ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 136 കേസുകൾ ഉൾപ്പെടെ, 159 ലൈംഗിക ആരോപണങ്ങളിൽ പ്രതിയായ റെയ്ൻഹാർഡ് സിന്ഗ എന്ന വ്യക്തിക്ക് ജീവപര്യന്തം. 36 കാരനായ ഇദ്ദേഹം 190 ഓളം പേരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരം കേസുകൾ അപൂർവ്വമാണെന്ന് കോടതി വിലയിരുത്തി. മുപ്പതു വർഷം എങ്കിലും മിനിമം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി വിധിച്ചു. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2018 ൽ നടന്ന ശിക്ഷാ വിധി അനുസരിച്ച് ഇപ്പോൾ തന്നെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഇദ്ദേഹം. ഇന്തോനേഷ്യ ക്കാരനായ ഇദ്ദേഹത്തിനെതിരെ 136 റേപ്പ് കേസുകൾ ആണ് നിലവിലുള്ളത്. ഇതു വരെ 48 ഇരകളെ മാത്രമാണ് നിയമത്തിനു മുന്നിൽ കൊണ്ടു വന്നിട്ടുള്ളത്. യുവാക്കളെ തന്റെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കുക ആയിരുന്നു ഇദ്ദേഹം.

അതീവ ഹീനമായ കുറ്റകൃത്യമാണ് സിന്ഗ ചെയ്തിരിക്കുന്നത് എന്നും ഇത്തരത്തിലൊരു കുറ്റവാളിയെ വെറുതെ വിടുന്നത് സമൂഹത്തിന് ആപത്താണെന്നും ജഡ്ജി വിലയിരുത്തി. ജ്യൂസ് കുടിക്കാൻ എന്ന വ്യാജേന യുവാക്കളെ ക്ഷണിച്ചു ബോധംകെടുത്തി, ഉപയോഗിക്കുകയാണ് ഇദ്ദേഹം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. 2015 മുതൽ 2017 വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇതിനു മുൻപേ അദ്ദേഹം കുറ്റകൃത്യങ്ങൾ ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിനെതിരെ വേണ്ട തെളിവുകൾ കിട്ടുവാൻ ജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് പോലീസ്.