Main News

മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. പുതിയ നിയമം നിലവിൽ വന്നാൽ ഏറ്റവും കൂടുതൽ സഹായകരമാകുന്നത് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ആയിരിക്കും .

ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.

നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിംഗ് മൊഡ്യൂള്‍ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിംഗ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബോയിങ് 737 മോഡൽ വിമാനം നവീകരിക്കാൻ നീക്കം. ഏഴായിരത്തോളം പാസഞ്ചർ ഫ്ലൈറ്റുകൾ ആണ് നവീകരിക്കുന്നത്. അടിക്കടി ഉണ്ടായ  അപകടങ്ങളെ തുടർന്നാണ് ഈ നീക്കം. 2018 ഏപ്രിലിൽ ന്യൂയോർക്കിൽ നിന്നും ഡള്ളാസിലേക്കുള്ള യാത്രയ്ക്കിടെ, വിമാനത്തിന്റെ ഫാൻ ബ്ലേഡ് എൻജിൻ കേസിങ്ങിൽ വന്നടിച്ചു അപകടം ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ വന്ന് അടിച്ച ശക്തിയിൽ വിമാനത്തിലെ പാസഞ്ചർ സീറ്റിൽ ഒരു ജനലിനും കേടുപാട് സംഭവിച്ചിരുന്നു. ഇതിലൂടെ ജെന്നിഫർ റിഓർഡാൻ എന്ന് യാത്രയ്ക്ക് പുറത്തേക്ക് പോയിരുന്നു. യാത്രക്കാരെല്ലാരും കൂടി ഇവരെ വലിച്ചെടുത്തെങ്കിലും പിന്നീട് ഇവർ മരണപ്പെട്ടു.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സോഫ്റ്റി ബോർഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിമാനത്തിന്റെ ഘടനയിൽ തന്നെ അപാകതകൾ ഉണ്ട് . റയാനൈർ ആണ് ബോയിങ് വിമാനത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ഓപ്പറേറ്റർ. 450 ഓളം ബോയിങ് 737 വിമാനങ്ങളാണ് അവർക്കുള്ളത്.

ഭാവിയിൽ ഇനിയും അപകടങ്ങൾ വരാതിരിക്കാൻ ആണ് ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബോയിങ് തയ്യാറായിട്ടുണ്ട്. അപകടത്തിൽ മരിച്ച ജെന്നിഫറിന്റെ കുടുംബത്തോടുള്ള ദുഃഖവും അവർ രേഖപ്പെടുത്തി.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഓൺലൈൻ മണി ട്രാൻസ്ഫർ കമ്പനിയായ പേയ്പാൽ സി ഇ ഒ, ഡാനിയേൽ ഷുൽമാൻ തനിക്ക് സ്വന്തമായി ബിറ്റ്കോയിൻ നാണയങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ്. ഫോർച്യൂൺ മാസികയ്ക്ക് കഴിഞ്ഞ ആഴ്ച നൽകി ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. 2014 – ൽ ആണ് അദ്ദേഹം കമ്പനി സി ഇ ഒ യായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ക്രിപ്റ്റോ കറൻസിയിലുള്ള മുതൽമുടക്കിനെ സംബന്ധിച്ചും, പേയ്പാലിന്റെ ക്രിപ്റ്റോ പ്രോജക്ടുകളെ സംബന്ധിച്ചും, ഫേസ്ബുക്കിന്റെ ലിബ്ര പ്രോജെക്റ്റിൽ നിന്നുള്ള പേയ്പാൽ കമ്പനിയുടെ പിന്മാറ്റത്തെ സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ അദ്ദേഹം അഭിമുഖത്തിൽ നേരിട്ടു.


താങ്കൾക്ക് ക്രിപ്റ്റോ കറൻസി സ്വന്തമായി ഉണ്ടോ എന്ന ചോദ്യത്തിന്, ബിറ്റ്‌കോയിൻ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ എത്രത്തോളമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഷുൽമാന്റെ നേതൃത്വം കമ്പനിക്ക് ക്രിയാത്മകമായ മാറ്റങ്ങൾ ആണ് സംഭാവന ചെയ്തത്. പേയ്പാലിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനു മുൻപ്, അദ്ദേഹം പല നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രൈസ്ലൈൻ ഗ്രൂപ്പ്‌ സിഇഒ, സ്പ്രിന്റ് നെക്സ്റ്റ്ൽ കോർപ്പറേഷൻ പ്രസിഡന്റ് തുടങ്ങിയവ അവയിൽ ചിലതാണ്.

പേയ്പാൽ കമ്പനിക്കും ക്രിപ്റ്റോകറൻസിയിൽ ഷെയറുകൾ ഉണ്ട്. ഇതിനു വേണ്ടി പ്രത്യേകം പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ കമ്പനിയിൽ തന്നെ ഉണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ റെയ്നി മുൻപ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനിയുടെ പ്രോജക്ടുകളെ പറ്റി കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ക്രിപ്റ്റോ കറൻസികളുടെ അസ്ഥിരതയെ പറ്റി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


ഫേസ്ബുക്കിന്റെ ലിബ്ര പ്രൊജക്റ്റിൽ നിന്നുള്ള കമ്പനിയുടെ പിൻ മാറ്റത്തെ പറ്റിയുള്ള ചോദ്യത്തിന്, ഇരുവരുടെയും ലക്ഷ്യങ്ങൾ ഒന്ന് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരിക്കലും ഒരു മത്സരം തങ്ങൾക്കിടയിൽ ഇല്ല. ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പല മേഖലകളും ഉണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം രേഖപ്പെടുത്തി.

ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ്‌ വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ (A1) പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7 cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികാരികള്‍ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയായിരുന്നില്ല ബൈബിള്‍ എഴുതിയുണ്ടാക്കിയതിന്റെ പിന്നിലെ ലക്ഷ്യമെന്നു സൂസന്‍ ആവര്‍ത്തിക്കുന്നു.

മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ്‌ വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. മെയ് 11-ന് എഴുത്ത് ആരംഭിച്ചു. 153 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 10-നാണ് എഴുത്ത് പൂര്‍ത്തിയായത്. ബൈബിളിലെ 60 പുസ്തകങ്ങളും സൂസന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി.

ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു ഈ അനുഭവമെന്നാണ് സൂസന്‍ പറയുന്നത്. ദുബായിലെ മാര്‍ തോമാ സഭയുടെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ തലവന്‍ റവ. ഡോ. ജോസഫിന്റെ സാന്നിധ്യത്തില്‍ മനോജും കുടുംബവും തങ്ങളുടെ ഇടവക കൂടിയായ ജെബല്‍ അലിയിലെ ദേവാലയത്തിന് ബൈബിള്‍ കൈമാറി. അവിടെ പ്രത്യേക പെട്ടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.

ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു വലിയ വൃക്ഷം കടപുഴകി വീണതുപോലെ ആയിരുന്നു ശങ്കരൻ നായരുടെ അവസ്ഥ.
ആൻ മരിയയുടെ മരണവും കുഞ്ചുവിൻ്റെ വേർപാടും ശങ്കരൻ നായരെ മാനസ്സികമായി തളർത്തി.നായർ രോഗബാധിതനായി,കിടപ്പിലായി.
ജെയിംസ് ബ്രൈറ്റിൻ്റെ ഓഫിസ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.ബ്രൈറ്റിൻ്റെ വളർച്ചയുടെ പിന്നിൽ നായരുടെ കഴിവും സാമർത്യവും കൂടി ഉണ്ടായിരുന്നു.സത്യസന്ധനും കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു നായർ.
എങ്ങിനെയും നായരെ കൂടെ നിർത്തണം എന്ന് ബ്രൈറ്റ് ആഗ്രഹിച്ചു.,പക്ഷെ നേരിട്ടു പറയാൻ ദുരഭിമാനം സമ്മതിക്കുന്നുമില്ല
എല്ലാം കുഴഞ്ഞുമറിയുന്നതു ജെയിംസ് ബ്രൈറ്റ് തിരിച്ചറിഞ്ഞു.
“എന്തുപറ്റി ,നായർ?”ബ്രൈറ്റ് നായരെ അന്വേഷിച്ചു് ചെന്നു.
“ഒന്നുമില്ല സർ,നല്ല സുഖം തോന്നുന്നില്ല”പലതും ചോദിക്കണമെന്ന് തോന്നി നായർക്ക്.ഇനി ചോദിച്ചിട്ടു എന്ത് പ്രയോജനം?
.അൽപസമയം ഓഫിസ് കാര്യങ്ങളും അസുഖവിവരങ്ങളും സംസാരിച്ചിട്ട് ബ്രൈറ്റ് പോയി.
നായർ ബ്രൈറ്റിനെ വെറുത്തു.ജോലി ഉപേക്ഷിച്ച് കണ്ണൂരേക്ക് താമസം മാറുവാൻ ശങ്കരൻ നായർ തീരുമാനിച്ചു.
അതേസമയത്താണ് ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയി ഡാനിയേൽ വൈറ്റ്‌ഫീൽഡ് എന്ന ചെറുപ്പക്കാരൻ വരുന്നത്.ഓഫിസിലെ താളപ്പിഴകളും ജോലികൾ തീരാതെ വരുന്നതും മദ്രാസ്സിൽ റസിഡൻറ് മനസ്സിലാക്കിയിരുന്നു.
ഡാനിയേൽ വൈറ്റ്‌ഫീൽഡ് ജോയിൻ ചെയ്യുന്നതുവരെ ബ്രൈറ്റിന് അങ്ങിനെ ഒരാൾ വരുന്നതിനെക്കുറിച്ചു് യാതൊരു അറിവും ഇല്ലായിരുന്നു.താൻ അറിയാതെ പുതിയ ഒരാളെ നിയമിച്ചത് ബ്രൈറ്റിന് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും അനിഷ്ടം പുറത്തുകാണിച്ചില്ല.
മാന്യനും ഉത്സാഹശാലിയും തൊഴിലാളികളോട് മാന്യമായി പെരുമാറുന്നവനും ആയിരുന്നു ഡാനിയേൽ വൈറ്റ്‌ഫീൽഡ്..
ബ്രൈറ്റിൻ്റെ ജനങ്ങളോടുള്ള പെരുമാറ്റം ആൻ മരിയയുടെ മരണം കുഞ്ചുവിൻ്റെ അപകടമരണം എല്ലാം വിശദമായി റസിഡൻറ് അറിഞ്ഞിരുന്നു.ഇന്ത്യക്കാരായ സാധാരണ ജനങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ ബ്രിട്ടീഷ് കാർ ശ്രദ്ധിച്ചു.അതുകൊണ്ടു പ്രാദേശികമായ പുരോഗതിയിലും ക്രമാസമാധാനം നടപ്പാക്കുന്നതിലും കുറെയൊക്കെ അവർ ശ്രദ്ധ ചെലുത്തി.
എല്ലാം വിശദമായി മനസ്സിലാക്കിയ ഡാനിയേൽ വൈറ്റ്‌ഫീൽഡ് ജോലി രാജി വയ്ക്കരുതെന്ന് നായരെ ഉപദേശിച്ചു
.”അനീതികളോട് പൊരുതുകയാണ് വേണ്ടത് അല്ലാതെ പേടിച്ചു് ഓടുകയല്ല”
.നായർ വീണ്ടും ജോലിയിൽ തുടരാൻ തീരുമാനിച്ചത് ജെയിംസ് ബ്രൈറ്റിനും ആശ്വാസമായി.
മൈസൂർ റെസിഡൻറിൻ്റെ ജോലി ഏറ്റെടുത്തത് എങ്ങും എത്താതെ നിൽക്കുന്നത് ബ്രൈറ്റിന് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാക്കി.
ഒരു റെയിൽവേ ലൈനും അതിനെ അടിസ്ഥാനമാക്കി ഒരു റോഡും നിർമ്മിക്കാനുള്ള പ്ലാൻ ഉണ്ടാക്കുക എന്നത് അത്ര വലിയ സംഭവം ഒന്നുമല്ല.പക്ഷെ പതിനായിരക്കണക്കിന് ഏക്കർ കൊടും കാട്ടിലൂടെ അതും മനുഷ്യ സഞ്ചാരമില്ലാത്ത വന്യ മൃഗങ്ങളുടെ ആവാസകേന്ദ്രമായ മലമടക്കുകളിലൂടെ ഈ ജോലിചെയ്യുക എന്നത് വിഷമകരം തന്നെ ആണ്.അതും നിലവിൽ ഒരു വഴിപോലുമില്ലാത്ത സ്ഥലവും.ജോലിക്ക് ആളുകളെ കിട്ടുക എന്നത് അതിലും വിഷമം ഉള്ള കാര്യമാണ്.മനുഷ്യവാസം വളരെ കുറഞ്ഞ പ്രദേശങ്ങളാണ് ചുറ്റുപാടും ഉള്ളതും.
ഇപ്പോൾ ശങ്കരൻ നായർക്കും ഈ ജോലി ഏറ്റെടുക്കാൻ താൽപര്യം ഇല്ലാതായി.ആദിവാസികളുടെ സഹായം ഇക്കാര്യത്തിൽ തേടാം എന്ന് വിചാരിച്ചിരുന്നെങ്കിലും മേമനെ പരിചയപ്പെട്ടത് ഒഴിച്ച് കാര്യമായ ശ്രമമൊന്നും നടത്തിയിരുന്നില്ല.
അടുത്തടുത്തുണ്ടായ രണ്ടു മരണങ്ങളുടെ ഇടയിൽ എല്ലാവരും മേമനെയും മറന്നു കഴിഞ്ഞിരുന്നു.
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നാരായണൻ മേസ്ത്രിയെ അന്വേഷിച്ചു മേമനും അവൻ്റെ നായ” ബൂ “വും തലശ്ശേരിയിൽ വന്നു.മേമനെപ്പോലെയുള്ള ഒരാൾ തലശ്ശേരി പട്ടണത്തിന് അന്യമായിരുന്നു,കൗതുകമായിരുന്നു.
“നാരായണൻ മേസ്ത്രിയുടെ സ്ഥലം എങ്ങിനെ മേമൻ കണ്ടുപിടിച്ചു?”.ജോലിക്കാർ തമ്മിൽ തമ്മിൽ ചോദിച്ചു. മേമൻ വന്നതറിഞ്ഞു ശങ്കരൻ നായർ അവനെ കാണാൻ വന്നു.
നായർ അവനെ സൂക്ഷിച്ചുനോക്കി…
“ഇവനെ ആദിവാസികൾ അവരുടെ കൂട്ടത്തിൽ നിന്നും ഭ്രഷ്ട്ടനാക്കിയത് ആകാനാണ് വഴി”.നായർ പറഞ്ഞു.
“അത് എങ്ങിനെ മനസിലായി?”.നാരായണൻ മേസ്ത്രി ചോദിച്ചു.
“എല്ലാ ആദിവാസികൾക്കും അവരുടേതായ എന്തെങ്കിലും അടയാളങ്ങൾ കാണും.ഇവൻ്റെ ദേഹത്ത് അങ്ങിനെയൊന്നും കാണുന്നില്ല.”
നായർ പറഞ്ഞത് ശരിയാണെന്ന് നാരായണൻ മേസ്ത്രിയും സമ്മതിച്ചു.
“നോക്കൂ,ഇവൻ്റെ ഇടതുകണ്ണിനു കാഴ്ച കുറവാണ്.അവനെ വഴികാണിക്കുന്നതു അവൻ്റെ നായ ബൂ ആണ്.സാധാരണ നായകൾ യജമാനൻ്റെ പുറകിൽ ആണ് നടക്കുക.ഇത് ബൂ എപ്പോഴും അവൻ്റെ മുൻപിൽ ഇടതുവശം ചേർന്നും.ഏതായാലും നമ്മൾക്ക് അത് പ്രയോജനപ്പെട്ടേക്കാം “.
” മേമൻ ഈ സ്ഥലം എങ്ങിനെ കണ്ടുപിടിച്ചു?”നാരായണൻ മേസ്ത്രിയുടെ സംശയം അതാണ്.
“.അവൻ്റെ നായ ബൂ നാരായണൻ മേസ്ത്രിയുടെ ഗന്ധം പിടിച്ചു വന്നതാണ്.മേമൻ നായയെ പിന്തുടർന്നു അത്ര മാത്രം.ഇത്രയും ദൂരം മണം പിടിച്ചുവന്ന ബൂ അസാധാരണ കഴിവുള്ള നായ ആണ്.”
“അങ്ങിനെയെങ്കിൽ മേമനെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ അവിടെ എത്തുമല്ലോ?”
നാരായണൻ മേസ്ത്രി പറഞ്ഞു.
“ആ പറഞ്ഞതിൽ അല്പം കാര്യമുണ്ട്.നമുക്ക് ഒന്ന് പരീക്ഷിച്ചുനോക്കാം”ശങ്കരൻ നായർ പറഞ്ഞു.
“തലശ്ശേരിയിൽ നിന്നും മൈസൂർക്ക് എളുപ്പത്തിൽ ഒരു റോഡ് കണ്ടുപിടിക്കൻ മേമനും അവന്റെ നായ ബൂ വും പ്രയോജനപ്പെട്ടേക്കാം”.നായർ കൂട്ടിച്ചേർത്തു.
“അങ്ങിനെ ചെയ്താൽ തീർച്ചയായും മേമനെ തേടി ബൂ അവൻ്റെ അടുത്തെത്താൻ കുറുക്കുവഴികൾ തിരഞ്ഞെടുത്തേക്കാം.നമ്മൾ അത് മാർക്ക് ചെയ്താൽ മതിയല്ലോ”
നായർ പറഞ്ഞത് എന്താണെന്ന് കേട്ടുനിന്നവർക്ക് കാര്യമായി മനസ്സിലായില്ല.പരസ്പരബന്ധമില്ലാതെ എന്താണ് നായർ പറയുന്നത് എന്നായിരുന്നു നാരായണൻ മേസ്ത്രിയുടെയും ചിന്ത.
പിന്നീട് ഒന്നും വിശദീകരിക്കുകയും ചെയ്തില്ല.ശങ്കരൻ നായർ അങ്ങിനെയാണ്,ചിലപ്പോൾ പകുതിക്ക് വച്ച് സംസാരം നിർത്തിക്കളയും.
അവർ മേമന് പതിവുപോലെ രണ്ടു മൂന്ന് കുപ്പി മദ്യവും ഏതാനും ബിസ്‌ക്കറ്റ് പാക്കുകളും കൊടുത്തു തിരിച്ചയച്ചു.
ബ്രൈറ്റിൻ്റെ മദ്യം മേമന് അത്രമാത്രം ഇഷ്ട്ടമായിക്കഴിഞ്ഞിരുന്നു.പക്ഷെ തൻ്റെ ഗോഡൗണിൽനിന്നും ഇങ്ങനെ മദ്യക്കുപ്പികൾ പോകുന്നത് ബ്രൈറ്റിന് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല,എങ്കിലും മൗനം പാലിച്ചു.
മേമൻ തിരിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞു.
മൈസൂരിൽനിന്നും വീണ്ടും ജോലിയുടെ പുരോഗതിയെക്കുറിച്ചു് അന്വേഷണം വന്നു.സമീപകാല സംഭവങ്ങൾ മൂലം ബ്രൈറ്റിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം കഴിവതും വേഗം കൂർഗിലെ അമൂല്യമായ വനസമ്പത്തുകൾ ഇംഗ്ലണ്ടിലേക്ക് കടത്തുക എന്നതാണ്.അതിന് താമസം വരുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റെടുത്ത ജോലി അഭിമാനത്തിൻ്റെ പ്രശനമാണ്.എങ്ങിനെയെങ്കിലും ഇത് പൂർത്തിയാക്കി തടി തപ്പുകയാണ് നല്ലത്.
ഇനി എളുപ്പ വഴി നായരുടെ സഹായം തേടുക മാത്രമാണ്.
ശങ്കരൻ നായരുടെ നിസ്സംഗത ബ്രൈറ്റിന് മനസ്സിലാകാതിരുന്നില്ല.അതുകൊണ്ടുതന്നെ അപേക്ഷാ സ്വരത്തിലായിരുന്നു ബ്രൈറ്റിൻ്റെ സംസാരം.
“എന്താണ് ആ ആദിവാസി ചെറുപ്പക്കാരൻ്റെ പേര്?”
“മേമൻ:”
“അവനേയും കൂട്ടി ഒന്ന് ശ്രമിച്ചു നോക്കാമോ?.ആവശ്യമുള്ള സാധനങ്ങൾ ഗോഡൗണിൽ നിന്നും എടുത്തോളൂ.സമ്മതിച്ചുപോയതു ഇനി പറ്റില്ല എന്ന് എങ്ങിനെ പറയും?”.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ട എന്ന തീരുമാനത്തിൽ അവസാനം നായർ ആ ജോലി ഏറ്റെടുത്തു.നായർ നാരായണൻ മേസ്ത്രിയെ വിളിച്ചു ഏതാനും ജോലിക്കാരെ തയ്യാറാക്കിനിർത്തുവാൻ ആവശ്യപ്പെട്ടു.
അവർ രണ്ടുപേരും ചേർന്ന് ഒരു പ്ലാൻ തയ്യാറാക്കി.
“ഒന്ന് ശ്രമിച്ചുനോക്കാം.”നായർ പറഞ്ഞു.
കൂട്ടുപുഴയിലും ഇരിട്ടിയിലും ഓരോ പാലങ്ങൾ പണിയുന്നതിന് സർവേയും മറ്റു പ്രാരംഭ നടപടികളും നടന്നുകൊണ്ടിരിക്കുകയാണ്.
“അതിൻ്റെ കൂടെ ഇതും കൂടി നടത്താം.”നായർ പറഞ്ഞു.
കുറെ ദൂരം കുതിരവണ്ടിയിൽ പോകാം,മാക്കൂട്ടം വരെ കാളവണ്ടിയിലും.പിന്നെ നടക്കുകയെ വഴിയുള്ളു.
നാരായണൻ മേസ്ത്രി അവർക്ക് യാത്ര ചെയ്യാനുള്ള കുതിരവണ്ടി ഏർപ്പാടാക്കി. മാക്കൂട്ടം വരെ കാട്ടുവഴികൾ ഉണ്ട്.പിന്നെ കൊടഗ് ഫോറസ്ററ് ആയി.ഫോറസ്റ്റിൽകൂടിയുള്ള യാത്രയാണ് പ്രശനം.ഇവിടയാണ് കാട്ടിൽ പരിചയമുള്ള ആദിവാസികളുടെയും മറ്റും ആവശ്യം വരുന്നത്.
വാസ്തവത്തിൽ ഒരു മാഗ്നെറ്റിക് കോമ്പസും ഏതാനും ലെവലിങ്ങ് ഇൻസ്ട്രുമെൻറ്സും ഉണ്ടങ്കിൽ കുറഞ്ഞദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കാൻ വലിയ വിഷമമില്ല.
അധികം മനുഷ്യസ്പർശം ഏൽക്കാത്ത കൊടഗ് വനത്തിലെ അപകടം പിടിച്ച ചുറ്റുപാടുകൾ പക്ഷേ ഒഴിവാക്കാൻ യാതൊരു വഴിയുമില്ല.
ഉയരമുള്ള പ്രദേശങ്ങളിനിന്നും താഴ്വാരത്തുകൂടി പോകുന്ന ജീവികളുടെ മുകളിലേക്ക് പെരുമ്പാമ്പുകൾ വീഴുന്ന സംഭവങ്ങൾ ധാരാളമായിരുന്നു.തേരട്ടകളുടെ ശല്യം അതി ഭയാനകമാണ്.രക്തം കുടിച്ചു വീർത്തു താനെ പൊഴിഞ്ഞുപോകുന്ന തേരട്ടകൾ വനത്തിൽക്കൂടി യാത്രചെയ്യുന്നവരുടെ പേടിസ്വപ്നമാണ്.കടുവകളുടേയും കാട്ടാനകളുടേയും കാര്യത്തിൽ നല്ല ശ്രദ്ധ വേണം.
തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കാട്ടിൽ വന്യമൃഗങ്ങളെ നേരിടുന്നതിന് നല്ല പരിചയവും കഴിവും ആവശ്യമാണ്..
വനത്തിൽ പോയി ജോലിചെയ്യാൻ നാട്ടുകാരായ തൊഴിലാളികളെ കിട്ടില്ല.കൊതുക് കടിയേറ്റ് മലമ്പനി പിടിച്ചു് ധാരാളം ആളുകൾ മരിക്കുന്നതുകൊണ്ട് കൂലിക്കാർ പേടിച്ചു് ജോലിക്ക് വരില്ല.ഇടക്ക് വസൂരി പിടിപെട്ട് ആളുകൾ മരിക്കുന്ന സംഭവങ്ങളും ഉണ്ട്.
കാട്ടുമൃഗങ്ങളെ നേരിടാൻ പലപ്പോഴും ആയുധങ്ങളേക്കാൾ പ്രയോജനപ്പെടുക ബുദ്ധിയും സൂത്രങ്ങളുമാണ്.
ഏതാണ്ട് നൂറ്റമ്പതു മൈൽ ദൂരമെങ്കിലും കാണും മൈസൂരിലേക്ക് എന്നായിരുന്നു ശങ്കരൻ നായരുടെ കണക്ക് കൂട്ടൽ.
അതിൽ തലശ്ശേരി മുതൽ കൂട്ടുപുഴ വരെ മുപ്പത് മൈൽ വഴിയുണ്ട്.മൈസൂറിൽ നിന്നും ഇരുപത് മൈൽ റോഡ് വിർരാജ്‌പേട്ടക്ക് നിലവിൽ ഉണ്ട് .
അപ്പോൾ ഏതാണ്ട് നൂറു മൈൽദൂരത്തിൽ കുറവേ വരൂ ഇനി ഒരു മാർഗ്ഗ രേഖ ഉണ്ടാക്കാൻ,എന്നായിരുന്നു നായരുടെ മനസ്സിൽ .
“പോയി തിരിച്ചു വരുന്നതിന് ഒരാഴ്ച എങ്കിലും വേണം.അതുകൊണ്ട് ആ തയ്യാറെടുപ്പിൽ വേണം പോകാൻ.”
ശങ്കരൻ നായർ നിർദ്ദേശം കൊടുത്തു.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണം,അവർക്കു താമസിക്കാൻ ടെൻറ് ,ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ആയുധങ്ങൾ തുടങ്ങിയവ തയ്യാർ ചെയ്യാൻ നാരായണൻ മേസ്ത്രിയെ ചുമതലപ്പെടുത്തി.
ദീർഘദൂര,യാത്രകൾക്ക് പോകേണ്ടിവരുമ്പോൾ നായരുടെ പ്രധാന പ്രശനം മകൾ ഗീത വീട്ടിൽ ഒറ്റക്കെ ഉള്ളൂ എന്നതായിരുന്നു.മകളുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേയുള്ളു നായർക്ക് എന്തും.’അമ്മ മരിച്ചതിനു ശേഷം കഴിവതും അവളെ ഒറ്റയ്ക്ക് വിട്ട്‌ നായർ എങ്ങും പോകാതിരിക്കാൻ ശ്രമിക്കും.ആരെയെങ്കിലും മകൾക്ക് കൂട്ടിന് കണ്ടുപിടിക്കണം. അയൽവക്കത്തെ പ്രായമായ ഒരു സ്ത്രീ നായർ തിരിച്ചുവരുന്നതുവരെ വീട്ടിൽ നിൽക്കാം എന്ന് സമ്മതിച്ചു
മേമൻ നാരായണൻ മേസ്ത്രിയെ വീണ്ടും തേടി വന്ന ഒരു ദിവസം ശങ്കരൻ നായർ പറഞ്ഞു,”പോകാം”.
യാത്രക്കിടയിൽ ഏതാനും കുപ്പി മദ്യവുമായി മേമൻ സ്ഥാലം വിട്ടു.
നായർ പറഞ്ഞു.”സാരമില്ല .അവൻ നമ്മളെ തിരക്കി വരും.അത്ര മാത്രമുണ്ട് അവൻ്റെ മദ്യാസക്തി.”
മാക്കൂട്ടം എത്തിക്കഴിഞ്ഞപ്പോൾ വണ്ടിക്കാരെയെല്ലാം പറഞ്ഞുവിട്ടു.ഇനിയുള്ള യാത്ര നടന്നു വേണം പോകാൻ.
സമയം സന്ധ്യയോട് അടുക്കുന്നു.
അവിടെ ഒരു ടെൻറ് കെട്ടി രാത്രി താമസിച്ചിട്ടു കാലത്തു പുറപ്പെടാം എന്ന് തീരുമാനിച്ചു.വഴിപോക്കരെ കൊള്ളയടിക്കുന്ന ചെറുകിട കൊള്ള സംഘംങ്ങളെയും സൂക്ഷിക്കണം.
അവർ പുഴയരികിൽ ഒരു ടെൻറ് ഉണ്ടാക്കി.അവിടെ ഉറങ്ങി.കാട്ടാനക്കൂട്ടങ്ങൾ എപ്പോൾ വേണമെങ്കിലും വിരുന്നുകാരായി എത്തിയേക്കാം എന്ന ഭയത്തിൽ രണ്ടുപേർ വീതം മാറി മാറി ടെൻറിനു കാവൽ നിന്നു.
നേരം വെളുക്കുന്നതേയുള്ളു.പുഴയരികിലെ കാട്ടിൽ നിന്നും ഒരു ശബ്ദം. കാവൽ നിന്നിരുന്ന രണ്ടുപേർ മറ്റുള്ളവർക്ക് സിഗ്നൽ കൊടുത്തു.എല്ലാവരും ജാഗരൂകരായി.
അവർ നോക്കി നിൽക്കുമ്പോൾ മേമനും അവൻ്റെ പെണ്ണും നടന്നു വരുന്നു.
രണ്ടുപേരുടെയും കയ്യിൽ കുറെ സാധനങ്ങൾ കുത്തിനിറച്ച ഓരോ ചാക്കുകെട്ടും ഉണ്ട്.
“നീ എവിടെ പോയി?ഇതെല്ലം എന്താണ്?” നാരായണൻ മേസ്ത്രി ചോദിച്ചു.
“പേട്ട”.
അവർ രണ്ടുപേരും പേട്ടയിൽ പോയിവരികയാണ്.
പേട്ട എന്ന് പറഞ്ഞത് വീർ രാജ്‌പേട്ട എന്നാണ്.മാക്കൂട്ടത്തിനും മൈസൂറിനും ഇടക്കുള്ള സ്ഥലമാണ് വിര രാജ് പേട്ട.
കുടകിലെ ജനങ്ങൾക്കുവേണ്ടി അവസാനത്തെ രാജാവായിരുന്നു,ചിക്ക് വിര രാജ പണികഴിപ്പിച്ച ചന്ത നടക്കുന്ന സ്ഥലമാണ് വിര രാജ്‌പേട്ട.ആ ഭാഗത്തായി കുറേ കാപ്പിത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉണ്ട്.അത് കഴിഞ്ഞാൽ വീണ്ടും ഫോറസ്റ്റ് ആയി.
വനത്തിൽ നിന്നും ശേഖരിക്കുന്ന തേൻ പച്ചമരുന്നുകൾ വന അതിർത്തികളിൽ വളരുന്ന കഞ്ചാവ് തുടങ്ങി ഒട്ടേറെ സാധനങ്ങൾ കൈമാറി തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും വാങ്ങിയുള്ള തിരിച്ചുവരവാണ് അവർ കണ്ടത്.
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശങ്കരൻ നായർ മേമനോട് ചോദിച്ചു,”എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ വീരരാജ്പേട്ടയിൽ പോകണം നിനക്ക് കൂടെ വരാമോ?”
മേമൻ വനത്തിൽക്കൂടി ഒരു ദിവസംകൊണ്ട് വിർരാജ്‌പേട്ടക്ക് പോയി വന്നിരിക്കുന്നു.എന്നുവച്ചാൽ
എല്ലാവരും വിചാരിക്കുന്നതുപോലെ ദൂരമില്ല വിര രാജ പേട്ടക്ക്.വനത്തിലെ വഴി കണ്ടുപിടിച്ചു് യാത്ര ചെയ്യണം എന്ന് മാത്രം.നായർ കൂടെയുള്ളവരോടായി പറഞ്ഞു.
“മേമനെകൂട്ടി വനത്തിലൂടെ പോകാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാകും”
മേമൻ പോരാം എന്ന് തല കുലുക്കി സമ്മതിച്ചു..
ഉടൻ തന്നെ പുറപ്പെടാൻ തയ്യാറാകാൻ നായർ ഓർഡർ കൊടുത്തു.
മേമൻ അവൻ്റെ പെണ്ണിനെ അവരുടെ ഊരിൽ കൊണ്ടുപോയിവിട്ടിട്ടു വന്നു.തിരിച്ചുവന്നപ്പോൾ അവൻ്റെ കയ്യിൽ എന്തോ പച്ചിലകൾ അരച്ചതും ചൂട്ടുകെട്ടുപോലെ ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയ കത്തിക്കാത്ത പന്തങ്ങളും ഉണ്ടായിരുന്നു.
പച്ചില അരച്ചത് ദേഹത്ത് പുരട്ടിയാൽ പാമ്പുകളും തേരട്ടകളും ഉപദ്രവിക്കില്ലത്രെ.കഞ്ചാവിന്റെ മണമാണ് അതിന്. അത് ദേഹത്തു പുരട്ടികൊണ്ടിരിക്കുമ്പോൾ നാരായണൻ മേസ്ത്രി പറഞ്ഞു,”ഇത് കഞ്ചാവ് തന്നെ.കടിക്കാൻ വരുന്ന പാമ്പും തേരട്ടകളും വരെ മയങ്ങിപ്പോകും എന്ന് തോന്നുന്നു.”.
പന്തം കത്തിച്ചാൽ അതിൽ നിന്നും ഒരു വല്ലാത്ത ഗന്ധം ഉയരും. ഈ മണം അടിച്ചാൽ കാട്ടാനകൾ ആ പ്രദേശത്തു വരില്ല.
യാത്ര ആരംഭിച്ചപ്പോൾ ശങ്കരൻ നായർ ജോലിക്കാരോട് പറഞ്ഞു.അവർ പോകുന്ന വഴിയിൽ അടയാളങ്ങൾ സ്ഥാപിക്കാൻ. വഴിയിൽ അടയാളമായി മരങ്ങളിൽ ഷീൽഡുകളും ചുവന്ന കളറിലുള്ള തുണിയും ആണികൊണ്ട് അവർ അടിച്ചുറപ്പിച്ചു.
വനത്തിൽക്കൂടി വിര രാജ പേട്ടക്ക് ആദിവാസികൾ നടന്നുപോകുന്ന ഒരു വഴി പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു.മേമൻ കാണിച്ചുകൊടുത്ത വഴിയെ അവർ നടന്നു.അഗാധമായ ഗർത്തങ്ങളെ ഒഴിവാക്കി അവയുടെ അരികിൽക്കൂടിയും കാട്ടരുവികൾ ഒഴുകുന്ന ചാലുകളിൽകൂടിയും ഇടക്ക് കുത്തനെയുള്ള കയറ്റങ്ങൾ കയറിയും മറ്റുമുള്ള യാത്ര അവരെ ശരിക്കും ഭയപ്പെടുത്തി.ഒന്നുരണ്ടവസരങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾക്ക് അടുത്ത് അവർ എത്തിയെങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.
വഴിയരുകിൽ ധാരാളം പാമ്പുകൾ വെറുതെ അലസമായി കിടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാഴ്ച ആയിരുന്നു.എങ്കിലും അവ ഒന്നും അവരെ ഉപദ്രവിക്കുകയുണ്ടായില്ല.
“ഈ വനത്തിൻ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു.”നായർ പറഞ്ഞു.
“അതെന്താണ്?”നാരായണൻ മേസ്ത്രി ചോദിച്ചു.
“ഏതെങ്കിലും ജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ മറ്റേതോ ജീവികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു എന്നാണ് അർഥം.ഈ മാറ്റം ചിലപ്പോൾ പ്രശനമായി വരാം ”
മേമനും ബൂ വും വളരെ ആവേശത്തിലായിരുന്നു.എല്ലാവരും മേമനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.അവൻ അവരുടെ ഇടയിൽ ആദിവാസികൾ പാടാറുള്ള പാട്ടുകൾ ഉച്ചത്തിൽ പാടി.അതിൻ്റെ അർഥം ഭാഷ അറിയാവുന്ന ഒരാൾ വിശദീകരിച്ചു;
എൻ്റെ കൂരയിൽ മഴ പെയ്തു
മഴക്ക് ഞങ്ങളോട് സ്നേഹം
മഴ ഞങ്ങളെ വിട്ടു പോയില്ല
എൻ്റെ കൂരയിൽ ഇനിയും മഴ പെയ്യും……………………
അവൻ പാടിക്കൊണ്ടിരുന്നു.
മേമൻറെ ഒന്നിച്ചുള്ള യാത്ര ഒരു ഉത്സവം പോലെ അവർ ആഘോഷിച്ചു.മദ്യപാനവും പാട്ടും മേമൻ്റെ സംസാരവും എല്ലാം കൂടി ആയപ്പോൾ അവർ യാത്രാ ക്ലേശം മറന്നു.
എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് അവർ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ വീരരാജ്പേട്ടയിൽ എത്തിചേർന്നു.
ഇത്രയും എളുപ്പത്തിൽ ഈ കൊടുംകാട്ടിൽ ഇങ്ങനെയൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ദൂരം ശങ്കരൻ നായർ കണക്കുകൂട്ടി നോക്കി,വെറും നാൽപതു മൈൽ മാത്രം .നായർ വളരെ ആവേശത്തിലായി.പകുതി ജോലി പൂർത്തിയായിരിക്കുന്നു.
ഇന്ന് ഇവിടെ താമസിച്ചിട്ടു നാളെ മൈസൂർക്ക് പോകാം”.നായർ പറഞ്ഞു.
“പക്ഷെ ഇനിയുള്ള വഴി മേമന് അറിയില്ല.എങ്കിലും അവനും നമ്മളുടെ കൂടെ പോരട്ടെ.”
രാത്രിയിൽ ആട്ടും പാട്ടും മദ്യപാനവുമായി എല്ലാവരും താമസിച്ചാണ് ഉറങ്ങിയത്.
എല്ലാവരും ഉറങ്ങി എഴുന്നേൽക്കാനും വൈകി..
.”ഇന്നുകൂടി ഇവിടെ തങ്ങാം,നാളെ മൈസൂർക്ക് യാത്ര തിരിക്കാം”.നായർ പറഞ്ഞു.
മേമൻഎഴുന്നേറ്റു കണ്ണുതുറന്ന ഉടനെ അന്വേഷിച്ചത് അവൻ്റെ നായ ബൂ വിനെയാണ്.അവൻ ചുറ്റുപാടും നോക്കി .
അവൻ്റെ ബൂ നെ കാണാനില്ല.
“ബൂ…………… ബൂ………….” അവൻ ഉറക്കെ വിളിച്ചു.
ബുവിനോടൊപ്പം നായരുടെ ആറേഴു തൊഴിലാളികളും അപ്രത്യക്ഷരായിരിക്കുന്നു.
മേമൻ അലറി “എൻ്റെ ബൂ എവിടെ.?”
ആരും ഒന്നും പറയുന്നില്ല.അവൻ തൻ്റെ മഴു എടുത്തു അതി ശക്തിയായി വട്ടം കറക്കി കൊണ്ടിരുന്നു. ഒന്ന് പിടിവിട്ടാൽ അവിടെ നിൽക്കുന്ന ആരുടെയെങ്കിലും ……………..
മേമൻ്റെ അപായകരമായ ഈ അഭ്യാസം കണ്ടു എല്ലാവരും ഭയന്നു.അവൻ്റെ സമനില തെറ്റിയിരിക്കുന്നു.
“ഇവിടെ എവിടെയെങ്കിലും കാണും നിൻ്റെ ബൂ.”അവർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അവൻ അതൊന്നും ശ്രദ്ധിക്കാതെ “ബൂ……….ബൂ………”എന്ന് വിളിച്ചുകൊണ്ടിരുന്നു.
തൊട്ട് മുമ്പിൽ കണ്ട ഒരാളുടെ കഴുത്തിന് പിടിച്ചു് മഴു ഓങ്ങി അലറി.
“എന്റെ ബൂ എവിടെ ?നിങ്ങൾ അവനെ എന്ത് ചെയ്തു?”
ശങ്കരൻ നായർ വിചാരിച്ചു, ഇത് അപായകരമായ കളിയാണ്.അവൻ ആരെയെങ്കിലും ഉപദ്രവിച്ചാൽ ?
നായർ മേമൻ്റെ നേരെ കൈ ചൂണ്ടി അലറി “നീർത്തടാ ………..”
ഒരു നിമിഷം മേമൻ നായരെ തുറിച്ചു നോക്കി.ആ ആജ്ഞക്ക് മുൻപിൽ അവൻ കീഴടങ്ങി. കയ്യിൽ ഓങ്ങി പിടിച്ചിരുന്ന മഴു താഴെയിട്ടു.
പൊട്ടിക്കരഞ്ഞു.”ബൂ………..ബു……………”
അവൻ മുളപൊട്ടുന്നതുപോലെ കരയുകയാണ്.ഇടയ്ക്കു അവൻ്റെ പെണ്ണിനേയും വിളിക്കുന്നുണ്ട്. “മിന്നി……….മിന്നി…………..”
നായർ അവനെ തന്നെ നോക്കി നിന്നു അൽപനേരം.
പിന്നെ അടുത്ത് ചെന്നു. “രണ്ടു ദിവസത്തിനകം നിൻറെ ബൂ യാതൊരു കുഴപ്പവും ഇല്ലാതെ ഇവിടെ വരും”.
മേമൻ ദയനീയമായി നായരെ നോക്കി.
അവൻ വീണ്ടും വീണ്ടും കരഞ്ഞുകൊണ്ടിരുന്നു.നായർക്ക് അവൻ്റെ കരച്ചിൽ കണ്ട് സങ്കടം തോന്നി.
ഇടനെഞ്ചുപൊട്ടിപോകുന്നു.അവന് കഷ്ട്ടിച്ചു ഇരുപത്തഞ്ചു വയസ്സുകാണും.പക്ഷെ ഒരു കൊച്ചു കുട്ടിയെപ്പോലെ നിലവിളിക്കുകയാണ്
നിഷ്കളങ്കനായ ഈ പാവത്തിൻ്റെ കരച്ചിൽ കാണാൻ വയ്യ.ഒരു തെറ്റും ചെയ്യാത്ത അവനെ ഇങ്ങനെ വേദനിപ്പിച്ചുകൂട.
നായർ അടുത്ത് ചെന്നു.അവൻ്റെ തോളിൽ കൈ വച്ചു.
അവൻ അപ്പോഴും ഒരു കൊച്ചു കുട്ടിയെപ്പോലെ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.നായർ അവനെ നെഞ്ചോട് ചേർത്തു നിർത്തി പുറത്തു തലോടി.പിന്നെ വാരി പുണർന്നു
.”നിൻ്റെ ബൂ യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചുവരും”.
അവൻ്റെ കരച്ചിൽ നിന്നു. നായരുടെ നെഞ്ചിൽ മുഖമമർത്തി കരച്ചിലടക്കി അവൻ നിന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ…
ആർത്തലച്ചു് വരുന്ന തിരമാലകൾ കരയെ വിഴുങ്ങും എന്ന് കരുതിയ നിമിഷങ്ങളിൽ പെട്ടന്ന് ശാന്തമായതുപോലെ ആയി മേമൻ .അവൻ്റെ ഹൃദയം തകർന്നുള്ള നിലവിളി കണ്ടു നിന്നവർക്കും സഹിക്കാൻ കഴിയുമായിരുന്നില്ല..
നായരുടെ സ്നേഹപ്രകടനങ്ങൾ അവനെ കീഴടക്കി.അത് വെറും അഭിനയമായിരുന്നില്ല.ശരിക്കും നായർ ഉള്ളിൽ തട്ടിയാണ് അവനെ ആശ്വസിപ്പിച്ചത്.
“നിൻറെ ബൂ നിൻറെ അടുത്തുവരും”,നായർ അവനോട് പറഞ്ഞു.ആ വാക്കുകളിലെ സ്നേഹം അവൻ തിരിച്ചറിഞ്ഞു.
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ നായരുടെ ആശ്ലേഷത്തിൽ ആശ്വസിച്ചു.ശങ്കരൻ നായർക്ക് കുറ്റബോധം തോന്നാതിരുന്നില്ല.നായർ തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു് നായരുടെ ജോലിക്കാർ ബൂ നേയും കൊണ്ട് മൈസൂർക്ക് പോയിരിക്കുന്നു.
ശങ്കരൻ നായർ ദീർഘ ശ്വാസം വിട്ടു.
പടർന്ന് പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇലകൾക്കിടയിലൂടെ പ്രകാശത്തിൻ്റെ പുള്ളിക്കുത്തുകൾ അവരുടെ ദേഹത്ത് പതിച്ചുകൊണ്ടിരുന്നു.
പക്ഷേ ശങ്കരൻ നായർ അടക്കം എല്ലാവരേയും ഭയപ്പെടുത്തിക്കൊണ്ട് മേമൻ ബോധംകെട്ടു വീണു.അവൻ്റെ വായിൽ നിന്നും നുരയും പതയും വന്നുകൊണ്ടിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ അവർ വിഷമിച്ചു.ശക്തിയായി വലിച്ചുകൊണ്ടിരുന്നു അവൻ്റെ ശ്വാസഗതി വളരെ പതുക്കെ ആയി.
അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന അവർ ഉറക്കെ വിളിച്ചു.”,മേമൻ ……മേമൻ………….”
കുടകിലെ മലകൾ ആ വിളി ആവർത്തിച്ചു ,”മേമൻ ………..മേമൻ …….”

തുടരും)

.

ജോൺ കുറിഞ്ഞിരപ്പള്ളി

 

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിലെ രണ്ടു ദശലക്ഷത്തിലധികം പൗരന്മാർക്ക് എൻഎച്ച്എസ് ലെ ദന്തരോഗ വിദഗ്ധനെ കാണാനും ചികിത്സാ സഹായം തേടാനും കഴിയുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ എൻഎച്ച്എസ്ന്റെ ചികിത്സയ്ക്ക് ശ്രമിക്കുകയും പരാജയപ്പെട്ടവരുമായ 1.45 ദശലക്ഷം ആൾക്കാരും ഈ കണക്കിൽ ഉൾപ്പെടുന്നു. നല്ലൊരു ശതമാനം ആൾക്കാരും തങ്ങൾ താമസിക്കുന്ന സ്ഥലത്തും  സമീപപ്രദേശങ്ങളിലും അവർക്കാവശ്യമായ ചികിത്സാസഹായം ഒരിക്കലും ലഭ്യമാവുകയില്ല എന്ന അനുമാനത്തിലാണ്. എൻഎച്ച്എസ് ന്റെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ചികിത്സാസഹായം എപ്പോഴും ഒരു പ്രശ്നമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.

 

ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ നേതാവ് ഡേവ് കോട്ടത്തിന്റെ അഭിപ്രായത്തിൽ സാമ്പത്തികമായ പരിമിതികൾക്കൊപ്പം ആവശ്യമായ ജീവനക്കാരുടെ അഭാവവുമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം മുഖ്യകാരണം. ചില പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിലും രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ചികിത്സാ സഹായം ലഭിക്കുന്നില്ലാ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അതോടൊപ്പംതന്നെ എൻഎച്ച്എസ് വെബ്സൈറ്റ് ഉപയോഗിച്ച് പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരെ കണ്ടെത്താൻ ജനങ്ങൾ മുൻകൈ എടുക്കണമെന്നാണ്എൻഎച്ച്എസ് ന്റെ അഭിപ്രായം. പക്ഷെ പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരെ കണ്ടു പിടിക്കാനുള്ള വിവരങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ലഭ്യമല്ല എന്നതാണ് നഗ്ന യാഥാർത്ഥ്യം.

 

പല രോഗികളും കടുത്ത വേദനയിൽ മാസങ്ങളോളം ചികിത്സാ സഹായം കിട്ടാതെ കഴിയുന്നത് അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ദന്തചികിത്സാ സഹായം ലഭിക്കാതെ കടുത്ത വേദനയിൽ കഴിഞ്ഞിരുന്ന ബസിർ അഫ്സലിനെ രണ്ടുമണിക്കൂറോളം മാത്രമേ ഉറങ്ങാൻ സാധിച്ചിരുന്നുള്ളൂ. അവസാനം അഫ്സലിനെ ചികിത്സാ സഹായം ലഭിച്ചത് വികസ്വര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഡെൻറെയ്ഡ് എന്ന ചാരിറ്റി സംഘടന ലഭ്യമാക്കിയ ചികിത്സയിലാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ ഡ്യൂസ് ബെറിയിൽ 50 രോഗികൾക്ക് ഡന്റെയിഡ് നൽകിയ ചികിത്സയിൽ ഒരാളായിരുന്നു ബസിർ അഫ്സൽ. ബസിറിനേക്കാൾ പരിതാപകരമായ അവസ്ഥയിലാണ് രാജ്യത്തുടനീളം പല രോഗികളും. എൻ എച്ച് എസ് ൽ ചികിത്സ ലഭ്യമാണെങ്കിലും കുറഞ്ഞ വരുമാനമുള്ള വർക്കും, കുട്ടികൾക്കും, ഗർഭിണികൾക്കും മാത്രമേ സൗജന്യ ചികിത്സലഭിക്കൂ. ഡോക്ടർമാർക്ക് ഒരു ദിവസത്തിൽ കാണേണ്ട രോഗികളുടെ എണ്ണം കവിഞ്ഞാൽ അധിക വരുമാനമൊന്നും എൻഎച്ച്എസ് നൽകുന്നില്ല . ഇതും രോഗികളുടെ ഡോക്ടറെ കാണാനുള്ള കാലതാമസത്തിന്റെ ഒരു കാരണമായി മാറിയിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ലോകം കൂടുതൽ ഡിജിറ്റൽ ആയികൊണ്ടിരിക്കുകയാണ്. ബിൽ അടയ്ക്കുക, ഭക്ഷണം ഓർഡർ ചെയ്യുക എന്നതുമാത്രമല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും ഇപ്പോൾ നമ്മുടെ കൈയിൽ ഇരിക്കുന്ന സ്മാർട്ട്ഫോൺ സ്വാധീനം ചെലുത്തുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിനൊപ്പം കൂടതല്‍ സമയം ചെലവഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതു തീര്‍ച്ചയായും നിങ്ങളുടെ ഉറക്കം കെടുത്തും. സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വൺ പ്ലസിന്റെ സർവേയിലാണ് ആളുകളുടെ ഉറക്കകുറവിനെ പറ്റി പറയുന്നത്. സ്മാർട്ട്‌ഫോൺ ഉപയോഗം മൂലം യുകെയിൽ നാലിൽ ഒരു മുതിർന്ന വ്യക്തിക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നു. എന്നാൽ യുവാക്കളിൽ എത്തുമ്പോൾ ഉറക്കകുറവിന്റെ പ്രശ്നം അനുഭവിക്കുന്നവർ 86% ആണ്. പ്രധാന കാരണം ഉറക്കത്തിനു മുമ്പ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് തന്നെ. രാത്രി പതിനൊന്നു മുതൽ വെളുപ്പിനെ മൂന്നു മണി വരെ തങ്ങൾ ഫോൺ ഉപയോഗിക്കുന്നതായി 15% യുവാക്കൾ വെളിപ്പെടുത്തി. 55 വയസ്സിനു മുകളിൽ ഉള്ള ആളുകളിൽ 9% പേർക്ക് മാത്രമാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടത്. 12 മില്യൺ ജനങ്ങൾക്ക് ഈ പ്രശ്നം നേരിട്ടേക്കാം എന്നും റിപ്പോർട്ട്‌ പറയുന്നു.

ചില ഫോൺ നിർമാതാക്കൾ ഈയൊരു പ്രശ്നത്തെ മറികടക്കാനായി പല സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തുന്നു. നീല വെളിച്ചം തടയാൻ സ്ക്രീൻ മോഡിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസിലെ ഇ.യു സ്ട്രാറ്റജിയുടെയും യുകെ മാർക്കറ്റിംഗിന്റെയും തലവൻ കേറ്റ് പാർക്കിൻ പറഞ്ഞു ; “സാങ്കേതികവിദ്യ ജീവിതത്തെ മെച്ചപ്പെടുത്തണം. എന്നാൽ ഉറക്കം നശിക്കുകയല്ല വേണ്ടത്. ” അത്കൊണ്ടു തന്നെ ഇ 3 പാനൽ, ഡാർക്ക് മോഡ്, സെൻ മോഡ് തുടങ്ങിയ പ്രധാന സവിശേഷതകളുള്ള 90 ഹെർട്സ് ഡിസ്‌പ്ലേ വൺപ്ലസ് കൊണ്ടുവന്നു. ദി സ്ലീപ്പ് കൗൺസിൽ മേധാവി ലിസ ആർട്ടിസ് പറഞ്ഞു : ഈ റിപ്പോർട്ടുകൾ യഥാർത്ഥത്തിൽ കണ്ണ് തുറപ്പിക്കുന്നതാണ്. നീല വെളിച്ചം ഉറക്കം ഇല്ലാതാകാൻ കാരണമാകുന്നു. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഫോൺ മാറ്റിവെക്കണം. വൈകിട്ട് ഫോൺ ഉപയോഗിക്കുന്നവർ മറ്റു സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നീലവെളിച്ചം നിയന്ത്രിക്കണം.”

ബെൽഫാസ്റ്റ് ആസ്ഥാനമായുള്ള ന്യൂറോവാലൻസ് കമ്പനിയായ മോഡിയസ്, ഉറക്ക മരുന്നുകളുടെ ആവശ്യമില്ലാതെ ഉറക്കത്തെ മെച്ചപ്പെടുത്തുന്നതിന് ന്യൂറോ സയൻസ് ഉപയോഗിക്കുന്നു. കിടക്കുന്നതിന് മുമ്പായി 30 മിനിറ്റ് ധരിക്കാൻ ഒരു ഹെഡ്സെറ്റ് അവർ അവതരിപ്പിച്ചു. ഇത് തലച്ചോറിലെ പ്രധാന സ്ലീപ്പ് ന്യൂറോണുകളെ സജീവമായി ഉത്തേജിപ്പിക്കുന്നു. ഒപ്പം ആപ്പിളും ഗൂഗിളും അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് നീല വെളിച്ചം കുറയ്ക്കുന്ന ക്രമീകരണങ്ങളും ഡാർക്ക്‌ മോഡ് ക്രമീകരണങ്ങളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്നു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- സ്റ്റാഫ്‌ഫോർഡ്ഷയറിനെയും ചെഷയറിനെയും ബന്ധിപ്പിക്കുന്ന പാതയായ എ 500 -ൽ ബുധനാഴ്ച ലോറിക്ക് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന രണ്ടു ലെയിനുകളിൽ ഒരു ലെയിൻ യാത്രക്കാർക്കായി തുറന്നുകൊടുത്തു. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് പുലർച്ചെ നാലരയോടെ എത്തിയതിനുശേഷം റോഡ് അടയ്ക്കുകയായിരുന്നു. എ 52 മുതൽ എ 53 വരെയുള്ള റോഡിന്റെ വടക്കുഭാഗം പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ റോഡിന്റെ തെക്ക് ഭാഗം പുലർച്ചെ ആറുമണിയോടെ തുറന്നുകൊടുത്തു.


റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം ആണ്. വൻ ശബ്ദത്തോടെയാണ് ലോറി പൊട്ടിത്തെറിച്ചത് എന്ന് ജനങ്ങൾ പറയുന്നു. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയും, പുലർച്ചെ തന്നെ അവർ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ലോറിയിൽ അപകടകരമായ വസ്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഗതാഗതം പുനസ്ഥാപിക്കാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ലോറി ഡ്രൈവറും സുരക്ഷിതനാണ്

ഫാ. ബിജു കുന്നയ്ക്കാട്ട്
കെറ്ററിംഗ്‌: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബഹു. വിൽസൺ കൊറ്റത്തിൽ അച്ചന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ  രൂപതയും മലയാളി സമൂഹവും ഇന്ന്  വിട ചൊല്ലും. ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന സെൻ്റ്  എഡ്‌വേർഡ് ദൈവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം കൊണ്ടുവരും. തുടർന്ന് നടക്കുന്ന ദിവ്യബലിക്കും ഒപ്പീസ് പ്രാർത്ഥനയ്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന ബഹു. വൈദികരും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസിപ്രതിനിധികളും കേറ്ററിങിലുള്ളവരോടൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കുചേരും. പള്ളിയുടെ വിലാസം: St. Edward’s Church, Kettering, NN1 57QQ.
അമ്പത്തൊന്നു വയസ്സായിരുന്ന ഫാ. വിൽസൺ,  നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ്‌ സെൻറ്‌ എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമായ അദ്ദേഹം ആകസ്മികമായാണ് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്.
 ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ.
ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
യുകെയിലുള്ള മലയാളികൾ ബഹു. വിൽസൺ അച്ചനോട് ഇന്ന് നടത്തുന്ന അന്തിമോപചാരത്തിനുശേഷം, നാളെ വെള്ളിയാഴ്ച രാവിലെ പത്തു  മണിക്ക് നോർത്താംപ്ടൺ ലത്തീൻ രൂപത അച്ചനുവേണ്ടി പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാ സീറോ മലബാർ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും ബഹു. വിൽസൺ അച്ചന് അന്തിമോപചാരമർപ്പിക്കാൻ വിശ്വാസിപ്രതിനിധികൾ എത്തണമെന്ന് മാർ സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.
യുകെയിൽ നടക്കുന്ന പ്രാർത്ഥനാചടങ്ങുകൾക്കും അനുസ്മരണപ്രാര്ഥനകൾക്കും ശേഷം, അദ്ദേഹത്തിൻ്റെ ഭൗതികശരീരം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടുപോകും. ബഹു. വിൽസൺ അച്ചൻറെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ദുഖാർത്ഥരായ അദ്ദേഹത്തിൻ്റെ കുടുബത്തോടും ഇടവകസമൂഹത്തോടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അനുശോചനവും  പ്രാർത്ഥനയും അറിയിക്കുകയും .ചെയ്യുന്നു.

ന്യൂഡൽഹി ∙ വാട്സാപ് വിഡിയോ ഫയലുകൾ വഴി വൈറസുകൾ മൊബൈൽ ഫോണിലെത്തുന്നത് ഒഴിവാക്കാൻ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്) നിർദേശം.

എംപി 4 വിഡിയോ ഫയലുകൾ വഴി വൈറസുകൾ കടത്തിവിട്ടു മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ പുറത്തെത്തിയതിനു പിന്നാലെയാണു നടപടി.

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്സാപ് നിരീക്ഷിച്ചെന്ന വിവാദം നിലനിൽക്കെയാണ് ജാഗ്രതാ നിർദേശം.

RECENT POSTS
Copyright © . All rights reserved