സ്വന്തം ലേഖകൻ

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമം ത്വരിതഗതിയിൽ ആണെന്നും എന്നാൽ വിജയത്തിന്റെ കാര്യത്തിൽ ഉറപ്പു പറയാൻ സാധ്യമല്ലെന്നും ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. സാങ്കേതികത മൂലം വൈകി തുടങ്ങിയ ഞായറാഴ്ചത്തെ ഡൗണിങ് സ്ട്രീറ്റ് ന്യൂസ്‌ കോൺഫറൻസിലാണ് ക്യാബിനറ്റ് മിനിസ്റ്റർ ശുഭ പ്രതീക്ഷ പകരുന്ന വാർത്ത വെളിപ്പെടുത്തിയത്. ഗവൺമെന്റ് ഇപ്പോൾതന്നെ ഒരു മില്യനോളം പൗണ്ട് ഇതിനായി ചെലവാക്കുന്നുണ്ട്. ശർമ പറയുന്നു” ഈ രോഗത്തിനെതിരെയുള്ള ഫലപ്രദമായ ചികിത്സയ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ എത്രയും പെട്ടെന്ന് കണ്ടെത്തണം. സർക്കാരിനെയും അക്കാദമിക് രംഗത്തെയും ഇൻഡസ്ട്രികളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു വാക്സിൻ ടാസ്ക് ഫോഴ്സ് കഴിഞ്ഞ മാസം മുതൽ പ്രവർത്തിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആ ടീമിലെ ശാസ്ത്രജ്ഞന്മാരും, ഗവേഷകരും വിജയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.”

ഇതിന്റെ ആദ്യ ക്ലിനിക്കൽ ട്രയൽ ഒരു വ്യക്തിയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ പരീക്ഷിച്ചു കഴിഞ്ഞു. ജൂൺ പകുതിയോടെ പൂർണ്ണമായ ക്ലിനിക്കൽ ട്രയലുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ഇമ്പീരിയൽ കോളജ് ലണ്ടൻ പരീക്ഷണം നടത്തി വരുന്നത്. ഒക്ടോബറോടെ വ്യാപകമായ പരീക്ഷണങ്ങൾ സാധ്യമാകും. മുൻപ് ഗവൺമെന്റ് 47 മില്യൺ പൗണ്ടാണ് ഇതിനായി ഇൻവെസ്റ്റ് ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ 84 മില്യൺ പൗണ്ട് കൂടി ഓക്സ്ഫോർഡ് ആൻഡ് ഇംപീരിയൽ വാക്സിൻ പ്രോഗ്രാമിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ തുക യുകെയിലെ ആരോഗ്യപ്രവർത്തനങ്ങളെ സഹായിക്കാനുതകും എന്നാണ് കരുതുന്നത്. ഗവൺമെന്റിന്റെ സഹകരണത്തോടുകൂടി ആസ്ട്രസെനെക്ക എന്ന ഫാർമസ്യൂട്ടിക്കൽ ഭീമൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയോടൊപ്പം മരുന്ന് നിർമിക്കാൻ ഗ്ലോബൽ ലൈസൻസിംഗ് എഗ്രിമെന്റ് നേടിയിരുന്നു.

പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഫലപ്രദമായ മരുന്ന് വിപണിയിലെത്തിക്കുന്ന ആദ്യ രാജ്യമാകും യുകെ. വികസ്വര രാജ്യങ്ങൾക്ക് താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കും എന്ന് അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ഫലപ്രദമായ മരുന്ന് കണ്ടെത്തുന്ന കാര്യത്തിൽ ഉറപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.