യുകെയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. അതിനിടെ ആദ്യമായി ടിവി തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ജെറിമി കോർബിനും ബ്രെക്സിറ്റിനെച്ചൊല്ലി ഏറ്റുമുട്ടി. ‘ഈ ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന്’ ഉറപ്പ് നല്‍കിയ ജോണ്‍സണ്‍ ‘വിഭജനവും പ്രതിബന്ധവും മാത്രമാണ്’ ലേബര്‍പാര്‍ട്ടിയുടെ അജണ്ടയെന്നും ആരോപിച്ചു. എൻഎച്ച്‌എസ്, വിശ്വാസവും നേതൃത്വവും, സ്കോട്ട്‌ലൻഡിന്റെ ഭാവി, രാജകുടുംബം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മില്‍ കൊമ്പുകോർത്തു. ചര്‍ച്ചയില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു എന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബർഗ് പറഞ്ഞു. പക്ഷേ, പ്രേക്ഷകർ അവരുടെ പല പ്രസ്താവനകളെയും പരിഹാസത്തോടെ നോക്കിക്കണ്ടതും ശ്രദ്ധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ വിജയിച്ചത് ആരാണെന്ന് കണ്ടെത്തുന്ന തിരക്കിലാണ് പോളിംഗ് സംഘങ്ങള്‍. മിക്ക ലേബർ വോട്ടർമാരും ജെറിമി കോർബിൻ വിജയിച്ചുവെന്നും, മിക്ക കൺസർവേറ്റീവ് വോട്ടർമാരും ബോറിസ് ജോൺസൺ വിജയിച്ചുവെന്നും കരുതുന്നു. അതേസമയം, ജോൺസന്റെയും കോർബിന്റെയും പ്രകടനങ്ങൾ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ തള്ളിക്കളഞ്ഞു. രണ്ടും വെറും വാചാടോപം മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. പരമപ്രധാനമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സംവാദം അവസാനം ഒരു വഴിപാടുപോലെ തീര്‍ത്തതില്‍ ഗ്രീൻ പാർട്ടി സഹ-നേതാവ് സിയാൻ ബെറി നിരാശ പ്രകടിപ്പിച്ചു.
എങ്ങിനെയെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ മതിയെന്ന ജോണ്‍സന്‍റെ നിലപാടിനെ കടന്നാക്രമിച്ചുകൊണ്ടാണ് കോര്‍ബിന്‍ സംസാരിച്ചത്. ജോണ്‍സണ്‍ ഉണ്ടാക്കിയ കരാര്‍ കീറിക്കളഞ്ഞ് കൂടുതല്‍ ജനപ്രിയമായ മറ്റൊരു കരാര്‍ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കുമെന്ന് കോർബിൻ പറയുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്‍റെ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി അമേരിക്കന്‍ കമ്പനികളെ ഏല്‍പ്പിക്കാനാണ് ജോണ്‍സണ്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിനു തെളിവായി അമേരിക്കയുമായി പുതിയ സര്‍ക്കാര്‍ നടത്തിയ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ വ്യാപാര ചര്‍ച്ചകളില്‍ എവിടെയും എന്‍എച്എസ് ഒരു വിലപേശല്‍ ശക്തിയായി മാറില്ലെന്നാണ് ജോണ്‍സണ്‍ നല്‍കിയ മറുപടി.
പള്ളിക്കോണം രാജീവ്
ചില പ്രാചീന സംസ്കൃതകാവ്യങ്ങളിൽ “വിഷഘ്ന” എന്ന പേരിലാണ് മണിമലയാറിനെ സൂചിപ്പിച്ചിരിക്കുന്നത്. വിഷത്തെ നശിപ്പിക്കുന്നവൾ എന്നർത്ഥം. ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാടും മേടും താണ്ടിയെത്തുന്ന ശുദ്ധജലവാഹിനിയായതിനാൽ ഈ നാമകരണം തികച്ചും യുക്തം. പുല്ലകയാർ, വല്ലപ്പുഴ, വല്ലവായ്പുഴ എന്നൊക്കെയും മുൻകാലങ്ങളിൽ വിളിച്ചിരുന്നു. ഏരുമേലിക്ക് മുമ്പുള്ള ഭാഗത്തെ ഇന്നും പുല്ലകയാർ എന്നു തന്നെയാണ് വിളിക്കാറുള്ളത്. തിരുവല്ലായിലൂടെ ഒഴുകുന്നതിനാലാണ് വല്ലയാർ എന്നും വല്ലവായ്പുഴ എന്നും അറിയപ്പെടുന്നത്
മീനച്ചിലാറിനും പമ്പയുടെയും ഇടയിലായി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ 92 കിലോമീറ്റർ നീളത്തിൽ ഒഴുകുന്നു. ഉത്ഭവസ്ഥാനം ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിലെ അമൃതമേടാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും അഴുതയാറിന്റെയും (പമ്പയുടെ കൈവഴി) തേയിലപ്പുരയാറിന്റെയും (പെരിയാറിന്റെ കൈവഴി) ഉത്ഭവസ്ഥാനങ്ങൾ അമൃതമേട് തന്നെയാണ് എന്നത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പതനസ്ഥാനത്തെത്തുമ്പോൾ പമ്പയുമായി ചേർന്ന് നിരവധി കൈവഴികളിലൂടെ ജലം പങ്കിടുന്നു. കുട്ടനാടിന്റെ ഏറിയ ഭൂഭാഗവും ഈ നദിയുടെ സ്വാധീനത്തിലാണ്. വേമ്പനാട്ടു കായലിലെ പതനസ്ഥാനം കൈനകരിയാണ്.
പുരാതനകാലം മുതൽ സുഗന്ധവ്യഞ്ജനവാണിജ്യവുമായി ബന്ധപ്പെട്ട് പ്രധാന ഗതാഗതമാർഗ്ഗമെന്ന നിലയിൽ മണിമലയാറിന് വളരെയേറെ പ്രാധാന്യമുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറുടെ മുദ്രപതിപ്പിച്ച നാണയങ്ങൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് കണ്ടെടുത്തതിനാൽ മണിമലയാറ്റിലേയ്ക്കെത്തുന്ന ചിറ്റാറിന്റെ കരയിലെ കാഞ്ഞിരപ്പള്ളിയുടെ വാണിജ്യപൈതൃകം എത്രയും പ്രാചീനമാണെന്ന് തെളിയുന്നു. കാഞ്ഞിരപ്പള്ളിയങ്ങാടിയിൽനിന്ന് നെല്ക്കിണ്ട (നിരണം), ബെറാക്കേ (പുറക്കാട്) എന്നീ പ്രാചീനതുറമുഖങ്ങളിലേക്ക് വാണിജ്യവിഭവങ്ങൾ എത്തിച്ചിരുന്നത് മണിമലയാറ്റിലൂടെയായിരുന്നു. കമ്പംമെട് ചുരം കടന്ന് മധുരയിലേക്ക് പ്രാചീന മലമ്പാത ഇണ്ടായിരുന്നതിനാൽ സഹ്യനെ കടന്നെത്തിയിരുന്ന പാണ്ടിവിഭവങ്ങളും കപ്പൽ കയറാൻ മണിമലയാറിനെ ആശ്രയിച്ചിരിക്കാം. കാഞ്ഞിരപ്പള്ളിയുടെ ഇന്നും തുടരുന്ന വാണിജ്യ പ്രാധാന്യത്തിന് ഹേതുവായത് മണിമലയാറിന്റെ സാമീപ്യം തന്നെയാണെന്നതിൽ സംശയമില്ല.
പലപ്പോഴായി മണിമലയാറിന്റെ ലാവണ്യം പലയിടങ്ങളിലായി കണ്ടറിഞ്ഞിട്ടുണ്ട് എങ്കിലും ആ നദിയുടെ ഉത്ഭവസ്ഥാനങ്ങൾ നേരിൽ കാണാനുണ്ടായ അനുഭവമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്നത്. വാഗമൺ മലനിരകൾക്ക് അമൃതമേട്ടിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ടു കൈവഴികൾ! അവയിലൊന്ന് മദാമ്മക്കുളത്തിൽ വെള്ളച്ചാട്ടമായി എത്തി മൂപ്പൻമലയുടെ ചെരുവിലൂടെ പടിഞ്ഞാറോട്ട് കുത്തനെ ഒഴുകി ഇളംകാടിനടുത്തെത്തുന്നു. അമൃതമേട്ടിലെ തന്നെ ഉപ്പുകുളത്തിൽ വന്നു ചേരുന്ന നീർച്ചാലുകളും തടയിണ കവിഞ്ഞൊഴുകി ഇളംകാട്ടിലെത്തി ആദ്യത്തെ കൈവഴിയോടു ചേരുന്നു.
കോലാഹലമേടിന് തെക്കുനിന്ന് ആരംഭിക്കുന്ന നീർച്ചാലുകൾ ചേർന്ന് തെക്കോട്ടൊഴുകി വല്യേന്ത കടന്ന് എന്തയാറായി ഇളംകാട്ടിലെത്തുമ്പോൾ ആദ്യശാഖകൾ ഒപ്പം ചേരുന്നു. വെംബ്ലിയിലെത്തുമ്പോൾ കിഴക്ക് ഉറുമ്പിക്കരയിൽ നിന്ന് തുടങ്ങി വെള്ളാപ്പാറ വെള്ളച്ചാട്ടവും, വെംബ്ലി വെള്ളച്ചാട്ടവും കടന്ന് പാപ്പാനിത്തോട് വന്നുചേരുന്നു. പെരുവന്താനത്തിന് കിഴക്ക് പുല്ലുപാറ മലനിരകളിൽനിന്ന് തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന കൊക്കയാർ കൂട്ടിക്കലിൽ വച്ച് ഒപ്പം ചേരുന്നു. താളുങ്കൽ തോടും കൂട്ടിക്കലിൽ സംഗമിക്കുന്നു.
പുല്ലകയാർ എന്ന പേരോടെ തെക്കോട്ടൊഴുകി മുണ്ടക്കയത്തെത്തുമ്പോൾ പാഞ്ചാലിമേടിന്റെ പടിഞ്ഞാറൻ ചെരുവുകളിൽനിന്ന് ഉത്ഭവിക്കുന്ന തോടുകൾ ചേർന്ന നെടുംതോടും പൈങ്ങണതോടും മഞ്ഞളരുവിയും ഒപ്പം ചേരുന്നു. എരുമേലിക്ക് വടക്ക് കൊരട്ടിയിലെത്തുമ്പോൾ വെൺകുറിഞ്ഞിയിൽനിന്ന് തുടങ്ങി വടക്കോട്ടൊഴുക്കി എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തെ തഴുകിയെത്തുന്ന എരുമേലിത്തോട് വന്നുചേരുന്നു.
വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന പുല്ലകയാർ വിഴിക്കത്തോടിനും ചേനപ്പാടിക്കുമിടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകിയെത്തുമ്പോൾ പൊടിമറ്റത്തു നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളിയിലൂടെ ഒഴുകിയെത്തുന്ന ചിറ്റാർ ചേരുന്നതോടെ പുല്ലകയാർ മണിമലയാറായി മാറുന്നു. ചെറുവള്ളി എസ്റ്റേറ്റും പൊന്തൻപുഴ വനവും ഇതിന് തെക്കാണ്. ചെറുവള്ളി ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകി മണിമലയിലെത്തിച്ചേരുന്നു.
പിന്നീട് തെക്കുപടിഞ്ഞാറു ദിശയിലാണ് ഗതി.
കോട്ടാങ്ങലും കുളത്തൂർമൂഴിയും കടന്ന് വായ്പൂരെത്തുന്നു. മല്ലപ്പള്ളി കടന്നാൽ പിന്നീട് ഒഴുക്ക് തെക്കോട്ടാണ്. കീഴ്‌വായ്പൂരും വെണ്ണിക്കുളവും കഴിഞ്ഞ് കല്ലൂപ്പാറയെ ഒന്നു ചുറ്റിക്കറങ്ങി കവിയൂരിന് തെക്കു ചേർന്ന് കുറ്റൂരെത്തുന്നു. വല്ലപ്പുഴയായി തിരുവല്ലാ ഗ്രാമത്തിന് തെക്കതിരായി വെൺപാലയും കടന്ന് നെടുമ്പുറത്തെത്തുമ്പോൾ പമ്പയുമായി ബന്ധിപ്പിക്കുന്ന ആദ്യ കൈവഴിയായ വരട്ടാർ കിഴക്കുനിന്ന് വന്നുചേരുന്നു.
തുടർന്ന് ആലംതുരുത്തെത്തുമ്പോൾ പമ്പയിൽ നാക്കിടയിൽ നിന്നുവരുന്ന കൈവഴി സംഗമിക്കുന്നു. പുളിക്കീഴും കഴിഞ്ഞ് നീരേറ്റുപുറത്തെത്തിയാൽ വടക്കോട്ടാണ് സഞ്ചാരം. നീരേറ്റുപുറത്തു നിന്ന് തുടങ്ങി തലവടിയും എടത്വയും ചമ്പക്കുളവും നെടുമുടിയും കടന്ന് കൈനകരിയിൽ വച്ച് വേമ്പനാട്ടുകായലിലേക്ക് പതനത്തിലേയ്ക്കുള്ള ആദ്യകൈവഴി എത്തുന്നു. ഈ ഭാഗമത്രയും നിരവധി തോടുകൾ കൊണ്ട് മണിമലയാറും പമ്പയും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
പ്രധാന നദി നീരേറ്റുപുറത്തു നിന്ന് വടക്കോട്ടൊഴുകി മുട്ടാർ കടന്ന് കിടങ്ങറയിലെത്തി രണ്ടായി പിരിയുന്നു. പടിഞ്ഞാറേ ശാഖ രാമങ്കരി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി കൈനകരിയിൽ വച്ച് കായലിൽ ചേരുന്നു. കിഴക്കൻശാഖ കിടങ്ങറയിൽനിന്ന് തുടങ്ങി കുന്നംകരി, വെളിയനാട്, കാവാലം എന്നീ പ്രദേശങ്ങൾ കടന്ന് കൈനകരിക്ക് കിഴക്കുവച്ച് കായലിൽ ചേരുന്നു.
നദിയൊഴുകുന്ന പ്രദേശങ്ങൾ സാംസ്കാരികമായും സമ്പന്നമാണ്. പുരാതനമായ ശാക്തേയ ഗോത്രാരാധനാ സ്ഥാനമായ വള്ളിയാങ്കാവിൽ ഭഗവതി ക്ഷേത്രത്തിനെ ചുറ്റിയൊഴുകുന്ന കൈവഴി പാഞ്ചാലിമേട്ടിൽനിന്നാണ് ഉത്ഭവിക്കുന്നത്. നിരവധി കാവുകളും ഗോത്രാരാധനാ കേന്ദ്രങ്ങളുമാണ് നദീതടത്തിലാകെയുള്ളത്. പേട്ടതുള്ളലും ചന്ദനക്കുടവും ഒരേ ആചാരത്തിന്റെ ഭാഗമായ എരുമേലി നദിയുടെ സംഭാവനയാണ്. ഡച്ചുരേഖകളിൽ എരുമേലൂർ എന്ന് രേഖപ്പെടുത്തിയ മലയോര വ്യാപാരകേന്ദ്രമാണ് എരുമേലി. കാഞ്ഞിരപ്പള്ളിയിലേതുപോലെ തന്നെ റാവുത്തർ സമൂഹം വ്യാപാരത്തിനായി കുടിയേറി പാർത്തയിടം. ശബരിമല അയ്യപ്പന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം!
ശബരിഗിരി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാനിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് നദിയുടെ തെക്കേക്കരയിലാണ്. തെക്കംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളി ഭഗവതിയുടെ ക്ഷേത്രം അല്പം വടക്കോട്ടു മാറിയാണ്. ചെറുവള്ളി എസ്റ്റേറ്റിൽ മേഞ്ഞു നടക്കുന്ന തനി നാടൻ ഇനമായ ചെറുവള്ളിക്കുള്ളൻപശുക്കൾ വിഷഘ്നയുടെ ദിവ്യതീർത്ഥവും നദീതടത്തിലെ ഔഷധസസ്യങ്ങളും സേവിച്ച് മേന്മയുള്ള പാൽ ചുരത്തുന്നവയാണ്.
നദി മണിമലയിലെത്തുമ്പോഴാണ് തനിസ്വരൂപം വെളിവാക്കുന്നത്. അതുകൊണ്ടുതന്നെയാവാം സ്ഥലനാമം നദിയുടെ തന്നെ പേരായി മാറിയത്. കേരളത്തിലെ പ്രസിദ്ധമായ പടയണിയാണ് മണിമലയാറിന്റെ തീരത്തെ കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ നടക്കാറുള്ളത്.
നദി ഒഴുകിയെത്തുന്ന കല്ലൂപ്പാറ പ്രദേശത്തിന് ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുണ്ട്. പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശത്ത് ആധിപത്യം ഇടപ്പള്ളി രാജാക്കന്മാർക്കായിരുന്നു. ഒരു രാജ്യത്തു തന്നെ അന്യരാജ്യത്തെ രാജാവിന്റെ അധീനതയിൽ വരുന്ന പ്രദേശം! 14-ാം നൂറ്റാണ്ടു മൂന്നര നൂറ്റാണ്ടോളം കല്ലൂപ്പാറ എളങ്ങല്ലൂർ സ്വരൂപ(ഇടപ്പള്ളി) ത്തിന്റെതായിരുന്നു. പ്രസിദ്ധമായ കല്ലൂപ്പാറ പള്ളി പണി കഴിച്ചത് ഇടപ്പള്ളിത്തമ്പുരാന്റെ ആശീർവാദത്തോടെയെന്ന് ചരിത്രം. എരുമേലിയും കാത്തിരപ്പള്ളിയും പോലെ തന്നെ കല്ലൂപ്പാറയും വ്യാപാരകേന്ദ്രമായിരുന്നു. മാത്രമല്ല, പോർച്ചുഗീസ് -ഡച്ചു കാലഘട്ടത്തിൽ ഇടപ്പള്ളിയുമായുണ്ടായ കുരുമുളക് വ്യാപാരത്തിന്റെ പ്രധാനകേന്ദ്രവും കല്ലൂപ്പാറയായിരുന്നു.
മണിമലയാറിന്റെ തീരത്ത് പുരാതനകേരളത്തിലെ രണ്ട് ബ്രാഹ്മണഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നു. കവിയൂരും തിരുവല്ലയും. പല്ലവകാല ശില്പങ്ങളോട് സാമ്യപ്പെടുന്ന അപൂർവ്വ ശിലാസൃഷ്ടികളോടുകൂടിയ ഗുഹാക്ഷേത്രവും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമായ ശ്രീകോവിലും ഹനുമാന്റെ ഉപദേവാലയവുമുള്ള കവിയൂർ മഹാദേവക്ഷേത്രവും ഗ്രാമത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ്.
വല്ലയാർ, വല്ലവായ് എന്നീ പേരുകൾ നദിക്ക് ലഭിക്കുന്നത് തിരുവല്ലാ ഗ്രാമത്തിന്റെ സാമീപ്യത്തിൽനിന്നാണ്. മുല്ലേലിത്തോട് എന്ന കൈവഴി മണിമലയാറ്റിൽ നിന്നു തുടങ്ങി തിരുവല്ല ഗ്രാമത്തിനുള്ളിലൂടെയൊഴുകി മണിമലയാറ്റിൽ തന്നെ ചേരുന്നു. ഗ്രാമക്ഷേത്രമായ ശ്രീവല്ലഭക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ കൈവഴി ഒഴുകുന്നത്. ഒരു കാലത്ത് മണിമലയാറിന്റെ തടങ്ങളിൽ കരിമ്പുകൃഷിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ നാമമാത്രമായി കരിമ്പുകൃഷിയുണ്ട്.
കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശത്തുമുള്ള നെൽക്കൃഷി പ്രധാനമായും മണിമലയാറിനെ ആശ്രയിച്ചാണ്. പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തി നിർണ്ണയിച്ചിരുന്നതും മണിമലയാറായിരുന്നു. നീരേറ്റുപുറത്തിന് കിഴക്ക് തെക്കുംകൂറും പടിഞ്ഞാറു ചെമ്പകശ്ശേരിയുമായിരുന്നു. മുട്ടാർ, കിടങ്ങറ പ്രദേശങ്ങൾ തെക്കുംകൂറിലായിരുന്നെങ്കിൽ അതിന് പടിഞ്ഞാറും ചെമ്പകശ്ശേരി തന്നെ. കാവാലത്തിന് പടിഞ്ഞാറ് മങ്കൊമ്പ് , പുളിങ്കുന്ന് പ്രദേശമാകട്ടെ വടക്കുംകൂർ റാണിയുടെ അധീനതയിലായിരുന്നു. കാവാലത്തിനടുത്ത് മണിമലയാറിനോട് ചേർന്ന് പതിനേഴാം നൂറ്റാണ്ടിൽ ഒരു തുഴച്ചിൽ സ്കൂൾ ഉണ്ടായിരുന്നതായി ഡച്ചുകാരുടെ ഒരു ഭൂപടത്തിൽ കാണുന്നു.
നീരേറ്റുപുറം, ചമ്പക്കുളം എന്നിവിടങ്ങളിലെ വള്ളംകളികൾ, എടത്വാ പള്ളി പെരുന്നാൾ ഒക്കെയും മണിമലയാറിന്റെ സാംസ്കാരികപൈതൃകത്തിന്റെ അടയാളങ്ങൾ കൂടിയാണ് . **നാഗപ്പുല്ല്* പാമ്പുവിഷചികിത്സയില്‍ ഉപയോഗിച്ചിരുന്നു.* അതുള്ള സ്ഥലത്തു പാമ്പുകള്‍ വരില്ല എന്നും വിഷഹാരികള്‍ വിശ്വസിച്ചിരുന്നു. മലമുകളില്‍ മണിമലയാര്‍ നാഗപ്പുല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്നതാണു പാമ്പുവിഷത്തിനു പ്രതിവിധിയാകാന്‍ കാരണം എന്നു പഴമക്കാര്‍. വിഷഘ്ന (विषघ्ना) എന്നു പേരു കിട്ടിയത് അങ്ങനെയാണ്. മണിമലയാറിലെ വെള്ളമെടുക്കാന്‍ ദൂരദേശങ്ങളില്‍നിന്നും നാട്ടുവൈദ്യന്മാര്‍/വിഷഹാരികള്‍ എത്തുമായിരുന്നു. നാഗപ്പുല്ല്, കരിമ്പു പോലെ ഉയരമുള്ളതാണ്. അതു വെട്ടി ഉണക്കി ഊന്നുവടിയായി ഉപയോഗിച്ചിരുന്നു. ഇതു പാമ്പുകളെ അകറ്റും എന്നു വിശ്വസിച്ചിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സാഗ്രെബ്: കുട്ടികളെ യൂണിവേഴ്സിറ്റിയിൽ ചേരാൻ പ്രേരിപ്പിക്കുന്നത് നല്ല മാർക്ക്, സ്വന്തമായി പഠിക്കാനും ഹോംവർക്ക് ചെയ്യാനും ഉള്ള ഒരിടം, മാതാപിതാക്കളുടെ പ്രതീക്ഷകൾ എന്നീ ഘടകങ്ങൾ ആണെന്ന് പുതിയ കണ്ടെത്തൽ. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടാതെ ഇവയെല്ലാം കുട്ടികളുടെ വളർച്ചയിലും സ്വാധീനിക്കുന്നു എന്ന കണ്ടെത്തൽ നടത്തിയത് ക്രൊയേഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച്ചിലെ ഗവേഷകരാണ്. സാഗ്രെബ് നഗരത്തിലെ 23 സ്കൂളുകളിലെ 13, 14, 15 വയസ് പ്രായമുള്ള 1,050 വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പഠനങ്ങൾ നടത്തിയത്.

തുടർപഠനത്തിന് താല്പര്യം ഉണ്ടോ, മാതാപിതാക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടോ, സ്കൂൾ പരിസരങ്ങൾ തൃപ്തികരമാണോ, വീട്ടിൽ സ്വന്തമായി ഒരു മുറിയും കമ്പ്യൂട്ടറും ഉണ്ടോ എന്നീ ചോദ്യങ്ങളാണ് വിദ്യാർത്ഥികളോട് ചോദിച്ചത്. കുട്ടികളുടെ ഗ്രേഡുകൾ, ക്ലാസ്സ് മുറിയുടെ വലിപ്പം തുടങ്ങിയ വിവരങ്ങളും ഗവേഷകർ ശേഖരിച്ചു. ഉന്നതവിദ്യാഭ്യാസം നടത്താനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹത്തെ സ്കൂൾ തലത്തിലുള്ള ഘടകങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്നും അവർ കണ്ടെത്തി.

ആൺകുട്ടികളേക്കാൾ ഉപരി പെൺകുട്ടികളാണ് യൂണിവേഴ്സിറ്റി പഠനത്തിന് താല്പര്യം പ്രകടിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം കുട്ടികളുടെ ഭാവി പഠനത്തെ മാതാപിതാക്കൾക്ക് സ്വാധീനിക്കാം. മാതാപിതാക്കളുടെ പ്രതീക്ഷകൾ പങ്കുവെച്ചും അടിസ്ഥാന സൗകര്യങ്ങളായ ഒരു മുറിയും മേശയും ഒരുക്കി കൊടുത്തും കുട്ടികളെ സ്വാധീനിക്കാം. പഠനം നടത്താൻ ഉപയോഗിച്ച കുട്ടികളും മാതാപിതാക്കളും എല്ലാം സാഗ്രെബ് നഗരത്തിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ ഗ്രാമങ്ങളിൽ പാർക്കുന്നവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ഗവേഷകർ പറഞ്ഞു. അവരുടെ സാമൂഹിക, സാമ്പത്തിക നില ഉന്നതവിദ്യാഭ്യാസത്തിന് ഒരു തടസ്സമായി മാറിയേക്കാമെന്നും ഗവേഷകർ അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- തന്റെ പിതാവിന് അതീവ ഗുരുതര മസ്തിഷ്ക രോഗമായ ഹണ്ടിങ്ടൺ രോഗമുണ്ടെന്ന് തന്നോട് വെളിപ്പെടുത്താഞ്ഞ കാരണത്താൽ എൻ എച്ച് എസിനെതിരെ യുവതി കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തന്നോട് കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നെങ്കിൽ, തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നു. ഈ രോഗം തലമുറകളിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. മൂന്ന് ആശുപത്രികൾക്കെതിരെ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മസ്തിഷ്കത്തിലെ സെല്ലുകൾ തനിയെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഹണ്ടിങ്ടൺ രോഗത്തിൽ ഉള്ളത്. ഇത് വ്യക്തിയുടെ സ്വഭാവത്തെയും വളരെ സാരമായി ബാധിക്കും. കേസ് ഫയൽ ചെയ്ത യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും തന്റെ കുഞ്ഞിനും ഈ അസുഖം ബാധിക്കാനുള്ള സാധ്യത 50% ആണ്. 30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രൂപപ്പെടുക. പരാതിക്കാരിക്ക് ഇപ്പോൾ 40 വയസ്സ് ആണ് ഉള്ളതെന്നും, തന്റെ ഭാവി എന്താകുമെന്ന ആശങ്കയിൽ ആണെന്നും അവർ പറയുന്നു. തന്റെ പ്രഗ്നൻസി കാലഘട്ടത്തിൽ ഈ വിവരം ലഭ്യമായിരുന്നു എങ്കിൽ, കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു. 345, 000 പൗണ്ടോളം നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.

യുവതിയുടെ ഭാഗത്തും തെറ്റുകൾ ഉണ്ടെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. തന്റെ പിതാവിന്റെ രോഗവിവരം അറിഞ്ഞിരിക്കെ, ഗർഭിണിയായ തന്റെ സഹോദരിയെ ഈ വിവരം യുവതി അറിയിച്ചില്ലെന്നും ആരോപണങ്ങളുണ്ട്. കേസ് യുവതിക്ക് അനുകൂലമായി വിധി വരുകയാണെങ്കിൽ, ബ്രിട്ടനിലെ നിലവിലുള്ള നിയമങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. കോടതിയിൽ കേസ് നിലനിൽക്കുകയാണ്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിൽ അതിശൈത്യത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ. തിങ്കളാഴ്ച രാത്രി ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ -9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് പുറത്തുവന്നിരുന്നത്. റൂറൽ സ്കോട്ട്ലൻണ്ടിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി റ്റുള്ളോക് ബ്രിഡ്ജിലും ദൽവ്ഹിന്നിയിലും – 8.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നോർത്തേൺ അയർലണ്ടിൽ – 5.1 ഡിഗ്രി സെൽഷ്യസു മാത്രമാണ് രേഖപ്പെടുത്തിയത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് തിങ്കൾ മുതൽ ബുധൻ വരെ അതിശൈത്യത്തിന് ഉള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. വാർദ്ധക്യത്തിൽ ഉള്ളവരും, ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവർക്കും ആണ് ശൈത്യകാലത്ത് ഏറ്റവും കൂടുതൽ അപകട സാധ്യത ഉള്ളത്. അതിശൈത്യം മൂലം ഫ്ലൈറ്റുകളും മറ്റും ക്യാൻസൽ ചെയ്യാനും, ബസ് – ട്രെയിൻ സർവീസ് മുതലായവ മുടങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വടക്കൻ കാറ്റാണ് അതിശൈത്യം ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്നത് എന്നാണ് നിഗമനം. എന്നാൽ ഇത് അധിക ദിവസം നീണ്ടു നിൽക്കാൻ സാധ്യതയില്ല. നോർത്ത് സീ കോസ്റ്റിലും മറ്റും മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ടിലെ മറ്റു ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം പുറത്തു വന്നിട്ടുണ്ട്.
വക്കച്ചന്‍ കൊട്ടാരം
ഗ്ലാസ്‌ഗോ. സ്‌കോട്‌ലന്റില്‍ നടന്ന സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ ആല്‍ബര്‍ട്ട് ആന്റണി കിരീടം ചൂടി. ഇതോടെ യുകെയില്‍
നടക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളുടെ ലിസ്റ്റില്‍ മലയാളത്തിന്റെ പേരും ചേര്‍ക്കപ്പെട്ടു. 1998 മുതല്‍ മലയാളികള്‍ യുകെയില്‍ എത്തിത്തുടങ്ങിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി യുകെയില്‍ ഈ നേട്ടം കൈവരിക്കുന്നത്.
ഗ്ലാസ്‌ഗോ കാമ്പസ് ലാംഗിലെ മലയാളി സമൂഹത്തിന്റെ എല്ലാമെല്ലാമായ ആന്റണിയുടെയും, സിനു ആന്റണിയുടെയും രണ്ട് മക്കളില്‍ മൂത്തമകനായ ആല്‍ബര്‍ട്ടാണ് ബോക്‌സിംഗ് രംഗത്ത് പുതുചരിത്രമെഴുതിയത്. കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം റുഥര്‍ഗ്ലനിലെ Duries B.C Boxing Club ല്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് അതികഠിനമായ പരിശീലനം ഒന്നുകൊണ്ടു മാത്രമാണ് 81kg വിഭാഗത്തില്‍ സ്‌കോട്ടിഷ് ചാംമ്പ്യനായത്. ഗ്ലാസ്‌ഗൊയിലെ സ്റ്റാര്‍ത്ത് ക്ലെയിഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടന്‍സിയില്‍ ബിരുദത്തിന് പഠിക്കുകയാണ് ആല്‍ബര്‍ട്ട് ആന്റണി.
സ്വതവേ വിനയാന്വിതനും, എല്ലാവര്‍ക്കും പ്രിയങ്കരനും, കലാകേരളവും, സെന്റ് ബ്രൈഡ്‌സ് ചര്‍ച്ചും ചേര്‍ന്ന് നടത്തിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതലമുറയ്ക്ക് വേണ്ടി നേതൃത്വം വഹിക്കുകയും ചെയ്ത ആല്‍ബര്‍ട്ട് ബോക്‌സിംഗ് റിംഗിലിറങ്ങിയാല്‍ ആളാകെ മാറും. പിന്നെ തീ പാറുന്ന ഇടികളാണ് ആല്‍ബര്‍ട്ടില്‍ നിന്ന് എതിരാളികള്‍ക്ക് നേരിടേണ്ടി വരിക. അല്പം പ്രതിരോധത്തിലേക്ക് എന്ന തോന്നല്‍ എതിരാളിക്ക് നല്‍കി തൊട്ടടുത്ത നിമിഷം കടന്നാക്രമിച്ച് ഇടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന രീതിയാണ് ആല്‍ബര്‍ട്ടിന്.
ഇന്നേവരെ ഒരു മലയാളിയും മുതിരാത്ത ഈ രംഗത്ത് ആല്‍ബര്‍ട്ടിന് പ്രചോദനമേകി സഹോദരി അലീന എപ്പോഴും അല്‍ബര്‍ട്ടിനോടൊപ്പമുണ്ട്. കൂടാതെ ആല്‍ബര്‍ട്ടിന് പൂര്‍ണ്ണ പിന്‍ന്തുണയുമായി കലാകേരളം ഗ്‌ളാസ്‌ഗോയും.
ചെറുപ്പം മുതലെ ബാസ്‌കറ്റ് ബോളിലും കരേട്ടയിലുമായിരുന്നു ആല്‍ബര്‍ട്ടിനു താല്പര്യം. അപ്രതീക്ഷിതമായി കൂട്ടുകാരില്‍ നിന്നു കിട്ടിയ പ്രചോദനത്താല്‍ ബോക്‌സിംഗ് രംഗത്ത് എത്തിയ ആല്‍ബര്‍ട്ടിന് ഈ മേഘലയില്‍ കേവലം ഒരു വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. വ്യക്തമായ പരിശീലന മുറകള്‍, ദിനചര്യകളില്‍ വരുത്തിയ മാറ്റങ്ങള്‍, ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇതൊക്കെ ആല്‍ബര്‍ട്ടിനെ വിജയത്തിലെത്തിച്ചു. ഗ്ലാസ്‌ഗൊയിലെ സെന്റ് ബ്രയിഡ് ചര്‍ച്ച് വികാരി ഫാ. മോര്‍ട്ടനാണ് ആല്‍ബര്‍ട്ടിന്റെ ആധ്യാത്മിക ഗുരു. മത്സരം നടന്ന സമയം മുഴുവനും ഫാ. മോര്‍ട്ടന്‍ ആല്‍ബര്‍ട്ടിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പുതിയിടത്ത് കുടുംബാംഗമാണ് ആല്‍ബര്‍ട്ട്.
അത്യധികം അപകടം പിടിച്ച മേഖലയില്‍ ആല്‍ബര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന മലയാളം യുകെ യുടെ ചോദ്യത്തോട് അല്‍ബര്‍ട്ടിന്റെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ.
കുട്ടികളുടെ താല്പര്യമാണ് പ്രധാനം. അപകടം നിറഞ്ഞതാണെങ്കിലും അത് ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അതിനെ പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ മക്കള്‍ വിജയത്തിലെത്തുകയുള്ളൂ. ആധുനിക കാലഘട്ടത്തില്‍ പുതുതലമുറയേ പിറകോട്ടു കൊണ്ടു പോകുന്ന അറിവേ നമുക്കുള്ളൂ എന്ന് എന്റെ പ്രായത്തിലുള്ള എല്ലാ മാതാപിതാക്കളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സത്യം തുറന്നു പറഞ്ഞു എന്നു മാത്രം. ഇനിപ്പറയട്ടെ. മക്കള്‍ അപകട മേഘയില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഒരു മാതാപിതാക്കളും തയ്യാറാകില്ല. ഞാനും അതില്‍പ്പെട്ടയാളാണ്. മകന്റെ ഇഷ്ടത്തോട് ചേര്‍ന്നു നില്ക്കുന്നു എന്ന് മാത്രം. എന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ശരിയും തെറ്റും ഞാന്‍ പറഞ്ഞു കൊടുത്തു. തിരിച്ചറിവ് ഉണ്ടാകേണ്ടത് അവര്‍ക്കാണ്. വിജയിച്ച് തിരിച്ച് വരും എന്ന് അവര്‍ക്ക് ആത്മവിശ്വാസവും ഉറപ്പുമുണ്ടെങ്കില്‍ നമ്മള്‍ മാതാപിതാക്കള്‍ എന്തിന് അവര്‍ക്ക് കീറാമുട്ടിയായി നിലകൊള്ളണം?? അവന്‍ അത് തെളിയ്ച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു. കുട്ടികളുടെ അത്മവിശ്വാസത്തില്‍ എനിക്ക് സംതൃപ്തിയാണുള്ളത്. ഞാനും അങ്ങനെ ചിന്തിക്കുന്ന ഒരു പിതാവാണ്. ദൈവീക ചിന്തകളുള്ള ഒരു പിതാവിന്റെ ആത്മവിശ്വാസമാണ് ഞങ്ങള്‍ മലയാളം യുകെ കണ്ടത്.
യുകെയിലെ ബോക്‌സിംഗ് രംഗത്ത് ഒരു പാട് പ്രതീക്ഷകളുള്ള താരമാകാന്‍ അല്‍ബര്‍ട്ടിന് സാധിക്കും എന്നതില്‍ സംശയമില്ല. ആഗോള മലയാളികള്‍ക്ക് അഭിമാനമാണ് ആല്‍ബര്‍ട്ടിന്റെ പ്രകടണം. കൂടുതല്‍ ഉയരത്തില്‍ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു.

ബുദ്ധിമാനായ മനുഷ്യന് ലോകം തന്നെ അവന്റെ ഗുരുവും ആചാര്യനും ആകും.
“ആചാര്യ സർവചേഷ്ടാസ് ലോകാ ഏവഹി ധീമതഃ” ഏത് കാര്യത്തിലും അവനവന്റെ ചുറ്റുമുള്ള ലോകം വഴികാട്ടി ആകുന്നതായാണ് പറയുന്നത്.
ആദ്ധ്യാത്മികജ്ഞാനത്തിന്റെയും ബൗദ്ധിക ജ്ഞാനത്തിന്റെയും വിശേഷജ്ഞാനമായി രൂപം എടുത്ത ആദിമ ആരോഗ്യ രക്ഷാശാസ്ത്രമാണ് ആയുർവ്വേദം. ആദ്യകാല അറിവുകൾക്ക് വലിയ മാറ്റമില്ലാതെ ഇക്കാലത്തും കാലിക പ്രസക്തിയോടെ ലോക വൈദ്യശാസ്ത്ര മേഖല ശ്രദ്ധിക്കും വിധം ഇന്നും അയ്യർവേദം ലോകമൊട്ടാകെ നിലനിൽക്കുന്നു എന്നത് ഏറെ കൗതുകമുള്ള കാര്യമാണ്.
സുഖത്തിനും ദുഖത്തിനും ആയുസിനും ആയുരാരോഗ്യ സൗഖ്യത്തിനും ഹിതമായത് എന്തെല്ലാം അഹിതമായത് എന്തെല്ലാം എന്നും, എത്രത്തോളം എങ്ങനെ അവ ബാധിക്കുന്നു എന്നുംവിശദമാക്കുന്ന ശാസ്ത്രം ആയാണ് ആയുർവേദത്തെ കാണണ്ടത്.
“സുഖാർത്ത സർവഭൂതാനാം
മാതാ സർവാ പ്രവൃത്തയഃ
സുഖം ച വിനാത് ധർമാത്
തസ്മാത് ധർമ്മ പേരോ ഭവേത് ”
എല്ലാ മനുഷ്യനും അഗ്രഹിക്കുന്നത് സുഖ സന്തോഷങ്ങൾ അനുഭവിക്കുക എന്നതാണ്. സുഖസന്തോഷങ്ങൾ അനുഭവിക്കുന്ന ഒരാൾക്ക് മാത്രമേ ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കാനാവു. ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കുമ്പോൾ മാത്രമേ സുഖ സന്തോഷങ്ങൾ അനുഭവിക്കാനും സാധിക്കുകയുള്ളു. അതാണ് ആയുർവ്വേദം ധാർമികചാര്യാക്രമങ്ങൾക്കു പ്രാധാന്യം നൽകുന്നത്.
ധർമാർത്ഥ കാമമോക്ഷ പ്രാപ്തിയാണ് ജീവിത ലക്ഷ്യമായി കാണേണ്ടത്. അതു സാധിക്കാൻ ആരോഗ്യത്തോടെ ജീവിക്കണം. അതിനുള്ള മാർഗങ്ങൾ ആയാണ് ആയുർവേദ നിർദേശങ്ങളെ കാണേണ്ടത്.
“ലോകാ :സമസ്താ :സുഖിനോ ഭവന്തു “ലോകത്തുള്ള സകലരും, സർവ ജീവജാലങ്ങളും സുഖം അനുഭവിക്കുന്നതിനിടയാകട്ടെ എന്ന മഹത്തായ ചിന്ത ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആയുവേദം, സസ്യലതാദികൾക്കും വൃക്ഷങ്ങളുടെ പരിപാലനത്തിനും, പക്ഷി മൃഗാദികളുടെ ആരോഗ്യപരിപാലനത്തിനും മാർഗങ്ങൾ നൽകുന്നുണ്ട്. ഗജയുർവേദം, ആശ്വായുർവേദം, വൃക്ഷായുർവേദം എന്നിവ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വൃക്ഷായുർവേദത്തിൽ നിർദേശിക്കുന്ന പഞ്ചഗവ്യ പ്രയോഗം നൂതന കൃഷി രീതിയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിഷരഹിത, കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി ജൈവവളപ്രയോഗങ്ങളും ഇന്ന് പ്രചാരം നേടിയിട്ടുമുണ്ട്.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അലർജി മൂലം ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. 2018 -19 കാലഘട്ടത്തിൽ 1746 ഓളം കുട്ടികളാണ് അനാഫൈലാക്ടിക് ഷോക്ക് മൂലം ചികിത്സ തേടിയിരിക്കുന്നത്. 2013- 14 കാലഘട്ടത്തിൽ ഇതു 1, 015 മാത്രമായിരുന്നു. 2016 – ൽ ബാഗേറ്റ് എന്നെ ഭക്ഷണ പദാർത്ഥം കഴിച്ചതോടെ നടാഷ എന്ന പെൺകുട്ടി മരണപ്പെട്ടിരുന്നു. പ്രകൃതിയിൽ ഉള്ള മാറ്റങ്ങൾ ആകാം അലർജി വർദ്ധിച്ചു വരുന്നതിന് കാരണം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് അനാഫൈലക്സിസ് മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ അധികവും. അനാഫൈലക്സിസ് എന്നത് ഗുരുതരമായ ഒരു അലർജി റിയാക്ഷൻ ആണ്. രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്ഥ ഇതിനുണ്ട്. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ കൂടെയാണ് അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുന്നത്. നട്സ്, മീനുകൾ, ഷെൽഫിഷ് തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന മുഖ്യ ഭക്ഷണങ്ങൾ. എന്നാൽ ഭക്ഷണപദാർത്ഥങ്ങളോടൊപ്പം, തേനീച്ച, കടന്നൽ മുതലായവയുടെ വിഷവും അലർജിക്ക് റിയാക്ഷനുകൾ രൂപപ്പെടുത്തുന്നു.

അനാഫൈലക്സിസ് ബാധിക്കുന്നവരിൽ ശ്വാസതടസ്സം മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻെറ ഭക്ഷണ രീതിയിൽ ഉണ്ടായ വ്യത്യാസങ്ങളും, മലിനീകരണവും മറ്റുമാണ് അലർജിക്ക് റിയാക്ഷനുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പുതിയ കണ്ടെത്തലുകൾ. നടാഷയുടെ മാതാപിതാക്കൾ അലർജി നിവാരണത്തിനായി അനേകം പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. നടാഷ അലർജി റിസർച്ച് ഫൗണ്ടേഷൻ ഇതിന്റെ ഭാഗമായുള്ളതാണ് .

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
17 വയസ്സുകാരിയെ ബലംപ്രയോഗിച്ചു പ്രാപിക്കാൻ ശ്രമിച്ചു എന്ന പരാതിയെ പൂർണമായി തള്ളി യോർക്ക് പ്രഭു ആൻഡ്രൂ. ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിസിനസുകാരൻ ജെഫ്രി എസ്റ്റെയ്ൻമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അവ്യക്തമായ മറുപടി.

ജെഫ്രി എസ്റ്റെയ്ൻനെതിരെ പരാതിയുമായി രംഗത്തെത്തിയ വെർജീനിയ ജിഫ്രി യെ പ്രഭു മൂന്നുതവണ ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താൻ കുട്ടികളുമായി വീട്ടിൽ ആയിരുന്നു എന്നാണ് പ്രഭു പറയുന്നത്. അന്ന് വിർജീനിയ റോബെർട്സ് എന്ന് വിളിക്കപ്പെട്ടിരുന്ന വിർജീനിയ ജിഫ്‌റിയെ 2001ലും 2002ലും ആയി മൂന്നു തവണ പീഡിപ്പിച്ചു എന്നാണ് പരാതി. അന്ന് അവർക്ക് 17 വയസ്സായിരുന്നു എന്നും ലണ്ടനിലും ന്യൂയോർക്കിലെ വസതിയിൽ വെച്ചുമാണ് തന്നെ പീഡിപ്പിച്ചതെന്നും അവർ വെളിപ്പെടുത്തി. അന്ന് ഒരുമിച്ച് ഡാൻസ് കളിച്ച ശേഷം വിയർത്തൊലിച്ച്ആണ് ഇരുവരും ഒരുമിച്ച് മുറിയിലേക്ക് പോയതെന്നും അവർ പറഞ്ഞു.

എന്നാൽ കുറച്ചു കാലമായി തനിക്ക് ഹോർമോൺ തകരാറുമൂലം വിയർക്കാറില്ലായിരുന്നുവെന്നും, പരാതിക്കാരിയെ പരിചയപ്പെട്ടത് ഓർമ്മയില്ലെന്നും പ്രഭു പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ആൻഡ്രൂ പറയുന്നത്. പരാതി കെട്ടിച്ചമച്ചതാണെന്നും പ്രഭു കൂട്ടിച്ചേർത്തു. തെളിവായി ഹാജരാക്കുന്ന ചിത്രമെടുത്തത് തനിക്ക് ഓർമ്മയില്ലെന്നും, ഒരുപക്ഷേ ചിത്രം തന്നെ വ്യാജമായിരിക്കാം എന്നും ആൻഡ്രൂ പറയുന്നു.

ന്യൂയോർക്കിൽ വച്ച് പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിലും വാസ്തവമില്ല ആ സമയത്ത് താൻ യുകെയിൽ ആയിരുന്നു എന്നും പ്രഭു കൂട്ടിച്ചേർത്തു. കേസിൽ അറസ്റ്റിലായ ജെഫ്രി എസ്റ്റെയ്ന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടുണ്ട് എന്നും, അദ്ദേഹവുമായുള്ള സൗഹൃദം ബിസിനസിനെ പറ്റി കൂടുതൽ അറിയാൻ സഹായകമായെന്നും പ്രഭു പറഞ്ഞു. എന്നാൽ തന്റെ മകളുടെ പിറന്നാളിന് അതിഥിയായി ക്ഷണിക്കുമ്പോൾ അയാളുടെ പേരിൽ കേസ് ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നു എന്നും പ്രഭു പറഞ്ഞു. ജയിലിൽ നിന്നിറങ്ങിയ ശേഷവും പ്രഭു ജെഫ്രിയെ സന്ദർശിക്കാൻ പോയിരുന്നു.എന്നാൽ ആരോപണങ്ങൾ ഒന്നും ഒരു വിധത്തിലും സമ്മതിക്കാത്ത വിധമുള്ള ന്യായവാദങ്ങൾആയിരുന്നു പൂർണമായും പ്രഭുവിന്റേത് .
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലാണ് 56 വർഷം പിൻചരിത്രമുള്ള ഈ വീടുള്ളത്.
ജന്മം കൊണ്ട് മുസ്ലീമായ ഫസുലുദ്ദീൻ അലികുഞ്ഞും ക്രിസ്ത്യാനിയായ ആഗ്നസ് ഗബ്രിയേലുമാണ് ‘കാസ്റ്റലസ് ഹൗസ് എന്ന് പേരുള്ള ഈ വീടിന്റെ ഉടമസ്ഥർ. രണ്ട് തലമുറകളായി ജാതി ഇല്ലാത്തവരാണ് ഈ വീട്ടിലെ അംഗങ്ങളെല്ലാം.
തുടക്കം ഇങ്ങനെ ; പ്രണയിച്ച കുറ്റത്തിന് വീട്ടുതടങ്കലിൽ കഴിഞ്ഞ ആഗ്‌നസിനെ 1973 ൽ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു മോചിപ്പിച്ചു ഫസുലുദ്ദീൻ. എന്നാൽ ഇരുവരും വിവാഹിതരായില്ല. വിവാഹ സർട്ടിഫിക്കറ്റോ മതപരമായ ആചാരമോ ഇല്ലാതെ 19 വർഷത്തോളം ഒരുമിച്ച് താമസിച്ചു.
പ്രായോഗിക ആവശ്യങ്ങൾക്കായി, 1992 ലാണ് ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ കുടുംബ സ്വത്ത് സുരക്ഷിതമാക്കാനും അവരുടെ മക്കൾക്ക് അവകാശം ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രത്യേക വിവാഹ നിയമത്തിലെ മുൻകാല വ്യവസ്ഥ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു.

1974 ൽ ആദ്യമകൻ ജനിച്ചപ്പോൾ, ‘കാസ്റ്റ്ലെസ്’ എന്ന് പേരിട്ട ഇവർ 1975 ൽ ജനിച്ച രണ്ടാം കുഞ്ഞിന് ‘കാസ്റ്റ്ലെസ് ജൂനിയർ’ എന്ന് നാമകരണം ചെയ്തു. ഏറ്റവും ഇളയവൾ, 1983 ൽ ജനിച്ച മകൾ ഷൈൻ ജാതിയില്ലാത്തവൾ. സ്കൂൾ രേഖകളായാലും മറ്റേതെങ്കിലും രേഖകളായാലും, മാതാപിതാക്കൾ ജാതി, മത നിരകളിൽ ‘ഇല്ല ‘എന്ന് നൽകി. ബന്ധുക്കളും പരിചയക്കാരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ കുട്ടികൾക്ക് 18 വയസ്സ് ആകുമ്പോൾ സ്വയം തിരഞ്ഞെടുക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ കുടുംബം പോലെ തന്നെ ജാതിയില്ലാതെ തുടരാൻ തന്നെയാണ് മക്കളും തീരുമാനിച്ചത്. വിവാഹം കഴിച്ചവരോട് മുൻകൂറായി വ്യവസ്ഥകൾ പറഞ്ഞിരുന്നു.
സ്വാഭാവിക ജീവിതം സാധ്യമാകുമോ എന്ന് ഭയപ്പെട്ടവർക്ക് മുന്നിൽ വിജയം കൈവരിച്ച്
ജീവിച്ചു കാണിച്ചു കൊടുത്തു അവർ മൂന്ന് പേരും.
ദുബായിൽ താമസിക്കുന്ന എംബിഎകാരനായ കാസ്‌റ്റ്‌ലെസ് ഭാര്യ സബിതക്കൊപ്പം അവരുടെ കുട്ടികൾക്ക് ‘ആൽഫ കാസ്‌റ്റ്‌ലെസ്’, ‘ഇന്ത്യൻ ജാതിയില്ലാത്തവർ’ എന്ന് പേരിട്ടു. ഉഡുപ്പി ലോ കോളേജിലെ പൂർവ്വകാലവിദ്യാർത്ഥിയായ ‘കാസ്‌റ്റ്‌ലെസ് ജൂനിയർ’ പുനലൂർ ബാർ അസോസിയേഷനിലെ അംഗമാണ്. രാജാലക്ഷ്മി എന്ന ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു, അവരുടെ രണ്ട് പെൺമക്കൾക്ക് ‘അഗ്ന കാസ്റ്റ്ലെസ് ജൂനിയർ’, ‘ആൽഫ കാസ്റ്റ്ലെസ് ജൂനിയർ’ എന്നും പേരിട്ടു. അദ്ധ്യാപികയും പിഎച്ച്ഡി വിദ്യാർഥിനിയുമായ ‘ഷൈൻ കാസ്‌റ്റ്‌ലെസ്’ വിദേശത്ത് ജോലി ചെയ്യുന്ന ‘ചെഗുവേരയെ’ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകൾ, പേര് അലീഡ ചെഗുവേര.
കുടുംബത്തിന്റെ സ്വാധീനം എന്നതിനേക്കാളുപരി ജാതിയില്ലാത്തവരായി തുടരുക എന്നത് വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്ന് ഈ രണ്ടു തലമുറക്കാർ ഒന്നടങ്കം പറയുന്നു. കാസ്റ്റ്ലെസ്സായി ജീവിതം മുന്നോട്ടു പോകുന്നു.