ന്യൂസ് ഡെസ്ക്,  മലയാളം യുകെ

ലണ്ടൻ : ട്രെയിൻ യാത്രക്കാർക്ക് വൻ തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വർദ്ധനവ്. 2.7% നിരക്ക് വർദ്ധനവ് ആണ് ഉണ്ടായത്. വ്യവസായ സ്ഥാപനമായ റെയിൽ ഡെലിവറി ഗ്രൂപ്പ് നവംബറിൽ പ്രഖ്യാപിച്ചതാണീ വർദ്ധനവ്. തുടർച്ചയായ മൂന്നാം വർഷമാണ് ശരാശരി നിരക്ക് ആർ‌പി‌ഐയ്ക്ക് താഴെയായിരിക്കുന്നതെന്ന് ട്രെയിൻ കമ്പനികൾ പറയുന്നു. വാർഷിക പാസിൽ 100 പൗണ്ടിന്റെ വർദ്ധനവ് ഉണ്ട്. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പല പദ്ധതികളും മുന്നോട്ട് വെക്കുന്നുണ്ട്. “എന്നെ നിങ്ങൾക്ക് വർഷാവസാനത്തോടെ വിധിക്കാൻ കഴിയും. ഈ മാറ്റങ്ങൾക്ക് സമയമെടുക്കും, പക്ഷേ ആളുകൾ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു. ” അദ്ദേഹം ബിബിസിയോട് പറഞ്ഞു. എന്നാൽ ടോറികൾക്ക് കീഴിൽ യാത്രക്കാർ വീണ്ടും കുറഞ്ഞ തുക ആയിരിക്കുമ്പോൾ തന്നെ കൂടുതൽ പണം നൽകുകയാണെന്ന് ലേബർ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ആൻഡി മക്ഡൊണാൾഡ് പറഞ്ഞു.

യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രയാണ് ആവശ്യമെന്ന് വാച്ച്‌ഡോഗ് ഡയറക്ടർ ഡേവിഡ് സൈഡ്ബോട്ടം പറഞ്ഞു. കാലതാമസത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാൻ അദ്ദേഹം യാത്രക്കാരെ പ്രോത്സാഹിപ്പിച്ചു. യാത്രകൾ മെച്ചപ്പെടുത്തുന്നതിനായി റെയിൽ കമ്പനികൾ നിക്ഷേപം നടത്തുന്നുവെന്ന് റെയിൽ‌വേ ഡെലിവറി ഗ്രൂപ്പിന്റെ നേഷൻ ആൻഡ് റീജിയൻ ഡയറക്ടർ റോബർട്ട് നിസ്‌ബെറ്റ് പറഞ്ഞു. 2020 ൽ ആഴ്ചയിൽ 1,000 അധിക സർവീസുകളും 1,000 വണ്ടികളും കൊണ്ടുവരും. റെയിൽവേയിലേക്ക് ഒരുപാട് നിക്ഷേപങ്ങൾ നടക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി.

വാർഷിക റെയിൽ വിലവർദ്ധനവിന്റെ 40% നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സർക്കാരുകളാണ്. കഴിഞ്ഞ ജൂലൈയിലെ റീട്ടെയിൽ പ്രൈസസ് ഇൻഡക്സ് (ആർ‌പി‌ഐ) പണപ്പെരുപ്പ നടപടികളിലേക്ക് അവരെ ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ് നിരക്ക് വർദ്ധനവ് തീരുമാനിക്കുന്നത് ട്രെയിൻ കമ്പനികളാണ്. ആർ‌പി‌ഐ പണപ്പെരുപ്പം കഴിഞ്ഞ വർഷം 2.8 ശതമാനമായിരുന്നു. ഇന്നലത്തെ ഈ നിരക്ക് വർദ്ധനവിന് എതിരെ ലണ്ടൻ കിംഗ്സ് ക്രോസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടന്നു.