ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തമിഴ്നാട് : ദിവസങ്ങൾ നീണ്ട പ്രയത്നം വിഫലം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽപ്പെട്ട രണ്ടു വയസുകാരൻ സുജിത് വിൽസൻ മരിച്ചു. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ വിഫലമാക്കിയാണ് സുജിത് യാത്രയാവുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ തന്നെ പുറത്തെടുത്തു. മൃതദേഹം മടപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. എന്നാൽ കുഴൽകിണറിൽ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു നാട് മുഴുവൻ സുജിത് ജീവനോടെ തിരിച്ചെത്തുന്നത് കാണാൻ കൊതിച്ചിരുന്നു. എന്നാൽ ഇനി ഒരു കണ്ണീരോർമ മാത്രമായി ആ കുരുന്ന് അവശേഷിക്കും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് നാലരദിവസമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. കുട്ടി കുഴൽ കിണറിൽ വീണു 75 മണിക്കൂറുകൾ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല.

ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു. എണ്ണകമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കൽ പുരോഗമിച്ചത്. മണിക്കൂറിൽ പത്തടി കുഴിയെടുക്കാൻ കഴിയുന്ന യന്ത്രം കൊണ്ട് മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവർത്തനം മന്ദഗതിയിലായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഞ്ചുകുഞ്ഞിനെ പറ്റിയുള്ള ആശങ്ക ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ്സ് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുജിത്തിന്റെ മരണവാർത്ത ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വയസുകാരന്റെ മരണത്തെത്തുടര്‍ന്ന്, മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം അടിയന്തരമായി അടയ്ക്കണമെന്ന ആവശ്യമാണ് എവിടെയും ഉയർന്നുകേൾക്കുന്നത്.
എനിക്കുറപ്പാണ്, ഗ്രാസ് റൂട്ട് വഴിയായിരുന്നു അവരുടെ യാത്രയെങ്കില്‍ അവൻ മരിച്ചിട്ടുണ്ടാകും…’ പറയുന്നത് വിയറ്റ്‌നാമിലെ ഹാനോയിൽ നിന്നുള്ള ഒരു പിതാവാണ്. ലണ്ടനിലെ ഗ്രേയ്സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു കണ്ടെത്തിയ കണ്ടെയ്നറിലെ 39 മൃതദേഹങ്ങളിലൊന്ന് തന്റെ മകന്റേതാണെന്ന് ഈ പിതാവ് ഉറച്ചുവിശ്വസിക്കുന്നു. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. അതെല്ലാം വിരൽ ചൂണ്ടുന്നതാകട്ടെ വിയറ്റ്നാമിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കു നടക്കുന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കും…
യൂറോപ്പിലേക്കു കടക്കാൻ ആഗ്രഹിക്കുന്ന ഓരോ വിയറ്റ്നാമുകാരനും നേരിടുന്ന ഒരു ചോദ്യമുണ്ട്– ‘ഗ്രാസ്’ വഴിയാണോ അതോ വിഐപിയോ? ആ ചോദ്യത്തിനു നൽകുന്ന ഉത്തരത്തിന് ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ടെന്നതാണു സത്യം. യൂറോപ്പിലേക്കു കടക്കാനുള്ള യാത്രാവഴിയെ മനുഷ്യക്കടത്തുകാർ വിശേഷിപ്പിക്കുന്നത് ഗ്രാസ് റൂട്ടെന്നും വിഐപി റൂട്ടെന്നുമാണ്. വിഐപി റൂട്ടിലാണു യാത്രയെങ്കിൽ പിടിക്കപ്പെടാൻ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ. അതാണ് ഏറ്റവും സുരക്ഷിതവും ഏറ്റവും ‘വിലപിടിച്ചതുമായ’ മാർഗം. ഗ്രാസ് റൂട്ട് വഴിയാണെങ്കിൽ 100% മരണം ഉറപ്പാണെന്നും ഡിൻ ഗിയ എന്ന പിതാവ് പറയുന്നു.
അദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിന്നും (20) കൊല്ലപ്പെട്ട 39 പേരിലുണ്ടെന്നാണു കരുതുന്നത്. ഡിന്നിന്റെ ഉൾപ്പെടെ ഡിഎൻഎ സാംപിളുകൾ വിയറ്റ്നാമീസ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്രേയ്സിൽ കണ്ടെയ്നർ കണ്ടെത്തിയ സ്ഥലം ഗ്രാസ് റൂട്ടിൽ ഉൾപ്പെട്ടതാണെന്നാണ് ഡിൻ പറയുന്നത്.
ബ്രിട്ടനിലേക്കു കടക്കുന്ന വിയറ്റ്നാമുകാരിലേറെയും അവിടത്തെ അനധികൃത കഞ്ചാവു പാടങ്ങളിൽ തൊഴിലെടുക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ വിളിപ്പേരുകളിലൊന്ന് ‘ഗ്രാസ്’ എന്നാണ്. എന്നാൽ വിയറ്റ്നാമിൽ ഏറ്റവും വിലകുറഞ്ഞ, അല്ലെങ്കിൽ ഒട്ടും വിലയില്ലാത്ത വസ്തുക്കളെ വിശദീകരിക്കാൻ ഉപയോഗിക്കുന്നതാണ് ഗ്രാസ് എന്ന വാക്ക്. ‘വെറും പുല്ലാണ്’ എന്ന അർഥത്തിലാണ് മനുഷ്യക്കടത്തുകാർ ഒരു ജീവനെ കണക്കാക്കുന്നതെന്നു ചുരുക്കം.
യാത്ര അതീവ രഹസ്യം
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമില്‍ നിന്ന് ഗ്രാസ് റൂട്ട് വഴി മാസങ്ങളെടുത്തു മാത്രമേ യൂറോപ്പിലെത്താനാകൂ. അതീവരഹസ്യമായാണ് പല വാഹനങ്ങളിലൂടെയും നടന്നും കാടും പർവതങ്ങളുമെല്ലാം കടന്നുമുള്ള യാത്ര. ആദ്യം വിയറ്റ്നാമില്‍ നിന്ന് ചൈനയിലേക്കു കടക്കും, അവിടെ നിന്ന് റഷ്യയിലേക്കും. ഇതു മിക്കവാറും വാഹനങ്ങളിലായിരിക്കും. റഷ്യൻ അതിർത്തി കടന്ന് യുക്രെയ്നിലേക്കോ ലാത്വിയയിലേക്കോ കടക്കുന്നത് കാൽനടയായാണ്. കൊടുംകാടുകളും ദുഷ്കരങ്ങളായ പർവതങ്ങളും കടന്നുള്ള ആ യാത്ര രാത്രിയിൽ മാത്രമാണു നടക്കുക. വഴിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെ യാത്ര അവസാനിപ്പിച്ച് പിടികൊടുക്കുകയേ വഴിയുള്ളൂ. അല്ലെങ്കിൽ മരണം.
എന്നാൽ വിഐപി റൂട്ടിൽ കാര്യങ്ങൾ ഏറെ എളുപ്പം. വിയറ്റ്നാമിൽ നിന്ന് യൂറോപ്പിലേക്ക് വ്യാജ പാസ്പോർട്ട് വഴിയാണു യാത്ര. ഇടത്താവളമായി മൂന്നാമതൊരു രാജ്യവും കാണും. ഏതാനും ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വൻ തുകയാണ് ഇടനിലക്കാർക്കു നൽകേണ്ടി വരിക. ഗ്രാസ് റൂട്ടിൽ ഏകദേശം 2.7 ലക്ഷം രൂപയാണ് ഒരാൾക്കു ചെലവു വരിക. ഫ്രാൻസ് വഴി ബ്രിട്ടനിലേക്കു കടക്കാനാണിത്. എന്നാൽ വിഐപി റൂട്ടാണെങ്കിൽ ഏകദേശം 10 ലക്ഷം രൂപ നൽകണം. ഈ തുകയിൽ പിന്നെയും മാറ്റം വരും. ജർമനിയിൽ നിന്നോ അതോ ഫ്രാന്‍സിൽ നിന്നോ ആണ് ബ്രിട്ടനിലേക്കുള്ള യാത്ര എന്നതനുസരിച്ചിരിക്കും തുകയിലെ മാറ്റം.

‘മകൻ തന്നോടു പറഞ്ഞത് വിഐപി റൂട്ടിലൂടെയാണു പോകുന്നതെന്നായിരുന്നു. എന്നിട്ടും അവനെങ്ങനെ കണ്ടെയ്നറിലെത്തിയെന്നു മനസ്സിലാകുന്നില്ല. ചതി പറ്റിയിട്ടുണ്ടാകാം…’ ഡിൻ പറയുന്നു. എന്നാൽ വിഐപി റൂട്ട് പ്രകാരം വിമാനമാർഗം ബ്രിട്ടനിലേക്കു കടക്കാനാകില്ല എന്നാണ് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന അഭയാർഥികളെ ബ്രിട്ടനിലേക്ക് എത്തിക്കണമെങ്കിൽ ജലമാർഗം കണ്ടെയ്നറിൽ കടത്തുകയേ വഴിയുള്ളൂ. അതായത്, ഗ്രാസ് റൂട്ടിനു വേണ്ടി പണം നൽകിയവരുടെയും വിഐപി റൂട്ടിലുള്ളവരുടെയും യാത്ര അവസാനിക്കുന്നത് ഏതെങ്കിലും ഒരു കണ്ടെയ്നറിലായിരിക്കുമെന്നർഥം. പണം മുടക്കുന്നവർക്ക് ഇക്കാര്യം അറിയില്ലെന്നു മാത്രം.
ഡിന്നിന്റെ മകൻ ചൈനയിൽ നിന്നാണ് റഷ്യയിലേക്കു കടന്നത്. 2017 ഒക്ടോബർ ആദ്യമായിരുന്നു അത്. അവിടെ നിന്ന് യുക്രെയ്നിലേക്കു കടന്നു. മറ്റ് അഭയാർഥികള്‍ക്കൊപ്പം ഏകദേശം ആറു മാസത്തോളം അവിടെ താമസിച്ചു. ബ്രിട്ടനിൽ നേരത്തേയെത്തിയ വിയറ്റ്നാമുകാർ ഡിന്നിന്റെ മകനെ സഹായിക്കാമെന്നേറ്റിരുന്നു. അങ്ങനെയാണ് യാത്ര അവിടേക്കു ലക്ഷ്യമിട്ടത്. 2018 ഏപ്രിലിൽ ജർമനിയിലെത്തി. വിവിധ വാഹനങ്ങളിലായിരുന്നു യാത്രയെങ്കിലും അതിനിടെ ഏഴു മണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു ആ യുവാവിന്.
ജർമനിയിലെ ‘വിയറ്റ്നാം’
ജർമനിയിലെ വിയറ്റ്നാമുകാരുടെ കേന്ദ്രം കിഴക്കൻ ബെർലിൻ കേന്ദ്രീകരിച്ചുള്ള ഡോങ് ഷുവാൻ സെന്ററായിരുന്നു. മൊത്തക്കച്ചവടക്കാരാണ് അവിടെ നിറയെ. ബ്രിട്ടനിലേക്കുള്ള മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രവും അതാണെന്ന് നേരത്തേ ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം ബെർലിൻ പൊലീസും സ്ഥിരീകരിച്ചതാണ്. ഒട്ടേറെ ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഡോങ് ഷുവാൻ സെന്ററിൽ നിറയെ വിയറ്റ്നാമീസ് സ്റ്റുഡിയോകളും ഹെയർ ഡ്രസിങ് കടകളും ഫൂഡ് ഹാളുകളും തുണിക്കടകളും കഫേകളുമെല്ലാമാണ്.
ഞായറാഴ്ച ഉച്ചനേരങ്ങളിലാണ് ഇവിടെ വൻതിരക്ക്. സ്വദേശികളും വിദേശികളും അഭയാർഥികളായി എത്തിയവരുമെല്ലാം ഒത്തുകൂടുന്നതും ആ സമയത്താണ്. സെന്ററിലേക്കുള്ള പ്രവേശന കവാടത്തിലെ പ്രധാന ഓഫിസ് അന്നേരം അടച്ചിടും. ഫോൺവിളിച്ചാൽ പോലും ഒരാളും എടുക്കാനുണ്ടാകില്ല. ഇത്തരമൊരു മേഖലയില്‍ നിന്നു മനുഷ്യക്കടത്തുകാരെ കണ്ടെത്താനും തടയാനും ഏറെ ബുദ്ധിമുട്ടാണെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

പല ഘട്ടങ്ങളായാണ് ഓരോ വിയറ്റ്നാം അഭയാർഥിയുടെയും യാത്രാപാത തയാറാക്കുക. ഓരോ ഘട്ടത്തിലും മനുഷ്യക്കടത്തുകാർ അഭയാർഥികളുടെ വീട്ടിൽ നിന്നു പണം വാങ്ങും. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു പോകാനാകൂ. നല്ല ഭാവി ലക്ഷ്യമിട്ടു പോകുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങേണ്ടെന്നു കരുതി വീട്ടുകാർ കടംവാങ്ങിയാണെങ്കിലും പണം നൽകും. ജർമനിയിൽ നിന്നു ഫ്രാൻസിലേക്കു മകനെ കൊണ്ടുപോകാൻ അതുവരെ നൽകിയതു പോരാതെ 12 ലക്ഷം രൂപ കൂടിയാണ് ഡിന്നിനോട് മനുഷ്യക്കടത്തുകാർ ചോദിച്ചത്. ഫ്രാന്‍സിൽ സുരക്ഷിതമായെത്തിയെന്ന് മകൻ വിളിച്ചു പറഞ്ഞിരുന്നു. പണം തയാറാക്കി വയ്ക്കാനുള്ള ‘സിഗ്നൽ’ ആയിരുന്നു അത്.
പണമിടപാടിനും രഹസ്യ സംവിധാനം
‘ആരോ ഒരാൾ ഫോണിൽ വിളിച്ച് പണത്തിന്റെ കാര്യം പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു വാഹനം വീടിനു മുന്നിലെത്തി. അതിലിരുന്നയാൾക്കു പണം നൽകി. ഏകദേശം 30 വയസ്സ് പ്രായമുണ്ടായിരുന്നു അയാൾക്ക്. പണം വാങ്ങി ഒന്നും മിണ്ടാതെ അയാൾ പോവുകയും ചെയ്തു…’ ഡിൻ പറയുന്നു. പണം നൽകിയിട്ടും ഒന്നര വർഷത്തോളം മകന് ഫ്രാൻസിൽ കഴിയേണ്ടി വന്നു. അനധികൃതമായി അവിടെ ഒരു റസ്റ്ററന്റിൽ കഴിയുകയായിരുന്നു മകൻ. അതിനു ശേഷം ബ്രിട്ടനിലേക്കു കടന്നപ്പോഴായിരുന്നു ദുരന്തം സംഭവിച്ചതെന്നും കരുതുന്നു.
പണം വാങ്ങാനായി എത്തുന്നവരിൽ ഭൂരിപക്ഷവും മുഖം മറച്ചിട്ടാണ് വീടുകളിലെത്തുകയെന്ന് മറ്റൊരു വിയറ്റ്നാമുകാരനായ ബുയ് താക് പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു ബുയ് ഫാൻ താങ് എന്ന പെൺകുട്ടിയും കണ്ടെയ്നറിൽ കൊല്ലപ്പെട്ടുവെന്നാണു കരുതുന്നത്. പത്തൊൻപതുകാരിയായ ബുയ് ഫാൻ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു. പണം വാങ്ങാനെത്തുന്നവര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന ഇടങ്ങളിലൊന്ന് ബസ് സ്റ്റാൻഡുകളാണ്. ആ തിരക്കിൽ മുഖം മറച്ച ചിലർ കൃത്യമായി എത്തും, പണം വാങ്ങി തിരക്കിനിടയിലേക്കു മുങ്ങും. ബാങ്കുകൾ വഴിയുള്ള ഇടപാടും ഇവർക്കില്ല. അതിനു സമാന്തരമായി മറ്റൊരു അനധികൃത സംവിധാനമാണ് പണമിടപാടിന് ഉപയോഗിക്കുന്നതെന്നും ബുയ് താക്കിന്റെ വാക്കുകൾ.

വിയറ്റ്നാമിൽ നിന്നുള്ള ബുയ് തി നങ് എന്ന പത്തൊൻപതുകാരിയും മരിച്ച 39 പേരിലുണ്ടെന്നാണു കരുതുന്നത്. മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഇവർക്കാണെന്നും കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെ ഉൾപ്പെടുത്തി കേസും റജിസ്റ്റർ ചെയ്തു. ഹാ ടിൻ പ്രവിശ്യയിൽ നിന്നു മനുഷ്യക്കടത്ത് കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം ഇരുപതോളം പേരെ മേഖലയിൽ നിന്നു കാണാതായിട്ടുണ്ട്.
പാരിസ്ഥിതിക ദുരന്തത്തിന്റെ ബാക്കിപത്രം
യുകെയിൽ 2009–16 കാലഘട്ടത്തിൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്തു കേസുകളിൽ 70 ശതമാനവും അനധികൃത തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്ന് സർക്കാർതല റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് പാടങ്ങളിലേക്കും ബ്യൂട്ടിപാർലറുകളിലേക്കുമായിരുന്നു വിയറ്റ്നാമിൽ നിന്നുള്ളവരെ എത്തിച്ചിരുന്നത്. വിയറ്റ്നാമിലെ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു മനുഷ്യക്കടത്തുകാരുടെ പ്രധാന ഇരകൾ.
രാജ്യത്ത് ഏറ്റവുമധികം പാവപ്പെട്ടവർ ജീവിക്കുന്ന പ്രവിശ്യകളിലൊന്നാണ് ങേ അൻ. ഇവിടെ നിന്നാണ് യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്തിലേറെയുമെന്നും പസിഫിക് ലിങ്ക്സ് ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ ഹാ ടിൻ പ്രവിശ്യയിൽ നിന്നാണു ശേഷിക്കുന്നവരിലേറെയും. 2019ൽത്തന്നെ ആദ്യ ഒൻപതു മാസത്തിനിടെ ഇവിടെ നിന്നു വിവിധ രാജ്യങ്ങളിലേക്കു ജോലി തേടിപ്പോയത് ഏകദേശം 41,790 പേരാണ്.
വിയറ്റ്നാമിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നാണ് പ്രവിശ്യയുടെ നാശത്തിലേക്കു നയിച്ചത്. 2016ൽ തായ്‌വാനീസ് കമ്പനിയായ ഫോർമോസ പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിൽ നിന്ന് വൻതോതിൽ കടലിലേക്കു വിഷജലം പ്രവഹിക്കുകയായിരുന്നു. അതോടെ പ്രാദേശികമായുണ്ടായിരുന്ന മത്സ്യബന്ധനവും ടൂറിസവും തകർന്നു. ഏറെ പ്രതിഷേധങ്ങളുയർന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജീവിതം വഴിമുട്ടിയ ജനം കൂട്ടത്തോടെ നാടുവിട്ടു.
ലണ്ടനിൽ 39 പേർ കൊല്ലപ്പെട്ട കണ്ടെയ്നറിലുണ്ടായിരുന്നവരുടെ പൗരത്വം സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിലും തന്റെ മകൻ മരിച്ചുവെന്നു തന്നെയാണ് ഡിൻ വിശ്വസിക്കുന്നത്. അതിനു കാരണം ഒരു ഫോൺ വിളിയാണ്. സംഭവം നടന്ന ഒക്ടോബർ 23നു പിറ്റേന്നു വ്യാഴാഴ്ചയാണ് ആ ഫോൺ സന്ദേശമെത്തിയത്. ഡിന്നിന്റെ മകന്റെ യാത്രയെപ്പറ്റി കൃത്യമായ അറിവുള്ള മനുഷ്യക്കടത്തു സംഘത്തിലെ ഒരാളായിരുന്നു അത്. ‘ഞാൻ പറയുന്ന കാര്യം നിങ്ങൾക്കു മനസ്സിലാകുമെന്നു തോന്നുന്നു. ആ വാഹനം ഒരു അപകടത്തിൽപ്പെട്ടിരിക്കുന്നു…’ എന്നായിരുന്നു സന്ദേശം. ഒരു കാര്യം കൂടി അയാൾ പറഞ്ഞു–’വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നു……’
ചൈനീസ് വിമാനവാഹിനി യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് നേവിയുടെ പസിഫിക് ഫ്‌ളീറ്റ് കമാന്‍ഡര്‍. ചൈനീസ് വിമാനവാഹിനി കപ്പല്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമുദ്രത്തിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല – അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. എന്‍ഡിടിവിയുടെ ചോദ്യത്തിന് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ ചൈനയ്ക്ക് മറ്റേത് രാജ്യത്തേക്കാളും വേഗതയാണുള്ളത്. ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ന്യൂഡല്‍ഹിയിലെത്തിയാണ് അഡ്മിറല്‍ അക്വിലിനോ.
ഇന്ത്യ പോലുള്ള സ്വതന്ത്ര മനസ്ഥിതിയുള്ള രാജ്യങ്ങള്‍ക്ക് ചൈനീസ് സൈനിക ശാക്തീകരണം ഭീഷണിയാണ് എന്ന് അഡ്മിറല്‍ അക്വിലിനോ അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന സൈനിക താവളമുണ്ട്. ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടക്കമുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. കടല്‍ക്കൊള്ളക്കാരെ തടയാന്‍ എന്ന് പറഞ്ഞാണ് ചൈനയുടെ ഇവിടത്തെ പ്രവര്ര#ത്തനം. ആധുനിക കപ്പല്‍വേധ മിസൈലുകള്‍ ഘടിപ്പിച്ച ടൈപ്പ് 52 ഡി ഡിസ്‌ട്രോയറും ടൈപ്പ് 54 ഫ്രിഗേറ്റും ഇവിടെ ചൈനയ്ക്കുണ്ട്.
ആണവവാഹിനി മുങ്ങിക്കപ്പലിനേയും ചൈന നിയോഗിച്ചിട്ടുണ്ട്. ചൈന മേഖലയില്‍ ഇനിയും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി. തന്ത്രപ്രധാന വിവരങ്ങള്‍, റഡാര്‍, സോണാര്‍ ഡാറ്റകള്‍ തുടങ്ങിയ സുരക്ഷിതമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ കൈമാറ്റാന്‍ ചെയ്യാന്‍ സഹായകമാണ് ഇന്ത്യയുടേയും യുഎസിന്റേയും നാവിക സേനകള്‍ തമ്മിലുള്ള ധാരണയെന്ന് അഡ്മിറില്‍ അക്വിലിനോ പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബ്രസൽസ് : ഒക്ടോബർ 31 എന്ന തീയതി ഇനി മറന്നേക്കൂ. ബ്രെക്സിറ്റിൽ പുതിയ വഴിത്തിരിവ്. 2020 ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടണമെന്നുള്ള ബ്രിട്ടന്റെ അഭ്യർത്ഥനയക്ക് യൂറോപ്യൻ യൂണിയന്റെ അനുമതി. അതുകൊണ്ട് തന്നെ മുൻ നിശ്ചയപ്രകാരം അന്തിമ കാലാവധിയായിരുന്ന ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ല. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള 27 അംഗരാജ്യങ്ങളും ബ്രെക്സിറ്റ് നീട്ടുന്നതിന് അനുമതി നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് അറിയിച്ചു. ഒക്ടോബർ 31ന് തന്നെ എന്ത് വന്നാലും യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലായിരുന്നു ജോൺസൻ. എന്നാൽ പാർലമെന്റിൽ ഏറ്റ കനത്ത തിരിച്ചടി മൂലമാണ് അധികസമയത്തിനായി യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

സമയം നീട്ടിചോദിക്കണമെന്ന നിലപാടാണ് ഭൂരിഭാഗം എംപിമാരും കൈകൊണ്ടത്. ജോൺസൻ കൊണ്ടുവന്ന പുതിയ ബ്രെക്സിറ്റ് കരാറിന് അവർ അംഗീകാരം നൽകിയതുമില്ല. ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന ഒരു നിയമവും അവർ പാസ്സാക്കിയിരുന്നു. പാർലമെന്റിന്റെ അഭ്യർത്ഥനയും ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കണക്കിലെടുത്താണ് ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയത്.

28 രാജ്യങ്ങളുടെ കൂട്ടായ്മ ആയ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ കരാറായ ബ്രെക്സിറ്റ്, നേരത്തെ രണ്ടു പ്രാവശ്യം നീട്ടിവെച്ചിരുന്നു. നിലവിലെ പാർലമെന്റിൽ ബ്രെക്സിറ്റ് തീരുമാനത്തിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തീയതി നീട്ടിയുള്ള തീരുമാനം. എന്നിരുന്നാലും ബ്രെക്സിറ്റ് പ്രശ്നങ്ങൾ പ്രധാനമന്ത്രിയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയെ ഉള്ളൂ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബാഗ്ദാദ് : 21 രാജ്യങ്ങൾ, 90 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 1400 പേർ. ഈ കണക്കുകൾ വെളിവാക്കുന്നത് ഐഎസ് എന്ന ഭീകരസംഘടനയുടെ വളർച്ചയും അതിന്റെ തലവനായ അബൂബക്കർ അൽ ബഗ്ദാദിയുടെ വാഴ്ച്ചയുമാണ്. ഈ കൊടുംഭീകരനെ ലോകം അറിയുന്നത് 2014ൽ ആണ്. വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ അത്രയും വലിപ്പമുള്ള ഒരു സാമ്രാജ്യം അൽ ബഗ്ദാദി പണിതെടുത്തു. അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇതിൽ ഒട്ടനവധി മലയാളികളും ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് ഈ സംഘടന ഏറ്റു.

ഇന്റർനെറ്റിലൂടെയായിരുന്നു ഐഎസ് ആശയപ്രചാരണം നടത്തിയിരുന്നത് . തടവുകാരായി പിടിച്ച പാശ്ചാത്യരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവിട്ട് ഭീകരർ ലോകത്തെ ഞെട്ടിച്ചു.1971ൽ ഇറാഖിലെ സമാരയിലായിരുന്നു ബഗ്ദാദിയുടെ ജനനം. കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാതിരുന്ന അബൂബക്കർ അൽ ബഗ്ദാദി പിന്നീട് അൽ ഖായിദയിൽ ചേർന്നു. ഒടുവിൽ അതിനേക്കാളൊക്കെ ലോകത്തെ പേടിപ്പെടുത്തുന്ന ഐഎസിന് രൂപം നൽകി. ഈ വർഷം ഇറങ്ങിയ വീഡിയോയിൽ, തന്റെ സാമ്രാജ്യം ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു എന്നദ്ദേഹം വാദിച്ചു. യുഎസ് 2011ൽ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ കൊടുംഭീകരൻ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റിന്റെ സ്ഥിരീകരണവും.

ഐഎസിന്റെ ശക്തി കുറഞ്ഞ സമയത്ത് തന്നെയാണ് തലവന്റെ പതനവും. ഐഎസിന്റെ കീഴിലുള്ള പല സ്ഥലങ്ങളും സ്വതന്ത്രമാക്കി വരുന്നു. 22 പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ മാഞ്ചസ്റ്റർ അരീന സ്ഫോടനത്തിന്റെ പിന്നിലും അൽ ബഗ്ദാദി ആയിരുന്നു. ഇത് കൂടാതെ സാൻ ബെർണാർഡിനോയിലെ വെടിവെപ്പ്, ഫ്രാൻസിലെയും ജർമ്മനിയിലെയും ആക്രമണങ്ങൾ എന്നിവയൊക്കെയും ഐഎസിന്റെ നേതൃത്വത്തിൽ ആയിരുന്നു. യുഎസ് രണ്ടര കോടി ഡോളർ വിലയിട്ട കൊടുംഭീകരന്റെ അന്ത്യം ലോകത്തിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. എന്നാലും അദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിക്കുന്നുമില്ല. ബഗ്ദാദിയുടെ മരണം സുപ്രധാനമായ നിമിഷമാണെന്നും ഐഎസിനെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സ്‌കോട് ലാൻഡ് : 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പന്ത് ഹെഡ് ചെയ്തു പ്രാക്ടീസ് ചെയ്യുന്നത് തലച്ചോറിന് ക്ഷതമുണ്ടാക്കുക വഴി മരണകാരണമാകുന്നു എന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് സ്കോട്ട് ഫുട്ബോൾ അസോസിയേഷൻ ചെറിയ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നത് നിരോധിച്ചു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർക്ക് തലച്ചോറിനുണ്ടാകുന്ന ക്ഷതം മൂലം മരിക്കാനുള്ള സാധ്യത സാധാരണക്കാരേക്കാൾ മൂന്നര ഇരട്ടി അധികം ആണെന്നാണ് പഠനം. ഇത് കണ്ടെത്തിയത് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ആരോഗ്യ വിദഗ്ദ്ധരാണ്.യു എസിൽ ഈ നിരോധനം 2014 മുതൽ നിലവിൽ ഉണ്ട്.

ആരോഗ്യ വിദഗ്ദ്ധരുമായി കൂടുതൽ ചർച്ച നടത്താൻ അസോസിയേഷൻ തീരുമാനിച്ചു. നിരോധനം ഉടനെ നടക്കാൻ ഇരിക്കുന്ന നാഷണൽ ഗെയിംസിനെ ബാധിക്കും എന്ന് നിരീക്ഷണം ഉണ്ട്. കണ്ടെത്തൽ മൂലം ഗെയിംസിൽ അപ്പാടെ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലെങ്കിലും ചർച്ചകൾക്കുശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കുമെന്ന് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കളിയിൽ ഹെഡ് ചെയ്യുന്നത് നിരോധിക്കാൻ സാധിക്കില്ല പക്ഷെ പ്രാക്ടീസ് നടത്തുമ്പോൾ തുടർച്ചയായി തലകൊണ്ട് പന്ത് നിയന്ത്രിക്കുന്നത് നിർത്തലാക്കാൻ കഴിയും.

കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ ചീഫ് മെഡിക്കൽ കൺസൽറ്റൻഡ് ആയ ഡോക്ടർ ജോൺ മൿബീൻ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ജെഫ് അസൽ എന്ന ഫുട്ബോൾ കളിക്കാരൻ തലക്ക് ഏറ്റ ക്ഷതം കാരണം മരണപ്പെട്ടിരുന്നു
ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരൻ നവംബർ 13ന് രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തും. സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ധനകാര്യം എന്നീ വിഷയങ്ങളിൽ ഔദ്യോഗിക ചർച്ച നടത്തും. സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ക്ലാരൻസ് ഹൗസ് ഓഫിസ് അറിയിച്ചു.
70 കാരനായ ചാൾസിന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. 2017 നവംബറിൽ ഭാര്യ കാമിലക്കൊപ്പം ഡച്ചസ് ഓഫ് കോൺവാൾ, ബ്രൂണൈ, ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു നടത്തിയ സംയുക്തപര്യടനത്തിന്റെ ഭാഗമായാണ് അവസാനമായി ചാൾസ് ഇന്ത്യയിൽ എത്തിയത്. ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി വ്യാപാര കരാർ ഉറപ്പിക്കുന്ന കാര്യത്തിൽ ബ്രിട്ടൻ കൂടുതൽ പ്രധാന്യം നല്‍കുന്നുണ്ട്. മകൻ വില്യമിന്റെയും ഭാര്യ കേറ്റിന്റെയും നാലുദിവസത്തെ പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞാണ് ചാൾസിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രഖ്യാപനം.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
ബെർമിംഗ്ഹാം: തിന്മയ്‌ക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ദൈവത്തിന്റെ ആയുധങ്ങളായ രക്ഷയും വചനവും സത്യവും നീതിയും സമാധാനവും ധരിക്കാത്തവരാണ് പരാജയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കൺവെൻഷനിൽ കവെൻട്രി റീജിയണിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രൂപതയുടെ വികാരി ജനറാൾ വെരി റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ ഉൾപ്പെടെ പത്തിലധികം വൈദികർ ദിവ്യബലിയിലും മറ്റു ശുശ്രുഷകളിലും സഹകാർമ്മികരരായി. ബെർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിലായിരുന്നു ശുശ്രുഷകൾ.

വി. കുർബ്ബാനയ്ക്ക് മുൻപായി ഈ വർഷത്തെ ബൈബിൾ കൺവെൻഷന്റെ മുഖ്യ പ്രഭാഷകനും വിഖ്യാത ധ്യാനഗുരുവുമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വചനസന്ദേശം നൽകി. ക്രിസ്തുവിനോടുകൂടി കുടുംബജീവിതം ആരംഭിച്ചവർ വിജയത്തിലേക്കാണ് നടന്നടുക്കുന്നതെന്നു അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ദൈവത്തോടുകൂടി ജീവിതം തുടങ്ങുന്നവരുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ടന്നും അത് വിജയത്തിൽ എത്തിക്കാൻ ദൈവം സഹായിക്കുമെന്നും അദ്ദേഹം ദമ്പതികളെ ഓർമ്മിപ്പിച്ചു. ഇതിനായി ഓരോരുത്തർക്കും ഈശോയുമായി വ്യക്തിപരമായ ബന്ധവും അടുപ്പവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവെൻട്രി റീജിയണൽ ഡയറക്ടർ റെവ . ഫാ. ടെറിൻ മുള്ളക്കര, റെവ. ഫാ. ജോജോ മാരിപ്പാട്ട് വി. സി., റെവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി. സി., റെവ. ഫാ. ജോസ് പള്ളിയിൽ വി സി., റെവ. ഫാ. ജോസഫ് എടാട്ട് വി സി, കാവെൻട്രി റീജിയനിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ ഏകദിന ശുശ്രുഷകൾക്കു നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകളും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിലെ ഏകദിന ബൈബിൾ കൺവെൻഷൻ ഇന്ന് നടക്കും. ബ്രിസ്റ്റോൾ ഫെയർഫീൽഡ് സ്കൂളിൽ (BS7 9NL) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. ജോർജ്ജ് പനക്കൽ, റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST, റീജിയണിലെ വൈദികർ, മറ്റു ധ്യാനശുശ്രുഷകർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ വിശ്വാസികളെയും ഈ ഏകദിന ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.

ഷിബു മാത്യൂ
ഹള്‍. പത്താമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായിട്ടുള്ള യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേള ഹള്ളില്‍ ഇന്നലെ നടന്നു. രാവിലെ പത്ത് മണിയോടെ പെയിന്റിംഗ് മത്സരം ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ സബ് ജൂണിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ ഔദ്യോഗികമായി കലാമത്സരങ്ങള്‍ ആരംഭിച്ചു. മൂന്ന് മണിയോടെ കലാമേളയുടെ ഔദ്യോഗിക ഉത്ഘാടനം യുക്മ നാഷണല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിവിധ അസ്സോസിയേഷനില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. മുപ്പത്തിയെട്ടിനങ്ങളിലായി എഴുപതോളം ടീമുകള്‍ മാറ്റുരച്ചു. ഹളളും
ഷെഫീല്‍ഡും സ്‌കന്‍ന്തോര്‍പ്പുമായിരുന്നു മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നത്.
അത്യധികം വാശിയേറിയ മത്സരത്തിനൊടുവില്‍ 235 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണല്‍ കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാമതും കിരീടം ചൂടി. 93 പോയിന്റോടെ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തുമെത്തി. ഹെലനാ സ്റ്റീഫന്‍ കലാതിലകവും രോഹിത് ഷൈന്‍ കലാപ്രതിഭ പട്ടവും ചൂടി. നാട്യ മയൂരം എവാ കുര്യാക്കോസും നേടി.
വൈകിട്ട് 8.30 ന് മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. കാവാലം നാരായണപണിക്കരുടെ മകന്‍ കാവാലം ശ്രീകുമാര്‍ മുഖ്യ അതിഥിയായിരുന്നു. വേദിയിലെത്തിയ കാവാലം ശ്രീകുമാര്‍ അച്ഛന്റെ അതേ താളത്തില്‍ പാടി കാണികളുടെ കൈയ്യടി നേടി. യുകെ മലയാളികള്‍ക്കായി ഒരു നല്ല സന്ദേശം നല്കാനും അദ്ദേഹം മറന്നില്ല. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം അനുമോദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. തുടര്‍ന്ന് കലാമേളയുടെ സുഗമമായ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫെല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. പതിവില്‍ നിന്ന് വിപരീതമായി പത്തു മണിയോടെ കലാമേളയ്ക്ക് തിരശ്ശീല വീണു.
സംഘാടക മികവുകൊണ്ട് അവിശ്വസനീയമായ രീതിയിലാണ് യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ കലാമേള ചിട്ടപ്പെടുത്തിയിരുന്നത്. അതിവിശാലമായ ഹാളും സ്റ്റേജും, സുതാര്യമായ ശബ്ദ നിയന്ത്രണവും വെളിച്ചവും. സത്യസന്ധമായ വിധി നിര്‍ണ്ണയം, രുചികരമായ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, പരിപാടിയില്‍ ഉടനീളം നീണ്ടുനിന്ന ഹെല്‍പ്പിംഗ് ആന്റ് കെയറിംഗ്, വ്യക്തമായ കമ്മ്യൂണിക്കേഷന്‍, ഇതെല്ലാം റീജിയണല്‍ കലാമേളയെ ഇതുവരെയും നടന്ന കലാമേളകളില്‍ നിന്നും വ്യത്യസ്തമാക്കി.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ നേതൃത്വത്തില്‍, സെക്രട്ടറി സജിന്‍ രവീന്ദ്രന്‍, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി ജോണ്‍ മാര്‍ട്ടിന്‍, ജോയിന്റ് ട്രഷറര്‍ ബാബു സെബാസ്റ്റ്യന്‍, ആട്‌സ് കോര്‍ഡിനേറ്റര്‍ അമ്പിളി രഞ്ജു കൂടാതെ റീജിയണിനെ ആത്മാത്ഥമായി പുറത്തു നിന്ന് സഹായിച്ചുകൊണ്ടിരിക്കുന്ന കിരണ്‍ സോളമനും ജസ്റ്റിന്‍ എബ്രഹാമും കൂടി ചേര്‍ന്നപ്പോള്‍ കലാമേളയ്ക്ക് പൂര്‍ണ്ണമായ ഒരു വേദി മത്സരാര്‍ത്ഥികള്‍ക്കായി ഒരുങ്ങി. ഡോ. ദീപാ ജേക്കബ്, ഡോ. ഷീതള്‍ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം കൊടുത്ത ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആതിഥേയത്വം കലാ മേളയെ വന്‍ വിജയത്തിലെത്തിച്ചു എന്ന് എടുത്ത് പറയേണ്ടതുണ്ട്.
പതിവ് കാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജനപങ്കാളിത്തമാണ് ഇത്തവണ ഹളളില്‍ നടന്ന റീജിയണല്‍ കലാമേളയ്ക്ക് ലഭിച്ചത്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് രാവിലെ 9.30 തിന് ആരംഭിക്കേണ്ടിയിരുന്ന ചിത്രരചനാ മത്സരം തുടങ്ങിയത് പത്ത് മണിക്കാണ്. 10.30 ന് ആരംഭിക്കേണ്ടിയിരുന്ന കലാമത്സരങ്ങള്‍ തുടങ്ങിയത് 12 മണിക്കും. കലാമേളയുടെ ഔദ്യോഗീക ഉത്ഘാടനം നടന്നത് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും. പ്രതികൂലമായ കാലാവസ്ഥയില്‍ മത്സരങ്ങള്‍ വളരെ വൈകി തുടങ്ങിയെങ്കിലും മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവ് ആശങ്കയ്ക്ക് വകയേകുന്നു. മത്സരയിനങ്ങളില്‍ പലതിലും മത്സരാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ താഴെയായിരുന്നു. പല അസ്സോസിയേഷനുകളും മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്ക് എന്ന ചോദ്യം ഇനിയും ബാക്കി നില്ക്കുന്നു.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ അത്യാധുനിക സൗകര്യത്തോടെ കൃത്യമായി കലാമേള സംഘടിപ്പിച്ചിട്ടും ജനപങ്കാളിത്തം വളരെ കുറഞ്ഞു പോയതും പ്രമുഖ അസ്സോസിയേഷനുകള്‍ കലാമേളയില്‍ നിന്നു വിട്ടുനിന്നതും യുക്മയുടെ 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികാരം നേടിയെടുക്കുന്നതിന് നേതൃത്വനിരയിലുണ്ടായ ചില വ്യക്തികളുടെ ആഭ്യന്തര കലഹമാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.



ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വിയറ്റ്നാം : “അവൾക്ക് വലിയ മനസ്സായിരുന്നു. ഈ കുടുംബത്തെ പരിപാലിച്ചത് അവളായിരുന്നു ” ആ അച്ഛൻ വിതുമ്പി. ബൾഗേറിയയിൽ നിന്ന് അയർലൻഡ് വഴി ലണ്ടനിൽ എത്തിയ ട്രക്കിന്റെ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുടെ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് തകർന്നുപോയിരുന്നു. വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലെ എൻഗെൻ പട്ടണത്തിലുള്ള ഫാം വാൻ തിനിന്റെ വീട്ടിൽ ഇന്ന് കളിചിരികളില്ല , തകർന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ചിലർ മാത്രം. എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട പുത്രിയെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ. 26കാരിയായ ഫാം തി ട്രാ മൈ ഒക്ടോബർ മൂന്നിനാണ് ഹാനോയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ചൈനയിലേക്കും ഫ്രാൻസിലേക്കും കടന്നു. ബ്രിട്ടനിലേക്ക് എത്തുന്ന വഴിയാണ് മരിച്ചത്. 31000 പൗണ്ട് ആണ് കടത്തുകാർക്ക് കുടുംബാംഗങ്ങൾ നൽകിയത്. “ആളുകളെ ഒരു സുരക്ഷിതമായ മാർഗ്ഗത്തിലൂടെയാണ് കൊണ്ട് പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കാറിലോ വിമാനത്തിലോ ആയിരിക്കുമെന്നും പറഞ്ഞു. ” ട്രാ മൈയുടെ പിതാവ് സിഎൻഎന്നിനോട് പറഞ്ഞു.

കുടുംബത്തിനോടുള്ള അഗാധമായ സ് നേഹം അവളുടെ അവസാന സന്ദേശത്തിലും പ്രകടമായിരുന്നു. “അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. വിദേശത്തേക്ക് പോയത് തെറ്റായി. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഐ ലവ് യു മം ആൻഡ് ഡാഡ് ” ലോകത്തിൽ നിന്ന് വിടപറയുന്നതിന് മുമ്പ് ട്രാ മൈ അമ്മയ്ക്കയച്ച സന്ദേശമാണിത്. യാത്ര കഠിനമാണെങ്കിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. എന്നാൽ താൻ പോയില്ലെങ്കിൽ കടബാധ്യത മൂലം കുടുംബത്തിന് ബുദ്ധിമുട്ട് വരുമെന്നും അതിനാൽ പോകണമെന്നും അവൾ പറയുമായിരുന്നു. ആളുകളെ തെറ്റായ രീതിയിൽ ആണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ വിടില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ ഒരു നെയിൽ സലൂണിൽ ജോലിചെയ്യാനും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയക്കാനും അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടെങ്കിലും എത്രയും വേഗം തന്റെ മകളെ വീട്ടിൽ എത്തിക്കാനാണ് പിതാവ് ശ്രമിക്കുന്നത്. അതാണ് ഇനി അവരുടെ ആഗ്രഹവും.

അനധികൃത കുടിയേറ്റം മൂലം തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്‍നവും പ്രതീക്ഷയും ആയിരുന്നു. ബാക്കി 38 കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. 39 മൃതദേഹങ്ങളേയും പോസ്റ്റ്മാർട്ടത്തിനായി ക്‌ളെയിംസ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ ബാഗും ഫോണും എല്ലാം പരിശോധനവിധേയമാക്കും. തുടരന്വേഷണത്തിനായി ഫോണിലെ സന്ദേശങ്ങളും പരിശോധിക്കും. ബ്രിട്ടനിലേക്ക് വന്ന മൂന്ന് ലോറികളിൽ ഒന്ന് മാത്രമാണ് എസ്സെക്സിലെതെന്ന വാദവും ഉയരുന്നു. രണ്ടു ലോറികളിലായി എഴുപതോളം കുടിയേറ്റക്കാർ യുകെയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ വരുന്നു. ട്രക്ക് കണ്ടെയ്നറുകളിൽ ഒളിച്ച് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം പതിവാണ്. 2000ൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കണ്ടെടുത്തിരുന്നു. 2014ൽ കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെ അവശനിലയിൽ അഫ്ഗാനിൽ നിന്നുള്ള 34 സിഖുകാരെയും കണ്ടെത്തിയിരുന്നു.