ലീവെടുത്ത് യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ദീർഘനാളായി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഈ തീരുമാനം തിരിച്ചടിയാണ്.   ദീര്‍ഘകാലമായി അവധിയില്‍ കഴിയുന്നവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നേരത്തെ രണ്ട് തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാനോ കൃത്യമായ കാരണം കാണിക്കാനോ തയ്യാറാകാത്തവര്‍ക്കെതിരേയാണ് സര്‍ക്കാറിന്റെ നടപടി.

അനധികൃതമായി അവധിയെടുത്ത 430 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 480 ജീവനക്കാരെയാണ് ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടുന്നത്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള 430 ഡോക്ടര്‍മാരെയാണ് ആരോഗ്യവകുപ്പ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.

ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് തടസമാവുകയും ചെയ്തു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്ക് പുറമേ അനധികൃതാവധിയിലായ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ഒരു ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, മൂന്ന് ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍, മൂന്ന് റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, രണ്ട് ആശുപത്രി അറ്റന്‍ഡര്‍, മൂന്ന് റെക്കോഡ് ലൈബ്രേറിയന്‍മാര്‍, ഒരു പി.എച്ച്.എന്‍. ട്യൂട്ടര്‍, രണ്ട് ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരുമാണ് നടപടി നേരിടുക.

കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 480 ജീവനക്കാര്‍ക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.