വാടകക്കാരിൽനിന്നും ഏജൻറുമാർ നിലവിൽ ഈടാക്കി കൊണ്ടിരുന്ന കരാർ തുക നിർത്തലാക്കാൻ രണ്ടുവർഷത്തിനുശേഷം ഉത്തരവായി. 13 മില്യൺ പൗണ്ട് ആണ് ഈ ഇനത്തിൽ സാധാരണക്കാർ നൽകിക്കൊണ്ടിരുന്നത്. 2016 നവംബറിൽ അന്നത്തെ ചാൻസിലർ ഫിലിപ്പ് ഹമ്മോൻഡ് നിരോധനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എത്രയും പെട്ടെന്ന് നിയമ നടപടികൾ ഉണ്ടാകുമെന്ന് ഗവൺമെന്റ് ഉറപ്പുനൽകിയിരുന്നു. ഓരോ തവണ വീട് മാറുകയോ കരാർ പുതുക്കുകയോ ചെയ്യുമ്പോൾ നൽകിയിരുന്ന നൂറ് കണക്കിന് പൗണ്ട് ഇനി വാടകക്കാർ നൽകേണ്ടതില്ല എന്ന് സിറ്റിസൺസ് അഡ്വൈസ് ചീഫ് എക്സിക്യൂട്ടീവ് ആയ ഗില്ലിൻ ഗൈ പറയുന്നു. 2012 മുതൽ വെയിൽസിൽ ഈ നിയമം ഉണ്ടെങ്കിലും വടക്കേ ഐർലൻണ്ടിൽ ഇപ്പോഴാണ് നിലവിൽ വരുന്നത്. 5 മില്യണിലധികം വരുന്ന വാടകക്കാർ ഓരോതവണ സ്ഥലം മാറുമ്പോഴും ഒഴിവാക്കാനാവാത്ത എന്നാൽ അനാവശ്യമായ തുക ഏജന്റ് മാർക്ക് നൽകിയിരുന്നു. വാടകക്കാരിലേറെയും മധ്യവയസ്കരാണ്. ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഓരോ തവണയും 300 മുതൽ 400 പൗണ്ട് വരെയാണ് ഓരോരുത്തരും ഈ ഇനത്തിൽ നൽകേണ്ടിയിരുന്നത്. സാധാരണക്കാരെ ഇത് വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു എന്ന് 22കാരിയായ ഹോട്ടൽ റിസപ്ഷനിസ്റ്റ് കവൻട്രി പറഞ്ഞു.
എന്നാൽ വാടകയും ഡെപ്പോസിറ്റും കൂടാൻ സാധ്യത ഉണ്ടെന്നാണ് പുതിയ വിലയിരുത്തൽ . കാരണം സ്ഥലം നികുതി , ഉടമകൾക്ക് സ്ഥലത്തിന്റെ മെയിന്റനൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഈടാക്കുന്ന തുക താമസക്കാരിൽ നിന്ന് തന്നെ വസൂൽ ആകും. പുതിയ നിയമം മൂലം ചെറിയവരും ഇടത്തരക്കാരുമായ സേവനദാതാക്കൾ മേഖല വിടാനാണ് സാധ്യത എന്ന് സംശയിക്കുന്നു. ഒരു വാടക കരാർ ഏജൻസിയുടെ മാനേജറായ ലിയോണിയും പറയുന്നത് മറ്റു ചെലവുകൾക്ക് ഉള്ള തുക തങ്ങൾക്ക് കണ്ടെത്തിയേ തീരൂ എന്നാണ്. ഇത് ഏതൊക്കെ മേഖലയിൽ പ്രതിഫലിക്കുമെന്നു കാത്തിരുന്ന് കാണേണ്ടതായിവരും എന്നാണ് പൊതുവെയുള്ള നീരീക്ഷണം.
ഒരു വലിയവിഭാഗം ജനറൽ പ്രാക്ടീസ് ഡോക്ടർമാർ ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നത് 500,00 ത്തോളം രോഗികളെ ബാധിക്കുന്നതായി കണ്ടെത്തി. അടച്ചുപൂട്ടിയ ക്ലിനിക്കുകൾ 2018 -ൽ 138, പോയവർഷം 134, 2013-ൽ 18 എന്നിങ്ങനെ ആണെന്ന് കണക്കുകൾ പറയുന്നു. അയ്യായിരത്തോളമോ അതിൽ കുറവൊ രോഗികളെ ചികിത്സിക്കുന്ന ക്ലിനിക്കുകൾ പൂട്ടുന്നതാണ് ഏറ്റവും പ്രയാസകരം എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം . 86 ശതമാനവും അത്തരം ക്ലിനിക്കുകൾ ആണ്. 2018 -ൽ അടച്ചുപൂട്ടിയ 138 ക്ലിനിക്കുകളിൽ 31 എണ്ണവും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും ആയുള്ള ലയനമായിരുന്നു.
ഇത് സാധരണക്കാരെ ബാധിക്കുന്ന ദൂരവ്യാപകമായുള്ള സാമൂഹിക പ്രത്യാകാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രൊഫസർ ഹെലൻ സ്റ്റോക്സ് ലാംപാർഡ് അഭിപ്രായപെട്ടു . അദ്ദേഹത്തിനെ അഭിപ്രായത്തിൽ നമ്മുടെ ഡോക്ടർമാർ പരമാവധി മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നവരാണ് .എന്നാൽ അമിത ജോലിഭാരം മിക്കവരെയും മേഖല വിടാൻ നിർബന്ധിതരാക്കുന്നു.
പല രോഗികളും വർഷങ്ങളായി തങ്ങളുടെ കുടുംബ ഡോക്ടർമാരോട് വ്യക്തിബന്ധം പുലർത്തുന്നവരാണ്. അവരുടെ ആരോഗ്യസ്ഥിതി ഏറ്റവും അറിയാവുന്നതും കുടുംബ ഡോക്ടർമാർക്ക് ആണ്. ക്ലിനിക്കുകൾ ഇല്ലാതാവുന്നത് ഇത്തരം അനേകം രോഗികളെ ദോഷകരമായി ബാധിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുറത്തു വരുന്ന മികച്ച ഡോക്ടർമാരുടെ എണ്ണത്തിൽ ഒന്നര ശതമാനത്തിന്റെ കുറവുണ്ട്. ഇത് ആരോഗ്യമേഖലയിൽ പ്രതിസന്ധി ഉളവാക്കും എന്നാണ് വിദഗ്ധാഭിപ്രായം.
സ്തനാർബുദ ചികിത്സ തേടുന്ന ചെറുപ്പക്കാരായ സ്ത്രീകൾക്ക് ദീർഘനാൾ ജീവിക്കുവാനുള്ള പ്രത്യാശ നൽകികൊണ്ട് ശാസ്ത്രലോകം. ബ്രെസ്റ് കാൻസർ ഗവേഷണത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ രോഗികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് . റിബോസിക്ലിപ് ചേർക്കലും, ഹോർമോൺ തെറാപ്പിയും രോഗാവസ്ഥ മൂർച്ഛിച്ച പ്രീമെനോപസൽ രോഗികളെ പോലും രക്ഷിക്കാൻ സാധിക്കും എന്നാണ് പുതിയ കണ്ടെത്തൽ .
അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠനമനുസരിച്ച് ഹോർമോൺ തെറാപ്പിയിൽ മാത്രം ചികിത്സ നേടിയവരിൽ നിന്ന് മരണത്തിന്റെ റിസ്ക് മൂന്നിൽ ഒന്നായി കുറയുകയാണ് ചെയ്തത്. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശ്വാസകരമായ വാർത്തയാണ്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. സാറ ഹുർവിറ്റസ് നടത്തിയ റിസർച്ച് പ്രകാരം 59 വയസിനു താഴെ പ്രായമുള്ള രോഗാവസ്ഥ മൂർച്ഛിച്ച സ്ത്രീകളിൽ റിബോസിക്ലിബ് ഉം, ഹോർമോൺ തെറാപ്പിയും കഴിഞ്ഞവർ 42 മാസത്തിനു ശേഷം ഹോർമോൺ തെറാപ്പി മാത്രം സ്വീകരിച്ച സ്ത്രീകളെക്കാൾ 70 ശതമാനം കൂടുതൽ രോഗവിമുക്തി നേടുന്നുണ്ട് . ശാസ്ത്രലോകത്തിന് ഇത് തികച്ചും അഭിമാനിക്കാവുന്ന നേട്ടമാണ്. ഭയാനകമായ ഈ രോഗത്തെ നേരിടുന്ന എല്ലാ സ്ത്രീകൾക്കും പ്രതീക്ഷയുടെ പുഞ്ചിരി സമ്മാനിക്കുന്ന നിമിഷമാണിത് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു . ഇന്ന് സ്തനാർബുദ ചികിത്സ തേടുന്ന സ്ത്രീകൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സരീതി തന്നെയാവും കോമ്പിനേഷൻ തെറാപ്പി എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
ഷിബു മാത്യൂ
ലീഡ്‌സ്: യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ 2019ലെ കായീക മേള ലീഡ്‌സില്‍ നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളിഅസ്സോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ലീഡ്‌സ് ഈസ്റ്റ് കെസ് വിക് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് കായിക മേള നടന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് പതിനൊന്നു മണിയോടെ കായീക മത്സരങ്ങള്‍ക്ക് തുടക്കമായി. റീജിയണിലെ ഒമ്പത് അസ്സോസിയേഷനുകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അത് ലറ്റിക് മത്സരങ്ങള്‍ക്കുപരിയായി റീജിയനു വേണ്ടി മാത്രമായി ജാവലിന്‍ ത്രോ, ഫുട്‌ബോള്‍ മത്സരം, ലെമണ്‍ ആന്റ് സ്പൂണ്‍ റെയ്‌സ് എന്നിവ നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളി അസ്സോസിയേഷന്‍ ഓവറോള്‍ കിരീടം ചൂടിയപ്പോള്‍ അതേ അസ്സോസിയേഷനിലെ തന്നെ അമ്പിളി മാത്യൂസും കീത്തിലി മലയാളി അസ്സോസിയേഷനിലെ ജിയോ അഗസ്റ്റ്യനും വ്യക്തിഗത ചാമ്പ്യന്‍മാരായി. ഏഴു മണിയോടെ മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു.
അമിതവണ്ണം ക്യാൻസർ രോഗത്തിന് മുഖ്യ കാരണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു എന്ന വെളിപ്പെടുത്തലാണ് പുതിയ പഠനറിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നത്. 2043 ആകുമ്പോഴേക്കും പുകവലിമൂലം ഉള്ളതിനേക്കാൾ കൂടുതൽ അമിതവണ്ണം മൂലമുള്ള ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കും. നാഷണൽ ഹെൽത്ത് സർവീസ് മേധാവിയാണ് ഈ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 2015ലെ 22,800 എന്ന കണക്കിൽ നിന്ന് 2035 ആകുമ്പോഴേക്കും 40,000 ക്യാൻസർ രോഗികളിലേക്കു കണക്കുകൾ ഉയരുമെന്ന് ആശങ്ക എൻഎച്ച് പങ്കുവയ്ക്കുന്നു.
” അമിതവണ്ണം അതിനൂതന പുകവലി ആയി മാറിയിരിക്കുന്നു”. അമിതവണ്ണം ഉള്ളവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഒന്നാമതായി മാറിയിരിക്കുന്നു. യുഎസിനെ പോലും വെല്ലുന്ന വളർച്ചയാണ് ബ്രിട്ടൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ക്യാൻസർ വിദഗ്ധ ഡോക്ടർ ജെന്നിഫർ ലിജി ബെൽ അമിതവണ്ണം ബ്രെസ്റ്റ് ക്യാൻസറിന് കാരണമായേക്കാവുന്ന ഇതിന്റെ വിശദാംശങ്ങൾ ഇന്ന് പഠനറിപ്പോർട്ടിൽ സമർപ്പിക്കും.
അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള 5 ആരോഗ്യ ശീലങ്ങൾ ജെന്നിഫർ രേഖപ്പെടുത്തുന്നു. കൃത്യതയോടെയുള്ള ഭക്ഷണവും വ്യായാമവും കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ വർജനവും മുതലായവ ഇതിൽ പെടുന്നു. അമിതവണ്ണം മൂലമുള്ള ക്യാൻസർ നിയന്ത്രിക്കാവുന്നതാണ്. ജീവിതചര്യകളിൽ വരുത്തുന്ന മാറ്റത്തിലൂടെ അമിതവണ്ണം നമുക്ക് നിയന്ത്രിക്കാം.
ഫുൾടൈം ജോലിക്കു പുറമേ ആഴ്ചയിൽ 10 മണിക്കൂർ ഓൺലൈൻ ബിസിനസി ലൂടെ 42,000 പൗണ്ട് അധികവരുമാനം നേടുന്ന യോർക്ക്ഷയറിലെ അധ്യാപകൻ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് .
സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിറ്റ് താൻ എങ്ങനെയാണ് സമ്പാദിക്കുന്നത് എന്ന് അധ്യാപകൻ വെളിപ്പെടുത്തുന്നു. ഒരു സ്കൂളിലെ അധ്യാപകനായിരിക്കെ തന്നെ ഒരു ലാഭകരമായ ഹോബിയിലൂടെയാണ് 26കാരനായ എല്ലിയോട്ട് സ്ററൗട്ട് പണമുണ്ടാക്കുന്നത്. രണ്ടര പൗണ്ടിന് വാങ്ങിയ ഒരു മോണോപോളി ഗെയിം 40 പൗണ്ടിന് വിറ്റാണ് തുടക്കം. പുസ്തകങ്ങളാണ് കൂടുതൽ ലാഭകരം എന്ന കണ്ടെത്തിയതോടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടു കൊടുത്തു തുടങ്ങി. കുറഞ്ഞ വിലയ്ക്ക് ഉപയോഗിച്ച് പുസ്തകങ്ങൾ ലഭിക്കുന്ന കടകളിൽ നിന്നും ഓൺലൈനായും കൂടുതൽ ചെലവാക്കുന്ന പുസ്തകങ്ങൾ വാങ്ങി ആമസോൺ സർവീസിന്റെ സഹായത്തോടെയാണ് വിൽക്കുന്നത്, അത് അദ്ദേഹത്തിന്റെ സമയനഷ്ടവും ജോലിഭാരവും ലഘൂകരിക്കുന്നു. കൂടുതൽ വിറ്റഴിയുന്ന പുസ്തകങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണമെന്നും അദ്ദേഹം പറയുന്നു.
രണ്ട് വർഷമായി ഞാൻ ആമസോണിൽ പുസ്തകങ്ങൾ വിൽക്കുന്നു. സ്ഥിരവരുമാനമുള്ള ജോലിയോടൊപ്പം എന്തെങ്കിലും ലാഭകരമായ ജോലി പുതുതായി തുടങ്ങണം എന്ന തോന്നലാണ് വില്പനയ്ക്ക് വഴിവെച്ചത്. തന്റെ വാടക, യാത്ര , ഭക്ഷണം തുടങ്ങിയവയുടെ ചെലവ് കൂടി വന്നപ്പോഴാണ് ഇത് തീരുമാനിച്ചത്. അമേരിക്കൻ സംരംഭകനായ ആയ ഗാരി വെയ്നെർചങ്ക്ന്റെ പോഡ്കാസ്റ്റ് ലൂടെയാണ് അദ്ദേഹം ആദ്യമായി ഇങ്ങനെയൊരു മാർഗത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ടിവി ,ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നത് കുറച്ചതുമൂലം കിട്ടിയ സമയമാണ് ഇതിനായി കണ്ടെത്തിയത്. പോഡ്കാസ്റ്റ് കണ്ടതിനുശേഷം യൂട്യൂബിൽ കയറി വിശദമായി കാര്യങ്ങൾ മനസ്സിലാക്കി. ആരെങ്കിലും സാധനം വാങ്ങിയാൽ അത് പായ്ക്ക് ചെയ്ത് അയക്കുന്നതും മേൽനോട്ടം വഹിക്കുന്നതും അനുബന്ധ ജോലികളും നമ്മൾ ചെയ്യേണ്ടതില്ല. അതൊക്കെ ആമസോൺ നോക്കിക്കോളും. പക്ഷേ വിൽപ്പനയ്ക്ക് അയക്കേണ്ടത് എന്തൊക്കെ എന്ന് തീരുമാനിക്കേണ്ടതും കുറഞ്ഞ ചെലവിൽ അത് വാങ്ങേണ്ടതും നമ്മളാണ്.
അദ്ദേഹം തന്റെ കച്ചവട രഹസ്യം സാധാരണക്കാർക്കുവേണ്ടി പങ്കുവെക്കുന്നു. ഓൺലൈൻ കച്ചവടത്തിന് അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഇവയാണ്.
വിറ്റ് പോകാത്ത പുസ്തകങ്ങൾക്ക് നൽകിയ വാടകയിനത്തിൽ മാത്രമാണ് തനിക്ക് കുറച്ചു നഷ്ടം വന്നിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. അധികവരുമാനം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു മാതൃകയാണ് ഈ യുവാവ്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലത്ത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി പുറത്തുവന്നിരിക്കുന്നു. കുട്ടികളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച്, അവരെ വീട്ടുതടങ്കലിലാക്കി മാതാപിതാക്കൾ. യുകെയിലെ സംഘടനയായ എൻ എസ് പി സി സിയുടെ ചൈൽഡ്ലൈൻ വഴി വിളിച്ച് രണ്ടു കുട്ടികൾ അവരുടെ സങ്കടങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.
16 വയസ്സുള്ള പെൺകുട്ടിയും 14 വയസ്സുള്ള ആൺകുട്ടിയും ഒരിക്കലും സ്കൂളിൽ പോയിട്ടില്ലെന്നും അതിഥികൾ വന്നാൽ ഒളിച്ചിരിക്കേണ്ട അവസ്ഥയാണെന്നും അവർ എൻ എസ് പി സി സിയോട് തുറന്ന് പറഞ്ഞു. ഭവനത്തിൽ എന്തൊക്കെയോ ‘നിഗൂഢതകൾ’ ഉണ്ടെന്നും തങ്ങൾ വീട്ടുതടങ്കലിലാണെന്നും ബാലൻ വെളിപ്പെടുത്തി. കുട്ടികളെ സഹായിക്കുവാൻ പല അവസരങ്ങൾ ഉണ്ടായിട്ടും അതിന് ആർക്കും സാധിച്ചില്ല. അമ്മയെയും മക്കളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട സംഭവം 2017ൽ പോലീസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ജനനംമുതൽ ഹൃദയതകരാർ നേരിടുന്ന പെൺകുട്ടിക്ക് ഒരു വിധത്തിലുള്ള ചികിത്സയും ലഭിച്ചിരുന്നില്ല. രണ്ടുവർഷം മുമ്പ് മാത്രമാണ് ഈ കുട്ടിക്ക് വേണ്ട പരിചരണം ലഭിച്ചത്. ഡോക്ടർമാർ ഇത് അധികാരികളെ അറിയിക്കുവാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. 14 വയസ്സുള്ള ബാലനും ഒരിക്കൽപോലും ആരോഗ്യ പരിശോധനയ്ക്ക് വിധേയനായിട്ടില്ല. “ഈ കുട്ടികളെ രക്ഷിക്കാനുള്ള പല അവസരങ്ങളും നഷ്ടമായി. ഇനിയും ഇത് തുടരാതിരിക്കുവാൻ വേണ്ടി നാം ആവശ്യമായ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.” എൻ എസ് പി സി സിയുടെ വക്താവ് ഇപ്രകാരം അഭിപ്രായപ്പെട്ടു.
ജോജി തോമസ്
ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷപാർട്ടിയായ ബിജെപി മതാധിഷ്ടിതവും ദേശീയതയിൽ മാത്രം ഊന്നിയ പ്രചാരണ രീതികളിലൂടെ വീണ്ടും തേരോട്ടം നടത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യം അടുത്ത അഞ്ചു വർഷങ്ങൾ കൂടി കാവി രാഷ്ട്രീയത്തിൻറെ നിഴലിൽ ആയിരിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കാർഷിക രംഗത്ത് തകർച്ച, അഴിമതി, ചെറുകിട വ്യാപാരരംഗത്തിന്റെ കിതപ്പുകൾ അതിലൂടെ ഉണ്ടായ അതി ഭീമമായ തൊഴിൽ നഷ്ടം, കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഫാസിസ്റ്റ് മുഖമുള്ള ഭരണകക്ഷിയുടെ തണലിൽ സവർണ ലോബി നടത്തിയ ദളിത് പീഡനം, പശു രാഷ്ട്രീയത്തിന്റെ പേരിൽ നടന്ന ആൾകൂട്ട വിചാരണങ്ങളും കൊലപാതകങ്ങളും തുടങ്ങിയവ ഒരു പരിധിവരെ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവന്ന ദേശിയ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കപടതകളും കൊണ്ട് മറക്കാനായപ്പോൾ ബിജെപി നേതൃത്വം തന്നെ പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് അവർക്ക് ലഭിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന റാഫേൽ ഇടപാടിനെ കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലേയേ പൊതുജനത്തിന് അനുഭവപെടാറുള്ളൂ. ഇതിനു പ്രധാന കാരണം രണ്ടാം യുപിഎ ഗവണ്മെന്റ്റിന്റെ ഭരണകാലത്തു നടന്ന അഴിമതിയുടെ കഥകൾ ഇപ്പോഴും പൊതു ജനത്തിന്റെ മനസ്സിൽ നിറം മാറാതെയിരിക്കുന്നതുകൊണ്ടാണ് .
മൂന്നാം ലോക രാജ്യങ്ങളിൽ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടലുകൾ നടത്തുന്നത് സർവ്വസാധാരണമെങ്കിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ വിദേശ ഇടപെടൽ ആദ്യമാണ്. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും, ശ്രീലങ്കൻ തെരഞ്ഞെടുപ്പിലെ ഇന്ത്യ നടത്തിയ നീക്കങ്ങളും ഇത്തരത്തിലുള്ള വൈദേശിക കൈകടത്തലുകൾക്ക് ഉദാഹരണമാണ്. അഗസ്റ്റിയ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ പ്രതിയായ ക്രിസ്റ്റിൻ മിഷലിനെ അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് യുഎഇ ഇലക്ഷന് തൊട്ടുമുൻപ് ഇന്ത്യക്കു കൈമാറിയത് ഇലക്ഷൻ പ്രചാരണത്തിന് നരേന്ദ്ര മോദിക്ക് ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പു വരുത്തി. പ്രചാരണത്തിൻെറ മൂർദ്ധന്യത്തിൽ ജയ്‌ഷ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുമെല്ലാം അമേരിക്ക ഉൾപ്പെടെ ഉള്ള പാശ്ചാത്യ ശക്തികളുടെ ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഇടപെടലിനു ഉദാഹരണമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപ്പിക്കാൻ ഇന്ത്യ വർഷങ്ങളായി ശ്രമിക്കുന്നതായിരുന്നു. ഇന്ത്യയുടെ ചിരകാല സുഹൃത്തും, രാജ്യത്തിൻെറ ഇന്ധനാവശ്യത്തിനു പ്രധാനമായി ആശ്രയിക്കുന്ന ഇറാനെതിരെ അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്ന നീക്കങ്ങൾക്കു മോദിയുടെ പിന്തുണയാണ് ഇതിലൂടെ പാശ്ചാത്യ ശക്തികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്കു ഏറ്റവും അനുയോജ്യനായ വ്യക്തിയായാണ് പാശ്ചാത്യ ശക്തികൾ നരേന്ദ്ര മോദിയെ കണക്കാക്കുന്നത്.
ലോക സാമ്പത്തിക ശക്തികളുടെയും, കോർപറേറ്റുകളുടെയും മാനസപുത്രനായ നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാജ്യതാത്പര്യങ്ങൾക്ക് പലപ്പോഴും രണ്ടാം സ്ഥാനമേ ഉള്ളൂ. കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കഴിഞ്ഞ കാല ഭരണ പരിഷ്‌കാരങ്ങൾ ഇതിന് തെളിവാണ്. കോർപറേറ്റുകളുടെ താത്പര്യാർത്ഥം ചെറുകിട വ്യാപാരമേഖല തകർന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ കുതിച്ചുയരാൻ കാരണമായത്. നോട്ട് നിരോധനത്തിൻെറ പ്രധാന ഗുണഭോക്താക്കൾ കോർപ്പറേറ്റ് മേഖലയായിരുന്നു. ബാങ്കുകളിൽ പണം കുന്നുകൂടിയപ്പോൾ വായ്പകളിലൂടെ കുറഞ്ഞ പലിശക്ക് വൻ വ്യവസായ ഗ്രൂപ്കൾക്കു പണം ലഭ്യമായി.രാജ്യത്തു കർഷക ആത്മഹത്യകൾ പെരുകുമ്പോൾ കോർപ്പറേറ്റ് വായ്പയിലെ നല്ലൊരു ശതമാനം കിട്ടാകടമായി അവശേഷിക്കുകയാണ്.
എന്തായാലും അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റിയുള്ള കാവി രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നയിക്കുന്നത്. ദുർബലമായ പ്രതിപക്ഷം ഐക്യമില്ലായ്മയിലും ആശയദാരിദ്രത്തിലും ഇരുട്ടിൽ തപ്പുകയാണ്. പ്രതിപക്ഷത്തെ പ്രധാന ശബ്ദമായ രാഹുൽ ഗാന്ധിക്ക് അമേഠിയിലെ ആഘാതത്തിൽനിന്ന് മോചിതനാവാൻ സമയമെടുക്കും. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ കണ്ണുകെട്ടി കളി ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറേ കാലം കൂടി തുടരാനാണ് സാധ്യത.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ഏറ്റുവാങ്ങി ബ്രിട്ടനിലെ അമ്മമാർ. രണ്ടു വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ അമ്മമാർ പോലും ജോലികളിൽ പെട്ടെന്ന് തിരികെയെത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടായതിനു ശേഷവും ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്നതിനു ബ്രിട്ടനിലെ പ്രാധാന പാർട്ടികളുടെ മന്ത്രിമാർ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിനു വൻ പിന്തുണയാണ് അമ്മമാരുടെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്
ഇതിനെതിരെ ഒരുവശത്തുനിന്നും വിമർശനങ്ങ ളും ഉയർന്നുവന്നിട്ടുണ്ട്. വിവിധ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചി രിക്കുന്ന അമ്മമാരുടെ കുട്ടികൾ ചൈൽഡ്കെയർ പോലുള്ള സ്ഥാപനങ്ങളിൽ അധികനേരം ചിലവിടുന്നതു കുഞ്ഞുങ്ങളുടെ മാനസിക, വൈകാരിക, വൈഞാനിക തലങ്ങളെ മോശമായി ബാധിക്കാൻ കാരണമാകും എന്നാണ് വിമർശകർ പ്രസ്താവിക്കുന്നത്. എന്നാൽ തൊഴിൽ -പെൻഷൻ സെക്രട്ടറിയായിരിക്കുന്ന അബർ റൂഡ് ഇത്തരം വിമർശനങ്ങളെ അപ്പാടെ നിരാകരിക്കുകയാണ് ചെയ്തത്. “സ്ത്രീകളെ വൻ തോതിൽ തൊഴിൽ രംഗത്തു കൊണ്ടുവന്നാൽ മാത്രമേ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനാവുകയുള്ളൂ “എന്ന് അദ്ദേഹം പ്രസ്താവിച്ചു. കണക്കുകൾ പ്രകാരം പുരുഷന്മാരെകാൾ ജോലിയിൽ ഏർപെട്ടിരിക്കുന്ന സ്ത്രീകൾക്കാണു ഇപ്പോൾ വർധനവ്. ബ്രിട്ടനിലെ തൊഴിലവസരങൾ ഈ റെക്കോർഡ് നേടുന്നതിനു സഹായകമായി.
എല്ലാ സ്ത്രീകളെയും ജോലിയിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിന് സഹായകരമായി കുട്ടികളുടെ സംരക്ഷണത്തിനായി ഫ്ലെക്സിബിൾ തൊഴിൽ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. അമ്മമാർക്ക് കുട്ടികളും, ഭർത്താവുമായി അവധി പങ്കു വെക്കാൻ തക്ക സ്കീമുകളും, ആനുകൂല്യങ്ങളും ആണ് നിലവിൽ വന്നിരിക്കുന്നത് . ബ്രിട്ടൻന്റെ ഈ പുരോഗതി തികച്ചും അസൂയാർഹമായ നേട്ടമായിട്ടാണ് സാമൂഹ്യ നിരീക്ഷകർ കരുതുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലകൊള്ളുന്ന സംഘടനയായ എൻ എസ് പി സി സിയുടെ റിപ്പോർട്ടുകൾ പ്രകാരം, വംശീയധിക്ഷേപം നേരിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. 2015 മുതൽ 2018 വരെയുള്ള കാലത്തിനിടയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ഈ ക്രൂരത ഏതാണ്ട് 22 ശതമാനത്തിൽ അധികം വർധിച്ചിരിക്കുന്നു. വംശീയാധിക്ഷേപം മൂലം സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ച് നിറം മാറ്റുന്ന കുട്ടികളുടെ എണ്ണവും ഉയർന്നു വരികയാണ്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, 2015 മുതൽ 2018 വരെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ നിയമത്തിലൂടെ യുകെയിലെ എല്ലാ പോലീസ് ആസ്ഥാനത്തു നിന്നും ലഭിച്ച കണക്കുകൾ പ്രകാരം നടത്തിയ പഠനത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. വർഷങ്ങൾ കഴിയുംതോറും അതിക്രമങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നു.
എൻ എസ് പി സി സിയുടെ ചൈൽഡ് ലൈൻ വഴി വിളിച്ച കുട്ടികളെല്ലാം അവരുടെ സങ്കടങ്ങൾ തുറന്നു പറയുകയുണ്ടായി. ദിവസങ്ങൾക്കുമുമ്പ് 11 വയസ്സുള്ള കുട്ടി തന്റെ സ്കൂളിൽ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു . ഈ കുട്ടിയെ ഒരു “അടിമ” എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. 10 വയസ്സുള്ള കുട്ടി ഇപ്രകാരം വെളിപ്പെടുത്തുന്നു ” എന്റെ കൂട്ടുകാർ എന്നോടൊപ്പം നടക്കുവാൻ മടിക്കുന്നു. ഞാൻ യുകെയിൽ ജനിച്ചവൻ ആണെങ്കിലും അവർ എന്നോട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ പറയുന്നു. അവരിലൊരാൾ ആകുവാൻ വേണ്ടി ഞാൻ സൗന്ദര്യവസ്തുക്കൾ ഉപയോഗിക്കുന്നു. അത് എനിക്ക് പഠിക്കുവാനും സ്കൂളിൽ പോകുവാനും വേണ്ടിയാണ്.” 16 വയസ്സുള്ള മുസ്ലിം കുട്ടിയെ തീവ്രവാദി എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഈ അതിക്രമങ്ങൾക്ക് ഇരയാകുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്.
12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് പ്രധാനമായും വംശീയ അധിക്ഷേപത്തിന് ഇരയാകുന്നത്. അതിൽ പെൺകുട്ടികളാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടത്. ചൈൽഡ്‌ലൈൻ തലവനായ ജോൺ കാമറൂൺ ഇപ്രകാരം പറയുന്നു. “കുട്ടികൾക്കെതിരെയുള്ള വംശീയ അധിക്ഷേപം സമൂഹത്തെ തന്നെ താറുമാറാക്കുന്നു. ഇത് സമൂഹത്തിന്റെ നിലനിൽപ്പിനെ രൂക്ഷമായി ബാധിക്കും.” 2016ലെ ബ്രക്സിറ്റ് പ്രശ്നത്തിനിടയിലും 2017ലെ ലണ്ടൻ ബ്രിഡ്ജ് അക്രമത്തിനും ഇടയിലാണ് ഏറ്റവും കൂടുതൽ വംശീയാധിക്ഷേപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭാവിയുടെ വാഗ്ദാനം ആവേണ്ട കുട്ടികൾ വളരെയധികം മാനസിക സമ്മർദമാണ് നേരിടുന്നത്. ഇത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നു. ഇതുവഴി അവർ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.