Main News

ലണ്ടൻ∙ തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കൺസർവേറ്റീവ് പാർട്ടിയിലെ മൽസരത്തിന് തുടക്കത്തിലെ ആവേശം. നിലവിൽ 11 പേരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ളത്. എംപിമാരുടെ പിന്തുണയോടെ സ്ഥാനാർഥിയാകാൻ ഇന്നു വൈകുന്നേരം വരെ സമയമുണ്ട്.
ഇതിനിടെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഏവരും സാധ്യത കൽപിക്കുന്ന മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പാർട്ടി അണികളുടെയും സാധാരണക്കാരുടെയും പിന്തുണ നേടാൻ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തി. കടുത്ത ബ്രെക്സിറ്റ് വാദിയായ ബോറിസ് ആദായനികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഇടത്തരക്കാരുടെയും വർക്കിങ് ക്ലാസിന്റെയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. താൻ പ്രധാനമന്ത്രിയായാൽ ഉയർന്ന നിരക്കിൽ ആദായനികുതി അടയ്ക്കേണ്ട പരിധി നിലവിലെ 50,000 പൗണ്ടിൽ നിന്നും 80,000 പൗണ്ട് ആയി ഉയർത്തുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. 30 ലക്ഷത്തോളം വരുന്ന ഇടത്തരക്കാരുടെ പിന്തുണ ഒറ്റയടിക്ക് ആർജിക്കുന്ന പ്രഖ്യാപനമാണിത്. ബ്രിട്ടണിലുള്ള പതിനായിരക്കണക്കിന് മലയാളികൾക്കും ഈ പ്രഖ്യാപനം ഗുണം ചെയ്യും.

നഴ്സുമാരും ഐടി പ്രഫഷണലുകളും ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ബ്രിട്ടീഷ് മലയാളികളും ഉയർന്ന നിരക്കിൽ ആദായനികുതി അടയ്ക്കുന്നവരാണ്. നികുതി ഘടനയിലുണ്ടാകുന്ന മാറ്റംമൂലം ഇവർക്കെല്ലാം നല്ലൊരു തുക ലാഭിക്കാനാകും. നികുതി പരിധി ഉയർത്തുന്നത് സർക്കാരിന് 9.6 ബില്യൻ പൗണ്ടിന്റെ അധിക ബാധ്യത വരുത്തുമെങ്കിലും യൂറോപ്യൻ യൂണിയനുമായി കരാറിലെത്തുന്നതിനായി മാറ്റിവച്ച 26.6 ബില്യൻ പൗണ്ടിൽനിന്നും ഈ തുക കണ്ടെത്താനാകുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. ഒറ്റയടിക്ക് ബ്രെക്സിറ്റ് വാദികളുടെയും വർക്കിംങ് ക്ലാസിന്റെയും പിന്തുണയാർജിക്കുന്ന ഈ പ്രഖ്യാപനത്തിലൂടെ ഇരട്ടനേട്ടമാണ് ബോറിസിന്റെ ലക്ഷ്യം. ഇതിലൂടെ പാർട്ടിയിലെ തന്റെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാമെന്നും മുൻ ലണ്ടൻ മേയർ കൂടിയായ ബോറിസ് കണക്കുകൂട്ടുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൽ 43 ശതമാനം പേർ പിന്തുണയ്ക്കുന്നത് ബോറീസിനെയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ജനപ്രിയ വാഗ്ദാനങ്ങളിലൂടെ ആദ്യറൗണ്ട് വോട്ടെടുപ്പിൽ തന്നെ അദ്ദേഹം എതിരാളികളെ പിന്നിലാക്കാനുള്ള ശ്രമത്തിലാണ്.

ആദായനികുതിയോടൊപ്പം കോർപറേഷൻ ടാക്സിലും ബിസിനസ് ടാക്സിലും ഗണ്യമായ ഇളവുകൾ വരുത്തണമെന്നാണ് ബോറിസിന്റെ നിലപാട്. നികുതി ഇളവുകൾ ജനജീവിതത്തെ സഹായിക്കുമെന്നും ഇതുവഴി സമ്പദ്ഘടനയ്ക്ക് സ്വാഭാവിക വളർച്ച കൈവരുമെന്നുമാണ് ബോറിസിന്റെ വാദം.ബ്രെക്സിറ്റ് കരാറിനായി നികുതിപ്പണം ഉപയോഗിക്കുന്നതിനെ തുറന്ന് എതിർക്കുന്നതാണ് ബോറിസിന്റെ നയം. പണം നൽകി യൂറോപ്യൻ യൂണിയനുമായി കരാറിലെത്തുന്നതിനെ എതിർത്തായിരുന്നു ബോറിസ് മന്ത്രിസഭയിൽനിന്നുതന്നെ രാജിവച്ചത്. പുതിയ സാഹചര്യത്തിൽ താൻ പ്രധാനമന്ത്രിയായാൽ കരാറോടുകൂടിയോ അല്ലാതെയോ ഓക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു. വ്യക്തമായ ഈ ബ്രെക്സിറ്റ് നിലപാടും നികുതി ഇളവുകളുമാകും വരുംദിവസങ്ങളിൽ ബോറിസ് മുഖ്യ പ്രചാരണ ആയുധമാക്കുക.

ബ്രിട്ടണിൽ ഇംഗ്ലണ്ട്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ നിലവിലുള്ള ആദായനികുതിഘടന ഇപ്രകാരമാണ്. 8,632 പൗണ്ടുവരെ ഒരു നികുതിയും നൽകേണ്ടതില്ല.

8,632 മുതൽ 12,500 പൗണ്ടുവരെ 12 ശതമാനം നാഷനൽ ഇൻഷുറൻസ് മാത്രം നൽകിയാൽ മതിയാകും. 12,500 മുതൽ 50,000 പൗണ്ടുവരെ 12 ശതമാനം നാഷണൽ ഇൻഷുറൻസ് ഉൾപ്പെടെ 32 ശതമാനമാണ് നികുതി. 50,000 മുതൽ 100,000 പൗണ്ടുവരെ രണ്ടു ശതമാനം നാഷനൽ ഇൻഷുറൻസ് ഉൾപ്പെടെ 42 ശതമാനം നികുതി. അധിക നികുതി ആരംഭിക്കുന്ന 50,000 പൗണ്ട് പരിധിയാണ് 80,000 പൗണ്ടായി ഉയർത്തുമെന്ന് ബോറിസ് വാഗ്ദാനം ചെയ്യുന്നത്.

നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ ശ്രമിച്ചു കൊണ്ട് ലേബർ പാർട്ടി രംഗത്തെത്തിയിരിക്കുന്നു. സ്കോട്ടിഷ് നാഷണൽ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, ദി ഗ്രീൻസ് എന്നിവരുടെ പിന്തുണയോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ന് ഒരു വോട്ടെടുപ്പ് നടത്തുകയും ഇതിലൂടെ എംപിമാർക്ക് പാർലമെന്റ് തീരുമാനങ്ങളെ സ്വാധീനിക്കാനും കഴിയുമെന്ന് ലേബർ പാർട്ടി വിശ്വസിക്കുന്നു. എംപിമാർക്ക് പല നടപടികളും മുന്നോട്ടു കൊണ്ടു വരുവാനും നോ ഡീൽ ബ്രെക്സിറ്റിനെ തടയുവാനും അതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കുവാനും ഇതിലൂടെ കഴിയുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഇത് നടപ്പിലാക്കുവാൻ പല കൺസർവേറ്റീവ് എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതൊരു രഹസ്യമായ നടപടിയായി ലേബർ പാർട്ടി വെച്ചിരുന്നു. എന്നാൽ ബോറിസ് ജോൺസൺ തന്റെ പ്രചാരണത്തിൽ നോ ഡീൽ ബ്രെക്സിറ്റ്നോട് എതിർപ്പ് അറിയിച്ചത് മൂലം ഇത്തരമൊരു സാഹചര്യം ലേബർ പാർട്ടിക്ക് ഒരുക്കേണ്ടതായി വന്നു. ഇത് പലരേയും സ്വാധീനിക്കുവാൻ കൂടിയാണ്.

കൺസർവേറ്റീവ് എംപിമാരായ ആംബർ റൂഡും ഫിലിപ്പ് ഹാമണ്ടും ജോനാഥാൻ ഡനോഗ്ളിയും ഈ ഒരു തീരുമാനത്തോട് പിന്തുണ അറിയിച്ചു. എങ്കിലും ഒരു ഡീൽ ഇല്ലാതെ യുകെ, യൂറോപ്യൻ യൂണിയൻ വിടാതെ ഇരിക്കാൻ പലരുടെയും പിന്തുണ ഇനിയും ആവശ്യമാണ്. “നാളെ ബ്രെക്സിറ്റിനെ തടയാൻ ഒരു അവസരം ഉണ്ടെങ്കിൽ അത് പരമാവധി പ്രയോജനപ്പെടുത്തണം ” എംപി ജോനാഥാൻ ഡനോഗ്ളി അറിയിച്ചു. മുന്നോട്ടു ഇനി എന്താവും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ബ്രക്സിറ്റ് ഷാഡോ സെക്രട്ടറി കെയർ സ്റ്റാർമ ഇപ്രകാരം പറഞ്ഞു “ഇങ്ങനെ ഒരു പോരാട്ടത്തിന് ഒരുങ്ങുന്നത് അനിശ്ചിതത്വം ഒഴിവാക്കുവാനും ജനങ്ങളെ സംരക്ഷിക്കാനുമാണ്. ” ഈ ഒരു തീരുമാനം ശരിയായ നടപടിയാണെന്നും വലിയൊരു പ്രതിസന്ധി ഇതുമൂലം ഇല്ലാതാക്കുവാൻ കഴിയുമെന്നും മുൻ ടോറി അറ്റോണി ജനറൽ ഡോമിനിക് പറഞ്ഞു. എന്നാൽ ഈ തീരുമാനത്തെ പ്രതികൂലിക്കുന്നവരും ഉണ്ട്. ഒരു എതിർ പാർട്ടി പ്രമേയത്തിന്റെ ആവശ്യം എന്താണെന്ന് ജസ്റ്റിസ് മിനിസ്റ്റർ റോബർട്ട് ബക്ക്ലാൻഡ് ചോദിക്കുകയുണ്ടായി. നോ ഡീൽ ബ്രസീലിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ബ്രിട്ടണിൽ ദിനംപ്രതി ഏറിവരികയാണ്. ലേബർ പാർട്ടിയുടെ ഈ ഒരു തീരുമാനം മറ്റുള്ളവർ എപ്രകാരം സ്വീകരിക്കുമെന്ന് ഇന്നത്തെ വോട്ടെടുപ്പിലൂടെ അറിയേണ്ടിയിരിക്കുന്നു.

സ്ഥാനമൊഴിയുന്നതിന് മുൻപുള്ള അവസാന ദിവസങ്ങളിൽ തെരേസ മേയുടെ ഭരണ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി. 2050 ഓടുകൂടി ബ്രിട്ടനെ ഒരു സമ്പൂർണ്ണ കാർബൺ വിമുക്ത രാജ്യം ആക്കാനുള്ള തീരുമാനം ആണ് അവർ കൈക്കൊണ്ടത്. ഇത്തരമൊരു നിയമനിർമ്മാണം നടത്തുന്ന ആദ്യ പ്രബല രാജ്യം ആയി ബ്രിട്ടൺ മാറി.

ബുധനാഴ്ച പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ക്ലൈമറ്റ് ചേഞ്ച് ആക്റ്റിന്റെ ഭേദഗതിയിലാണ് 2050 ഓടുകൂടി ബ്രിട്ടനെ ഒരു സമ്പൂർണ്ണ കാർബൺ വിമുക്ത രാജ്യം ആക്കാനുള്ള നിയമ നിർമ്മാണം കൈക്കൊണ്ടത്. ഇതോടുകൂടി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ വ്യവസായവൽകൃത രാജ്യമായി ബ്രിട്ടൻ മാറി. ഈ തീരുമാനത്തെ പരിസ്ഥിതി സൗഹാർദ്ദ സമൂഹങ്ങൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ഇത്തരമൊരു തീരുമാനം വ്യവസായവൽകൃത രാജ്യങ്ങൾക്ക് ഒരു അധിക ഭാരം ആയി മാറാൻ ഇടയുണ്ട് എന്ന് ഗ്രീൻപീസ്  പാർട്ടി അറിയിച്ചു.

.

തന്റെ അവസാനനാളുകളിൽ പല സുപ്രധാന തീരുമാനങ്ങളും തെരേസ മേ കൈക്കൊള്ളുകയാണ്. അതിലൊന്നാണ് ഈ തീരുമാനം. കാർബൺ പുറന്തള്ളുന്നത് 2050 ഓടുകൂടി സമ്പൂർണ്ണമായി ഇല്ലാതാക്കുക എന്ന തീരുമാനം ഈ വർഷമാദ്യം ഫ്രാൻസ് കൈകൊണ്ടു. നോർവേ, ഫിൻലൻഡ്‌ പോലെയുള്ള ചെറിയ രാജ്യങ്ങളും 2040 കൂടി കാർബൺ പുറന്തള്ളുന്നത് സമ്പൂർണ്ണമായി ഇല്ലാതാകുമെന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠനം നടത്തുന്നവർക്ക് ഇതു ഒരു സന്തോഷവാർത്തയാണ്. അതോടൊപ്പം തെരേസ മേയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഈ തീരുമാനംരേഖപ്പെടുത്തും.

വ്യവസായ വിപ്ലവത്തിന്റെ ഉത്ഭവസ്ഥാനമായ ബ്രിട്ടൻ പോലൊരു രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ബാക്കിയുള്ള വ്യവസായവൽകൃത രാജ്യങ്ങൾക്കും മാതൃകുമെന്ന് പരിസ്ഥി പ്രവർത്തകർ കരുതുന്നു.

ഷോയുടെ ഭാഗമായി തീ വിഴുങ്ങാൻ ശ്രമിച്ച നേഴ്സിന് ഗുരുതരമായി പൊള്ളലേറ്റു. ഇതിന്റെ ഭാഗമായി എൻ എച്ച് എസിന്റെ പ്രതിഭാസംഗമം ഉപേക്ഷിച്ചു. ക്രിസ്റ്റി കളം എന്ന നേഴ്സിന് ആണ് പൊള്ളലേറ്റത്. വിൻചെസ്റ്ററിലെ റോയൽ തീയേറ്ററിൽ 210 പേരടങ്ങുന്ന സദസ്സിനു മുൻപിൽ ആണ് ഈ സംഭവം. സദസ്സിൽ തന്നെ ഡോക്ടർമാരും നഴ്സുമാരും മറ്റു ഉള്ളതിനാൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സ ലഭിക്കുന്നതിന് സാധിച്ചു. ആദ്യപകുതിയിൽ നേഴ്സിനേറ്റ അപകടം മൂലം പ്രതിഭാസംഗമം ഉപേക്ഷിച്ചു.

അപകടം നടന്ന ഉടൻ തന്നെ ആംബുലൻസിൽ സാലിസ്ബറിയിലെ ജില്ലാ ആശുപത്രിയിലേക്ക് നഴ്സിനെ എത്തിച്ചു.സദസ്സിൽ ഉണ്ടായിരുന്ന പലരും ഇതിനെ ഒരു അതിഭീകര അപകടമായി വിശേഷിപ്പിച്ചു. നേഴ്സ് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ഫേസ്ബുക്കിൽ അവർ ആശംസിച്ചു.

വിൻചെസ്റ്റർ ആശുപത്രിയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. ശനിയാഴ്ചയാണ് ഹംപ്ഷ്യർ ഹോസ്പിറ്റൽ ട്രസ്റ്റ് തിയേറ്റർ വാടകയ്ക്ക് എടുത്തത് . നേഴ്സിനെ ചികിത്സക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഷോ പിന്നീടുള്ള ഒരു തീയതികളിലേക്ക് മാറ്റിയതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

75 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് നൽകിക്കൊണ്ടിരുന്ന സൗജന്യ ടിവി ലൈസൻസ് നിർത്തലാക്കാൻ തീരുമാനിച്ചതായി ബി ബി സി റിപ്പോർട്ട്. പുതിയ നിയമപ്രകാരം ഇനിമുതൽ ഒരു പെൻഷൻകാരന്റെ വരുമാനത്തിൽ ജീവിക്കുന്ന വീടുകൾക്ക് മാത്രമേ ഇനി സൗജന്യ ലൈസൻസ് കിട്ടുകയുള്ളൂ. 2015 ഓടെ തന്നെ 75 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ലൈസൻസ് ചെലവുകൾ ബി ബി സി വഹിക്കേണ്ടത് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2020ഓടെ നടപ്പിലാക്കാനാണ് തീരുമാനം. എന്നാൽ അതിന് ബി ബി സി യുടെ ബജറ്റിന്റെ അഞ്ചിലൊരു ഭാഗം ആയ 745 മില്യൺപൗണ്ട് ചെലവുവരും. എന്നാൽ പുതിയ പദ്ധതിയിൽ 250 മില്യൺ പൗണ്ടിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

വയോജനങ്ങൾക്ക് സബ്സിഡി നൽകുന്നത് മൂലം പല ഡിപ്പാർട്മെന്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ബിബിസിയുടെ കണ്ടെത്തൽ. ബി ബി സി 2, ബിബിസി 4, ബിബിസി വാർത്താചാനലുകൾ, ബിബിസി സ്കോട്ട്ലൻഡ് ചാനൽ, റേഡിയോ ലൈവ്, പ്രാദേശിക റേഡിയോ ചാനലുകൾ എന്നിവയ്ക്ക് ഇത് ഭീഷണിയാകും. ഭരണകർത്താക്കളുടെ നിർദ്ദേശത്താൽ ആണ് തങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് ബിബിസി അറിയിച്ചു. അഭിപ്രായവോട്ടെടുപ്പ് നടത്തിയതിൽ 52 ശതമാനം പേരും ഫ്രീ ലൈസൻസ് ആവശ്യമില്ല എന്ന പക്ഷക്കാരാണ്. വരുമാനം ലഭിക്കുന്ന പെൻഷൻകാർ സൗജന്യമായി സേവനം ഉപയോഗിക്കുമ്പോൾ സാമ്പത്തികമായി വലിയ മെച്ചമില്ലാത്ത യുവതലമുറ പണം അടക്കുന്നുണ്ട് എന്നതാണ് ഒരു കാരണം. കണക്കുകൾ പ്രകാരം900, 000 വീടുകളിൽ പെൻഷൻ വാങ്ങുന്നവരുണ്ട്, അത് 2020ഓടെ 1.5 മില്യൻ ആകും.


വളരെ പ്രയാസമുള്ളത് ആണെങ്കിലും ഈ അവസരത്തിൽ ഏറ്റവും യോജിച്ച തീരുമാനമാണ് ഇതെന്ന് ബി ബി സി ചെയർമാൻ സർ ഡേവിഡ് ക്ലമന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി തെരേസ മെയ്‌ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി. സൗജന്യ സേവനങ്ങൾ തുടർന്നും പൊതുജനങ്ങൾക്ക് ലഭിക്കാനാണ് ഗവൺമെന്റ് താൽപര്യം പെടുന്നത് എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് . രാജ്യത്തെ വയോജനങ്ങൾക്ക് മാനസികോല്ലാസത്തിനു മാത്രമല്ല ലോകത്തോട് ബന്ധം പുലർത്താനുള്ള മാധ്യമമാണ് ടെലിവിഷൻ. അതില്ലാതെ ആയാൽ കനത്ത ഒറ്റപ്പെടൽ ആവും അവർക്ക് നേരിടേണ്ടി വരിക. മുതിർന്ന പൗരന്മാരെ സഹായിക്കാൻ എന്തെങ്കിലും പുതിയ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

ആരോഗ്യമേഖലയിൽ പ്രധാനമായും കുട്ടികളുടെ രോഗനിർണയത്തിൽ ഒരു വഴിത്തിരിവായി ജനറ്റിക് സീക്വൻസിംങ്ങ് മാറുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . യുകെയിൽ പല കുട്ടികളും അപൂർവ്വമായ രോഗങ്ങളാൽ ഓരോ വർഷവും മരിക്കുന്നു. ഇതിന്റെ കാരണം കണ്ടെത്തുവാനും ഒരു മാറ്റത്തിന് വഴി ഒരുക്കുവാനും തയ്യാറെടുക്കുകയാണ് ആരോഗ്യമേഖല. ഒരാളുടെ ജനിതക കോഡ് നിരീക്ഷിച്ചായിരിക്കും രോഗം കണ്ടെത്തുക. ഇതിന്റെ പഠനങ്ങൾ ആടെൻബ്രൂക്ക് ആശുപത്രിയിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും നടന്നുവരുന്നു. ഇതുവരെ ആടെൻബ്രുക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 350 ആണ്. ഇവയിൽ 4 കുട്ടികളിൽ ജനിതക രോഗം കണ്ടെത്തി. മാതാപിതാക്കളുടെയും കുട്ടിയുടെയും ജീനോം ക്രമപ്പെടുത്തിയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ജന്മ വൈകല്യം, അപസ്മാരം, വളർച്ചക്കുറവ് എന്നിവയൊക്കെയാണ് കുട്ടികളിലെ പ്രധാന രോഗങ്ങൾ.

ജനിതക ശാസ്ത്രജ്ഞ ലൂസി റെയ്മണ്ട് ജനറ്റിക് സീക്വൻസിംങ്ങിനെ അത്ഭുതകരമായ ഒന്നെന്നു വിശേഷിപ്പിച്ചു. “ഇത്ര വേഗം രോഗനിർണയം നടത്താൻ ആവുന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്.” 2020ൽ ഇംഗ്ലണ്ടിൽ ഇത് മുഴുവനായും ലഭ്യമാകും എന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ അപൂർവമായ രോഗം കണ്ടെത്താൻ ചിലപ്പോൾ വർഷങ്ങൾ ആവശ്യമായിവരും. ഇതിന് നല്ല രീതിയിൽ പണം ചിലവാകുകയും ചെയ്യും എന്നിരിക്കെ ഈ ചികിത്സാ രീതിയുടെ ചിലവ് 1000 പൗണ്ടിൽ താഴെ മാത്രമാണ്. ഇത് എൻ എച്ച് എസിനും ഒരു നേട്ടമാണ്.

ക്രിസ് ഡാലി – ക്ലെയർ കോൾ എന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള കുട്ടി മില്ലി മേയുടെ അപൂർവമായ അപസ്മാര രോഗത്തെ ജനറ്റിക് സീക്വൻസിംങ്ങിലൂടെ കണ്ടെത്തുവാൻ കഴിഞ്ഞു. മില്ലി മേയുടെ മാതാപിതാക്കൾ ബിബിസിയോട് ഇപ്രകാരം പറഞ്ഞു “പരിശോധനകളുടെ ഫലങ്ങളെല്ലാം വളരെ വേഗത്തിലാണ് ലഭ്യമാകുന്നത് ഇത് അമൂല്യമായ ഒന്നായി കണക്കാക്കുന്നു.” ഇയാൾ പിക്കൻ – കേറ്റ് ദമ്പതികളുടെ മകൾ സെറിൻ ജനിച്ച്, പതിമൂന്നാം ആഴ്ചയിൽ തന്നെ അപൂർവ രോഗം ബാധിച്ച് മരണപ്പെട്ടു. രോഗം എന്താണെന്ന് കണ്ടെത്താൻ അപ്പോൾ സാധിച്ചില്ല എങ്കിലും പിന്നീട് മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ജനറ്റിക് സീക്വൻസിംങ്ങിലൂടെ കുട്ടിക്കൊരു മൈറ്റോകോൺട്രിയൽ ഡിസോർഡർ ആയിരുന്നു എന്ന് കണ്ടെത്തി. ഇത് ഏറ്റവും അപൂർവ്വമായ കേസുകളിൽ ഒന്നായി ഡോക്ടർമാർ വിലയിരുത്തുന്നു. ഈ ജനറ്റിക് സീക്വൻസിംങ്ങ് ഇമ്മ്യൂണോളജി, മൈക്രോബയോളജി, ക്യാൻസർ റിസർച്ച്, ന്യൂറോബയോളജി എന്നീ മേഖലകളിലും പ്രയോഗിക്കാൻ കഴിയുന്ന ഒന്നാണ്. അപൂർവമായ രോഗംബാധിച്ച് എത്തുന്ന കുട്ടികളിൽ ഈ ഒരു ചികിത്സാരീതിയിലൂടെ അധികം പണചിലവില്ലാതെ തന്നെ രോഗനിർണയം നടത്താൻ കഴിയും എന്നത് വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

എ- ലെവെലിലെ തോൽവിയിൽ നിന്നും പത്തൊമ്പതുകാരനായ കോടീശ്വരനിലേക്കുള്ള ഡാൻ ലെഗ്ഗിന്റെ വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതാണ്. യൂട്യൂബിലൂടെ വിദേശ കറൻസികളുടെ വ്യാപാരത്തെ കുറിച്ച് അറിഞ്ഞ അദ്ദേഹം തന്റെ ശനിയാഴ്ച ദിവസത്തെ ജോലിയിലൂടെ നേടിയ ശമ്പളം ഇതിലേക്ക് നിക്ഷേപിച്ചു. 2017 -ൽ നടന്ന പരീക്ഷയിലേറ്റ തോൽവി അദ്ദേഹത്തിന്റെ ജീവിതത്തെ അന്ധകാരത്തിൽ ആക്കി. എന്നാൽ ഇന്നു ഡാൻ ലെഗ്ഗ് സ്വന്തമായുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു.

വിദേശ കറൻസികളുടെ വ്യാപാരത്തിലൂടെ ആണ് താൻ ഈ നേട്ടം കൈവരിച്ചത്. താൻ അതിൽ വൈദഗ്ധ്യം പ്രാപിച്ചുവെന്നും തുടക്കക്കാർക്ക് ക്ലാസ്സുകൾ എടുക്കുന്നതിന് 1000 പൗണ്ട് വരെ പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു . ഒരു തായ് റെസ്റ്റോറന്റിൽ ജോലി ചെയ്തു നേടിയ 500 പൗണ്ട് മാത്രമാണ് തന്റെ പക്കൽ നിക്ഷേപമായി ഉണ്ടായിരുന്നത്. അതിൽ നിന്നാണ് താൻ ഇത്രയും വലിയ ഒരു നേട്ടം കൈവരിച്ചതെന്നു ലെഗ്ഗ് വിവരിച്ചു . പൊതുവേ പണം ചെലവാക്കുന്നതിൽ പിശുക്കനായ അദ്ദേഹത്തിന് 80,000 പൗണ്ട് വിലയുള്ള റേഞ്ച് റോവർ വരെയുണ്ട്.

ഇംഗ്ലണ്ടിലെ സോമേർസെറ്റിലെ ചെദ്ദാർ ഗ്രാമത്തിൽ ഐസ്ക്രീം പാർലർ നടത്തുന്നവർ ആയിരുന്നു ലെഗ്ഗിന്റെ മാതാപിതാക്കൾ. മാതാപിതാക്കളായ കെവിനും സാന്ദ്രക്കും 2000 പൗണ്ട് വീതം മാസം ഇപ്പോൾ നൽകുന്നത് ലെഗ്ഗ് ആണ്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് അദ്ദേഹം ഈ വ്യാപാരം തുടങ്ങിയതെന്നും ലെഗ് പറയുന്നു. തുടക്കത്തിൽ തോൽവികൾ നേരിട്ടെങ്കിലും 15,000 പൗണ്ട് നേടിയതാണ് ആദ്യത്തെ ലാഭം. ഫോണിലുള്ള ആപ്ലിക്കേഷനിലൂടെ വ്യാപാരം ചെയ്യുന്നതിനാൽ എപ്പോൾ എവിടെ വേണമെങ്കിലും നിന്ന് ഇത് പ്രവർത്തിപ്പിക്കാം.

ടീം എഫ്എക്സ് എന്ന പേരിൽ തുടക്കക്കാർക്ക് പരിശീലനത്തിനായി ഒരു ആപ്ലിക്കേഷൻ തുടങ്ങുകയും ചെയ്തു. അടിസ്ഥാന പരിശീലനത്തിന് 300 പൗണ്ട് വീതവും പിന്നീടുള്ള കോഴ്സുകൾക്ക് 1000 പൗണ്ട് വരെയുമാണ് ഈടാക്കുന്നത്. പരാജയങ്ങളെ നാം അതിജീവിക്കണം. എങ്കിലേ ഈ മേഖലയിൽ വൻ വിജയങ്ങൾ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

 

ലണ്ടൻ ∙ ബ്രിട്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത് ഓഫിസ് (എഫ്സിഒ) ചീഫ് ഇക്കോണമിസ്റ്റായി സാമ്പത്തിക വിദഗ്ധൻ കുമാർ അയ്യർ നിയമിതനായി. അടുത്ത മാസം ചുമതലയേൽക്കും. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശനയ രൂപീകരണത്തിനാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശകലനങ്ങളും നൽകുന്നത് ചീഫ് ഇക്കോണമിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്. കുമാർ അയ്യർ മുൻപു മുംബൈയിൽ ബ്രിട്ടന്റെ ഡപ്യൂട്ടി ഹൈ കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗോർഡൻ ബ്രൗൺ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്ട്രാറ്റജി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ക്രിമിനൽ അഭിഭാഷകയായ കാത്റിൻ ആണു ഭാര്യ. രണ്ടു മക്കൾ.

ബിനോയി ജോസഫ്

“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.

മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.

ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.

മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.

ഗർഭച്ഛിദ്രത്തെ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ജർമി ഹണ്ടിന്റെ അഭിപ്രായം ബ്രിട്ടണിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ വിവാദത്തിന് വഴിയൊരുക്കുന്നു. ഗർഭച്ഛിദ്രം ചെയ്യുവാനുള്ള സമയപരിധി 24 ആഴ്ചയിൽ നിന്നും 12 ആഴ്ചയായി കുറയ്ക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്തരമൊരു അഭിപ്രായവുമായി അദ്ദേഹം മുമ്പും രംഗത്ത് വന്നിട്ടുണ്ട്. “ഈ വിഷയത്തെ സംബന്ധിച്ചുള്ള എന്റെ നിലപാടുകൾ മാറിയിട്ടില്ല. എന്നാൽ ഞാൻ പ്രധാനമന്ത്രി ആയാൽ നിയമത്തെ മാറ്റാൻ ഒരുകാരണവശാലും ശ്രമിക്കില്ല” അദ്ദേഹം പറഞ്ഞു.

ഹണ്ടിന്റെ ഈ ഒരു വാദത്തെ വിമർശിച്ച് പലരും രംഗത്തെത്തി. എംപി ക്രിസ്ത്യൻ ജാർഡിൻ, ഹണ്ടിന്റെ ഈ അഭിപ്രായത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്.പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഒരാൾക്ക് ഇത്തരം കാഴ്ചപ്പാട് ആണ് ഉള്ളത് എന്ന കാര്യം ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ അവകാശത്തെ ആക്രമിക്കുന്നതിനുപകരം വടക്കൻ അയർലണ്ടിൽ സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ടോറി പാർട്ടി പോരാടണമെന്ന് ജാർഡിൻ കൂട്ടിച്ചേർത്തു. 1967ലെ ഗർഭച്ഛിദ്ര നിയമ പ്രകാരം യുകെയിലെ ഡോക്ടർമാർക്ക് 24 ആഴ്ചവരെ ഗർഭച്ഛിദ്രം നടത്താമായിരുന്നു. എന്നാൽ വടക്കൻ അയർലൻഡ് ഈ ഒരു നിയമത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 2017 മുതൽ 2018 വരെ 12 ഗർഭച്ഛിദ്രം മാത്രമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ആഴ്ച അലബാമയിലും ഗർഭച്ഛിദ്രത്തിന് വിലക്കേർപ്പെടുത്തി. ഇത് സ്ത്രീകളുടെ അവകാശത്തെ ചൂഷണം ചെയ്യുന്നു.

ലേയ്‌ല മോറോൺ ഹണ്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത് “ഹണ്ട്, സ്ത്രീകളുടെ അവകാശത്തിന്റെ കാര്യത്തിൽ രണ്ടു പടി പിറകിൽ ആണ്.” ലേബർ പാർട്ടി എംപി ജെസ് ഫിലിപ്സും ഈ ഒരു അഭിപ്രായത്തെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇത് ശാസ്ത്രീയമായ ഒരു സംഗതിയാണെന്നും മറ്റൊരാളുടെ അഭിപ്രായങ്ങൾ ഇതിൽ നിന്നും മാറിനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന ജർമി ഹണ്ടിന്റെ ഈ ഒരു അഭിപ്രായം സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെയുള്ള ഒന്നായി പലരും പറയുന്നു. ഹണ്ടിന്റെ ഈ ഒരു വാദം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തന്നെ തിരിച്ചടി ആയേക്കാം എന്നാണ് വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved