Main News

വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പ്രശസ്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ, അവ മാത്രം കഴിക്കുകയും പൂർണമായും മത്സ്യമാംസാദികൾ ഒഴിവാക്കുകയും ചെയ്യുന്നത് തലച്ചോറിന് ആവശ്യമായ പോഷണങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാകുമെന്ന് റിപ്പോർട്ടുകൾ. പച്ചക്കറികളിൽ കോളിൻ പോലുള്ള പോഷണങ്ങൾ ലഭ്യമല്ല. മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കി പച്ചക്കറികളിൽ ആശ്രയിക്കുന്നത് കോളിൻ പോലുള്ളവയുടെ അഭാവത്തിനു കാരണമാകുന്നു.

ഗർഭസ്ഥശിശുവിന്റെ തലച്ചോർ വളരുന്നതിന് അത്യന്താപേക്ഷിതമായ പോഷകമാണ് കോളിൻ. അതോടൊപ്പം തന്നെ കരളിന്റെ പ്രവർത്തനത്തെയും സഹായിക്കും . മനുഷ്യ ശരീരത്തിൽ കരൾ കോളിൻ ഉൽപാദിപ്പിക്കുന്നവെങ്കിലും മനുഷ്യശരീരത്തിന്റെ പൂർണമായ വളർച്ചയ്ക്ക് അത് കുറവാണ്. അതിനാൽ കഴിക്കുന്ന ആഹാരങ്ങളിൽ നിന്നും മറ്റും കോളിൻ ലഭ്യമാകണം

കോളിന്റെ പ്രഥമ ഉറവിടം എന്ന് പറയുന്നത് മത്സ്യമാംസാദികളും, മുട്ടയും ആണ്. വളരെ ചെറിയ തോതിൽ ബ്രോക്കോളിയിലും ബീൻസിലും മറ്റും കാണുന്നു. പോഷകാഹാരത്തെ സംബന്ധിക്കുന്ന കൺസൾട്ടൻസിയുടെ ചെയർമാൻ ആയിരിക്കുന്ന ഡോക്ടർ എമ്മ ഡെർബിഷൈയർ, ഗവൺമെന്റ് ഈ പോഷകത്തിന്റെ അളവ് ആളുകളിൽ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി. ബ്രിട്ടണിലെ ഡയറ്റ് പ്ലാനുകളിൽ നിന്നും കോളിൻ അപ്പാടെ ഒഴിവാക്കിയിരിക്കുകയാണ്.

ഗർഭിണികൾക്ക് അത്യന്താപേക്ഷിതമാണ് കോളിൻ.ഈ പോഷക ത്തിന്റെ ഉപയോഗത്തിന് ജനങ്ങളിൽ വേണ്ടതായ എല്ലാ ധാരണകളും ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. പച്ചക്കറികൾ മാത്രം കഴിക്കുന്നത് ശരീരത്തിൽ കോളിന്റെ അഭാവം ഉണ്ടാകാൻ ഇടയാക്കുമെന്ന് അവർ ശക്തമായി രേഖപ്പെടുത്തി. തലച്ചോറിന്റെ വളർച്ചയ്ക്കും, ശരീരത്തിലെ പ്രവർത്തനങ്ങൾക്കും എല്ലാം കോളിങ് അത്യന്താപേക്ഷിതമാണ്.

ഏകദേശം ഒരു ലക്ഷത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് ഗൂഗിൾ ജോലിയെക്കുറിച്ചും ജോലി സ്ഥലത്ത് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ മാർഗനിർദ്ദേശങ്ങൾ നൽകി . ഗൂഗിളിൻെറ സ്വതന്ത്രമായ തൊഴിൽ സംസ്കാരത്തിന് ഘടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ .രാഷ്ട്രീയപരമായും മറ്റുമുള്ള അനാവശ്യ ചർച്ചകളിലൂടെ ജോലി സമയം പാഴാക്കരുതെന്നും തങ്ങളുടെ ജോലിയിൽ ശ്രദ്ധയൂന്നാനുമാണ് ഗൂഗിൾ ജോലിക്കാരോട് ആവശ്യപ്പെടുന്നത് .ജോലിക്കാരുടെ 20 % സമയം വ്യക്തിഗത പ്രോജക്ടുകളിൽ ചിലവഴിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന വളരെ പ്രശംസിക്കപ്പെട്ട ഗൂഗിളിൻെറ നയങ്ങൾക്കെതിരാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. ഗൂഗിളിൻെറ പല പുതിയ സംരംഭങ്ങളുടെയും ആശയങ്ങൾ രൂപീകൃതമായത് ഇങ്ങനെയുള്ള പ്രോജക്ടുകളിൽ നിന്നുമായിരുന്നു . ജിമെയിൽ ,ഗൂഗിൾമാപ്പ് തുടങ്ങി ഗൂഗിളിൻെറ പ്രശസ്തമായ പ്രൊഡക്ടുകൾ എല്ലാം ഇങ്ങനെയുള്ള വ്യക്തിഗത പ്രോജക്ടുകളിൽ നിന്ന് ആശയം ഉൾകൊണ്ടുള്ളതായിരുന്നു .

നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യുക എന്നുള്ളതാണ്. അനാവശ്യ സംവാദങ്ങളിൽ ജോലി സമയം ചിലവഴിക്കരുത് .ഗൂഗിൾ അതിൻെറ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്ത മെമ്മോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ മാനേജർമാരുടെ ഇടപെടൽ ഉണ്ടാകണം എന്നും മാർഗ്ഗരേഖയിൽ ഉണ്ട് .

കമ്പനിയുടെ പ്രവർത്തനത്തിലെ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ പരിഹരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കമ്പനി ആഭ്യന്തര വക്താവ് ജെൻ കൈസർ പറഞ്ഞു .പക്ഷെ ജോലിക്കാരും മാനേജുമെന്റും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കാനാണ് സാധ്യത എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു .സ്വതന്ത്ര ചിന്താഗതി പ്രകടിപ്പിച്ചതിന് ഗൂഗിൾ തങ്ങൾക്കെതിരെ പ്രതികാരം ചെയ്തുവെന്ന് മുൻ ജീവനക്കാർ ആരോപിക്കുകയും ചെയ്യുന്നു .

പ്രശസ്ത ബ്രിട്ടീഷ് ഗാനരചയിതാവും, സംഗീതജ്ഞനുമായ ജോനാഥാൻ ഗോൾഡ്‌സ്റ്റീൻ സ്വിറ്റ്സർലൻഡിൽ വെച്ച് നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അപകടസമയത്ത് ജോനാഥനോടൊപ്പം ഭാര്യ ഹന്ന മാർസിനോവിസും, ഏഴു മാസം മാത്രം പ്രായമുള്ള മകൾ സാസ്‌കിയയും ഉണ്ടായിരുന്നു. മൂന്ന് പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.ടെലിവിഷൻ പരസ്യങ്ങൾക്ക് സംഗീതം സൃഷ്ടിക്കുകയും, അതോടൊപ്പം തന്നെ സിനിമയ്ക്കും, സ്റ്റേജ് പെർഫോമൻസുകൾക്കും വേണ്ടി സംഗീതം രചിക്കുകയും ചെയ്തിരുന്ന ജോനാഥാന് സ്വന്തമായ ഒരു സംഗീത കമ്പനി തന്നെ ഉണ്ടായിരുന്നു.

പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിൽ നിന്നും ഞായറാഴ്ച പറന്നുയർന്ന വിമാനം ഇറ്റലിയിലേക്ക് പോകുന്നതിനിടയിലാണ് തകർന്നുവീണത്. മൂന്ന് പേരുടെയും മരണം വിഷമിപ്പിക്കുന്നതാണെന്നും, നികത്താനാവാത്ത വിടവാണ് അത് സൃഷ്ടിച്ചിരിക്കുന്നതെന്നും കുടുംബ വൃത്തങ്ങൾ അറിയിച്ചു. അതോടൊപ്പം തന്നെ ഈയൊരു സാഹചര്യത്തിൽ അവരുടെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

റോയൽ ഷേക്സ്പിയർ കമ്പനിക്കും, നാഷണൽ തിയേറ്ററിനും വേണ്ടി ഗാനരചയിതാവായും, സംഗീതസംവിധായകനായുമാണ് ജോനാഥന്റെ സംഗീത കരിയറിന്റെ തുടക്കം. നാഷണൽ തിയേറ്റർ പ്രൊഡ്യൂസ് ചെയ്തത് പ്രിമോ എന്ന സിനിമയിലെ ഗാനരചനയ്ക്ക് ജോനാഥാന് പ്രശസ്ത ഇവോർ നോവെല്ലോ പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തുമെല്ലാം പ്രശസ്തി ആർജ്ജിച്ചു വന്നപ്പോഴാണ് 2008- ൽ അദ്ദേഹം ഗോൾഡ്‌സ്റ്റീൻ മ്യൂസിക് ഗ്രൂപ്പ് ആരംഭിക്കുന്നത്. 2013-ൽ അദ്ദേഹത്തിന്റെ ആദ്യ ക്ലാസിക്കൽ ആൽബം പുറത്തിറങ്ങി.

ജോനാഥനെപ്പോലെ തന്നെ ഭാര്യയും സംഗീതരംഗത്ത് ആയിരുന്നു. റോയൽ അക്കാഡമി ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥിയായിരുന്ന ഹന്ന, ലണ്ടൻ സിംഫണി ഓർക്കസ്ട്രയോടും, ബിബിസി കൺസേർട്ട് ഓർക്കസ്ട്രയോടും ഒപ്പം സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഇവരുടെ മരണം സംഗീതലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്സഹപ്രവർത്തകർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സ്വിറ്റ്സർലൻഡ് ഗവൺമെന്റ് ഉത്തരവിട്ടിട്ടുണ്ട് .

യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകേണ്ടത് മാർച്ച്‌ 29നായിരുന്നു. യൂറോപ്യൻ യൂണിയനുമായി 3 തവണ നടത്തിയ കരാർ പാർലമെന്റ് നിരസിച്ചതിനാലാണ് സമയപരിധി നീട്ടിയത്. ഇപ്പോൾ ബ്രെക്സിറ്റ്‌ നടക്കുമെന്ന് പ്രധാനമന്ത്രി ജോൺസൻ പറയുന്ന തീയതി ഒക്ടോബർ 31 ആണ്. ഇത് ഒൻപത് ആഴ്ച മാത്രം അകലെയാണ്. ഇന്നലെ ബോറിസ് ജോൺസൻ എലിസബത്ത് II രാജ്ഞിയോട്, സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ യുകെ പാർലമെന്റ് താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. 5 ആഴ്ചത്തേക്കാണ് പാർലമെന്റ് നിർത്തിവെക്കുന്നത്. എല്ലായ്‌പോഴും ശരത്കാലത്താണ് പാർലമെന്റ് ഏതാനും ആഴ്ചകളിലേക്ക് നിർത്തിവെക്കുന്നത്. എന്നാൽ ഇത് ഒരു സാധാരണ ഇടവേളയല്ല. എംപിമാർ ജോലിയിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 10 മുതൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്യാനാണ് ജോൺസൻ ആവശ്യപ്പെട്ടത്.

 

ഇതിനാൽ എംപിമാർക്ക് ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ വളരെ കുറച്ച് സമയമേ ലഭിക്കുകയുള്ളൂ. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ കഴിയുന്ന നിയമം പാസാക്കാനും അവർക്ക് സമയം ലഭിക്കാതെ വരും. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരിൽ ചിലരും നോ ഡീൽ ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നില്ല. ഇത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ്‌ തടയുന്ന നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞിരുന്നു. അത് പരാജയപ്പെട്ടാൽ അവിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ പാർലമെന്റ് നടക്കാത്തതിനാൽ എംപിമാർക്ക് സർക്കാരിൽ അവിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിയാതെവരും. സെപ്റ്റംബർ 3 ചൊവ്വാഴ്ച പാർലമെന്റ് വീണ്ടും കൂടുമെങ്കിലും പിന്നീട് അവധിയിലേക്ക് പോകും. സെപ്റ്റംബർ 10നു മുമ്പ് എംപിമാർ അവിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ മാത്രമേ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ. നിഗൽ ഫരാഗിന് കീഴിലുള്ള ബ്രെക്സിറ്റ്‌ പാർട്ടി, എന്തു വില കൊടുത്തും ബ്രെക്സിറ്റ്‌ നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനം വളരെ സംശയാസ്പദവും തികച്ചും പ്രകോപനപരവുമാണെന്ന് നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ ശ്രമിക്കുന്ന കൺസേർവേറ്റിവ് എംപി ഡൊമിനിക് ഗ്രീവ് ബിബിസിയോട് പറഞ്ഞു.

ബഹിരാകാശ യാത്രയായ് ആൻ മാക്ക്ലെയിൻ ആണ് അവരുടെ ആറുമാസ ബഹിരാകാശ മിഷൻ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയ ആയിരിക്കുന്നത്. ആൾ മാറാട്ടം , അകന്നു കഴിയുന്ന പങ്കാളിയുടെ  ഫിനാൻസ് റെക്കോർഡ് പരിശോധിക്കുക എന്നീ കേസുകളാണ് ചാർജ് ചെയ്യപ്പെട്ടിരിക്കുന്നത്.

ആദ്യമായി ബഹിരാകാശത്ത് നടന്ന കുറ്റകൃത്യം എന്ന് കരുതപ്പെടുന്ന സംഭവത്തെപ്പറ്റി നാസ വിശദമായി അന്വേഷണം തുടങ്ങി. ബഹിരാകാശ യാത്രികയുടെ പങ്കാളിയായ സമ്മർ വോർഡിൻ ആണ് പരാതി ഫയൽ ചെയ്തത്. അനുവാദംകൂടാതെ ആൻ മാക്ക്ലെയിൻ തന്റെ ഫെഡറൽ ട്രേഡ് കമ്മീഷൻ വിവരങ്ങൾ ചോർത്തി എന്ന പരാതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ പരാതി വാർഡന്റെ കുടുംബം നാസയുടെ ഓഫീസിലെ ഇൻസ്പെക്ടർ ജനറലിനും നൽകിയിട്ടുണ്ട്.

എന്നാൽ തങ്ങൾ രണ്ടുപേരും ചേർന്നു എടുത്ത അക്കൗണ്ടിലെ വിവരങ്ങൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്റർ നാഷണൽ സ്‌പേസ് സ്റ്റേഷൻെറ ഭാഗമായി ബഹിരാകാശത്ത് ആയിരിക്കുമ്പോൾ കുറ്റകൃത്യം ഒന്നും നടന്നിട്ടില്ലെന്നും ആൻ മാക്ക്ലെയിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ഭാഗമായി നാസ രണ്ടുപേരെയും ബന്ധപ്പെട്ടിട്ടുണ്ട്.

വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് നേരിട്ടിരിക്കുന്നത് എന്നും, പിരിഞ്ഞു കഴിയുന്ന തങ്ങൾക്കിടയിലെ ചില പ്രശ്നങ്ങളാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്നും മാക്ക്ലെയിൻ ട്വിറ്ററിൽ കുറിച്ചു. അന്വേഷണത്തിൽ തനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട് എന്നും, കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റവും മോദി സ്തുതിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ് . പതിനേഴാം ലോകസഭാ രൂപീകൃതമായത് മുതൽ പ്രതിപക്ഷത്തുനിന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മോദി വിമർശനം ശശി തരൂരിന്റേതായിരുന്നു. അതുകൊണ്ടുതന്നെ ലോക്സഭയിലേക്ക് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് പോലും ശശിതരൂരിനെ പരിഗണിച്ചിരുന്നു.

എന്നാൽ കഴിഞ്ഞദിവസം ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ മോദി സ്തുതി ബുദ്ധിപൂർവമായ ഒരു നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് കോൺഗ്രസിലും കേന്ദ്രത്തിലും ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു പി ചിദംബരം. അഴിമതി കേസിൽ ജാമ്യം പോലും ലഭിക്കാതെ പോലീസ് കസ്റ്റഡിയിൽ തുടരുന്നതും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കഴിഞ്ഞ ആഴ്ച കോടതിയിൽ കൊടുത്ത റിപ്പോർട്ടും തമ്മിൽ ചേർത്തു വായിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. സുനന്ദപുഷ്കറിന്റെ മരണത്തിൽ ആരോപണവിധേയനായ ശശി തരൂറിന് തനിക്കും ചിദംബരത്തിന്റ് അവസ്ഥയാകുമോ എന്ന ചിന്ത അലട്ടുന്നുണ്ടോ എന്ന പൊതു ജനം ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കാത്ത വിധത്തിലേക്കാണ് ശശിതരൂരിന്റെ പൊടുന്നനെയുള്ള മലക്കം മറിച്ചിൽ.

ശരദാ ചിട്ടിഫണ്ട് കേസിൽ പ്രധാന ആരോപണ വിധേയനും പ്രമുഖ തൃണമുൽ നേതാവും ആയിരുന്ന മുഖിൽ റോയി ബി ജെ പിയിലേക്ക് ചേക്കേറിയ കേസിൽ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ട മാതൃക ശശിതരൂരിന്റെ മുന്നിലുണ്ട്. മമതാ ബാനർജി കഴിഞ്ഞാൽ തൃണമുൽ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു മുഖിൽറോയ് എന്നാൽ ശശി തരൂർ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കേന്ദ്ര ഗവൺമെന്റിനോടും മോദിയോടും മൃദുസമീപനം സ്വീകരിക്കാനാണ് സാധ്യത.

ഒക്ടോബർ 31ന് തന്നെ ഒരു കരാറിലൂടെയോ അല്ലാതെയോ ബ്രെക്സിറ്റ്‌ നടത്തിയെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസ് ജോൺസൻ. ബ്രസൽസുമായുള്ള കരാർ അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഒക്ടോബർ 31ന് യൂറോപ്യൻ യൂണിയൻ വിടുമെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ മറ്റ് അനേകം പ്രശ്നങ്ങൾക്കാവും അത് വഴിയൊരുക്കുക. അതിനാൽ നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ എംപിമാർ. പാർലമെന്റിൽ നിയമനിർമാണം പാസാക്കുന്നതിലൂടെ നോ ഡീൽ ബ്രെക്സിറ്റിനെ തടയുമെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. ജോ സ്വിൻസൺ, ജെറമി കോർബിൻ, കരോളിൻ ലൂക്കാസ്, ഇയാൻ ബ്ലാക്ക്‌ഫോർഡ് എന്നിവർ ചൊവ്വാഴ്ച ചർച്ച നടത്തി. സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ഒരു മാർഗമാണെന്നും അവർ പറഞ്ഞു. ആർട്ടിക്കിൾ 50 നീട്ടുന്നതിനും ഒക്ടോബർ 31 എന്ന അന്തിമകാലാവധി ഒഴിവാകുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം നിയമനിർമാണത്തിലൂടെ മുന്നോട്ട് പോകുക എന്നതാണെന്ന് ഗ്രീൻ എംപി കരോളിൻ ലൂക്കാസ് അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ് തടയുന്നതിനായി നിയമനിർമാണം പാസാക്കുന്നതിനെ അനുകൂലിക്കുന്നെന്ന് ജോ സ്വിസൺ പറഞ്ഞു.

സർക്കാരിൽ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്തി നോ ഡീൽ ബ്രെക്സിറ്റ്‌ തടയാമെന്ന അഭിപ്രായമാണ് കോർബിന്റേത്. ജോൺസന് പകരം ഒരു ഇടക്കാല പ്രധാനമന്ത്രി ആവാനും ഒരു തെരഞ്ഞെടുപ്പ് വിളിക്കാനും മറ്റൊരു റഫറണ്ടത്തിനായി പ്രചാരണം നടത്താനും അദ്ദേഹം പദ്ധതിയിടുന്നു. എന്നാൽ ലിബറൽ ഡെമോക്രാറ്റുകളും ചില ടോറി എംപിമാരും കോർബിന്റെ ഈ പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. നിയമനിർമാണത്തിലൂടെ നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ വോട്ടെടുപ്പ് എന്ന മാർഗം നിലനിൽക്കുന്നെന്നും എന്നാൽ അത് കൂടുതൽ അപകടകരമായ തന്ത്രമാണെന്നും മിസ് ലൂക്കാസ്‌ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ്‌ എന്ന ദുരന്തത്തെ തടയാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എൻഎസ്പിയുടെ ഇയാൻ ബ്ലാക്ക്‌ഫോർഡ് അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാനുള്ള തന്റെ ശ്രമങ്ങളിൽ പങ്കുചേരാൻ ആവശ്യപ്പെട്ടുകൊണ്ട് നോ ഡീലിനെതിരെ വോട്ട് ചെയ്ത 116 കൺസേർവേറ്റിവ്, സ്വതന്ത്ര എംപിമാർക്ക് കോർബിൻ കത്തെഴുതിയിട്ടുണ്ട്. മേയും ബ്രസൽസും തമ്മിലുള്ള പിൻവലിക്കൽ കരാർ വീണ്ടും പരിശോധിക്കണമെന്നും പാർലമെന്റിൽ പാസാക്കുന്നതിനായി പ്രധാന മാറ്റങ്ങൾ വരുത്തണമെന്നും ജോൺസൻ യൂറോപ്യൻ യൂണിയനോട്‌ ആവശ്യപ്പെട്ടു. കരാർ കൂടാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകുന്നതാണ് ഇപ്പോൾ സ്വീകാര്യമായ ഏക കരാറെന്ന് ബ്രെക്സിറ്റ്‌ പാർട്ടി നേതാവ് നിഗൽ ഫരാഗ് അഭിപ്രായപ്പെട്ടു.

ഇറാനിൽ ജനിച്ച, എന്നാൽ ബ്രിട്ടീഷ് പൗരത്വം നിലവിലുള്ള അനൂഷെഹ് അഷൂരിയെന്ന പൗരനെ ഇറാൻ ചാര ദൗത്യം ആരോപിച്ചു 12 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഇറാന്റെ ഇന്റലിജൻസ് രഹസ്യവിവരങ്ങൾ ഇസ്രയേൽ ചാര സംഘടനയ്ക്ക് അനൂഷെഹ് കൈമാറി എന്നതാണ് ഇറാൻ ആരോപിക്കുന്ന കുറ്റം. മറ്റ് രണ്ടു പേർക്കെതിരെയും ഇത്തരത്തിലുള്ള കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള വ്യക്തികൾക്കെതിരെ ഇറാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

അനൂഷെഹ് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മസൂദുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇറാന്റെ ധാരാളം രഹസ്യങ്ങൾ ഇസ്രായേലിന് കൈ മാറിയിട്ടുണ്ടെന്നും ഇറാനിലെ ജുഡീഷ്യറി വക്താവ് ഖോലംഹോ സെയ്ൻ ഇസ്മയെലി വാർത്താസമ്മേളനത്തിൽ ആരോപിച്ചു . ചാര കൃത്യം നടത്തിയതിന് പത്തു വർഷവും, അതിന് പ്രതിഫലമായി പണം കൈപ്പറ്റിയതിന് രണ്ടുവർഷവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ഒരു ബ്രിട്ടീഷ് വനിതയെയാണ് അറസ്റ്റ് ചെയ്തിരുന്നത് എന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നത് . എന്നാൽ പിന്നീട് വിദേശകാര്യ കോമൺവെൽത്ത് ഓഫീസ് നൽകിയ വിവരം അനുസരിച്ച് ഒരു പുരുഷനാണെന്ന് സ്ഥിരീകരിച്ചു. രണ്ടു വർഷം മുൻപ് ഇറാനിലെ ടെഹ്റാനിൽ വച്ചായിരുന്നു അനൂഷെഹിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷവും ഈ കേസ് വളരെ വ്യക്തതയോടെ കൈകാര്യം ചെയ്യപ്പെട്ടതായി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഇരട്ട പൗരത്വം ഇറാൻ അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് ഗവൺമെന്റിനെയും അധികാരികളെയും കേസിന്റെ വിവരങ്ങൾ അറിയിക്കുവാൻ ഇറാൻ അനുവദിച്ചിരുന്നില്ല.

അറസ്റ്റ് ചെയ്യപ്പെട്ട അന്നൂഷെഹിന്റെ കുടുംബത്തെ തങ്ങൾ സഹായിച്ചിരുന്നു എന്ന് കോമ്മൺവെൽത് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച രണ്ട് അറസ്റ്റുകൾ കൂടി നടന്നതായി ഇറാൻ അറിയിച്ചു. അറസ് അമീരി എന്ന് ബ്രിട്ടീഷ് കൗൺസിലിൽ ജോലിചെയ്യുന്ന ഇറാൻ പൗരനെയും, അതോടൊപ്പം തന്നെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെയും ആണ് അറസ്റ്റ് ചെയ്തത്. ഇതുപോലെ അനേകം ഇരട്ടപൗരത്വം ഉള്ള വ്യക്തികളെ ഇറാൻ മുൻപും ശിക്ഷിച്ചിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകള്‍ കത്തിച്ചാമ്പലാവുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ബാധിച്ചതിനേക്കാൾ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചു. മാത്രമല്ല ആമസോൺ മേഖലയിലെ പകുതിയിലധികം പ്രദേശവും ഇപ്പോൾ പലതരം പാരിസ്ഥിതിക ഭീഷണികളിലുമാണ്. ഈ വർഷം ഇതുവരെ ഏകദേശം 79,000 കാട്ടുതീകളാണു ബ്രസീലിൽ രേഖപ്പെടുത്തിയത്– ഇതേ കാലയളവിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാള്‍ 85% വർധന. അതിൽ പകുതിയിലേറെയും ആമസോൺ കാടുകളിൽ. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രമുണ്ടായത് 9500 ലേറെ കാട്ടുതീയാണ്.ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിലുണ്ടായ തീ ആഗോളതലത്തിൽ ചർച്ചയായി മാറിയിരുന്നു. ഫ്രാൻസിലെ ബിയാരിറ്റസ്സിൽ നടക്കുന്ന ജി–7 ഉച്ചകോടിയിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ, മഴക്കാടുകളിലെ തീപിടുത്തത്തെ നേരിടുന്നതിനുള്ള എല്ലാ വിധ സാമ്പത്തിക പിന്തുണയും നൽകാൻ സമ്മതിച്ചു. ഇതിനായി ജി 7 രാജ്യങ്ങൾ 18 മില്യൺ പൗണ്ട് നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. പണം ഉടൻ തന്നെ അഗ്നിശമന വിമാനങ്ങൾക്ക് വേണ്ടി ചെലവിടുന്നതാണെന്നും ആ പ്രദേശത്തെ സൈന്യത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും മാക്രോൺ അറിയിച്ചു.തീപിടുത്തത്തെ ഒരു അന്താരഷ്ട്ര പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച മാക്രോൺ, തന്റെ രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ അതിന് മുൻഗണന നൽകുകയും ചെയ്തു. തീപിടുത്തത്തിന്റെ കാഠിന്യവും ബ്രസീൽ സർക്കാരിന്റെ പ്രതികരണവും ആഗോള പ്രതിഷേധത്തിന് കാരണമായി മാറുകയുണ്ടായി.ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർന്നു. ഓഗസ്റ്റ് 23നാണ് തീപിടുത്തത്തെ നേരിടാൻ അദ്ദേഹം സൈന്യത്തെ അധികാരപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിൽ സൈനിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. യുദ്ധവിമാനങ്ങൾ വഴി വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം ഇനം സസ്യങ്ങളും മൃഗങ്ങളും ഒരു ദശലക്ഷം തദ്ദേശവാസികളും ഉൾപ്പെടുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കണം എന്ന ആവശ്യവുമായി ആയിരകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിൽ ആമസോണിനെ തിരികെകൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് ജി 7 നേതാക്കൾ ചർച്ച ചെയ്യാനിരിക്കുന്നു.

ബ്രിട്ടനിലെ വയോധികരെയും മാതാപിതാക്കളെയും ശുശ്രൂഷിക്കുന്ന ആഫ്രിക്കൻ നഴ്സുമാർക്ക് സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയാത്ത അവസ്ഥയിലാണ്. മിക്കവരും തങ്ങളുടെ മാതാപിതാക്കളുടെ വരവും കാത്ത് വേദനയോടെ കഴിയുകയാണ്. സിസിലിയ ടിപ എന്ന സിംബാബ്‌വെയിൽ നിന്നുള്ള നേഴ്സ് തന്റെ പിതാവ് പോളിന്റെ വരവും കാത്തു ആവശ്യസാധനങ്ങൾ ഒരുക്കി. തന്റെ കൊച്ചുമകൾ അരിയെല്ലയെ കാണുവാനും കൂടിയാണ് അദ്ദേഹത്തിന്റെ വരവ്. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് വിസ നിഷേധിച്ചു.

ജന്മനാട്ടിൽ അദ്ദേഹത്തിന് ആവശ്യമായ സമ്പാദ്യം ഇല്ല എന്നതാണ് വിസ നിഷേധിക്കാനുള്ള കാരണം. അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവിന്റെ കാരണം ന്യായമല്ലെന്നും, ഇതോടൊപ്പം അദ്ദേഹത്തിന്റെ സ്വന്തം ചെലവുകൾ പോലും വഹിക്കാനുള്ള സാമ്പത്തികം ഇല്ലെന്നുമാണ് വിസ നിഷേധിക്കുന്നതിനു കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.

സിസിലിയയെ പോലെ അനേകം നഴ്സുമാരാണ് ഇത്തരത്തിലുള്ള ദുഃഖം അനുഭവിക്കുന്നത്. തനിക്ക് സംഭവിച്ചത് തെറ്റാണെന്നും, താൻ ഇവിടെ ഒരു വിദേശി ആണെന്നുള്ള ബോധം തന്നിൽ ഊട്ടിയുറപ്പിക്കപ്പെട്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ പിതാവാണ് തന്നെ ഈയൊരു നിലയിലെത്തിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്നെ കാണുവാനുള്ള അവസരം നിഷേധിച്ചത് തന്നിൽ അതീവ ദുഃഖം ഉളവാക്കി എന്നും അവർ പറഞ്ഞു. താൻ ഇവിടെ വയോധികരെയും മാതാപിതാക്കളെയും അതീവ സന്തോഷത്തോടെ ആണ് ശുശ്രൂഷിക്കുന്നത്. എന്നാൽ സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയുന്നില്ല.

സിസിലിയ അനേകം ആഫ്രിക്കൻ നേഴ്സുമാരുടെ പ്രതിനിധിയാണ്. സിസിലിയയെ പോലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ മാതാപിതാക്കൾക്കും ബന്ധു ജനങ്ങൾക്കും വിസ നിഷേധിക്കുന്നതിന് മതിയായ സാമ്പത്തികം ഇല്ല എന്നതാണ് കാരണമായി പറയുന്നത് . ഇത് വർഗ്ഗ വിവേചനത്തിന് ഇടയാക്കുമെന്ന് മനുഷ്യസ്നേഹികൾ ഓർമ്മിപ്പിക്കുന്നു. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ, ആഫ്രിക്കൻ വംശജരുടെ ഉള്ള ഈ വിവേചനം നിർത്തലാക്കണമെന്ന ആവശ്യം ബ്രിട്ടണിൽ എങ്ങും ഉയർന്നുവരുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved