ല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. പുതിയ തൂക്കു പാര്‍ലമെന്റ് കണ്‍സര്‍വേറ്റീവുകളുടെ പല വിവാദ പദ്ധതികളും മാറ്റിവെച്ചിരിക്കുകയാണ്. അതില്‍ ഈ പദ്ധതിയും ഉള്‍പ്പെടുന്നു. 11-പ്ലസ് പരീക്ഷ വിജയിക്കാത്തവര്‍ സെക്കന്‍ഡറി മോഡേണ്‍ സ്‌കൂളുകളിലേക്കാണ് പോകുക. വൊക്കേഷണല്‍ ട്രേഡുകള്‍ പഠിപ്പിക്കുന്ന ഈ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം പല വിധത്തിലാണ്.
മിക്ക പ്രൈമറി സ്‌കൂളുകളിലും ഇല്ലാത്ത വിഷയങ്ങളാണ് 11 പ്ലസ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നേരത്തേ തന്നെ വിവാദമുയര്‍ന്നിരുന്നു. ഇത് ക്ലാസ് അസമത്വം വളര്‍ത്താനേ ഉപകരിക്കൂ എന്ന വാദവും ഉയര്‍ന്നിരുന്നു. പല കുടുംബങ്ങള്‍ക്കും ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ കുട്ടികളെ അയക്കാന്‍ സാധിച്ചിരുന്നില്ല. ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കാത്ത കുട്ടികള്‍ക്ക് ഭാവിയില്‍ ജോലികള്‍ ലഭിക്കുന്നതില്‍ പോലും വിവേചനം നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
എന്നാല്‍ ഗ്രാമര്‍ സ്‌കൂളുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നവയാണെന്ന് പ്രധാനമന്ത്രി പറയുന്നു. നോണ്‍ സെലക്ടീവ് സ്റ്റേറ്റ് സ്‌കൂളുകളേക്കാള്‍ ലീഗ് ടേബിള്‍ പ്രകടനങ്ങളില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ അത്ര മെച്ചപ്പെട്ടവയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ടോം ജോസ് തടിയംപാട്
ന്യൂകാസിലിലെ വേയിലം എന്ന സ്ഥലത്തെ അക്ഷരാഭ്യാസം ഇല്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ ഒരു ചെറുപ്പക്കാരന്റെ മുന്‍പിലൂടെ കല്‍ക്കരി നിറച്ച വാഗണുകള്‍ വലിച്ചു കൊണ്ടുപോകുന്ന കുതിരകളുടെ വേദന അദ്ദേഹത്തെ വേദനിപ്പിച്ചു. അതില്‍നിന്നും കുതിരകള്‍ക്ക് പകരം ഒരു ചലനശക്തിയുള്ള യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ശ്രമമാണ് ട്രെയിന്‍ കണ്ടുപിടിക്കാന്‍ ജോര്‍ജ് സ്റ്റീവന്‍സണ്‍ എന്ന മഹാനായ മനുഷ്യനു കഴിഞ്ഞത്. ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ N H S എന്ന ബൃഹദ് പ്രസ്ഥാനം നടപ്പിലാക്കിയത് സൗത്ത് വെയില്‍സിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ മറ്റൊരു ചെറുപ്പക്കാരനായ Aneurin Bevan ആയിരുന്നു. അദേഹത്തെ അതിനു പ്രേരിപ്പിച്ചത് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തു ശ്വാസകോശ രോഗം ബാധിച്ചു ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച പിതാവും സഹോദരനും പിതാവിന്റെ സഹതൊഴിലാളികളും ആയിരുന്നു.
എന്നാല്‍ ബിയര്‍ കുടിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ തനിക്ക് പണം ബാങ്കില്‍ ഉണ്ടായിട്ടും ബിയര്‍ കുടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചിന്തയുമായി കുളിമുറിയില്‍ കയറിയ ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ എന്ന ഇംഗ്ലീഷ് കാരന്റെ ചിന്ത കൊണ്ടെത്തിച്ചത് ലോകത്ത് എവിടെ നിന്നുകൊണ്ടും ആര്‍ക്കും പണം ഉപയോഗിക്കാവുന്ന ക്യാഷ് മെഷീന്റെ കണ്ടെത്തലിലാണ്. 1967ല്‍ ഒരു പ്രിന്റിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹം എല്ല ശനിയാഴ്ചയും കുറച്ചു പണം ബാങ്കില്‍ നിന്നും എടുക്കാറുണ്ടായിരുന്നു. ഒരു ശനിയാഴ്ച ചെന്നപ്പോള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ടു ബാങ്ക് അടച്ചുപോയി. അവിടെ നിന്നും ഒരിക്കലും അടക്കാത്ത ബാങ്കിനെപ്പറ്റിയുള്ള ചിന്തയാണ് ഇ ന്നുലോകം മുഴുവന്‍ ഉപയോഗിക്കുന്ന 1.7 മില്യണ്‍ ക്യാഷ് മെഷീനുകളുടെ ജനയിതാവായി ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ മാറ്റിയത്. ആദ്യമായി അദ്ദേഹം സ്ഥാപിച്ച മെഷീനില്‍ നിന്നും പത്തു പൗണ്ട് വരെയുള്ള ചെക്ക് ക്യാഷ് ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞിരുന്നുള്ളു. അതിനു വേണ്ടി ഒരു പ്ലാസ്റ്റിക്ക് കാര്‍ഡും കാര്‍ബണ്‍ പൊതിഞ്ഞ ചെക്കും പിന്‍ നമ്പരും കണ്ടെത്തി.
6 അക്കമുള്ള തന്റെ ബ്രിട്ടീഷ് ആര്‍മി സര്‍വിസ് കാലത്തെ നമ്പറാണ് പിന്‍ നമ്പരായി അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഭാര്യ കാരോളിനുമായി തീന്‍മേശയില്‍ സംസാരിച്ചിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു എനിക്ക് 6 ഡിജിറ്റ് ഓര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന്. അതില്‍നിന്നും മനുഷ്യനു ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള 4 ഡിജിറ്റ് പിന്‍നമ്പരായി അദ്ദേഹം കണ്ടെത്തുകയായിരുന്നു.
പണം കൊടുത്തു ചോക്കളേറ്റ് എടുക്കാവുന്ന ചോക്കളേറ്റ് ഡിസ്‌പെന്‍സര്‍ എന്ന ചിന്തയില്‍നിന്നുമാണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ ക്യാഷ് മെഷീന്റെ കണ്ടെത്തലിലേക്ക് എത്തിച്ചത്. തന്റെ ആശയം ബാര്‍ക്ലേയ്‌സ് ബാങ്ക് മാനേജരുമായി സംസാരിക്കുകയും അദ്ദേഹം ക്യാഷ് മെഷീന്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് എന്ന സ്ഥലത്ത് ലോകത്തെ ആദ്യത്തെ ക്യാഷ് മെഷീന്‍ 1967 ജൂണ്‍ 27 നു സ്ഥാപിച്ചു. അന്നു സ്ഥാപിച്ച ക്യാഷ് മെഷീന്റെ സ്ഥാനത്തു ഗോള്‍ഡന്‍ കളറിലുള്ള പുതിയ ക്യാഷ് മെഷീനാണു ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്
University of Edinburgh and Trinity College, Cambridge, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി സേവനം അനുഷ്ഠച്ചിട്ടുണ്ട്. 2007ല്‍ ക്യാഷ് മെഷീന്‍ സ്ഥാപിച്ചതിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു കൊണ്ട് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ ക്യാഷ് മെഷീനില്‍ നിന്നും പണം എടുക്കുന്നത് ബി ബി സി വലിയ വര്‍ത്തയാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അഞ്ച് പത്തു വര്‍ഷത്തിനകം ക്യാഷ് തന്നെ ഇല്ലാതെയാകും. ആ വാക്കുകള്‍ ഇന്നു ഏകദേശം പൂര്‍ത്തികരിച്ചുകഴിഞ്ഞു.
ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ 1925 ജൂണ്‍ 23 നു ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്നത്തെ ആസ്സാം സംസ്ഥാനത്തെ ഷില്ലോങ്ങിലാണ് ജനിച്ചത്. 2010 മെയ് 15ന് 84 വയസില്‍ സ്‌കോട്ട്‌ലണ്ടില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.