Main News

ബ്രെക്സിറ്റ്‌ കുരുക്കഴിക്കാനാവാതെ ബോറിസ് ജോൺസൻ. ചൊവ്വാഴ്ച സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിസന്ധിയിലായ ജോൺസന് ഇന്നലെയും വൻ തിരിച്ചടി നേരിടേണ്ടി വന്നു. ഒക്ടോബർ 31ന് കരാറില്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ജോൺസന്റെ നീക്കം ഭരണകക്ഷി വിമതരുടെ പിന്തുണയോടെ പ്രതിപക്ഷ എംപിമാർ ശക്തമായി തടഞ്ഞു. ബ്രെക്സിറ്റ്‌ കാലതാമസ ബിൽ പാർലമെന്റിൽ ഇന്നലെ പാസ്സായതോടെ യൂറോപ്യൻ യൂണിയനിൽ പോയി യുകെയുടെ അംഗത്വം നീട്ടാൻ ജോൺസൻ ആവശ്യപ്പെടേണ്ടി വരും. ഈ ബിൽ അംഗീകാരത്തിനായി ലോർഡ്സിലേക്ക് നീങ്ങും. എലിസബത്ത് രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചാലേ ബിൽ നിയമമാകൂ. ബ്രെക്സിറ്റ്‌ 3 മാസത്തേക്ക് നീട്ടിവെക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച ബിൽ പാർലമെന്റ് പാസാക്കിയാൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ തീരുമാനത്തിനും വൻ തിരിച്ചടി ഉണ്ടായി. തെരഞ്ഞെടുപ്പ് വിളിക്കാൻ പ്രധാനമന്ത്രിയ്ക്ക് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമായിരുന്നു. ഇത് നേടാൻ കഴിയാഞ്ഞതോടെ ഒക്ടോബർ 15ന് ഒരു തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹത്തിന് സാധിക്കില്ല.

 

നേരത്തെ, 21 ടോറി വിമതർ പ്രതിപക്ഷത്തോടൊപ്പം ചേർന്നതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഒപ്പം അവർ മുന്നോട്ട് കൊണ്ടുവന്ന ബ്രെക്സിറ്റ്‌ കാലതാമസ ബിൽ ഇന്നലെ 299 നെതിരെ 327 വോട്ടുകൾക്ക് പാർലമെന്റിൽ പാസ്സായി. അതിനെത്തുടർന്ന് ഫിക്സഡ് ടെം പാർലമെന്റ് ആക്ട് നിയമമനുസരിച്ച് ജോൺസൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെങ്കിൽ പാർലമെന്റ് ഈ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കണം. അതിനുള്ള വോട്ടെടുപ്പിൽ 298 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 56 പേർ എതിർത്തു വോട്ട് ചെയ്തപ്പോൾ 288 പേർ വോട്ട് രേഖപ്പെടുത്താതെ ഇരുന്നു. വിജയിക്കാൻ 434 വോട്ടുകൾ ജോൺസന് ആവശ്യമായിരുന്നു. ആകെ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതോടെ പ്രധാനമന്ത്രിയുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ ബ്രിട്ടൻ കാത്തിരിക്കുന്നു.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ കൊച്ചുമകൻ നിക്കൊളാസ് സോയെംസ് അടക്കം 21 കൺസേർവേറ്റിവ് അംഗങ്ങളെ ബ്രെക്സിറ്റ്‌ വിഷയത്തിലുള്ള കൂറുമാറ്റത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ ധനമന്ത്രി ഫിലിപ് ഹാമൻഡ്, ഏറ്റവുമധികം കാലം എംപിയായിരുന്ന കെൻ ക്ലാർക് എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

LIC പോളിസികളും LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളും പ്രവാസികളുടെ ഇടയിൽ വാൻ പ്രചാരം നേടിയെടുത്തിരുന്നു . LIC പോളിസികളിൽ പണം നിക്ഷേപിക്കുന്ന പ്രവാസികൾ ഇല്ല എന്നു തന്നെ പറയാം .ഈ സാഹചര്യത്തിലാണ് LIC യുടെ എല്ലാ ജനപ്രിയ ഓഹരി അധിഷ്ഠിത നിക്ഷേപമാർഗങ്ങളും വൻ നഷ്ടത്തിലാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . LIC നിക്ഷേപം നടത്തിയിരിക്കുന്ന 80 ശതമാനത്തോളം ഓഹരികളും നഷ്ടത്തിലാണ് .

2019 – ജൂണിലെ കണക്കു പ്രകാരം LIC യുടെ പോർട്ട് ഫോളിയോയിൽ 350 – ലേറെ കമ്പനികളുടെ ഓഹരികളാണ് ഉള്ളത്. ഇതിൽ തന്നെ ചില കമ്പനികളുടെ ഓഹരിമൂല്യം 97 ശതമാനത്തോളം നഷ്ടത്തിലാണ് . LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളിൽ ഇതിന് ആനുപാതികമായ നഷ്ടം നേരിടുമെന്നതാണ് നിക്ഷേപകരെ ഞെട്ടിച്ചിരിക്കുന്നത് . ഈ സാമ്പത്തിക വർഷം ബിഎസ്ഇയിലെ നേട്ടം 0.85 ശതമാനം മാത്രമാണ്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപും സ്മോൾക്യാപും യഥാക്രമം 14 ശതമാനവും 16 ശതമാനവും താഴ്ന്നത് കനത്ത നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത് .

ബിർമിങ്ഹാം: ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, വൂസ്റ്റർ തെമ്മാടി, എവർഷൈൻ കാറ്റൻബറി എന്നി ടീമുകൾ കൂടിച്ചേർന്ന് ടീം യുകെ എന്നപേരിൽ അമേരിക്കയിൽ ഇറങ്ങിയ യുകെ മലയാളികൾ അമേരിക്കൻ മലയാളികളുടെ ചർച്ചാ വിഷയമായ സംഭവമാണ് റിപ്പോർട്ട് ചെയ്യാൻ ഉള്ളത്.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിൽ ലണ്ടന്‍ ടീമിന് (ടീം യുകെ)  അട്ടിമറി വിജയം. ഏകദേശം 5000 ല്‍ അധികം കാണികളെ സാക്ഷിയാക്കി യു.കെ. യില്‍ നിന്ന് വന്ന യു.കെ. ടീം അതിശക്തമായ ഫൈനല്‍ മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കാനഡയെ പരാജയപ്പെടുത്തി വിജ യികളായി. ചിക്കാഗോ അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് നാലാം സ്ഥാനവും നേടി. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ യു.കെ., കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ചിക്കാഗോയിലെ പ്രമുഖ പരിപാടികളിൽ ഏറ്റവും അധികം ജനങ്ങളെ ആകർഷിക്കുന്ന ഒരു പരിപാടിയായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷങ്ങളും മാറിക്കഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മത്സരങ്ങള്‍ക്ക് മിഴിവേകി.ചിക്കാഗോ സോഷ്യൽ ക്ലബിനെക്കുറിച്ചു ഒരു വാക്ക്… അമേരിക്കയിലെ മലയാളി പരിപാടികൾ സംഘടിപ്പിക്കുന്ന മിടുക്കൻമ്മാരുടെ ഒരു കൂട്ടം… സംഘടനമികവിനെപ്പറ്റി മത്സരാത്ഥികൾ പറയുന്നത് തന്നെ സോഷ്യൽ ക്ലബ്ബിന്റെ മഹത്വം വിളിച്ചോതുന്നു. മത്സരാത്ഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് മുതൽ തുടങ്ങുന്നു അവരുടെ ആതിഥേയത്തിന്റെ മികവ്. മത്സരാത്ഥികൾക്കുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം കൃത്യമായി എത്തിക്കുന്നു. ഒരു വിനോദ സഞ്ചാരിയെ എങ്ങനെ ഒരു ഗൈഡ് നോക്കുന്നതുപോലെ സോഷ്യൽ ക്ലബ് ഭാരവാഹികൾ മത്സരാത്ഥികളെ പരിപാലിക്കുന്നു. ഒരിക്കൽ സോഷ്യൽ ക്ലബ് പരിപാടിക്ക് വന്നാൽ വീണ്ടും വരാൻ തോന്നും എന്ന് സാക്ഷ്യപ്പെടുതുയത് മറ്റാരുമല്ല ടീം യുകെയുടെ കളിക്കാർ തന്നെയാണ്.

നാളെ മാഞ്ചെസ്റ്ററിൽ എത്തുന്ന ടീം യുകെ പ്രവർത്തകർക്ക് ബിർമിങ്ഹാമിൽ വൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.

[ot-video][/ot-video]

ബ്രെക്സിറ്റിനെച്ചൊല്ലി ജോൺസണും ടോറി പക്ഷത്തെ വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി കൺസേർവേറ്റിവ് പാർട്ടി എംപി ഫിലിപ് ലീ, ലിബറൽ ഡെമോക്രറ്റിസിലേക്ക് മാറിയതടക്കം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിൽ അരങ്ങേറിയത്. ഇന്നലെ നടന്ന കോമൺസ് വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷവും നഷ്ടമായി. 2010 മുതൽ ബ്രാക്നെലിന്റെ ബെർക്ക്ഷയർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളാണ് ഫിലിപ് ലീ.

കരാർ ഇല്ലാതെ ഒക്ടോബർ 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുന്നത് തടയാൻ രൂപകൽപന ചെയ്ത ബിൽ മുന്നോട്ട് കൊണ്ടുവരുന്നതിനായി ടോറി പക്ഷ വിമതർ ലേബറിൽ ചേരും. അവർ വിജയിക്കുകയാണെങ്കിൽ ഒക്ടോബർ 14ന് ബോറിസ് ജോൺസന് ഒരു പൊതുതെരഞ്ഞെടുപ്പ് വിളിക്കേണ്ടി വരും. ടോറി വിമതർ ബില്ലിനെ പിന്തുണയ്ക്കുമെന്ന് താൻ വിശ്വസിക്കുന്നെന്ന് മുൻ ചാൻസിലർ ഫിലിപ്പ് ഹാമണ്ട് പറഞ്ഞു. ഇപ്രകാരം ഒരു പൊതുതെരഞ്ഞെടുപ്പ് വിളിച്ചാൽ നാല് വർഷത്തിനിടെ മൂന്നാം തവണയാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.

ബോറിസ് ജോൺസന് ഇപ്പോൾ ഹൗസ് ഓഫ് കോമ്മൺസിൽ പ്രവർത്തന ഭൂരിപക്ഷമില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്ത് കൊണ്ടുവരണമെന്നും നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ വേണ്ടി നിയമനിർമാണം പാസാക്കാനുള്ള എംപിമാരുടെ നീക്കങ്ങൾ പുതിയ കരാർ ചർച്ചയ്ക്കുള്ള സാധ്യതകൾക്ക് തടസ്സമാകുമെന്നും ജോൺസൻ പറഞ്ഞു. എൻഎച്ച്എസിനും മറ്റ് പൊതു സേവനങ്ങൾക്കും പറഞ്ഞറിയിക്കാനാവാത്ത നാശമുണ്ടാക്കുന്ന ബ്രെക്സിറ്റിനെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന്, ഫിലിപ് ലീയെ പാർട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ലിബറൽ ഡെമോക്രാറ്റ്സ് നേതാവ് ജോ സ്വിൻസൺ പറഞ്ഞു. ഏത് സമയത്തും ഒരു പൊതുതെരഞ്ഞെടുപ്പിന് തന്റെ പാർട്ടി തയ്യാറാണെന്ന് എസ് എൻ പി നേതാവ് ഇയാൻ ബ്ലാക്ക്‌ഫോർഡും അഭിപ്രായപ്പെട്ടു.

ഒരു കരാറിലൂടെയോ അല്ലാതെയോ ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ്‌ നടത്തിയെടുക്കണം എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ബോറിസ് ജോൺസൻ. നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ ലേബർ പാർട്ടിയും ടോറി പക്ഷത്തെ വിമതരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നോ ഡീൽ ബ്രെക്സിറ്റ്‌ പാർലമെന്റ് തടയുകയാണെങ്കിൽ ഒക്ടോബർ 14ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ജോൺസൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വേനൽക്കാല അവധിയ്ക്ക് ശേഷം എംപിമാർ ഇന്നലെ പാർലമെന്റിൽ തിരിച്ചെത്തി.

ഗ്രേറ്റ് ബഹാമാസ് അബാക്കോ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പെൺകുട്ടി തന്റെ വളർത്തുനായയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ചിത്രവും കാറ്റിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലെ വീഡിയോകളും ലഭിച്ചിട്ടുണ്ട്. കാറ്റഗറി നാലിൽ പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് വീടുകൾക്കും തെരുവുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ ഗവർണർ ജനറൽ കോർണിലിയോസ്‌ സ്മിത്തിന് അയച്ച കത്തിൽ ഡോറിയന് ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ടത്തിൽ തനിക്കും ഫിലിപ്പ് രാജകുമാരനും അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആത്മാർത്ഥമായി അനുശോചനം അറിയിക്കുന്നു എന്നും രാജ്‌ഞി പറഞ്ഞു. ദുരന്ത സ്ഥലത്ത് വോളണ്ടിയർ മാർക്കും സന്നദ്ധസംഘടനകൾക്കും അവരുടെ സേവനങ്ങൾക്ക് രാജ്‌ഞി നന്ദി അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ കിണറുകളിൽ എല്ലാം ഉപ്പുവെള്ളം കയറി മലിനമായിരിക്കുകയാണ്. അതിനാൽ പ്രദേശത്തെ ഏറ്റവും അത്യാവശ്യമുള്ള വസ്തു ശുദ്ധജലമാണ്. തിങ്കളാഴ്ചയോടെ കാറ്റു കുറഞ്ഞെങ്കിലും കോമൺവെൽത്തിന്റെ ഭാഗമായ 700ചെറു ദ്വീപുകളും നിത്യ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഏറെ സമയമെടുക്കും.

ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവു മൂലം രോഗികളിൽ അർബുദരോഗം കണ്ടെത്താൻ വൈകുന്നു എന്ന് കണ്ടെത്തൽ. വളരെ വൈകി രോഗം കണ്ടെത്തുന്നതുമൂലം ചികിൽസിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നു. ഒരുലക്ഷത്തിലധികം ക്യാൻസർ രോഗികൾക്ക് വളരെ വൈകിയാണ് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. 2017ൽ ഇംഗ്ലണ്ടിലെ 150, 000ത്തോളം ആളുകൾക്ക് മൂന്ന്, നാല് സ്റ്റേജ് ക്യാൻസർ കണ്ടെത്തിയെന്ന് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകളിൽ ഇതിലും കൂടുതൽ കാണാമെന്നു അവർ അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ സ്റ്റാഫ് ക്ഷാമം മൂലം തുടക്കത്തിൽ തന്നെ ട്യൂമറുകൾ കണ്ടെത്താൻ സാധിക്കുന്നില്ല.സ്ഥിതിഗതികൾ ഗൗരവമേറിയതാണെന് ക്യാൻസർ റിസർച്ച് യുകെയുടെ പോളിസി ഡയറക്ടർ എമ്മ ഗ്രീൻവുഡ് പറഞ്ഞു. കൂടുതൽ ജീവനക്കാരെ കൊണ്ടുവരുവാൻ പദ്ധതിയില്ല എന്നതും പ്രശ്നമാണ്. വളരെയധികം ആളുകൾ വൈകി രോഗനിർണയം നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും ഞങ്ങൾക്ക് അടിയന്തരമായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.

സ്റ്റാഫ് ക്ഷാമം സംബന്ധിച്ച് സർക്കാരിന്റെ നിഷ്ക്രിയത്വം എൻ‌എച്ച്‌എസിനെ തകരാറിലാക്കുകയാണ്.  ജീവൻ അപകടപ്പെടുത്തുന്ന രോഗം നിർണ്ണയിക്കാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വളരെ കുറവാണെന്ന് ചാരിറ്റി അറിയിച്ചു. ഒഴിവുള്ള തസ്തികകൾ, പരിശീലനത്തിന് കുറഞ്ഞ ഫണ്ട്, കൂടുതൽ രോഗികൾ എന്നിവ നിലവിലുള്ള ഉദ്യോഗസ്ഥരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. തൊഴിലാളിക്ഷാമം രൂക്ഷമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രൺ കോർഡറി പറഞ്ഞു.എൻഡോസ്കോപ്പിസ്റ്റുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാൻസറിനെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തേണ്ടത് ആവശ്യമാണെന്നും സാഫ്രൺ പറഞ്ഞു.” 2028ഓടെ എല്ലാ അർബുദങ്ങളുടെയും മുക്കാൽ ഭാഗവും പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്താൻ പറ്റുമെന്ന്എൻ‌എച്ച്‌എസ് അധികൃതർ പറഞ്ഞു . .

ബ്രിട്ടനിൽ ഒരു ജനറൽ ഇലക്ഷൻ നടന്നേക്കുമെന്ന അഭ്യൂഹ പ്രചാരണത്തിനിടെ, പൗണ്ടിന്റെ വിലയിൽ കുത്തനെ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ ഏകദേശം ഒരു ശതമാനത്തോളം വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇലക്ഷനെ പറ്റി പ്രസ്താവന ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാൽ പ്രചരിച്ച അഭ്യൂഹങ്ങൾ മൂലമാണ് പൗണ്ടിന്റെ വില കുത്തനെ ഇടിഞ്ഞത്.

പ്രധാനമന്ത്രിയുടെ വാർത്ത സമ്മേളനത്തിനു ശേഷവും പൗണ്ടിന്റെ നിലയിൽ മെച്ചം ഒന്നുമില്ല. 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത് . എക്സ് ടി ബി സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ ഡേവിഡ് ചീതം, പൗണ്ടിന്റെ വിലയിടിവിനെ പറ്റിയുള്ള വാർത്ത ശരിയാണെന്ന് രേഖപ്പെടുത്തി.

ജനറൽ ഇലക്ഷനെ പറ്റിയുള്ള വാർത്ത രാജ്യത്താകമാനം ഒരു സംശയദൃഷ്ടിയിലേക്ക് ജനങ്ങളെ എത്തിച്ചിരിക്കുകയാണ്. ഒരു രണ്ടാം ഇലക്ഷൻ വന്നാൽ, രണ്ടാം റഫറണ്ടത്തിനുള്ള സാധ്യതയും ഉള്ളതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള ഒരു അവസരമായും രണ്ടാം ഇലക്ഷനെ ജനങ്ങൾ കാണുന്നു. എന്നാൽ പലരും ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലാക്കുന്ന ഒരു പ്രക്രിയയായി ഇതിനെ കാണുന്നു. പൗണ്ടിന്റെ വിലയിടിവ് ഭാവിയിൽ ബ്രിട്ടനിൽ വലിയ പ്രതിസന്ധികൾ ഉളവാക്കും എന്നതാണ് നിഗമനം. എന്നാൽ പ്രതിസന്ധികൾ ഒന്നും തന്നെ ഇല്ലെന്ന് ഗവൺമെന്റ് വക്താവ് രേഖപ്പെടുത്തി.

ഈ ആധുനിക യുഗത്തിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ലോകമെമ്പാടും കാണാവുന്നവയാണ്. മനുഷ്യൻ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സ്വാൻസി സർവകലാശാല ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഡാമുകളും കലുങ്കുകളുമെല്ലാം വന്യജീവികൾക്ക് ഭീഷണിയാവുന്നെന്ന് കണ്ടെത്തി. തെക്കൻ വെയിൽസിലെ അഫാൻ നദിക്കരയിൽ കടൽപക്ഷികൾ ഒരു ചത്ത സാൽമൺ മത്സ്യത്തെ തിന്നുന്നതായി കാണപ്പെട്ടു. സൽമണുകൾ ഇപ്പോൾ നദികളിൽ കുറഞ്ഞുവരികയാണ്. ഈ ദൃശ്യം ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങളെയാണ് വ്യക്തമാക്കുന്നത്.

200 വർഷമായി നിർമിച്ച പല ഡാമുകളും വന്യജീവികൾക്കും നമ്മുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണി ആവുന്നെന്ന് ശാസ്ത്രഞ്ജർ പറഞ്ഞു. യൂറോപ്യൻ നദികളുടെ വിഘടനം തടയുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ അപകടകരമായ ഒറ്റപെടലിനുമുള്ള കാരണങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാൻസി സർവകലാശാല, ആംബർ എന്ന പ്രൊജക്റ്റ്‌ ഉണ്ടാക്കിയത്.

ശുദ്ധജലം ഒഴുകുന്ന നദികൾ കുറവാണെന്നും വെള്ള കമ്പനികളും മറ്റും നദികളെ ചൂഷണം ചെയുന്നതായും ഗവേഷകർ കണ്ടെത്തി. കൂടാതെ നദിക്ക് കുറുകെയുള്ള തടസ്സങ്ങളും നിരവധിയാണ്. യൂറോപ്പിൽ ഗവേഷകർ 460, 000 തടസ്സങ്ങൾ കണ്ടെത്തി. വർഷാവസാനത്തോടെ അത് 600, 000 ആയേക്കാമെന്ന കണക്കുകൂട്ടലിലാണ് ഗവേഷകർ.

അഫാൻ നദിയെക്കുറിച്ച് ആംബർ കൂടാതെ മറ്റൊരു വിശദമായ പഠനവും നടന്നുവരുന്നു. സ്വതന്ത്രമായി ഒഴുകുന്ന നദിയാണ് അഫാൻ. മീൻപിടിത്ത പ്രദേശത്തു 600ഓളം തടസ്സങ്ങളുണ്ടെന്നും ഇവ എന്തിനാണ് നിർമിച്ചതെന്ന് വ്യക്തമല്ലെന്നും സ്വാൻസി ടീമിലെ ഗവേഷകനായ ജോഷ് ജോൺസ് പറഞ്ഞു. ഇതൊരു ദേശീയ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ നദികളിൽ 1% മാത്രമേ തടസമില്ലാതെ ഒഴുകുന്നുള്ളു, ബാക്കിയുള്ള നദികളിൽ എല്ലാത്തരം മനുഷ്യനിർമിത തടയണകളും, ഡാമുകളും ആണ് ഉള്ളത് . ഇത് ആശങ്കാജനകമായ പ്രശ്നമായി മാറുകയാണ്. മൽസ്യങ്ങളുടെ നിലനില്പിനും ഇത് വലിയ ഭീഷണിയാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു. തടസങ്ങൾ മാറ്റുന്നത് ചിലവേറിയ ഒന്നാണെങ്കിലും ചിലവ് ചുരുക്കി മാറ്റങ്ങൾ കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും ഗവേഷകനായ റിച്ചാർഡ് ഓ റോർക് പറഞ്ഞു. യൂറോപ്പിലെ നദികൾക്ക് കടലുമായി ബന്ധമില്ലാതാവുന്നു. പല ജലജീവികളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഞായറാഴ്ചത്തെ ഫ്രാൻസിലേക്കു സ്പെയി നിലക്കും ഉള്ള ഫ്ലൈറ്റുകൾ ആണ് പ്രശ്നങ്ങൾക്ക് കാരണം. ഈസി ജെറ്റ് ഷെഡ്യൂൾ ചെയ്തിരുന്ന 2000 വിമാനങ്ങളിൽ 180 എണ്ണം ക്യാൻസൽ ചെയ്യേണ്ടിവന്നു. ഫ്രഞ്ച് ഏവിയേഷൻ കൺട്രോൾ കമ്പ്യൂട്ടറിൽ ഉണ്ടായ സാങ്കേതിക തകരാർ ആണ് ബ്രിട്ടീഷ് സമയം1.30 ഓടെ ബ്രിട്ടീഷ് വിമാനഗതാഗതത്തിൽ പ്രതിഫലിച്ചത്. എന്നാൽ തകരാർ പരിഹരിച്ചതായി ആണ് വിവരം.

വിമാനത്താവളത്തിലേക്ക് സഞ്ചരിക്കും മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സമയം ഒന്നു കൂടി ഉറപ്പു വരുത്തണമെന്ന് ഗ്യാട് വിക് എയർവെയ്സ് അറിയിപ്പു നൽകി. എന്നാൽ മുടങ്ങിയ ഫ്ലൈറ്റുകൾ ക്ക് പകരം സൗജന്യയാത്രയോ പണം മടക്കിനൽകാനോ തങ്ങൾ തയ്യാറാണെന്ന് ഈസി ജെറ്റ് അറിയിച്ചു.ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും ഫ്ലൈറ്റ് ട്രാക്കർ ടൂൾ ഉപയോഗിച്ച് ഫ്ലൈറ്റ്കളുടെ സമയ കൃത്യത ഉറപ്പു വരുത്തണമെന്നും അറിയിച്ചിട്ടുണ്ട്.

ഏകദേശം മൂന്ന് മണിക്കൂറോളം ആശയക്കുഴപ്പം നിലനിന്നു. ഞായറാഴ്ച നടന്നത് ഗുരുതരമായ എയർ ട്രാഫിക് കൺട്രോൾ വീഴ്ച്ചയായിരുന്നു. യൂറോപ്യൻ എയർ ട്രാഫിക് കൺട്രോളിന്റെ 60 ശതമാനത്തോളം ഫ്രാൻസിനോട് അനുബന്ധിച്ചാണ്. അവിടെ ഉണ്ടാകുന്ന വീഴ്ചകൾ എല്ലായിടത്തും തീർച്ചയായും പ്രതിഫലിക്കും എന്ന് യാത്രക്കാരനായ സൈമൺ കാൾഡർ പ്രതികരിച്ചു.

ഹീത്രു: ഹീത്രുവിൽ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ മരണവിവരം വളരെ വേദനയോടെ ഞങ്ങൾ റിപ്പോർട് ചെയ്യുന്നു. തൃശൂർ സ്വദേശിയായ ബിനിൽ പള്ളത്ത് (34 വയസ്സ്) ആണ് മരണത്തിന് കീഴ്‌പ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടുകൂടിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. തൃശൂർ ചേരൂർ പള്ളത്ത് ആണ് വീട്. ബാലഗോപാലിന്റയും വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ബനിൽ.

ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം പുറത്തു നിന്നും കഴിച്ചിട്ട് വന്ന ബിനിൽ ക്ഷീണം കാരണം  ചെറുതായ് ഒന്ന് വിശ്രമിക്കാൻ ബെഡ്റൂമിലേക്ക് പോയി. താഴെ ഭാര്യാ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. മൂന്ന് വയസ്സുള്ള പെൺകുട്ടി താഴെത്തന്നെ കളിക്കുകയും ആയിരുന്നു. കളിക്കുന്നതിനിടയിൽ കൊച്ചു ബെഡ്‌റൂമിൽ പോയി പപ്പയെ വിളിച്ചപ്പോൾ ഉണരാതെ വരുകയും ഡാഡി ഉറങ്ങിപ്പോയി എന്ന് അമ്മയെ അറിയിച്ചു. എന്തോ സംശയം തോന്നിയ ലിനി വന്ന് നോക്കുമ്പോൾ തലയിണയിൽ മുഖം അമർത്തി ഉറങ്ങുന്ന രീതിയിൽ ആണ് ബിനിൽ കിടന്നിരുന്നത്. പെട്ടെന്നു തന്നെ മുഖം തിരിച്ചപ്പോൾ ഭക്ഷണം തലയിണയിൽ കണ്ടെത്തുകയും അത് ഛർദിച്ചതാണ്‌ എന്ന് തിരിച്ചറിഞ്ഞു. ശരീരം തണുത്തിരിക്കുന്നതും നീല നിറവും കണ്ടപ്പോൾ തന്നെ പാരാമെഡിക്കൽ സംഘത്തെ അറിയിക്കുകയും ചെയ്‌തു. അപ്പോൾ രാത്രി പത്തര മണിയായിരുന്നു.

പാരാമെഡിക്കൽ സംഘം എത്തി പരിശോധിച്ചപ്പോൾ മരണം അര മണിക്കൂർ മുൻപേ നടന്നിരുന്നു എന്ന് അവർ അറിയിക്കുകയുണ്ടായി എന്നാണ് പുറത്തു വരുന്ന വിവരം. പ്രാഥമിക വിവരം അനുസരിച്ചു ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാണ് പ്രധാന മരണ കാരണമെന്നാണ് പാരാ മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ കൂർക്കം വലിച്ചപ്പോഴോ അതുമല്ലെങ്കിൽ തുമ്മൽ മൂലമാണോ ഭക്ഷണം കുരുങ്ങിയത് എന്ന സംശയത്തിലാണ് മെഡിക്കൽ സംഘം. നാലോളം സാമ്പിളുകൾ ബിയോപ്സിക്കായി അയിച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം അറിയുവാൻ സാധിക്കുകയുള്ളൂ.

രണ്ട് ദിവസം മുൻപ് മാത്രമാണ് ഇവർക്ക് പി ആർ ലഭിച്ചത്. പാസ്സ്‌പോർട്ട് ലഭിച്ചാലുടൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ബിനിലും കുടുംബവും. ആറു വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ ഇരുന്ന സമയത്താനു ബിനിലിന്‌ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. ഭാര്യ ലിജിയും തൃശൂർ സ്വദേശിനിയാണ്. പാസ്സ്‌പോർട്ട് ഇപ്പോഴും ഹോം ഓഫീസിൽ ആയതിനാൽ ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഹീത്രു മലയാളി അസോസിയേഷൻ അംഗം കൂടിയാണണ്‌ മരിച്ച ബിനിൽ.

 

Copyright © . All rights reserved