ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഡൽഹി :- 55 ശതമാനത്തിൽ താഴെ വിജയശതമാനം ഉള്ള 342 ഓളം സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്താൻ ഡൽഹി ഗവൺമെന്റിന്റെ തീരുമാനം. കണക്ക് വിഷയങ്ങൾക്കാണ് ഇപ്പോൾ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കുന്നത്. ജനുവരി മാസത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഏകദേശം മുപ്പതിനായിരത്തോളം കുട്ടികൾക്കായി ഈ ക്ലാസ്സുകൾ നടത്തുന്നതാണെന്ന് ഗവൺമെന്റ് അധികൃതർ അറിയിച്ചു. ബോർഡ് പരീക്ഷയിൽ വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായണ് ഈ നടപടി. ഈ തീരുമാനം ഡൽഹി ക്യാബിനറ്റ് തിങ്കളാഴ്ച അംഗീകരിച്ചു.


കഴിഞ്ഞ വർഷത്തെ ഡൽഹി പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ ഏകദേശം 1.66 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ തന്നെ 37, 073 വിദ്യാർഥികൾ കണക്ക് വിഷയത്തിൽ തോൽക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് കുട്ടികൾക്കായി സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. പരീക്ഷയ്ക്ക് മുൻപായി ഏകദേശം 100 മണിക്കൂർ അധിക കോച്ചിംഗ് നൽകുന്നതാണ് പുതിയ നടപടി. 30 പേരടങ്ങുന്ന ഓരോ ബാച്ചുകളിലായി ദിവസവും രണ്ടു മണിക്കൂർ നീണ്ട കോച്ചിംഗ് ആണ് ഉദ്ദേശിക്കുന്നത്.

സ്കൂളിലെ അധ്യാപകരെ മാറ്റി, പുറത്തുനിന്നുള്ള ഏജൻസികളെയാണ് ഇതിനായി ഏൽപ്പിച്ചിരിക്കുന്നത്. ഈ ഏജൻസികൾ അധ്യാപകരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.