Main News

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഇംഗ്ലണ്ട് :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അലർജി മൂലം ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 2018 -19 കാലഘട്ടത്തിൽ 1746 ഓളം കുട്ടികളാണ് അനാഫൈലാക്ടിക് ഷോക്ക് മൂലം ചികിത്സ തേടിയിരിക്കുന്നത്. 2013- 14 കാലഘട്ടത്തിൽ ഇതു 1, 015 മാത്രമായിരുന്നു. 2016 – ൽ ബാഗേറ്റ് എന്നെ ഭക്ഷണ പദാർത്ഥം കഴിച്ചതോടെ നടാഷ എന്ന പെൺകുട്ടി മരണപ്പെട്ടിരുന്നു. പ്രകൃതിയിൽ ഉള്ള മാറ്റങ്ങൾ ആകാം അലർജി വർദ്ധിച്ചു വരുന്നതിന് കാരണം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.


പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് അനാഫൈലക്സിസ് മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ അധികവും. അനാഫൈലക്സിസ് എന്നത് ഗുരുതരമായ ഒരു അലർജി റിയാക്ഷൻ ആണ്. രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥ ഇതിനുണ്ട്. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ കൂടെയാണ് അലർജിക്ക്‌ റിയാക്ഷനുകൾ രൂപപ്പെടുന്നത്. നട്സ്, മീനുകൾ, ഷെൽഫിഷ് തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന മുഖ്യ ഭക്ഷണങ്ങൾ. എന്നാൽ ഭക്ഷണപദാർത്ഥങ്ങളോടൊപ്പം, തേനീച്ച, കടന്നൽ മുതലായവയുടെ വിഷവും അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുത്തുന്നു.


അനാഫൈലക്സിസ് ബാധിക്കുന്നവരിൽ ശ്വാസതടസ്സം മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻെറ ഭക്ഷണ രീതിയിൽ ഉണ്ടായ വ്യത്യാസങ്ങളും, മലിനീകരണവും മറ്റുമാണ് അലർജിക്ക്‌ റിയാക്ഷനുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പുതിയ കണ്ടെത്തലുകൾ. നടാഷയുടെ മാതാപിതാക്കൾ അലർജി നിവാരണത്തിനായി അനേകം പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. നടാഷ അലർജി റിസർച്ച് ഫൗണ്ടേഷൻ ഇതിന്റെ ഭാഗമായുള്ളതാണ് .

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

17 വയസ്സുകാരിയെ ബലംപ്രയോഗിച്ചു പ്രാപിക്കാൻ ശ്രമിച്ചു എന്ന പരാതിയെ പൂർണമായി തള്ളി യോർക്ക് പ്രഭു ആൻഡ്രൂ. ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിസിനസുകാരൻ ജെഫ്രി എസ്റ്റെയ്ൻമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അവ്യക്തമായ മറുപടി.

 

ജെഫ്രി എസ്റ്റെയ്ൻനെതിരെ പരാതിയുമായി രംഗത്തെത്തിയ വെർജീനിയ ജിഫ്രി യെ പ്രഭു മൂന്നുതവണ ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താൻ കുട്ടികളുമായി വീട്ടിൽ ആയിരുന്നു എന്നാണ് പ്രഭു പറയുന്നത്. അന്ന് വിർജീനിയ റോബെർട്സ് എന്ന് വിളിക്കപ്പെട്ടിരുന്ന വിർജീനിയ ജിഫ്‌റിയെ 2001ലും 2002ലും ആയി മൂന്നു തവണ പീഡിപ്പിച്ചു എന്നാണ് പരാതി. അന്ന് അവർക്ക് 17 വയസ്സായിരുന്നു എന്നും ലണ്ടനിലും ന്യൂയോർക്കിലെ വസതിയിൽ വെച്ചുമാണ് തന്നെ പീഡിപ്പിച്ചതെന്നും അവർ വെളിപ്പെടുത്തി. അന്ന് ഒരുമിച്ച് ഡാൻസ് കളിച്ച ശേഷം വിയർത്തൊലിച്ച്ആണ് ഇരുവരും ഒരുമിച്ച് മുറിയിലേക്ക് പോയതെന്നും അവർ പറഞ്ഞു.

എന്നാൽ കുറച്ചു കാലമായി തനിക്ക് ഹോർമോൺ തകരാറുമൂലം വിയർക്കാറില്ലായിരുന്നുവെന്നും, പരാതിക്കാരിയെ പരിചയപ്പെട്ടത് ഓർമ്മയില്ലെന്നും പ്രഭു പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ആൻഡ്രൂ പറയുന്നത്. പരാതി കെട്ടിച്ചമച്ചതാണെന്നും പ്രഭു കൂട്ടിച്ചേർത്തു. തെളിവായി ഹാജരാക്കുന്ന ചിത്രമെടുത്തത് തനിക്ക് ഓർമ്മയില്ലെന്നും, ഒരുപക്ഷേ ചിത്രം തന്നെ വ്യാജമായിരിക്കാം എന്നും ആൻഡ്രൂ പറയുന്നു.

 

ന്യൂയോർക്കിൽ വച്ച് പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിലും വാസ്തവമില്ല ആ സമയത്ത് താൻ യുകെയിൽ ആയിരുന്നു എന്നും പ്രഭു കൂട്ടിച്ചേർത്തു.  കേസിൽ അറസ്റ്റിലായ ജെഫ്രി എസ്റ്റെയ്ന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടുണ്ട് എന്നും, അദ്ദേഹവുമായുള്ള സൗഹൃദം ബിസിനസിനെ പറ്റി കൂടുതൽ അറിയാൻ സഹായകമായെന്നും പ്രഭു പറഞ്ഞു. എന്നാൽ തന്റെ മകളുടെ പിറന്നാളിന് അതിഥിയായി ക്ഷണിക്കുമ്പോൾ അയാളുടെ പേരിൽ കേസ് ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നു എന്നും പ്രഭു പറഞ്ഞു. ജയിലിൽ നിന്നിറങ്ങിയ ശേഷവും പ്രഭു ജെഫ്രിയെ സന്ദർശിക്കാൻ പോയിരുന്നു.എന്നാൽ ആരോപണങ്ങൾ ഒന്നും ഒരു വിധത്തിലും സമ്മതിക്കാത്ത വിധമുള്ള ന്യായവാദങ്ങൾആയിരുന്നു പൂർണമായും പ്രഭുവിന്റേത് .

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലാണ് 56 വർഷം പിൻചരിത്രമുള്ള ഈ വീടുള്ളത്.
ജന്മം കൊണ്ട് മുസ്ലീമായ ഫസുലുദ്ദീൻ അലികുഞ്ഞും ക്രിസ്ത്യാനിയായ ആഗ്നസ് ഗബ്രിയേലുമാണ് ‘കാസ്റ്റലസ് ഹൗസ് എന്ന് പേരുള്ള ഈ വീടിന്റെ ഉടമസ്ഥർ. രണ്ട് തലമുറകളായി ജാതി ഇല്ലാത്തവരാണ് ഈ വീട്ടിലെ അംഗങ്ങളെല്ലാം.

തുടക്കം ഇങ്ങനെ ; പ്രണയിച്ച കുറ്റത്തിന് വീട്ടുതടങ്കലിൽ കഴിഞ്ഞ ആഗ്‌നസിനെ 1973 ൽ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു മോചിപ്പിച്ചു ഫസുലുദ്ദീൻ. എന്നാൽ ഇരുവരും വിവാഹിതരായില്ല. വിവാഹ സർട്ടിഫിക്കറ്റോ മതപരമായ ആചാരമോ ഇല്ലാതെ 19 വർഷത്തോളം ഒരുമിച്ച് താമസിച്ചു.

പ്രായോഗിക ആവശ്യങ്ങൾക്കായി, 1992 ലാണ് ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ കുടുംബ സ്വത്ത് സുരക്ഷിതമാക്കാനും അവരുടെ മക്കൾക്ക് അവകാശം ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രത്യേക വിവാഹ നിയമത്തിലെ മുൻകാല വ്യവസ്ഥ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു.

1974 ൽ ആദ്യമകൻ ജനിച്ചപ്പോൾ, ‘കാസ്റ്റ്ലെസ്’ എന്ന് പേരിട്ട ഇവർ 1975 ൽ ജനിച്ച രണ്ടാം കുഞ്ഞിന് ‘കാസ്റ്റ്ലെസ് ജൂനിയർ’ എന്ന് നാമകരണം ചെയ്തു. ഏറ്റവും ഇളയവൾ, 1983 ൽ ജനിച്ച മകൾ ഷൈൻ ജാതിയില്ലാത്തവൾ. സ്കൂൾ രേഖകളായാലും മറ്റേതെങ്കിലും രേഖകളായാലും, മാതാപിതാക്കൾ ജാതി, മത നിരകളിൽ ‘ഇല്ല ‘എന്ന് നൽകി. ബന്ധുക്കളും പരിചയക്കാരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ കുട്ടികൾക്ക് 18 വയസ്സ് ആകുമ്പോൾ സ്വയം തിരഞ്ഞെടുക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ കുടുംബം പോലെ തന്നെ ജാതിയില്ലാതെ തുടരാൻ തന്നെയാണ് മക്കളും തീരുമാനിച്ചത്. വിവാഹം കഴിച്ചവരോട് മുൻകൂറായി വ്യവസ്ഥകൾ പറഞ്ഞിരുന്നു.
സ്വാഭാവിക ജീവിതം സാധ്യമാകുമോ എന്ന് ഭയപ്പെട്ടവർക്ക് മുന്നിൽ വിജയം കൈവരിച്ച്
ജീവിച്ചു കാണിച്ചു കൊടുത്തു അവർ മൂന്ന് പേരും.

ദുബായിൽ താമസിക്കുന്ന എം‌ബി‌എകാരനായ കാസ്‌റ്റ്‌ലെസ് ഭാര്യ സബിതക്കൊപ്പം അവരുടെ കുട്ടികൾക്ക് ‘ആൽഫ കാസ്‌റ്റ്‌ലെസ്’, ‘ഇന്ത്യൻ ജാതിയില്ലാത്തവർ’ എന്ന് പേരിട്ടു. ഉഡുപ്പി ലോ കോളേജിലെ പൂർവ്വകാലവിദ്യാർത്ഥിയായ ‘കാസ്‌റ്റ്‌ലെസ് ജൂനിയർ’ പുനലൂർ ബാർ അസോസിയേഷനിലെ അംഗമാണ്. രാജാലക്ഷ്മി എന്ന ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു, അവരുടെ രണ്ട് പെൺമക്കൾക്ക് ‘അഗ്ന കാസ്റ്റ്ലെസ് ജൂനിയർ’, ‘ആൽഫ കാസ്റ്റ്ലെസ് ജൂനിയർ’ എന്നും പേരിട്ടു. അദ്ധ്യാപികയും പിഎച്ച്ഡി വിദ്യാർഥിനിയുമായ ‘ഷൈൻ കാസ്‌റ്റ്‌ലെസ്’ വിദേശത്ത് ജോലി ചെയ്യുന്ന ‘ചെഗുവേരയെ’ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകൾ, പേര് അലീഡ ചെഗുവേര.

കുടുംബത്തിന്റെ സ്വാധീനം എന്നതിനേക്കാളുപരി ജാതിയില്ലാത്തവരായി തുടരുക എന്നത് വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്ന് ഈ രണ്ടു തലമുറക്കാർ ഒന്നടങ്കം പറയുന്നു. കാസ്റ്റ്ലെസ്സായി ജീവിതം മുന്നോട്ടു പോകുന്നു.

ഷിബു മാത്യൂ മലയാളം യുകെ ന്യൂസ്
സത്യങ്ങള്‍ വളച്ചൊടിക്കാതെ !

ലിവര്‍പൂള്‍. ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഉത്സവമായിരുന്നു ശനിയാഴ്ച ലിവര്‍പൂളില്‍ നടന്ന ബൈബിള്‍ കലോത്സവം. ജാതി മത ഭേതമെന്യേ എല്ലാവരും ആസ്വദിച്ച ബൈബിള്‍ കലോത്സവം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നു എന്നതില്‍ തെല്ലും സംശയമില്ല. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നടന്ന കലാമേളകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടെ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നടന്നു എന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ മലയാളം യുകെ ന്യൂസിന് സാധിച്ചു. പതിനൊന്നു സ്‌റ്റേജുകളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ഇന്‍ഫൊര്‍മേഷന്‍ തടസ്സപ്പെടുക സാധാരണമാണ്. എങ്കിലും ബില്‍ഡിംഗിന്റെ ഓരോ മൂലയിലും വ്യക്തമായ ഇന്‍ഫൊര്‍മേഷന്‍ കൊടുക്കാന്‍ പാകത്തിന് ഫ്‌ലോചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം പരിചയസമ്പന്നരായ വേളണ്ടറിയന്‍മാര്‍ ശരിയായ ഡയറക്ഷന്‍ മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പരിചയസമ്പന്നരായ ജഡ്ജസിന്റെ സത്യസന്ധമായ വിധി നിര്‍ണ്ണയം കലോത്സവത്തിനെ കൂടുതല്‍ നിലവാരത്തിലെത്തിച്ചു. സൗകര്യങ്ങള്‍ കൂടുതലുള്ള ഒരിടം സംഘടിപ്പിച്ചതു തന്നെ സംഘടനാപാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഭക്ഷണക്രമീകരണങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയില്‍ കുറഞ്ഞ നിരക്കില്‍ എപ്പോഴും ലഭിക്കുന്ന രീതിയിലാണ് ഭക്ഷണക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

 

കുറവുകള്‍ പറയേണ്ടീരുന്നത് പങ്കെടുക്കുന്നവരായിരുന്നു. സ്‌കോട്‌ലാന്റി നിന്ന് എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് കലോത്സവ നഗരിയിലെത്തിയവരും എട്ട് മിനിറ്റ് യാത്ര ചെയ്ത് കലോത്സവ നഗരിയില്‍ എത്തിയ ലിവര്‍പൂള്‍കാരുമുള്‍പ്പെടുന്ന അയ്യായിരത്തോളം വരുന്ന ഒരു വലിയ പ്രവാസി സമൂഹം ജാതി മത ഭേതമെന്യേ പങ്കെടുത്ത ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍
പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമയനിഷ്ട ഒരു വലിയ ഘടകമായിരുന്നു. നിശ്ചയപ്രകാരം  9 മണിക്ക് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു.
ആയിരത്തി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ട്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം പതിനൊന്നു സ്റ്റേജുകളില്‍ നടത്തി മുന്‍കൂട്ടി നിശ്ചയച്ചതനുസരിച്ച് ആറുമണിക്ക് തന്നെ അവസാനിച്ചു.

അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സംസാരിച്ചത് കുട്ടികളോടാണ്. പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതും അവരോട് തന്നെ. കുട്ടികളാണ് സഭയുടെ വളര്‍ച്ചയ്ക്ക് കാരണമാകേണ്ടത് എന്ന പിതാവിന്റെ ദൂരക്കാഴ്ച്ചയെ സഭാ സമൂഹം ഗൗരവത്തോടെ കാണുന്നു.

ഒരു രാജ്യം തന്നെ രൂപതയായി മാറിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവം, കുറവുകള്‍ നികത്തി പങ്കെടുത്ത എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിന് അണിയ്‌ച്ചൊരുക്കിയ ഫാ. ജിനോ അരീക്കാട്ടിന് മാധ്യമ ലോകത്തിന്റെ പ്രണാമം.

കാരൂർ സോമൻ

സാഹിത്യത്തില്‍ ക്ലാസ്സിക്കുകള്‍ ധാരാളമാണ്. വിശ്വ സാഹിത്യകാരന്‍മാരും ഒട്ടേറേപേര്‍. ഏതെങ്കിലുമൊക്കെ ക്ലാസ്സിക്കുകള്‍ വായിക്കാത്തവര്‍ കുറവായിരിക്കും. വില്യം ഷെക്‌സ്പിയറിന്റെ നാടകങ്ങള്‍ വായിക്കാത്തവരും കാണാത്തവര്‍ പോലും ആ നാമത്തിന്റെ മൂല്യം അണിഞ്ഞവരാണ്. ഇന്നും കേരളത്തില്‍ കോളേജുകളില്‍ ഇംഗ്ലീഷ് വകുപ്പുകള്‍ ഷെക്‌സ്പിയര്‍ നാടകങ്ങള്‍ വല്ലപ്പോഴും അവതരിപ്പിക്കാറുണ്ട്. ചിലതൊക്കെ പഞ്ചാബിലും ലണ്ടനിലും ഞാനും കണ്ടിട്ടുണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട്.

ഇതിനാല്‍ ഇതിഹാസ സാഹിത്യകാരന്മാരായ ബെര്‍ണാഡ് ഷാ, ചാള്‍സ് സിക്കന്‍, ഡി. എച്ച്. ലോറന്‍സ്, വിക്ടര്‍ ഹൃൂഗോ, ഷേക്‌സ്പിയര്‍, ടൊള്‍സ്റ്റോയി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രതേൃക ഒരു ആവേശം മനസ്സില്‍ നിറയുക സ്വാഭാവികം. അതിനൊരാള്‍ പണം കൊടുത്ത് പുസ്തകമിറക്കി സ്വയം സാഹിത്യകാരന്‍ ആകണമെന്നില്ല. സാഹിത്യത്തില്‍ താത്പ്പര്യമുളളവരും ആകണമെന്നില്ല. പക്ഷേ ഷേക്‌സ്ഫിയര്‍ നിങ്ങളുടെ മനസ്സില്‍ എവിടേയോ കുടിയേറിയിട്ടുണ്ട്. പണ്ട് കേട്ട അറിവ് വെച്ചെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒരു ആരാധന മൊട്ടിട്ടുണ്ടായിരിക്കും. ആ ആരാധന വേഷങ്ങള്‍ കെട്ടിയാടുന്ന നടീ നടന്‍മാരോടുളള ആരാധനയെക്കാള്‍ സാഹിത്യകാരന്മാര്‍ മനുഷ്യ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും ആ സൃഷ്ടീകര്‍ത്താക്കളോടുള്ള ആദരവും ആരാധനയുമാണ്.

വില്ല്യം ഷേക്‌സ്പിയറുടെ വീട് സന്ദര്‍ശിക്കുക ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ലണ്ടനില്‍ കാലുകുത്തിയ നാള്‍ മുതല്‍ മനസ്സില്‍ വെമ്പല്‍ കൊണ്ടിരുന്നതാണീ ആഗ്രഹം. അതിന് തെല്ലും കാലതാമസം വരുത്തിയില്ല. ഒരു ദിനം ഈസ്റ്റ് ഹാമില്‍ നിന്ന് 238-ാം നമ്പര്‍ ബസ്സില്‍ ഞാന്‍ സ്റ്റാറ്റ്‌ഫോര്‍ഡ്‌ലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മഗൃഹവും അദ്ദേഹത്തെ അടക്കിയ ദേവാലയം കാണാനും യാത്ര തിരിച്ചു. രാവിലെ ബസ്സില്‍ കുട്ടികളുടെ തിരക്കാണ്. ബസ്സില്‍ കയറിയാലും അവരുടെ കുസൃതിത്തരങ്ങള്‍ മാറില്ല. എന്റെ സീറ്റീനടുത്ത് ഒരു മുതിര്‍ന്ന സുന്ദരിയായ പാകിസ്താനി പെണ്‍കുട്ടി ഉര്‍ദൂ ഭാഷയില്‍ ശബ്ദം കുറച്ച് അനുരാഗ പുഞ്ചിരികളുയര്‍ത്തി ശബ്ദം കുറച്ച് സംസാരിച്ചത് അടുത്തിരുന്ന ഞാന്‍ ശ്രദ്ധിക്കുന്നില്ലന്നും എനിക്ക് ഉര്‍ദു ഭാഷ അറിയില്ലെന്നും അവള്‍ തെറ്റിദ്ധരിച്ചു. പ്രണയം അവളുടെ കണ്ണുകളില്‍ തിളച്ചുമറിയുന്നുണ്ട്. അനുരാഗം മൊട്ടിട്ട് വിടരുന്ന ഈ പ്രായത്തില്‍ സ്‌നേഹത്തിന്റെ നിര്‍മ്മലത അവള്‍ക്കറിയില്ലെന്നും പ്രണയലഹരിയില്‍ ഭ്രാന്തിയെന്നും ഞാന്‍ മനസ്സിലാക്കി. ബസ്സ് സ്റ്റാറ്റ്‌ഫോര്‍ഡിലെ ജോബ് സെന്ററിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പിലെത്തി. യാത്രക്കാര്‍ ഇറങ്ങി ആ കൂട്ടത്തില്‍ എന്റെ അടുത്ത് സീറ്റിലിരുന്ന സുന്ദരിക്കുട്ടിയുമിറങ്ങി. അവളെ കാത്തു ഒരു യുവകോമളന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിച്ചിട്ട് നടന്നുപോയി. സ്റ്റാറ്റ്‌ഫോര്‍ഡിലെ ട്രിനിറ്റി ദേവാലയം തേടിയാണ് എന്റെ യാത്ര. അതിനുശേഷം ജന്മഗൃഹത്തില്‍ പോകണം. വഴിയില്‍ കണ്ട ഒരു കറുത്തവര്‍ഗ്ഗക്കാരനോട് ട്രിനിറ്റി ദേവാലയം എവിടെയെന്ന് ചോദിച്ചു. അയാള്‍ ദൂരേക്ക് കൈചൂണ്ടി ദേവാലയം കാണിച്ചു തന്നു. നഗര മദ്ധ്യത്തില്‍ നില്‍ക്കുന്ന ദേവാലയമായതിനാല്‍ എനിക്കതില്‍ സംശയങ്ങള്‍ ഒട്ടുമില്ല. നടന്നു നടന്നു ദേവാലയത്തിനരികില്‍ എത്തി. മരങ്ങളുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു പുരാതന ദേവാലയം. ദേവാലയത്തിന്റെ രണ്ടു ഭാഗങ്ങളും റോഡുകളാണ്. എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നത് തൂലിക പടവാളാക്കിയ ഒരു വിശ്വോത്തര സാഹിത്യകാരന്‍ എങ്ങനെയാണ് പളളിക്കുളളിലടക്കം ചെയ്യുക. ഇദ്ദേഹം ക്രിസ്തീയ മതത്തിന് അടിമയായിരുന്നോ? സ്വയം പൊരുതി ജയിക്കാന്‍ രാജ്ഞീരാജാക്കന്‍മാര്‍ അനുവദിച്ചുകാണില്ലായിരിക്കും. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്ത് രാജകുടുംബവുമായി ബന്ധപ്പെട്ട ഏതോ നാടകം രാജ്ഞി ഇടപെട്ട് തിരുത്തി എഴുതിച്ചു ഗ്ലോബ് തീയേറ്ററില്‍ അഭിനയിച്ചതായി വായിച്ചിട്ടുണ്ട്. അന്നത്തെ മതപുരോഹിതര്‍ ആത്മാവില്‍ വിശുദ്ധ ജീവിതെ നയിച്ചവരായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പളളിക്ക് ചുറ്റും കമ്പിവേലികളാണ്. ദേവാലയത്തിലെത്തി. പേര് വായിച്ചു. സെന്റ് ജോണ്‍സ്. പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നതും ഇംഗ്ലീഷ് കവിയായിരുന്നു. ജറാര്‍ഡ് ഹോപ്കിന്‍സാണ്. 1844 ല്‍ അദ്ദേഹത്തെ ഈ ദേവാലയത്തില്‍ വെച്ചാണ് മാമ്മോദീസ മുക്കിയതെന്ന് ഞാന്‍ എങ്ങോ വായിച്ചിട്ടുണ്ട്. പള്ളിക്കു മുന്നില്‍ 1899 ല്‍ അടക്കം ചെയ്ത കരോളിന്‍ ആന്‍ അവരുടെ ഭര്‍ത്താവ് ജോസഫ് സ്‌ക്കോട്ടിന്റയും അതിനടുത്തായി 1888 ല്‍ അടക്കം ചെയ്ത റിച്ചാര്‍ഡ് പിക്കിന്റെയും ഭാര്യ ഡോര്‍ത്തിയുടേയും കല്ലറകള്‍ കണ്ടു.

പളളിയോട് ചേര്‍ന്ന് വളരെ ഉയരത്തില്‍ ഒരു ക്ലോക്കും അതിനുമുകളില്‍ മണിയുമുണ്ട്. കല്ലറക്കടുത്ത് ചുറ്റുവട്ടത്തിലിരിക്കാവുന്ന ഒരു മണ്ഡപംപോലുണ്ട്. അതിന്റ ചവിട്ടുപടിയില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രാവിലത്തെ കുളിരിളം കാറ്റിലിരുന്ന് പുസ്തക വായനയിലാണ്്. മരങ്ങളുടേയും മദ്ധ്യത്തില്‍ രാവിലത്തെ കുളിരുളള കാറ്റില്‍ അവര്‍ അക്ഷരങ്ങളുടെ മാധ്യര്യം നുകര്‍ന്നുകൊണ്ടിരിക്കുന്നു. പളളി തുറക്കാനായി ഞാന്‍ കാത്തിരുന്നു. ഒന്‍പത് മണികഴിഞ്ഞിട്ടും പളളി തുറക്കുന്നില്ല. സന്ദര്‍ശകരും ഇല്ല. എന്നില്‍ സംശയങ്ങള്‍ ഏറിവന്നു. വില്യമിനെ അടക്കിയ പളളിയുടെ പേര് ഹോളീ ട്രിനിറ്റി എന്നാണ്. ഇത് സെന്റ് ജോണ്‍സ്. ഗേറ്റിനടുത്തേക്ക് നടന്നു. ആരോടാണ് ചോദിക്കുക ആ നടപ്പാതയിലൂടെ ഒരു മദാമ്മ ഇളകിയാടിവരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ട് ചോദിച്ചു. വില്യം ഷേക്‌സ്പിയറെ അടക്കിയ ദേവാലയം ഇതാണോ? അവര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു. അത് ഇവിടെയല്ല. വികോടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്ന് നാലരമണിക്കൂര്‍ യാത്ര ചെയ്താലേ സ്റ്റാറ്റ്‌ഫോര്‍ഡ്് അപ്പോണ്‍ അയോണിലെത്തൂ. ഇത് വെറും സ്റ്റാറ്റ്‌ഫോര്‍ഡ്് ആണ്. നല്ലൊരു ദിനം ആശംസിച്ചിട്ട് ആ സ്ത്രീ നടന്നുപോയി. നിമിഷങ്ങള്‍ മഞ്ഞുരുകുന്നതുപോലെ എന്റെ മനസ്സുരുകി. തിളങ്ങി നിന്ന കണ്ണുകള്‍ മങ്ങി. തെല്ലൊരു അപമാനഭാരത്തോടെ ആ ദേവാലയത്തേയും ഏകാഗ്രതയിലായിരിക്കുന്ന വായനക്കാരേയും നോക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ദേവാലയത്തിന്റെ അടിഭാഗത്തുളള മുറിക്കുളളില്‍ ജര്‍മ്മന്‍ ബോംബിഗ് ഭയന്ന് അതിനുള്ളില്‍ അഭയം പ്രാപിച്ചവരെ ഒരു നിമിഷം ഓര്‍ത്തു. 2012 ല്‍ ഇതിനടുത്താണ് ഒളിമ്പിക്‌സ് നടന്നത്. എന്റെ മനസ്സിലേക്ക് ഞാന്‍ ദേവാലയം ചോദിച്ച ആഫ്രിക്കന്‍ കടന്നു വന്നു. അയാളുടെ തിരക്ക് പിടിച്ച യാത്രയില്‍ ഒരു ദേവാലയം കാണിച്ചുതന്നു. ബ്രിട്ടീഷുകാരി അങ്ങനെയല്ല പറഞ്ഞത്. ഏത് പളളിയെന്നും അതിന് പരിഹാരവും നിര്‍ദ്ദേശിച്ചാട്ടാണ് പോയത്. ഇംഗ്ലണ്ടിലെ വാര്‍വിച്ച് ഷെയറില്‍ കാണേണ്ടതും ന്യൂഹാ ബോറോയിലെ സ്റ്റാറ്റ്‌ഫോര്‍ഡ്് കാണാന്‍ പറ്റുമോ? ഞാനും ആ കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍ എങ്ങോ ഒളിഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്. രണ്ട് പേരും ഒരേ നുകത്തിലെ കാളകള്‍. ഇതിലൂടെ ഞാനൊരു പാഠം പഠിച്ചു. പോകേണ്ട സ്ഥലത്തിനേപ്പറ്റി ശരിയായ ധാരണയുണ്ടായിരിക്കണം. വെറുതേ ചാടി പുറപ്പെടരുത്. കേരളത്തില്‍ തെക്കും വടക്കുമുളള ജില്ലകളില്‍ പോലും ഒരേ സ്ഥലപേരില്ലേ? അതുപോലെ ഇവിടയും സംഭവിച്ചു. എന്റെ ചിരഭിലാക്ഷം പൊളിഞ്ഞ ഭാരവുമായി സ്റ്റാറ്റ്‌ഫോര്‍ഡ് പാര്‍ക്കിലേക്ക് നടന്നു. വര്‍ണ്ണഭംഗിയാര്‍ന്ന പൂക്കളും വെളളം ചീറിപ്പായുന്ന ഫൗണ്ടനുകളും പാര്‍ക്കിന്റെ പലഭാഗങ്ങളായി ടെന്നീസ്, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നവരെ വിവിധ കോര്‍ട്ടുകളിലായി കണ്ടു. അവധി ദിവസമായതിനാല്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. കായിക പരിശീലനത്തിലാണവര്‍. അവരുടെ ആരവവും പ്രോത്സാഹനവും കാളിക്കാര്‍ക്ക് ഉന്മേഷം പകരുന്നു.

അവിടെ നിന്നുമിറങ്ങി ഈസ്റ്റ് ഹാമിലേക്ക് നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കാണ്. ഈസ്റ്റ് ഹാമിന്റെയും സ്റ്റാറ്റ്‌ഫോര്‍ഡിന്റെയും ഇടയ്ക്കുളള വെസ്‌ററ് ഹാം പാര്‍ക്കിലും, പ്‌ളാഷെറ്‌റ് പാര്‍ക്കിലും കയറി. എല്ലാ പാര്‍ക്കിലും കണ്ട കാഴ്ചകള്‍ കുട്ടികള്‍ കളിക്കുന്നതും മുതിര്‍ന്നവര്‍ നടക്കുന്നതുമാണ്. ചിലര്‍ക്കൊപ്പം നായും നടക്കുന്നു. ആ കൂട്ടത്തില്‍ ഇന്‍ഡ്യന്‍- പാകിസ്താനി-ബംഗ്ലാദേശ്-ശ്രീലങ്കന്‍ സിത്രീകളുമുണ്ട്. ഇവിടെയെല്ലാം കൊച്ചു കുട്ടികള്‍ക്ക് കളിക്കാനുളള ഉപകരണങ്ങളും സജ്ജീകരണങ്ങളുമുണ്ട്. ആയതിനാല്‍ ചെറുപ്പം മുതലേ അവര്‍ കായികരംഗത്ത് വേണ്ടുന്ന പരിശീലനം നേടുന്നു. എല്ലാ പാര്‍ക്കിലും നിരനിരയായി നില്‍ക്കുന്ന മരങ്ങളുണ്ട്. ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റില്‍ കണ്ടത് ഇന്‍ഡ്യന്‍ സ്ത്രീകളും വിദേശികളും ഹരേ റാം സംഘടനയുടെ നേതൃത്വത്തില്‍ ഹരിനാമ കീര്‍ത്തനം മദ്ദളവും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് പാടുന്നതാണ്. ഉറങ്ങി കിടക്കുന്ന ടൗണിനെ ഇവരുടെ ഭക്തിഗാനങ്ങള്‍ തട്ടിയുണര്‍ത്തുന്നു. ഞാനും അല്പനേരം അവിടെ നിന്ന് ആ ഭക്തിഗാനങ്ങള്‍ കേട്ടു. ഈശ്വരചൈതന്യമടങ്ങുന്ന ഗാനങ്ങള്‍. മാനവരാശിക്ക് ഭക്തിഗാനങ്ങളെന്നും വെളിച്ചമാണ് നല്‍കിയിട്ടുളളത്. ഈ ഭക്തി ലഹരി ഇവിടെയാരും മതലഹരിയായി കാണുന്നില്ല. ഇംഗ്ലീഷിലുളള ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് കാവി വസ്ത്രം ധരിച്ച ഒരു മദാമ്മയാണ്. കഴുത്തില്‍ രുദ്രാക്ഷ മാലയുണ്ട്. മദാമ്മ ‘ഓം നമശിവായ’ ഉരുവിടുന്നു. ഇരുളിലാണ്ട് കിടക്കുന്ന ജനത്തിന് പരമേശ്വരനേ കാട്ടികൊടുക്കുന്ന മദാമ്മ ഏതൊരു ഭാരതീയനും അഭിമാനമാണ്. വെളിച്ചം മാറി പ്രകൃതി ഇരുണ്ട് വന്നു. മഴ ചാറി തുടങ്ങി. അവിടെ മനസ്സിനെ ഏകാഗ്രമാക്കി നിന്നവരെല്ലാം വേഗത്തില്‍ നടന്നകന്നു. ഞാനും വീട്ടിലേക്കു നടന്നു.

അന്നത്തെ രാത്രി എന്റെ മനസ്സു വിളറി വെളുത്തു നില്‍ക്കുന്ന ആകാശം പോലെയായിരുന്നു. സ്റ്റാറ്റ്‌ഫോര്‍ഡ് എന്നെ അലട്ടികൊണ്ടിരുന്നു. ആ ഇടയ്ക്കാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഷേക്‌സ്പിയര്‍ ജന്മഗൃഹം കാണാന്‍ എന്റെ ഭവനത്തില്‍ എത്തിയത്. ഞങ്ങള്‍ വിക്‌ടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്നും ഇംഗ്ലണ്ടിലെ വാര്‍വിക് ഷെയറിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് ബ്രിട്ടന്റെ ഏതു ഭാഗത്തേക്കും ബസ്സില്‍ യാത്ര ചെയ്യാം. നിരന്ന് നിരന്ന് കിടക്കുന്ന വര്‍ണ്ണാഭമായ വാഹനങ്ങള്‍ കാണാന്‍ തന്നെ അഴകാണ്. ഇത് കണ്ടപ്പോള്‍ ന്യൂഡല്‍ഹിയിലെ പ്രമുഖ ബസ്സ് ടെര്‍മിനല്‍ ഓര്‍ത്തു. അവിടെ നിന്ന് ചണ്‍ഡീഗഡ്, അമൃത്സര്‍, ജലന്തര്‍. ലുധിയാന ആഗ്ര, മധുര തുടങ്ങീ പല സ്ഥലങ്ങളിലേക്ക് ഞാന്‍ പോയിട്ടുണ്ട്. ഞങ്ങളുടെ യാത്ര ഏകദേശം നാലര മണിക്കൂര്‍. ബസ്സില്‍ ആര്‍ക്കും നില്‍ക്കാന്‍ അനുവാദമില്ല, പ്രൗഡിയാര്‍ന്ന ഇരിപ്പിടങ്ങള്‍. യാത്രികന്റെ പെട്ടിയും മറ്റും വെക്കാനുളള ഇടം ബസ്സിനടിയിലും ബസ്സിനുളളില്‍ ഇരിക്കുന്നതിന്റെ മുകളിലുമാണ്. ബസ്സിലിരുന്ന് റോഡിന്റെ ഇരുഭാഗത്തുളള കാടുകളുടെ പൂത്തുലഞ്ഞു കിടക്കുന്ന വയലോലകളുടെ സൗന്ദര്യം ഞാന്‍ ആസ്വദിച്ചു. ബസ്സില്‍ നിന്നും ഹോണ്‍ ശബ്ദം കേട്ടില്ല. ശബ്ദമലിനീകരണം പോലെ വായുവിനെ മലിനമാക്കാമന്‍ ആരും ഒരു വിധത്തിലും ശ്രമിക്കുന്നില്ല. ബസ്സിലെ ടി.വി യില്‍ നിന്നു വരുന്നത് ഹൃദയഹാരിയായ ഇംഗ്ലീഷ് ഗാനങ്ങളാണ്. സിനിമയല്ല. ഇതിലൂടെ സംഗീതത്തോടുളള ഇവരോടുളള സൗന്ദര്യ ബോധം വെളിപ്പെടുന്നു. യാത്രക്കാരെല്ലാം ഗാനത്തില്‍ ലയിച്ചിരിക്കുന്നു. ഞങ്ങള്‍ കൃഷിപാടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍, കുതിരകള്‍. താഴ്‌വാരങ്ങള്‍, കുന്നുകള്‍, ഗ്രാമങ്ങളിലെ വീടുകള്‍ കണ്ടിരുന്നു. ചില ഭാഗങ്ങള്‍ മൂടല്‍ മഞ്ഞുപോലെ കിടക്കുന്നു. ഞങ്ങള്‍ സ്റ്റാറ്റ്‌ഫോര്‍ഡിലെത്തി. ബസ്സ് സ്റ്റേഷന്‍ ചെറുതാണ്. ചുറ്റുപാടുകള്‍ മനസ്സിന് കുളിര്‍മ പകരുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ഗ്രാമങ്ങളുമാണ്. കുറച്ചുപേര്‍ വില്യമിന്റെ ഭവനത്തിലേക്കുളളവരാണ്. മരങ്ങളുടെ ഇടയിലൂടെ റോഡുകള്‍ മുറിച്ച് ഞങ്ങളും നടന്നു. റോഡില്‍ കുതിരവണ്ടികള്‍ ഓടുന്നുണ്ട്. നടന്നൊരിടത്ത് ടൂറിസത്തിന്റ ഒരു ഓഫീസ് കണ്ടു. നടപ്പാതയില്‍ സ്വദേശികളേക്കാള്‍ വിദേശികളാണ്. അതില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. രാജ്യങ്ങള്‍ക്ക് അതിര്‍ വരമ്പുണ്ടെങ്കിലും ഭാഷകള്‍ക്ക് അതിരില്ല. പത്ത് പതിനഞ്ച് മിനിറ്റ് നടന്നു ഞങ്ങള്‍ ഭവനത്തിനു മുന്നിലെത്തി.

അവിടെയൊക്കെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങള്‍ ക്യൂവില്‍നിന്നു. ജപ്പാനില്‍ നിന്ന് വന്ന യുവതി-യുവാക്കളാണ് ഞങ്ങളുടെ മുന്നില്‍. അകത്തു കടന്നു. ഭവനത്തിന് ഉള്‍ഭാഗത്തൊരു പൂന്തോപ്പാണ്. സഞ്ചാരികളെ ആദ്യം കാണിക്കുന്നത് വലിയൊരു സ്‌ക്രീനിലെ വീഡിയോയാണ്. അത് വില്യമിന്റെ ചെറുപ്പം മുതല്‍ മരണം വരെയുളള ചരിത്രമാണ്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു യുവതി വാതില്‍ക്കല്‍ നിന്ന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. 1564 ഏപ്രില്‍ 23 ന് ജനിച്ച് 1616 ഏപ്രില്‍ 23 മരണപ്പെട്ട ദിവസം വരെയുളളതെല്ലാം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അദേഹത്തിന്റെ കിടപ്പറ, എഴുതാനുപയോഗിച്ച പേനകള്‍, മേശ, കസേര, വസ്ത്രങ്ങള്‍, കാപ്പികുടിച്ച കപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുവാന്‍ വിറക് കത്തിച്ച് അതിന്റെ പുക മുകളിലേക്ക് പോകാനുളള പുകകുഴല്‍, അടുക്കള, അടുക്കളയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, തീന്‍മേശ, തൊട്ടില്‍, തണുപ്പിനുപയോഗിക്കുന്ന കൗയ്യുറ, വിവിധ നിറത്തിലുളള തൊപ്പികള്‍, അന്നത്തെ തുണികള്‍ ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ഒരു മുറിയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ കാണാം. മറ്റു ചില കൈയ്യക്ഷര പ്രതികളുമുണ്ട്. ഞങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന കുട്ടികള്‍ ഓരോ ഭാഗങ്ങളിലും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് നീങ്ങുന്നത്. ഫോട്ടോകളും എടുക്കുന്നു. അക്ഷര സ്‌നേഹികള്‍ക്ക് ആനന്ദം പകരുന്ന കാഴചകള്‍, ഇവിടുത്തെ വിശ്വ പ്രസിദ്ധരല്ലാത്ത മിക്ക എഴുത്തുകാരുടേയും വീടുകള്‍ മ്യൂസിയങ്ങളാണ്. ഞാനും ഓണക്കൂറും കാഴ്ചകള്‍കണ്ട് നടക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ച വിഷയം സാഹിത്യമായിരുന്നു. പുറത്തേക്കിറങ്ങി. അവിടുത്തെ പൂന്തോപ്പില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബാസു സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയും കണ്ടു. ഒരു ബംഗാളി മുഖ്യമന്ത്രി തന്റെ ഭാഷയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ബ്രിട്ടണ്‍ ഭരിച്ചവരെല്ലാം ഇംഗ്ലീഷ് ഭാഷ ലോകമെങ്ങുമെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ്. ജ്യോതി ബാസുവിനെ മനസ്സില്‍ നമിച്ചുകൊണ്ട് നടക്കുമ്പോള്‍ തോന്നിയത് ഇതുപോലെയുളള ഭരണാധിപന്‍മാര്‍ ഇന്‍ഡ്യയില്‍ എന്തുകൊണ്ട് ജനിച്ചില്ല. ആ തെറ്റിന് വരുന്ന തലമുറ പ്രായശ്ചിതം ചെയ്യുമോ? മറ്റൊരു ഭാഗത്തായി ഷെക്‌സ്പിയറിനൊപ്പം നില്‍ക്കുന്ന ചൈനയിലെ ഷേക്‌സ്പിയര്‍ എന്നറിയപ്പെടുന്ന നാടകകൃത്ത് റ്റാങ്. സി.അന്‍സുവിന്റെ പ്രതിമയുമുണ്ട്. ; ചൈനക്കാരും സാഹിത്യത്തെ അധികം ആദരിക്കുന്നു എന്നതിന്റെ തെളിവാണത്. സാഹിത്യത്തിന് ദേശകാലഭേദങ്ങളില്ല. മതമില്ല, രാഷ്ട്രീയമില്ല, അതിനടുത്ത് ഷേക്‌സ്പിയറ് മ്യൂസിയവും ലൈബ്രറിയും കണ്ടു. ഇവിടെയെല്ലാം ഷേക്‌സ്പിയര്‍ കൃതികള്‍ ലഭ്യമാണ്. വാങ്ങുന്ന പേന, ബുക്ക്, പാത്രങ്ങള്‍, കീ ചെയിന്‍ തുടങ്ങി കുട്ടികളുടെ കളിപാത്രങ്ങള്‍ വരെ ഷേക്‌സ്പിയറിന്റെ പേരു ഉളളതാണ്. വരുന്നവരാരും വെറഉം കൈയ്യുമായി മടങ്ങാറില്ല. അത് ആ എഴുത്തുകാരനോടുളള ആദരവാണ്. ഞങ്ങള്‍ ഓരോ പേന വാങ്ങി.

ഇംഗ്ലണ്ടിലെ സ്റ്റാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ ഏവോണില്‍ ജനിച്ച വില്യം ഷെക്‌സ്പിയര്‍ 38 നാടകങ്ങളും 150 ല്‍ അധികം കാവ്യ സൃഷ്ടികളും രചിച്ചിട്ടുണ്ട്. ഒരു സാധാരണ കൂട്ടുകുടുംബത്തിലെ തുകല്‍ വ്യാപാരിയായ ജോണ്‍ ഷെക്‌സിപിയര്‍ അമ്മ മേരി ആര്‍ദന്റെ 8 മക്കളില്‍ മൂന്നാമനായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസ രംഗത്ത് വലിയ പാണ്ഡിത്യമൊന്നുമില്ല. വില്യം വിവാഹം കഴിക്കുന്നത് 18-ാം മത്തെ വയസ്സില്‍. ഭാര്യ ആനി ഹാത്തവേയ്ക് പ്രായം 26. ഇന്‍ഡ്യക്കാരന്‍ ഇത് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും, സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ശക്തരല്ലന്നുളള തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇതുപോലെ പല വിഷയങ്ങളിലും അറിവുളളവരേക്കാള്‍ തിരിച്ചറിവ് ഉളളവരാണ് ഇംഗ്ലീഷുകാര്‍, ആ തിരിച്ചറിവ് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല സമസ്ത മേഖലകളിലും പ്രകടമാണ്. ഷെക്‌സ്പിയറിന്റെ ബാലൃം, കൗമാരത്തെപറ്റി പല കഥകളുമുണ്ട്. സ്റ്റാറ്റ്‌ഫോര്‍ഡിലെ ദേവാലയ രേഖ അനുസരിച്ച് 26 ഏപ്രില്‍ 1564 ല്‍ ഇദ്ദേഹത്തെ മാമ്മോദീസ മുക്കിയിട്ടുണ്ട്. ആ ദിനം ഇംഗ്ലണ്ടിന്റെ വിശുദ്ധനായ സെന്റ് ജോര്‍ജ്ജിന്റെ ഓര്‍മ്മദിനം കൂടിയാണ്. അദ്ദേഹം പഠിച്ച എഡ്‌വേഡ്് സ്‌ക്കൂളിന്റെ രേഖയും ലഭ്യമാണ്. 1585 മുതല്‍ 1592 വരെയുളള വില്യമിന്റെ നാള്‍വഴികളാണ് പലരും സംശയത്തോടെ കാണുന്നത്. എനിക്കുണ്ടായ സംശയം ഇദ്ദേഹം ലണ്ടനില്‍ ഗ്ലോബ് തീയേറ്ററില്‍ ഉണ്ടായിരുന്ന കാലം കുടുംബത്തിലേക്ക് പലപ്പോഴും നടന്നുവന്നതായിട്ടാണ്. ബസ്സില്‍ നാലഞ്ചുമണിക്കൂര്‍ എടുക്കുമ്പോള്‍ ഒരു പകല്‍ മുഴുവന്‍ ഒരാള്‍ നടക്കുമോ? അതോ കുതിരപ്പുറത്തോ കുതിരവണ്ടിയിലോ അദ്ദേഹത്തിന്റെ ജീവ ചരിത്രകാരന്‍ നിക്കോളാസ് റോവ്വ് എഴുതിയത് മാന്‍വേട്ട നടത്തിയതിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ലണ്ടനിലേക്ക് ഒളിവില്‍ പോയി അവുടുത്തെ ചേംബര്‍ ലയിന്‍സിന്റെ നാടകകമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ്. മാത്രവുമല്ല അദ്ദേഹത്തിന് പേരും പ്രശസ്തിയുമുണ്ടായപ്പോള്‍ ലോകമെങ്ങും ആരാധിക്കുന്ന കൃതികള്‍ സ്വന്തമായി എഴുതിയതല്ല അങ്ങനെ പല കിംവദന്തികള്‍ അസുയയുള്ളവര്‍ പ്രചരിപ്പിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാതിരുന്നത് അദ്ദേഹത്തിന്റ ഭാഗ്യം. ഒന്നുമേറ്റില്ല. ഷെക്‌സ്പിയറിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലോവിയുടെ ജനനവും വില്യമിന്റെ വര്‍ഷമാണ്. 1564 ഫെബ്രുവരി 6 ന് കേംബ്രിജ് വിദ്യാര്‍ത്ഥിയായിരുന്ന ആ നവോത്ഥാന വിപ്ലവകാരി മത-രാഷ്ട്രീയ കാരണങ്ങളാല്‍ 29-ാം മത്തെ വയസ്സില്‍ കത്തികുത്തേറ്റു കൊല്ലപ്പെട്ടു. ഷെക്‌സ്പിയറെ മാനസികമായി തളര്‍ത്തിയ ഒരു സംഭവമായിരുന്നു അത്. ഷെക്‌സ്പിയറുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് മറ്റൊരു പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ബഞ്ചമിന്‍ ജോണ്‍സണ്‍. ഷെക്‌സ്പിയറിന്റെ കാലത്തു് ജീവിച്ചിരിന്ന എല്ലാം എഴുത്തുകാരും അദ്ദേഹത്തെ ആദരവോടെയാണ് കണ്ടത്. പേരിനും പ്രശസ്തിക്കുമായി നടക്കുന്നവരായിരിന്നു അദ്ദേഹത്തെ ശത്രുതയോടെ കണ്ടത്. ഇന്നും ഇതുപോലുള്ള അഭിനവ എഴുത്തുകാരും കൂട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്.. ‘ദി പിറ്റ്കിന്‍ ഹിസ്റ്ററി ഓഫ് ബ്രിട്ടന്‍ ‘ എന്ന പുസ്തകം വായിച്ചാല്‍ കുറച്ചൊക്കെ മനസ്സിലാക്കാം.
ഷേക്‌സ്പിയറിന് മൂന്നു മക്കളാണ്. സൂസന്ന, ഹാമനെറ്റ്, ജൂഡിത്ത് . പിതാവിന്റെ തുകല്‍ വ്യാപാരം തകര്‍ച്ചയിലായപ്പൊഴൊക്കെ വില്യമാണ് വലിയൊരു കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. ലണ്ടനിലെ നാടകജീവിതത്തില്‍ ലഭിച്ച സമ്പാദ്യമെല്ലാം ഇവിടെ ധാരാളം വസ്തുക്കള്‍ വാങ്ങി കൂട്ടി സമ്പന്ന പ്രഭുവായി മാറി. ലോകമെങ്ങും ധാരാളം സാഹിത്യകാരന്‍മാരും കവികളും എഴുത്തുകാരുമുണ്ട്. ഇതില്‍ ഇംഗ്ലീഷ് ഭാഷയാണ് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. ഷെക്‌സ്പിയറിന്റെ പുസ്തകങ്ങള്‍ നാല് ബില്യന്‍, അഗത ക്രിസ്റ്റിയുടെ നാല് ബില്യന്‍, ബാര്‍ബര കാര്‍റ്റ്‌ലാന്റിന്റെ ഒരു ബില്യന്‍, അമേരിക്കന്‍ എഴുത്തുകാരി ഡാനിയേലീ സ്റ്റീലിന്റെത് എണ്ണൂറ് മില്യനുമാണ്. നമ്മള്‍ ആയിരങ്ങളുടെ കണക്ക് ആഘോഷിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ വായിക്കപ്പെടുന്നത് ബില്യനും മില്യനുമാണ്.

വഴിയോരങ്ങളില്‍ പുസ്തക കടകള്‍ മാത്രമല്ല പൂക്കള്‍ വില്‍ക്കുന്ന കടകളടക്കം പലതുമുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ പൂമ്പാറ്റകളേപ്പോലെ ഉല്ലസിക്കുന്നു. ഞങ്ങള്‍ ഷെക്‌സ്പിയറെ അടക്കം ചെയ്ത ഹോളി ട്രിനിറ്റി ദേവാലയത്തിലേക്ക് നടന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി ടൂര്‍ ബസ്സുകള്‍ കടന്നു പോകുന്നു. അതില്‍ ചിലത് ഇവിടെ ആളുകളെ ഇറക്കിവിടുന്നു. അവോന്‍ നദിക്കടുത്തുകൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്. നദിയുടെ തീരത്തുളള പച്ചപുല്ലില്‍ ധാരാളം പേര്‍ ഇരിക്കുന്നു. അഞ്ചു മിനിറ്റ് നടന്ന് ദേവാലയത്തിലെത്തി. ഒരു പുരാതന ദേവാലയം. 1210 ല്‍ തീര്‍ത്ത ദേവാലയം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്. വൃക്ഷങ്ങള്‍ മുളച്ചു തഴച്ചു നില്‍ക്കുന്നു. ചില ഭാഗത്ത് നിറചാര്‍ത്തുളള പൂക്കള്‍. ദേവാലയത്തിനു അകവും പുറവും സംഗീത സാന്ദ്രമാണ്. ചൈനക്കാരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പുറത്തേക്കു വന്നു. ഞങ്ങള്‍ അകത്തേക്കു കയറി. പഴക്കമാര്‍ന്ന കുറേ ഇരിപ്പിടങ്ങള്‍. ഇതില്‍ ഇതില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവരെല്ലാം മണ്ണോട് മണ്ണായി തീര്‍ന്നു കാണും. മെഴുകുതിരികളെരിയുന്നു. ഒരു ഭാഗത്ത് സംഗീതജ്ഞരും വാദ്യോപകരണങ്ങളുമുണ്ട്. സുന്ദരികളായ ഏതാനും പെണ്‍കുട്ടികളാണ് വരുന്നവരെ സ്വീകരിക്കുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നത്. ഒരിടത്ത് പണം നിക്ഷേപിക്കുവാനുളള പെട്ടിയുമുണ്ട് . ഷെക്‌സ്പിയര്‍ ദേവാലയത്തിന്റെ അള്‍ത്താരയില്‍ അന്ത്യവിശ്രമെ കൊളളുന്നു. അതിനുമുകളില്‍ വിവിധ നിറത്തിലുളള പൂക്കള്‍ .അതിനടുത്തായി മെഴുകുതിരികള്‍ എരിയുന്നു. ഇദ്ദേഹത്തിന്റെ അടുത്തായിട്ടാണ് ഭാര്യ ആനി ഹാത്തവേയും അടക്കം ചെയ്തിരിക്കുന്നത്. സാധാരണ ആരാധനക്ക് യോഗ്യരായവരെയാണ് ദേവാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്. ക്രിസ്തീയ വിശ്വാസികളുടെ രാജാധിരാജനായ യേശു ക്രിസ്തുവിന്റെ ദേവാലയത്തില്‍ ആക്ഷരങ്ങളുടെ രാജാവും ഇടം പിടിച്ചിരിക്കുന്നു. അവിടേക്ക് ആരാധകര്‍ അനസ്യുതം വരുന്നുണ്ട്. ഈ അക്ഷരങ്ങളുടെ രാജാവ് സൃഷ്ടിച്ച കാഥാപാത്രമായ മാക് ബത്തിനേപ്പോലെ അക്ഷരരാജാവും ഒരു ബിംബമായി ശവകല്ലറയിലുറങ്ങുന്നു. ഈ ശ്മശാനത്തിലേക്ക് എല്ലാ വര്‍ഷവുമെത്തുന്നത് മൂന്ന് ലക്ഷത്തിലധികം സഞ്ചാരികളാണ്. പുറത്തിറങ്ങിയപ്പോഴും ഹൃദ്യമായ ഇംഗ്ലീഷ് ഭക്തി ഗാനം കാതുകളില്‍ മുഴങ്ങികൊണ്ടിരുന്നു. ഞങ്ങള്‍ നടന്നെത്തിയത് പുഞ്ചിരിച്ചുകൊണ്ട് ഒഴുകുന്ന ആവോന്‍ നദിക്കരികിലാണ്. നദിയില്‍ മന്ദം മന്ദം നീന്തുന്ന വെളുത്ത അരയന്നങ്ങളേ നോക്കി കുട്ടികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടുന്നു. അവര്‍ ഉറക്കെ എന്തോ പറയുന്നു. നദിയിലൂടെ ചെറിയ ബോട്ടുകളും പോകുന്നു. ഞങ്ങളും അല്പനേരം പച്ചപ്പുല്ലിലിരുന്ന് വിശ്രമിച്ചു. കൈകളില്‍ കരുതിയിരുന്ന ശീതള പാനീയം കുടിച്ചു. അടുത്തിരിക്കുന്ന കുട്ടികള്‍ പ്രാവുകളുമായി ചങ്ങാത്തത്തിലാണ്. അവര്‍ കൊറിച്ചുകൊണ്ടിരുന്നത് പ്രാവുകള്‍ക്കും കൊടുക്കുന്നുണ്ട്. മിണ്ടാപ്രാണികളോടുളള ഇവിടുത്തുകാരുടെ സ്‌നേഹവും സൗഹൃദവും കുട്ടികള്‍ ചെറുപ്പത്തല്‍ ശീലിക്കുന്നത് പ്രാവുകളില്‍ നിന്നായിരിക്കുമെന്ന് ഞാന്‍ ഓണക്കൂറിനോട് പറഞ്ഞു. ഏതാനം കുട്ടികള്‍ പ്രാവുകളെ കയ്യിലെടുത്തു താലോലിക്കുന്നു. ഞങ്ങളുടെ സംസാരത്തില്‍ നിഴലിച്ചു നിന്നതും ഇവര്‍ മിണ്ടാപ്രാണികളോടെ കാട്ടുന്ന കാരുണ്യത്തെപ്പറ്റിയായിരിന്നു. അതിനാല്‍ കരുത്തില്ലാത്ത ജീവികളോടും അവര്‍ കരുണ കാട്ടുന്നു. ഞങ്ങള്‍ എഴുന്നേറ്റ് നടന്നു. പാലത്തില്‍ കയറി താഴേക്ക് നോക്കി. മനോഹര കാഴ്ചകള്‍. അരയന്നങ്ങളാണ് അതില്‍ പ്രധാനം. പലരും ഫോട്ടോകള്‍ എടുക്കുന്നു. ഒരു റെസ്റ്റോറന്റെില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ലണ്ടനിലേക്ക് മടങ്ങി.

 മലയാളം യുകെ ന്യൂസ് ടീം.

ലോക പ്രശസ്തിയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീണു. ആതിഥേയരായ പ്രസ്റ്റൺ റീജിയൺ 203 പോയിന്റുമായി മുന്നിലെത്തിയപ്പോൾ 161 പോയിന്റുമായി കവൻട്രി റീജിയൺ രണ്ടാമതും 117 പോയിന്റുമായി ലണ്ടൺ റീജിയൺ മൂന്നാം സ്ഥാനത്തുമെത്തി.

രണ്ടാം സ്ഥാനത്തെത്തിയ കവൻട്രി റീജിയൺ

എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം വരുന്ന  മത്സരാർത്ഥികൾ ഉൾപ്പെടെ അയ്യായിരത്തോളം പേർ ലിവർപൂളിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിൽ പങ്കാളികളായി. പതിനൊന്ന് സ്‌റ്റേജ്കളിലായി കൃത്യമായ സമയനിഷ്ട പാലിച്ച് നടന്ന മത്സരങ്ങൾ ആറുമണിയോടെ പൂർത്തിയായി. തുടർന്ന് സമാപന സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും കലോത്സവം നടക്കുന്ന ലിവർപൂൾ ഇടവകയുടെ വികാരിയുമായ ഫാ. ജിനോ അരീക്കാട്ട് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിനെ സ്വാഗതമരുളി സമാപനസമ്മേളനത്തിലേയ്ക്കാനയിച്ചു.  ഒരു ദിവസം മുഴുവനും നീണ്ടു നിന്ന ബൈബിൾ കലോത്സവം വീക്ഷിച്ച അഭിവന്ദ്യ പിതാവ് സ്‌റ്റേജിലെത്തിയപ്പോൾ കൂടുതൽ സംസാരിച്ചത് കുട്ടികളോടാണ്.

മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ കണ്ടപ്പോൾ…

ഞാൻ നിങ്ങൾക്കായി എന്നും പ്രാർത്ഥിക്കും നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ എന്ന ചോദ്യത്തിന് കൈയ്യടിയുടെ ആരവത്തോടെയാണ് കുട്ടികൾ മറുപടി പറഞ്ഞത്. തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ പ്രധാന കോർഡിനേറ്ററായ ഫാ. പോൾ വെട്ടിക്കാട്ടിനേയും റോമിൽസ് മാത്യുവിനേയും സിജി വൈദ്യാനത്തിനെയും പൊന്നാടയണിയ്ച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ആദരിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന്റെ ദീപശിഖ ഫാ. ജോർജ്ജ് എട്ടു പറ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്ന് സ്വീകരിക്കുന്നു.

തുടർന്ന് രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കവൻട്രി റീജിയനെ ഔദ്യോഗീകമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. ഫാ. ജോർജ്ജ് എട്ടുപറ ദീപശിഖ ഏറ്റുവാങ്ങി രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് കോർഡിനേറ്ററായി സ്ഥാനമേറ്റു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിച്ചു.

മൂന്നാം സ്ഥാനത്തെത്തിയ ലണ്ടൺ റീജിയൺ

ബൈബിൾ കലോത്സവം. ഒരവലോകനം
കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം തയ്യാറാക്കിയത്.

ഓരോ വർഷം കഴിയുന്തോറും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ബൈബിൾ കലോത്സവത്തിന്റെ ജനപങ്കാളിത്തം കൂടുന്നു. എന്തുകൊണ്ട്??
ദൈവത്തെ അറിയുവാനുള്ള ആഗ്രഹം ആധുനീക തലമുറയ്ക്ക് കൂടുതലാണ് എന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു.  സ്കോട്ട്ലാന്റിൽ നിന്നും എട്ട് മണിക്കൂർ യാത്ര ചെയ്തെത്തിയ ഫാ. ജോസഫ് വെമ്പാടും തറ പറഞ്ഞത് ഇങ്ങനെ!   ഞങ്ങൾക്കിത് മൂന്ന് ദിവസത്തെ ഉത്സവം. കൂടുതൽ ചോദിച്ചപ്പോൾ ?? വരാൻ ഒരു ദിവസം. കലോത്സവം ഒരു ദിവസം. തിരിച്ച് ഭവനങ്ങളിൽ എത്താൻ ഒരു ദിവസം. മൊത്തം മൂന്നു ദിവസം. ഗ്ലാസ്‌ഗോ റീജിയണിന്റെ ഭാഗമായി മയിലുകൾ താണ്ടിയെത്തിയത് മുന്നൂറിൽപ്പരമാളുകൾ. കൈ നിറയെ സമ്മാനങ്ങളുമായി അവർ തിരിച്ചു പോയി.

സമയനിഷ്ട പാലിച്ചുള്ള മുന്നേറ്റം. ബ്രിട്ടണിൽ നടന്നിട്ടുള്ള ഒരു കലാമേളയ്ക്കും നടത്താൻ കഴിയാതെ പോയത് ബൈബിൾ കലോത്സവം നടത്തി ലോകത്തിന് മാത്യകയായി. വ്യക്തമായ ഇൻഫർമേഷൻ. അത് കലോത്സവത്തിനെ കൂടുതൽ സുതാര്യമാക്കി. സുഗമമായ ഭക്ഷണക്രമീകരണങ്ങൾ. ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, പരിചയസമ്പന്നരായ വോളണ്ടിയന്മാർ, നിഷ്പക്ഷമായ വിധികർത്താക്കൾ വിശാലമായ കാർ പാർക്ക് സൗകര്യങ്ങൾ അങ്ങനെ നിളുന്ന നീണ്ട നിര മൂന്നാമത് ബൈബിൾ കലോത്സവത്തിനെ ലോക ശ്രദ്ധയാകർഷിച്ചു. ജനങ്ങൾ കൂടുതൽ താല്പര്യമുള്ളവരാണ് എന്ന് കാണുവാൻ   മലയാളം യുകെയ്ക്ക് സാധിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും സംഘാടകർക്കും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ ബൈബിൾ കലോത്സവത്തിന്റെ ഓരോ സ്പന്ദനങ്ങളും   വായനക്കാരിലേക്ക് എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളായിരുന്നു മലയാളം യുകെ ഒരുക്കിയിരുന്നത് .

സ്കോട്ലാന്റ് ടീം ബൈബിൾ കലോത്സവത്തിൽ എത്തിയപ്പോൾ..

സമൂഹ ഗാന മത്സരത്തിന് ഒന്നാമതെത്തിയ ലീഡ്സിന്റെ ടീം

 

ഫാ. എട്ടു പറയുടെ നന്ദി പ്രസംഗത്തിൽ നിന്ന്..

 

കോ ഓർഡിനേറ്റർ മാരായ റെവ. ഫാ. പോൾ വെട്ടിക്കാട്ട് , റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ പൊന്നാട അണിയിക്കുന്നു

റെവ. ഫാ. പോൾ വെട്ടിക്കാട്ടിലിനെ പൊന്നാട അണിയിക്കുന്നു

സിജി വൈദ്യാനത്തിനെ പൊന്നാട അണിയിക്കുന്നു

റോമിൽസ് മാത്യുവിനെ പൊന്നാട അണിയിക്കുന്നു

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു. ഇത് ഒരു പ്രളയത്തിലേക്ക് നയിക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ മുതലുള്ള മൂന്ന് മാസങ്ങളിൽ റെക്കോർഡ് തോതിൽ മഴ പെയ്തു. 900 വസ്തുവകകൾ ഇംഗ്ലണ്ടിലുടനീളം വെള്ളത്തിനടിയിലായി. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം 21000 വീടുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കർട്ടിൻ പറഞ്ഞു. വെള്ളം പലയിടത്തും കെട്ടിക്കിടക്കുകയാണ്. 900 എന്നത് 20000 ആയി മാറരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ച ഹംബർ മുതൽ ഷെഫീൽഡ് വരെയുള്ള പ്രദേശത്ത് 50-100 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണയായി നവംബർ മാസം മുഴുവൻ ലഭിക്കുന്ന മഴയുടെ അളവാണ് ഇത് . വെള്ളപ്പൊക്ക പ്രദേശങ്ങളിലോ സമീപത്തോ താമസിക്കുന്നവർ പരിസ്ഥിതി ഏജൻസിയുടെ വെള്ളപൊക്ക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് കർട്ടിൻ പറയുകയുണ്ടായി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച യോർക്ക്ഷെയറിലെ ഫിഷ്ലേക്ക് ഗ്രാമത്തിൽ, വെള്ളം നീക്കികളയാനുള്ള സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 200 ഓളം സൈനികർ സൗത്ത് യോർക്ക്ഷെയറിൽ വിന്യസിച്ചു. വെള്ളപ്പൊക്ക ഭീഷണി ഉള്ള സ്ഥലങ്ങളിൽ വീണ്ടും വീട് പണിയുന്നതായും കാർട്ടിൻ ചൂണ്ടികാണിച്ചു. ഡെർബിയിലെ നദിക്കരയിൽ പുതിയതായി നിർമ്മിച്ച വീടുകൾ അദ്ദേഹം ഒരു ഉദാഹരണമായി നൽകി. യോർക്ഷയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് 24 മണിക്കൂർ ആയി. നദിയിലെ ജലനിരപ്പ് 4 മീറ്റർ കൂടി ഉയർന്നാൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലാവും. നിലവിൽ 30 വസ്തുവകകൾ വെള്ളത്തിനടയിലാണ്. ഇംഗ്ലണ്ടിലുടനീളം 140 ഓളം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്.ഒപ്പം 170 ഓളം അലേർട്ടുകളും. പ്രളയത്തിൽ നിന്നും യുകെയെ രക്ഷിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ആതിര സരാഗ്, ഗോപിക. എസ്

ഇന്ന് മലയാള സാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളിലൊന്നാണ് വി. ജെ. ജെയിംസിന്റേത്. കോട്ടയം വാഴപ്പള്ളി സ്വദേശിയായ ഇദ്ദേഹം 2019 ലെ വയലാർ അവാർഡ് നേടി തന്റെ യശസ്സ്  വർധിപ്പിച്ചിരിക്കുകയാണ്. പുറപ്പാടിൻറെ  പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം പ്രണയോപനിഷത്ത്, നിരീശ്വരൻ,  ആന്റിക്ലോക്ക് എന്നിവയാണ് പ്രധാന കൃതികൾ.

* മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്തർജ്ജനം തുടങ്ങിയവർ നേടിയ വയലാർ അവാർഡിന് അർഹനാകുക എന്നത് ഒരു വലിയ ഉത്തരവാദിത്വത്തിലേക്കല്ലേ നയിക്കുന്നത് ?

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നും ഉത്തരവാദിത്വത്തോടെയാണ് ഞാനെന്റെ രചനകളെ സമീപിച്ചിരിക്കുന്നത്. അവാർഡിനെ ഒരു ഭാരമായി കരുതേണ്ടതില്ല. എന്നും പൂർണ്ണ ഉത്തരവാദിത്വത്തോടെ രചനകളെ സമീപിക്കണം എന്നാണ് എന്റെ ആഗ്രഹം.

* ശാസ്ത്രവും ദാർശനികതയും വിളക്കിച്ചേർത്ത് കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു ശാസ്ത്രജ്ഞനായും  സാഹിത്യകാരനായും ഒരുപോലെ ശോഭിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് സാധിക്കുന്നത്?

ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകങ്ങളാണ്. അവയെ രണ്ടായി കാണേണ്ടതില്ല. ശാസ്ത്രം എന്നും എന്നെ തുണച്ചിട്ടേ ഉള്ളൂ. ശാസ്ത്രജ്ഞനായ അബ്ദുൾ കലാം ഒരു കവി കൂടിയായിരുന്നു. ശാസ്ത്രം ഇഴപിരിയാത്ത രീതിയിൽ  സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്നു.

* അങ്ങയുടെ മിക്ക കൃതികളിലും പ്രകൃതി ഒരു പ്രധാനഘടകമാണ്. പ്രകൃതിയിലേക്ക് മടങ്ങിപ്പോകണം എന്ന സന്ദേശമാണോ  അങ്ങ് നൽകാൻ ആഗ്രഹിക്കുന്നത് ?

മനുഷ്യശരീരം പ്രകൃതിയുടെ ഒരു തുടർച്ചയാണ്. അതുകൊണ്ടുതന്നെ ഒരു മടങ്ങിപ്പോക്ക് എന്നതിനേക്കാളുപരി പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന ആശയമാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. അവയെ രണ്ടായി കാണേണ്ടതില്ല.

* ഒരു ഉപദേശകരീതിയിൽ തന്റെ രചനകളെ സമീപിക്കുന്ന ഒരു വ്യക്തിയല്ല താങ്കൾ. പക്ഷേ ‘പ്രണയോപനിഷത്ത്’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഒരു ഉപദേശകരീതിയിൽ ഉള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. താങ്കൾ എങ്ങനെ അതിനെ നോക്കിക്കാണുന്നു?

സിനിമ ഒരു വാണിജ്യകലയാണ്. തിരക്കഥാകൃത്ത് ‘പ്രണയോപനിഷത്ത്’ എന്ന കഥയെ ഒരു സിനിമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഒരു വായനക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന് കഥ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാം. ഞാൻ അതിൽ പ്രണയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

* പുറപ്പാടിന്റെ പുസ്തകം,  ദത്താപഹാരം എന്നിവയിലെല്ലാം ഒരു യാത്ര പശ്ചാത്തലം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. താങ്കളുടെ യാത്രകൾ എന്തെങ്കിലും പുസ്തകരചനയെ സ്വാധീനിച്ചിട്ടുണ്ടോ?

ജീവിതം തന്നെ ഒരു യാത്രയല്ലേ.  ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഒരു  യാത്ര മാത്രമാണ് ജീവിതം. അതുകൊണ്ടുതന്നെ യാത്ര എന്നത്  രചനയിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പല ആശയങ്ങളും ശക്തമായി അവതരിപ്പിക്കാൻ യാത്ര പശ്ചാത്തലം  സഹായകമാകുന്നു.

* എല്ലാ എഴുത്തുകാരും രാഷ്ട്രീയനിലപാട് തുറന്ന് പ്രകടിപ്പിക്കുന്നവരാണ്. താങ്കളുടെ രാഷ്ട്രീയനിലപാട് എന്താണ്?

എന്റെ രാഷ്ട്രീയനിലപാട് എന്റെ  പുസ്തകങ്ങളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കൂടി ഉൾപ്പെടുന്ന ഒരു സമഭാവനയാണ് എന്റെ രാഷ്ട്രീയം. ഒരാൾ വെറുത്തുകൊണ്ട് മറ്റൊന്നിനൊപ്പം നിൽക്കുക എന്നത് സമഭാവനയല്ലല്ലോ. എല്ലാവർക്കുമൊപ്പം എത്തുന്നതാണ് എന്റെ രാഷ്ട്രീയം.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

പി. ഡി. ബൗസാലി

പതിനാറാം തീയതി രാവിലെ പത്തുമണിയോടുകൂടി നൈസായിലെ ഇനിയാതതൻ സത്രത്തിൽ നിന്നും ഞങ്ങൾ കേപ്പ് ടൗണിലേക്കു യാത്ര തിരിച്ചു. അഞ്ചര മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ അഗൽഹാസ് (Agalhas )എന്ന സ്ഥലത്തു വന്നു. അവിടെ ഇന്ത്യൻ മഹാസമുദ്രത്തിൻെറ തീരത്തായി ഒരു ലൈറ്റ് ഹൗസുണ്ട്. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി നിന്നാൽ ഇന്ത്യൻ മഹാ സമുദ്രവും, ആ സ്ഥലത്തിനു ചുറ്റുമുള്ള പട്ടണങ്ങളും മറ്റും കാണാം. ഈ സ്ഥലത്തിൻെറ ഒരു പ്രത്യേകത ഈ ലൈറ്റ് ഹൗസിനടുത്താണ് ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും ഒത്തു ചേരുന്ന സംഗമ സ്ഥാനം. സൗത്താഫ്രിക്കയുടെ ഏറ്റവും തെക്കേ അറ്റമാണ് ഈ സംഗമസ്ഥാനം. അവിടെ പ്രത്യേകമായി അടയാളപ്പെടുത്തിയ ഒരു സ്ഥാനമുണ്ട്. നമ്മൾ നിന്നാൽ ഒരു കാല് ഇന്ത്യൻ മഹാസമുദ്രവും മറ്റേ കാല് അറ്റ്ലാന്ററിക് സാമുദ്രത്തിന്റെ ഭാഗത്തുമാണ്. ധാരാളം സന്ദർശകർ അവിടെ നിന്നു ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. തറയിൽ പ്രത്യേകമായ Indian ocean/ Atlantic ocean എന്ന് വലിയ അക്ഷരത്തിൽ പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ടു സമുദ്രങ്ങളിലെയും ഓളങ്ങൾ തമ്മിൽ തഴുകുന്ന സ്ഥലത്ത് ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു.

അവിടെ നിന്നും ഞങ്ങൾ Hermanus (ഹെർമാനസ്‌ ) എന്ന പട്ടണത്തിലേക്കു പോയി. രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് ഹെർമാനാസിത്തിലെത്തിയത്, നല്ല വീതിയുള്ള ടാറിട്ട റോഡാണ്. ഒരു പ്രത്യേകതയെടുത്തു പറയുവാനുള്ളത് മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് റോഡിന്റെ ഇരുവശവും മരുഭൂമിപോലെ, ഒരു വശം പാറക്കൂട്ടങ്ങളും മലകളും നിറഞ്ഞ വരണ്ട ഭൂമി. മറുവശവും ഏതാണ്ട് അതുപോലെ തന്നെ. മണിക്കൂറുകളോളം യാത്ര ചെയ്തു കഴിയുമ്പോഴാണ് മനുഷ്യവാസമുള്ള സ്ഥലങ്ങൾ കാണുന്നത്. ഞങ്ങൾ ഹെർമാനസിൽ താമസിച്ചു. ഈ സ്ഥലത്തിന്റെ പ്രത്യേകത, ഇതിനടുത്തുള്ള കടൽ ഭാഗത്ത്‌ ധാരാളം തിമിംഗലങ്ങൾ ഉണ്ട് (Whale Watch Area). പിറ്റേദിവസം തിമിംഗലങ്ങളെ കാണാൻ പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അന്നുരാവിലെ കടൽ പ്രഷുബ്ദമാവുകയും, തിമിംഗലങ്ങളെ കാണാറുള്ള സ്ഥലത്തേക്കുള്ള ബോട്ട് യാത്ര നിരോധിക്കുകയും ചെയ്തതിനാൽ ഞങ്ങൾ തിമിംഗലങ്ങളെ കാണാതെ യാത്ര തുടർന്നു മണിക്കൂറുകളോളം യാത്ര ചെയ്തു വൈകിട്ട് 9. 30മണിയോടുകൂടി കേപ് ടൗണിനു കുറച്ചു ദൂരത്തുള്ള കോ മിററി (Khommitte ) എന്ന സ്ഥലത്തുള്ള സെന്റ് ജോസഫ് സെമിനാരിയോട് ചേർന്നുള്ള ഗസ്റ്റ് റൂമുകളിൽ താമസിച്ചു.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം.

ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരി തെളിഞ്ഞു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ദീപം തെളിയ്ച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചതിൽ പ്രകാരം രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ ലിവർപൂളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്നു . പ്രോട്ടോ സിഞ്ചെല്ലൂസ് വെരി .റവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ വെരി .റവ. ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , വെരി .റവ . ഫാ. സജി മലയിൽപുത്തൻ പുരയിൽ , കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറ , ചാൻസിലർ വെരി . റവ . ഫാ. മാത്യു പിണക്കാട്ട് , കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് , റോമിൽസ് മാത്യു എന്നിവർ സമീപം .

മുൻ നിച്ഛയ പ്രകാരം ക്യത്വം ഒമ്പതു്മ്പത് മണിക്ക് തന്നെ കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടന്നു. ഔപചാരികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്ക് തെളിയിച്ച് നിർവ്വഹിച്ചു. -ദൈവവചനം ആഘേഷമാക്കണ്ടതിന്റെ ആവശ്യകത മാർ ജോസഫ് സ്രാമ്പ്രിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടി കാട്ടി. ബെബിൾ കലോൽസവത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ദൈവവചനത്തിന്റെ ആലോഷമാണ്. ദൈവവചനം ഹൃദയത്തിൽ സൂക്ഷിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ബൈബിൾ കലോൽസവ വേദിയിലേയ്ക്കു് എത്തികൊണ്ടിരി ക്കുന്നത്. പ്രധാന വേദിയിലേകൃള്ള ഗതാഗത നിയന്ത്രണത്തിന് ലോക്കൽ പോലിസിന്റെ സഹായമുള്ളത് ബൈബിൾ കലോൽസവത്തിൽ പങ്കെടുക്കാൾ എത്തിയവർക്ക് സഹായകരമായി. ബൈബിൾ കലോത്സവംമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ മലയാളം യകെയിൽ ഉടൻ അപ് ലോഡ് ചെയ്യുന്നതായിരിക്കും.

RECENT POSTS
Copyright © . All rights reserved