ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : എൻ‌എച്ച്‌എസിലെ ഐടി സംവിധാനങ്ങൾ‌ കാലഹരണപ്പെട്ടതാണെന്നു കണ്ടെത്തി. ഇതുമൂലം എൻ എച്ച് എസ് ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും 15 വ്യത്യസ്ത സിസ്റ്റം ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതായി വരുന്നു. എക്സ് റേ ക്രമീകരിക്കുന്നതിനും ലാബ് ഫലങ്ങൾ കിട്ടാനായും വിവിധ സിസ്റ്റം ഉപയോഗിക്കുമ്പോൾ സമയനഷ്ടവും ഉണ്ടാകുന്നു. ഐടി നവീകരിക്കുന്നതിന്റെ ഭാഗമായി സിസ്റ്റം സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണെന്ന് ഇംഗ്ലണ്ടിലെ സർക്കാർ അറിയിച്ചു. അടുത്ത വർഷം സിംഗിൾ സിസ്റ്റം ലോഗിൻ കൊണ്ടുവരുന്നു. ഇതിനായി ഏകദേശം 40 ദശലക്ഷം പൗണ്ട് നീക്കിവച്ചിട്ടുണ്ട്. ലിവർപൂളിലെ ആൽഡർ ഹേ ആശുപത്രിയിൽ ഇത് പരീക്ഷിച്ചിരുന്നു. ലോഗിൻ ചെയ്യാൻ എടുക്കുന്ന 45 സെക്കന്റ്‌ സമയം പുതിയ സംവിധാനത്തിലൂടെ 10 സെക്കന്റ്‌ ആയി കുറഞ്ഞു. പ്രതിദിനം അയ്യായിരത്തോളം ലോഗിനുകൾ ഉള്ളതിനാൽ ഇതിലൂടെ 130 മണിക്കൂറിലധികം സമയം ലഭിക്കാനും കഴിഞ്ഞു.

അടിസ്ഥാനകാര്യങ്ങൾ ശരിയായി മനസ്സിലാക്കാനുള്ള സമയമാണിതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിപ്രായപ്പെട്ടു. “നമ്മുടെ ഡോക്ടർമാരും നഴ്സുമാരും ഒന്നിലധികം സിസ്റ്റങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ വളരെയധികം സമയം പാഴാക്കുന്നു എന്നത് തികച്ചും പരിഹാസ്യമാണ്. പലപ്പോഴും കാലഹരണപ്പെട്ട സാങ്കേതികവിദ്യ , ജീവനക്കാരെ നിരാശപ്പെടുത്തുകയും ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കുന്നതിനായി എൻ‌എച്ച്‌എസ്‌ എക്സ് എന്ന പേരിൽ ഒരു പുതിയ ഏജൻസി രൂപീകരിച്ച സർക്കാർ വരും വർഷങ്ങളിൽ എൻ എച്ച് എസിന്റെ ഉയർച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഹാൻ‌കോക്ക് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കൂട്ടുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. എന്നാൽ ഈയൊരു നീക്കം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. പല ഐടി സംവിധാനങ്ങളും പഴഞ്ചനാണെന്നും നവീകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശാലമായ ഐടി സംവിധാനങ്ങൾക്ക് നിക്ഷേപം ആവശ്യമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ആദം ബ്രിമെലോ പറയുകയുണ്ടായി.