സ്വന്തം ലേഖകൻ

എൻ‌ഫീൽഡ് : ആൺകുട്ടിയായി വേഷം കെട്ടി, സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക അതിക്രമങ്ങൾ നടത്തിയ യുവതി പിടിയിൽ. 21 കാരിയായ ജെമ്മ വാട്സ് ആൺകുട്ടിയായി വേഷം മാറി, ആ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച്, “ജേക്ക് വാട്ടൺ” എന്ന അപരനാമം ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങൾ നടത്തിയത്. നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സമ്മതിച്ച പ്രതിക്ക് എട്ട് വർഷത്തെ ജയിൽ ശിക്ഷ വിൻ‌ചെസ്റ്റർ ക്രൗൺ കോടതി വിധിച്ചു. സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ 13നിനും 16നും ഇടയിലുള്ള പെൺകുട്ടികളെ നോട്ടമിട്ടശേഷം ഇവരുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് പല സ്ഥലങ്ങളിലേക്കും ഇവരെ വിളിച്ചുവരുത്തി. പെൺകുട്ടികളുടെ ചില മാതാപിതാക്കളോടൊപ്പം “ജേക്ക്” ആയി സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇരകളിൽ രണ്ടുപേർ ആത്മഹത്യയ്ക്കും മുതിർന്നു. അമ്പതോളം കൗമാരക്കാരെ ജെമ്മ കബളിപ്പിച്ചിട്ടുണ്ടാകാമെന്നും അങ്ങനെ ഉള്ളവർ ഉടൻ തന്നെ മുന്നോട്ട് വരണമെന്നും പോലീസ് അറിയിച്ചു. ഇരകളെ വ്യക്തിപരമായി കണ്ടുമുട്ടിയപ്പോൾ ആൺവേഷം കെട്ടിയാണ് പ്രതി ആവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ഒരു കളിയായിട്ട് മാത്രമാണ് താൻ കണ്ടതെന്നാണ് അറസ്റ്റിലായ ശേഷം വാട്ട്സ് പോലീസിനോട് പറഞ്ഞത്. വാട്ട്സിന്റെ പ്രചാരണത്തിന് പിന്നിൽ കാര്യമായ ആസൂത്രണമുണ്ടെന്നും അവളുടെ പെരുമാറ്റത്തിൽ പ്രശ്നമുണ്ടെന്നും കോടതി പറഞ്ഞു.

പെൺകുട്ടികളെ സ്വന്തം സുഖത്തിനായി വാട്സ് വളർത്തിയെടുക്കുകയായിരുന്നെന്ന് ശിക്ഷ വിധിച്ച ജഡ്ജി സൂസൻ ഇവാൻസ് ക്യുസി പറഞ്ഞു. ഇരകളായ എല്ലാവരും ഒരു പുരുഷനുമായുള്ള ബന്ധത്തിലാണെന്ന് വിശ്വസിച്ചിരുന്നതായും വാട്ട്സ് പൂർണ്ണമായും അവരെ സ്വാധീനിച്ചതായും ഡെറ്റ് കോൺ ഫിലിപ്പ കെൻ‌റൈറ്റ് പറഞ്ഞു. ഹാംപ്ഷയർ കോൺസ്റ്റാബുലറിയിൽ നിന്നുള്ള ഇൻസ്പെക്ടർ നിക്കോളാസ് പ്ലമ്മർ പറഞ്ഞു: “ഇത് ശരിക്കും ഞെട്ടിക്കുന്ന ഒരു കേസാണ്. കുട്ടികളെ ചൂഷണം ചെയ്യാൻ ഒരു കുറ്റവാളി ഏതറ്റം വരെയും പോകും എന്ന ഓർമ്മപ്പെടുത്തലാണീ കേസ്”. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.