യോര്‍ക്ക്ഷയറിലെ കാര്‍ പാര്‍ക്കില്‍ 15 കാരിയായ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. എക്സ്റ്റസി മരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ ഒരു നോര്‍ത്തലേര്‍ട്ടന്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മിഡില്‍സ്ബറോയിലെ ജെയിംസ് കുക്ക് ഹോസ്പിറ്റലില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആപ്പിള്‍ഗാര്‍ത്ത് കാര്‍ പാര്‍ക്കില്‍ കുഴഞ്ഞു വീഴുന്നതിനു മുമ്പ് പെണ്‍കുട്ടി എംഡിഎംഎ ഗുളിക കഴിച്ചിരുന്നുവെന്ന് നോര്‍ക്ക് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മരുന്നാണോ മരണത്തിന് കാരണമായതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും പരിശോധിച്ചു വരികയാണെന്ന് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജോണ്‍ സിന്‍ഗ്രോവ് അറിയിച്ചു. ആരെങ്കിലും എംഡിഎംഎ മരുന്ന് വാങ്ങിയിട്ടുണ്ടെങ്കില്‍ കരുതലോടെ കഴിക്കണമെന്നും മരുന്ന് കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ തോന്നിയാല്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ഗാര്‍ത്ത് കാര്‍പാര്‍ക്കിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്കാന് കഴിയുമെങ്കില്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സംഭവത്തേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധനകള്‍ നടത്തി. വിവരങ്ങള്‍ നല്കാന് കഴിയുന്നവര്‍ ഫോഴ്സ് കണ്ട്രോള് റൂം നമ്പറായ 101ല്‍ വിളിക്കണമെന്നും 12190085105 എന്ന റഫറന്‍സില്‍ വിവരങ്ങള്‍ കൈമാറാമെന്നും സിന്‍ഗ്രോവ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു ഭീഷണികള്‍ വന്നതോടെ 24 മണിക്കൂറും പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് രംഗത്ത്. ബ്രിട്ടനിലെ ഈവർഷത്തെ മികച്ച രാഷ്ട്രീയനേതാവിനുള്ള പുരസ്കാരം നേടിയ ആളാണ് സാദിഖ് ഖാന്. ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് അദ്ദേഹം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥി സാക് ഗോള്‍ഡ് സ്മിത്തിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
2016-ലെ ബ്രെക്സിറ്റ് റഫറണ്ടത്തിന് ശേഷമാണു ഇത്രയധികം ഭീഷണികള്‍ ഉയര്‍ന്നതെന്ന് സാദിഖ് ഖാന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ മാത്രം 17 കേസുകളാണ് പോലീസിന് രജിസ്റ്റര്‍ ചെയ്തതെന്നും, സോഷ്യൽ മീഡിയയിലൂടെ 237 ഭീഷണികളാണ് ഉണ്ടായതെന്നും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളിലും ട്രോളുകളിലും തുടങ്ങി ഭീകരവാദിയായി ചിത്രീകരിക്കുന്നതില്‍വരേ കാര്യങ്ങള്‍ എത്തിയിരിക്കുന്നതായി സാദിഖ് ഖാന് വെളിപ്പെടുത്തി.
“ഇത്തരം ഭീഷണികളെ ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷെ, എന്റെ കൂടെയുള്ളവര്‍ അങ്ങനെയല്ല. ലണ്ടന്‍ മേയറായും പൊതുജീവിതത്തില്‍ ഒരു മുസ്ലിമായും ജീവിക്കാന്‍ എനിക്കു കഴിയണം. അതിനാണ് പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്” സാദിഖ് ഖാന് പറഞ്ഞു. ബ്രക്സിറ്റ് പ്രഖ്യാപനത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളികളും ഭീഷണിയും വര്‍ധിച്ചുവെന്ന പരാതിയുമായി പന്ത്രണ്ടോളം എം.പിമാര്‍ ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്. ലേബര്‍പാര്‍ട്ടി എം.പിയായിരുന്ന ജോ കൊക്സിന്റെ കൊലപാതകത്തെ തുടർന്ന് എല്ലാ എംപിമാരുടെയും സുരക്ഷ വർധിപ്പിച്ചിരുന്നു.
ഇസ്ലാമോഫോബിയയും യഹൂദവിരോധവും വംശീയതയും സമൂഹത്തില്‍ കൂടി വരികയാണെന്നും, വ്യക്തിഹത്യയില്‍ തുടങ്ങി ജോ കൊക്സിനു സംഭവിച്ചതുപോലെ കൊലപാതങ്ങളിലാണ് അതു കലാശിക്കുന്നതെന്നും സാദിഖ് ഖാന് പറയുന്നു.
ലണ്ടന്‍: വായു മലിനീകരണ നിരക്കില്‍ കുറവു വരുത്താന്‍ ഉതകുന്ന പദ്ധതിയുമായി യു.കെ. പദ്ധതിയുടെ ഭാഗമായി യു.കെയുടെ ഹൃദയഭാഗമായ ലണ്ടനില്‍ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഡബിള്‍ ഡെക് ബസുകള്‍’ സര്‍വീസ് ആരംഭിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഡബിള്‍ ഡെക് ബസു’കളായിരിക്കും ഇത്. ഏതാണ്ട് 500,000 പൗണ്ടാണ് ാെരോ ബസിനും ചെലവ് വന്നിരിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതലാവും ഇവ പ്രവര്‍ത്തനമാരംഭിക്കുക. നിലവില്‍ ഇരുപത് പുതിയ ബസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. ലണ്ടനില്‍ മാത്രമാകും ആദ്യഘട്ട പദ്ധതി നടപ്പിലാക്കുക.

സാധാരണ ഡീസല്‍ ഡബിള്‍ ഡെക് ബസുകളെക്കാല്‍ വിലക്കൂടുതലാണ് ഹൈഡ്രജന്‍ ബസുകള്‍ക്ക്. എന്നാല്‍ മലനീകരണത്തിന്റെ കാര്യത്തില്‍ ഡീസല്‍ ബസുകള്‍ വലിയ അപകടം പിടിച്ചവയാണ്. ലണ്ടനെപ്പോലെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഡീസല്‍ ബസുകള്‍ വലിയ തോതില്‍ വായു മലനീകരണം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ലണ്ടന്‍ നഗരത്തില്‍ ഹൈഡ്രജന്‍ ബസുകള്‍ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. ശരാശരി ഡീസല്‍ ബസുകളുടെ വില 200,000 പൗണ്ട് മാത്രമാണ്. എന്നാല്‍ ഹൈഡ്രജന്‍ ബസുകള്‍ക്ക് 500,000 പൗണ്ട വരെ നല്‍കേണ്ടി വരും. വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ക്ലെയര്‍ മാന്‍ പറഞ്ഞു.

2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ല്‍ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വര്‍ത്തിച്ചിട്ടുള്ളതായി പറയുന്നു. അന്താരാഷ്ട ഊര്‍ജ ഏജന്‍സിയും ഇതിനെ ശരിവയ്ക്കുന്നു. പല രീതിയിലാണ് മാലിന്യങ്ങള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സമുദ്രജലം ബാഷ്പീകരിച്ചുണ്ടാവുന്ന ലവണകണികകള്‍, സജീവ അഗ്നിപര്‍വതങ്ങള്‍ പുറന്തള്ളുന്ന ധൂളികണങ്ങള്‍ വിഷവാതകങ്ങള്‍ തുടങ്ങിയവ നൈസര്‍ഗിക മാലിന്യങ്ങളാണ്. ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങളും വാഹനങ്ങള്‍ പുറന്തള്ളുന്ന വിഷപുകയും മനുഷ്യനിര്‍മിത മാലിന്യങ്ങളാണ്. വാഹനങ്ങളിലെ വിഷപ്പുക നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തിവരികയാണ്. യു.കെയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
നൈജല്‍ ഫരാഷിനും അദ്ദേഹത്തിന്റെ ബ്രെക്സിറ്റ് പാര്‍ട്ടിക്കും ജനപിന്തുണയേറുന്നതായി റിപ്പോര്‍ട്ട്. ലേബര്‍, കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളില്‍ ആശങ്കയേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നത്. തങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് മുതിര്‍ന്ന ടോറി, ലേബര്‍ നേതാക്കള്‍. രണ്ടു മുഖ്യധാരാ പാര്‍ട്ടികള്‍ ചേര്‍ന്നാലും ലഭിക്കുന്നതിനേക്കാള്‍ ജനപിന്തുണ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പുതിയ പോള്‍ വ്യക്തമാക്കുന്നത്.

ഒബ്സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോളില്‍ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് 34 ശതമാനം ജനപിന്തുണ ലഭിക്കുമെന്നാണ് വ്യക്തമായത്. മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക എന്നതായിരുന്നു ചോദ്യം. ലേബറിന് 21 ശതമാനം വോട്ടുകളും കണ്‍സര്‍വേറ്റീവിന് 11 ശതമാനം വോട്ടുകളും മാത്രമേ ലഭിക്കൂ എന്ന് സര്‍വേ ഫലം പറയുന്നു. ഫരാഷിന്റെ പാര്‍ട്ടിക്ക് ലഭിക്കുന്ന പിന്തുണയുടെ മൂന്നിലൊന്ന് മാത്രമേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവിന് ലഭിക്കൂ എന്നതാണ് റിപ്പോര്‍ട്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പോലും 12 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും.

കഴിഞ്ഞ മാസം മാത്രം നിലവില്‍ വന്ന ബ്രെക്സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണയേറുന്നത് എംപിമാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. യുകെ ഡീലുകളൊന്നുമില്ലാതെ എത്രയും വേഗം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് നൈജല്‍ ഫരാഷിന്റെ അഭിപ്രായം. ബ്രെക്സിറ്റ് പാര്‍ട്ടിക്ക് വിജയമുണ്ടായാല്‍ ഈ വാദം ശക്തമാകുമെന്നാണ് ആശങ്ക.
ട്രെയിന്‍ യാത്ര ചെലവേറിയതാകുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ 13 ഇരട്ടി വരെ പണം ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ 20 ഇടങ്ങളിലേക്ക് പീക്ക് ടൈമില്‍ നടത്തിയ യാത്രകളില്‍ കാര്‍ യാത്രയാണ് താരതമ്യേന ചെലവ് കുറഞ്ഞതെന്ന് വ്യക്തമായി. നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനയില്‍ ട്രെയിന്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. ഗതാഗത തടസങ്ങളും കാര്യേജുകളിലെ തിരക്കുമെല്ലാം നിരക്കുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ഏറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറു മാസത്തിനിടെ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഈ സമയത്തും ശരാശരി ഫുള്‍ ടാങ്ക് അണ്‍ലെഡഡ് നിറയ്ക്കാന്‍ 70 പൗണ്ട് മാത്രം മതിയാകും.

ബ്രിട്ടനിലെ ഏറ്റവും വില്പനയുള്ള കാറായ ഫോര്‍ഡ് ഫിയസ്റ്റയിലാണ് പെട്രോള്‍പ്രൈസ് ഡോട്ട്കോം എന്ന വെബ്സൈറ്റ് പഠനം നടത്തിയത്. 20 യാത്രകളില്‍ ഉണ്ടാകുന്ന ഇന്ധനച്ചെലവാണ് പഠന വിധേയമാക്കിയത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്ത് പീക്ക് ടൈമില്‍ നടത്തിയ റിട്ടേണ്‍ റെയില്‍ യാത്രകളുടെ നിരക്കുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഇവ തമ്മിലുള്ള വ്യത്യാസം വ്യക്തമായി. രാവിലെ 8 മണിക്കായിരുന്നു യാത്രകള്‍. ലൂട്ടണില്‍ നിന്ന് കേംബ്രിഡ്ജിലേക്കും തിരിച്ചും ഇതേ സമയത്തുള്ള ട്രെയിന്‍ യാത്രയ്ക്ക് 84.60 പൗണ്ടാണ് ചെലവായത്. അതേസമയം കാറില്‍ ഈ ദൂരം യാത്ര ചെയ്യാന്‍ ആവശ്യമായി വന്നത് 6.40 പൗണ്ടിന്റെ പെട്രോള്‍ മാത്രമാണ്.

കാറില്‍ 40 മൈല്‍ ദൂരമാണ് ഈ യാത്രയില്‍ സഞ്ചരിക്കേണ്ടി വരുന്നത്. ഈ കേന്ദ്രങ്ങള്‍ തമ്മില്‍ നേരിട്ട് ലിങ്ക് ഇല്ലാത്തതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ലണ്ടനില്‍ ഇറങ്ങി മാറിക്കയറേണ്ട അവസ്ഥയും ഉണ്ട്. ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്രയ്ക്ക് ട്രെയിനില്‍ 327 പൗണ്ടാണ് നല്‍കേണ്ടത്. 398 മൈല്‍ വരുന്ന ഈ യാത്രയ്ക്ക് കാറില്‍ ചെലവാകുന്നത് 33.97 പൗണ്ടിന്റെ ഇന്ധനം മാത്രം. എന്നാല്‍ തടസങ്ങളില്ലെങ്കില്‍ വളരെ വേഗത്തില്‍ ട്രെയിനുകള്‍ എത്തിച്ചേരും എന്ന സൗകര്യവും ഉണ്ട്. ലണ്ടന്‍ യൂസ്റ്റണില്‍ നിന്ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലേക്ക് കാര്‍ യാത്രയേക്കാള്‍ പത്തിരട്ടി പണം നല്‍കേണ്ടി വരുമെങ്കിലും രണ്ടു മണിക്കൂറില്‍ ഇവിടെ എത്തിച്ചേരും. കാറിലാണെങ്കില്‍ നാലു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യേണ്ടി വരും.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്യൂഷേയ്ക്ക് വില്‍ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉടമകളായ ടാറ്റ മോട്ടോഴ്സ്. വില്പനയ്ക്കായുള്ള നീക്കങ്ങള്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ടാറ്റ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരു കമ്പനികളും ലയിച്ചാലുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റ് സെയില്‍ ഇന്റഗ്രേഷന്‍ ഡോക്യുമെന്റ് ആണ് പുറത്തായത്. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും ടാറ്റ നിഷേധിച്ചെങ്കിലും ഇതിനായുള്ള അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു വില്പനയോ വാങ്ങലോ നടക്കാനുള്ള സാധ്യതയിലേക്കാണ് പുറത്തു വന്ന രേഖകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അവര്‍ സൂചന നല്കി.

പ്യൂഷേ, സിട്രോണ്‍, വോക്സ്ഹോള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ പിഎസ്എയും ഇത്തരമൊരു ഇടപാട് നടക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഊഹങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ടാറ്റ വ്യക്തമാക്കിയത്. ഈ അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ അംശം ഇല്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യമുണ്ടാക്കുന്ന ഏതൊരു അവസരത്തിനോടും തുറന്ന വാതില്‍ സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് പിഎസ്എ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറോ മറ്റേതെങ്കിലും കമ്പനിയോ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

തങ്ങളുടെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിന് താല്പര്യമുണ്ടെന്ന് പിഎസ്എ തലവന്‍ കാര്‍ലോസ് ടവാരസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെഎല്‍ആര്‍ പരിഗണിക്കാന്‍ സന്നദ്ധനാണെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ബ്രെക്സിറ്റിനു ശേഷം ഡീസല്‍ വാഹനങ്ങളുടെ ആവശ്യം ഇടിയുമെന്നതിനാലും ചൈനീസ് മാര്‍ക്കറ്റില്‍ വില്പന കുറഞ്ഞതിനാലും യുകെയിലെ 5000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയില്‍ ജെഎല്‍ആര്‍ പ്രഖ്യാപിച്ചിരുന്നു.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന സ്കൂള്‍ കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തി കൗണ്‍സില്‍. ഈസ്റ്റ് എയര്‍ഷയര്‍ കൗണ്‍സിലാണ് എല്ലാ ഹൈസ്കൂളുകളിലും ഇത് നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യം അലക്ഷ്യമായി ഇടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 പൗണ്ട് ഈടാക്കാനാണ് നിര്‍ദേശം. അധികൃതരുടെ മേല്‍നോട്ടത്തില്‍ മാലിന്യം ശരിയായ വിധത്തില്‍ സംസ്കരിക്കാന്‍ തയ്യാറായാല്‍ ഈ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഗാല്‍സ്റ്റണിലെ ലൗഡന്‍ അക്കാഡമിയില്‍ നടത്തിയ ട്രയല്‍ വിജയകരമായ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഇത് വ്യാപകമാക്കുന്നതിന് അംഗീകാരം നല്‍കിയത്.

റബ്ബിഷ് പാര്‍ട്ടി കൗണ്‍സിലറായ സാലി കോഗ്ലിയാണ് ഈ ക്യാംപെയിനിന് നേതൃത്വം നല്‍കിയത്. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് അവര്‍ പറഞ്ഞു. യുകെയില്‍ ഇതുവരെ നടപ്പിലാകാത്ത കാര്യമാണ് ഈസ്റ്റ് എയര്‍ഷയറില്‍ സംഭവിക്കുന്നത്. ലൗഡന്‍ അക്കാഡമിയില്‍ കുട്ടികളുടെ മനോഭാവം മാറാന്‍ ഇതു സഹായിച്ചുവെന്ന് അവര്‍ വിശദീകരിച്ചു. വളരെ ശക്തമായ മാറ്റം കുട്ടികളിലുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നും അവര്‍ പറഞ്ഞു. മാലിന്യവും അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി 2017ലാണ് സാലി കോഗ്ലി റബ്ബിഷ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി രൂപീകരിച്ച് രണ്ടു മാസം കഴിഞ്ഞ് മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തിയെങ്കിലും അവ ഒരു കാരണവശാവും കുട്ടികളെ ക്രിമിനലുകളാക്കുകയല്ല ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. മാലിന്യം വലിച്ചെറിയല്‍, നായകളെ പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരീക്ഷണത്തിനായി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ നിയോഗിക്കാനും അവര്‍ കൗണ്‍സിലില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് സ്കോട്ട്ലന്‍ഡില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. 80 പൗണ്ടാണ് പിടിക്കപ്പെടുന്നവരില്‍ നിന്ന് ഈടാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ജീവിത ശൈലി കൊണ്ടും പ്രമേഹം പോലുള്ള അസുഖങ്ങളുടെ അനുബന്ധമായും ഹൃദയാരോഗ്യം കുറയുകയും ഹൃദയഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റു പല കാരണങ്ങളാലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ജനിതക കാരണങ്ങള്‍ പോലും ഹൃദ്രോഗങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിത ശൈലി നിയന്ത്രിക്കുകയല്ലാതെ മറ്റൊരു പ്രതിരോധവും ഈ അസുഖത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ ഹൃദയാഘാതത്തെ തളയ്ക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു കുത്തിവെയ്പ്പിലൂടെ മനുഷ്യന് ഹൃദയാഘാതം എന്ന കൊലയാളിയില്‍ നിന്ന് മോചനം നല്‍കുകയെന്നതാണ് ലക്ഷ്യം.

ജീന്‍ തെറാപ്പിയാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. 30-40 വയസിനിടെ ഹൃദയാഘാതമുണ്ടാകുന്ന ജനിതകത്തകരാറുള്ളവരില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മരുന്ന് പരീക്ഷിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഫലപ്രദമാകുകയാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നായി ലോകമെമ്പാടും ഈ തെറാപ്പി ഉപയോഗിക്കാനാകും. ഹൃദയാഘാത സാധ്യതയുള്ള മുതിര്‍ന്നവരില്‍ ഈ തെറാപ്പി വളരെ പ്രസക്തമാണെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ കാര്‍ഡിയോളജിസ്റ്റും ജനറ്റിറ്റിക്സുമായ ശേഖര്‍ കതിരേശന് പറഞ്ഞു. ജനിതകത്തകരാറു മൂലം ഹൃദയാഘാത സാധ്യതയുള്ളവരെ മാത്രമല്ല, എല്ലാ വിധത്തിലുള്ള ഹൃദയാഘാതങ്ങള്‍ക്ക് സാധ്യതയുള്ളവരെയും ലക്ഷ്യമിട്ടാണ് ഈ മരുന്ന് വികസിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മിക്ക രാജ്യങ്ങളിലും ഏറ്റവും കൂടുതലാളുകള്‍ ഹൃദയാഘാതത്താലാണ് മരിക്കുന്നത്. ഓരോ വര്‍ഷവും 18 ദശലക്ഷം ആളുകള്‍ ഈ രോഗത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹൃദ്രോഗികള്‍ക്ക് രക്തത്തിന്റെ കട്ടി കുറയാനുള്ള മരുന്നുകളും കൊളസ്ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിനുകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുമാണ് നല്കി വരുന്നത്. ഈ മരുന്നുകള്‍ മുടങ്ങാതെ ജീവിതകാലം മുഴുവന്‍ കഴിക്കുകയും വേണം.
ലണ്ടൻ: മാനസികാരോഗ്യപ്രശ്നം നേരിടുന്നവരെ സഹായിക്കാനായി ബ്രിട്ടനിലെ വില്യം, ഹാരി രാജകുമാരന്മാരും ഭാര്യമാരും ചേർന്ന് സൗജന്യ മെസേജിംഗ് സർവീസ് ആരംഭിച്ചു. ഷൗട്ട് എന്നാണു പേര്. ദിവസം 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. ആത്മഹത്യാ പ്രവണതയടക്കം നേരിടുന്നവർക്ക് ഈ സേവനം തേടാം. യുവജനതയെ ലക്ഷ്യമിട്ടാണ് സേവനം തുടങ്ങുന്നതെന്ന് വില്യമും ഹാരിയും പറഞ്ഞു.
ഹാരിക്കും ഭാര്യ മെഗൻ മാർക്കിളിനും പുതിയ പുത്രനുണ്ടായത് ഏതാനും ദിവസം മുന്‍പാണ്. ആർച്ചി ഹാരിസൺ മൗണ്ട്ബാറ്റൺ-വിൻഡ്സർ എന്നാണ് ഈ കുട്ടിക്കു പേരിട്ടിരിക്കുന്നത്
ലണ്ടന്‍: വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘കണ്‍ജഷന്‍ ചാര്‍ജ്’ ഇനത്തില്‍ യു.കെയ്ക്ക് നല്‍കാനുള്ളത് 116.5 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക, ഇന്ത്യ, ജപ്പാന്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് തുക നല്‍കാനുള്ള പട്ടികയില്‍ ഏറ്റവും മുന്നില്‍. തുക വസൂലാക്കുന്നതിന് കേസ് അന്താരാഷ്ട്ര കോടതിയിലേക്ക് എത്തിക്കാനാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്റെ ശ്രമം. ഇക്കാര്യത്തില്‍ അടുത്തുതന്നെ അന്താരാഷ്ട്ര കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന. അമേരിക്കന്‍ എംബസി ഏതാണ്ട് 12.5 മില്യണ്‍ പൗണ്ടാണ് കണ്‍ജഷന്‍ ചാര്‍ജ് നല്‍കാനുള്ളത്. സെന്‍ട്രല്‍ ലണ്ടനില്‍ ഡ്രൈവ് ചെയ്തതിന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കാനുള്ളത് കോടികളാണ് വ്യക്തമായിട്ടും പിഴ നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടപണ്ട്.

ഇത്രയധികം രൂപ പല രാജ്യങ്ങളും നല്‍കാനുണ്ടായിട്ടും അത് വസൂലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജപ്പാന് എംബസി 8.5 മില്യണ്‍ പൗണ്ട്, നൈജീരിയന്‍ ഹൈക്കമ്മീഷന് 7 മില്യണ്‍ പൗണ്ട്, ഇന്ത്യന്‍ ഹൈക്കമ്മീഷന് 6 മില്യണ്‍ പൗണ്ട് എന്നിങ്ങനെയാണ് നല്‍കാനുള്ളത്. വിദേശരാജ്യങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ് പിഴ ഒടുക്കുകയെന്നത്. അവര്‍ അത് പാലിക്കണമെന്നും ക്യാംപെയ്നേഴ്സ് ആവശ്യപ്പെട്ടു. കണ്‍ജഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത് കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അത് നല്കാന് തയ്യാറാവാത്തത് വളരെ മോശപ്പെട്ട കാര്യമായിട്ടാണ് തോന്നുന്നത് ഗ്രീന്‍ പാര്‍ട്ടി, ലണ്ടന്‍ അസംബ്ലി പ്രതിനിധി കരോളിന് റസല്‍ വ്യക്തമാക്കി.

2013ലാണ് കണ്‍ജഷന്‍ ചാര്‍ജ് നിലവില്‍ വരുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് 6 മണി വരെ സെന്‍ട്രല്‍ ലണ്ടനില്‍ വാഹനമോടിക്കുന്നതിനാണ് ഈ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11.50 പൗണ്ടാണ് ഒരു തവണ ഡ്രൈവ് ചെയ്താലുള്ള പിഴ. എന്നാല്‍ പദ്ധതിയുടെ തുടക്കം മുതല്‍ക്കെ ചാര്‍ജ് നല്കാന് കഴിയില്ലെന്ന നിലപാടാണ് മിക്ക വിദേശ നയതന്ത്ര സ്ഥാപനങ്ങളും സ്വീകരിച്ച നിലപാട്. ഒരു ചെറിയ വിഭാഗം സ്ഥാപനങ്ങള്‍ മാത്രമാണ് ചാര്‍ജ് നല്‍കില്ലെന്ന് വാശിപിടിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞു.